Thursday, October 2, 2008

രാഷ്ട്രപതി തെരെഞ്ഞെടുപ്പിന്റെ ഗതി വാള്‍ സ്‌ട്രീറ്റ് നിര്‍ണ്ണയിക്കുമ്പോള്‍

“നിങ്ങളുടെ ഓഹരി നിക്ഷേപങ്ങളില്‍ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് സ്വയം ഈ ചോദ്യം ചോദിക്കുക. നിങ്ങള്‍ ഇപ്പോഴും മുതലാളിത്തത്തില്‍ വിശ്വസിക്കുന്നുണ്ടോ?”

2008 സെപ്തംബര്‍ 20ലെ ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന്..

അല്ല. ഇത് ഏതോ കടുത്ത പുരോഗമന ചിന്താഗതിക്കാരന്‍ ടൈംസില്‍ അഭിപ്രായപ്പെട്ടതല്ല, മറിച്ച് ഒരു സ്വതന്ത്ര കമ്പോള വിശ്വാസി അതിലെ ബിസിനസ് പേജില്‍ പ്രകടിപ്പിച്ച അഭിപ്രായമാണിത്. ഒന്നുകില്‍ നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കൂ, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കൂ എന്ന തന്റെ വാദം വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു അയാള്‍. ഇന്നത്തെ അവസ്ഥയില്‍ വലിയൊരു വിഭാഗം അമേരിക്കാര്‍ തങ്ങള്‍ എന്തിലാണ് വിശ്വസിക്കുന്നതെന്ന കാര്യത്തില്‍ സന്നിഗ്ദാവസ്ഥയിലാണ്.

ഗ്രേറ്റ് ഡിപ്രഷനു ശേഷമുള്ള ഏറ്റവും വലിയതായ ഈ പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിഷയമായി മാറ്റിയിരിക്കുന്നു. ഇതുവരെയും ആരാണ് “പ്രസിഡന്റാകുവാന്‍ കൂടുതല്‍ യോഗ്യനായി”(looked “more presidential”) കാണപ്പെടുന്നത് എന്നതായിരുന്നു വിഷയം. ജോണ്‍ മക് കെയിനിന്റെ യുദ്ധപരിചയം, അഫ്‌ഗാനിസ്ഥാനിലെ യുദ്ധം ആരായിരിക്കും കൂടുതല്‍ ആവേശത്തോടെ ചെയ്യുക, സാറാ പാലിന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് “ഊര്‍ജ്ജദായകമായ അടിത്തറ” നല്‍കുന്നുവോ എന്നീ വിഷയങ്ങളെക്കുറിച്ചും ആരാണ് കൂടുതല്‍ പരിചയസമ്പന്നന്‍ എന്നതിനെക്കുറിച്ചുമൊക്കെ എത്ര മണിക്കൂറുകളാണ് ചര്‍ച്ച നടന്നത്?. മാധ്യമങ്ങളിലെ വിശകലനവിദഗ്ദര്‍ എതിരാളികളുടെ ദൈനംദിന തന്ത്രങ്ങളെ സംബന്ധിച്ച ഏറ്റവും അപ്രസക്തമായ വിവരങ്ങള്‍ പോലും ചര്‍ദ്ദിക്കുകയായിരുന്നില്ലേ? “നമുക്ക് വിശ്വസിക്കാവുന്ന തരം മാറ്റ” (“change we can believe in.”)ത്തെക്കുറിച്ചുള്ള അനന്തവും പൊള്ളയായതുമായ സംഭാഷണങ്ങളും ഉണ്ടായി. ഇതിനൊക്കെ ഒരു മാറ്റം വരുത്തുവാന്‍ വാള്‍ സ്‌ട്രീറ്റില്‍ നടന്ന സംഘടിതമായ ഹരാകിരി തന്നെ വേണ്ടിവന്നു.

ലോകമാസകലമുള്ള സര്‍ക്കാരുകളെ അവയുടെ സമ്പദ് വ്യവസ്ഥ എങ്ങിനെ ആധുനികവല്‍ക്കരിക്കണം എന്നുപദേശിച്ചുകൊണ്ടിരുന്ന മഹാരഥന്മാര്‍ക്ക് തങ്ങളുടെ സ്വന്തം സമ്പദ് വ്യവസ്ഥ പോലും ശരിയായി കൊണ്ടുനടക്കാനാവുന്നില്ല എന്ന തിരിച്ചറിവുണ്ടായി. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി അതിന്റെ ഇന്‍ഷുറന്‍സിനായി കേഴുകയായിരുന്നു. പെട്ടെന്നെന്നോണം ലോകം ഭരിച്ചുകൊണ്ടിരുന്ന പ്രതിഭാശാലികള്‍ പറയാന്‍ തുടങ്ങി.

“ഹേ, ഇതെന്താണ്? ഒന്നും മനസ്സിലാവുന്നില്ലല്ലോ. ഞങ്ങള്‍ക്കൊരു ട്രില്യണ്‍ ഡോളര്‍ കടം തരാമോ, ഒന്നു കര കേറിക്കോട്ടെ? പാരച്യൂട്ടുകള്‍ക്ക് ഭയങ്കര വിലയാണ് .”

