Sunday, January 24, 2010

ജനകീയ ആധുനികത തേടി

സമരവും വൈദ്യവും മലബാറിന്റെ ചരിത്രത്തില്‍

വ്യക്തിപരമായ ചില കാര്യങ്ങളില്‍ നിന്ന് ആരംഭിക്കാം എന്നു കരുതുന്നു. നിരന്തരമായ പ്രഭാഷണങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും മൂലം താങ്കള്‍ക്ക് അല്‍പസ്വല്‍പ്പം രോഗങ്ങള്‍ ഉണ്ടെന്ന് കേട്ടു. ഗുജറാത്ത് സന്ദര്‍ശനത്തിനുശേഷം താങ്കള്‍ ഒരാഴ്‌ച കിടപ്പിലായെന്നും, ഒറീസ്സയില്‍ പോയി വന്നതിനു ശേഷം കൈകള്‍ക്ക് നീര്‍ബാധ ഉണ്ടായെന്നും അറിഞ്ഞു. ഞാന്‍ കേട്ടിട്ടുള്ളത് കെ ഇ എന്‍ അല്‍പകാലം കളരി അഭ്യസിച്ചിട്ടുണ്ടെന്നും ഇത്തിരി കളരിചികിത്സ കൈയിലുണ്ടെന്നുമാണല്ലോ.....

കെ ഇ എന്‍ ‍: ഉസ്‌താദ് മാമുഗുരുക്കളുടെ കീഴില്‍ അല്‍പകാലം ചെലവൂരില്‍ ഞാന്‍ കളരി അഭ്യസിച്ചിട്ടുണ്ട്. ഉസ്‌താദിന്റെ അല്‍ഭുതകരമായ ചികിത്സാ നിപുണതയില്‍ നിന്ന് അല്‍പസ്വല്‍പ്പം ചികിത്സാവൈദഗ്ധ്യം പരീക്ഷിക്കാനും ശ്രമിക്കുകയുണ്ടായി. ഉസ്‌താദ് അന്നും ഇന്നും എനിക്ക് അല്‍ഭുതമാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് അക്കാലത്ത് ഒഴിവാക്കിയ രോഗങ്ങള്‍ വരെ ഉസ്‌താദ് ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. അതിന് ഞാന്‍ സാക്ഷിയാണ്. ഉസ്‌താദിന്റെ ചികിത്സയുടെ ഒരു പ്രധാന വശമായി എനിക്കു തോന്നിയിട്ടുള്ളത് ചികിത്സയുടെ കാരുണ്യമാണ്. ചികിത്സാമുറകളിലെ ജനാധിപത്യബോധമാണ്. സാമ്പത്തിക ശേഷിയുള്ളവര്‍ക്കു മാത്രം ആധുനികചികിത്സ ലഭിക്കുന്ന വര്‍ത്തമാനത്തിന് ഉസ്‌താദ് ഒരപവാദമായിരുന്നു. മനുഷ്യസ്‌നേഹപരമായ ചികിത്സ അന്യംനിന്നു പോകുന്ന നമ്മുടെ കാലത്ത് ഉസ്‌താദ് മാമുഗുരുക്കളെപോലുള്ളവരുടെ ചികിത്സാരീതിയില്‍ നിന്ന് ആധുനിക വൈദ്യത്തിന് ഒട്ടനവധി പിന്‍പറ്റാനുണ്ട്. പണം മാത്രം പരിഗണിച്ചുള്ള ഇന്നത്തെ ചികിത്സയും മാമുഗുരുക്കളെപോലുള്ളവരുടെ ചികിത്സയും തമ്മിലുള്ള വ്യത്യാസത്തെ എടുത്തുപറയണം. നാട്ടുചികിത്സക്കെല്ലാം ഈ കാരുണ്യബോധം കൈമുതലായുണ്ട്. ഉസ്‌താദ് കര്‍ക്കശക്കാരനും അതോടൊപ്പം ഉദാരമനസ്‌ക്കനുമായിരുന്നു. കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നയാള്‍ അതോടൊപ്പം ഏറെ നര്‍മബോധത്തോടെ ഇടപെടുകയും ചെയ്യുമായിരുന്നു. അത്തരം പല നര്‍മ സന്ദര്‍ഭങ്ങള്‍ക്കും ഞാന്‍ തന്നെ കാരണക്കാരനുമായിട്ടുമുണ്ട്. കൈകെട്ടുന്ന സമയത്ത് പിടിച്ചുകൊടുക്കുന്നത് ശിഷ്യന്‍മാരാണ്. ശീലമുറിക്കുക, ബ്ളെയ്‌ഡ്, കത്രിക തുടങ്ങിയവ എടുത്തുകൊടുക്കുക എന്നീ ജോലികള്‍ യഥാസമയം സൂക്‌ഷ്‌മമായി ചെയ്‌തില്ലെങ്കില്‍ ഉസ്‌താദ് ദയയില്ലാതെ ശകാരിക്കും. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരിക്കല്‍ കത്രികയില്ലാതെ വന്നപ്പോള്‍ എന്തെങ്കിലും സാധനം, ഒരു കൊടുവാളെങ്കിലും കൊണ്ടുവാടോ.. എന്ന് ദേഷ്യപ്പെട്ടപ്പോള്‍ ഞാന്‍ ഓടിച്ചെന്ന് ഒരു കൊടുവാള്‍ എടുത്തുകൊടുത്തത് കലിപിടിച്ചു നിന്ന ഉസ്‌താദിനെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇടയാക്കി. ഞങ്ങളെല്ലാം ഉസ്‌താദിന്റെ മുമ്പില്‍ പേടിച്ചാണ് നില്‍ക്കുക. ഓപ്പണ്‍ സ്‌പെയ്‌സിലെ ഓപ്പറേഷന്‍ തിയറ്റര്‍ ഉസ്‌താദിന്റെ വൈദഗ്ധ്യത്തിന് തെളിവായിരുന്നു. ഇന്ന് സുരക്ഷിതമായ അറയില്‍ ചിലവ് കൂടിയ ഒന്നായി ഓപ്പറേഷന്‍ മാറിയിരിക്കുമ്പോള്‍ ഉസ്‌താദിന്റേത് രണ്ടു മൂന്ന് സഹായികളുടെ ജാഗ്രത കൈമുതലാക്കി നടത്തുന്ന ചികിത്സയായിരുന്നു. ഈ ജാഗ്രത ഉണ്ടാക്കാനാണ് ഗുരുക്കള്‍ രോഷാകുലനായി പലപ്പോഴും ഇടപെടാറ്. ജനകീയ ചികിത്സയുടെ വലിയ ഉറവയായിരുന്നു ഉസ്‌താദ്. രോഗികളോട് വൈദ്യന്‍ പുലര്‍ത്തുന്ന സ്‌നേഹവും വിശ്വാസവും ആശ്വാസത്തിന്റെ വലിയ ഉറവിടമായിത്തീരുന്നു. പല രോഗങ്ങളും അത്ഭുതമെന്നോണം ഇത്തരം ജനകീയ ചികിത്സകളില്‍ സുഖപ്പെടുന്നത് ഈ സ്‌നേഹശീലംകൊണ്ടാണ്. അതിനാല്‍ ഇവിടെ രോഗം അത്ഭുതകരമായല്ല മാറിപ്പോവുന്നത്. അതിനുപിന്നില്‍ അത്ഭുതത്തിനോ ജാലവിദ്യക്കോ അല്ല സ്‌നേഹശീലത്തിനാണ് സ്ഥാനം. പലപ്പോഴും രോഗികള്‍ ഇന്നൊരു മുടക്കാചരക്കായി, ഒരു ഭാരമായി കുടുംബത്തിലും സമൂഹത്തിലും മാറിയിരിക്കുന്നു. അവരോടു പുലര്‍ത്തിപ്പോന്ന സ്‌നേഹവും കാരുണ്യവുമാണ് ഇന്നത്തെ പാലിയേറ്റീവ് ചികിത്സയുടെ പൂര്‍വരൂപങ്ങളില്‍ പ്രധാനമായും ഉണ്ടായിരുന്നത്. അതിനുപുറമെ ചികിത്സിക്കുന്ന ആശുപത്രിക്കുള്ളില്‍ രോഗികള്‍ പരസ്‌പരം വെച്ചുപുലര്‍ത്തുന്ന സ്‌നേഹവും വിശ്വാസവും സഹകരണബോധവും കൊണ്ടുതന്നെ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകുന്നു. മെഡിക്കല്‍ കോളേജുകളില്‍ ഇത്തരം കൂട്ടായ്‌മ ഇപ്പോഴും കുറച്ചൊക്കെ ഉണ്ടെങ്കിലും, നമ്മുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെ വായുകടക്കാത്ത മുറികളിലും വാര്‍ഡുകളിലും അടയ്‌ക്കപ്പെടുന്ന രോഗികള്‍ തമ്മില്‍ ഈ സാമൂഹ്യബന്ധം ഇല്ല എന്നു കാണാം.

താങ്കളും കുറച്ചൊക്കെ ചികിത്സ നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്ലൊ?

കെ ഇ എന്‍ ‍: ശരിയാണ്. രസകരമായ പല അനുഭവങ്ങളും ഇങ്ങനെയുണ്ടായിട്ടുണ്ട്. കോളേജ് പഠന കാലത്ത് വെക്കേഷനില്‍ രണ്ട് മാസം കളരി പഠനത്തിനു പോകും. തിരിച്ചുവരുമ്പോള്‍ കൈകാല്‍ ഉളുക്കിയ ആളുകള്‍, എല്ലു പൊട്ടിയവര്‍ എന്നിവര്‍ വീട്ടില്‍ വരും. വലിയ പരിഭ്രമമുണ്ടാക്കുന്ന സംഭവമായിരുന്നു അത്. ആ പരിഭ്രമം ഇന്നും മാറിയിട്ടില്ല. ചെലവൂരിലെ ചൂരക്കൊടി കളരിസംഘത്തിലായിരുന്നു പഠിച്ചത്. അവിടെനിന്ന് ഉസ്‌താദ് പഠിപ്പിച്ച ആയിരത്തോളം ശിഷ്യന്‍മാര്‍ പല ഭാഗത്തും കളരിയും ചികിത്സയുമായി കഴിയുന്നുണ്ട്. എന്റെ പ്രദേശമായ പെരുമണ്ണയിലും ചികിത്സക്ക് ധാരാളം ആളുകള്‍ വരും. സത്യത്തില്‍ എനിക്കൊരു മണ്ണാംകട്ടയും അറിയില്ലായിരുന്നു. വീട്ടിലെത്തി കുറച്ചു കഴിഞ്ഞാല്‍ ആളുകള്‍ വന്നു തുടങ്ങും. എന്നെപ്പറ്റി എനിക്ക് വിശ്വാസമില്ലായിരുന്നുവെങ്കിലും ചികിത്സക്കായി വരുന്നവര്‍ക്ക് പൂര്‍ണ വിശ്വാസമായിരുന്നു. എനിക്ക് ഒരു ആത്മവിശ്വാസമുണ്ടായിരുന്നത് ഭേദമാവാത്ത കേസുകള്‍ ചെലവൂര്‍ ചൂരക്കൊടിയിലേക്ക് പറഞ്ഞയക്കാമല്ലോ എന്നായിരുന്നു. സത്യത്തില്‍ ചികിത്സ പഠിച്ചിട്ടില്ല. കളരി പഠിക്കാനാണ് ചെലവൂരില്‍ പോയത്. അവിടുത്തെ ഉസ്‌താദിന്റെ ശിഷ്യനാണ് എന്നതുകൊണ്ട് ആളുകള്‍ തേടിയെത്താനും തുടങ്ങി.

