Wednesday, October 1, 2008

ഗ്വാണ്ടനാമോയില്‍ ആറു വര്‍ഷം

സമി അല്‍-ഹജ് വേദന സഹിച്ച് തന്റെ സ്റ്റീല്‍ ക്രച്ചസുപയോഗിച്ച് നടക്കുകയാണ് ‍. ഗ്വാണ്ടനാമോ ജയിലില്‍ കഴിഞ്ഞ ഏതാണ്ട് ആറുവര്‍ഷങ്ങള്‍ ഈ അല്‍ ജസീറ ജേര്‍ണലിസ്റ്റിനെ ഒരു ദുസ്വപ്നമെന്നപോലെ പിന്തുടരുകയാണ്. ലില്ലിഹാമ്മര്‍ എന്ന കൊച്ചു നോര്‍വീജിയന്‍ പട്ടണത്തിലെ ഹോട്ടല്‍ മുറിയുടെ സുരക്ഷിതത്വത്തില്‍ കഴിയുന്ന അദ്ദേഹം ഒരേ സമയം ആത്മാഭിമാനത്തിന്റെയും ഏറ്റുവാങ്ങിയ അപമാനങ്ങളുടേയും ആള്‍രൂപമാണിന്ന്. അമേരിക്കയുടെയും ‍, ബ്രിട്ടന്റെയും കാനഡയുടെയുമൊക്കെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര്‍ മാറി മാറി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്കും, ഭേദ്യങ്ങള്‍ക്കും അപമാനിക്കലുകള്‍ക്കും, നിര്‍ബന്ധിതമായ ഭക്ഷണം കഴിപ്പിക്കലുകള്‍ക്കും ഒക്കെ ഒടുവില്‍ ഈ വര്‍ഷം അദ്ദേഹത്തെ സ്വതന്ത്രനാക്കവെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പറഞ്ഞു..

“ഞങ്ങള്‍ ഖേദിക്കുന്നു. ....”

ഊന്നുവടിയുടെ സഹായമില്ലാതെ എന്നെങ്കിലും ഒരിക്കല്‍ തനിക്ക് നടക്കാനാവുമെന്ന് സമി പ്രതീക്ഷിക്കുയാണ്.

മുപ്പത്തിയെട്ടുകാരനായ ഈ ടി.വി.ക്യാമറാമാന്റെ മേല്‍ ഒരിക്കലും ഒരു കുറ്റവും ചുമത്തപ്പെട്ടിരുന്നില്ല, അദ്ദേഹത്തെ ഒരിക്കല്‍ പോലും വിചാരണക്ക് വിധേയനാക്കിയിരുന്നുമില്ല. സമി അല്‍-ഹജിന്റെ സത്യവാങ്മൂലം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. ആറര വര്‍ഷത്തിനിടയില്‍ അദ്ദേഹത്തെ മൂന്നു വ്യത്യസ്ത ജയിലറകളില്‍ പാര്‍പ്പിച്ചിരുന്നു. ഈ മൂന്നിടത്തും നിരന്തരമായ മര്‍ദ്ദനങ്ങള്‍ക്കും നിര്‍ബന്ധിച്ചുള്ള ഭക്ഷണം കഴിപ്പിക്കലുകള്‍ക്കും അദ്ദേഹം വിധേയനായിരുന്നു. അദ്ദേഹം ഒരു “ഭീകരന്‍” ആയിരുന്നു എന്നതിനാലല്ല; മറിച്ച് അമേരിക്കക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തുവാന്‍ അദ്ദേഹം വിസമ്മതിച്ചു എന്നതിനാലാണ് ഈ പീഡനങ്ങള്‍ ഒക്കെ അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. ക്രൂരതയുടെ പര്യായമായ ഖണ്ഡഹാറിലെ അമേരിക്കന്‍ തടവറയില്‍ നിന്നും ഗ്വാണ്ടനാമോയിലെത്തിയ നിമിഷം മുതല്‍ അദ്ദേഹത്തെ തടവിലാക്കിയവര്‍ ആവശ്യപ്പെടുകയായിരുന്നു; അവര്‍ക്കു വേണ്ടി (ചാരനായി) പ്രവര്‍ത്തിക്കണമെന്ന്. സമി അല്‍-ഹജിന്റെ നിരപരാധിത്വത്തെക്കുറിച്ച് ഇടക്കിടെ അമേരിക്ക നടത്തിയ വെളിപ്പെടുത്തലുകള്‍ക്കിടയിലും, അദ്ദേഹത്തിനുമേല്‍ അനുസ്യൂതം അരങ്ങേറിയ ക്രൂരതകള്‍, അദ്ദേഹത്തെ അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ഒരു “ആസ്തി” ആക്കി മാറ്റാനായി ബോധപൂര്‍വം ആസൂത്രണം ചെയ്ത ഒന്നായിരുന്നുവോ?

“താങ്കള്‍ നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം, താങ്കള്‍ ഇവിടെ എത്തിയത് അബദ്ധത്തിലാണെന്നും” 200 ലേറേ ചോദ്യം ചെയ്യലുകള്‍ക്കിടെ അവര്‍ തന്നോട് ഇങ്ങനെ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് സമി ഉറപ്പിച്ചു പറയുന്നു.

“അവരുടെ ഏക ആവശ്യം ഞാന്‍ അവര്‍ക്കു വേണ്ടി ചാരനായി പ്രവര്‍ത്തിക്കണം എന്നതായിരുന്നു. എനിക്ക് അമേരിക്കന്‍ പൌരത്വം നല്‍കാമെന്നും എന്റെ ഭാര്യക്കും കുഞ്ഞിനും അമേരിക്കയില്‍ ജീ‍വിക്കാമെന്നും, എന്നെ സംരക്ഷിക്കാമെന്നും ഒക്കെ അവര്‍ എന്നോട് പറഞ്ഞു. പക്ഷെ ഞാന്‍ അവരോട് പറഞ്ഞു ; “ഞാനിത് ചെയ്യുകയില്ല. ഞാനൊരു മാധ്യമപ്രവര്‍ത്തനാണ്, ഇത് എന്റെ ജോലിയല്ല എന്നതു തന്നെ
ആദ്യ കാരണം. രണ്ടാമത്തേത്, എനിക്ക് എന്റെയും എന്റെ കുടുംബത്തെയും കുറിച്ച് ആശങ്കയുണ്ട് എന്നതു തന്നെ. യുദ്ധരംഗത്താണെങ്കില്‍ എനിക്ക് മുറിവേല്‍ക്കാം, തുടര്‍ന്ന് ഞാന്‍ രക്ഷപ്പെടുകയോ മരിക്കുകയോ ഒക്കെ ചെയ്യാം. പക്ഷെ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചാല്‍ അല്‍ ഖ്വയ്‌ദ എന്തായാലും എന്നെ ഇല്ലായ്മ ചെയ്യും. നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കിലോ നിങ്ങള്‍ എന്നെ കൊല്ലുകയും ചെയ്യും.”

അല്‍-ഹജിന്റെ ഈ ‘ദുരന്ത’കഥ ആരംഭിക്കുന്നത് 2001 ഡിസംബര്‍ 15നാണ്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്നും അഫ്‌ഗാനിസ്ഥാനിലെ ഖണ്ഡഹാറിലേക്ക്, അറബി സാറ്റലെറ്റ് ടി.വി ചാനലിലെ തന്റെ സഹപ്രവര്‍ത്തകനായ സദ-അല്‍-ഹക്കുമൊത്ത് പുതിയ പ്രാദേശിക സര്‍ക്കാര്‍ ഭരണഭാരമേല്‍ക്കുന്നത് ചിത്രീകരിക്കുന്നതിനായി പോകുന്നതിനിടെ. ഏതാണ്ട് എഴുപതോളം പത്രപ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റായ ചമനിലൂടെ മേല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കടന്നു പോകുന്നുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ അല്‍- ഹജിനെ തടുത്തു നിര്‍ത്തി. “എന്നെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് പാക്കിസ്ഥാനി ഇന്റലിജന്‍സ് വിഭാഗത്തിന്റെ കടലാസ് ഉണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. എന്റെ പേര്‍ അതില്‍ അക്ഷരത്തെറ്റോടെയാണ് എഴുതിയിരുന്നത്, എന്റെ പാസ്‌പോര്‍ട്ട് നമ്പറും അതില്‍ ശരിയായി അല്ലായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഞാന്‍ 1964ല്‍ ജനിച്ചു എന്നാണ് രേഖയില്‍. പക്ഷെ ഞാന്‍ ജനിച്ചത് 1969ലാണ്. ഞാന്‍ എന്റെ വിസ ഇസ്ലാമബാദില്‍ വെച്ച് പുതുക്കിയിരുന്നുവെന്നും, എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് അവിടെ വെച്ച് അവര്‍ ചെയ്തില്ല എന്നും ഞാന്‍ ചോദിച്ചു.”

സമി അല്‍-ഹജ് വളരെ പതുക്കെയും ശ്രദ്ധാപൂര്‍വവുമാണ് സംസാരിക്കുന്നത്, തനിക്കും മറ്റുള്ളവര്‍ക്കും ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള ഓരോ വിവരവും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരേ പ്രാധാന്യമുള്ളതാണ്. താന്‍ സ്വതന്ത്രനാണെന്നും, തനിക്ക് നോര്‍വേയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്നും, അല്‍ ജസീറയില്‍ ന്യൂസ് പ്രൊഡ്യൂസര്‍ ആയി ജോലിക്ക് ചേരാമെന്നും, അസീറിയക്കാരിയായ ഭാര്യ ആസ്‌മയും എട്ടുവയസ്സുകാരന്‍ മകന്‍ മൊഹമ്മദുമൊത്ത് ഒരിക്കല്‍ കൂടി ജീവിക്കാമെന്നും അദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിയുന്നില്ല. അമേരിക്കന്‍ രഹസ്യതടവറയുടെ തമോഗര്‍ത്തത്തിലേക്ക് സമി അല്‍-ഹജ് അപ്രത്യക്ഷനായ സമയത്ത് 14 മാസം മാത്രമായിരുന്നു മകന് പ്രായം.

പാക്കിസ്ഥാനില്‍ നിന്നും അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ ബേസുകളിലേക്കും ഗ്വാണ്ടനാമോയിലേക്കും മറ്റും കൊണ്ടുപോയിട്ടുള്ള തടവുപുള്ളികളുടെ വിവരണം കേട്ടിട്ടുള്ള ആര്‍ക്കും അല്‍-‌ഹജിന്റെ കഥയുമായി അവയ്ക്കുള്ള സമാനത മനസ്സിലാക്കുവാന്‍ കഴിയും. ബാഗ്രാമിലെ കൂറ്റന്‍ അമേരിക്കന്‍ ബേസിലേക്ക് തിരിക്കുന്നതിനു മുന്‍പ് അല്‍-ഹജ് സഞ്ചരിച്ചിരുന്ന വിമാനം ഒന്നരമണിക്കൂര്‍ നേരം പറക്കുകയും കൂടുതല്‍ തടവുകാരെ ചേര്‍ക്കുന്നതിനായി ലാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സ്ഥലം, ഒരു പക്ഷെ, പാകിസ്ഥാനിലെ ഇസ്ലാമബാദ് ആയിരുന്നിരിക്കാം.

"ഞങ്ങള്‍ അതിരാവിലെയാണവിടെ എത്തിയത്. അവര്‍ ഞങ്ങളുടെ കാല്‍‌വിലങ്ങുകള്‍ അഴിക്കുകയും ഞങ്ങളെ വിമാനത്തില്‍ നിന്നും പുറത്തേക്ക് തള്ളുകയും ചെയ്തു. അവര്‍ എന്നെ മര്‍ദ്ദിക്കുകയും ടാറിട്ട നിലത്തിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ദയനീയമായ നിലവിളികകളും നായ്ക്കളുടെ കുരയും ഞങ്ങള്‍ കേട്ടു. എന്റെ വലതുകാല്‍ മടങ്ങിപ്പോകുകയും അതിനുമുകളിലായി ഞാന്‍ തളര്‍ന്നു വീഴുകയും ചെയ്തു. ലിഗ്‌മെന്റുകള്‍ വലിഞ്ഞു കീറുന്നതു പോലെ എനിക്ക് തോന്നി. ഞാന്‍ വീണപ്പോള്‍ പട്ടാളക്കാര്‍ എന്റെ ശരീരത്തിന്റെ മുകളിലൂടെ നടക്കുവാന്‍ തുടങ്ങി. അവര്‍ ആദ്യം എന്റെ പുറത്ത് ചവിട്ടി നടന്നു. പിന്നെ ഞാന്‍ എന്റെ കാലിലേക്ക് നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ എന്റെ കാലില്‍ തൊഴിക്കുവാന്‍ തുടങ്ങി. ഒരു പട്ടാളക്കാരന്‍ എന്നെ നോക്കി അലറി. ‘നീയെന്തിനാണ് അമേരിക്കക്കാരെ ആക്രമിക്കാന്‍ വന്നത്?’. എനിക്കൊരു നമ്പര്‍ ഉണ്ടായിരുന്നു. ഞാന്‍ നമ്പര്‍ 35 ആയിരുന്നു, അങ്ങിനെയാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. വെറും ഒരു നമ്പര്‍ . ആദ്യം പറഞ്ഞ അമേരിക്കക്കാരന്‍ എന്നോടലറി. ‘ നീ ബിന്‍ ലാദനെ ഫിലിമിലാക്കി’. ബിന്‍ ലാദനെ ഫിലിമിലാക്കിയില്ലെന്നും ഒരു പത്രപ്രവര്‍ത്തകനാണെന്നും ഞാന്‍ പറഞ്ഞു. എന്റെ പേരും, വയസ്സും, പൌരത്വവും എല്ലാം വീണ്ടും പറഞ്ഞു.

ബാഗ്രാമിലെ 16 ദിവസങ്ങള്‍ക്കു ശേഷം, മറ്റൊരു വിമാനം അല്‍-ഹജിനെ ഖണ്ഡഹാറിലെ അമേരിക്കന്‍ ബേസിലെത്തിച്ചു. അവിടെ എത്തിയ ഉടന്‍ തന്നെ എല്ലാ തടവുകാരോടും നിലത്തു കിടക്കുവാന്‍ ആവശ്യപ്പെട്ടു. “ഞങ്ങള്‍ ശപിക്കപ്പെട്ടവരായിരുന്നു.‍“ 'fuck your mother’ എന്ന് അവര്‍ അലറി. എന്നിട്ട് ഞങ്ങളുടെ ശരീരത്തിന് മുകളില്‍ ചവിട്ടി നടക്കുവാന്‍ തുടങ്ങി. എന്തിന്? എന്തിനാണിതിവര്‍ ഞങ്ങളോട് ചെയ്തത്? പിന്നെ അവര്‍ എന്നെ ഒരു ടെന്റിലേക്ക് കൊണ്ടു പോകുകയും, എന്റെ വസ്ത്രങ്ങള്‍ ഉരിയുകയും എന്റെ താടിയില്‍ നിന്ന് രോമങ്ങള്‍ പറിച്ചെടുക്കുകയും ചെയ്തു. അവര്‍ എന്റെ കൃഷ്ണമണികളുടെ ചിത്രമെടുത്തു. ഒരു ഡോക്ടര്‍ എന്റെ ശരീരത്തിന്റെ പുറകുവശത്തെ രക്തം കാണുകയും അതെങ്ങിനെ പറ്റിയെന്ന് ചോദിക്കുകയും ചെയ്തു. എങ്ങിനെ പറ്റിയെന്നാണ് നിങ്ങള്‍ കരുതുന്നത് ? ഞാന്‍ തിരിച്ചു ചോദിച്ചു.”

ആവര്‍ത്തനവിരസമായ ചോദ്യം ചെയ്യലുകള്‍ വീണ്ടും ആരംഭിച്ചു. ഇപ്പോള്‍ അല്‍-ഹജ് തടവുകാരന്‍ നമ്പര്‍ 448 ആണ്. അല്‍-ഹജ് പറയുന്നത് ആ സമയത്തും അവര്‍ അദ്ദേഹത്തോട് പറഞ്ഞത് അദ്ദേഹം അബദ്ധത്തില്‍ തടവുകാരനാക്കപ്പെട്ടവനായിരുന്നു എന്നാണെന്നാണ്. “പിന്നെ മറ്റൊരു ഉദ്യോഗസ്ഥന്‍ - മഫ്ടിയിലായിരുന്ന അയാള്‍ ഈജിപ്ത് ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥനായിരുന്നിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത് - അറിയാനാഗ്രഹിച്ചത് എന്റെ കൂടെ തടവിലുള്ളവരുടെ “നേതാവ് ” ആരാണെന്നായിരുന്നു. അമേരിക്കക്കാര്‍ ചോദിച്ചു. ഈ തടവുപുള്ളികളില്‍ എറ്റവും ബഹുമാനിക്കപ്പെടുന്നത് ആരാണ്? അഹ്‌മെദ് ഷാ മസൂദ് എന്ന താലിബാന്‍ വിരുദ്ധ അഫ്‌ഗാന്‍ സൈന്യത്തിന്റെ തലവനെ കൊലപ്പെടുത്തിയത് ആരാണ്? ഞാന്‍ എനിക്കറിയുന്ന കാര്യമല്ല അതെന്ന് പറഞ്ഞു. അപ്പോള്‍ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ പറഞ്ഞു. “ഞങ്ങളോട് സഹകരിക്കുക, നിന്നെ ഞങ്ങള്‍ സ്വതന്ത്രനാക്കാം”. അവര്‍ അര്‍ത്ഥമാക്കിയത് ഞാന്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്നാണ്. ശുദ്ധമായ ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റൊരു വ്യക്തി അവിടെ ഉണ്ടായിരുന്നു. ഞാന്‍ കരുതിയത് അയാള്‍ ബ്രിട്ടീഷുകാരനായിരിക്കും എന്നാണ്. ഏതാണ്ട് 35 വയസ്സ് പ്രായം തോന്നിക്കുന്ന, താടിയില്ലാത്ത, സ്വര്‍ണ്ണമുടിക്കാരനായ, വെള്ള ഷട്ട് ധരിച്ച്, ടൈ കെട്ടാത്ത സുന്ദരനും ചെറുപ്പക്കാരനുമായ അയാള്‍ എനിക്ക് ചോക്കലേറ്റ് കൊണ്ടു തന്നു. കിറ്റ് കാറ്റ്. അതിന്റെ കവര്‍ പോലും കഴിക്കാന്‍ തോന്നുന്നത്ര വിശപ്പുണ്ടായിരുന്നു എനിക്ക്.

ജൂണ്‍ 13ന് അല്‍-ഹജിനെ മറ്റൊരു ജെറ്റ് വിമാനത്തില്‍ കയറ്റി. പുതിയൊരു നമ്പറും നല്‍കി. നമ്പര്‍ 345. ഒരിക്കല്‍ക്കൂടി കറുത്ത സഞ്ചികൊണ്ട് തലമൂടി. തുടര്‍ന്ന് നിര്‍ബന്ധിച്ച് രണ്ട് ഗുളികകള്‍ കഴിപ്പിക്കുകയും, തുണി മാറ്റി കറുത്ത ചില്ലിട്ട കണ്ണട നല്‍കുകയും ചെയ്തു. ഗ്വാണ്ടനാമോയിലേക്കുള്ള വിമാനയാത്ര 12-14 മണിക്കൂര്‍ നീണ്ടു നിന്നു.

“ഗ്വാണ്ടനാമോ വിമാനത്താവളത്തില്‍ നിന്ന് ഒരു ബോട്ടിലാണ് അവര്‍ ഞങ്ങളെ കൊണ്ടു പോയത്. ഒരു മണിക്കൂറെടുത്തു യാത്രക്ക്.” അല്‍‌‌-ഹജിനെ ആദ്യം ഒരു മെഡിക്കല്‍ ക്ലിനിക്കിലേക്കും തുടര്‍ന്ന് ഉടന്‍ തന്നെ മറ്റൊരു ചോദ്യം ചെയ്യലിനും കൊണ്ടു പോയി. “അവരിലൊരാള്‍ പറഞ്ഞു അവര്‍ എന്റെ ഉത്തരങ്ങളും ആദ്യത്തെ സ്റ്റേറ്റ്മെന്റും തമ്മില്‍ താരതമ്യം ചെയ്തുവെന്ന്. അയാള്‍ പറഞ്ഞു “ നിങ്ങളിവിടെ എത്തിപ്പെട്ടിരിക്കുന്നത് അബദ്ധത്തിലാണ്. നിങ്ങളെ ഉടന്‍ വിട്ടയക്കും. നിങ്ങളായിരിക്കും വിട്ടയക്കപ്പെടുന്ന ആദ്യത്തെ ആള്‍.” എന്റെ പേഴ്സില്‍ നിന്ന് എടുത്തുമാറ്റിയിരുന്ന എന്റെ മകന്റെ ചിത്രം അവര്‍ എനിക്ക് തിരിച്ചു തന്നു. മറ്റെന്തെങ്കിലും ആവശ്യമുണ്ടോ എന്നവര്‍ ചോദിച്ചു. കുറച്ച് പുസ്തകങ്ങള്‍ വേണം എന്ന് ഞാന്‍ പറഞ്ഞു. ആയിരത്തി ഒന്ന് രാവുകളുടെ അറേബ്യന്‍ പതിപ്പ് അയാളുടെ കൈവശം ഉണ്ടെന്ന് അതിലൊരാള്‍ പറഞ്ഞു . ഒരു കോപ്പി അയാള്‍ എനിക്ക് തരികയും ചെയ്തു. ഈ അഭിമുഖത്തിനിടയില്‍ അവര്‍ എന്നോട് ചോദിച്ചു ‘ എന്തിനാണ് നിങ്ങള്‍ ഖണ്ഡഹാറില്‍ വെച്ച് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി അത്രയധികം സംസാരിച്ചത്? അയാള്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്നോ? അതെനിക്കറിയില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു.”

