Wednesday, February 25, 2009

ചരിത്രത്തിനും വര്‍ത്തമാനത്തിനും മീതേ ഈ ചിത്രങ്ങള്‍

പ്രശസ്ത ഫോട്ടോഗ്രാഫര്‍ സി എം വിഷ്ണുനമ്പീശന്‍ അന്തരിച്ചു

ആദ്യകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ സി എം വിഷ്ണുനമ്പീശന്‍ (92) വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ അന്തരിച്ചു. ബംഗളൂരുവില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ ഉണ്ണികൃഷ്ണനൊപ്പം ബനശങ്കരി കത്രികുപ്പ മെയിന്‍റോഡിലെ ശിവരഞ്ജിനി അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് പോകും വഴി രാത്രി പതിനൊന്നേകാലോടെയാണ് മരണം.

ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ പലരുടെയും മനസ്സില്‍ വരുന്നത് ആരാണീ സി.എം. വിഷ്ണു നമ്പീശന്‍ എന്നതായിരിക്കാം. അതിനുത്തരം തേടുമ്പോള്‍ നാമെത്തിച്ചേരുന്നത് സഖാവ് പി.കൃഷ്ണപിള്ളയിലായിരിക്കും. സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം ഇളംപുഞ്ചിരി തൂകി മുടിയിഴകള്‍ നെറ്റിയിലേക്ക് പാറിവീണ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രവുമായിരിക്കും. ആ ചിത്രം എടുത്ത ഫോട്ടോഗ്രാഫറാണ് അന്തരിച്ച സി.എം.വിഷ്ണു നമ്പീശന്‍ എന്ന കമ്മ്യൂണിസ്റ്റ് ഫോട്ടോഗ്രാഫര്‍.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സഖാവ് കൃഷ്ണപിള്ളയുമായി അഭേദ്യ ഹൃദയബന്ധമുണ്ടായിരുന്ന നമ്പീശന്‍ അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയെടുത്ത ചരിത്രമുഹൂര്‍ത്തങ്ങള്‍ അനവധിയാണ്. കമ്യൂണിസ്റ്റ് ഫോട്ടോഗ്രാഫര്‍ മാത്രമല്ല, നല്ലൊരു ചിത്രകാരന്‍കൂടിയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിഷമം പിടിച്ച വഴികളിലൂടെ നയിച്ച് ജീവിതവും യൌവനവും ബലികഴിച്ച കൃഷ്ണപിള്ള എന്ന പോരാളിയോടെപ്പം ചെറുപ്പംതൊട്ട് പ്രവര്‍ത്തിച്ച നമ്പീശനും ത്യാഗത്തിന്റെ ഉദാഹരണമാണ്.

കണ്ണൂര്‍ മാത്തില്‍ വടവന്തൂര്‍ ചെപ്പായിക്കോട്ട് മഠം കുടുംബാംഗമാണ് നമ്പീശന്‍. കഥകളി ഭാഗവതരായി കലയോടുള്ള ആഭിമുഖ്യം ചെറുപ്പത്തിലേ പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആകൃഷ്ടനായ നമ്പീശന്‍ 1946 ല്‍ പാര്‍ടി അംഗമായി. 1948ല്‍ ആലപ്പടമ്പ് പാര്‍ടി ഘടകം സെക്രട്ടറിയായി. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഒളിവില്‍പോയ അദ്ദേഹം കോയമ്പത്തൂര്‍, മദ്രാസ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരില്‍ വിവിധ സ്റ്റുഡിയോകളിലായി ജോലി ചെയ്തുകൊണ്ടിരിക്കെ ചെന്നൈ കേരള സമാജത്തിന്റെ നാടകപരിപാടികളിലും സജീവമായി പങ്കെടുത്തു. പിന്നീട് മലബാറില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു. ആദ്യകാല പാര്‍ടി ഫോട്ടോഗ്രാഫറും കൂത്താട്ടുകുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജേക്കബ് ഫിലിപ്പാണ് നമ്പീശന് ക്യാമറ വാങ്ങിക്കൊടുത്തത്. അത് ചരിത്രത്തിലേക്കുള്ള വാങ്ങിക്കൊടുക്കല്‍ ആയിരുന്നു എന്ന് കാലം തെളിയിച്ചു.

ദേശാഭിമാനിയും നവജീവനും ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്കുവേണ്ടി ഫോട്ടോഗ്രാഫറായി മലബാറില്‍ പ്രവര്‍ത്തിച്ചിരുന്ന നമ്പീശന്‍ പിന്നീട് കരുണാകരമേനോന്‍ പ്രൊപ്രൈറ്ററായ നാഷണല്‍ സ്റ്റുഡിയോയില്‍ ചേര്‍ന്നു. ഈ കാലഘട്ടത്തിലാണ് കൃഷ്ണപിള്ളയുടെ പ്രശസ്തമായ ഫോട്ടോ എടുത്തത്. കോഴിക്കോട് ചാലപ്പുറത്തിനടുത്ത കൊകോഴിക്കോട് എന്ന സ്ഥലത്തെ സങ്കേതത്തില്‍നിന്നും രാവിലെ കുളിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ നമ്പീശന്‍ കൃഷ്ണപിള്ളയോട് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അത് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി ജീവിതത്തിലെ അമൂല്യനിധിയായി മാറുകയായിരുന്നു. കോഴിക്കോട്ട് ഒളിവില്‍ കഴിയുന്ന കൃഷ്ണപിള്ളയുടെ പടമെടുത്ത നമ്പീശന്‍ അതിന്റെ ഒറിജിനല്‍ ചരിത്ര സ്മരണയായി സൂക്ഷിച്ചു; കൃഷ്ണപിള്ളയോടുള്ള സ്നേഹാദരങ്ങളുടെ സൂചനയായി. ഈ പടത്തിന്റെ നെഗറ്റീവില്‍നിന്നാണ് പടം കൂടുതല്‍ സ്ഥലത്തെത്തിയത്.

1960ല്‍ കരുണാകരമേനോന്റെ അനുഗ്രഹാശിസുകളോടെ കോഴിക്കോട് പുതിയറയില്‍ 'പൂര്‍ണിമ' സ്റ്റുഡിയോ തുടങ്ങി. ഏകദേശം 25 വര്‍ഷത്തോളം പൂര്‍ണിമ തുടര്‍ന്നു. പ്രായാധിക്യം കാരണം പിന്നീട് മകനോടൊപ്പം ചെന്നൈയിലും ഡല്‍ഹിയിലും ബംഗളൂരുവിലുമായി താമസിച്ചു. ഈ സമയത്ത് ഒട്ടേറെ ആട്ട് വര്‍ക്കുകള്‍ നടത്തിയിരുന്നു. ചെന്നൈയില്‍ അറുപതോളം ചിത്രങ്ങളുടെ മൂന്നുദിവസം നീണ്ട പ്രദര്‍ശനവും സംഘടിപ്പിച്ചു.

സഖാവ് പാമ്പ് കടിയേറ്റുമരിച്ച സംഭവമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവമെന്ന് നമ്പീശന്‍ പറയുകയുണ്ടായി. പായയില്‍ കിടത്തിയ സഖാവിന്റെ ശവശരീരത്തിന്റെ പടം പെയിന്റ് ചെയ്ത് നവയുഗത്തില്‍ കളര്‍ഫോട്ടോയായി കൊടുത്തതൂം നമ്പീശനാണ്. കൃഷ്ണപിള്ളയുടെ അധികമാരും കണ്ടിട്ടില്ലാത്ത വേറൊരു പടവും നമ്പീശന്റെ കൈയിലുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ തമിഴ് പത്രമായ ജനശക്തിയില്‍ 46 മെയ് 29ന് രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുക എന്ന തലക്കെട്ടില്‍ ഉണ്ടായിരുന്ന പടത്തില്‍നിന്ന് റീകോപ്പി ചെയ്തതാണത്. കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് ഉയിര്‍ത്തെഴുന്നേല്‍പ് എന്നപേരില്‍ കളര്‍ ചോക്കുകൊണ്ട് വരച്ച ചിത്രവും നമ്പീശന്റേതായിട്ടുണ്ട്. ആദ്യകാല കര്‍ഷകനേതാക്കളിലൊരാളായ കെ എ കേരളീയന്റെ ചിത്രവും പ്രശസ്തം. വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ നമ്പീശന്റെ കൈയില്‍ പക്ഷേ, അദ്ദേഹത്തിന്റെ ഫോട്ടോ മാത്രം ഇല്ലായിരുന്നു. അതാണ് നമ്പീശന്‍.

