Sunday, July 7, 2013

ജ്യോതിഷവിധി പൊളിഞ്ഞു സിനിമാ പ്രേമികള്‍ ചിരിച്ചു

ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതുവരെ മലയാള സിനിമാപ്രേമികള്‍ വല്ലാത്ത ആശങ്കയിലായിരുന്നു. ദൈവജ്ഞന്മാരാണ് ഈ ആശങ്ക സൃഷ്ടിച്ചത്. സിനിമാനടന്‍ മധുവിന്റെ ആയുസ് 2013 ജൂണ് 30 വരെയായിരിക്കുമെന്ന് അവര്‍ ശാസ്ത്രീയമായിത്തന്നെ കണ്ടെത്തിയിരുന്നു.

ചെമ്മീനിലെ പരീക്കുട്ടി അടക്കമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ സ്ഥിരപ്രതിഷ്ഠനേടിയ നടനാണ് മധു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലും സി രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകളിലും അദ്ദേഹം അവതരിപ്പിച്ച തീക്ഷ്ണ സ്വഭാവമുള്ള കഥാപാത്രങ്ങളും മലയാള മനസിലുണ്ട്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കണ്ടത് സജീവന്‍ അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കളിലായിരുന്നു. ആ ചിത്രമാകട്ടെ, ജ്യോതിഷമടക്കമുള്ള മുഴുവന്‍ വ്യാജശാസ്ത്രങ്ങളെയും നിരാകരിക്കുന്നതുമായിരുന്നു. ആള്‍ ദൈവവിശ്വാസത്തില്‍ നിന്നും സത്യത്തിന്റെ പാതയിലേയ്ക്ക് മാറിസഞ്ചരിച്ച പ്രഭുവിനെ തന്നെയാണ് ആ സിനിമയില്‍ മധു അവതരിപ്പിച്ചത്.

വായനയെ ഗൗരവമായി എടുത്തിട്ടുള്ള അപൂര്‍വം അഭിനേതാക്കളിലൊരാളാണ് മധു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ അംഗത്വമുള്ള മധു  പുസ്തക ഷെല്‍ഫുകള്‍ക്കിടയില്‍ ദീര്‍ഘനേരം ചെലവഴിച്ച് തനിക്കുവേണ്ട പുസ്തകങ്ങള്‍ സ്വയം കണ്ടെത്തുന്നത് ലൈബ്രറി ജീവനക്കാര്‍ കൗതുകത്തോടെയും ആരാധനയോടെയുമാണ് ശ്രദ്ധിച്ചിട്ടുള്ളത്. വായനയുടെയും അഭിനയത്തിന്റെയും ഹരിത ഭൂമിയിലൂടെ കാലിടറാതെ സഞ്ചരിച്ച മധുവിനാണ് ദൈവജ്ഞന്മാര്‍ മരണം വിധിച്ചത്. മാധവന്‍നായര്‍ എന്ന പേരിലെ വന്‍വാലുമുറിച്ചു മധുവായി മനസുകളിലെത്തിയ ആ നടനെ ഹിന്ദുമതക്കാരുടെ ആകാശ വിഡ്ഢിത്തശാസ്ത്രം മരണപ്രവചനത്തില്‍ കുടുക്കിയത് ഇത്തിരി കടന്ന കൈ ആയിപ്പോയി.

തൃശൂരില്‍ നടന്ന കേരള ജ്യോതിഷ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മധുതന്നെയാണ് അന്തിമവിധിയെക്കുറിച്ചു പറഞ്ഞത്. നാലുജാതകങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും നാലുജാതകങ്ങളും പ്രഖ്യാപിച്ച ജീവിതകാലാവധിയനുസരിച്ച് ഇനി ഒരുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ജ്യോത്സ്യന്മാരുടെ വിധിപൊളിഞ്ഞാല്‍ വീണ്ടും കാണാമെന്നും അദ്ദേഹം പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആ ജ്യോത്സ്യവിധിയാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

ജ്യോതിഷത്തില്‍ കുറ്റക്കാരെല്ലാം നിരപരാധികള്‍ ആണല്ലോ. ഗോവിന്ദചാമി സൗമ്യയെ ഹീനമായി കൊലപ്പെടുത്തിയെങ്കില്‍ അത് ബഹിരാകാശത്തെവിടെയോ നില്‍ക്കുന്ന ശനിഗ്രഹം ഗോവിന്ദചാമിയെ കൊണ്ട് ചെയ്യിച്ചതാണെന്ന് ജ്യോത്സ്യന്മാര്‍ കവിടി നിരത്തി കണ്ടെത്തും. ശനിഗ്രഹത്തെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ നമ്മുടെ പാവപ്പെട്ട പൊലീസുകാര്‍ക്കു കഴിയാത്തതുകൊണ്ടാണല്ലോ, നിരപരാധിയായ ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശനിഗ്രഹത്തിനു തൂക്കുകയര്‍ വിധിക്കാന്‍ കോടതിക്കും സാധ്യമല്ല. ഗോവിന്ദചാമിക്കുവേണ്ടി അഭിഭാഷകന്‍ വന്നതില്‍ ആര്‍ക്കും അമര്‍ഷവും വേണ്ട. ശുക്രന്‍ എന്ന ഗ്രഹമായിരിക്കുമല്ലോ അഭിഭാഷകനെ നിയോഗിച്ചത്.

ജ്യോതിഷം സമ്പൂര്‍ണമായും തെറ്റായ ഒരു പദ്ധതിയാണ്. ഏറ്റവും ഒടുവിലത്തെ പ്രശസ്തമായ ഉദാഹരണമാണ് മധുവിന്റെ ജാതകം. ചലച്ചിത്ര നിര്‍മാണത്തിനു മുമ്പ് 'ജ്യോതിഷാലയത്തിലേയ്ക്ക് ഓടുന്ന സിനിമാക്കാരെങ്കിലും മരണത്തില്‍ നിന്നും മധു രക്ഷപ്പെട്ടതില്‍ ആഹ്ലാദിക്കുകയും ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത് നന്നായിരിക്കും. ജ്യോത്സ്യനെ കാണാതെയും പൂജ നടത്താതെയും സിനിമാ നിര്‍മാണം തുടങ്ങാറുള്ള കമല്‍ഹാസന്റെ യശസ്സിനു ഒരു കോട്ടവും വന്നിട്ടില്ലെന്ന കാര്യം അനുബന്ധമായി വായിക്കാവുന്നതാണ്.

അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും സങ്കേതമായി മലയാള സിനിമാരംഗം മാറിയിട്ടുണ്ട്. സൗന്ദര്യപൂര്‍ണമായ ഒരു യുക്തിചിന്തയിലേയ്ക്ക് സഞ്ചരിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം

1 comment:

Unknown said...

There is article about everything but there is no article about recent terrorist attack in Bihar budhist temple?