Thursday, July 11, 2013

മാര്‍ക്സിസ്റ്റ് വിരുദ്ധ വേവലാതികള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മഹാത്മാഗാന്ധി ജീവനുതുല്യം സ്നേഹിച്ചു. എന്നാല്‍, മുസ്ലിം ലീഗിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വെട്ടിമുറിക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിനെ അവസാനകാലത്ത് അദ്ദേഹം വെറുത്തു. ""അത് നന്നാകില്ല"" എന്ന ഉത്തമബോധ്യത്തോടെ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, ഇവിടെ ചരിത്രകാരനായ എം ജി എസ് നാരായണന്‍, ജീര്‍ണതബാധിച്ച് സ്വയം തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെയും അത് നേതൃത്വം നല്‍കുന്ന ലീഗ് ഉള്‍പ്പെടുന്ന ഐക്യ ജനാധിപത്യമുന്നണിയെയും രക്ഷപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയിലാണ്. മോഹന്‍ദാസ് കരംചന്ദ്ഗാന്ധി എന്ന "മഹാത്മാവ്" ഒട്ടേറെ ശ്രമിച്ചിട്ടും നേടാനാകാത്ത കാര്യം തീര്‍ച്ചയായും തനിക്ക് സാധിക്കും എന്നാണദ്ദേഹം കരുതുന്നത്. ശ്രമകരമായ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ വീരേന്ദ്രകുമാറിന്റെ "മാതൃഭൂമി"യില്‍ ഒരേയൊരു ലേഖനം മതി എന്നാണദ്ദേഹത്തിന്റെ ഭാവം.

ജൂലൈ ഏഴിന് മാതൃഭൂമിയില്‍ അദ്ദേഹത്തിന്റേതായി പ്രത്യക്ഷപ്പെട്ട ""ഐക്യ ജനാധിപത്യമുന്നണിക്ക് ഒരു മഹത്തായ ദൗത്യമുണ്ട്"" എന്ന ലേഖനം, ഐക്യജനാധിപത്യ മുന്നണിയെ കാര്‍മോന്മുഖമാക്കാനുള്ള ഓര്‍മപ്പെടുത്തലാണ്, ആഹ്വാനമാണ്. എന്നാല്‍, ആ മുന്നണിയാകട്ടെ, ഇന്ന് ആരു വിചാരിച്ചാലും രക്ഷപ്പെടുത്താന്‍ കഴിയാത്തത്ര അധഃപതനത്തിന്റെ പടുകുഴിയിലാണ്. മാര്‍ക്സിസ്റ്റു വിരോധത്തിന്റെ തിമിരം ബാധിച്ച എം ജി എസിന് പക്ഷേ അത് കാണാന്‍ കഴിയുന്നില്ല. എം ജി എസിന്റെ ഭാഷയില്‍ ""പരീക്ഷിച്ചു പരാജയപ്പെട്ടതും"", ""കാലഹരണപ്പെട്ടതു""മായ തത്വശാസ്ത്രമാണ് മാര്‍ക്സിസം. സാധാരണ ചരിത്രപണ്ഡിതന്മാര്‍ കാര്യകാരണസഹിതം വസ്തുതകളുടെ പിന്‍ബലത്തോടെയാണ് നിഗമനങ്ങളില്‍ എത്തുന്നതും പ്രസ്താവനകള്‍ ഇറക്കുന്നതും. എന്നാല്‍, എം ജി എസിന് അങ്ങനെയൊരു നിര്‍ബന്ധവും ഇല്ല. സോവിയറ്റ് യൂണിയനെയും കിഴക്കന്‍ യൂറോപ്പിലെ പഴയ സോഷ്യലിസ്റ്റ് നാടുകളെയും ചൂണ്ടിക്കാട്ടി കമ്യൂണിസം തകര്‍ന്നുവെന്ന് പരിഹസിക്കുമ്പോള്‍, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ചൈനയെയും, വിയറ്റ്നാം, ക്യൂബ, വ.കൊറിയ എന്നീ കമ്യൂണിസ്റ്റ് രാജ്യങ്ങളെയും അദ്ദേഹം കാണാന്‍ കൂട്ടാക്കുന്നില്ല. ഇപ്പോഴും ശക്തിയോടെ തുടരുന്ന മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തികത്തകര്‍ച്ച അദ്ദേഹം മറച്ചുപിടിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ മുന്നേറ്റവും സാമ്രാജ്യത്വവിരുദ്ധ നിലപാടും അദ്ദേഹം വിസ്മരിക്കുന്നു. സിപിഐ എമ്മിനെ ആക്ഷേപിക്കാന്‍ അദ്ദേഹം മനഃപൂര്‍വം ഹിന്ദു-മുസ്ലിം-ക്രൈസ്തവ തീവ്രവാദബന്ധവും ജനാധിപത്യവിരുദ്ധപ്രവര്‍ത്തനവും അതിന്റെമേല്‍ കെട്ടിവയ്ക്കുകയാണ്. 2011ല്‍ അധികാരത്തില്‍വന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് എന്നദ്ദേഹം സാക്ഷ്യപ്പെടുത്തുകയാണ്. എന്തൊരു അപഹാസ്യമായ ചിത്രീകരണം!

ഇപ്പോള്‍ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫീസുകളില്‍ ചില കള്ളന്മാര്‍ കയറിയിരുന്ന് എന്തോ ചിലതൊക്കെ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടത്രെ. അദ്ദേഹത്തിന് അക്കാര്യത്തില്‍ ഒരു സ്വയബോധ്യവും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹംതന്നെ തെരഞ്ഞെടുത്ത് നിയമിച്ചവരാണ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് തുടങ്ങിയവര്‍. ഒരു മൊബൈല്‍ ഫോണ്‍പോലും സ്വന്തമായിട്ടില്ലാത്ത പാവം മുഖ്യമന്തി സ്ഥിരമായി ഉപയോഗിക്കുന്നത് ഇവരുടെ ഫോണുകളാണ്. അവരുടെ ഫോണുകളില്‍ വരുന്നതും പോകുന്നതുമായ മിക്കവാറും എല്ലാ കോളും മുഖ്യമന്ത്രിക്കുള്ളതും അദ്ദേഹം വിളിക്കുന്നവയുമാണ്. ആ ഫോണുകളില്‍നിന്ന് നൂറുകണക്കിനു കോളുകള്‍ വന്നതും പോയതും സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായരുടെ ഫോണിലേക്കാണ്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് "ഒരു ശ്രീധരന്‍നായര്‍", സരിതയ്ക്ക് നാല്‍പ്പത് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത്; അതും മുഖ്യമന്ത്രിയുടെ ഉറപ്പില്‍. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസുകാരന്‍ തന്നെയായ ശ്രീധരന്‍നായര്‍ 164-ാം വകുപ്പനുസരിച്ച് മജിസ്ട്രേട്ട് മുമ്പാകെ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പോകുന്നിടത്തൊക്കെ സരിതയും ചുറ്റിയടിച്ചു. ഡല്‍ഹി വിജ്ഞാന്‍ഭവനിലടക്കം മുഖ്യമന്ത്രിയെ അവര്‍ പിന്തുടരുന്നു. സോളാര്‍ തട്ടിപ്പുകമ്പനിയുടെ നേതാവും ഭാര്യയെ കൊന്നവനുമായ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ഒരു മണിക്കൂര്‍ സ്വകാര്യസംഭാഷണം നടത്തി.

