Thursday, July 11, 2013

വഴിപിഴയ്ക്കുന്നതാര്‍ക്ക് ?

ചെറുപ്രായത്തില്‍ തന്നെ വിവാഹം ചെയ്തുകൊടുത്തില്ലെങ്കില്‍ വഴിതെറ്റിപ്പോകുമെന്നതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സിനു താഴെയാക്കണമെന്ന് കാന്തപുരം അഭിപ്രായപ്പെട്ടിരിക്കുകയാണല്ലോ. അപകടവും യാഥാസ്ഥിതികവും യുക്തിരഹിതവുമായ ഈ വാദത്തിനു വഴിതുറന്നത് കേരളസര്‍ക്കാരിന്റെ ഒരു സര്‍ക്കുലറാണ്. മുസ്ലിം സമുദായത്തില്‍പ്പെടുന്ന 21 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെയും 16 വയസ്സുള്ള പെണ്‍കുട്ടികളുടെയും വിവാഹം, കേരളവിവാഹ രജിസ്ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തുനല്‍കണമെന്ന നിര്‍ദേശം തദ്ദേശവകുപ്പ് ജൂണ്‍ പതിനാലിനാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ആ സര്‍ക്കുലര്‍ഭഭാവിയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് ബാധകമല്ലെന്നും ജൂണ്‍ 27 വരെ നടന്ന വിവാഹങ്ങള്‍ക്കുമാത്രമാണ് ബാധകമെന്നും വ്യക്തമാക്കിയുള്ള തിരുത്തലും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അതേത്തുടര്‍ന്നാണ് കാന്തപുരത്തിന്റെ അഭിപ്രായപ്രകടനം.

കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് 18 വയസ്സും ആണ്‍കുട്ടികള്‍ക്ക് 21 വയസ്സുമായി നിജപ്പെടുത്തിയ ബാലവിവാഹനിരോധനനിയമം 2006ലാണ് നിലവില്‍ വന്നത്. ശൈശവവിവാഹം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ജനകീയ ഇടപെടലുകളുടെ ഫലമായിരുന്നു 1929ലെ ബാലവിവാഹനിയന്ത്രണനിയമം. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയും 21 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെയുമാണ് കുട്ടി (രവശഹറ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് രണ്ടു നിയമവും വ്യക്തമാക്കുന്നു. വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുരുഷന് 21ഉം സ്ത്രീക്ക് 18ഉം ആണെന്ന് 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടും വ്യക്തമാക്കുന്നു. മാത്രമല്ല, ഈ പ്രായത്തിനു താഴെയുള്ള വിവാഹം സംബന്ധിച്ച് പരാതിപ്പെട്ടാല്‍, അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അതിനു കാരണക്കാരായവരെ ശിക്ഷിക്കാനും 2006ലെ നിയമം വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, മറ്റു പല നിയമവുമെന്നപോലെ ഈ നിയമവും ചില സന്ദര്‍ഭങ്ങളില്‍ നോക്കുകുത്തിയാകുന്നുണ്ട്. അതിന്റെ ഫലമാണ് ലോകത്താകമാനം നടക്കുന്ന ബാലവിവാഹത്തിന്റെ 40 ശതമാനം ഇന്ത്യയിലാണെന്ന അവസ്ഥ. കേരളത്തിലും ബാലവിവാഹം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് നിലവിലുള്ള നിയമം ലഘൂകരിച്ചുള്ള സര്‍ക്കുലര്‍ പുറത്തുവന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാലവിവാഹനിരോധനനിയമം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ കൃത്യമായി നടപ്പാകുന്നെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിന് അനുയോജ്യമായ സര്‍ക്കുലറായിരുന്നു പുറപ്പെടുവിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവിടെ സംഭവിച്ചത് നിലവിലുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കലാണ്. നിയമാനുസൃതം പ്രായപൂര്‍ത്തിയാകാതെ വിവാഹിതരായവര്‍ക്ക് വിവാഹരജിസ്ട്രേഷന് അനുവദിക്കാതിരുന്ന സാഹചര്യത്തില്‍ അവരുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ഈ നിര്‍ദേശമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. പാസ്പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങളാണ് വിവാഹരജിസ്ട്രേഷന് അനുവദിക്കാതിരിക്കുന്നതിലൂടെ തടസ്സപ്പെടുക. ഇത് പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹിതരായ എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ, സര്‍ക്കുലര്‍ മുസ്ലിം സമുദായത്തിലുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയത് എന്തിനെന്ന ചോദ്യം പ്രസക്തമാകുന്നു.

ഏതു സമുദായത്തിലുമുള്ളവര്‍ക്കും ഒരു സമുദായത്തിലുംപെടാതെ ജീവിക്കുന്നവര്‍ക്കും ആവശ്യമുള്ളതാണല്ലോ പാസ്പോര്‍ട്ടും മറ്റും. എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ സര്‍ക്കുലര്‍ ഉചിതമാകുമായിരുന്നു എന്ന അര്‍ഥത്തിലല്ല ഇതു പറയുന്നത്. മുസ്ലിം സമുദായത്തിലെ വിവാഹകാര്യങ്ങളില്‍ വ്യക്തിനിയമമാണ് പാലിക്കേണ്ടതെന്നും ബാലവിവാഹനിരോധനനിയമത്തിനല്ല പ്രസക്തിയെന്നും വാദമുണ്ട്. പെണ്‍കുട്ടി ഋതുമതിയാകുന്ന പ്രായമാണ് കുറഞ്ഞ വിവാഹപ്രായമായി മുസ്ലിം വ്യക്തിനിയമം രേഖപ്പെടുത്തുന്നത്. അതുകൊണ്ട് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18നു താഴെയാകുന്നത് നിയമവിരുദ്ധമല്ലായെന്ന് സര്‍ക്കുലറിനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. 2013 ഫെബ്രുവരി 26നു കര്‍ണാടക ഹൈക്കോടതി മുസ്ലിം വ്യക്തിനിയമത്തിനു മുകളിലാണ് ബാലവിവാഹനിരോധനനിയമം 2006 എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളസര്‍ക്കാരിന്റെ സര്‍ക്കുലറിനു നല്‍കുന്ന ന്യായീകരണത്തിന് പ്രഥമദൃഷ്ട്യാ സാധൂകരണമില്ല. നിലവിലുള്ള നിയമത്തിനു വിരുദ്ധമായി പുറത്തുവന്ന സര്‍ക്കുലര്‍ നിയമപരമായിത്തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പെണ്‍കുട്ടികളെ പൊതുവെ സംബന്ധിക്കുന്ന ചില നിഗമനത്തിനും ആശങ്കകള്‍ക്കും ഈ സര്‍ക്കുലര്‍ കാരണമായി. സ്ത്രീ രണ്ടാംതരക്കാരിയാണെന്ന തെറ്റായ സമീപനത്തെ ഉറപ്പിക്കുകയാണ് ഈ സര്‍ക്കുലര്‍. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കേണ്ടതുണ്ടെന്ന വാദത്തിന് അനുകൂലമാകുകയാണ് ഇത്. നബിയുടെ വാക്കുകള്‍ താല്‍പ്പര്യത്തിനനുസരിച്ച് വളച്ചൊടിച്ച് വ്യാഖ്യാനിച്ചാണ് പല മുസ്ലിം മതനേതാക്കളും ആ മതത്തിന് യാഥാസ്ഥിതികത്വത്തിന്റെ പരിവേഷം നല്‍കുന്നത്. ആ യാഥാസ്ഥിതികത്വത്തില്‍നിന്നു പുറത്തുകടക്കാനാണ് മുസ്ലിംസമുദായത്തിലെ സ്ത്രീകളുള്‍പ്പെടെ നിരന്തരമായി ശ്രമിക്കുന്നത്. വാസ്തവത്തില്‍, നബിയുടെ കാലത്ത് സ്ത്രീകള്‍ അനുഭവിച്ചിരുന്ന ദുരിതങ്ങളുടെ പരിഹാരമെന്ന നിലയിലാണ് അതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രൂപപ്പെട്ടത്. ബഹുഭാര്യാത്വസമ്പ്രദായം നടപ്പാക്കാനും വിവാഹപ്രായം നിജപ്പെടുത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്ക് ആ ചരിത്രപശ്ചാത്തലമുണ്ട്. പെണ്‍കുഞ്ഞിനെ പിറക്കാന്‍ അനുവദിക്കാതിരിക്കുന്ന സമൂഹമാണ് ഇത്. ജനിച്ചുപോയാല്‍ എത്രയുംവേഗം ആ ബാധ്യത ഇല്ലാതാക്കാനാണ് ശ്രമം. വിവാഹത്തിലൂടെയാണ് അത് സുരക്ഷിതമായി നിര്‍വഹിക്കപ്പെട്ടുവരുന്നത്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായത്തില്‍ ഇളവുവരുത്തുന്നതോടെ കഴിയുന്നത്രവേഗം ആ "ബാധ്യതയില്‍" നിന്ന് ഭരക്ഷപ്പെടാനുള്ള സൗകര്യം രക്ഷാകര്‍ത്താക്കള്‍ക്കു ലഭിക്കും.

വിവാഹിതരാകുന്നതോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും പൊതുജീവിതവും അവസാനിക്കുന്നതാണ് നിലവില്‍ സമൂഹത്തിലെ പൊതുസമ്പ്രദായം. നമ്മുടെ കുടുംബസങ്കല്‍പ്പം സ്ത്രീക്കായി നിര്‍ണയിച്ചുവച്ചിരിക്കുന്ന കടമകളില്‍ മാറ്റമുണ്ടാകാത്തിടത്തോളം അത് അങ്ങനെ തുടരും. ഈ സാഹചര്യത്തില്‍ 18 വയസ്സിനുമുമ്പ് വിവാഹം അനുവദിക്കുകയെന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസംപോലും നേടാനാകാത്തവരായി നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ മാറിത്തീരുന്നൊരു അവസ്ഥയാകും ഉണ്ടാകുക. ഇത് വ്യക്തിത്വരൂപീകരണത്തെയും ബൗദ്ധിക വൈകാരിക വികാസത്തെയും മാനസിക, കായികവളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. കുടുംബത്തിനുള്ളിലെ അലിഖിതമായ കീഴ്വഴക്കങ്ങള്‍ക്കുമേല്‍ ഇടപെടുന്നതില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നിരിക്കെ, പെണ്‍കുട്ടികള്‍ക്ക് അനുകൂലമായി രൂപപ്പെട്ടുകഴിഞ്ഞ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാനും അതിലൂടെ അനുവദിക്കപ്പെട്ട അവകാശങ്ങളെങ്കിലും നഷ്ടപ്പെടുത്താതെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

*
ഡോ. പി എസ് ശ്രീകല ദേശാഭിമാനി

No comments: