Saturday, January 31, 2009

ചലച്ചിത്രമേളകള്‍

ചലച്ചിത്രമേളകള്‍ ഇന്ന് ലോകവ്യാപകമായി പ്രചാരമുള്ള ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു. സിനിമ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യര്‍ ആഘോഷിച്ച ഏറ്റവും ജനപ്രിയമായ കലയും മാധ്യമവും വ്യവസായവുമാണ്. വാണിജ്യശക്തികള്‍ നിയന്ത്രിക്കുന്ന വിതരണശൃംഖലകളിലൂടെ വിപണനം ചെയ്യപ്പെടുന്ന സിനിമകളുടേതാണ് സാധാരണക്കാര്‍ക്ക് പരിചയമുള്ള സിനിമാലോകം. ഹോളിവുഡിലെയും ബോളിവുഡിലെയും മറ്റനേകം പ്രദേശങ്ങളിലെയും സിനിമാനിര്‍മാണകേന്ദ്രങ്ങളില്‍ നിന്ന് വന്‍ മുതല്‍മുടക്കോടെ നിര്‍മ്മിക്കപ്പെടുന്നതും ഫോര്‍മുലകള്‍ക്കനുസരിച്ചുള്ളതും ജനപ്രീതി നേടിയെടുക്കുന്നതായി കരുതപ്പെടുന്നതുമായ സിനിമകള്‍ കച്ചവട സിനിമ, മുഖ്യധാരാ സിനിമ അല്ലെങ്കില്‍ ജനപ്രിയ സിനിമ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

പ്രേമം, യുദ്ധം, ലൈംഗികത, വര്‍ഗീയത, വംശീയത, സാങ്കേതിക വിസ്മയങ്ങള്‍, സംഗീതം, അതിവൈകാരികത, നാടകീയത, നന്മ /തിന്മ സങ്കല്‍പങ്ങള്‍, നായകന്റെ അന്തിമവിജയം, സ്‌ത്രീശരീരത്തിന്റെ ചരക്കുവല്‍ക്കരണം, എന്നിങ്ങനെയുള്ള ഉപാധികളെ തിരിച്ചും മറിച്ചും ചേര്‍ത്തുവെച്ചുകൊണ്ട് ലാഭത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് നിര്‍മിച്ചു വിടുന്ന സിനിമകളാണ് സ്ഥിരമായി വിതരണ ശൃംഖലകളിലൂടെ പുറത്തുവന്ന് കൊട്ടകകളില്‍ അതാതു കാലത്ത് പ്രദര്‍ശിപ്പിക്കുന്നത്. പൊതുജനത്തിന് സാമാന്യമായി പരിചയമുള്ളതും ഇത്തരം വ്യാവസായിക സിനിമയെത്തന്നെയാണ്. ഇവയെ ഒന്നടങ്കം തള്ളിപ്പറയാന്‍ എളുപ്പമാണെങ്കിലും അതിജീവന സ്വഭാവമുള്ള ഒരു സാമ്പത്തികവ്യവസ്ഥയായി സിനിമയെ കഴിഞ്ഞ നൂറു വര്‍ഷവും താങ്ങിനിര്‍ത്തിയത് ഈ മുഖംമൂടിയില്ലാത്ത കച്ചവടസമൂഹമായിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാല്‍ അതു മാത്രമാണോ സിനിമ? സിനിമയുടെ ചരിത്രം എഴുതപ്പെടുമ്പോള്‍ ഇത്തരം സിനിമകള്‍ക്ക് താരതമ്യേന കുറഞ്ഞ പ്രാതിനിധ്യം ലഭിക്കുകയും ആര്‍ട് ഹൌസ് സിനിമകള്‍ എന്നു വിളിക്കപ്പെടുന്ന സൌന്ദര്യമൂല്യങ്ങള്‍ക്ക് പ്രാധാന്യമുള്ള തരം കലാത്മകസിനിമകള്‍ കൂടുതലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യപ്പെടുന്നതെന്തുകൊണ്ടാണ്? ഈ വൈരുദ്ധ്യത്തെ ആഴത്തില്‍ പരിശോധിക്കാന്‍ ഇന്നത്തെ വിഷയം അനുവദിക്കുന്നില്ലെന്നതുകൊണ്ട് അത് പിന്നീടൊരിക്കലേക്ക് മാറ്റിവെക്കുന്നു. എന്നാല്‍, ലോകത്തെ വിവിധ ഭാഷകളിലും പ്രദേശങ്ങളിലും നിര്‍മിക്കപ്പെടുന്ന എല്ലാതരം സിനിമകളും പ്രദര്‍ശിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഇടം ചലച്ചിത്രമേളകള്‍ മാത്രമാണെന്ന പ്രധാനപ്പെട്ട കാര്യം മാത്രം ഇത്തരുണത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്.