സഖാവ് സി.എം.വി നമ്പീശന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാജ്ഞലികള്‍‍.

*
കടപ്പാട്: ദേശാഭിമാനി, ജനയുഗം

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ആദ്യകാല ഫോട്ടോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ സി എം വിഷ്ണുനമ്പീശന്‍ (92) വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ബംഗളൂരുവില്‍ അന്തരിച്ചു. ബംഗളൂരുവില്‍ ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ ഉണ്ണികൃഷ്ണനൊപ്പം ബനശങ്കരി കത്രികുപ്പ മെയിന്‍റോഡിലെ ശിവരഞ്ജിനി അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് പോകും വഴി രാത്രി പതിനൊന്നേകാലോടെയാണ് മരണം.

ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ പലരുടെയും മനസ്സില്‍ വരുന്നത് ആരാണീ സി.എം. വിഷ്ണു നമ്പീശന്‍ എന്നതായിരിക്കാം. അതിനുത്തരം തേടുമ്പോള്‍ നാമെത്തിച്ചേരുന്നത് സഖാവ് പി.കൃഷ്ണപിള്ളയിലായിരിക്കും. സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം ഇളംപുഞ്ചിരി തൂകി മുടിയിഴകള്‍ നെറ്റിയിലേക്ക് പാറിവീണ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രവുമായിരിക്കും. ആ ചിത്രം എടുത്ത ഫോട്ടോഗ്രാഫറാണ് അന്തരിച്ച സി.എം.വിഷ്ണു നമ്പീശന്‍ എന്ന കമ്മ്യൂണിസ്റ്റ് ഫോട്ടോഗ്രാഫര്‍.

സഖാവ് സി.എം.വി നമ്പീശന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാജ്ഞലികള്‍‍.

ജിവി/JiVi said...

ആദരാഞ്ജലികള്‍

Anonymous said...

മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കല്‍ മാത്രമാണു തണ്റ്റെ ആദര്‍ശം എന്നു അച്യുതാനന്ദന്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു ഈ നഗ്നസത്യം ഒരിക്കല്‍കൂടി വെളിപ്പെടുത്താന്‍ സഹായിച്ച പിണറായി വിജയനു അഭിവാദ്യങ്ങള്‍

Anonymous said...

കലാകാരനായ, ചിത്രകാരനായ,നമ്പീശനു ആദരാഞ്ജലികൾ!
കമ്മ്യൂണിസത്തിലും സവറ്ണ്ണബൂറ്ഷ്വാസിയുടെ കഥകളിയിലും ഒരുപോലെ മനസ്സുവെച്ച വൈരുദ്ധ്യാത്മകത അപാരം തന്നെ.
ക്രൂഷ്ണപിള്ളയെ കടിച്ച പാമ്പിന്റെ ചിത്രവുമുണ്ടോ സർ ഡേഷാബിനാമിയിൽ??

Anonymous said...

ക്റിഷ്ണപിള്ളയെ കടിച്ച പാമ്പു ഒരു നമ്പൂതിരി ആയിരുന്നു നിയമസഭാ കവാടത്തില്‍ അദ്ദേഹത്തിണ്റ്റെ വലിയ ഒരു പ്റതിമ കാണാം