തങ്ങളുടെ വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും “എങ്ങിനെ നിങ്ങളുടെ പൈസ സംരക്ഷിക്കാം” എന്ന് വിശദീകരിച്ചു കൊടുക്കുവാന്‍ “വിദഗ്ദരെ” അണിനിരത്തിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളുടെ കാര്യത്തില്‍ ഒരു തരം ദയനീയതയും പരിഹാസ്യതയും ദൃശ്യമാണ്. ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ധനകാര്യസ്ഥാപനങ്ങളുമായുള്ള അവിഹിത ബന്ധങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കിയ അതെ വിദഗ്ദരെ, ഇക്കഴിഞ്ഞ കാലങ്ങളിലൊന്നും തന്നെ ഏതെങ്കിലുമൊരു തരത്തിലുള്ള പ്രതിസന്ധിയുണ്ടാകുമെന്നതിനെക്കുറിച്ച് ഒരു സൂചനപോലും നല്‍കാതിരുന്ന അതെ “മാന്യന്മാരെ” തന്നെയാണിവര്‍ അണി നിരത്തുന്നത്. വാള്‍ സ്ട്രീറ്റിലെ ഈ “അകത്തളജ്ഞാനികള്‍” (insiders) ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നല്‍കി ആരെയും കമ്പോളത്തില്‍ നിന്നും അകറ്റാനുതകുന്ന തരത്തില്‍ തങ്ങള്‍ യാതൊന്നും ചെയ്തിട്ടില്ല എന്ന് അതെ ധാര്‍ഷ്ട്യത്തോടെയും ഉറപ്പോടെയും ഇപ്പോഴും അവകാശപ്പെടുകയാണ് . ഫോര്‍ബ്‌സ് മുതല്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വരെയുള്ളവയിലെ പത്രാധിപന്മാര്‍ എല്ലാ മണിക്കൂറിലും “അവിടെ എന്താണ് കൃത്യമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്”എന്ന് വിശദീകരിക്കുകയാണ്.

സര്‍ക്കാര്‍-അംഗീകൃത ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സികളിലെ ഇതുപോലുള്ള വിദഗ്ദരാണ് ഇപ്പോള്‍ അന്തിമോപചാരച്ചടങ്ങുകള്‍ നടക്കുന്ന മിക്കവാറും കമ്പനികള്‍ക്ക് “AAA" റേറ്റിങ്ങ് നല്‍കി ആദരിച്ചത്. വിദഗ്ദര്‍ ഒരിക്കല്‍പ്പോലും ഈ മൂന്ന് എ റേറ്റിങ്ങില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല. ഒരു പക്ഷെ ഇത് Alarm, Assault & Agony എന്നിവയെയായിരിക്കാം സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും ആ കമ്പനികളൊക്കെ തന്നെ പെട്ടെന്ന് തന്നെ BB (Better Beware എന്നാണോ?)റേറ്റിങ്ങിലേക്ക് തരം താഴ്തപ്പെട്ടു. ഇപ്പോള്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള, റേറ്റിങ്ങ് വാടകയ്ക്ക് കൊടുക്കുന്ന ഗൂഢസംഘത്തെ ഒന്ന് നല്ലവണ്ണം നോക്കി വെക്കുന്നത് നന്നായിരിക്കും. മുകളില്‍ സൂചിപ്പിച്ച കമ്പനികളില്‍ പലതും വലിയ തുക ഫീസ് ആയി നല്‍കിയാണ് റേറ്റിങ്ങ് തരപ്പെടുത്തിയതത്രെ.

700 ബില്യണ്‍ ഡോളറിന്റെ രക്ഷാനടപടി എന്നത് തുടക്കം മാത്രമേ ആകുന്നുള്ളൂ. മറ്റു പഴുതുകള്‍ അടക്കുവാനും ഇപ്പോഴത്തെ കുഴപ്പങ്ങളില്‍ നിന്ന് രക്ഷപ്പെടുവാനും ചിലവഴിക്കേണ്ട തുക അവസാനം ഒന്നര ട്രില്യണ്‍ ഡോളറിലെത്തിയേക്കും. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുവാന്‍ ഏതാനും മില്യണ്‍ ഡോളറുകളോ, ആരോഗ്യരക്ഷക്കായി ഏതാനും ബില്യണ്‍ ഡോളറുകളോ കണ്ടെത്താനാകാത്ത (12 ട്രില്യണ്‍ ഡോളര്‍ കടമുള്ള) ഒരു രാജ്യം ഇപ്പോള്‍ ട്രില്യണ്‍ കണക്കിന് ഡോളറുകളാണ് ഈ കുഴപ്പങ്ങള്‍ ഉണ്ടാക്കിയവരെ രക്ഷിക്കാനായി കൈമാറുന്നത്. അങ്ങിനെ ചെയ്യുന്നതോ അവരാല്‍ തകര്‍ത്തെറിയപ്പെട്ടവരുടെ പണമെടുത്തും. “ധനകാര്യ സോഷ്യലിസം”(“financial socialism” ), “ലാഭങ്ങളുടെ സ്വകാര്യവല്‍ക്കരണം, നഷ്ടങ്ങളുടെ ദേശസാല്‍ക്കരണം” (“privatising profits, socialising losses”)തുടങ്ങിയ ആക്ഷേപങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ വേദികളില്‍പ്പോലും ഉയരുന്നുണ്ട്.

ഇന്ത്യന്‍ സാഹചര്യത്തില്‍ കാര്യങ്ങള്‍ പരിശോധിക്കുക ഇതിനെക്കാളൊക്കെ രസകരമാണ്. ഇവിടെ പൊതുമേഖലയിലെ ബാങ്കുകളെ ബലം പ്രയോഗിച്ച് കൊല്ലുന്ന പ്രക്രിയ കഴിഞ്ഞ കുറെ നാളുകളായി നടന്നു വരികയാണല്ലോ? മറ്റുപല കാര്യങ്ങളോടുമൊപ്പം ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുവാന്‍ കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ ഈ പ്രതിസന്ധിയെല്ലാം സൃഷ്ടിച്ച കമ്പനികള്‍ ചെയ്ത എല്ലാ കാര്യങ്ങളും ഇന്ത്യയില്‍ നടപ്പിലാക്കാനുള്ള അവകാശം ഇവിടുത്തെ കുത്തക കമ്പനികള്‍ക്ക് ഉറപ്പുവരുത്തണമെന്നാണ് ഭാരത സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ഐതിഹാസികമായ കാര്‍ഷിക കടാശ്വാസ പദ്ധതിക്കെതിരെ ഉയര്‍ന്ന കോലാഹലങ്ങള്‍ ഓര്‍മ്മയില്ലേ? പൊതു മുതല്‍ ധൂര്‍ത്തടിക്കുന്ന “ധനകാര്യ വിവേകമില്ലായ്മ”(“fiscal imprudence”) എന്നായിരുന്നില്ലേ അതിനെ ചിത്രീകരിച്ചത്? ഒന്നുമില്ലെങ്കില്‍ അത്, സര്‍ക്കാരിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍, ദുരിത ബാധിതരായ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടി ആയിരുന്നില്ലേ? എന്നാല്‍ അമേരിക്കയിലെ 700 ബില്യണിന്റെ പദ്ധതിയോ? ഇന്ത്യയിലെ ദുരിത ബാധിതരായ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടി ചെവഴിച്ച 16 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഏതാണ്ട് 43 ഇരട്ടിയാണ് വാള്‍സ്‌ട്രീറ്റിലെ തടിച്ചു കൊഴുത്ത ലാഭക്കൊതിയന്മാരെ ജാമ്യത്തിലെടുക്കാനായി,അമേരിക്കന്‍ പൊതു ഖജനാവില്‍ നിന്ന്‍ ചെലവിടുന്നത്.

അവസാനം ജോര്‍ജ്ജ് ബുഷ് പൊതുജന സമക്ഷം വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദശകങ്ങളിലൊന്നും രാഷ്‌ട്രപതിയുടെ ദേശത്തോടുള്ള അഭിസംബോധനയില്‍ “പേടിപ്പിക്കുന്ന....മാന്ദ്യം.....ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി...ദീര്‍ഘവും ദു:ഖകരവുമായ വ്യാവസായിക മാന്ദ്യം....കൂടുതല്‍ ബാങ്കുകള്‍ പൊളിയാനുള്ള സാദ്ധ്യത...ബാങ്കുകള്‍ പണയആസ്തികള്‍ തിരിച്ചെടുക്കുന്നത് ക്രമാതീതമായി ഉയരും....ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.. (“panic … depressing scenario … serious financial crisis … a long and painful recession … [and more] potential bank failures.” Worse, “foreclosures [could] rise dramatically, … millions of Americans could lose their jobs”) ”തുടങ്ങിയ പദങ്ങള്‍ കടന്നു വന്നിട്ടില്ല. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വിടുവായനായ പ്രസിഡന്റ് സാമ്പത്തിക വ്യവസ്ഥയാകെ അപകടത്തിലാണെന്ന് താക്കീത് നല്‍കി. സന്ദേശം വളരെ ലളിതമാണ്, സാമ്പത്തിക പ്രഭുക്കള്‍ക്കായി തങ്ങളുടെ കുടുക്കളില്‍ നിന്ന് അവസാനത്തെ ചില്ലിക്കാശുപോലും കുടഞ്ഞിട്ടുകൊള്ളൂ..അല്ലെങ്കില്‍ അവര്‍ ഇപ്പോള്‍ നിങ്ങള്‍ക്കേല്‍പ്പിച്ചിട്ടുള്ള ആഘാതത്തിനേക്കാള്‍ വലിയ വിപത്തുകള്‍ക്കായി കാത്തിരുന്നു കൊള്ളൂ. ഈ യുക്തിയുടെ മറ്റൊരു രൂപമാണ്, “അത്ര മേല്‍ വലുതായതിനാല്‍ തകരാനാവില്ല”(“Too big to fail”) എന്ന വാദം.

