Thursday, July 1, 2010

വയനാട്ടിലെ ആദിവാസിസമരവും കോടതിവിധിയും

വയനാട്ടില്‍ ആദിവാസിക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മാസങ്ങളായി നടന്നുവരുന്ന കുടിപാര്‍പ്പുസമരത്തിനെതിരെ കോടതി വിധി പ്രസ്‌താവിച്ചിരിക്കുന്നു. സമരത്തെ 'കയ്യേറ്റ'സമരമായി ചിത്രീകരിച്ച കോടതി കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. അതനുസരിച്ച് കുടിപാര്‍പ്പുകാരെ ഒഴിപ്പിക്കാന്‍ പൊലീസ് രംഗത്തുവന്നെങ്കിലും ശക്തമായ ചെറുത്തുനില്‍പുമൂലം പൊലീസിന് പിന്മാറേണ്ടിവന്നു. പൊളിച്ച കുടിലുകള്‍ പുനര്‍നിര്‍മിക്കുകയും ചെയ്‌തു.

കോടതിയുടെ നിലപാട് ഇത്തരം പ്രശ്‌നങ്ങളില്‍ ഭരണവര്‍ഗം സ്വീകരിച്ചുപോരുന്ന നിലപാടിന്റെ പ്രതിഫലനമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ഇന്ന ആള്‍ക്കാണെന്ന് തെളിവുസഹിതം വാദിക്കാന്‍ സാധിക്കുമെങ്കില്‍, അയാള്‍ക്കനുകൂലമായി കോടതി വിധിക്കും. അവിടെ കുടിപാര്‍ക്കുന്നവരെ 'കയ്യേറ്റ'ക്കാരായി ചിത്രീകരിക്കുകയും ചെയ്യും. ഇതിനുമുമ്പ് അമ്പായത്തോട് കോളനിയുടെ പ്രശ്‌നത്തിലും ഇതേ നിലപാട് നാം കണ്ടതാണ്. അവസാനം സര്‍ക്കാര്‍ ഇടപെടലിലൂടെ അമ്പായത്തോട് നിവാസികള്‍ക്കുതന്നെ ഭൂമി പതിച്ചുലഭിക്കുകയും ചെയ്‌തു.

ഇവിടെ 'നീതിയുടെ അന്ധതയ് 'ക്ക് (കല്‍പിച്ചുകൂട്ടി ഉണ്ടാക്കുന്ന അന്ധതയോ?) മറ്റൊരു പ്രധാന തെളിവുമുണ്ട്. ഒരു വസ്‌തുവിന്റെ ആധാരം തന്റെ പക്കലുണ്ടെന്ന് ഒരാള്‍ വാദിക്കുമ്പോള്‍ അതെങ്ങനെ അയാളുടെ കൈവശം എത്തിയെന്ന് അന്വേഷിക്കേണ്ട ബാധ്യതയും കൂടിയുണ്ട്. ഇവിടെ കുടില്‍കെട്ടിയ എം വി ശ്രേയാംസ്‌കുമാറിന്റെയും ജോര്‍ജ് പോത്തന്റെയും ഭൂമികള്‍ സര്‍ക്കാര്‍ഭൂമി കയ്യേറിയതാണെന്ന വാദം ഉയര്‍ന്നിരുന്നു. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വയനാട്ടില്‍ ആദിവാസിഭൂമിയെ സംബന്ധിച്ച വിവാദങ്ങളില്‍ അവിടത്തെ വന്‍കിട ഭൂവുടമകളുടെ മുന്‍ കയ്യേറ്റങ്ങള്‍ക്ക് പ്രധാന സ്ഥാനവുമുണ്ടായിരുന്നു. വീരേന്ദ്രകുമാര്‍പക്ഷം ജനതാദളിന്റെ നേതാക്കളായ ശ്രേയാംസ്‌കുമാറിന്റെയും പോത്തന്റെയും കയ്യേറ്റം ശക്തമായി നിഷേധിച്ച യുഡിഎഫുകാര്‍, വയനാട്ടിലെ ഒരു എംഎല്‍എയുടെ സഹോദരന്‍ ഭൂമി കയ്യേറിയെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. ഇത്തരം ആരോപണങ്ങള്‍ ഒരര്‍ഥത്തില്‍ ഭൂമികയ്യേറ്റം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. ആദിവാസിക്ഷേമസമിതിയുടെ വാദവും അതുതന്നെയാണ്. വയനാട്ടിലെ ഭൂവുടമകള്‍ സര്‍ക്കാര്‍ വനഭൂമി കയ്യേറി തോട്ടങ്ങളാക്കിയെന്ന വാദമുന്നയിച്ചാണ് സമിതി സമരമാരംഭിക്കുന്നത്. ശ്രേയാംസ്‌കുമാറിന്റെയും പോത്തന്റെയും ഭൂമികള്‍ക്കാവശ്യമായ തെളിവും അവര്‍ ഹാജരാക്കി. ഇതൊന്നും അന്വേഷിക്കാതെ, കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണരൂപത്തില്‍ ആരായാതെ, ഭൂവുടമകള്‍ക്കനുകൂലമായ ഏകപക്ഷീയമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്ന് വന്നത്.

കോടതിയുടെ വര്‍ഗസ്വഭാവം തെളിയിക്കുന്ന മറ്റൊരുവശംകൂടിയുണ്ട്. വ്യക്തമായ രാഷ്‌ട്രീയസ്വഭാവമുള്ള, വര്‍ഗസ്വഭാവമുള്ള സമരത്തെ 'കയ്യേറ്റ'മായി ചിത്രീകരിക്കുകയാണ് കോടതി ചെയ്യുന്നത്. തൊഴിലാളി പണിമുടക്കുകളെയും ഹര്‍ത്താലുകളെയും നിരോധിക്കുന്ന, വിദ്യാര്‍ഥിസമരങ്ങളും സംഘടനാപ്രവര്‍ത്തനവും പാടില്ലെന്ന് ശഠിക്കുന്ന, ഭരണവര്‍ഗ താല്‍പര്യങ്ങളുടെ മറ്റൊരുദാഹരണമാണിത്. ഇത്തരം സമരങ്ങള്‍ക്ക് രാഷ്‌ട്രീയമായ പരിഹാരങ്ങളാണ് വേണ്ടതെന്ന് യുഡിഎഫുകാരടക്കമുള്ള ഏതു രാഷ്‌ട്രീയക്കാരും സമ്മതിക്കും. രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വിവാദങ്ങളും അടിസ്ഥാനപരമായി സാമൂഹ്യനീതിയെക്കുറിച്ചുള്ള വിവാദങ്ങള്‍തന്നെയാണ്. അതിനായി രണ്ടുകക്ഷികളുടെയും വാദങ്ങള്‍ വിശദമായി പരിശോധിക്കണം. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ അതിന് ഉത്തരവിടുകയും ചെയ്യാം. സിസ്‌റ്റര്‍ അഭയ കേസ്, പോള്‍ മുത്തൂറ്റ് കേസ് തുടങ്ങിയ നിരവധി കേസുകളില്‍ സര്‍ക്കാര്‍ നടപടികളെ മുന്‍നിര്‍ത്തി കോടതി ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, ഇത്തരം ഉത്തരവുകള്‍ സാധാരണക്കാരുടെ, അധഃസ്ഥിതരുടെ പ്രശ്‌നങ്ങളുയരുമ്പോള്‍ കോടതികളില്‍നിന്നുണ്ടാകാറില്ല. ഉപരിവര്‍ഗത്തിന്റെ നിലപാടുകള്‍, അതെന്തായിരുന്നാലും, ആവര്‍ത്തിക്കുകമാത്രമാണ് കോടതി ചെയ്യാറുള്ളത്. ആദിവാസികളുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ച സാമൂഹ്യനീതിയുടെ പ്രശ്‌നം കണക്കിലെടുക്കാതെ, ഇരകളുടെമേല്‍ പഴിചാരുന്ന രീതിയാണ് ഇക്കാര്യത്തില്‍ കോടതി അവലംബിച്ചത്.

ഇവിടെ അധഃസ്ഥിതരുടെ നീതി മാത്രമല്ല നിഷേധിക്കപ്പെട്ടത്. അത് ചരിത്രനിഷേധംകൂടിയാണ്. കോടതിയും ഭരണവര്‍ഗവും ചരിത്രം പഠിക്കണമെന്നില്ല, പക്ഷേ, സാമാന്യമായ സാമൂഹ്യബോധം ആവശ്യമാണല്ലോ. വയനാട്ടിലെ കാര്‍ഷികവ്യവസ്ഥയും ഭൂവുടമാവകാശവും വ്യാപിച്ചത് 1920കള്‍ മുതലാരംഭിച്ച നിരവധി കുടിയേറ്റങ്ങളുടെ ഭാഗമായാണ്. 1929ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ സെറ്റില്‍മെന്റില്‍പോലും ഭൂവുടമകളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. മുപ്പതുകള്‍ മുതലാണ് വന്‍തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. എഴുപതുകളുടെ അവസാനംവരെ അത് തുടരുകയാണ്. ശ്രേയാംസ്‌കുമാറിന്റെ കുടുംബംപോലും വയനാട്ടിലെത്തുന്നത് 1920കളുടെ ആദ്യമാണ്. അതായത് വയനാട്ടിലെ വലിയൊരു ശതമാനം ഭൂമികളുടെയും അടിയാധാരരേഖകള്‍ 1970ല്‍ ഭൂപരിഷ്‌ക്കാരത്തിനു ശേഷമുള്ളതായിരിക്കും. അവയില്‍ 1977നുമുമ്പുള്ളവ നിയമപരമാണെന്ന് സമ്മതിച്ചാല്‍പോലും കേരളത്തിലെ മറ്റു ഭാഗങ്ങളിലുള്ള ആധാരരേഖകളുടെ വ്യക്തത വയനാട്ടിലും (മറ്റു മലയോര പ്രദേശങ്ങളിലും) ഉണ്ടാകണമെന്നില്ല. മൂലധനസമാഹരണത്തിന്റെ യുക്തി ലോകത്തിലെല്ലായിടത്തും വിഭവങ്ങളുടെ കയ്യേറ്റവും പിടിച്ചെടുക്കലും തന്നെയാണ്. അതിനാണല്ലോ വന്‍ ശക്തികള്‍ യുദ്ധങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തുന്നത്. ഉടമാവകാശത്തെക്കുറിച്ച് കൂടുതല്‍ അവ്യക്തതയുള്ള വയനാട്ടില്‍ ഇത്തരം പിടിച്ചെടുക്കലുകള്‍ എളുപ്പവുമാണ്. വയനാട്ടിലെ ആദിവാസിസമരങ്ങള്‍ ഭൂവുടമകളുടെ കയ്യേറ്റങ്ങള്‍ക്കെതിരായ വര്‍ഗപരമായ പ്രതിരോധവുമാണ്.

എന്നാല്‍, കോടതി വസ്‌തുതകളെ തലകീഴായി കാണുകയാണ് ചെയ്‌തത്. ആദിവാസികളുടെ കുടിപാര്‍പ്പുസമരം 'കയ്യേറ്റ'മാണെന്ന് വിധിയെഴുതുന്നതിനുമുമ്പ് ഭൂവുടമകളുടെ അവകാശവാദം വസ്‌തുതാപരമാണോ എന്നും അവിടെ അതിനുമുമ്പ് കയ്യേറ്റം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു.ആദിവാസി ക്ഷേമസമിതി ഭൂമിയുടെമേല്‍ നിയമപരമായ അവകാശത്തിനുള്ള രേഖകള്‍ നിര്‍മിച്ചിട്ടില്ലെന്നും അവര്‍ കുടിപാര്‍പ്പുസമരംവഴി ഭൂമിയുടെമേല്‍ അവകാശം ഉന്നയിക്കുകമാത്രമാണ് ചെയ്‌തതെന്നും ഓര്‍ക്കേണ്ടതാണ്. അവകാശം ഉന്നയിക്കുക ന്യായമായ സമരരൂപമാണ്. ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശംപോലെ പണിയെടുക്കുന്നവര്‍ക്ക് അവരുടെ വിഭവങ്ങളുടെമേലും അവകാശമുണ്ട്. വനഭൂമി ആദിവാസികളുടെ വിഭവമാണ്. അതുകൊണ്ട് അവര്‍ക്ക് അത്തരം ഭൂമിയുടെമേല്‍ ന്യായമായും അവകാശവാദമുന്നയിക്കാം. അത്തരം അവകാശവാദങ്ങളെ സംബന്ധിച്ച് നീതിയുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനും കോടതികള്‍ക്കും ബാധ്യതയുണ്ട്. അത്തരമൊരു തീരുമാനത്തിലേക്കെത്തിക്കുന്ന പ്രവര്‍ത്തനം നടത്തുന്നതിനുപകരം, ഒരു സമരത്തെ കയ്യേറ്റമായും മറ്റും ചിത്രീകരിക്കുന്നത് അതിനോടുള്ള അസഹിഷ്‌ണുതയും ഭരണവര്‍ഗപരമായ ധാർഷ്‌ട്യവുമാണ്. യഥാര്‍ഥത്തിലുള്ള കയ്യേറ്റക്കാരുടെ ചെയ്‌തികളെകൂടി മറയ്‌ക്കുന്നതിനു തുല്യവുമാണിത്.

ഈ കോടതിവിധിയും മറ്റൊരു കോടതിവിധിയും തമ്മില്‍ താരതമ്യപ്പെടുത്തുക സ്വാഭാവികമാണ്. ചെങ്ങറ സമരത്തെ സംബന്ധിച്ച കോടതിവിധിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഹാരിസണ്‍ മലയാളം കോര്‍പറേഷന്‍ കയ്യേറിയതായി പറയപ്പെടുന്ന ഭൂമയില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി താമസമാക്കിയപ്പോള്‍ അവരെ കുടിയൊഴിപ്പിക്കണമെന്ന് വാദിച്ച് ഹാരിസണ്‍ മലയാളം കോര്‍പറേഷനും കോടതിയെ സമീപിച്ചിരുന്നു. അന്ന് കുടിയൊഴിപ്പിക്കല്‍ തടയുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാരിന് സമയം നല്‍കുകയുമാണ് കോടതി ചെയ്‌തത്. ചെങ്ങറ കുടിപാര്‍പ്പുകാര്‍ക്ക് ഭൂമി നല്‍കുക എന്ന പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയായിവരികയുമാണ്. അതിനുപകരം ഹാരിസണ്‍ മലയാളംകാര്‍ ആഗ്രഹിച്ചതുപോലെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്‌തിരുന്നെങ്കില്‍ സ്ഥിതി സ്‌ഫോടനാത്മകമായ അവസ്ഥയിലെത്തുമായിരുന്നു, എന്നുമാത്രമല്ല ഭൂരഹിതരുടെ പ്രശ്‌നം ഒരിക്കലും പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്‌തേനെ. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട വീണ്ടുവിചാരം വയനാട്ടില്‍ കോടതിയുടെ ഭാഗത്തുനിന്ന് കണ്ടില്ല എന്നത് അത്ഭുകരമാണ്. ചെങ്ങറ സമരത്തിന് സര്‍ക്കാര്‍വിരുദ്ധ സമരത്തിന്റെ സ്വഭാവമുണ്ടായിരുന്നതുകൊണ്ടും വയനാട്ടില്‍ സര്‍ക്കാര്‍ അനുകൂലികളാണ് സമരത്തിനിറങ്ങിയത് എന്നതുകൊണ്ടുമാകുമോ ഈ വ്യത്യാസമുണ്ടായത് ? അതോ, രണ്ടു ന്യായാധിപന്മാരുടെ കൈക്രിയകളിലെ വ്യത്യാസമാണോ? രണ്ടായിരുന്നാലും, നീതിന്യായവ്യവസ്ഥയില്‍ കാണേണ്ട ശുഷ്‌ക്കാന്തിയെ ഇതൊട്ടും കാണിക്കുന്നില്ല. കക്ഷിരാഷ്‌ട്രീയമനുസരിച്ചല്ല കോടതി തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍വിരുദ്ധ സമരമായാലും സര്‍ക്കാര്‍ അനുകൂല സമരമായാലും കോടതിക്ക് ഒരുപോലെയാണ്. വര്‍ഗസ്വഭാവമുള്ള സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ കണക്കിലെടുക്കാതെ ന്യായാധിപരടങ്ങുന്ന മധ്യവര്‍ഗതാല്‍പര്യങ്ങളും അവരുടെ മുന്‍വിധികളും ഒരിക്കലും വരാന്‍ പാടില്ല. പക്ഷേ, നിരവധി വിധികളിലൂടെ നിക്ഷിപ്‌തതാല്‍പര്യങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് കോടതി വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

ചെങ്ങറ സമരവുമായുള്ള താരതമ്യം മറ്റൊരു വസ്‌തുതകൂടി പുറത്തുകൊണ്ടുവരുന്നു. ചെങ്ങറ സമരത്തിലടങ്ങുന്ന സാമൂഹ്യനീതിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ കേരളത്തിലുടനീളം നടന്നിരുന്നു. നിരവധി പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഭൂരഹിതരും ഭൂമി ആവശ്യമുള്ളവരുമായ ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചാണ് ചെങ്ങറയിലെ ഭൂസമരം നടന്നത്. ഇതിന് ദളിത്-ആദിവാസി സ്വത്വരാഷ്‌ട്രീയപരമായ നിരവധി കാരണങ്ങളും നിരത്തി. രണ്ടാം ഭൂപരിഷ്‌ക്കരണ സമരമെന്ന വിശേഷണവും നല്‍കി. സമരത്തിന്റെ രീതിയോട് എതിര്‍പ്പുണ്ടായിരുന്നവര്‍പോലും ഭൂരഹിതരുടെ പൊതു അവകാശങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഭൂരഹിതരുടെ അവകാശങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ ചെങ്ങറയില്‍ താമസിപ്പിക്കപ്പെട്ട യഥാര്‍ഥ ഭൂരഹിതരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തി. അവര്‍ക്ക് ഭൂമി വിതരണം ചെയ്‌തുവരികയാണ്.

എന്നാല്‍, ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ആദിവാസിക്ഷേമസമിതിയുടെ സമരത്തിനില്ല. ക്ഷേമസമിതിയുടെ സമരത്തിന് സ്വത്വസ്വഭാവമില്ല. അത് ആദിവാസികളുടെ ഭൂമിയുടെമേലുള്ള അവകാശസമരമാണ്. ആദിവാസികള്‍ക്ക് വനഭൂമിയുടെമേലുള്ള 'നൂറ്റാണ്ടുകളായുള്ള' വൈകാരികബന്ധം സ്ഥാപിക്കുകയല്ല അവര്‍ ചെയ്യുന്നത്, അവരുടെ നിലനില്‍പിന് വിഭവങ്ങളുടെമേലുള്ള അവകാശത്തിനുവേണ്ടി വാദിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് അവരുടെ സമരം പ്രത്യക്ഷത്തിലുള്ള വര്‍ഗസമരമാണ്. അധ്വാനിക്കുന്ന വര്‍ഗമെന്ന നിലയില്‍ അവരുടെ സമരം മുതലാളിത്തത്തിന്റെ പിടിച്ചെടുക്കല്‍ രീതികള്‍ക്ക് എതിരാണ്. ഈ സ്വഭാവംകൊണ്ടായിരിക്കാം പുതിയ 'രാഷ്‌ട്രീയ നൈതികത'യുടെ വക്താക്കള്‍ ക്ഷേമസമിതിയുടെ സമരത്തിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നത്. 'നവസാമൂഹ്യപ്രസ്ഥാന'ങ്ങള്‍ക്ക് പൊതുവിലുള്ള ഇടതുപക്ഷവിരുദ്ധ സ്വഭാവവും (അതോ ഇടതുപക്ഷ 'സംരക്ഷണ'മോ? രണ്ടും ഫലത്തില്‍ ഒന്നുതന്നെ) അവരുടെ പ്രമുഖ വക്താക്കളിലൊരാള്‍ ക്ഷേമസമിതിയുടെ എതിര്‍ചേരിയിലായതും ഈ പൊതു അവഗണനയ്‌ക്ക് കാരണമാകാം. അദ്ദേഹത്തിന് മാധ്യമങ്ങളിലുള്ള സ്വാധീനവും പ്രധാന ഘടകമാണല്ലോ.

മാധ്യമങ്ങളും ബുദ്ധിജീവികളും അവഗണിച്ചാലും ഇല്ലെങ്കിലും കേരളത്തിലെ സുപ്രധാന കര്‍ഷകസമരങ്ങളിലൊന്നാണ് വയനാട്ടില്‍ രൂപപ്പെടുന്നത്. ഗോത്രമഹാസഭ ആദ്യഘട്ടത്തില്‍ ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചുവെന്നത് നേരാണ്. അതാണ് മുത്തങ്ങയിലെ കുടിപാര്‍പ്പുസമരത്തിലെത്തിച്ചത്. ഭൂരഹിതരെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊണ്ട് രമ്യമായി പരിഹരിക്കുന്നതിനുപകരം യുഡിഎഫ് സര്‍ക്കാര്‍ വെടിവെയ്പ്പ് നടത്തി സംഘര്‍ഷത്തെ ആളിക്കത്തിച്ചു. തുടര്‍ന്ന് ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമിവീതം വാഗ്‌ദാനംചെയ്‌തു. പ്രായോഗികമായി നടപ്പിലാക്കാന്‍ വിഷമമായ ഈ വാഗ്‌ദാനത്തിലൂടെ ആദിവാസി സമരത്തെ വിലയ്‌ക്കെടുക്കുകയാണ് യുഡിഎഫ് ചെയ്‌തത്. ഇതിനിടയില്‍ സമരത്തില്‍ കടന്നുവന്ന സ്വത്വവാദികളും തീവ്രവാദികളും സമരത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുകയും സമരം കെട്ടടങ്ങുകയും ചെയ്‌തു. വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടിന്റെയും നേതൃത്വത്തിന്റെയും അഭാവം ഈ സമരത്തില്‍ പ്രകടമായിരുന്നു. അതുകൊണ്ട് ആദിവാസികളുടെ വര്‍ഗപരമായ അവകാശസമരമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനുപകരം സ്വത്വാടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള സമരമായി അത് മാറി. ആറളം ഫാമിലെ കുടിപാര്‍പ്പുപോലുള്ള സമരരൂപങ്ങള്‍ തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിനു വഴിതെളിച്ചു. ചെങ്ങറയിലും തൊഴിലാളികളുമായുള്ള സംഘര്‍ഷം ആവര്‍ത്തിച്ചു. അതായത് മുതലാളിത്തത്തിനെതിരായി ഒരുമിച്ച് നീങ്ങേണ്ട ശക്തികള്‍ പരസ്‌പരം പോരടിക്കുന്ന സ്ഥിതിയാണ് വളര്‍ന്നുവന്നത്. അതെല്ലാം സ്വത്വത്തിന്റെയും ഇടതുപക്ഷവിരുദ്ധതയുടെയും പേരില്‍ ന്യായീകരിക്കപ്പെട്ടു.

ക്ഷേമസമിതിയുടെ സമരം ഇതില്‍നിന്നു ഭിന്നമാണ്. ഭൂരഹിതരെ ഏതെങ്കിലും പ്രദേശത്ത് താമസിപ്പിക്കുന്നതിനുപകരം, മുതലാളിമാര്‍ കയ്യടക്കിയ ഭൂമികള്‍ കൃത്യമായി തിരിച്ചറിഞ്ഞ് അവിടെയാണ് ആദിവാസികള്‍ കുടില്‍ കെട്ടിയത്. അതുകൊണ്ടാണ് ക്ഷേമസമിതിയുടെ സമരം വര്‍ഗസമരമായി മാറിയതും മുതലാളിമാര്‍ക്കനുകൂലമായി കോടതി ഇടപെട്ടതും. കോടതി ഉത്തരവനുസരിച്ചുള്ള പൊലീസ് ഇടപെടലിനെ ചെറുത്തുനില്‍ക്കാന്‍ ആദിവാസികള്‍ക്ക് കഴിയുന്നുവെന്നത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രസക്തി കാണിക്കുന്നു.

പക്ഷേ, ഇതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാവില്ല. കോടതിയുടെയും പൊലീസിന്റെയും ഇടപെടല്‍ ഇനിയും ഉണ്ടാകും. പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അവര്‍ ഭൂവുടമകള്‍ക്ക് അനുകൂലമാണ്. ഭാവിയില്‍ അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ സമരം അടിച്ചമര്‍ത്തുന്നതില്‍ മുന്‍കയ്യെടുക്കുമെന്നതിലും സംശയമില്ല. അല്ലെങ്കില്‍ മറ്റു സംഘടനകളുണ്ടാക്കി സമരത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുകയും ആകാം.

പക്ഷേ, ഭൂരഹിതര്‍ക്ക് നല്‍കുന്നതുപോലെ കേവലമായ ഭൂവിതരണത്തില്‍ ആദിവാസികളുടെ പ്രശ്‌നം ഒതുങ്ങുന്നില്ല. ആദിവാസികളുടെ വിഭവങ്ങളുടെമേലുള്ള അവകാശം അവരുടെ നിലനില്‍പിനുള്ള സമരത്തിന്റെ ഭാഗമാണ്. ഈ വിഭവങ്ങള്‍ തുടര്‍ച്ചയായ ഭൂമികയ്യേറ്റങ്ങളിലൂടെ കവര്‍ന്നെടുക്കപ്പെട്ടതുമാണ്. ശ്രേയാംസ്‌കുമാറും പോത്തനും ഹാരിസണ്‍ മലയാളവുമെല്ലാം വ്യാപകമായ കയ്യേറ്റത്തിന്റെ പ്രകടമായ തലങ്ങള്‍മാത്രമാണ്. 1977നുമുമ്പ് ഭൂപരിഷ്‌ക്കാരത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട കണക്കുകള്‍ മാത്രമാണ് ഇപ്പോഴും നമുക്കുള്ള ആധികാരിക രേഖകള്‍. അതിനുശേഷം ഭൂമി നിരവധി പ്രാവശ്യം കൈമാറിയിട്ടുണ്ട്. ഇത്തരം കൈമാറ്റങ്ങളിലും പിന്നീട് നല്‍കപ്പെട്ട പട്ടയങ്ങളിലും ആദിവാസികളുടെ വാസകേന്ദ്രങ്ങളടക്കമുള്ള വനഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ മുഴുവനും തിരിച്ചെടുക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്. മൂന്നാറില്‍ ഇപ്പോള്‍ ശ്രമിക്കുന്നതും അതിനുതന്നെയാണ്. അത്തരം ഭൂമികളില്‍ വാസയോഗ്യവും ഉല്‍പാദനക്ഷമവുമായ പ്രദേശങ്ങള്‍ ആദിവാസികള്‍ക്ക് നല്‍കുകയുംവേണം. ആദിവാസികളെ ഉപയോഗിച്ചുകൊണ്ടുള്ള ജോയിന്റ് ഫോറസ്‌റ്റ് മാനേജ്‌മെന്റ് പോലുള്ള പദ്ധതികള്‍ ഫലപ്രദമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം ആദിവാസികളുടെ വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവും വര്‍ധിപ്പിച്ചുകൊണ്ട് അവരെ ഇത്തരം പ്രദേശങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ പ്രേരിപ്പിക്കണം. അത്തരത്തിലുള്ള ഭൂവിനിയോഗക്രമം വനഭൂമികളില്‍ വളര്‍ന്നുവരണം. അതിനാവശ്യമായ കൂട്ടായ്‌മരൂപങ്ങള്‍- സഹകരണ സംഘങ്ങള്‍, കൂട്ടായ മാനേജ്‌മെന്റ് രൂപങ്ങള്‍ മുതലായവ - ആദിവാസികളില്‍ വളര്‍ന്നുവരികയുംവേണം.

ഇവ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്‌ചപ്പാടിന്റെ ഭാഗമാണ്. വ്യക്തമായി കയ്യേറ്റഭൂമിയാണെന്ന് തെളിയിക്കാവുന്ന പ്രദേശങ്ങള്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പുനര്‍വിതരണം ചെയ്യുക പ്രശ്‌നപരിഹാരത്തിന്റെ തുടക്കമാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഉടനെ ആരംഭിക്കണം. മുമ്പ് സൂചിപ്പിച്ചതുപോലെ മലയോര പ്രദേശങ്ങളിലെ ക്രമരഹിതമായ ഭൂമിവിതരണം പ്രശ്‌നത്തെ സങ്കീര്‍ണമാക്കുമെന്നതുറപ്പാണ്. ഇത് ഭൂമികള്‍ ഏറ്റെടുക്കുന്നതുപോലെ ആയാസരഹിതമായ പ്രക്രിയയാവില്ലെന്നതുറപ്പാണ്. പലതരത്തിലുള്ള വ്യവഹാരങ്ങള്‍ക്കുംകോടതി ഇടപെടലുകള്‍ക്കും അതു വഴിവെക്കും. ഭൂമികയ്യേറ്റക്കാര്‍ നിയമരഹിതമായിത്തന്നെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതുകൊണ്ട് നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ദുര്‍ഘടങ്ങളെയെല്ലാം വര്‍ഗാധിഷ്‌ഠിതമായ കാഴ്ചപ്പാടിലൂന്നി തരണംചെയ്യാന്‍ ആത്മാര്‍ഥമായ ശ്രമമാണ് ഇപ്പോള്‍ വേണ്ടത്.

ഇപ്പോള്‍ നടക്കുന്ന ഭൂസമരത്തിന് മറ്റൊരു മാനവും താമസിയാതെ ഉണ്ടാകും. പശ്ചിമഘട്ടങ്ങള്‍ സമൃദ്ധമായ വാണിജ്യ വിളപ്രദേശങ്ങളാണെന്ന് അഗ്രി ബിസിനസ് കുത്തകകള്‍ക്കറിയാം. ആസിയന്‍ കരാറിനുശേഷം കാര്‍ഷികമേഖലയിലെ അന്താരാഷ്‌ട്ര ഭീമന്മാരെ കൊണ്ടുവരാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ ഫലപ്രാപ്‌തിയിലെത്തുകയാണെങ്കില്‍ നിയമപരമായ രീതിയില്‍തന്നെ ഭൂമികയ്യേറ്റം നടത്തുന്ന അന്താരാഷ്‌ട്ര കുത്തകകളും വയനാട്, ഇടുക്കി മുതലായ പ്രദേശങ്ങളില്‍ പ്രവേശിക്കും. ഈ സാധ്യത ആദിവാസികളുടെ ജീവിതത്തെ കൂടുതല്‍ ദുഷ്‌ക്കരമാക്കും. അവരുടെ അധ്വാനം അന്താരാഷ്‌ട്ര കുത്തകകള്‍ക്ക് വില്‍ക്കുന്ന സ്ഥിതിയും ഉണ്ടാകാം. അതിനെതിരായ പ്രതിരോധത്തിന്റെ അടിത്തറ ഇപ്പോള്‍ത്തന്നെ ഇടേണ്ടതുണ്ട്. കുത്തകകള്‍ക്കെതിരായ ആദിവാസികളുടെ പ്രതിരോധവും നിലവിലുള്ള ഭൂമികളില്‍ അതിജീവനത്തിനും വിഭവവര്‍ധനയ്‌ക്കുമുള്ള ശാസ്‌ത്രീയമായ ശ്രമങ്ങളും ചേര്‍ന്നുള്ള ആദിവാസി സമരരൂപങ്ങള്‍ വളര്‍ത്തേണ്ടതും ആവശ്യമാണ്. ഇതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ക്ഷേമസമിതിയുടെ ഭാഗത്തുനിന്ന് വേണ്ടിവരും.

ക്ഷേമസമിതിയുടെ ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ വിജയം ഇതിന്റെയെല്ലാം അടിത്തറയാണ്. കയ്യേറിയ ഭൂമിയുടെ പുനര്‍വിതരണംതന്നെ ആദിവാസികളുടെ പുതിയ ജീവിതത്തിന്റെയും പുതിയ സമരരൂപങ്ങളുടെ വളര്‍ച്ചയുടെയും തുടക്കമാണ്. അതിനെ സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് എതിര്‍ത്ത് പരാജയപ്പെടുത്താനാണ് ഭരണവര്‍ഗങ്ങള്‍ ശ്രമിക്കുന്നത്. അതിലവര്‍ വിജയിച്ചാല്‍ ആദിവാസി പ്രസ്ഥാനം വന്‍തോതില്‍ പിന്‍വാങ്ങേണ്ടിവരും. അതൊരിക്കലും അനുവദിച്ചുകൂടാ. അതുകൊണ്ട് ആദിവാസിഭൂമിയുടെ പുനര്‍വിതരണത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കുകയും അത് സാധ്യമായ ഇടങ്ങളില്‍ ഉടനടി നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 'കയ്യേറ്റക്കാര്‍' ആദിവാസികളാണെന്ന കോടതിവിധിക്കും വന്‍തോതില്‍ സ്വാധീനമുണ്ടാകുന്നുണ്ട്. എല്ലാ സമരങ്ങളെയും 'അക്രമസമര'ങ്ങളെന്ന് വിശേഷിപ്പിക്കുന്ന രീതിയുടെ തുടര്‍ച്ചയാണിത്. അതിനെതിരായി ആദിവാസിമേഖലയില്‍ എന്ത് നടക്കുന്നുവെന്ന് വിശദീകരിക്കുന്ന പ്രചരണപരിപാടികളും അതിവേഗത്തില്‍ ഏറ്റെടുക്കണം. ആദിവാസി പ്രക്ഷോഭത്തെ വയനാട്ടിലെ പ്രാദേശിക സമരമായിമാത്രം കാണാതെ ഇന്നത്തെ മുതലാളിത്തരൂപത്തിനെതിരായ ശക്തമായ പ്രക്ഷോഭ രൂപങ്ങളിലൊന്നായി കാണുകയും വിപുലമായ ഐക്യദാര്‍ഢ്യം ആ സമരത്തിനോട് പ്രകടിപ്പിക്കുകയും വേണം.