സിനിമ കേവലം ഒരു കച്ചവട ഉത്പന്നം മാത്രമല്ലെന്നും അത് ഒരു സൌന്ദര്യവ്യവസ്ഥയാണെന്നും പ്രാഥമികമായി അംഗീകരിച്ചാല്‍ തന്നെ ചലച്ചിത്രമേളകളുടെ അനിവാര്യത ബോധ്യപ്പെടും. ഒരേ സമയം സാങ്കേതികവ്യവസ്ഥയും സാമ്പത്തികവ്യവസ്ഥയും എല്ലാമായ സിനിമ ആവിഷ്‌ക്കാരത്തിന്റെയും സംവേദനത്തിന്റെയും സവിശേഷമായ രൂപഘടനകള്‍ സ്വയം സൃഷ്‌ടിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കു തന്നെ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ മേളകളില്‍ പങ്കെടുക്കുകയല്ലാതെ നിവൃത്തിയില്ല.

ലോകത്തിലെ ആദ്യത്തെ ചലച്ചിത്രമേളയായി ചരിത്രം സ്ഥാനപ്പെടുത്തുന്നത് ഇറ്റലിയിലെ വെനീസ് മേളയാണ്. ഫാസിസ്‌റ്റ് ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ ഭരണകാലത്ത് 1932ലാണ് വെനീസ് മേള ആരംഭിച്ചത്. മുസോളിനിയുടെ അനുഗ്രഹാശിസ്സുകളോടെ ഫാസിസ്‌റ്റ് പാര്‍ടിക്കാരനായ ഒരു വ്യവസായിയാണ് മേളക്ക് തുടക്കമിട്ടത്. മുസോളിനിയുടെ പേരില്‍ ഒരു കപ്പ് 1934ല്‍ ഏര്‍പ്പെടുത്തുകയും ഏറ്റവും നല്ല സിനിമക്ക് ഇത് നല്‍കി വരുകയും ചെയ്‌തിരുന്നു. 1943ല്‍ മുസോളിനിയുടെ പതനത്തിനു ശേഷം ഈ പുരസ്‌ക്കാരത്തിന്റെ പേര് ഗോള്‍ഡന്‍ ലയണ്‍ എന്നു മാറ്റപ്പെട്ടു. എതിരഭിപ്രായക്കാരെയും ജനാധിപത്യത്തെയും കശാപ്പ് ചെയ്‌ത ഒരു സ്വേഛാധിപതിയുടെ കാലത്താണ് ചലച്ചിത്രമേളകളാരംഭിച്ചത് എങ്കിലും പില്‍ക്കാലത്ത്, ലോകത്തെമ്പാടുമുള്ള മേളകള്‍ ചലച്ചിത്രപ്രവര്‍ത്തകരുടെയും ആസ്വാദകരുടെയും സമ്മേളനസ്ഥലമായി പരിണമിച്ചു.