സോളാര്‍ തട്ടിപ്പുസംഘം ഒന്നും രണ്ടും ആളുകളെയല്ല തട്ടിപ്പിന് ഇരയാക്കിയത്; നൂറുകണക്കിനുപേരെയാണ്. ഈ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്‍പ്പെട്ടവര്‍ക്കും കൈനിറയെ കിട്ടിക്കാണും എന്ന് സംശയിക്കാന്‍ എല്ലാവിധ ന്യായവുമുണ്ട്. ഈ കേസില്‍ ഒന്നാം പ്രതിസ്ഥാനത്ത് വരാന്‍ പോകുന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടും നമ്മുടെ ചരിത്രപണ്ഡിതന് അതൊന്നും കാണാനും അറിയാനും കഴിയാതെ പോകുന്നത് എന്തുകൊണ്ട്? ഭിന്നിപ്പുമൂലം യുഡിഎഫ് അധികാരത്തില്‍നിന്ന് പോയാല്‍ എന്താണു സംഭവിക്കുക എന്നാണദ്ദേഹം ഭയപ്പെടുന്നത്. പകരം സിപിഐ എം നയിക്കുന്ന മുന്നണി എങ്ങാനും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യം അതോടെ ഇല്ലാതാവുമെന്നും മതേതരത്വം തകര്‍ക്കപ്പെടുമെന്നും അദ്ദേഹം പരിതപിക്കുന്നു. എം ജി എസിന്റെ പ്രായം കണക്കിലെടുത്താല്‍, നിരവധി തവണ സിപിഐ എം അധികാരത്തില്‍ വന്നതും ഭരണം കൈകാര്യംചെയ്തതും അദ്ദേഹം ഈ "ഭൂമി മലയാളത്തില്‍" ജീവിച്ചിരിപ്പുള്ളപ്പോള്‍തന്നെയാണ്. അന്നൊന്നും സംഭവിച്ചിട്ടില്ലാത്തത് ഇപ്പോള്‍ സംഭവിക്കുമെന്ന് ഭയപ്പെടാന്‍ എന്താണാവോ കാരണം? സിപിഐ എമ്മിന്റെമേല്‍ വര്‍ഗീയതയും സര്‍വാധിപത്യപ്രവണതയും കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന എം ജി എസ്, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയിലാണ് ലീഗും കേരള കോണ്‍ഗ്രസുമുള്ളത് എന്നത് മറക്കുന്നു. ഇന്ത്യയെ വെട്ടിമുറിക്കാന്‍ ദ്വിരാഷ്ട്രവാദമുന്നയിച്ച പഴയ മുസ്ലിംലീഗിന്റെ തുടര്‍ച്ചതന്നെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്. ഇന്ത്യ ഇതുവരെ കണ്ട എല്ലാ ഹിന്ദു-മുസ്ലിം കലാപങ്ങള്‍ക്കും കാരണം ഇന്ത്യാവിഭജനമാണ്. അതിനുത്തരവാദികള്‍ ലീഗും അതിന് കൂട്ടുനിന്ന കോണ്‍ഗ്രസുമാണ്. വീണ്ടും ഇന്ത്യയില്‍ ഭീകരവാദവും വര്‍ഗീയതയും ശക്തമാകാന്‍ കാരണം ബാബറി മസ്ജിദ് തല്ലിപ്പൊളിച്ച സംഭവമാണ്. അതിലും കോണ്‍ഗ്രസിന്റെ പങ്ക് വലുതാണ്. ഇപ്പോള്‍ എല്ലാ മുസ്ലിം തീവ്രവാദസംഘടനകളും ലീഗിന്റെ സംരക്ഷണയിലാണ്.