വാള്‍ സ്‌ട്രീറ്റിലെ ഭീമാകാരന്മാര്‍ അത്ര മേല്‍ വലുതായതിനാല്‍ അവര്‍ നിലംപതിച്ചാല്‍ ഭൂമി കുലുക്കമുണ്ടാവും. അവരുടെ വലിപ്പമുള്ള ആരെങ്കിലും നിലം‌പതിക്കുമ്പോള്‍ എത്ര ജന്മങ്ങളാണ് ഞെരിഞ്ഞമര്‍ന്നില്ലാതാവുക? അതിനാല്‍ അവയെ രക്ഷപെടുത്തുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുക. എന്നാല്‍ അവയില്‍ പലതും അസാധാരണമാം വിധം വലുതായതിനാല്‍ ഇവിടെ നിലനില്‍ക്കാന്‍ തന്നെ അര്‍ഹതയില്ലാത്തവരാണ് എന്നതാണ് വാസ്തവം. ഇന്നിപ്പോള്‍ സമ്പദ്‌വ്യവസ്ഥയെയാകെ തങ്ങളോടൊപ്പം വലിച്ചു താഴെയിടുമാറ് ഭീമാകാരം പ്രാപിക്കുവാന്‍ അവരെ അനുവദിക്കരുതായിരുന്നു. എങ്കിലും ആരെ നശിപ്പിച്ചുകൊണ്ടാണോ അവര്‍ തടിച്ചുകൊഴുത്തത് അതേ പാവങ്ങളുടെ പണം കൊണ്ട് തന്നെ അവരെ ജാമ്യത്തിലെടുക്കുകയാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ഭീതിജനകമായ വളര്‍ച്ചാ മാതൃകകള്‍ കൊണ്ട് ആരാണോ ലാഭമുണ്ടാക്കിയത്, അവര്‍ തന്നെയാണ് ഈ പതനത്തില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യുന്നത്.

ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ രസകരമായ മറ്റൊരു കാര്യം: സി ഇ ഓ മാരുടെ വേതനത്തിനൊരു പരിധി നിശ്ചയിക്കണമെന്നൊരു വാദം അമേരിക്കയിലെങ്ങും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. നിയനിര്‍മ്മാണത്തിനിടെ ഇതൊരു മുഖ്യ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് ചില സെനറ്റര്‍മാര്‍ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. രണ്ട് കൊല്ലം മുമ്പ് ഇന്ത്യയില്‍ സംഭവിച്ചത് മറക്കാറായോ? സി ഇ ഓ മാരുടെ പ്രതിഫലം ഭീമാകാരം പൂണ്ടപ്പോള്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ചില സൂചനകള്‍ നല്‍കിയത് പോലും ഉള്‍ക്കൊള്ളാനായില്ല നമ്മുടെ കോര്‍പ്പറേറ്റുകള്‍ക്ക് എന്നതല്ലേ സത്യം? മാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധാഗ്നികള്‍ ഓര്‍മ്മയില്ലേ? മാധ്യമങ്ങളുടെ പ്രിയതോഴനായിരുന്ന പ്രധാനമന്ത്രി ഒരു നാളുകൊണ്ട് വില്ലനായി ചിത്രീകരിക്കപ്പെട്ടു. സി ഇ ഓ മാരുടെ വേതനം നിയന്ത്രിക്കുകയോ? അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും എങ്ങനെ ധൈര്യം വരുന്നു? ഈ സി ഇ ഓ മാരാണ് റിസ്‌ക്ക് എടുക്കുന്നവര്‍..അതിനവര്‍ ഇതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ അര്‍ഹരാണ് !അതായിരുന്നു വാദം.

ഇതേ വാദമുയര്‍ത്തിയാണ് വാള്‍സ്‌ട്രീറ്റിലും കഴിഞ്ഞ വര്‍ഷങ്ങളില്‍, നാളിതുവരെ ആരും കേട്ടിട്ടില്ലാത്ത പ്രതിഫലം, സി ഇ ഓ മാര്‍ക്ക് നല്‍കിയത്. “ഈ ആളുകള്‍” യഥാര്‍ത്ഥത്തില്‍ റിസ്‌ക്ക് എടുക്കുന്നവരും വിദഗ്‌ദരുമായിരുന്നു. അവര്‍ മൂലധനത്തെ ശരിയായ രീതിയില്‍ വിന്യസിക്കുകയും മറ്റുള്ളവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാലവരിപ്പോള്‍ റിസ്‌ക്ക് എടുക്കുകയല്ല റിസ്‌ക്ക് മറ്റുള്ളവരുടെ ചുമലിലേക്ക് പകര്‍ന്നു നല്‍കുകയും തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയുമാണ് എന്നത് വളരെ വ്യക്തമായിരിക്കുന്നു. ബെയര്‍ സ്റ്റേണ്‍സിന്റെ പ്രധാന കാര്യപാലകര്‍ ( എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍) തങ്ങളുടെ സ്ഥാപനം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നറിഞ്ഞു കൊണ്ടു തന്നെ തകര്‍ച്ചയ്ക്ക് ഏതാനും ആഴ്‌ചകള്‍ മുമ്പാണ് ബില്യണ്‍ കണക്കിന് ഡോളറുകള്‍ ബോണസ്സായി സ്വയം അടിച്ചുമാറ്റിയത്. വളരെ കണക്കുകൂട്ടിയാണ് ബോണസ്സ് അനുവദിക്കുന്നതിനുള്ള സമയം പോലും അവര്‍ നിശ്ചയിച്ചത്. കമ്പനി പോളിയുമ്പോള്‍ ബോണസ്സ് തിരിച്ചടക്കേണ്ടതില്ലെന്ന് അവര്‍ കണക്കു കൂട്ടി. എല്ലാം വളരെ ഭദ്രമാണെന്ന നിലയിലായിരുന്നു അവരുടെ അഭിനയം - അവരുടെ മാസ്മരിക വലയത്തിലകപ്പെട്ട സാമ്പത്തിക മാധ്യമങ്ങളാവട്ടെ ചോദ്യങ്ങളൊന്നും ഉയര്‍ത്തിയതുമില്ല. നമുക്ക് ഇത്തരം അനുഭവങ്ങള്‍ പുതിയതല്ല, പണ്ടും ലോകത്തിലെ ചില പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണങ്ങളിലെ ഉന്നതരായ പത്രപ്രവര്‍ത്തകര്‍ എന്‍‌റോണ്‍ സി ഇ ഓ യുടെ പ്രസംഗമെഴുത്ത് തൊഴിലാളികള്‍ കൂടി ആയിരുന്നുവല്ലോ?