ചലച്ചിത്രമേളകളില്ലെങ്കില്‍ ലോകത്തെമ്പാടുനിന്നും നിര്‍മിക്കപ്പെടുന്ന വിവിധ തരം സിനിമകള്‍ കാണാന്‍ ചലച്ചിത്രപ്രേമികള്‍ക്ക് അവസരങ്ങളുണ്ടാകുമായിരുന്നില്ല. ഡിവിഡികള്‍ക്കും ടോറന്റ് ഡൌണ്‍ലോഡുകള്‍ക്കും പി ടു പി വെബ്‌സൈറ്റ് പങ്കിടലുകള്‍ക്കും പ്രചാരം സിദ്ധിച്ച ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും ചലച്ചിത്രമേളകള്‍ ആവേശകരമായ അനുഭവം നല്‍കി ക്കൊണ്ട് ലോകത്തെമ്പാടും ചലനാത്മകമായ പ്രവണതയായി നിലനില്‍ക്കുന്നു എന്നത് പ്രസ്‌താവ്യമാണ്. ബെര്‍ലിന്‍, എഡിന്‍ബറോ, കാന്‍, മോസ്‌കോ, കാര്‍ലോവിവാരി, ലൊക്കാര്‍ണോ, ടോക്കിയോ, കയ്റോ, ടെഹ്റാന്‍, മോണ്‍ട്രിയേല്‍, പുസാന്‍, സാവോ പൌലോ, സരയാവോ, ഷാങ്ഹായ്, ടൊറിനോ, ടൊറന്റോ, സാന്‍ സെബാസ്റ്യന്‍ എന്നിവയൊക്കെയാണ് ലോകപ്രശസ്‌തമായ പ്രമുഖ ഫെസ്‌റ്റിവലുകള്‍. എല്ലാ രാജ്യങ്ങളില്‍ നിന്നുമായി നൂറില്‍ താഴെ മേളകളെ മാത്രമേ ചലച്ചിത്രനിര്‍മാണ സംഘടനകളുടെ ലോക ഫെഡറേഷന്‍ (ഫിയാഫ്) അംഗീകരിച്ചിട്ടുള്ളൂ. ഇന്ത്യയില്‍ നടക്കുന്ന മേളകളില്‍, കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഓഫ് ഇന്ത്യ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ ഓഫ് കേരള, കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, മുംബൈ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, പുനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍ എന്നിവക്കു മാത്രമേ ഫിയാഫ് അംഗീകാരമുള്ളൂ. എന്നാല്‍ കേരളം പോലെ ചടുലവും ആധുനികവുമായ രീതിയില്‍ ചലച്ചിത്രസൌന്ദര്യത്തോട് ആസക്തി പുലര്‍ത്തുന്ന സംസ്ഥാനത്തിനകത്ത് ചെറുതും വലുതുമായ നൂറിലധികം മേളകള്‍ നടത്തപ്പെടുന്നു എന്നത് ആവേശകരമായ അനുഭവമാണ്. തൃശൂര്‍ നഗരത്തില്‍ തന്നെ മൂന്നു അന്താരാഷ്‌ട്ര മേളകളാണ് ഒരു വര്‍ഷം നടക്കുന്നത്. മത്സരങ്ങളുള്ളതും അല്ലാത്തതും; പ്രത്യേക തരം ദിശാബോധത്തോടെ നടത്തപ്പെടുന്നതും അല്ലാത്തതും; ഫീച്ചര്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തുന്നതും, ഡോക്കുമെന്ററികളും ഹ്രസ്വചിത്രങ്ങളും ആനിമേഷന്‍ ചിത്രങ്ങളും മാത്രം കാണിക്കുന്നതും, എല്ലാം ഇടകലര്‍ത്തി കാണിക്കുന്നതും; പ്രിന്റുകള്‍ മാത്രം കാണിക്കുന്നത്; ഡിജിറ്റല്‍ ഫോര്‍മാറ്റ് അനുവദിക്കുന്നത് എന്നിങ്ങനെ വിവിധതരത്തിലുള്ള മേളകളാണ് ലോകത്തെമ്പാടുമെന്നതു പോലെ കേരളത്തിലും നടക്കുന്നത്. സര്‍ക്കാരിന്റെയും സര്‍ക്കാരിതര ഏജന്‍സികളുടെയും സഹായത്തോടെയും പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പും സംഘടിപ്പിച്ചും നടത്തുന്ന മേളകളില്‍ മിക്കതിലും സിനിമ ഉള്‍പ്പെടുത്തുന്നതിനും പ്രതിനിധിയായി പങ്കെടുക്കുന്നതിനും ഫീസ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഗോവയിലെയും തിരുവനന്തപുരത്തെയും സ്ഥിരം വേദികളിലെ മേളയില്‍ പങ്കെടുക്കാനെത്തുന്നവരില്‍ പലരും വര്‍ഷങ്ങളായി ഈ പതിവിന് മുടക്കം വരുത്താറില്ല. തീര്‍ത്ഥാടനത്തിന് പോകുന്ന വിധത്തില്‍ ആ സമയമാകുമ്പോഴേക്ക് ഭാണ്ഡം മുറുക്കി മേളസ്ഥലത്തേക്ക് കുതിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചു വരികയാണ്.

ഇതൊക്കെയാണ് ചലച്ചിത്രമേളകളുടെ സാമാന്യ പശ്ചാത്തലമെങ്കിലും അവയുടെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും സാമാന്യജനതക്ക് എത്ര കണ്ട് ബോധ്യമുണ്ട് എന്ന കാര്യം നാം ഗൌരവത്തോടെ പരിശോധിക്കേണ്ടതുണ്ട്. വിശേഷിച്ചും കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചിലവഴിച്ചാണ് ഇന്ത്യയിലെ പ്രധാന മേളകളായ ഗോവ ഐ എഫ് എഫ് ഐ, തിരുവനന്തപുരം ഐ എഫ് എഫ് കെ എന്നിവ നടത്തുന്നതെന്നിരിക്കെ. അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള ഒരു രാജ്യവും സാമ്പത്തിക വ്യവസ്ഥിതിയുമായ ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാം ലോക രാജ്യത്തില്‍ ഇതു സംബന്ധിച്ചുള്ള ജനാധിപത്യപരമായ പ്രതികരണങ്ങളും സംവാദങ്ങളും ഉയര്‍ന്നു വരുന്നതില്‍ അപാകതയൊന്നുമില്ല. ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം പോലുള്ളതുമാത്രമാണ് അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്നും മറ്റുള്ളവയൊക്കെ അവ പരിഹരിച്ചതിനു ശേഷം പരിഗണിച്ചാല്‍ മതി എന്നുമുള്ള വാദം പെട്ടെന്ന് കേട്ടാല്‍ ശരിയാണെന്നു തോന്നുമെങ്കിലും, മാനവികതയുടെ ചരിത്രം സാമാന്യമായി മനസ്സിലാക്കിയാല്‍ പോലും അതു ശരിയല്ല എന്നു ബോധ്യപ്പെടും. മനുഷ്യജീവിതത്തിന്റെ ചലനാത്മകതക്കും തുടര്‍ച്ചക്കും നിദാനമായതും, മാറ്റത്തെക്കുറിച്ചും കൂടുതല്‍ നല്ല ജീവിതത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കും എക്കാലത്തും വഴി വെച്ചതും കലയാണെന്നതാണ് വസ്‌തുത. ഔപചാരികവും അനൌപചാരികവുമായ വിദ്യാഭ്യാസപ്രക്രിയയുടെ അഭേദ്യ ഭാഗമായി കലാപ്രവര്‍ത്തനവും പഠനവും പരിഗണിക്കപ്പെടുന്നുമുണ്ട്. കലയും സാഹിത്യവും വിനോദവും ആഹ്ലാദവുമില്ലെങ്കില്‍ മനുഷ്യരായി ജീവിക്കുന്നതിലെന്തര്‍ത്ഥമാണുള്ളത്? ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ കലയും മാധ്യമവുമായ സിനിമക്കുള്ള പ്രാധാന്യവും ഈ പൊതു പശ്ചാത്തലത്തില്‍ തന്നെയാണ് സാധൂകരിക്കപ്പെടുന്നത്.

ലോകത്തെ മറ്റ് മേളകളില്‍ നിന്ന് വ്യത്യസ്‌തമായി കേരളത്തിലെ മേളകളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ വ്യാപകമായി പങ്കെടുക്കുന്നുണ്ട് എന്ന വസ്‌തുത ഇതോട് കൂട്ടിവായിക്കേണ്ടതാണ്. ചലച്ചിത്രപ്രവര്‍ത്തകരും ഫിലിംസൊസൈറ്റിക്കാരും നിരൂപകരും മാത്രമല്ല, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, രാഷ്‌ട്രീയക്കാര്‍, സാമൂഹികരംഗത്തുള്ളവര്‍, കവികള്‍, സാഹിത്യകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല തരക്കാര്‍ കേരള അന്താരാഷ്‌ട്ര മേളകളില്‍ സമ്മേളിക്കാറുണ്ട്. ഇക്കൂട്ടരില്‍, മറ്റവസരങ്ങളില്‍ സിനിമ കാണുന്നത് ശീലമാക്കിയവരും ശീലമാക്കാത്തവരുമുണ്ട്. സമൂഹത്തിന്റെ ചലനഗതികളില്‍ സ്വാധീനം ചെലുത്തുന്ന ഈ പൊതു സമൂഹം ചലച്ചിത്രമേളകളില്‍ പങ്കെടുക്കുന്നതിലൂടെ ലോകപര്യടനം തന്നെയാണ് നടത്തുന്നത്. മാത്രമല്ല, ഓരോ മേളയും കഴിഞ്ഞ് തന്റെ പഴയ ജീവിതത്തിലേക്കല്ല ഒരാള്‍ തിരിച്ചു പോകുന്നത്. പുതിയ അവബോധവും പുതിയ ചരിത്ര-വര്‍ത്തമാന ധാരണകളുമായി കൂടുതല്‍ സമാധാനവാഞ്ഛയുമായി, ജീവിതത്തെയും മാനവികതയെയും കൂടുതല്‍ സ്നേഹിച്ചുകൊണ്ടാണ് അയാള്‍ ദൈനം ദിന ജീവിതത്തിലേക്ക് തിരിച്ചു ചെല്ലുന്നത്.

ചലച്ചിത്രരംഗത്തെ പ്രവണതകള്‍ വ്യത്യസ്‌ത രാജ്യങ്ങളിലും സമൂഹങ്ങളിലും ഭാഷാസമുദായങ്ങളിലും എങ്ങനെയൊക്കെയാണ് മാറിക്കൊണ്ടിരിക്കുന്നത് ; അഥവാ മാറാതിരിക്കുന്നത് എന്നൊക്കെ മനസ്സിലാക്കാനും പരസ്‌പരം പങ്കിടാനുമുള്ള പ്രാഥമികമായ ഒരു സമ്മേളനസ്ഥലമാണ് ചലച്ചിത്രമേള. സിനിമയെയും സിനിമയിലെ മാറ്റങ്ങളെയും അതുവഴി ജീവിതത്തിലെ മാറ്റങ്ങളെയും പരിചയപ്പെടാന്‍ മേളകള്‍ എല്ലായ്പോഴും സഹായകരമാവാറുണ്ട് എന്നതാണ് ഏറ്റവും നിര്‍ണായകമായ ഒരു സംഗതി. മുപ്പതു വര്‍ഷക്കാലം ഫിലിം സൊസൈറ്റി പ്രസ്ഥാനം നിരന്തരമായി പ്രവര്‍ത്തിച്ചിട്ടും കേരളീയര്‍ക്ക് പസോളിനിയുടെ സിനിമകള്‍ കാണാന്‍, കോഴിക്കോട് മേളയിലാണ് അവസരമുണ്ടായത്.

സംവിധായകരും നിര്‍മാതാക്കളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നിരൂപകരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും കാണികളും എല്ലാമടങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പരസ്പരം പരിചയപ്പെടാനും പരിചയം പുതുക്കാനും സംവദിക്കാനും കലഹിക്കാനുമുള്ള തുറന്ന പ്രതലങ്ങള്‍ മേളകളിലാണ് രൂപപ്പെടുന്നത്. പരസ്‌പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയും സിനിമയിലെ മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങള്‍ നിരന്തരമായി പരിചയപ്പെടുന്നതിലുടെയും നമ്മുടെ സിനിമക്ക് പരിവര്‍ത്തനപ്പെടാനും ആധുനികമാവാനുമുള്ള സാധ്യതകള്‍ മേളകള്‍ എപ്പോഴും ഒരുക്കുന്നുണ്ട്. നമ്മുടെ ആസ്വാദനരുചികളും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും. അറിയപ്പെടാത്ത പല സമൂഹങ്ങളിലെയും സിനിമകള്‍ക്ക് അമിതാധികാരത്തിന്റെ ഇരുമ്പുമറകളും യാഥാസ്ഥിതികത്വത്തിന്റെ മൂടുപടങ്ങളും കണക്കിലെടുക്കാതെ തന്നെ ലോകത്തിന്റെ തുറസ്സുകളിലേക്ക് പ്രവേശിക്കാന്‍ മേളകളിലൂടെ മാത്രമേ സാധ്യമാവൂ. അവിടത്തെ സിനിമയും ജീവിതവും മാറ്റിത്തീര്‍ക്കാനുള്ള ത്വരയും ഇതുമൂലം പ്രോത്സാഹിപ്പിക്കപ്പെടുന്നു.

ഗുണദോഷങ്ങളുടെ ഈ വ്യാമിശ്രമായ പ്രയോജനങ്ങളൊക്കെയുണ്ടെങ്കിലും, സാമാന്യജനത്തിന്റെ ചലച്ചിത്രാസ്വാദനശീലത്തെ നവീകരിച്ചെടുക്കുക എന്ന പ്രധാന ലക്ഷ്യത്തിന് വളരെ പരോക്ഷമായ എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടാക്കാനാവും എന്നല്ലാതെ പ്രത്യക്ഷമായ ഫലങ്ങള്‍ ഉളവാക്കാന്‍ മേളകള്‍ക്ക് കഴിയുന്നതായി വിലയിരുത്താനാവില്ല. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കണം എന്നതും പ്രധാന പരിഗണനയായി കണക്കിലെടുക്കേണ്ടതുണ്ട്.
കൂടുതല്‍ ജനങ്ങള്‍ക്ക് മേളകളില്‍ പ്രവേശനം നല്‍കുകയും അതിന്റെ ജനകീയ സ്വഭാവം വിപുലപ്പെടുത്തുകയും വേണ്ടതുണ്ട്. അതോടൊപ്പം മേളകളുടെ ഉദ്ദേശ്യങ്ങളെന്താണ് എന്ന ബോധവല്‍ക്കരണം വ്യാപകമാക്കണം. ചെറിയ ചെറിയ മേളകള്‍ ഫിലിം സൊസൈറ്റികളുടെ മുന്‍കൈയില്‍ നാടെങ്ങും സംഘടിപ്പിക്കുക എന്നത് ഇതിന്റെ തുടര്‍ പ്രവര്‍ത്തനവുമാണ്. ഈ തുടര്‍ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തില്‍ നടന്നു വരുന്നുണ്ട് എന്നത് ആഹ്ലാദകരമായ കാര്യമാണ്.

സ്‌കൂളുകളും കോളേജുകളുമടക്കമുള്ള വിദ്യാലയങ്ങളില്‍ സിനിമയെ പാഠ്യവിഷയമാക്കി ഉള്‍പ്പെടുത്തുകയും അവിടെയും ചെറിയ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുകയും ചെയ്യേണ്ടതാണ്. യുവജനോത്സവങ്ങള്‍ പോലെയും കായികമേളകള്‍ പോലെയും വിദ്യാലയങ്ങളില്‍ ചലച്ചിത്രമേളകളും ആസ്വാദനക്യാമ്പുകളും വര്‍ഷം തോറും നടത്താവുന്നതാണ്. ലോകക്ലാസിക്കുകളും ഇന്ത്യന്‍/മലയാള സിനിമകളും കുട്ടികള്‍ തന്നെ എടുത്ത കൊച്ചു സിനിമകളും ഇവിടെ കാണിക്കാം. ചെറുപ്പത്തിലേ പിടികൂടുക എന്ന കായികരംഗത്തെ രീതി ഇവിടെയും പ്രാവര്‍ത്തികമാക്കുന്നതിലൂടെ സാമാന്യജനതയുടെ ചലച്ചിത്രാവബോധത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും.

***

ജി.പി.രാമചന്ദ്രൻ

(ആകാശ വാണി തൃശ്ശൂര്‍ നിലയം 2009 ജനുവരി 30ന് രാത്രി എട്ടുമണിക്കുള്ള സാഹിത്യലോകത്തില്‍ പ്രക്ഷേപണം ചെയ്‌ത പ്രഭാഷണം)

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സിനിമ കേവലം ഒരു കച്ചവട ഉത്പന്നം മാത്രമല്ലെന്നും അത് ഒരു സൌന്ദര്യവ്യവസ്ഥയാണെന്നും പ്രാഥമികമായി അംഗീകരിച്ചാല്‍ തന്നെ ചലച്ചിത്രമേളകളുടെ അനിവാര്യത ബോധ്യപ്പെടും. ഒരേ സമയം സാങ്കേതികവ്യവസ്ഥയും സാമ്പത്തികവ്യവസ്ഥയും എല്ലാമായ സിനിമ ആവിഷ്‌ക്കാരത്തിന്റെയും സംവേദനത്തിന്റെയും സവിശേഷമായ രൂപഘടനകള്‍ സ്വയം സൃഷ്‌ടിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ചലച്ചിത്ര മേഖലയിലുള്ളവര്‍ക്കു തന്നെ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ മേളകളില്‍ പങ്കെടുക്കുകയല്ലാതെ നിവൃത്തിയില്ല.

ആകാശ വാണി തൃശ്ശൂര്‍ നിലയം 2009 ജനുവരി 30ന് രാത്രി എട്ടുമണിക്കുള്ള സാഹിത്യലോകത്തില്‍ പ്രക്ഷേപണം ചെയ്‌ത പ്രഭാഷണം

anish said...

Hello if ur intrested for alink exchange contact me at mallugreetings.com@gmail.com

Anonymous said...

മേളകള്‍ക്ക് സംഭവിച്ച ദുര്യോഗങ്ങളിലൊന്നെ ബുജിവല്‍ക്കരണമല്ലേ?

paarppidam said...

വളരെ നല്ല കുറിപ്പ്.അലചിത്രമേളകളെ കുറിച്ച്ച്ച് ഒരു സാമാന്യ അവഗാഹം ത്രുവാൻ ഇതിനു കഴിയുന്നു. ചില മേളകളെങ്കിലും ആസ്വാദനന്റ്തിനുപകരം ആഘോഷ്ഹങ്ങളായി അധപതിക്കുന്നു എന്ന് പറയാതെ തരമില്ല.

ഒരു കാലത്ത് ഇന്ത്യൻ സിനിമകളിൽ മൂല്യപരമായി മുൻപന്തിയിൽ നിന്നിരുന്ന മലയാള സിനിമ ഇന്ന് യാതൊരു വിധ ആസ്വാധ്യപ്രമായ സാധ്യതകൾ ഇല്ലാതെയും പ്രവർത്തകരിൽ പപ്ലരുടേയും പാരവെപ്പിന്റേയും,പിടിച്ചട്ടക്കലിന്റേയും,പരസ്പരം വെല്ലുവിളിക്കുന്നതിന്റേയും തിരക്കിൽ വളരെയധികം പുറകോട്ട് പോയിരിക്കുന്നു.

തീർച്ചയായും നല്ല സിനിമകൾ സാധാരണക്കാരിൽ എത്തണം എങ്കിൽ ഫിലിം സൊസൈറ്റികൾ ഉൾപ്രദേശങ്ങളിൽ മേളകൾ കൊണ്ടുവരുവാൻ ശ്രദ്ധിക്കണം..കൂടാതെ കുട്ടികൾക്കായി സിനിമയെ കുറിച്ച്ച്ചും അതിന്റെ ആസ്വാദനത്തെകുറിച്ചും ഉള്ള ക്ലാസുകൾ സ്കൂളുക്കളിൽ സംഘടിപ്പിക്കുകയുമാകാം. ജി.പിയെപോലുള്ളവർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുങ്കൈ എടുക്കും എന്ന് കരുതുന്നു.

തിരക്കിനിടയിൽ ഞാനുണ്ടാക്കിയ അക്ഷരത്തെറ്റുകൾക്ക് മാപ്പുതരിക.

G P RAMACHANDRAN said...

നന്ദി പാര്‍പ്പിടം അക്കാഡമി ഈ വഴിക്കുള്ള പ്രവര്‍ത്തനം തുടക്കം കുറിച്ചു