“ഈ സംഭവത്തിനു ശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ രണ്ട് ബ്രിട്ടീഷുകാര്‍ എന്നെ കാണുവാന്‍ വന്നു. തങ്ങള്‍ യു.കെ ഇന്റലിജന്‍സില്‍ നിന്നാണെന്ന് അവര്‍ എന്നോട് പറഞ്ഞു. എനിക്കാരെയൊക്കെ അറിയാമെന്നും, ഞാന്‍ ആരെയൊക്കെ കണ്ടുമുട്ടിയിട്ടുണ്ടെന്നും അവര്‍ക്കറിയണമായിരുന്നു. ഞാന്‍ നിസ്സഹാ‍യനാണെന്ന് അവരോട് പറഞ്ഞു. അവരിലൊരാള്‍ക്ക് മാര്‍ട്ടിന്‍ എന്നാണ് പേരെന്ന് പിന്നീട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവരെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. ചോദ്യം ചെയ്യല്‍ സംഘത്തിന്റെ തലവനായ സ്റ്റീഫന്‍ റോഡ്രിഗ്‌സിനു പക്ഷെ അവരെക്കുറിച്ച് മതിപ്പില്ലായിരുന്നു. അല്‍‌-ഹജിന്റെ ‘സഹായം’ തേടുവാന്‍ അദ്ദേഹം വീണ്ടും തുനിഞ്ഞു. അയാള്‍ എന്നോട് പറഞ്ഞു. ഞങ്ങളുടെ ജോലി “കാര്യങ്ങള്‍‍” സംഭവിക്കുന്നത് തടയുക എന്നതാണ്. ഇതിനെക്കുറിച്ചാലോചിക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരവസരം തരാം. നിങ്ങള്‍ക്ക് അമേരിക്കന്‍ പൌരത്വം കിട്ടും, നിങ്ങളുടെ കുടുംബത്തെ പരിപാലിക്കും, അമേരിക്കയില്‍ നിങ്ങള്‍ക്കൊരു വില്ല ലഭിക്കും, നിങ്ങളുടെ മകന്റെ വിദ്യാഭ്യാസച്ചുമതല ഞങ്ങള്‍ ഏറ്റെടുക്കും, നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൌണ്ടും ലഭിക്കും.” തന്റെ കയ്യില്‍ എനിക്കായി കുറച്ച് അറബി മാഗസിനുകള്‍ അയാള്‍ കൊണ്ടുവന്നിരുന്നു. എനിക്കവ വായിക്കാമെന്നു പറയുകയും ചെയ്തു. ആ പത്തു നിമിഷത്തില്‍ മനുഷ്യാവസ്ഥയിലേക്ക് വീണ്ടും തിരിച്ചു പോയതുപോലെ തോന്നി. പിന്നെ പട്ടാളക്കാര്‍ എന്നെ സെല്ലില്‍ അടക്കാനായി വന്നു, ആ മാഗസിനുകളൊക്കെ എടുത്തു മാറ്റുകയും ചെയ്തു.”

2003ലെ വേനല്‍ക്കാലമായപ്പോഴേക്കും അല്‍‌-ഹജിനെ കാണുവാന്‍ അപരിചിതരായ സന്ദര്‍ശകര്‍ വന്നു തുടങ്ങി. “കനഡക്കാരായ രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വരികയും കുറെ ഫോട്ടോകള്‍ കാണിക്കുകയും എനിക്കവരില്‍ ആരെയെങ്കിലും തിരിച്ചറിയാന്‍ കഴിയുമോ എന്നു ചോദിക്കുകയും ചെയ്തു. എനിക്കാരെയും അറിയില്ലായിരുന്നു.”

ഇരുനൂറില്‍പ്പരം ചോദ്യം ചെയ്യലുകളില്‍ അല്‍-ഹജിനോട് തന്റെ സ്ഥാ‍പന ഉടമകളായ ഖത്തറിലെ അല്‍ ജസീറ ചാനലിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഒരു തവണ മറ്റൊരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തന്നോടിങ്ങനെ പറഞ്ഞുവെന്ന് അല്‍-ഹജ് പറയുന്നു. “ഇവിടെ നിന്നു പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അല്‍ ഖ്വയ്‌ദ നിങ്ങളെ റിക്രൂട്ട് ചെയ്യും. നിങ്ങള്‍ ആരെയൊക്കെ കാണുന്നുവെന്ന് ഞങ്ങള്‍ക്കറിയണം. നിങ്ങള്‍ക്ക് ഒരു അനലിസ്റ്റ് ആകാന്‍ കഴിയും, വിവരങ്ങള്‍ എങ്ങനെ ശേഖരിച്ചുവെക്കണമെന്നും, എങ്ങിനെ ആളുകളെ സ്കെച്ച് ചെയ്യണമെന്നും ഞങ്ങള്‍ പരിശീലിപ്പിക്കാം. അല്‍ ജസീറയും അല്‍ ഖ്വയ്‌ദയും തമ്മിലൊരു ബന്ധമുണ്ട്. അല്‍ ഖ്വയ്‌ദ അല്‍ ജസീറക്ക് എത്ര പണമാണ് നല്‍കുന്നത്?”

“ ഞാന്‍ ഇതു ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞു. അതിനേറ്റവും പ്രധാനമായ കാരണം ഞാനൊരു പത്രപ്രവര്‍ത്തകനാണെന്നതും, അതെന്റെ ജോലിയല്ല എന്നതുമാണ്. മാത്രമല്ല എന്റെ ജീവനെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്.”

മര്‍ദ്ദനങ്ങള്‍ പിന്നെയും തുടര്‍ന്നു, അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നല്ല, അമേരിക്കന്‍ ഗാര്‍ഡുകളില്‍ നിന്ന്. “ അവര്‍ എന്റെ തല നിലത്തിടിക്കും, മുടി മുഴുവന്‍ മുറിച്ചു കളയും. രണ്ടു വര്‍ഷം അവര്‍ എന്നെ ഏകാന്ത തടവില്‍ - ഞങ്ങളതിനെ നവംബര്‍ ബ്ലോക്ക് എന്നാണ് വിളിച്ചിരുന്നത്- പാര്‍പ്പിച്ചു. എന്റെ ജീവിതം അവര്‍ പീഡനമാക്കി. എനിക്കതെങ്ങിനെയെങ്കിലും അവസാനിപ്പിക്കണമായിരുന്നു. ഒരു കാരണവുമില്ലാത്ത തുടര്‍ച്ചയായ ശിക്ഷയായിരുന്നു അവിടെ. ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ വേദനിപ്പിക്കാനായി അവര്‍ വിലങ്ങുകള്‍ മുറുക്കും. പത്തു മാസത്തോളം അവര്‍ എന്നെ കത്തുകളൊന്നും കാണാന്‍ അനുവദിച്ചില്ല. അഥവാ അനുവദിച്ചാലും പല വാക്കുകളും മായ്ച്ചു കളഞ്ഞിട്ടുണ്ടാകും; എന്റെ മകന്റെ കത്തായാല്‍പ്പോലും. റോഡ്രിഗ്‌സ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു, ഞാന്‍ അമേരിക്കക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്ന്.”

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമി അല്‍‌-ഹജ് നിരാഹാരസമരം ആരംഭിച്ചു, ഒപ്പം ഏറ്റവും കഠിനമായ ജയില്‍ ജീവിതത്തിന്റെ മാസങ്ങളും . “സിവില്‍ കോടതികളില്‍ ഞാന്‍ എന്റെ അവകാശങ്ങള്‍ക്കായി ആവശ്യമുന്നയിച്ചു. അമേരിക്കന്‍ സുപ്രീം കോടതി പറഞ്ഞു എനിക്കെന്റെ അവകാശങ്ങള്‍ക്കധികാരമുണ്ടെന്ന്. ശരിയായ രീതിയില്‍ പ്രാര്‍ത്ഥിക്കുവാനുള്ള അവകാശം ഞാന്‍ ആവശ്യപ്പെട്ടു. മുപ്പത് ദിവസം ഭക്ഷണം കഴിക്കാതെ ഇരിക്കുവാന്‍ അവര്‍ എന്നെ അനുവദിച്ചു. അതിനുശേഷം അവര്‍ എന്നെ ഒരു കസേരയില്‍ ലോഹ ചങ്ങലകളാല്‍ കെട്ടിയിടുകയും നിര്‍ബന്ധമായി ഭക്ഷണം കഴിപ്പിക്കുകയും ചെയ്തു. അവര്‍ മൂക്കിലൂടെ വയറ്റിലേക്ക് ഒരു ട്യൂബ് ഇടുമായിരുന്നു. എന്നെ വേദനിപ്പിക്കാനായി പലപ്പോഴും അവര്‍ വലിയ ട്യൂബുകള്‍ തന്നെ തെരഞ്ഞെടുത്തു, ചിലപ്പോള്‍ അത് ശ്വാസകോശത്തില്‍ ചെന്ന് തട്ടുമായിരുന്നു. മറ്റുള്ളവരില്‍ ഉപയോഗിച്ചതും അവശിഷ്ടങ്ങള്‍ ഉള്ളതുമായ ട്യൂബാണവര്‍ ഉപയോഗിക്കാറ്. എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമധികം ഭക്ഷണം അവര്‍ കുത്തിച്ചെലുത്തുമായിരുന്നു. അവര്‍ എന്നോട് പറഞ്ഞത് ഇപ്രകാരം ഭക്ഷണം നല്‍കുന്നത് ഡോക്ടര്‍മാരാണെന്നാണ്. പക്ഷെ അവര്‍ ഡോക്ടര്‍മാര്‍ ആയിരുന്നില്ല, പീഡകര്‍ ആയിരുന്നു. 24 കാന്‍ ഭക്ഷണം ഞങ്ങളെ അവര്‍ കഴിപ്പിക്കുമായിരുന്നു. ചര്‍ദ്ദിക്കുന്ന അവസ്ഥയിലെത്തുമായിരുന്നു ഞങ്ങള്‍. തുടര്‍ന്നവര്‍ വിസര്‍ജിപ്പിക്കുന്നതിനായി വയറിളക്കുന്ന മരുന്നു തരികയും ചെയ്തിരുന്നു. അതെന്റെ പാന്‍‌ക്രിയാസിനെ ബാധിക്കുകയും ഉദരസംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. വെള്ളം കുടിക്കുവാന്‍ അവര്‍ ഞങ്ങളെ അനുവദിക്കുമായിരുന്നില്ല.”

അല്‍-ഹജ് പറയുന്നത് അദ്ദേഹം 480 ദിവസം നിരാഹാര സമരം നടത്തി എന്നാണ്. അപ്പോഴേക്കും അദ്ദേഹത്തിന്റെ അവസ്ഥ പരിതാപകരമാകുകയും വിസര്‍ജനേന്ദ്രിയത്തില്‍ നിന്ന് രക്തം കിനിയുന്ന അവസ്ഥയിലെത്തുകയും ചെയ്തിരുന്നു. അതായിരുന്നു അന്വേഷണ സംഘം അദ്ദേഹത്തെ വിട്ടയക്കുവാന്‍ തീരുമാനിച്ച നിമിഷം.

“പുതിയ ചില അന്വേഷണോദ്യോഗസ്ഥര്‍ വന്നു, ഒരിക്കല്‍ക്കൂടി അവര്‍ പഴയ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ‘നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമോ?’ ഇല്ല എന്ന് ഞാന്‍ പിന്നെയും പറഞ്ഞു. എങ്കിലും അവരുടെ ആതിഥേയത്വത്തിനും, അവര്‍ക്കിടയില്‍ ഒരു പത്രപ്രവര്‍ത്തകനായി ജീവിക്കാന്‍ അവസരം തന്നതിനും ഞാന്‍ നന്ദി പറഞ്ഞു. ഈ രീതിയില്‍ സത്യം എനിക്ക് പുറം ലോകത്തെ അറിയിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് തന്നെ പുറത്ത് കടക്കുവാന്‍ എനിക്ക് ധൃതിയില്ലെന്നും, ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ധാരാളം “കഥകള്‍”അവിടെ ഇനിയും ഉണ്ടെന്നും ഞാനവരോട് പറഞ്ഞു.” ഞങ്ങള്‍ നിനക്കൊരു സഹായം ചെയ്തുവെന്നാണോ നീ കരുതുന്നത് എന്നവര്‍ എന്നോട് ചോദിച്ചു. ‘നിങ്ങള്‍ എന്നെ സീറോയില്‍ നിന്നും ഹീറോ ആക്കി ഉയര്‍ത്തി.’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. ബിന്‍ ലാദന്‍ എന്തായാലും നീയുമായി ബന്ധപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നായി അവര്‍. ആ രാത്രി അവര്‍ എന്നെ വിമാനത്തിലേക്കാനയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ടെന്നിസ് നെറ്റിന്റെ പിറകില്‍ നിന്ന് എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈവീശി...ആ നാലു ജോടി കണ്ണുകളെ നോക്കി...

ബ്രിട്ടീഷ് അധികാരികള്‍ സമി അല്‍‌-ഹജുമായി സംസാരിച്ചതായി ഇതുവരെയും സമ്മതിച്ചിട്ടില്ല. അതുപോലെത്തന്നെ കനേഡിയന്‍ അധികാരികളും. ഇറാഖ് അധിനിവേശാനന്തരം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബോംബിട്ട് തകര്‍ക്കാന്‍ ജോര്‍ജ്ജ് ബുഷ് ആഗ്രഹിച്ച അല്‍‌ ജസീറ ടി വി , സമി അല്‍- ഹജിനായി അദ്ദേഹത്തിന്റെ ജോലി കരുതി വെച്ചിരുന്നു. എങ്കിലും അമേരിക്കന്‍ അധികാരികളില്‍ നിന്ന് 345 നമ്പര്‍ തടവുകാരന് ഒരിക്കലും ഒരു ക്ഷമാപണം പോലും ലഭിച്ചില്ല.

“ഞാനത് പ്രതീക്ഷിക്കുന്നുമില്ല,” അദ്ദേഹം പറയുന്നു.

*
The Independent പ്രസിദ്ധീകരിച്ച Robert Fisk എഴുതിയ Six Years In Guantanamo എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

6 comments:

വര്‍ക്കേഴ്സ് ഫോറം said...

സമി അല്‍-ഹജ് വേദന സഹിച്ച് തന്റെ സ്റ്റീല്‍ ക്രച്ചസുപയോഗിച്ച് നടക്കുകയാണ് ‍. ഗ്വാണ്ടനാമോ ജയിലില്‍ കഴിഞ്ഞ ഏതാണ്ട് ആറുവര്‍ഷങ്ങള്‍ ഈ അല്‍ ജസീറ ജേര്‍ണലിസ്റ്റിനെ ഒരു ദുസ്വപ്നമെന്നപോലെ പിന്തുടരുകയാണ്. ലില്ലിഹാമ്മര്‍ എന്ന കൊച്ചു നോര്‍വീജിയന്‍ പട്ടണത്തിലെ ഹോട്ടല്‍ മുറിയുടെ സുരക്ഷിതത്വത്തില്‍ കഴിയുന്ന അദ്ദേഹം ഒരേ സമയം ആത്മാഭിമാനത്തിന്റെയും ഏറ്റുവാങ്ങിയ അപമാനങ്ങളുടേയും ആള്‍രൂപമാണിന്ന്. അമേരിക്കയുടെയും ‍, ബ്രിട്ടന്റെയും കാനഡയുടെയുമൊക്കെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാര്‍ മാറി മാറി നടത്തിയ ചോദ്യം ചെയ്യലുകള്‍ക്കും, ഭേദ്യങ്ങള്‍ക്കും അപമാനിക്കലുകള്‍ക്കും, നിര്‍ബന്ധിതമായ ഭക്ഷണം കഴിപ്പിക്കലുകള്‍ക്കും ഒക്കെ ഒടുവില്‍ ഈ വര്‍ഷം അദ്ദേഹത്തെ സ്വതന്ത്രനാക്കവെ അമേരിക്കക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു..

“ഞങ്ങള്‍ ഖേദിക്കുന്നു. ....”

The Independent പ്രസിദ്ധീകരിച്ച Robert Fisk എഴുതിയ Six Years In Guantanamo എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

Anonymous said...