കമ്പോളത്തിന്റെ അദൃശ്യമായ കരം എന്നത് പൊതു മുതല്‍ കവരാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം വൃത്തികെട്ട കരങ്ങളാണെന്നത് കൂടുതല്‍ വ്യക്തമായി കാണാനാവുന്നുണ്ടിപ്പോള്‍. എല്ലാം കമ്പോളത്തിന് വിട്ടു കൊടുക്കൂ എന്നുപദേശിച്ചവരെ ഓര്‍മ്മയില്ലേ? അവരാണിന്നിപ്പോള്‍ ഭരണകൂട ഇടപെടലിനും പൊതു മുതലിന്റെ വഴിതിരിച്ചുവിടലിനായും ആര്‍ത്തുവിളിക്കുന്നവര്‍. അതെ, ചെരിപ്പ് ഇപ്പോള്‍ മറ്റേ കാലിലാണ്. ചുമ്മാതല്ല, ഒരു പ്രമുഖ സാമ്പത്തിക ദിനപ്പത്രം, വ്യക്തമായ നിരാശയോടും അസ്വസ്ഥതയോടും കൂടെ ഇങ്ങനെ കുറിച്ചത്, ഇപ്പോഴത്തെ പ്രതിസന്ധി “മുതലാളിത്തം മരിക്കുന്നു എന്ന് വാദിക്കുന്നവര്‍ക്ക് ”പുതു ജീവനാണ് പ്രദാനം ചെയ്യുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും, ശരിയായ കമ്പോള മൌലികവാദികളുടെ അഹന്തയെ ഒരിക്കലും കുറച്ചുകാണരുത്. ഈ പരാജയങ്ങളെക്കുറിച്ചുള്ള കമ്പോളവിശ്വാസികളായ ഇന്ത്യന്‍ ഭക്തന്മാരുടെ മൌനം വളരെ അര്‍ഥഗര്‍ഭമാണ്. ചില നയങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്നിപ്പോള്‍ എത്തിപ്പെട്ടിട്ടുള്ളതു പോലുള്ള പ്രതിസന്ധിയിലേക്കെത്തും എന്നു ചൂണ്ടിക്കാട്ടിയപ്പോഴൊക്കൊ എന്തുമാത്രം പുച്ഛത്തോടെയാണ് അവര്‍ അവയെയൊക്കെ അവഗണിച്ചത് ? ഭക്ഷ്യധാന്യങ്ങളുടെ വില ആകാശം മുട്ടെ ഉയര്‍ന്നപ്പോള്‍ പോലും അതായിരുന്നില്ലേ അനുഭവം.ഒരു മുഖപ്രസംഗം ഇങ്ങനെയായിരുന്നു; “വിശപ്പ് അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കമ്പോളത്തെ അതിന്റെ നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിടുക എന്നതാണ്. കഷ്ടമല്ലെന്നാല്ലാതെ എന്തു പറയാന്‍ ! സര്‍ക്കാരുകള്‍ കമ്പോളത്തെയും സ്വതന്ത്ര വ്യാപാരത്തെയും അതിന്റെ ജീവന്‍-രക്ഷക ദൌത്യമേറ്റെടുക്കുവാന്‍ അനുവദിക്കുന്നില്ല”. (leaving the markets to do their thing would be the best way of ending hunger. But alas, governments were denying markets and free trade their life-saving role.)

എങ്കിലും, ഈയടുത്ത കാലത്തെ വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് , എന്നു വച്ചാല്‍ ലേഹ്‌മാന്‍ ബ്രദേഴ്‌സും, ഫ്രെഡി മാക്കും , ഫാനി മേയും എ ഐ ജി യുമൊക്കെ ഉള്‍പ്പെട്ട പ്രതിസന്ധിയെത്തുടര്‍ന്ന് , പ്രധാനമന്ത്രിയുടെ കാര്യാലയം ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തും റീട്ടയില്‍ രംഗത്തും ഉള്ള കമ്പനികളിലെ നിക്ഷേപങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ സംഗതി വളരെ രസകരമായിരിക്കും. എന്തായിരിക്കും ധനമന്ത്രാലയത്തിന്റെ മറുപടി?