ഇത്തവണ 20 എംഎല്‍എമാരുമായി അധികാരത്തില്‍വന്ന ലീഗ് നടത്തിയ അധികാര ദുര്‍വിനിയോഗമാണ്, എസ്എന്‍ഡിപി, എന്‍എസ്എസ് എന്നീ സാമുദായിക സംഘടനകള്‍ ഒന്നിച്ചണിനിരക്കാനും ഹിന്ദുലീഗ് എന്ന ആശയം ശക്തിപ്പെടാനും കാരണം. പക്ഷേ, ഇതൊന്നും കാണാന്‍ കൂട്ടാക്കാതെ, ജാതി- മത- വര്‍ഗീയശക്തികളുടെ മുന്നണിയെ നയിക്കുന്നുവെന്ന് സിപിഐ എമ്മിനെ ചൂണ്ടിക്കാട്ടി അദ്ദേഹം ആക്ഷേപം ഉന്നയിക്കുകയാണ്. തീര്‍ച്ചയായും അദ്ദേഹത്തിന് സ്ഥലജലഭ്രമം സംഭവിച്ചിട്ടുണ്ട്. നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും അനുദിനം ശക്തിപ്പെട്ടുവന്ന പാര്‍ടിയാണ് സിപിഐ എം. പലതവണ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. അന്നൊക്കെ പാവപ്പെട്ട തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങള്‍ക്കും അവരുടെ ജീവിതഗുണമേന്മ ഉയര്‍ത്താനായി പലവിധ നടപടികളും സ്വീകരിച്ചു. അതാണ് കേരളത്തില്‍ സിപിഐ എമ്മിനുള്ള സ്വാധീനത്തിന്റെ അടിസ്ഥാനം. എന്നാല്‍, കഥയറിയാതെ ആട്ടംകാണുന്ന ചരിത്രപണ്ഡിതന്‍ പറയുന്നത് അതിനുകാരണം ഒന്നുകില്‍ "കേരളീയരില്‍ പൊതുവെ കാണുന്ന കാപട്യവും അക്രമവാസനയുമാണ്, അല്ലെങ്കില്‍ അവരെല്ലാം മന്ദബുദ്ധികളാണ്" എന്നാണ്. ഇങ്ങനെ വസ്തുതകള്‍ വളച്ചൊടിച്ചുമാത്രം കാണുകയും മലയാളികളെയാകെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഈ മഹാപണ്ഡിതന്റെ തലയ്ക്ക് നെല്ലിക്കാത്തളം അത്യാവശ്യമാണെന്നു തോന്നുന്നു.

ഐക്യജനാധിപത്യമുന്നണിയെ സംബന്ധിച്ച് വാത്സല്യപൂര്‍വമാണ് അദ്ദേഹം സംസാരിക്കുന്നത്- "ഐക്യജനാധിപത്യമുന്നണിക്ക് ഒരുപാട് ദൗര്‍ബല്യങ്ങളുണ്ട്. വായാടികളും വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നവരും പ്രാപ്തികുറഞ്ഞവരും ഫയല്‍ നോക്കാത്തവരും ഐക്യജനാധിപത്യമുന്നണിയിലുണ്ട്". അത്രയേയുള്ളൂ. അത്രമാത്രം! അല്ലാതെ അവര്‍ക്കിടയില്‍ അഴിമതിക്കാരില്ല, അസാന്മാര്‍ഗികപ്രവര്‍ത്തനം നടത്തുന്നവരില്ല, തട്ടിപ്പുകാരും അക്രമികളും വര്‍ഗീയവാദികളും ഭാര്യയെ തല്ലുന്നവരുമില്ല. എല്ലാം കറതീര്‍ന്ന മര്യാദക്കാരായ ജനാധിപത്യവാദികള്‍! മതേതരവാദികള്‍! നിസ്വാര്‍ഥമതികളായ രാജ്യസ്നേഹികള്‍! മുഖ്യമന്ത്രികൂടി ഉള്‍പ്പെട്ട, അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് സാരമില്ല. മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ഫോണ്‍ചെയ്ത അധ്യാപികയെ കിടക്ക പങ്കിടാന്‍ വിളിച്ചതും സാരമില്ല. ഭാര്യാഘാതകനുമായി ഒരു മണിക്കൂറിലധികം സ്വകാര്യസംഭാഷണം നടത്തിയതും സാരമില്ല, ഭാര്യാമര്‍ദനം നടത്തി നാണംകെട്ട മന്ത്രിചരിതം പ്രശ്നമേ അല്ല.

*
പി പി വാസുദേവന്‍ ദേശാഭിമാനി

No comments: