Friday, December 25, 2009

പശ്ചിമ ബംഗാളിലെ അവിശുദ്ധ 'മഹാസഖ്യം'

പശ്ചിമ ബംഗാളില്‍ 'മഹാസഖ്യം' തട്ടിക്കൂട്ടുന്നതിന് ആശയപ്പൊരുത്തമില്ലാത്ത ശക്തികള്‍ തമ്മിലുള്ള രാഷ്‌ട്രീയ സഹശയന പ്രക്രിയ ഇപ്പോള്‍ പരസ്യമായി നടത്തുകയാണ്. ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകങ്ങളുടെയും ചോരക്കളികളുടെയും ശരിക്കും അറപ്പുളവാക്കുന്ന കഥയാണിത്. ഇടതുപക്ഷത്തിന് സ്വന്തം താവളത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ തങ്ങള്‍ക്കുള്ള ആഹ്ളാദം മറച്ചുപിടിക്കാന്‍ പല കോര്‍പ്പറേറ്റ് മാധ്യമങ്ങളും വല്ലാതെ ക്ളേശിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളെയും സിപിഐ എമ്മിന്റെ ദൌര്‍ബല്യങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ വ്യഗ്രതപ്പെടുന്ന ഈ വിഭാഗങ്ങളില്‍ പലരും പശ്ചിമബംഗാളില്‍ ഇപ്പോള്‍ വ്യക്തമായി നടപ്പാക്കി വരുന്ന സമഗ്രമായ ഇടതുപക്ഷ വിരുദ്ധ പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ച് മനഃപൂര്‍വ്വമായ നിശബ്ദത പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ വേട്ടയാടാനും തകര്‍ക്കാനുമുള്ള ഗൌരവതരമായ ഈ പദ്ധതിയുടെ കേന്ദ്രലക്ഷ്യം വിജയകരമായി നിര്‍വഹിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളുടെയും പ്രക്രിയകളുടെയും ഈ കൂടിച്ചേരലിലെ വിവിധ കൈവഴികളെ മനസ്സിലാക്കേണ്ടത് ആവശ്യമായിരിക്കുന്നത്.

1960കളുടെ അവസാനം മുതലുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും സിപിഐ എമ്മിന്റെയും വളര്‍ച്ച ഭരണവര്‍ഗങ്ങളില്‍നിന്നുള്ള കടുത്ത ആക്രമണത്തെ നേരിട്ടുകൊണ്ടായിരുന്നു. അറുപതുകളുടെ അവസാനം ഭരണഘടനയുടെ 356-ാം വകുപ്പ് നഗ്നമായി ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം അടിച്ചേല്‍പിച്ചുകൊണ്ട് രണ്ടുവട്ടം അകാലികമായി ഐക്യമുന്നണിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയിരുന്നു; തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രസ്ഥാനത്തിന്റെ വളര്‍ന്നുകൊണ്ടിരുന്ന മുന്നേറ്റത്തെ തടയുകയെന്ന പ്രധാന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കിയത്; ഇക്കാര്യങ്ങള്‍ ഇപ്പോള്‍ രാഷ്‌ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. സംസ്ഥാന രാഷ്‌ട്രീയത്തിലെ ആ ഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസം ഭൂമിക്കുമേലുള്ള അവകാശത്തിനായി ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരും ചെറുകിട കര്‍ഷകരും നടത്തിയ അഭൂതപൂര്‍വമായ മുന്നേറ്റങ്ങളാണ്. മിച്ചഭൂമി കണ്ടെത്തുന്നതിനും അവ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനും ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അവ പുനര്‍വിതരണം ചെയ്യുന്നതിനുമുള്ള ഐക്യമുന്നണി സര്‍ക്കാരിന്റെ നീക്കത്തെ വന്‍കിട ഭൂ ഉടമസ്ഥര്‍ എതിര്‍ത്തിരുന്നു. പ്രക്ഷുബ്‌ധമായ ആ കാലത്ത് സര്‍ക്കാരിന്റെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാകും എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ജനകീയ സമരങ്ങള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കിയിരുന്നു. ഇടതുപക്ഷത്തെ എതിര്‍ക്കുന്നതിന് തട്ടിക്കൂട്ടിയ വേദിയുടെയും, കാര്‍ഷിക പരിഷ്കരണം ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങളെ 'ക്രമസമാധാന' പ്രശ്നമുണ്ടാക്കുന്നതും അരാജകത്വം അഴിച്ചുവിടുന്നതുമായി മുദ്രകുത്തിയതിന്റെയും, അസന്ദിഗ്ധമായ വലതുപക്ഷ സ്വഭാവമാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട സംഗതി.

ഉശിരന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ കരുത്താര്‍ജിച്ചുകൊണ്ടിരുന്ന വേലിയേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിന് വലതുപക്ഷത്തിന്റെ ഇത്തരം നഗ്നമായ എതിര്‍പ്പ് ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ നക്സല്‍ബാരിയെന്ന ഒരു ചെറിയ ഭൂപ്രദേശത്ത് ഇടതു തീവ്രവാദ പ്രസ്ഥാനം ഉയര്‍ന്നുവന്നത്. ആദ്യം തികച്ചും കാര്‍ഷിക സ്വഭാവത്തോടുകൂടിയ പ്രതിഷേധത്തിന്റെ അനുബന്ധമെന്ന നിലയില്‍, പിന്നീട് നഗരപ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥി - യുവജന സംഘങ്ങളുടെ സായുധ നടപടികളായി അത് അധഃപതിച്ചു. ഈ നടപടികള്‍ ഏറെക്കുറെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരായി മാത്രം ലക്ഷ്യമിട്ടതായിരുന്നു; ലോകത്ത് എവിടെയുമുള്ള ഇടതുതീവ്രവാദത്തിന്റെ അനുഭവവും ഇതുതന്നെയാണ്. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐ എമ്മിന്റെ 9-ാം കോണ്‍ഗ്രസ് ഇങ്ങനെ ചൂണ്ടിക്കാണിച്ചത് - "പെറ്റി ബൂര്‍ഷ്വാ അതിസാഹസികത്വം തൊഴിലാളിവര്‍ഗ വിരുദ്ധ, വിപ്ളവവിരുദ്ധ നയമായി അധഃപതിക്കും; അത് അനിവാര്യമായും ഭരണവര്‍ഗ താല്‍പര്യങ്ങളെ കൂറോടെ സേവിക്കുന്നതില്‍ എത്തിച്ചേരും'' ഒടുവില്‍ 'വിപ്ളവപരമായ പരിവര്‍ത്തനത്തിനു'വേണ്ടിയുള്ളതെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പ്രസ്ഥാനം ഒടുവില്‍ പൂര്‍ണമായും കോണ്‍ഗ്രസിന്റെ കൈപ്പിടിയില്‍ ഒതുങ്ങി; ഇത് 1970കളിലെ അര്‍ദ്ധ ഫാസിസ്റ്റ് ഭീകരതയുടെ കാലഘട്ടത്തിന് വഴിയൊരുക്കി.

ചരിത്ര പശ്ചാത്തലം

പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയതിനു ശേഷമുള്ള കഴിഞ്ഞ മുപ്പതുവര്‍ഷമായി നക്സലൈറ്റ് പ്രസ്ഥാനം പൊതുവെ വിസ്‌മൃതിയിലാണ്ടിരിക്കുകയായിരുന്നു. കാരണം വളരെ വ്യക്തമാണ്. നക്സലൈറ്റുകളുടെ ഒറ്റപ്പെടലില്‍ നിര്‍ണായകമായി മാറിയത് സംഘടിത ഇടതുപക്ഷ നേതൃത്വത്തില്‍ നടപ്പാക്കിയ വിജയകരവും വ്യാപകവുമായ ഭൂപരിഷ്കരണമായിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഈ പ്രക്രിയയ്ക്ക് നിയമപരമായ പിന്‍ബലവും ലഭിച്ചു. അങ്ങനെ സാമൂഹിക - സാമ്പത്തിക വികസനവും സിപിഐ എമ്മിന്റെയും സംഘടിത ഇടതുപക്ഷത്തിന്റെയും രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ ഇടപെടലുകളും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിനിടയാക്കി.

ജംഗള്‍മഹല്‍ എന്ന് പൊതുവെ അറിയപ്പെടുന്ന പശ്ചിമ മെദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളിലെ ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ പ്രധാനമായും പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നടത്തിയ ലക്ഷ്യബോധമുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നില്ല ഈ ദശകത്തിന്റെ തുടക്കത്തില്‍ മാവോയിസ്റ്റ് കമ്യൂണിസ്റ്റു സെന്ററിന്റെയും സിപിഐ (എംഎല്‍) - പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെയും ഒറ്റപ്പെട്ട നടപടികള്‍ നടന്നിരുന്നത്. ഈ നടപടികള്‍ വീണ്ടും പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് സിപിഐ എമ്മിനെതിരായ, അതിന്റെ കാഡര്‍മാരെ കൊല്ലുന്നതിനുള്ള, പതിയിരുന്നുള്ള സായുധാക്രമണങ്ങളിലായിരുന്നു. ഝാര്‍ഖണ്ഡിലുള്ള അവരുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്; ഈ മൂന്ന് ജില്ലകളും ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലുമാണ്. തുടര്‍ന്ന് സിപിഐ (മാവോയിസ്റ്റ്) രൂപീകരിക്കപ്പെട്ടതോടെ ഈ പതിയിരുന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും അവര്‍ക്ക് പരസ്യമായ പിന്തുണ ലഭിച്ചതാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളും പ്രധാനമായും സിപിഐ എമ്മിനെ ലക്ഷ്യമാക്കിയുള്ള അക്രമങ്ങളും വര്‍ദ്ധിച്ചതിനു കാരണം എന്നതാണ് യാഥാര്‍ത്ഥ്യം.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റു. ഇടതുമുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള ജനങ്ങളുടെ അനുകൂല പിന്തുണയ്ക്കു പുറമെ 2004ലെ ലോൿസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വലിയ തോതില്‍ രാഷ്‌ട്രീയ ഒറ്റപ്പെടല്‍ നേരിട്ടിരുന്ന ബിജെപിയുമായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബന്ധവുമായിരുന്നു തെരഞ്ഞെടുപ്പ് ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായതിന്റെ പ്രധാന ഘടകം. വാസ്തവത്തില്‍, പശ്ചിമബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ജനങ്ങള്‍ക്കിടയിലുള്ള പിന്തുണയുടെ ബലത്തിലാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനം കാവിപ്പടയുടെ വര്‍ഗീയ - ഫാസിസ്റ്റ് രാഷ്‌ട്രീയത്തിനും അവരുടെ തിളങ്ങുന്ന ഇന്ത്യയെന്ന വ്യക്തമായ നവലിബറല്‍ നയങ്ങള്‍ക്കും എതിരായ ജനവിധിക്ക് അവസരമൊരുക്കിയത്. പുതിയ വ്യവസായങ്ങള്‍ രൂപീകരിക്കാനുള്ള ജനങ്ങളോടുള്ള ഇടതുമുന്നണിയുടെ ആഹ്വാനത്തിനു ലഭിച്ച അംഗീകാരവുമായിരുന്നു 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

ആവര്‍ത്തിച്ച് പരീക്ഷിച്ച് പരാജയപ്പെട്ട പരമ്പരാഗത വലതുപക്ഷ പരിപാടികള്‍ക്ക് പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തെ തകര്‍ക്കാനാവില്ലെന്ന് ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്ക്, പ്രത്യേകിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാതൃകയിലുള്ള, ഇടതുപക്ഷത്തിന്റെ കടുത്ത രാഷ്‌ട്രീയ എതിരാളികള്‍ക്ക് ബോധ്യമായി. ആയതിനാല്‍, ഒരു പുതിയ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനും പ്രതിപക്ഷവേദിയുടെ ഔപചാരികമായ ആക്രമണത്തിന് പുതിയ മുഖം നല്‍കുന്നതിനും നടപടി സ്വീകരിക്കേണ്ടത് ആവശ്യമായി വന്നു. അങ്ങനെയാണ് വ്യവസായത്തിനും പശ്ചാത്തല സൌകര്യ വികസനത്തിനുമായി കൃഷിഭൂമി ഉപയോഗിക്കുന്നതിനെതിരെയുള്ള എതിര്‍പ്പിന്റെ പ്രശ്‌നത്തില്‍ എസ്‌യുസിഐയെയും ചില നക്സലൈറ്റ് ഗ്രൂപ്പുകളെയും തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പം കൂട്ടിയത്.

ഈ പശ്ചാത്തലത്തിലാണ് ഒരുവിധത്തിലും ആശയപ്പൊരുത്തമില്ലാത്ത വിവിധ ശക്തികള്‍ ഇടതുമുന്നണി സര്‍ക്കാരിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഒത്തുകൂടിയത്. നമ്മുടെ വിദേശ നയത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അനുകൂലമായി മാറ്റുന്നതിനെതിരായ സിപിഐ എമ്മിന്റെ ശക്തമായ നിലപാട്, സാമ്രാജ്യത്വശക്തികളെയും ഇത്തരം മാറ്റത്തിന് അനുകൂലമായ ഇവിടത്തെ ഭരണവര്‍ഗത്തിലെ പ്രമാണിമാരെയും ഇടതുപക്ഷത്തിനെതിരായ പുതിയ രാഷ്‌ട്രീയ കടന്നാക്രമണങ്ങള്‍ അഴിച്ചുവിടുകയെന്ന ഈ രാഷ്‌ട്രീയ പദ്ധതിക്ക് സജീവമായ പിന്തുണ നല്‍കാന്‍ പ്രേരകമായി. സംസ്ഥാനത്തെ കൃഷിഭൂമിയില്‍ മഹാഭൂരിപക്ഷത്തിനും ഉടമസ്ഥാവകാശം നേടിയിരുന്ന ചെറുകിട - നാമമാത്ര കര്‍ഷകരുടെ അവകാശങ്ങളെയും ഇടതുപക്ഷ നാട്യങ്ങളെയും ഈ വിഭാഗങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. സന്ദര്‍ഭവശാല്‍, ഇടതുമുന്നണിയുടെ ഭരണകാലഘട്ടത്തില്‍ സംസ്ഥാനത്തെ കൃഷിഭൂമിയുടെ 84 ശതമാനവും ചെറുകിട - നാമമാത്ര കര്‍ഷകരുടെ ഉടമസ്ഥതയില്‍ ആയി. തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ വായാടിയായ നേതാവ് മമതാ ബാനര്‍ജിയും വിളിച്ചുകൂവുന്ന ഇടതുപക്ഷ വാചകക്കസര്‍ത്തുകളുടെ യഥാര്‍ത്ഥ സ്വഭാവം എന്തെന്നതിനെക്കുറിച്ച് നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ വക്താക്കള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരുന്നില്ല. ഇടതുപക്ഷത്തെ തകര്‍ത്തുകഴിഞ്ഞാല്‍ ആത്യന്തികമായി വലതുപക്ഷത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കഴിയുമെന്നും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വെറുപ്പും എതിര്‍പ്പും സ്വാഭാവികമായി അതിനു തന്നെ ഇടയാക്കുമെന്നും ഈ വലതുപക്ഷ ശക്തികള്‍ക്ക് വ്യക്തമായിരുന്നു.

നന്ദിഗ്രാമിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് ഈ കുടിലമായ അവിശുദ്ധസഖ്യം കൂടുതല്‍ വ്യക്തമായി വെളിപ്പെട്ടു. പരമ്പരാഗത ഇടതുപക്ഷവിരുദ്ധ ശക്തികളില്‍നിന്ന് വ്യത്യസ്തമായ രാഷ്‌ട്രീയ ശക്തികളുടെ ഇടപെടലുകളിലേക്കാണ് നന്ദിഗ്രാമിലെ സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടിയത്. റോഡുകള്‍ വെട്ടിക്കുഴിക്കുന്നത്, പാലങ്ങള്‍ തകര്‍ക്കുന്നത്, സിപിഐ എം പ്രവര്‍ത്തകരെ ആസൂത്രിതമായി കൊല്ലുന്നത് എന്നിവയെല്ലാം 2007 മാര്‍ച്ച് 14ന്റെ ദൌര്‍ഭാഗ്യകരമായ പോലീസ് വെടിവയ്പിനു വളരെ മുമ്പുതന്നെ ആ പ്രദേശത്താകെ സര്‍ക്കാര്‍ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. പിന്നീട്, മാവോയിസ്റ്റുകള്‍ തന്നെ നന്ദിഗ്രാമിലെ തങ്ങളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. വാസ്തവത്തില്‍, മാവോയിസ്റ്റുകളുടെ പശ്ചിമബംഗാള്‍ - ഝാര്‍ഖണ്ഡ് കമ്മിറ്റിയുടെ ഒരു രേഖ ചൂണ്ടിക്കാണിച്ചത് വ്യത്യസ്ത ഇടതുപക്ഷവിരുദ്ധ രാഷ്‌ട്രീയ ശക്തികളുമായി അവര്‍ക്ക് ഒത്തുചേരുന്നതിനും അവര്‍ 'സോഷ്യല്‍ ഫാസിസ്റ്റ്' ശക്തിയായി വിശേഷിപ്പിക്കുന്ന സിപിഐ എമ്മിനെതിരെ എല്ലാപേരെയും കൂട്ടിയോജിപ്പിക്കുന്നതിനും അനുയോജ്യമായ അവസരം വര്‍ദ്ധിച്ചുവരുന്നതായാണ്. ഇത്തരം ഒരു സ്വഭാവ നിര്‍ണയത്തിനിടയാക്കുന്ന സാമ്പത്തികമോ സാമൂഹികമോ രാഷ്‌ട്രീയമോ ആയ ഘടകങ്ങള്‍ വ്യക്തമാക്കേണ്ടത് ആവശ്യമാണെന്ന് ഈ ഇടതു തീവ്രവാദികള്‍ക്ക് തോന്നിയില്ലെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നന്ദിഗ്രാമില്‍നിന്നും കണ്ടെടുത്ത ആയുധങ്ങളും പടക്കോപ്പുകളും നന്ദിഗ്രാം പ്രക്ഷോഭത്തെ നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധസമിതിക്ക് മാവോയിസ്റ്റുകള്‍ പരിശീലനം നല്‍കിയതിനെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണം എന്നിവയെല്ലാം മാവോയിസ്റ്റുകളുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന വ്യക്തമായ സൂചനകളാണ്. അതേ തുടര്‍ന്ന് ഇത്തരം ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഔപചാരികമായ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ല. മാവോയിസ്റ്റ് നേതാക്കള്‍ തന്നെ, പ്രത്യേകിച്ചും കിഷന്‍ജി എന്നറിയപ്പെടുന്ന കോടേശ്വരറാവു, അത് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. നന്ദിഗ്രാമില്‍ തൃണമൂലിന് മാവോയിസ്റ്റുകള്‍ പിന്തുണ നല്‍കിയെന്ന് അവകാശപ്പെട്ടുകൊണ്ട് അതിനുപകരമായി ലാല്‍ഗഢിലും ജംഗള്‍മഹലിലും മമതാ ബാനര്‍ജി അവര്‍ക്ക് സഹായം നല്‍കണമെന്നാണ് മാവോയിസ്റ്റുകള്‍ വാദിച്ചത്. നന്ദിഗ്രാം പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ സോനാച്ചുര ഗ്രാമപഞ്ചായത്തിന്റെ തലവന്‍ നിഷികാന്ത മാണ്ഡലിനെ മാവോയിസ്റ്റുകള്‍ വകവരുത്തിയ രീതിയില്‍ നിന്നു തന്നെ മാവോയിസ്റ്റുകള്‍ അവിടെ ഉണ്ടായിരുന്നുവെന്നും സജീവമായി ബന്ധപ്പെട്ടിരുന്നുവെന്നും സംശയാതീതമായി വ്യക്തമാകുന്നു. മണ്ഡലിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ മേല്‍ കെട്ടിവെയ്ക്കാനാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും ശ്രമിച്ചത്. എന്നാല്‍ മാവോയിസ്റ്റുകള്‍ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇതിനെ ശക്തിയായി ഖണ്ഡിക്കുകയുണ്ടായി. മാവോയിസ്റ്റുകളെ എതിര്‍ക്കാന്‍ മണ്ഡല്‍ ശ്രമിച്ചതിന്റെ ഫലമായാണ് അദ്ദേഹത്തെ ഉന്മൂലനം ചെയ്തതെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റുകള്‍ മമതയുടെ ആരോപണത്തെ നിരര്‍ത്ഥകമാക്കുകയാണുണ്ടായത്. 2009 നവംബര്‍ 27ന് ടെലിഗ്രാഫ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ (ഈ പത്രത്തെ ഒരു വിധത്തിലും ആര്‍ക്കും ഇടതുപക്ഷ അനുകൂലികളായി ചിത്രീകരിക്കാനാവില്ലല്ലോ) ഇങ്ങനെ പറയുന്നു - "മാവോയിസ്റ്റുകളുടെ നന്ദിഗ്രാം മേഖലാ കമ്മിറ്റിയുടെ നേതാവ് സലിം പറഞ്ഞത് - 'അടുത്തകാലത്ത് സോനാച്ചുരയില്‍വെച്ച് ഒരു റാലിയില്‍ നിങ്ങള്‍ (മമത) പറഞ്ഞത് 2007ല്‍ സിപിഎം ആയിരുന്നു ഞങ്ങളെ നന്ദിഗ്രാമിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നല്ലോ' അത് പച്ചക്കള്ളമാണെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം എന്നാണ്.

"സോനാച്ചുരയില്‍ ഒരു പരസ്യ സംവാദത്തിന് കേന്ദ്ര റെയില്‍വെ മന്ത്രിയെ സലിം ക്ഷണിച്ചു - താങ്കളുടെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ദയവായി സോനാച്ചുരയിലേക്ക് വരൂ; ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഞങ്ങള്‍ തെളിയിച്ചു തരാം''.

ലാല്‍ഗഢില്‍ പട്ടാളത്തെ ഇറക്കണമെന്ന മമതയുടെ നിര്‍ദ്ദേശത്തെയും ഈ പ്രസ്താവന വിമര്‍ശിച്ചു.

അതില്‍ ഇങ്ങനെ പറഞ്ഞു - "സിപിഎം കാഡര്‍മാര്‍ക്കെതിരായ നന്ദിഗ്രാം പ്രസ്ഥാനത്തെ നയിക്കുന്നതിന് ഞങ്ങള്‍ നാരായണനെ നിയോഗിച്ചു. നാരായണ്‍ നന്ദിഗ്രാമില്‍ എത്ര തവണ വന്നിട്ടുണ്ടെന്നും ആ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അയാള്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്നും തൃണമൂല്‍ എംപി ശുഭേന്ദു അധികാരിക്ക് നന്നായി അറിയാം.

"പ്രാദേശിക തൃണമൂല്‍ നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ നിഷികാന്ത് മണ്ഡലിന്റെ മരണത്തെത്തുടര്‍ന്ന് സോനാച്ചുരയിലെ ഒരു സ്ഥലത്ത് നിങ്ങള്‍ പ്രസംഗിച്ചിരുന്നു. നന്ദിഗ്രാമിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ നാരായണനുമായും ഞങ്ങളുടെ സംസ്ഥാനകമ്മിറ്റി അംഗമായ സുകുമാറുമായും അധികാരി വേദി പങ്കിട്ടത് അതേ സ്ഥലത്തുതന്നെയായിരുന്നു''.

തങ്ങളുടെ ആളുകള്‍ മണ്ഡലിനെ വധിച്ചത് എന്തുകൊണ്ടെന്ന് മാവോയിസ്റ്റ് നേതാവ് ഇങ്ങനെ വിശദീകരിച്ചു- "നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയ വിജയം കൈവരിച്ചതിനെ തുടര്‍ന്ന്, ആ പ്രദേശത്തുനിന്ന് ഞങ്ങളെ തുരത്താന്‍ അവര്‍ ആഗ്രഹിച്ചു. നാരായണനെ പോലീസിന് പിടിച്ചുകൊടുക്കാന്‍ പരിപാടി ഇടുകയായിരുന്നു. അയാളുടെ വഞ്ചനയ്ക്ക് തക്ക ശിക്ഷ നല്‍കണമെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. നന്ദിഗ്രാമില്‍ ഞങ്ങള്‍ അപ്പോഴും സജീവമായിരുന്നു; ഭാവിയിലും ഞങ്ങള്‍ അവിടെ ഉണ്ടാകും''.

2008 നവംബര്‍ 2ന് ഉരുക്കുനിര്‍മ്മാണശാലയുടെ ഉദ്ഘാടനത്തിനുശേഷം സാല്‍ബണിയില്‍നിന്ന് മടങ്ങിവരികയായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയെ വധിക്കുന്നതിന് ലക്ഷ്യമിട്ട് നടത്തിയ കുഴിബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍, പോലീസ് നടപടിയെടുത്തതിനെ തുടര്‍ന്നാണ് ലാല്‍ഗഢ് സംഭവം ഉണ്ടായത്. നിര്‍ദ്ദിഷ്‌ട സ്റ്റീല്‍ പ്ളാന്റിന്റെ സ്ഥലമെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും പ്രക്ഷോഭം അവിടെ ഉണ്ടായിരുന്നില്ല; മാത്രമല്ല, അത് ഒരു സെസ് (SEZ) പദ്ധതിയുമായിരുന്നില്ല. മുഖ്യമന്ത്രിക്കുനേരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ട പോലീസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയ സമിതി (PCAPA) എന്ന് വിളിക്കപ്പെടുന്ന സംഘടന ആ പ്രദേശത്തേക്ക് പോലീസുകാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ കടക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. അതോടൊപ്പം, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച മാവോയിസ്റ്റ് സ്ക്വാഡിന്റെ നേതാവ് ശശാധര്‍ മഹാതോയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമുന്നയിച്ചുകൊണ്ട് തങ്ങള്‍ മാവോയിസ്റ്റുകളുടെ മുന്നണി സംഘടനയായി പ്രവര്‍ത്തിക്കുകയാണെന്ന് വ്യക്തമാക്കപ്പെടുകയുണ്ടായി.

തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും

പിസിഎപിഎയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം തുടക്കംമുതല്‍ തന്നെ സുവ്യക്തമായിരുന്നു. പിസിഎപിഎയുടെ വക്താവായ ഛത്രധര്‍ മഹാതോ മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. അയാളുടെ സഹോദരനാണ് മാവോയിസ്റ്റ് നേതാവ് ശശാധര്‍ മഹാതോ. ലാല്‍ഗഢില്‍ ആ കാലത്ത് മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്നപ്പോള്‍ തന്നെ അവിടെ പിസിഎപിഎ സംഘടിപ്പിച്ച യോഗങ്ങളിലും മറ്റു പരിപാടികളിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും മറ്റു തൃണമൂല്‍ നേതാക്കളും പങ്കെടുത്തിരുന്നു. ഇപ്പോള്‍ രാജ്യസഭയില്‍ (ഡിസംബര്‍ 2, 2009) ആഭ്യന്തരമന്ത്രി തന്നെ, പിസിഎപിഎ "സിപിഐ മാവോയിസ്റ്റിന്റെ മുന്നണി സംഘടന മാത്രമാണ്'' എന്ന് സമ്മതിച്ചിരിക്കുകയാണ്.

2009 ഫെബ്രുവരിയില്‍, മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ കാന്താപഹാഡിയില്‍ പിസിഎപിഎയുടെ രാഷ്‌ട്രീയ സമ്മേളനത്തില്‍ മമതാ ബാനര്‍ജിയും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. ഈ കമ്മിറ്റി ഒരു മാവോയിസ്റ്റ് സംഘടനയാണെന്ന് അംഗീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിസമ്മതിച്ചിരുന്നു; '32 വര്‍ഷത്തെ ഇടതു ദുര്‍ഭരണത്തിന്റെ ദുരിതം' അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയുടെ 'സ്വാഭാവിക അസ്വസ്ഥതകളു'ടെ യഥാര്‍ത്ഥ വക്താവായി ആ സംഘടനയെ ന്യായീകരിക്കാനാണ് തൃണമൂലുകാര്‍ പരിശ്രമിച്ചത്. ലാല്‍ഗഢില്‍ കേന്ദ്ര - സംസ്ഥാന പോലീസിന്റെ സംയുക്ത പ്രവര്‍ത്തനത്തെ എതിര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍വവിധ പരിശ്രമവും നടത്തിയിരുന്നു; സംയുക്ത പോലീസ് സേനയെ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കുനേരെ നടത്തിയ വധശ്രമം സിപിഐ എം നടത്തിയ ഒരു 'നാടകം' ആണെന്നാണ് മമതാ ബാനര്‍ജി തന്റെ സ്വതവേ ശത്രുതാപരമായ ശൈലിയില്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചുകൊണ്ടിരുന്നത്; ലാല്‍ഗഢിലും ജംഗള്‍മഹലിലും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നത് സിപിഐ എമ്മിന്റെ ഭാവനാവിലാസം മാത്രമാണെന്നായിരുന്നു മമതയുടെ അഭിപ്രായം.

എന്നാല്‍ ലാല്‍ഗഢിലെ മാവോയിസ്റ്റ് സാന്നിധ്യം നിഷേധിക്കാനാവാത്തവിധം വ്യക്തമായതോടുകൂടി, 'രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കുനേരെയുള്ള ഏറ്റവും വലിയ വിപത്താണ് മാവോയിസ്റ്റ് അക്രമം' എന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണത്തില്‍ ഉയര്‍ത്തിപ്പിടിച്ച മാവോയിസ്റ്റ് പ്രശ്‌നം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പൊതുനിലപാടിനോട് മമതയ്ക്ക് ഒത്തുനില്‍ക്കേണ്ടതായി വന്നു. അതേസമയം മാവോയിസ്റ്റ് നേതൃത്വമാകട്ടെ തൃണമൂലിനെയും മമതയെയും കുറ്റകൃത്യങ്ങളിലുള്ള പങ്കാളിത്തം നിഷേധിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കുകയും ചെയ്തു. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി മമതയായിരിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് 2009 ഒക്ടോബര്‍ 4ന് കിഷന്‍ജി വ്യക്തമായി പ്രസ്താവിച്ചു. നിശ്ചയമായും, മാവോയിസ്റ്റ് നേതാവ് കിഷന്‍ജി തന്റെ തൊടുന്യായങ്ങള്‍ ഉന്നയിച്ച് അതിനെ ന്യായീകരിക്കുകയും ചെയ്തു. അവരുടെ പാര്‍ടിയുടെ ഒരേയൊരു വക്താവായ പ്രമുഖ വ്യക്തിയെന്ന നിലയില്‍ മൊത്തത്തിലുള്ള ഭരണവര്‍ഗ നയങ്ങളില്‍നിന്നു വേറിട്ട് ജനങ്ങള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കു കഴിയും എന്നാണ് കിഷന്‍ജിയുടെ വാദം. മാവോയിസ്റ്റുകള്‍ ശരിക്കും സ്വപ്ന ജീവികള്‍ തന്നെയാണ്. സാമ്രാജ്യത്വാനുകൂല നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന വസ്‌തുതയെതന്നെ അവഗണിക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിയുന്നു. എന്നാല്‍, നേരെമറിച്ച് ഇടതുപക്ഷത്തിനെതിരായ മാധ്യമ ആക്രമണത്തിന്റെ കുന്തമുനയായ ആനന്ദ ബസാര്‍ പത്രികയോട് കിഷന്‍ജി നടത്തിയ അവകാശവാദം ഇത്തരമൊരു കൂട്ടുകെട്ടില്‍നിന്ന് ജനങ്ങളും ജനാധിപത്യവും നേരിടുന്ന വിപത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

സംയുക്ത സേനാനീക്കത്തെ തടയാനുള്ള തൃണമൂലിന്റെയും മമതയുടെയും പരിശ്രമം പരാജയപ്പെട്ടെങ്കിലും അതില്‍ നിരാശരാകാതെ മാവോയിസ്റ്റുകള്‍ തങ്ങളുടെ അഭ്യര്‍ത്ഥന വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാകട്ടെ സംയുക്തസേനാ നീക്കത്തിനെതിരെയുള്ള തങ്ങളുടെ എതിര്‍പ്പും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. താഴെ തട്ടിലുള്ള തൃണമൂല്‍ നേതാക്കള്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാരും പ്രമുഖ നേതാക്കന്മാരും വരെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പുനല്‍കുന്നതിനായി അടിക്കടി ലാല്‍ഗഢ് സന്ദര്‍ശിച്ചുകൊണ്ടിരുന്നു. തൃണമൂലിന്റെ അണികളില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്; ഇക്കാര്യം സുരക്ഷാ വിദഗ്ദ്ധന്മാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യങ്ങള്‍ അംഗീകരിച്ചതാണ്.

തൃണമൂല്‍ - മാവോയിസ്റ്റ് അവിശുദ്ധ സഖ്യത്തിന്റെ ഉദാഹരണങ്ങള്‍ ഏറെക്കുറെ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാല്‍ ഇത് ഏറ്റവും അധികം പരസ്യമായി പ്രത്യക്ഷപ്പെട്ടത് ഝാര്‍ ഗ്രാമിനടുത്തുവെച്ച് ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് തടഞ്ഞുവെച്ച സംഭവത്തിലാണ്. ആ നടപടി മാവോയിസ്റ്റുകളുടെ കൈക്രിയയായിരുന്നെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു; ഈ കുറ്റകൃത്യം നിര്‍വഹിച്ചവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ തന്നെ അത് വെളിപ്പെടുത്തുന്നതാണ്. മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് തന്നെ പിസിഎപിഎയുടെ വക്താവായി നിയോഗിച്ചതെന്ന് സമ്മതിച്ച ഛത്രധര്‍ മഹാതോയെ മോചിപ്പിക്കണമെന്ന ആവശ്യം തന്നെ ഇതില്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. വാസ്തവത്തില്‍, ഛത്രധറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ ആ പ്രദേശത്ത് ബന്ദാഹ്വാനം നടത്തിയിരുന്നു. എന്നാല്‍, ഈ സത്യം അംഗീകരിക്കാന്‍ റെയില്‍വെ മന്ത്രി തയ്യാറായിരുന്നില്ല; സിപിഐ എമ്മിനെ കുറ്റപ്പെടുത്താനാണ് അവര്‍ ആദ്യമേ ശ്രമിച്ചത്. അതിനുംപുറമെ, റെയില്‍വെ സമര്‍പ്പിച്ച എഫ്ഐആറില്‍ മാവോയിസ്റ്റുകളെക്കുറിച്ച് സൂചന പോലുമില്ല.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും അതിന്റെ നേതാവിന്റെയും അനിയന്ത്രിതമായ അധികാരദാഹം അവരെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും താല്‍പര്യങ്ങള്‍ ഹനിക്കുന്ന ഏതുതരക്കാരുമായും കൂട്ടുകൂടുന്നതിന് ഇടയാക്കിയിരിക്കുന്നു. മുമ്പും ഇതുതന്നെ സംഭവിച്ചിട്ടുണ്ട്. തൃണമൂല്‍ ജന്മംകൊണ്ട നിമിഷം മുതല്‍ ബിജെപിയുമായി അവരുണ്ടാക്കിയ കൂട്ടുകെട്ടിനെ ആര്‍ക്കാണ് മറക്കാനാവുക? ഇന്ന്, മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ള വിനാശകരമായ പ്രവര്‍ത്തന പരിപാടികള്‍ക്കെതിരെ രാജ്യത്ത് വിശാലമായ രാഷ്‌ട്രീയ സമവായം ഉരുത്തിരിഞ്ഞു വന്നിട്ടും തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ നേതാവും ഈ അക്രമങ്ങളില്‍ തങ്ങളും പങ്കാളികള്‍ ആണെന്നതുപോലെയാണ് പെരുമാറുന്നത്. ഈ നീചവും നിന്ദ്യവുമായ രാഷ്‌ട്രീയത്തെ പരാജയപ്പെടുത്തേണ്ടതാണ്. പശ്ചിമബംഗാളില്‍ സമാധാനവും ജനാധിപത്യവും ജനക്ഷേമവും അഭൂതപൂര്‍വമായ വെല്ലുവിളി നേരിടുകയാണ്. ഇത് ഇടതുപക്ഷത്തെ മാത്രം ബാധിക്കുന്ന വെല്ലുവിളിയല്ല. എല്ലാ ദേശസ്‌നേഹികളും ജനനന്മ ആഗ്രഹിക്കുന്നവരും പ്രവര്‍ത്തനനിരതരായി രംഗത്ത് വരേണ്ടതാണ്. കേന്ദ്ര സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്വമുണ്ട്. ഭിന്ദ്രന്‍വാല പ്രതിഭാസത്തിന്റെ പാഠങ്ങള്‍ ഒരിക്കലം നാം വിസ്‌മരിക്കാന്‍ പാടില്ല.