പെരുമണ്ണയില്‍ നാരായണന്‍മാഷ് എന്നൊരാളുണ്ടായിരുന്നു. എനിക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ട്യൂഷനെടുത്ത മാഷാണ്. അതു കഴിഞ്ഞ് പില്‍ക്കാലത്ത് പാരലല്‍ കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്‌തിട്ടുണ്ട്. വളരെ ഇന്റലിജന്റായ ആളായിരുന്നു. പ്രത്യേക കഥാപാത്രമാണ്. കീഴാള സമൂഹത്തില്‍ നിന്ന് വന്നതെങ്കിലും സംസ്‌കൃതമൊക്കെ പഠിച്ചിട്ടുണ്ട്. വേലസമുദായത്തില്‍പ്പെട്ട ആളായിരുന്നു. വേലത്തിയമ്മ എന്നു വിളിക്കുന്ന അവരിലെ സ്‌ത്രീ ജനങ്ങളാണ് ഞങ്ങളുടെ നാട്ടില്‍ പേറെടുക്കുന്ന മിഡ്‌വൈഫുമാര്‍. എന്റെ വീട്ടിലും നാട്ടിലുമുള്ളവരെല്ലാം വേലത്തിയമ്മയുടെ കൈയിലൂടെ ഭൂമിയിലേക്കു വന്നവരാണ്. അതിനാല്‍ നാരായണന്‍ മാഷ്‌ക്ക് പാരമ്പര്യമായി ഒരു വൈദ്യപശ്ചാത്തലമുണ്ട്. പിന്നെ കോട്ടക്കലിലും വൈദ്യം അഭ്യസിച്ചു. എന്നാല്‍ പില്‍ക്കാലത്ത് മന്ത്രവാദത്തിലേക്ക് തിരിഞ്ഞു. അതിന്റെ ഭാഗമായി പൂജാകര്‍മങ്ങള്‍ നടത്തുക, പിതൃക്കളെ ഊട്ടുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്‌തു. അതോടെ പൊതുസമൂഹത്തില്‍ അദ്ദേഹം ഒരു വേറിട്ട വ്യക്തിയായി. കൈരളിയിലെ വി കെ ശ്രീരാമന്റെ 'വേറിട്ട കാഴ്ച്ചകള്‍' തുടങ്ങുന്നതിന് എത്രയോ കാലം മുന്നെത്തന്നെ വേറിട്ട വ്യക്തിയായി നാരായണന്‍മാഷ് ജീവിച്ചു.

ഇംഗ്ളീഷും സംസ്‌കൃതവും എല്ലാം പഠിച്ചിട്ടും, ആധുനിക ആയുര്‍വേദ വൈദ്യം അഭ്യസിച്ചിട്ടും മാഷ് എന്തുകൊണ്ട് മന്ത്രവാദത്തിനും നിധിതേടിയുള്ള അന്വേഷണത്തിനും, പ്രേതങ്ങളെ കുടിയൊഴിപ്പിക്കുവാനും, പിതൃക്കളെ ഊട്ടാനും ജീവിതത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ചു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ആകെ ആളുമാറി പൊതുസമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു കഴിഞ്ഞ മാഷെ ഞാനെന്റെ സുഹൃത്താക്കി മാറ്റി. വളരെ യുക്തിവാദിയായിരുന്ന മാഷെങ്ങനെ പൂജയിലും മന്ത്രവാദത്തിലും എത്തിപ്പെട്ടു എന്ന കാര്യം അത്ഭുതപ്പെടുത്തി എങ്കിലും അദ്ദേഹത്തിന്റെ വിപുലമായ അറിവ് എന്നെ ആകര്‍ഷിച്ചു. ഡിഗ്രി കഴിഞ്ഞ് ഞാനൊരു പാരലല്‍ കോളേജ് ആരംഭിച്ചപ്പോള്‍ മാഷുടെ സേവനം അവിടെ ഉപയോഗപ്പെടുത്തി. ഈ കാലഘട്ടത്തിലും എന്നെ ചികിത്സക്കായി ജനങ്ങള്‍ തേടിയെത്തിയിരുന്നു. ഇങ്ങനെപോയാല്‍ നാട് വിടേണ്ടി വരും എന്നുവരെ ചിന്തിച്ചു. ഒരു ആള്‍ദൈവമാവാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ടായിരുന്നു. ഞാന്‍ ചികിത്സിച്ചവരുടെ ഒക്കെ വേദന മാറുന്നു. അതോടെ ആളുകളുടെ ബഹുമാനം വര്‍ധിക്കുന്നു, എന്റെ പരിഭ്രമം കൂടുകയും ചെയ്യുന്നു. ഒരാള്‍ക്ക് സുഖപ്പെട്ടാല്‍ പിന്നെ അയാള്‍ ഡോൿടറുടെ പരസ്യക്കാരനായി മാറും. അതാണ് ജനകീയ വൈദ്യത്തിന്റെ മെച്ചം. രോഗിയാണ് പരസ്യം. ഇതൊരു മാനുഷികമായ പരസ്യരീതിയായിരുന്നു. എനിക്ക് സുഖപ്പെട്ടാല്‍ എന്റെ സഹജീവിക്കും അതേ അനുഭവം ഉണ്ടാവട്ടെ എന്ന ആശയില്‍ നിന്നാണ് ഈ പരസ്യപ്പെടുത്തല്‍. ചികിത്സക്കൊന്നും പ്രതിഫലവും പറ്റിയിരുന്നില്ല.

അങ്ങനെയിരിക്കെ നാരായണന്‍മാഷ് എന്റെ ചികിത്സാ പരീക്ഷണങ്ങള്‍ക്ക് രണ്ട് മരുന്ന് പറഞ്ഞുതന്നു. ഈ രണ്ട് മരുന്നുകള്‍ എന്തിനും ഉപയോഗിക്കാം എന്ന മട്ടിലുള്ളതായിരുന്നു. കാണാത്ത വേദനവന്നാലും, നീരുവന്ന് പൊട്ടിയാലും എല്ലാം ആനക്കൈതയുടെ ഉള്ളിലെ പാളി പൊളിച്ച് അതിലെ പൂപ്പ് എടുത്ത് കോഴിമുട്ടയുടെ വെള്ള, ചെന്നിനായകം എന്നിവയില്‍ ചേര്‍ത്ത് പുരട്ടിയാല്‍ നീര് വലിയും. ഉള്ളിലെ വേദനക്ക് ബലാതൈലം കട്ടന്‍ചായയില്‍ അഞ്ച് തുള്ളിവീതം ചേര്‍ത്ത് അകത്തേക്ക് കഴിക്കുക. ഇതായിരുന്നു മാഷ് പറഞ്ഞുതന്ന രണ്ട് മരുന്നുകള്‍. അന്നത്തെ പ്രധാന ഹോബി ആനക്കൈത തേടിനടക്കുക എന്നതായിരുന്നു. ചെനപ്പാറക്കുന്ന് തുടങ്ങിയ രണ്ടുമൂന്ന് സ്ഥലങ്ങളില്‍ ഇതിനായി അന്വേഷിച്ചുചെല്ലും. കഴിയുന്നത്ര ആരും കാണാതെ പോകണം എന്നാണ് മാഷുടെ ഉപദേശം. ഞാനത് പാലിക്കാറില്ലെങ്കിലും. നിഗൂഢതയുടെ ഒരു ലോകത്താണ് മാഷ് ജീവിച്ചിരുന്നത്. പെരുമണ്ണയിലെ പ്രാദേശിക ഹിന്ദുദൈവമായിരുന്ന ഒരു ദേവി തന്നെ കല്യാണം കഴിക്കുമെന്നും, അതിനുള്ള തീയതി ഉടനെ കിട്ടുമെന്നും, പിന്നെ തീയതി നീട്ടിവെച്ചിട്ടുണ്ടെന്നും മറ്റും മാഷ് പറയാറുണ്ടായിരുന്നു. ഒരു ദിവസം ട്യൂഷന്‍ സെന്റര്‍ നടത്തുന്ന സ്വന്തം പറമ്പിന്റെ പ്രത്യേക സ്ഥലത്ത് നിധിയുണ്ട് എന്നു പറഞ്ഞ് അഞ്ചെട്ട് മല്ലന്‍മാരെക്കൊണ്ട് അവിടുത്തെ വാഴയും തെങ്ങിന്‍തൈയും കിളച്ചുമാറ്റി കുഴിയെടുക്കാനും മാഷ് തയ്യാറായി. കുഴിയിലൊടുവില്‍ ഏതാനും കരിക്കട്ടയുടെ കഷണമാണു കണ്ടത്. അപ്പോള്‍ പാതാളക്കരണ്ടി, നിധി വേറൊരു സ്ഥലത്തേക്ക് വലിച്ചുകൊണ്ടു പോയി എന്ന വിശദീകരണവും നല്‍കി. താന്‍ ഉള്‍ക്കൊണ്ടത് ഏത് എതിര്‍പ്പിനെ നേരിട്ടും പറയാനും എതിര്‍പ്പിനെ പരിഹാസത്തോടെ നേരിടാനും മാഷിന് പ്രത്യേക വൈഭവം ഉണ്ടായിരുന്നു. നിധി എടുക്കാന്‍ അന്നത്തെ രണ്ടായിരം-മൂവായിരം ഉറുപ്പിക വരെ മാഷ്‌ക്ക് ചെലവാകുകയും ചെയ്‌തു. ഇത്രയും വിദ്യാഭ്യാസം നേടിയ ഒരാള്‍പോലും ഒരു ഭാഗത്ത് തന്റെ അറിവിനെയാകെ അന്ധവിശ്വാസമാക്കി മാറ്റിയത് കണ്ട് ഞാന്‍ അല്‍ഭുതം കൂറിയിട്ടുണ്ട്. വെറും ആശയപ്രചാരണം കൊണ്ട് സമൂഹത്തില്‍ രൂഢമൂലമായ അന്ധവിശ്വാസങ്ങള്‍ അവസാനിപ്പിച്ച് ജനാധിപത്യ ആശയങ്ങള്‍ വേരൂന്നിപ്പിക്കാന്‍ കഴിയില്ല എന്ന് ഈ അനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി.

എന്റെ ചികിത്സാനുഭവത്തില്‍ പക്ഷേ നാരായണന്‍ മാഷുടെ അറിവ് വേറൊരു വിധത്തില്‍ ഉപയോഗപ്പെടുകയായിരുന്നു. ഒരിക്കല്‍ മണക്കടവ് ഭാഗത്തു നിന്ന് പത്തുപന്ത്രണ്ടു വയസ്സുള്ള കുട്ടിയുടെ കൈ കുഴഞ്ഞത് നേരെയാക്കാന്‍ എന്റെ അടുത്ത് കൊണ്ടുവന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപേക്ഷിച്ച കേസായിരുന്നു. ഒന്നര ആഴ്ച്ചയോളം മരുന്ന് വച്ച് ഉഴിച്ചില്‍ നടത്തിയതോടെ അത്ഭുതകരമെന്നോണം കൈ നേരെയായി. പിന്നെയതാ ഈ കുട്ടിയെ, നേരെയായ കൈ പിടിച്ചുകൊണ്ട് കായവറുത്തതും പഞ്ചസാരയും ഒക്കെ അടങ്ങുന്ന സമ്മാനപ്പൊതികളുമായി ബന്ധുക്കള്‍ എന്നെക്കാണാന്‍ വരുന്നു. അന്ന് ഫാറോക്ക് പാരലല്‍ കോളേജില്‍ ജോലിചെയ്‌തിരുന്ന ഞാന്‍ മണക്കടവ് പുഴ കടന്ന് നടന്നാണ് വീട്ടില്‍ പോയിരുന്നത്. എന്നാല്‍ ഈ സംഭവത്തോടെ ആ വഴി ആരാധകരാല്‍ നടക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം വന്നു. ഇന്ന് ഈ കാര്യങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇത്രയധികം വിശ്വാസം ജനങ്ങള്‍ക്ക് എന്നിലുണ്ടായിത്തീര്‍ന്നത് എന്നു വിശദീകരിക്കാന്‍ കഴിയാറില്ല. ഒരു പക്ഷേ കാര്യമായ തകരാറൊന്നുമില്ലാത്ത അസുഖക്കാരാണ് ഒരു വിശ്വാസം കൊണ്ടെന്നവണ്ണം സുഖം പ്രാപിച്ചിട്ടുണ്ടാവുക. വൈദ്യന്‍ രോഗിക്ക് പകര്‍ന്നുനല്‍കുന്ന ആഴത്തിലുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാന്ത്വനം കൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകും എന്നാണ് ഈ അനുഭവങ്ങളെന്നെ പഠിപ്പിച്ചത്.

പിന്നെ ചികിത്സകള്‍ നിലച്ചുപോയത് എന്നു തൊട്ടാണ്?

കെ ഇ എന്‍ ‍: ഞങ്ങളുടെ ട്യൂഷന്‍ സെന്റര്‍ തന്നെ ഒരു ചികിത്സാ കേന്ദ്രമായി മാറിയിരുന്നു. നല്ല പേശീബലമുള്ള ഒരു ചുമട്ടുതൊഴിലാളി പുറം വേദനക്ക് ചികിത്സതേടി എത്തിയ രസകരമായ അനുഭവവും ഉണ്ട്. ഇയാളെ ചികിത്സിക്കാന്‍ ഏതുമുറ സ്വീകരിക്കണം എന്നകാര്യം നാരായണന്‍മാഷുമായി ആലോചിച്ചു തീരുമാനിച്ചു. സെന്ററിലുള്ള മണ്ണെണ്ണ ഉപയോഗിച്ച് ഒരു 'ബള്‍ബ്യൂറ്റിക്ക് തെറാപ്പി' ഞങ്ങള്‍ പ്ളാന്‍ ചെയ്തു. തടിയനെ കമിഴ്ത്തിക്കിടത്തി പുറത്ത് മണ്ണണ്ണ പുരട്ടി ഇലൿട്രിക് വയറിന്റെ അറ്റത്തു ഘടിപ്പിച്ച ബള്‍ബുകൊണ്ട് ചൂടുപിടിപ്പിക്കുക. ഇടയ്ക്ക് ചൂടുതട്ടി ഇയാള്‍ പുറം മുകളിലേക്കുയര്‍ത്തും. അപ്പോള്‍ കഠിനമായ ചൂട് പുറത്തേല്‍ക്കും. ഇതും ചികിത്സയുടെ ഒരു ഭാഗമാണെന്ന് അയാള്‍ കരുതിയിരിക്കണം. ഏതായാലും അഞ്ചാറുദിവസം കൊണ്ട് പുറംവേദനക്ക് അല്‍പ്പം ശമനമുണ്ടായി. ശരീരത്തില്‍ കോച്ചിപ്പിടിച്ച ഭാഗത്ത് മണ്ണെണ്ണയുടെയും ബള്‍ബിന്റെയും ചൂടേറ്റ് ഉണ്ടായ ശമനമായിരിക്കാം നടന്നത്. ഏതായാലും ഈ ചികിത്സ ഇങ്ങനെ തുടര്‍ന്നാല്‍ എന്തെങ്കിലും അപകടം സംഭവിക്കാന്‍ ഇടയുണ്ട് എന്ന് ബോധ്യപ്പെട്ടതിനാല്‍ പതുക്കെ ഞാന്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ജനം വിടില്ല എന്നു വന്നു. എന്റെ പരിഭ്രമവും കൂടി. ഒടുവില്‍ എം എക്ക് യൂണിവേഴ്‌സിറ്റിയില്‍ താമസമാക്കിയപ്പോള്‍ നാട്ടില്‍ ഇടയ്‌ക്ക് മാത്രമേ എത്തൂ എന്ന സ്ഥിതി വന്നു. പിന്നീട് പൊന്നാനി എംഇഎസ് കോളേജ്, സര്‍സയ്യിദ് കോളേജ് എന്നിവിടങ്ങളില്‍ ജോലി ചെയ്‌തതോടെ തുടര്‍ച്ചയായി എന്നെ ആശ്രയിക്കാന്‍ ആളുകള്‍ക്ക് വയ്യാതെയായി. എന്നാലും ഇടക്കൊക്കെ ആളുവരും. 25 കൊല്ലത്തിനു ശേഷം ഞാന്‍ ചികിത്സിച്ച ഒരു ഉമ്മയുടെ മരുമകള്‍ ഇങ്ങനെ വന്നു. "ഇമ്മച്ചി പറഞ്ഞിട്ടുണ്ട്'' എന്ന് പറഞ്ഞാണ് ആ പെണ്‍കുട്ടി വന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് മാനുഷികമായ അടുപ്പത്തോടെ രോഗവിവരം പറയാനുള്ള അന്തരീക്ഷം ജനസമൂഹം ആഗ്രഹിക്കുന്നു എന്നാണ്. ആധുനിക ചികിത്സയില്‍ നഷ്‌ടപ്പെട്ടത് ചികിത്സയുടെ ഈ കാരുണ്യമാണ്. രോഗംതന്നെ ഭാരമായിരിക്കുമ്പോള്‍ ചികിത്സ അതിലേറെ മര്‍ദനമായി തീരുന്ന ഒരവസ്ഥ. പല രോഗങ്ങളും കഴിയുന്നതും ഡോൿടറെ കാണാതെ കൊണ്ടുനടക്കുവാനാണ് ജനം മെനക്കെടുന്നത്, ചികിത്സ ഒരു മര്‍ദനമായി മാറിയതുകൊണ്ടാണത്.

എല്ലാ കാലത്തും യുക്തിചിന്തയും ആധുനികതയും നവോത്ഥാന കാഴ്ച്ചപ്പാടും ഉയര്‍ത്തിപ്പിടിച്ചു പോരുന്ന കെ ഇ എന്‍ ഇപ്പോള്‍ നടത്തിയത് വാസ്‌തവത്തില്‍ ഒരു ആധുനികതാ വിമര്‍ശനമാണ്. ആധുനിക വൈദ്യത്തിന്റെ കാരുണ്യരാഹിത്യം, മൂലധനഭ്രാന്ത്, അമിതമായ സ്‌പെഷലൈസേഷന്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ വിമര്‍ശന വിധേയമായി.

കെ ഇ എന്‍ ‍: ഇവിടെ വിമര്‍ശിക്കപ്പെട്ടത് യഥാര്‍ഥത്തില്‍ കൊളോണിയല്‍ ആധുനികതയെയാണ്. ഇതിന്റെ പിന്തുടര്‍ച്ചയായാണ് കേരളത്തിലെ അലോപ്പതി രംഗം വികസിച്ചുവന്നത് എന്നു ഞാന്‍ കരുതുന്നു. മറിച്ച് മാനുഷികതയിലൂന്നിയ പാരമ്പര്യവൈദ്യത്തിന്റെ മനുഷ്യസ്‌നേഹപരമായ സമീപനത്തില്‍ ഊന്നിനിന്ന് ആധുനിക വൈദ്യം വികസിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ഇംഗ്ളീഷ് വൈദ്യത്തില്‍ ഇപ്പോള്‍ പുലര്‍ത്താന്‍ തുടങ്ങിയ ഈ അവിശ്വാസവും അലോപ്പതി നേരിടുന്ന പ്രതിസന്ധിയും അനുഭവിക്കേണ്ടി വരില്ലായിരുന്നു. യഥാര്‍ഥത്തില്‍ ഇംഗ്ളീഷില്‍ ഡോൿടര്‍ എന്നു പറയുന്നതിന്റെ മലയാളം വൈദ്യന്‍ എന്നാണല്ലോ. എന്നാല്‍ എം ബി ബി എസ് കഴിഞ്ഞ ഒരാളെ വൈദ്യന്‍ എന്നു വിളിച്ചാല്‍ അയാള്‍ക്കു നാണക്കേടായി. നാടന്‍ ചികിത്സകര്‍ ഇന്ന് രണ്ടാംകിടക്കാരായി മാറി. ആധുനിക വൈദ്യന്റെ വേഷവിധാനം തന്നെ ശ്രദ്ധിക്കുക. എല്ലാം കൊളോണിയല്‍ യജമാനന്റെ രൂപത്തിലും ഭാവത്തിലും. പഴയ വൈദ്യന് മുണ്ട് കുത്തിപ്പിടിച്ച് മുറുക്കി, ഇരുന്നോ നടന്നോ എല്ലാം രോഗിയുമായി ഇടപെടാം. കൊളോണിയല്‍ വൈദ്യവൃത്തി പരിശീലിക്കപ്പെട്ട ആധുനിക ഡോൿടര്‍ക്ക് നടന്നും ഷര്‍ട്ടിടാതെയും രോഗിയെ പരിശോധിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. വീട്ടിലാണെങ്കിലും ആശുപത്രിയിലാണെങ്കിലും ഒടിച്ച് കുത്തിയുള്ള ഒരൊറ്റ ഇരുപ്പാണ്. ഡോൿടര്‍ നല്‍കുന്ന പ്രിസ്‌ക്രിപ്‌ഷന്‍ സാധാരണ നിലയില്‍ ഇംഗ്ളീഷ് മനസ്സിലാവുന്ന ഒരാള്‍ക്ക് പോലും പിടികിട്ടില്ല. ഇതെല്ലാം ചികിത്സയെ നിഗൂഢമാക്കുന്ന ഒരു കൊളോണിയല്‍ പ്രത്യയശാസ്‌ത്രത്തിന്റെ പ്രതിഫലനമായി കാണാം. സത്യത്തില്‍ ആധുനിക ജനാധിപത്യം ഇത്തരം പരിവേഷങ്ങളെല്ലാം തകര്‍ക്കുകയാണുണ്ടായത്. ഈ പരിവേഷങ്ങള്‍ യഥാര്‍ഥത്തില്‍ നാടുവാഴിത്തത്തിന്റെ സൃഷ്‌ടിയാണ്. നാടന്‍ വൈദ്യരാണ് യഥാര്‍ഥത്തില്‍ നാടുവാഴിത്ത കാലഘട്ടത്തിന്റെ സൃഷ്‌ടി. എന്നാല്‍ ഇത്തരം പരിവേഷം ഉപയോഗിക്കുന്നത് പുതിയ വൈദ്യനാണ് എന്നത് ഒരു വിരോധാഭാസമാണ്.

കൊളോണിയല്‍ ആധുനികതയ്ക്ക് നാം പകരം വെക്കേണ്ടത് ജനകീയ ആധുനികതയാണ്. ആര്‍ദ്രതകളെ സൂക്ഷിക്കുന്ന ഒരു പുതിയ വൈദ്യം ജനകീയ ആധുനികതയില്‍ നിന്നുമാത്രമേ ഉറവയെടുക്കൂ. നമ്മുടെ വൈദ്യത്തിലെ ഈ പ്രതിസന്ധി ബംഗാളി എഴുത്തുകാരനായ താരാശങ്കര്‍ ബാനര്‍ജിയുടെ 'ആരോഗ്യനികേതനം' എന്ന നോവല്‍ സൌന്ദര്യാത്മകമായി ആവിഷ്‌ക്കരിക്കുന്നുണ്ട്. കൊളോണിയല്‍ ആധുനികത ആധുനിക ശാസ്‌ത്രത്തിന്റെ തന്നെ സാധ്യതകളെ സ്‌തംഭിപ്പിച്ചു നിര്‍ത്തുന്നു എന്നതാണ് വാസ്‌തവം. ആരോഗ്യ നികേതനം കൊളോണിയല്‍ വൈദ്യത്തിന്റെ പരിമിതികളെ തുറന്നു കാണിക്കുന്നു. അതേസമയം ആ നോവലിന്റെ ഒരു പരിമിതി അലോപ്പതിയുടെ ജനകീയ സാധ്യതകള്‍ ആവിഷ്‌ക്കരിക്കപ്പെടാതെ പോയി എന്നതാണ്. ആയുര്‍വേദത്തിന്റെ ഒരു അപരമായി അലോപ്പതി അങ്ങനെ തെറ്റായി മനസ്സിലാക്കപ്പെടാന്‍ ഇടയാകുന്നു. 'ജീവന്‍ മശായി' എന്ന കഥാപാത്രം ഇന്ത്യന്‍ സാഹിത്യത്തിലെ അത്യപൂര്‍വമായ ഒരു ആവിഷ്‌ക്കാരമാണ്. മൃത്യുവിനെ അറിയുന്ന ഡോൿടര്‍. നാഡിമിടുപ്പിന്റെ താളം നോക്കി ആയുസ്സ് പ്രവചിക്കുന്ന വൈദ്യന്‍. മകന്റെ മരണം പോലും മുന്നില്‍ക്കണ്ട് നിസ്സംഗതയിലേക്ക് വളരുന്ന മശായി. താന്‍ സ്‌നേഹിച്ച സ്‌ത്രീ മറ്റൊരാളെ വിവാഹം കഴിക്കുകയും താന്‍ സ്‌നേഹിക്കാത്ത സ്‌ത്രീയോടൊപ്പം ജീവിതം കഴിക്കേണ്ടി വരികയും ചെയ്യുന്ന ദുര്‍വിധി. അങ്ങനെ ജീവിതമാകെ വെന്തുനീറുന്ന ഒരു ചൂളയായി മാറുന്നു. അതില്‍നിന്നുള്ള ഊര്‍ജമായിരുന്നു മശായിയുടെ വൈദ്യം. നഷ്‌ടപ്പെട്ട പ്രണയത്തിന്റെ സര്‍ഗാത്മകമായ അന്വേഷണം എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ വൈദ്യവൃത്തിയെ നോക്കിക്കണ്ടത്. വൈദ്യസമ്പ്രദായങ്ങളുടെ ഒരു സമന്വയത്തിലൂടെ ജനകീയ ആധുനികതയില്‍ ഊന്നിയ ഒരു നൂതന വൈദ്യസമ്പ്രദായത്തിന്റെ സാധ്യതകളിലേക്ക് എന്നാല്‍ താരാശങ്കര്‍ ബാനര്‍ജിക്ക് തന്റെ നോവലില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ നാം വിഷയത്തിലേക്കു വരുന്നു. മലബാറിന്റെ ചരിത്രത്തില്‍ കൊളോണിയല്‍ ആധുനികതയോട് പോരാടിയ രണ്ട് പാരമ്പര്യങ്ങളെക്കുറിച്ച് ചോദിക്കാം. ഇംഗ്ളീഷ് വൈദ്യത്തിന്റെ അഹിതമായ പ്രചാരണത്തോട് ഏറ്റുമുട്ടിക്കൊണ്ട് കോട്ടക്കല്‍ പി എസ് വാര്യര്‍ രൂപപ്പെടുത്തിയ ആര്യവൈദ്യശാലാപ്രസ്ഥാനം. മറുവശത്ത് ബ്രിട്ടീഷ് കൊളോണിയലിസവും ജന്മിത്വവും തീര്‍ത്ത കെടുതികളോട് അത്യപൂര്‍വമായ ധീരതയോടെ പോരാടി ചരിത്രം സൃഷ്‌ടിച്ച മാപ്പിള കുടിയാന്മാരുടെ പാരമ്പര്യം....

കെ ഇ എന്‍ ‍: കലയെയും വൈദ്യത്തെയും സമന്വയിപ്പിച്ച വലിയ പാരമ്പര്യമാണ് കോട്ടക്കലിന്റേത്. കേരളീയ നവോത്ഥാനത്തിന്റെ അപൂര്‍വമായ ഒരു മുഖം അതു സംഭാവന ചെയ്‌തു. ഡോ. കെ എന്‍ പണിക്കരുടെ പഠനങ്ങള്‍ ഈ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. എന്നാല്‍ അതിലേറെ ചരിത്രവും പാരമ്പര്യവും പറയാനുണ്ട് കൊളോണിയല്‍ ആധുനികതയെ നിഷ്‌ക്കരുണം നേരിട്ട തെക്കന്‍ മലബാറിലെ മാപ്പിള കര്‍ഷകരുടെ പ്രക്ഷോഭ പരമ്പരകള്‍ക്ക്.

ഒരു പക്ഷേ ജന്മിത്വത്തിനെതിരെയുള്ള സമരം എളുപ്പമാണ്. ജന്മിത്വത്തിന്റെ ജീര്‍ണതകള്‍ എളുപ്പം സമൂഹത്തിന് ദൃശ്യമാണ്. ജന്മിത്വം തികച്ചും അനാകര്‍ഷകമായ ചൂഷണ പരമ്പരകളാണ് സൃഷ്‌ടിച്ചത്. എന്നാല്‍ മുതലാളിത്തമാകട്ടെ കൊടിയ ചൂഷണം നടത്തുമ്പോഴും ഒരുപാട് ആകര്‍ഷണങ്ങളും പ്രലോഭനങ്ങളും മുന്നോട്ടുവെക്കുന്നു. ചങ്ങലക്കെട്ടുകള്‍ ഉണ്ടെങ്കിലും അതിന്മേല്‍ ഗില്‍റ്റും തൊങ്ങലും ഉണ്ട്. ചങ്ങലയെ മുതലാളിത്തം ഒരാഭരണമാക്കി അവതരിപ്പിക്കുന്നു. നാടുവാഴിത്തത്തിനെതിരെ അവബോധം ഉണ്ടാക്കുംപോലെ എളുപ്പമല്ല കൊളോണിയലിസം കൊണ്ടുവന്ന മുതലാളിത്തക്രമത്തിനെതിരെ പ്രക്ഷോഭം നയിക്കുക എന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തെക്കെ മലബാറില്‍ സംഭവിച്ചത് കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭമായിരുന്നു. കൊളോണിയല്‍ ശക്തികളാവട്ടെ ജന്മിമാരുമായി ബന്ധുത്വത്തിലുമായിരുന്നു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. കേരളത്തിലെ നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു വര്‍ഷമായി സാധാരണ പറയാറുള്ളത് 1858 നെയാണ്. അന്നാണ് ചാന്നാര്‍ സമരം നടന്നത്. ക്രിസ്‌ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളാണ് ഇതിനു നിമിത്തമായി തീര്‍ന്നത്. വാസ്‌തവത്തില്‍ ഈ കാലഘട്ടത്തില്‍ തന്നെയാണ് അമ്പതുകളില്‍ മമ്പുറം തങ്ങളുടെ ഇടപെടല്‍. ഇത് നമ്മുടെ ചരിത്രത്തില്‍ നിന്ന് തമസ്‌ക്കരിക്കപ്പെട്ട അധ്യായമാണ്. രാമകൃഷ്‌ണ പിള്ളയുടെ നാടുകടത്തല്‍ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടപ്പോള്‍ മമ്പുറം തങ്ങന്മാര്‍ നാടുകടത്തപ്പെട്ടത് വേണ്ടത്ര വ്യക്തതയോടെ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. രാമകൃഷ്‌ണപിള്ള കേരളത്തിലെ തന്നെ മറ്റൊരു പ്രദേശത്തേക്കാണ് നാടുകടത്തപ്പെട്ടതെങ്കില്‍ മമ്പുറം തങ്ങന്മാരെ ഈ രാജ്യത്തുനിന്നു തന്നെ, സന്തതി പരമ്പരകള്‍ക്കു പോലും തിരിച്ചുവരാന്‍ പറ്റാത്ത വിധം നാടുകടത്തുകയായിരുന്നു. 1910-ലെ രാമകൃഷ്‌ണപിള്ള സംഭവത്തിന് ഏറെ പ്രചാരം ലഭിച്ചപ്പോള്‍ അതിന് അരനൂറ്റാണ്ട് മുമ്പ് നടന്ന ഒരു വലിയ സംഭവം മറവിയിലാഴ്ത്തപ്പെടുകയാണുണ്ടായത്.

മമ്പുറം തങ്ങളുടേത് വിപ്ളവകരമായ ഒരു ഇടപെടല്‍ ആയിരുന്നു. അക്കാലത്ത് നിലനിന്ന ആധിപത്യ-വിധേയത്വ ബന്ധങ്ങളെ അദ്ദേഹം ചോദ്യം ചെയ്‌തു. താങ്കള്‍, തിരുമേനി, തമ്പുരാന്‍ തുടങ്ങിയ സംബോധനകള്‍ പാടില്ലെന്ന് അദ്ദേഹം കീഴാളരായ കര്‍ഷക ജനങ്ങളെ ഉത്ബോധിപ്പിച്ചു. ഉച്ചിഷ്‌ടം കഴിക്കരുതെന്ന് ആഹ്വാനം ചെയ്തു. ഒരു ജനതയുടെ ആത്മാഭിമാനത്തിന് ഊര്‍ജം പകരും വിധമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ ഇരട്ട നിലയിലുള്ള പ്രക്ഷോഭമാണ് മലബാറിലെ മാപ്പിള കര്‍ഷകര്‍ നടത്തിയത്.

1929-ല്‍ നമ്പൂതിരി യുവജന ക്ഷേമ സഭയും 'റാന്‍' എന്നും 'അടിയാന്‍' എന്നും വിളിക്കേണ്ടെന്ന് അധഃസ്ഥിത ജനവിഭാഗത്തിനോട് ആവശ്യപ്പെട്ടിരുന്നു. അക്കാലത്തെ ജനാധിപത്യമുന്നേറ്റത്തിന്റെ പ്രതിഫലനമായിരുന്നു അത്. ഇവിടെ ഒരു വ്യത്യാസമുണ്ട്. ആധിപത്യം അനുഭവിച്ചുപോന്ന ഒരു സമൂഹം വീണുപോയ ജീര്‍ണതയില്‍ നിന്ന് അതിനെ തുടച്ച് നീക്കാനാണ് നമ്പൂതിരി സഭ ഈ മുദ്രാവാക്യം മുഴക്കിയത്. ജനാധിപത്യവിരുദ്ധമായ ഒരവകാശം ഒരു ഭാരമായി അനുഭവിച്ച നമ്പൂതിരിമാര്‍ ആ ആനുകൂല്യം വേണ്ട എന്നു പ്രഖ്യാപിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ച പ്രത്യേക ആനുകൂല്യങ്ങള്‍ വലിച്ചെറിഞ്ഞ് സ്വയം കീഴാളവത്കരിക്കുന്നതിലൂടെ ആത്മാഭിമാനമുള്ളവരായിത്തീരുക എന്ന പ്രക്രിയയാണ് ഇവിടെ നടന്നത്. മമ്പുറം തങ്ങന്മാരുടെ കാര്യത്തില്‍ ഒരു കീഴാള ജനത, മേലാളരുടെ സമൂഹത്തിലേക്ക് മാര്‍ച്ച് ചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. പുതിയ ജനാധിപത്യ ലോകത്ത് പ്രവേശിക്കാന്‍ ഭൂതകാലത്തിന്റെ പല വിധേയത്വ ആചാരങ്ങളെയും വലിച്ചെറിയാനുള്ള ആഹ്വാനമാണ് മമ്പുറം തങ്ങന്മാര്‍ മുഴക്കിയത്.

ഇതേ കാലഘട്ടത്തില്‍തന്നെയാണ് ഇംഗ്ളീഷ് വൈദ്യത്തെ നേരിട്ടുകൊണ്ട് മറ്റൊരു സമുദായത്തിലെ, വൈദ്യരംഗത്ത് പ്രവര്‍ത്തിച്ച ഒരു ധിഷണാശാലി, പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ച്, കോട്ടക്കല്‍ പ്രസ്ഥാനം ആരംഭിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരങ്ങള്‍ നടക്കുന്നതിന് എത്രയോ മുന്നെ കോട്ടക്കലിലെ അമ്പലവളപ്പ് എല്ലാ മതസ്ഥര്‍ക്കും പ്രവേശിക്കാനാവുംവിധം തുറന്നിട്ടിരുന്നു. എന്നാല്‍ ഇന്ന് ഈ രണ്ട് ചരിത്രവും തെറ്റായി വായിക്കപ്പെടുന്നുണ്ട്. കോട്ടക്കലിലെ വൈദ്യപാരമ്പര്യം ഒരു സവര്‍ണ പാരമ്പര്യമാണെന്നും മലബാറിലെ മാപ്പിള കുടിയാന്‍മാരുടെ പ്രക്ഷോഭം മത വര്‍ഗീയതയുടെ പ്രതിഫലനമായിരുന്നു എന്നുമുള്ള വായനകള്‍...

കെ ഇ എന്‍ ‍: യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് സവര്‍ണവത്കരണമല്ല, മറിച്ച് ഒരു തരത്തിലുള്ള വരേണ്യവത്കരണമാണ്. ആയുര്‍വേദം ഒരു സുഖചികിത്സക്കുള്ള ഏര്‍പ്പാടാണെന്ന ധാരണ സൃഷ്‌ടിക്കപ്പെടുന്നു. എന്നാല്‍ കോട്ടക്കല്‍ ഇതിനെ ഒരു തരത്തില്‍ മറികടന്നിട്ടുമുണ്ട്. സൌജന്യ ചികിത്സയും ചെലവ് കുറഞ്ഞ ചികിത്സയും തങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാവപ്പെട്ട മനുഷ്യര്‍ക്കും അവിടെ ചികിത്സക്ക് അവസരം നല്‍കുന്നു.

മലബാര്‍ സമരത്തിന്റെ കാര്യത്തില്‍ തുടക്കം തൊട്ട് തന്നെ വര്‍ഗീയത ആരോപിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് രേഖകളും സംഘ്പരിവാറിന്റെ പൂര്‍വഗാമികളും ഈ പ്രചാരണമാണ് നടത്തിപ്പോന്നത്. ബംഗാളിലെ വിവേകാനന്ദന്റെ ബന്ധുവാണെന്ന് കരുതുന്ന സൌമ്യേന്ദ്രനാഥ ടാഗോറാണ് മലബാര്‍ പ്രക്ഷോഭങ്ങളെ ആദ്യമായി ഒരു കര്‍ഷക സമരമെന്നു വിശേഷിപ്പിച്ചത്. ആര്യസമാജക്കാരുടെ കാപട്യംനിറഞ്ഞ പ്രചാരണത്തെ അദ്ദേഹത്തിന് തുറന്നു കാണിക്കാനായി. ഇ എം എസ് പോലും പില്‍ക്കാലത്ത് സൌമ്യേന്ദ്രനെ ഉപജീവിച്ചാണ് മലബാര്‍ കലാപത്തെ ഒരു യഥാര്‍ഥ കര്‍ഷക പ്രക്ഷോഭമായി അവതരിപ്പിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രബന്ധം രചിക്കുന്നത്. അക്കാലത്ത് കൊല്ലപ്പെട്ട ഹിന്ദുക്കളുടെ പടം ആര്യസമാജക്കാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ വെള്ളപ്പട്ടാളക്കാരുടെ വെടിയേറ്റ് രക്തസാക്ഷികളായ മാപ്പിള കുടിയാന്‍മാരുടെ വിവരങ്ങള്‍ അവര്‍ പൂഴ്ത്തിവെച്ചു! പ്രസ്‌തുത പോരാട്ടത്തിന് മതാത്മക സ്വഭാവമുണ്ടായിരുന്നു. മതം ഒരു പ്രധാനപ്പെട്ട ഘടകമായി ഈ കലാപങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കബര്‍സ്ഥാനിലെ പൂര്‍വപിതാക്കളുടെ മഖ്‌ബറ സന്ദര്‍ശിച്ചും, തങ്ങന്മാരുടെ ഉറുക്കുകെട്ടിയും, സമരത്തില്‍ രക്തസാക്ഷികളായാല്‍ വീരസ്വര്‍ഗം പ്രാപിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമാണ് കലാപകാരികള്‍ സമരത്തിന് ഊര്‍ജം സംഭരിച്ചത്. എന്നാല്‍ ഇതൊന്നും സങ്കുചിതമായ മതാത്മകതയായി നോക്കിക്കാണാനാവില്ല. മതം സാമൂഹികമായ മുന്നേറ്റത്തിന് അനുകൂലമായ തരത്തിലുള്ള ധര്‍മം നിറവേറ്റിയിട്ടുണ്ട്. ജനാധിപത്യത്തെ പല സന്ദര്‍ഭത്തിലും അതിന് ഉള്‍ക്കൊള്ളാനായിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ തന്നെ ഭഗവദ്ഗീതയും ഖുര്‍ആനും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോരാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.

മലബാറിലെ മായന്‍ മൌലവിയുടെ മാതൃക മറ്റൊരു ഉദാഹരണമാണ്. ഇസ്ലാമിനെയും കമ്യൂണിസത്തെയും സമന്വയിപ്പിക്കാന്‍ മൌലവിക്കായി. പൊന്നാനിയിലെ ബീഡിത്തൊഴിലാളികള്‍ നടത്തിയ സമരത്തിന് മതപരമായ സാധൂകരണം നല്‍കുന്നതില്‍ മായന്‍മൌലവി മുന്‍നിന്ന് പ്രവര്‍ത്തിച്ചു. മുസ്ലിങ്ങളായ ബീഡി മുതലാളിമാരുടെ ചൂഷണത്തിനെതിരെ മുസ്ലിങ്ങള്‍ തന്നെയായ തൊഴിലാളികള്‍ സമരത്തിനിറങ്ങിയപ്പോള്‍ അതിനു നേതൃത്വം നല്‍കിയത് കമ്യൂണിസ്‌റ്റായ കെ ദാമോദരനായിരുന്നു. കാഫിറായ ദാമോദരന്റെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ സമരത്തിനിറങ്ങരുതെന്ന് ബീഡി മുതലാളിമാര്‍ ഭീഷണി മുഴക്കിയപ്പോള്‍ തൊഴിലാളികള്‍ അല്ലാഹുഅക്‌ബര്‍ എന്നും ഇങ്ക്വിലാബ് സിന്ദാബാദ് എന്നും ഒരുമിച്ച് മുദ്രാവാക്യം വിളിച്ച് സമര രംഗത്ത് ഉറച്ചുനിന്നു. അല്ലാഹുഅക്‌ബര്‍ എന്നാല്‍ ദൈവം മഹാനാണ്, വലിയവനാണ് എന്നാണ് അര്‍ഥം. ഇതേ മുദ്രാവാക്യം വിളിച്ചാണ് അബ്‌സീനിയന്‍ അടിമകള്‍ സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറിയത്. അടിമയായിരുന്ന ബിലാല്‍ സ്വതന്ത്രനാകുന്നതും വലിയവന്‍ ദൈവം മാത്രമാണ് എന്ന വലിയ വിമോചന മുദ്രവാക്യത്തിനു കീഴിലാണ്. അപ്പോള്‍ ഇങ്ക്വിലാബിന്റെ അര്‍ഥവും അല്ലാഹു അക്‌ബറിന്റെ അര്‍ഥവും ഒന്നാണെന്നു വരുന്നു. രണ്ടും വിമോചനത്തെയാണ് ലക്ഷ്യം വെയ്‌ക്കുന്നത്. അര്‍ഥകല്‍പനകള്‍ ചരിത്ര മുഹൂര്‍ത്തങ്ങളുടെ സവിശേഷ സൃഷ്ടിയാണ് എന്നര്‍ഥം. ദാമോദരന്‍ മുസ്ലിങ്ങളായ തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‍കിയപ്പോള്‍ മായന്‍ മൌലവി പ്രസംഗിച്ചത് ചൂഷകരായ മുതലാളിമാരേക്കാള്‍ മുസ്ലിം സംസ്‌ക്കാരം ഉള്‍ക്കൊണ്ടയാളാണ് ദാമോദരന്‍ എന്നായിരുന്നു. അപ്പോള്‍ ഇതിന് തെളിവായി ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കാമോ എന്ന് സദസ്സില്‍നിന്ന് ചിലര്‍ മൌലവിയെ ചൊടിപ്പിച്ചു. എന്നാല്‍ 1921-ലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ വാഴക്കാട് ദാറുല്‍ ഉലൂം പാഠശാലയില്‍ മൊയ്‌തുമൌലവിയുടെ സഹപാഠിയുമായിരുന്ന മൌലവിയുടെ പാണ്ഡിത്യത്തിനു മുന്നില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് തലകുനിക്കേണ്ടിവന്നു. ഇതും മലബാറിന്റെ ചരിത്രത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടു പോകുന്ന ഒരധ്യായമാണ്.

മലബാറിന്റെ ചരിത്രം പലനിലയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കരീംമാസ്‌റ്ററുടെ കൊണ്ടോട്ടിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘു ഗ്രന്ഥത്തില്‍ മമ്പുറം തങ്ങളെയും കൊണ്ടോട്ടി തങ്ങളെയും താരതമ്യം ചെയ്‌തുകൊണ്ടുള്ള പരാമര്‍ശങ്ങളുണ്ട്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ അമ്മാവനായിരുന്ന ജിഫ്രി തങ്ങളും കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളും തമ്മില്‍ അക്കാലത്ത് നടന്ന ഒരു സംവാദത്തെക്കുറിച്ച് അതില്‍ സൂചിപ്പിക്കുന്നു. യഥാര്‍ഥ ഇസ്ലാമിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നത് ആരാണ് എന്നതായിരുന്നു തര്‍ക്കവിഷയം. ഈ ചരിത്ര സംവാദത്തെക്കുറിച്ച് കരീംമാസ്‌റ്റര്‍ ഉപസംഹരിക്കുന്നത് രണ്ടുകൂട്ടരും മലബാറിലെ ഇസ്ലാമിക പ്രചാരണത്തിന് തങ്ങളാലാവും വിധമുള്ള സംഭാവന നല്‍കിയവരാണ് എന്നാണ്. അവരില്‍ ഏതെങ്കിലുമൊരാളുടെ ഇസ്ലാമിയത്ത് മറ്റൊരാള്‍ക്കു മുകളില്‍ പ്രതിഷ്‌ഠിച്ചുകൊണ്ടുള്ള വീക്ഷണം ചരിത്രത്തിന്റെ കണ്ണില്‍ ശരിയായിരിക്കില്ല എന്നാണ്. പില്‍ക്കാലത്ത് മമ്പുറം തങ്ങന്മാരില്‍ ഒരു കൂട്ടര്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരായി നിലപാടെടുത്തപ്പോള്‍ കൊണ്ടോട്ടി തങ്ങന്മാര്‍ ബ്രിട്ടീഷുകാരെ പിണക്കിയിരുന്നില്ല. മലബാര്‍ കലാപം ബ്രിട്ടീഷുകാരാല്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയും, വര്‍ഗീയതയിലേക്കും മറ്റും തിരിഞ്ഞ് അഭയാര്‍ഥിപ്രവാഹങ്ങള്‍ ഉണ്ടാകുകയും ചെയ്‌തപ്പോള്‍, അവര്‍ക്ക് ജാതിമതഭേദമെന്യേ അഭയമായിരുന്നത് കൊണ്ടോട്ടി തങ്ങന്മാരുടെ ഭരണപ്രദേശമാണെന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ കലാപത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും പരോക്ഷമായി കൊണ്ടോട്ടി തങ്ങന്മാരുടെ പ്രദേശം കലാപത്തിന്റെ ഭാഗമായുള്ള മുറിവുകള്‍ക്ക് പരിഹാരം കാണുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്. കോട്ടക്കലും ഇതുപോലെ അഭയാര്‍ഥി താവളമായിട്ടുണ്ട്. ചരിത്രത്തെ ഇപ്രകാരം സമഗ്രമായി വീക്ഷിക്കാതെ പലരും നിഗമനങ്ങളില്‍ എത്തുന്നു...

കെ ഇ എന്‍ ‍: ഇത് ശ്രദ്ധേയമായ നിരീക്ഷണമാണ്. നമ്മുടെ നവോത്ഥാന പ്രക്രിയയെക്കുറിച്ചുള്ള പുനഃപരിശോധനയിലേക്കാണ് ഇതു വെളിച്ചം വീശുന്നത്. സാമ്രാജ്യത്വവിരുദ്ധ കാഴ്ച്ചപ്പാട് എന്ന പ്രമേയം ഇവിടെ പ്രശ്‌നവത്കരിക്കപ്പെടുന്നു. പരോക്ഷമായ സമരരീതികളെക്കൂടി പരിഗണിക്കുമ്പോഴേ നമ്മുടെ പ്രക്ഷോഭപ്രവര്‍ത്തനങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് സമഗ്രവും വൈരുധ്യാത്മകവുമായ ഒരു കാഴ്‌ചപ്പാട് രൂപപ്പെടുത്താനാവൂ. ശ്രീനാരായണ ഗുരുവിന്റെ കാര്യത്തിലും ഇതു ശരിയാണെന്നു കാണാം. ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം നല്‍കിയത് എന്ന ഗുരുവിന്റെ പ്രസ്‌താവന സാമ്രാജ്യത്വ അനുകൂല കാഴ്ച്ചപ്പാടായി ചിത്രീകരിക്കാറുണ്ട്. കുമാരനാശാന്‍ വെയില്‍സ് രാജകുമാരനില്‍നിന്ന് പട്ടും വളയും സ്വീകരിച്ചതിനാല്‍ അദ്ദേഹവും ബ്രിട്ടീഷ് അനുകൂലിയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ 'ആഭ്യന്തര കൊളോണിയലിസം' എന്ന യാഥാര്‍ഥ്യത്തെ മനസ്സിലാക്കുമ്പോഴേ ഈ പ്രശ്‌നത്തെ നമുക്ക് ശരിയായി അഭിസംബോധനചെയ്യാന്‍ കഴിയൂ. ബ്രിട്ടീഷുകാര്‍ക്കു മുമ്പും കീഴാളര്‍ നൂറ്റാണ്ടുകളായി ഇവിടുത്തെ മേലാളരുടെ ചൂഷണത്തിനു വിധേയമായിരുന്നു എന്ന യാഥാര്‍ഥ്യമുണ്ട്. അതിനാല്‍ത്തന്നെ ബ്രിട്ടീഷുകാരെപ്പോലെ ഈ മേലാളരെയും നേരിടേണ്ടതുണ്ട്, ഒരുപക്ഷേ കൂടുതല്‍ ഫലപ്രദമായി എതിര്‍ക്കേണ്ടതുണ്ട് എന്ന കാഴ്ച്ചപ്പാട് കീഴാളര്‍ക്ക് ഉണ്ടാവുക സ്വാഭാവികമാണ്. നമ്പൂതിരിമാര്‍ക്ക് രാജ്യഭരണം ഉണ്ടായിരുന്നെങ്കില്‍, തനിക്ക് സൂര്യനമ്പൂതിരിപ്പാടിനെ പരിഹാസ്യനായി അവതരിപ്പിക്കുന്ന ഇന്ദുലേഖ എഴുതുവാനാവുമായിരുന്നില്ല എന്ന്, ഒ ചന്തുമേനോന്‍ പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തിലാദ്യമായി കീഴാളര്‍ക്ക് പൊതുജീവിതത്തില്‍ പ്രവേശിക്കാനായത് ബ്രിട്ടീഷുകാരുടെ വരവോടെ ആയിരിക്കാം. അതിനാല്‍ത്തന്നെ അവരുടെ തൊട്ടടുത്തുള്ള ശത്രു ആഭ്യന്തരമായി നിലനില്‍ക്കുന്നത് സവര്‍ണ ശക്തികള്‍ ആയി എന്നുവരാം. ഇതാണ് ആഭ്യന്തര കൊളോണിയലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും നിലപാടുകള്‍ ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.

കൊണ്ടോട്ടി തങ്ങളുടെ കാര്യത്തിലും ഇതൊരു പക്ഷേ ശരിയായിരിക്കാം. രാഷ്‌ട്രീയ സമരത്തില്‍ നേരിട്ട് പങ്കെടുത്തില്ല എന്നതുകൊണ്ട് ബ്രിട്ടീഷ് അനുകൂലിയായി വിലയിരുത്തുന്നത് സൂക്ഷിച്ചു വേണം എന്നര്‍ഥം. രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കുവഹിച്ചോ എന്നത് മറ്റൊരു കാര്യമാണ്. കൊണ്ടോട്ടി തങ്ങള്‍ കീഴാള ജനതയ്‌ക്ക് എപ്രകാരം സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ തുറന്നുവെച്ചു എന്ന പരിശോധനയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാവൂ. അതിനാല്‍ ഒരു ചരിത്രഘട്ടത്തില്‍ പങ്കുകൊള്ളുന്ന മനുഷ്യര്‍ തങ്ങളുടെ സമര നിലപാടിന്റെ ഊന്നലുകളില്‍ നല്‍കുന്ന വ്യത്യാസം വേര്‍തിരിച്ച് മനസ്സിലാക്കിക്കൊണ്ടേ അവരുടെ പ്രവര്‍ത്തനത്തിന്റെ ശരിയായ വശം തിരിച്ചറിയാനാവൂ.

ഇനി രസകരമായ മറ്റൊരു കാര്യം പറയാം. ബിജെപിയുടെ താമരയെക്കുറിച്ചാണ് ചോദ്യം. താമര എന്ന സിംബല്‍ ഇറാനിലെ സൌരാഷ്‌ട്ര മതത്തിന്റെ സംഭാവനയാണെന്നാണ് പല കലാചരിത്രകാരന്‍മാരും പറയുന്നത്. ബുദ്ധന്റെതാണ് യഥാര്‍ഥത്തില്‍ താമരയെന്നും പറയപ്പെടുന്നുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍ പേര്‍ഷ്യന്‍ കാവ്യത്തെ ഉപജീവിച്ചെഴുതിയ 'ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍' എന്ന പ്രസിദ്ധമായ പ്രണയ കാവ്യത്തില്‍ ആമ്പല്‍ പൂവും താമരപ്പൂവും സൌന്ദര്യത്തെ വര്‍ണിക്കാന്‍ ആവര്‍ത്തിച്ചുപയോഗിക്കുന്ന ബിംബമാണ്. പ്രവാചകന്റെ കാല്‍പാദങ്ങളെ താമരപ്പൂവിനോട് ഉപമിച്ചുള്ള വര്‍ണനകളും മാപ്പിളപ്പാട്ട് സാഹിത്യത്തില്‍ ആവര്‍ത്തിച്ചു കാണാം. കൊണ്ടോട്ടി മുഹമ്മദ് വലിയ ഷാ തങ്ങളുടെ ഇന്‍ഡോ-സാരസന്‍ ശില്‍പ മാതൃകയിലുള്ള മഖ്‌ബറയുടെ കൊത്തുപണികളിലൊന്നില്‍ ശ്രദ്ധേയമായ വിധം ഒരു താമരപ്പൂവും കൊത്തിവെച്ചിട്ടുണ്ട് എന്നത് അടുത്തിടെ കാണാനിടയായി. അപ്പോള്‍ യഥാര്‍ഥത്തില്‍ പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍ നിന്നുവന്ന ഒന്നിനെ തങ്ങളുടെ ചിഹ്നമായി ബിജെപിയെപ്പോലുള്ള ഫാസിസ്‌റ്റ് പ്രസ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു?

കെ ഇ എന്‍ ‍: ഇതു പറയുമ്പോള്‍ ഞാനോര്‍ക്കുന്നത് മുല്‍ക്ക് രാജ് ആനന്ദും അംബേദ്കറും തമ്മില്‍ നടന്ന ഒരു അഭിമുഖമാണ്. മുല്‍ക്ക് രാജ്, 'നമസ്‌തെ' എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ പ്രതിസംബോധന അംബേദ്കര്‍ നടത്തിയത് "ഓം പത്മായേം...'' എന്ന് തുടങ്ങുന്ന ഒരു സ്‌തുതികൊണ്ടാണ്. അതിനര്‍ഥം താമരപ്പൂവിടരട്ടെ എന്നാണ്. നമസ്‌തെ എന്ന സംബോധന അഭിവാദ്യത്തിന് ഉപയോഗിക്കുമ്പോള്‍ അത് കീഴടങ്ങലിന്റെ ഒരു പ്രയോഗമാണെന്നും അതിനേക്കാള്‍ പ്രബുദ്ധമായ രീതി ബൌദ്ധപശ്ചാത്തലത്തിലുള്ള താമരയെക്കുറിച്ചുള്ള സൂചനയാണെന്നും അംബേദ്കര്‍ വ്യാഖ്യാനിക്കുന്നു. ഇപ്രകാരം താമര ബൌദ്ധമോ പേര്‍ഷ്യനോ ഒക്കെയായ പാരമ്പര്യത്തില്‍ നിന്ന് കടന്നുവന്നതാണെന്നു പറയാം. പില്‍ക്കാലത്ത് ഇത് പിടിച്ചെടുക്കുകയാണുണ്ടായത് എന്നര്‍ഥം. അങ്ങനെ സച്ചിദാനന്ദന്റെ കവിതയില്‍ പറയും പോലെ 'താമര ഭീതിയുടെ പൂവായി' മാറി. ഭൂതകാലം തിരുത്തി എഴുതപ്പെട്ടു എന്നര്‍ഥം. കീഴാളപാരമ്പര്യത്തില്‍ നിന്നുള്ള ഒരു ചിഹ്നത്തെ പിടിച്ചെടുത്ത് വര്‍ത്തമാനത്തില്‍ ഫാസിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്ര മേല്‍ക്കോയ്‌മ സ്ഥാപിക്കാനുള്ള ഒന്നാക്കിത്തീര്‍ത്തു. അപ്പോള്‍ മനോഹരമായ ഒരു പ്രതീകം മാരകമായ ഒന്നായി മാറുന്നത് ചരിത്രത്തിന്റെ വൈപരീത്യമാണ്. രാമനെക്കുറിച്ചും ഇത്തരത്തില്‍ വ്യത്യസ്‌തമായ പാരായണങ്ങള്‍ സാധ്യമാണ്. എന്നാല്‍ സീരിയലുകളില്‍ പ്രത്യക്ഷപ്പെടുന്ന, സംഘപരിവാരവത്കരിക്കപ്പെട്ട് ഏകമുഖമാക്കിമാറ്റിയ രാമനെ ഇനി നമുക്ക് തിരിച്ചുപിടിക്കാനാവുമോ എന്നത് സംശയാസ്പദമായ കാര്യമാണ്.

അത്രത്തോളം സംശയാസ്‌പദമാണോ? ഉദാഹരണമായി തിരൂര്‍ തുഞ്ചന്‍ പറമ്പിന്റെ കാര്യം. അധ്യാത്മ രാമായണത്തിന്റെ എഴുത്തുഭൂമി പിടിച്ചെടുക്കാനുള്ള ആര്‍ എസ് എസ് ശക്തികളുടെ ശ്രമങ്ങളെ എം ടി വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ സമര്‍ഥമായി തോല്‍പ്പിക്കുകയായിരുന്നു. അവിടം രാമായണത്തെക്കുറിച്ചും മറ്റുമുള്ള വളരെ കീഴാളമായ വായനകള്‍ക്ക് വര്‍ഷാവര്‍ഷം വേദിയാവുന്നു എന്നുമാത്രമല്ല, കഴിഞ്ഞവര്‍ഷം ബഷീര്‍മ്യൂസിയം സ്ഥാപിക്കപ്പെട്ടതോടെ തുഞ്ചന്റെ മണ്ണില്‍ എഴുത്തഛനും ബഷീറും ഒരുപോലെ സാന്നിധ്യമായിത്തീര്‍ന്നിരിക്കയാണ്. ഇത്തരം സൂക്ഷ്‌മതല പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തു പറയുന്നു?

കെ ഇ എന്‍ ‍: തീര്‍ച്ചയായും ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഞാന്‍ ചുരുക്കിക്കാണുന്നില്ല. ജനാധിപത്യപരമായ പാരായണങ്ങള്‍ക്ക് പ്രാധാന്യം കുറവല്ല. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മേല്‍ക്കോയ്‌മാ പാഠം ഉത്പാദിപ്പിക്കുന്ന രാഷ്‌ട്രീയ ആധിപത്യ രൂപങ്ങളെ മനസ്സിലാക്കിയേ തീരൂ. അതിനോട് സന്ധിചെയ്യരുത്.

ഭാരതം എന്ന വാക്ക് സത്യത്തില്‍ മതപരമായ അര്‍ഥത്തില്‍ വ്യാഖ്യാനിക്കാവുന്ന പുനരുത്ഥാനപരമായ ഒന്നാണ്. ഇന്ത്യ എന്നതാകട്ടെ സിന്ധുനദിയുടെ കരയിലുള്ളവരെ പേര്‍ഷ്യക്കാര്‍ വിളിച്ച പേരില്‍ നിന്ന് ഉണ്ടായതാണ്. എസ് എന്നത് അവരുടെ ഭാഷയില്‍ ഇല്ലാത്തതിനാല്‍ സിന്ധു ഹിന്ദു ആയി മാറി. എന്നാല്‍ ഇന്നു നാം മനസ്സിലാക്കുന്നത് ഇന്ത്യ ഇംഗ്ളീഷും ഭാരതം ഇന്ത്യനുമാണെന്നാണ്. എന്നിരുന്നാലും ഭാരതം എന്റെ രാജ്യമാണ് എന്ന് പ്രതിജ്ഞ എടുക്കുമ്പോള്‍ ഈ രാജ്യത്തിന്റെ സാകല്യഭാവത്തെയാണ് അത് ധ്വനിപ്പിക്കുന്നത്. മേല്‍ സൂചിപ്പിച്ച സവിശേഷ മേല്‍ക്കോയ്‌മാ പ്രത്യയശാസ്‌ത്രം ഇവിടെ ഐക്യത്തിന്റെ നല്ല അര്‍ഥത്തെ സ്‌തംഭിപ്പിച്ചു നിര്‍ത്തുന്നില്ല.

രാമനെക്കുറിച്ച് പറയുമ്പോള്‍, സൌമ്യനും മര്യാദാപുരുഷനുമായ രാമന്‍, അമ്പും വില്ലുമേന്തി, അല്ലെങ്കില്‍ എ കെ 47 കൈയിലേന്തി പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണ്. നിരവധി രാമന്‍മാരെ നമ്മുടെ സാഹിത്യ ചരിത്രം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സാമാന്യബോധത്തിലെ രാമന്‍ ടി വിയില്‍ പ്രത്യക്ഷപ്പെടുന്ന ക്രൂദ്ധനായ രാമനാണ്. ഏട്ടിലെ രാമനല്ല നാട്ടിലെ രാമന്‍ എന്നര്‍ഥം. നമ്മളെന്തിനാണ് രാമനെക്കുറിച്ച് മാത്രം പറയുന്നത്? മഹാഭാരതത്തിലെയും ഇന്ത്യന്‍ മിത്തോളജിയിലെയും എത്രയോ കീഴാള കഥാപാത്രങ്ങളെ എന്തുകൊണ്ട് നമ്മുടെ സാമൂഹ്യ വ്യവഹാരങ്ങളുടെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കുന്നില്ല. ദ്രോണാചാര്യ അവാര്‍ഡിനുപകരം എന്തുകൊണ്ട് ഏകലവ്യ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നില്ല? പരശുറാം എക്സ്പ്രസ്സിനു പകരം എന്തുകൊണ്ടൊരു ഗുഹന്‍ എൿസ്പ്രസ്സും താടക എക്സ്പ്രസ്സും നമുക്ക് ആലോചിക്കാന്‍ വയ്യ? ആദിവാസിയുടെ മിത്തിലെ ശൂര്‍പ്പണഖയെ പ്രതിനീധീകരിക്കുന്ന താടകയെക്കുറിച്ച് എന്തുകൊണ്ട് ചര്‍ച്ചചെയ്യുന്നില്ല? അവരെങ്ങനെ മോശക്കാരിയായിത്തീര്‍ന്നു? എന്തുകൊണ്ട് പുരുഷാധിപത്യത്തിന് സമ്പൂര്‍ണ വിധേയയായ സീത ആദര്‍ശവനിതയായിത്തീര്‍ന്നു? ആത്മബോധമുള്ള റാഡിക്കല്‍ ഫെമിനിസ്‌റ്റായ താടക എന്തുകൊണ്ട് നമ്മുടെ മാതൃകയാകുന്നില്ല?

ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഹിന്ദു എന്നു കരുതുന്ന ചിഹ്നങ്ങളും പാഠങ്ങളും എല്ലാം സംഘപരിവാറിന്റേതാണെന്നും ഇസ്ലാമിക സംസ്കാരത്തില്‍ നിന്നുള്ള കാര്യങ്ങളെല്ലാം തീവ്രവാദപരമാണെന്നും ഉള്ള ഒരു സാമാന്യബോധം ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ ആഭ്യന്തരമായി നടക്കുന്ന ഈ ഹിന്ദു-മുസ്ലിം സംഘര്‍ഷാവസ്ഥയില്‍ നിന്ന് യഥാര്‍ഥത്തില്‍ മുതലെടുക്കുന്നത് കൊളോണിയല്‍ ശക്തികളാണ്. ഇതിനെക്കുറിച്ച് പലപ്പോഴും നമ്മുടെ സാംസ്കാരിക വിമര്‍ശകര്‍ കാണാതെ പോകുന്നു എന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു ?

കെ ഇ എന്‍ ‍: ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഇടയില്‍ ഒരു വിഭാഗം മാത്രമാണ് വര്‍ഗീയ പ്രത്യയ ശാസ്‌ത്രത്തിന്റെ തടവറയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ വസ്‌തുനിഷ്‌ഠമായി പരിഗണിക്കേണ്ട ഏതാനും കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, മുസ്ലിം-ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ എത്രമാത്രം വളര്‍ന്നാലും അവര്‍ ഇന്ത്യയില്‍ ഒരിക്കലും ജനസംഖ്യാപരമായി മേല്‍ക്കോയ്‌മ നേടില്ല. എന്നാല്‍ സംഘപരിവാറിന്റെ ജനസംഖ്യാ ശാസ്‌ത്രജ്ഞര്‍ പ്രചരിപ്പിക്കുന്നത് മുസ്ലിങ്ങള്‍ പെറ്റു പെരുകി ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിത്തീര്‍ന്ന് അവര്‍ക്ക് ജര്‍മനിയില്‍ ജൂതന്‍മാരുടെ അവസ്ഥ വന്നുചേരുമെന്നാണ്. ഇതു ശരിയാണെന്നു വിശ്വസിച്ചുകൊണ്ട് ചില സാമാന്യസമവാക്യങ്ങളില്‍ പ്രത്യയശാസ്‌ത്രം കൈകാര്യം ചെയ്യുന്ന പുരോഗമന വാദികളും നമ്മുടെ നാട്ടിലുണ്ട്.

രണ്ടാമതായി സാംസ്‌ക്കാരിക മേല്‍ക്കോയ്‌മയാണ്. മുസ്ലിം-ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ ഇനി സംഖ്യാപരമായി മേല്‍ക്കോയ്‌മ നേടിയാലും, സാംസ്‌ക്കാരികമായി ഇവിടുത്തെ ന്യൂനപക്ഷം വരുന്ന സവര്‍ണന്മാരുടെ പ്രത്യയശാസ്‌ത്രമാണ് ഇന്ത്യയില്‍ സാംസ്‌ക്കാരിക മേല്‍ക്കോയ്‌മ പുലര്‍ത്തുന്നത് എന്ന വസ്‌തുതയാണ്.

മൂന്നാമതായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണകൂടത്തിലും പൊതുവില്‍ മേല്‍ക്കോയ്‌മ പുലര്‍ത്തുന്നത് സംഘപരിവാറിന്റെ സവര്‍ണ പ്രത്യയശാസ്‌ത്രമാണ്. പൊലീസ് ഹിന്ദുത്വ ബ്രിഗേഡിന്റെ രണ്ടാം നിരയായി പ്രവര്‍ത്തിക്കുന്ന അനുഭവമാണ് എങ്ങും. പട്ടാളത്തില്‍ പോലും ഇതാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ 'കൊഞ്ച് തുള്ളിയാല്‍ മുട്ടോളം' എന്ന മട്ടില്‍ മാത്രമേ അഖിലേന്ത്യാ തലത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ ഭീഷണിയെ കാണാനാവൂ. അവര്‍ എത്ര തുള്ളിയാലും കാവിപ്പടയുടെ അടുത്തൊന്നും എത്തില്ല. ഇന്ത്യന്‍ മാധ്യമങ്ങളാവട്ടെ കാവിയുടെ മറ്റൊരു മേഖലയാണ്. ദളിത്, സ്‌ത്രീ, ന്യൂനപക്ഷ വിരുദ്ധമായ ആശയമാണ് മാധ്യമങ്ങളെ നയിക്കുന്നത്. മാധ്യമങ്ങളുടെ സവര്‍ണ പക്ഷപാതിത്വം വ്യക്തമാണ്. മുസ്ലിം തീവ്രവാദത്തെ അപേക്ഷിച്ച് എത്രയോ അധികം മാരകമായ സ്ഥിതിയിലാണ് ഹിന്ദുവര്‍ഗീയതയുടെ വ്യാപനം എന്നര്‍ഥം. ഇന്ത്യയിലെ എഴുത്തുകാരും ഗൌരവബുദ്ധ്യാ ഈ വിഷയം അജന്‍ഡയാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. മിക്ക എഴുത്തുകാരെയും നയിക്കുന്ന സാംസ്‌ക്കാരിക പശ്ചാത്തലം സവര്‍ണതയാണ്. ഞാന്‍ ചെയ്‌യ്ജ തെറ്റ് വര്‍ഗീയത എന്ന വിഷയത്തില്‍ പ്രത്യേകം കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതാണ്. ആരെങ്കിലും ബലിയായി തുടരേണ്ടതുണ്ട് എന്ന കവിയുടെ കാഴ്ച്ചപ്പാടില്‍ നിന്ന് പ്രവര്‍ത്തനം നടത്തുന്നു എന്നുമാത്രം. ഇക്കാര്യങ്ങളെല്ലാം ഉറക്കെ വിളിച്ചുപറയാന്‍ ആരെങ്കിലും വേണ്ടേ? ഗുജറാത്ത് വംശഹത്യക്ക് ശേഷം പഴയപോലെതന്നെ അലസമായി ആശയപ്രചാരണ രംഗത്ത് തുടരാന്‍ എന്റെ മനസ്സ് ഒരു മരമുട്ടി ആകേണ്ടിവരും.

ഗുജറാത്ത് സംഭവങ്ങള്‍ക്കു മുന്നേ ഏറെക്കുറെ കെ ഇ എന്‍ മതനിരപേക്ഷതയിലൂന്നിയ ഒരു ബദല്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചുപോന്നത്. സര്‍ഗാത്മകമായ പ്രാദേശികത, വിട്ടുവീഴ്ച്ചയില്ലാത്ത സാര്‍വദേശീയത, സമരോത്സുകമായ മതനിരപേക്ഷത തുടങ്ങിയ ആശയങ്ങളും സംജ്ഞകളും ആയിരുന്നു കെ ഇ എന്‍ മുന്നോട്ടുവെച്ചത്. ഗുജറാത്ത് സംഭവങ്ങള്‍ക്കു ശേഷം കെ ഇ എന്നിന്റെ മതനിരപേക്ഷതയെയും ആധുനികതയെയും സംബന്ധിച്ച അടിസ്ഥാന നിലപാടില്‍ത്തന്നെ മാറ്റം വന്നതായി കരുതുന്നത് ശരിയായിരിക്കുമോ?

കെ ഇ എന്‍ ‍: സാമൂഹികമായി ഉയര്‍ന്ന വിതാനത്തിലുള്ള ഒരു അവബോധം ആര്‍ജിച്ച ജനങ്ങളുടെ മുന്നിലേ ബദല്‍ ജീവിതത്തെക്കുറിച്ചുള്ള ഒരാശയം മുന്നോട്ടുവെക്കാന്‍ കഴിയൂ. അത്തരമൊരു ബദല്‍ ജീവിതം മുന്നോട്ടു വെച്ചപ്പോള്‍ മിക്കവാറും സാങ്കല്‍പികം എന്നു കരുതാവുന്ന ഒരു സമരോത്സുകതയായിരുന്നു എന്റെ മനസ്സില്‍. ഇന്ത്യയില്‍ നടന്ന വംശഹത്യയുടെ സാഹചര്യങ്ങളും, ജനങ്ങളുടെ ജീവിതത്തെ കുറെക്കൂടി ആഴത്തില്‍ അടുത്തറിയാന്‍ കഴിഞ്ഞതും എന്റെ ധാരണകളെ മാറ്റിയിട്ടുണ്ട്. സ്വന്തം മതാത്മക ജീവിതത്തെ പൂര്‍ണമായി വലിച്ചെറിഞ്ഞ് ഒരു സാമൂഹ്യ വിഭാഗവും പൊതു ജീവിതത്തിലേക്കും ജനാധിപത്യത്തിലേക്കും കടന്നുവരാന്‍ പോകുന്നില്ല എന്ന വാസ്‌തവത്തിലേക്ക് ഞാനുണരുകയായിരുന്നു. ഓരോ മതവിഭാഗത്തിന്റെയും വിശ്വാസത്തിന് അകത്തുനിന്നുതന്നെ ജനാധിപത്യത്തിന്റെ സാധ്യതകള്‍ മുളച്ചുപൊങ്ങും എന്നാണ് നാം കരുതേണ്ടത്. മതരഹിതമായ ജീവിതം സാധ്യമാവുമ്പോള്‍ തന്നെ മതവിശ്വാസികളുമായി സംവാദാത്മകമായ അന്തരീക്ഷം വേണമെന്നു ഞാന്‍ കരുതുന്നു. ഇന്ന് മതരഹിതരും മതവിശ്വാസികളും തമ്മില്‍ അത്തരമൊരു കൂട്ടായ്‌മ ആവശ്യമുണ്ട്. നേരത്തെ മതനിരപേക്ഷതയെക്കുറിച്ച് ഞാനെടുത്ത നിലപാടുകള്‍ മതരഹിതരുടെ 'ഉത്കൃഷ്ഠത'യിലൂന്നിയ ഒരു കാഴ്ച്ചപ്പാടില്‍ നിന്നായിരുന്നു എന്നര്‍ഥം.

(ചരിത്രകാരന്‍ കെ കെ മുഹമ്മദ് അബ്‌ദുല്‍ കരീം മാസ്‌റ്ററുടെ മക്കള്‍ പ്രൊഫ. കെ കെ അബ്‌ദുല്‍ സത്താറിന്റെയും, കെ കെ അബ്‌ദുല്‍ ജബ്ബാറിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച കരീംമാസ്‌റ്റര്‍ ഫൌണ്ടേഷന്‍ പുറത്തിറക്കുന്ന ചരിത്ര പഠന സമാഹാരത്തിനായി അനുവദിച്ച അഭിമുഖം)

*****

സംഭാഷണം : കെ ഇ എന്‍ ‍/ പി പി ഷാനവാസ്, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇതു പറയുമ്പോള്‍ ഞാനോര്‍ക്കുന്നത് മുല്‍ക്ക് രാജ് ആനന്ദും അംബേദ്കറും തമ്മില്‍ നടന്ന ഒരു അഭിമുഖമാണ്. മുല്‍ക്ക് രാജ്, 'നമസ്‌തെ' എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ പ്രതിസംബോധന അംബേദ്കര്‍ നടത്തിയത് "ഓം പത്മായേം...'' എന്ന് തുടങ്ങുന്ന ഒരു സ്‌തുതികൊണ്ടാണ്. അതിനര്‍ഥം താമരപ്പൂവിടരട്ടെ എന്നാണ്. നമസ്‌തെ എന്ന സംബോധന അഭിവാദ്യത്തിന് ഉപയോഗിക്കുമ്പോള്‍ അത് കീഴടങ്ങലിന്റെ ഒരു പ്രയോഗമാണെന്നും അതിനേക്കാള്‍ പ്രബുദ്ധമായ രീതി ബൌദ്ധപശ്ചാത്തലത്തിലുള്ള താമരയെക്കുറിച്ചുള്ള സൂചനയാണെന്നും അംബേദ്കര്‍ വ്യാഖ്യാനിക്കുന്നു. ഇപ്രകാരം താമര ബൌദ്ധമോ പേര്‍ഷ്യനോ ഒക്കെയായ പാരമ്പര്യത്തില്‍ നിന്ന് കടന്നുവന്നതാണെന്നു പറയാം. പില്‍ക്കാലത്ത് ഇത് പിടിച്ചെടുക്കുകയാണുണ്ടായത് എന്നര്‍ഥം. അങ്ങനെ സച്ചിദാനന്ദന്റെ കവിതയില്‍ പറയും പോലെ 'താമര ഭീതിയുടെ പൂവായി' മാറി. ഭൂതകാലം തിരുത്തി എഴുതപ്പെട്ടു എന്നര്‍ഥം. കീഴാളപാരമ്പര്യത്തില്‍ നിന്നുള്ള ഒരു ചിഹ്നത്തെ പിടിച്ചെടുത്ത് വര്‍ത്തമാനത്തില്‍ ഫാസിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്ര മേല്‍ക്കോയ്‌മ സ്ഥാപിക്കാനുള്ള ഒന്നാക്കിത്തീര്‍ത്തു. അപ്പോള്‍ മനോഹരമായ ഒരു പ്രതീകം മാരകമായ ഒന്നായി മാറുന്നത് ചരിത്രത്തിന്റെ വൈപരീത്യമാണ്. രാമനെക്കുറിച്ചും ഇത്തരത്തില്‍ വ്യത്യസ്‌തമായ പാരായണങ്ങള്‍ സാധ്യമാണ്. എന്നാല്‍ സീരിയലുകളില്‍ പ്രത്യക്ഷപ്പെടുന്ന, സംഘപരിവാരവത്കരിക്കപ്പെട്ട് ഏകമുഖമാക്കിമാറ്റിയ രാമനെ ഇനി നമുക്ക് തിരിച്ചുപിടിക്കാനാവുമോ എന്നത് സംശയാസ്പദമായ കാര്യമാണ്.

Calicocentric കാലിക്കോസെന്‍ട്രിക് said...

"ബംഗാളിലെ വിവേകാനന്ദന്റെ ബന്ധുവാണെന്ന് കരുതുന്ന സൌമ്യേന്ദ്രനാഥ ടാഗോറാണ് മലബാര്‍ പ്രക്ഷോഭങ്ങളെ ആദ്യമായി ഒരു കര്‍ഷക സമരമെന്നു വിശേഷിപ്പിച്ചത്. ആര്യസമാജക്കാരുടെ കാപട്യംനിറഞ്ഞ പ്രചാരണത്തെ അദ്ദേഹത്തിന് തുറന്നു കാണിക്കാനായി. ഇ എം എസ് പോലും പില്‍ക്കാലത്ത് സൌമ്യേന്ദ്രനെ ഉപജീവിച്ചാണ് മലബാര്‍ കലാപത്തെ ഒരു യഥാര്‍ഥ കര്‍ഷക പ്രക്ഷോഭമായി അവതരിപ്പിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രബന്ധം രചിക്കുന്നത്."
കെ ഇ എന്‍ ഈ പറഞ്ഞത് ഒരുളുപ്പുമില്ലാത്ത തട്ടിപ്പാണ്.
നമ്പൂതിരിപ്പാട് സൌമ്യേന്ദ്രനെ ഉപജീവിക്കുകയല്ല, നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്തത്. നമ്പൂതിരിപ്പാടിന്റെ ലേഖനം തന്നെയിതാ:
ഇവിടെ

സൌമ്യേന്ദ്രനാഥ ടഗോര്‍ ട്രോട്സ്കിയൈറ്റ് ആണെന്ന് പാവം കുഞ്ഞയമ്മദ് അറിഞ്ഞമട്ടില്ല.