സമി അല്‍ ഹജിണ്റ്റെ കാര്യത്തില്‍ ആത്മാറ്‍ഥമായി വേദനിക്കുന്നു, എന്തു ചെയ്യാം അമേരിക്കയില്‍ കുറ്റം ചെയ്താല്‍ ശിക്ഷ ഉറപ്പാണു വലിയ കാലതാമസം വരികയുമില്ല
മൈക്കിള്‍ ജാക്സണ്റ്റെ ബാല പീഢനം അയാലും ബുഷിണ്റ്റെ മകളുടെ വെള്ളമടിച്ചു ഡ്റൈവിംഗ്‌ ആയാലും ക്ളിണ്റ്റണ്റ്റെ മോണിക്ക ലെവിസ്കി പീഢനം ആയാലും ചുമ്മതെ ഊരിപ്പോരാം എന്നു വിചാരിച്ചാല്‍ നടക്കില്ല

മറിച്ചു കേരളത്തില്‍ മണിച്ചന്‍ ഇടക്കിടെ പരോളില്‍ ഇറങ്ങും ഇറങ്ങി വെളിയില്‍ ചെല്ലുമ്പോള്‍ പുത്തന്‍ മൊബൈലുമായി ഒരാള്‍ ജൂബ ഇടന്‍ വേറെ ഒരാള്‍ കോടതിയില്‍ കൊണ്ടു പോകാനും വരാനും പോലീസുകാരുടെ ഇടി ( രണ്ടു വഴിയിലും ബാറില്‍ കയറി ശാപ്പാടു ഫ്റീ കിട്ടും) തിഹാര്‍ ജെയിലിലും മുംബൈ ജയിലിലും ഒക്കെ സുഖ വാസം പണം വേണമെന്നേ ഉള്ളു

അധോലോക നായകന്‍മാറ്‍ ജയിലില്‍ ഇരുന്നാല്‍ ജീവന്‍ കിട്ടും ബിസിനസ്‌ നടക്കുകയും ചെയ്യും എന്നാണു കരുതുന്നത്‌ അതു ഇന്ത്യന്‍ ജുഡീഷ്യറി

അമേരിക്കയില്‍ ചെന്നാല്‍ ഒരു ഇന്ത്യക്കാരനും ഡ്റൈവിംഗ്‌ നിയമങ്ങള്‍ ലംഘിക്കാറില്ല ഇവിടെയൊ അവന്‍ ആരുടെ നെഞ്ചിലൂടെയും കയറ്റും, അമേരിക്കയില്‍ നിന്നും നമ്മള്‍ പലതും പഠിക്കണം അല്ലാതെ അമേരിക്ക എന്നു കേട്ടാല്‍ ഹാലിളകുകയും മധുര മനോജ്ഞ ചൈന എന്നു കേട്ടാല്‍ പുളകിത ഗാത്റരാവുകയും ചെയ്യുന്ന പലരെയും പോലെ ബേവകൂഫ്‌ ആകരുത്‌.

Anonymous said...

അമേരിക്കന്‍ ചെരുപ്പുനക്കി ആരുഷിയെ ഈ ബ്ളോഗില്‍ നിന്നും ചവിട്ടി പുറത്താക്കൂ

Baiju Elikkattoor said...

എടോ ആരുഷി,

താന്‍ അമേരിക്കയുടെ മൂട് താങ്ങുന്നതില്‍ യാതൊരു വിരോധവുമില്ല. എന്നാല്‍ തന്‍ പറയുന്ന പോലെ സമി അല്‍-ഹജ് അമേരിക്കയില്‍ എന്ത് കുറ്റമാണ് ചെയ്യ്തത്? അദ്ദേഹം പിടിക്കപ്പെട്ടത് അമേരിക്കയില്‍ വച്ചാണോ, തടവില്‍ പാര്‍പ്പിക്കപ്പെട്ടത്‌ അമേരിക്കയിലാണോ? അയാളുടെ പേരില്‍ എന്തെങ്കിലും കുറ്റം അവര്‍ക്ക് തെളിയിക്കാനായോ? വെറുതെ ഒരു മനുഷ്യനെ പീഡിപ്പിച്ചു ജീവച്ഛവമാക്കിയപ്പോഴും, യാതൊരു മനസക്ഷിയുമില്ലാതെ അമേരിക്കയെ പുകഴ്ത്തുകയാണ്. താന്‍ ഏത് കോത്താഴത്തുകാരണടോ ആരുഷി............?

Vivara Vicharam said...

സമി അല്‍-ഹജ് വേദനയ്ക്കുള്ള മറുപടി ക്രൂരതയില്‍ പിറന്ന് ക്രൂരതയിലൂടെ വളര്‍ന്ന് ക്രൂരതമൂലം തന്നെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ അന്ത്യം വേഗത്തിലാക്കുക എന്നതാണ്.

ആരുഷിയോടെന്തിന് നാം കലഹിക്കണം ? അദ്ദേഹം നമ്മുടെ സമൂഹത്തിലെ വലിയൊരു ശതമാനം വരുന്ന അമേരിക്കന്‍ പ്രേമികളുടെ പ്രതിനിധി മാത്രമല്ലെ ?

Anonymous said...

ഇവിടെ അമേരിക്കന്‍ അനുകൂല വാദഗതികള്‍ കമന്റായി ഇടുന്ന പലരും, അതിന്റെ മറുപടികളില്‍ നിന്ന് പലതും പഠിക്കാന്‍ വേണ്ടിയല്ലേ അത് ചെയ്യുന്നത് എന്നൊരു തോന്നല്‍.