****

നീലോല്‍പല്‍ ബസു

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമ ബംഗാളില്‍ 'മഹാസഖ്യം' തട്ടിക്കൂട്ടുന്നതിന് ആശയപ്പൊരുത്തമില്ലാത്ത ശക്തികള്‍ തമ്മിലുള്ള രാഷ്‌ട്രീയ സഹശയന പ്രക്രിയ ഇപ്പോള്‍ പരസ്യമായി നടത്തുകയാണ്. ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകങ്ങളുടെയും ചോരക്കളികളുടെയും ശരിക്കും അറപ്പുളവാക്കുന്ന കഥയാണിത്. ഇടതുപക്ഷത്തിന് സ്വന്തം താവളത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ തങ്ങള്‍ക്കുള്ള ആഹ്ളാദം മറച്ചുപിടിക്കാന്‍ പല കോര്‍പ്പറേറ്റ് മാധ്യമങ്ങളും വല്ലാതെ ക്ളേശിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളെയും സിപിഐ എമ്മിന്റെ ദൌര്‍ബല്യങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ വ്യഗ്രതപ്പെടുന്ന ഈ വിഭാഗങ്ങളില്‍ പലരും പശ്ചിമബംഗാളില്‍ ഇപ്പോള്‍ വ്യക്തമായി നടപ്പാക്കി വരുന്ന സമഗ്രമായ ഇടതുപക്ഷ വിരുദ്ധ പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ച് മനഃപൂര്‍വ്വമായ നിശബ്ദത പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ വേട്ടയാടാനും തകര്‍ക്കാനുമുള്ള ഗൌരവതരമായ ഈ പദ്ധതിയുടെ കേന്ദ്രലക്ഷ്യം വിജയകരമായി നിര്‍വഹിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളുടെയും പ്രക്രിയകളുടെയും ഈ കൂടിച്ചേരലിലെ വിവിധ കൈവഴികളെ മനസ്സിലാക്കേണ്ടത് ആവശ്യമായിരിക്കുന്നത്.

chithrakaran:ചിത്രകാരന്‍ said...

ഹഹഹ... ജീര്‍ണ്ണത കാലത്തിനു വഴിമാറിക്കൊടുക്കുക !

Anonymous said...

പിച്ചവെച്ചനാള്‍മുതല്‍ ക്കു എണ്റ്റെ സ്വന്തമെണ്റ്റെ സ്വന്തമെന്നു കരുതിയ ബംഗാളും ഇടതു പക്ഷത്തിനു നഷ്ടപ്പെടാന്‍ പോകുന്നു എന്ന അങ്കലാപ്പല്ലേ ഈ ലേഖനം സൂചിപ്പിക്കുന്നത്‌, ബുധദേവിനു ഒരു ജോതി ബാസു ആകാന്‍ കഴിഞ്ഞില്ല അച്യുതാനന്ദനു ഒരു നായനാറ്‍ ആകാനും കഴിവില്ല കമ്യൂണിസം ഇന്നും ഉദാത്തമായ ആശയാമാണു പക്ഷെ പ്റായോഗിക കമ്യൂണിസം റഷയ്യിലെ പോലെ ഇവിടെയും തകരാന്‍ പോവുകയാണു സുഖലോലുപരായ നേതാക്കള്‍ കടുത്ത സ്വജനപക്ഷപാതം അഴിമതി പാദപൂജ ഇവയൊക്കെയാണു കാരണം പക്ഷെ യുധം തുടങ്ങുന്നതിനു മുന്നെ പരാജയം സമ്മതിക്കുകയാണൊ ഈ ലേഖനം സൂചിപ്പിക്കുന്നത്‌?

Unknown said...

ആ പരിപ്പ് വേവാന്‍ വെള്ളം 2006ലെ നിയമസഭാ ഇലക്ഷനിലും വെച്ചിരുന്നില്ലേ.തന്റെ വലതു മാധ്യമങ്ങള്‍ പ്രവചിച്തല്ലേ അന്നും 'പലതും നടക്കുമെന്ന്' ...ഒന്നും സംഭവിച്ചില്ലല്ലോ.(ഒന്ന് ഭരണം മാറിക്കോട്ടെ എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം).എന്തിനു എന്നല്ലേ ? ത്രിപുരയില്‍ സംഭവിച്ചത് ആവര്‍ത്തിക്കാന്‍.വടക്ക് കിഴക്കന്‍ എം.വി.ആര്‍ ആയ സന്തോഷ്‌ മോഹന്‍ദേവ് രാജ്യവിഭജന മുദ്രാവാക്യ മുയര്‍ത്തിയ ത്രിപുര നാഷണല്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ഇടതിനെ അട്ടിമറിച്ചിരുന്നല്ലോ. കൊണ്ഗ്രെസ്സ് അഞ്ചുവര്ഷം ഭരിച്ചു.അതോടെ മുമ്പത്തേക്കാള്‍ നശിച്ചു നാറാണക്കല്ലായി മാറി കൊണ്ഗ്രെസ്സ് അവിടെ. ഇതിനെയൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ പറ്റില്ല ആരുഷി.അതാ വിത്ത്‌.മാതൃഭൂമി വിഷമത്തോടെ എഴുതിയില്ലേ, കഴിഞ്ഞ ബൈ ഇലക്ഷന്‍ കഴിഞ്ഞപ്പോ, സിപിഎമ്മിന്റെ അടിത്തരക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്. ആരുഷി തന്റെ അടിത്തറ ഒന്ന് നോക്കിക്കോ!!