നമുക്ക് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് മടങ്ങാം. ജോണ്‍ മക് കെയിന്‍ തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം ഇടയ്ക്കു വച്ച് നിറുത്തി വാഷിങ്ടണിലേക്ക് മടങ്ങി. രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വ്യക്തിപരമായ രാഷ്‌ട്രീയ നേട്ടങ്ങളെക്കാളുപരിയായി കാണുന്നു എന്ന് സൂചിപ്പിക്കുന്ന മഹത്തായ രാഷ്‌ട്രീയ നടപടി ! ഇതേ സ്ഥാനാര്‍ത്ഥി തന്നെയാണ് കേവലം രണ്ടാഴ്‌ച മുമ്പ് രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ വളരെ സുദൃഢമാണെന്ന് പ്രഖ്യാപിച്ചത് എന്നത് നാം മറക്കുക. എന്നു മാത്രമല്ല, താനും ബരാക് ഒബാമയുമായുള്ള ഒന്നാം പ്രസിഡന്‍ഷ്യല്‍ സംവാദം മാറ്റി വയ്ക്കാനുള്ള സന്നദ്ധതയും മക് കെയിന്‍ അറിയിച്ചു. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് റിപ്പബ്ലിക്കന്‍സിന് അസുഖകരമായ ഒത്തിരി ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്നത് സ്വാഭാവികം. ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ സംവാദം വിദേശ നയത്തെ സംബന്ധിച്ചുള്ളതാണെങ്കില്‍ പോലും, അതില്‍ ഇറാക്ക് യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കടന്നു വരാതെ വയ്യ. ഇറാക്ക് യുദ്ധത്തിനായി 1 ട്രില്യണ്‍ ഡോളര്‍ മുതല്‍ 3 ട്രില്യണ്‍ ഡോളര്‍ വരെ ചെലവഴിച്ചുവെന്നാണ് വിവിധ ഏജന്‍സികള്‍ അനുമാനിക്കുന്നത്.

അങ്ങനെ, പട്ടി എന്റെ ഗൃഹപാഠം മുഴുവന്‍ തിന്നു തീര്‍ത്തു എന്ന പറയുന്ന വിദ്യാര്‍ത്ഥിയെപ്പോലെ, ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ന്യായീകരണവുമായി പ്രസിഡന്‍ഷ്യല്‍ സംവാദം മാറ്റിവയ്പ്പിക്കുവാന്‍ മക് കെയിന്‍ ശ്രമിച്ചു. ഒബാമ ഈ കെണിയില്‍ വീണില്ലെന്നുമാത്രമല്ല, അമേരിക്കന്‍ ജനത അടുത്ത നാലു വര്‍ഷം തങ്ങളെ നയിക്കാന്‍ പോകുന്ന മനുഷ്യന്റെ സാമ്പത്തിക തത്വശാസ്ത്രത്തെക്കുറിച്ച് അറിയാന്‍ ഈ നിമിഷത്തിലാണ് ആകാംക്ഷാഭരിതരായി കാത്തിരിക്കുന്നത് എന്ന് തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍, ഡിബേറ്റില്‍ പങ്കെടുത്തത് മക്‍കെയിനു ഭാഗ്യമായി എന്നു വേണം കരുതാന്‍. മക്‍കെയിനെ ബുഷ് ഗവര്‍ണ്മെന്റുമായോ വാള്‍ സ്‌ട്രീറ്റിലെ പ്രതിസന്ധിയുമായോ ബന്ധപ്പെടുത്തുന്നതില്‍ ഒബാമ പരാജയപ്പെട്ടു. എന്നു മാത്രമല്ല, സര്‍ക്കാരിന്റെ ഉയര്‍ന്ന ചെലവിടല്‍ നയങ്ങളിലേക്ക് ചര്‍ച്ചാവിഷയം മാറ്റുന്നതില്‍ മക്‍കെയിന്‍ വിജയിക്കുകയും ചെയ്തു.

മക്‍കെയിനും ഒബാമയും വൈറ്റ് ഹൌസിലെത്തി ബുഷിനെ സന്ദര്‍ശിക്കുകയും വാള്‍സ്‌ട്രീറ്റിനെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയുമുണ്ടായി. സെനറ്റര്‍മാര്‍ വീണ്ടും വാഷിങ്ടണിലേക്ക് പറ്റം പറ്റമായി എത്തിക്കൊണ്ടിരിക്കുകയാണ്. ബെയില്‍ ഔട്ട് പാക്കേജിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ തങ്ങളുടെ മുഖം സുന്ദരമായി ടെലിവിഷനില്‍ ദൃശ്യമാകണേ എന്നാണവരുടെ ആഗ്രഹം. ന്യൂ യോര്‍ക്ക് ടൈംസിൽ ബിസ്സിനസ്സ് കോളം കൈകാര്യം ചെയ്യുന്നവരുടെ മനോഭാവം തന്നെ ഇവരുടേതും. ഒന്നുകില്‍ നിങ്ങള്‍ മുതലാളിത്തത്തില്‍ വിശ്വസിക്കൂ, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കൂ !

****

ശ്രീ പി.സായിനാഥ് ഹിന്ദു ദിനപത്രത്തിലെഴുതിയ Wall Street transforms U.S. presidential race എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗ്രേറ്റ് ഡിപ്രഷനു ശേഷമുള്ള ഏറ്റവും വലിയതായ ഈ പ്രതിസന്ധി സമ്പദ് വ്യവസ്ഥയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിഷയമായി മാറ്റിയിരിക്കുന്നു. ഇതുവരെയും ആരാണ് “പ്രസിഡന്റാകുവാന്‍ കൂടുതല്‍ യോഗ്യനായി”(looked “more presidential”) കാണപ്പെടുന്നത് എന്നതായിരുന്നു വിഷയം. ജോണ്‍ മക് കെയിനിന്റെ യുദ്ധപരിചയം, അഫ്‌ഗാനിസ്ഥാനിലെ യുദ്ധം ആരായിരിക്കും കൂടുതല്‍ ആവേശത്തോടെ ചെയ്യുക, സാറാ പാലിന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് “ഊര്‍ജ്ജദായകമായ അടിത്തറ” നല്‍കുന്നുവോ എന്നീ വിഷയങ്ങളെക്കുറിച്ചും ആരാണ് കൂടുതല്‍ പരിചയസമ്പന്നന്‍ എന്നതിനെക്കുറിച്ചുമൊക്കെ എത്ര മണിക്കൂറുകളാണ് ചര്‍ച്ച നടന്നത്?. മാധ്യമങ്ങളിലെ വിശകലനവിദഗ്ദര്‍ എതിരാളികളുടെ ദൈനംദിന തന്ത്രങ്ങളെ സംബന്ധിച്ച ഏറ്റവും അപ്രസക്തമായ വിവരങ്ങള്‍ പോലും ചര്‍ദ്ദിക്കുകയായിരുന്നില്ലേ? “നമുക്ക് വിശ്വസിക്കാവുന്ന തരം മാറ്റ” (“change we can believe in.”)ത്തെക്കുറിച്ചുള്ള അനന്തവും പൊള്ളയായതുമായ സംഭാഷണങ്ങളും ഉണ്ടായി. ഇതിനൊക്കെ ഒരു മാറ്റം വരുത്തുവാന്‍ വാള്‍ സ്‌ട്രീറ്റില്‍ നടന്ന സംഘടിതമായ ഹരാകിരി തന്നെ വേണ്ടിവന്നു.

ലോകമാസകലമുള്ള സര്‍ക്കാരുകളെ അവയുടെ സമ്പദ് വ്യവസ്ഥ എങ്ങിനെ ആധുനികവല്‍ക്കരിക്കണം എന്നുപദേശിച്ചുകൊണ്ടിരുന്ന മഹാരഥന്മാര്‍ക്ക് തങ്ങളുടെ സ്വന്തം സമ്പദ് വ്യവസ്ഥ പോലും ശരിയായി കൊണ്ടുനടക്കാനാവുന്നില്ല എന്ന തിരിച്ചറിവുണ്ടായി. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി അതിന്റെ ഇന്‍ഷുറന്‍സിനായി കേഴുകയായിരുന്നു. പെട്ടെന്നെന്നോണം ലോകം ഭരിച്ചുകൊണ്ടിരുന്ന പ്രതിഭാശാലികള്‍ പറയാന്‍ തുടങ്ങി.

“ഹേ, ഇതെന്താണ്? ഒന്നും മനസ്സിലാവുന്നില്ലല്ലോ. ഞങ്ങള്‍ക്കൊരു ട്രില്യണ്‍ ഡോളര്‍ കടം തരാമോ, ഒന്നു കര കേറിക്കോട്ടെ? പാരച്യൂട്ടുകള്‍ക്ക് ഭയങ്കര വിലയാണ് .”

Anonymous said...

dude you are going to jail for copyright violation.

Anonymous said...

ഐന്‍ റാന്‍ഡ്‌ രചിച്ച അറ്റ്ലസ്‌ ഷ്റ്‍ഗ്ഡ്‌ എന്ന വിഖ്യാത നോവല്‍ മുതലാളിത്തത്തിണ്റ്റെ ബൈബിള്‍ ആയി കണക്കാക്കപ്പെടുന്നു അതില്‍ പ്റവചിച്ചിരുന്ന സംഭവ ഗതികളാണു ഇപ്പോള്‍ അമേരിക്കയില്‍ നടക്കുന്നത്‌ ഈ നോവലിണ്റ്റെ പ്റധാന വാദം എന്നു പറയുന്നത്‌
non-productive members of society use laws and guilt to leech from the value created by productive members of society, and furthermore even exalt the qualities of the leeches over the workers and inventors.

റൂസ്‌ വെല്‍റ്റ്‌ സ്ഥാപിച്ച ബങ്കാണൂ ഇപ്പോള്‍ തകറ്‍ന്ന പ്റധാന ഒരെണ്ണം ഇവരാളൂ എല്ലാ അമേരിക്കക്കാറ്‍ക്കും കയറി കിടക്കന്‍ ഒരു ഭവനം എന്ന ആശയം അതിനായി തിരിച്ചടക്കല്‍ കപ്പാസിറ്റി നോക്കാതെ ലോണ്‍ കൊടുക്കുക കണ്‍സറ്‍ വേറ്റീവായ പല ബാങ്കേറ്‍സും ഇതിനെ എത്റിത്തിരുന്നു എന്നാല്‍ ഒബാമ ഹിലാറി ക്ളിണ്റ്റണ്‍ തുടങ്ങിയവറ്‍ക്കു വാന്‍ തെരജ്ഞെടുപ്പു ഫണ്ട്‌ നല്‍കി ലോബി ചെയ്ത്‌ കുഴപ്പം ഇല്ല എന്ന രീതിയില്‍ ഒരു വലിയ സോപ്പു കുമിള ഉണ്ടാക്കി ഇന്നല്ലെങ്കില്‍ നാളെ അതു പൊളിഞ്ഞു പോകും എന്നു ഒരു വറ്‍ഷം മുന്‍പെ ഉറപ്പായിരുന്നു എന്നാല്‍ പാവങ്ങള്‍ എന്നു പറയപ്പെടുന്നവറ്‍ക്കു ലോണ്‍ കൊടുക്കുന്ന ഈ പധതിയെ ഓപ്പണായി എതിറ്‍ക്ക്കന്‍ ആരും ധൈര്യപ്പെട്ടില്ല

They were called NINJA loans ie No Income No Job and Assets
caused all problems.
ഇവിടെ തൊഴിലില്ലയ്മ വേതനം കറ്‍ഷകതൊഴിലാളി പെന്‍ഷന്‍ എന്നിങ്ങനെ ചുമ്മാ വീട്ടീല്‍ ഇരിക്കുന്നവനൊക്കെ വെറുതെ പണം കൊടുത്തപോലെ ഈ ലോണൂകള്‍ സമ്പദ്‌ വ്യ്വസ്ഥയുടെ ഏകദേശം പത്തു ശതമാനം പണം അപഹരിച്ചപ്പോള്‍ ഈ ബബിള്‍ പൊളിയാന്‍ തുടങ്ങി അതിനറ്‍ഥം അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥ ആകെ തകറ്‍ന്നു എന്നൊന്നുമല്ല ഈ കുഴപ്പങ്ങള്‍ പരിഹരിക്കപ്പെടും ഇപ്പോള്‍ തന്നെ ലാ ബീ പീ ഓ ചെയ്യുന്ന ഇത്യന്‍ കമ്പനികള്‍ക്കു ധാരാളം തൊഴിലവസരം ഇതുകൊണ്ടു കിട്ടി ഈ തുള്ളിച്ചാടുന്നവരൊക്കെ എന്താണു പുകഴ്തുന്നത്‌ ഇന്ദിരാ ഗാധിയുടെ ക്ളോസ്ഡ്‌ എക്കണോമി ആണു നല്ലതെന്നാണോ അംബാസിഡറ്‍ കാറും ബുക്കു ചെയ്തു വറ്‍ശങ്ങള്‍ കാത്തിരിക്കുന്ന കറുത്ത നമ്പറ്‍ കറക്കി ഡയല്‍ ചെയ്യുന്ന വലിയ ഫോണൂമായി ഒരേ ഒരു ബീ എസ്‌ എന്‍ എല്ലും ബജാജു സ്കൂട്ടറും മാത്റമുള്ള ആ പഴയ നല്ല കാലം? അങ്ങിനെ ആണെങ്കില്‍ വൈ ബീ ചവാനും ജഗജീവന്‍ റാമും ആയ്രുന്നോ ഇന്ത്യയിലെ വലിയ ധനകാര്യമന്ത്റിമാറ്‍? ഇന്ദിരാ ഗാന്ധി ഘാതകി എന്നൊക്കെ വിശേഷിപ്പിച്ചിരുന്നവറ്‍ അവരെ ആദരിച്ചു തുടങ്ങിയെന്നോ ? അട്ടറ്‍ കണ്‍ഫ്യൂഷന്‍ യുവറ്‍ ഓണറ്‍

ജിവി/JiVi said...

ചൂതാട്ടത്തിന്റെയും അത്യാഗ്രഹത്തിന്റെയും വിപത്താണ്(അതൊന്നും സ്വതന്ത്രവിപണിയുടെയും മുതലാളിത്തത്തിന്റെയും കുഴപ്പമല്ല!!) അമേരിക്കയില്‍ കണ്ട്തെന്ന് ജോര്‍ജ്ജ് ബുഷ്തന്നെ പറയുമ്പോള്‍ ആരുഷിയുടെ കണ്ടുപിടുത്തം കൊള്ളാം.

അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങള്‍ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിച്ചുകളഞ്ഞു. കയറിക്കിടക്കാന്‍ എല്ലാവര്‍ക്കും ഒരു വീട് വേണ്ടേ എന്ന് ചിന്തിച്ചുപോയി!

Anonymous said...

അമേരിക്കയില്‍ കാഷ് വാങ്ങി വിദഗ്ദ ഉപദേശം കൊടുക്കുന്നവന്‍ ചാമ്പി വിടുന്നതൊക്കെ ഓരോ പോസ്റ്റിലും പോയി വാളുവെക്കാന്‍ കുറെ അനോണിമാരും.