*****

ഡോ. കെ എന്‍ ഗണേശ്, കടപ്പാട് : ചിന്ത വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ കോടതിവിധിയും മറ്റൊരു കോടതിവിധിയും തമ്മില്‍ താരതമ്യപ്പെടുത്തുക സ്വാഭാവികമാണ്. ചെങ്ങറ സമരത്തെ സംബന്ധിച്ച കോടതിവിധിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഹാരിസണ്‍ മലയാളം കോര്‍പറേഷന്‍ കയ്യേറിയതായി പറയപ്പെടുന്ന ഭൂമയില്‍ ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി താമസമാക്കിയപ്പോള്‍ അവരെ കുടിയൊഴിപ്പിക്കണമെന്ന് വാദിച്ച് ഹാരിസണ്‍ മലയാളം കോര്‍പറേഷനും കോടതിയെ സമീപിച്ചിരുന്നു. അന്ന് കുടിയൊഴിപ്പിക്കല്‍ തടയുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാരിന് സമയം നല്‍കുകയുമാണ് കോടതി ചെയ്‌തത്. ചെങ്ങറ കുടിപാര്‍പ്പുകാര്‍ക്ക് ഭൂമി നല്‍കുക എന്ന പ്രക്രിയ ഇപ്പോള്‍ പൂര്‍ത്തിയായിവരികയുമാണ്. അതിനുപകരം ഹാരിസണ്‍ മലയാളംകാര്‍ ആഗ്രഹിച്ചതുപോലെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്‌തിരുന്നെങ്കില്‍ സ്ഥിതി സ്‌ഫോടനാത്മകമായ അവസ്ഥയിലെത്തുമായിരുന്നു, എന്നുമാത്രമല്ല ഭൂരഹിതരുടെ പ്രശ്‌നം ഒരിക്കലും പരിഹരിക്കപ്പെടാതെ കിടക്കുകയും ചെയ്‌തേനെ. അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട വീണ്ടുവിചാരം വയനാട്ടില്‍ കോടതിയുടെ ഭാഗത്തുനിന്ന് കണ്ടില്ല എന്നത് അത്ഭുകരമാണ്. ചെങ്ങറ സമരത്തിന് സര്‍ക്കാര്‍വിരുദ്ധ സമരത്തിന്റെ സ്വഭാവമുണ്ടായിരുന്നതുകൊണ്ടും വയനാട്ടില്‍ സര്‍ക്കാര്‍ അനുകൂലികളാണ് സമരത്തിനിറങ്ങിയത് എന്നതുകൊണ്ടുമാകുമോ ഈ വ്യത്യാസമുണ്ടായത് ? അതോ, രണ്ടു ന്യായാധിപന്മാരുടെ കൈക്രിയകളിലെ വ്യത്യാസമാണോ? രണ്ടായിരുന്നാലും, നീതിന്യായവ്യവസ്ഥയില്‍ കാണേണ്ട ശുഷ്‌ക്കാന്തിയെ ഇതൊട്ടും കാണിക്കുന്നില്ല. കക്ഷിരാഷ്‌ട്രീയമനുസരിച്ചല്ല കോടതി തീരുമാനമെടുക്കേണ്ടത്. സര്‍ക്കാര്‍വിരുദ്ധ സമരമായാലും സര്‍ക്കാര്‍ അനുകൂല സമരമായാലും കോടതിക്ക് ഒരുപോലെയാണ്. വര്‍ഗസ്വഭാവമുള്ള സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ കണക്കിലെടുക്കാതെ ന്യായാധിപരടങ്ങുന്ന മധ്യവര്‍ഗതാല്‍പര്യങ്ങളും അവരുടെ മുന്‍വിധികളും ഒരിക്കലും വരാന്‍ പാടില്ല. പക്ഷേ, നിരവധി വിധികളിലൂടെ നിക്ഷിപ്‌തതാല്‍പര്യങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് കോടതി വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

വര്‍ക്കേഴ്സ് ഫോറം said...
This comment has been removed by the author.
Shiju Paul said...

വയനാട് സമരത്തിലെ കോടതി വിധിയുടെ ഇരട്ടത്താപ്പും രാഷ്ട്രീയപ്രേരണയും തുറന്നുകാട്ടേണ്ടതുണ്ട്. "ഈ വിധി ചെങ്ങറയ്ക്ക് ബാധകമായിരിക്കുന്നതല്ല" എന്ന ഒറ്റ വാചകത്തില്‍ എല്ലാമുണ്ട്. ചെങ്ങറയും വയനാടും ഒരേ രാജ്യത്തില്‍ തന്നെയാണെങ്കില്‍ ഇമ്മാതിരി ഒരു പ്രസ്താവത്തിനു പിന്നിലെ പൊരുള്‍ എന്താണ്‌? വയനാടെന്താ ഭര്‍ത്താവിന്റെ ആദ്യത്തെ കെട്ടിലെ കുട്ടിയാ?

ഇതു പറയുമ്പോള്‍ത്തന്നെ ലേഖനത്തിലെ ഒരു പ്രസ്താവം വസ്തുതാപരമായ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നു ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു: "ആറളം ഫാമിലെ കുടിപാര്‍പ്പുപോലുള്ള സമരരൂപങ്ങള്‍ തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിനു വഴിതെളിച്ചു. ചെങ്ങറയിലും തൊഴിലാളികളുമായുള്ള സംഘര്‍ഷം ആവര്‍ത്തിച്ചു."

സമരം ചെയ്യുന്നവരല്ല ഈ രണ്ടു സ്ഥലത്തും സംഘര്‍ഷത്തിനു ചെന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റിനെയും ഫാമുകാരെയും സമീപിക്കേണ്ടിയിരുന്ന തൊഴിലാളികള്‍ തങ്ങളുടെ വര്‍ഗ്ഗപരമായ കടമകള്‍ വിസ്മരിച്ചു കൊണ്ട് നിസ്വരായ ആദിവാസികളുടെ മേല്‍ കുതിര കയറാന്‍ ശ്രമിക്കുകയാണ്‌ രണ്ടിടത്തും ഉണ്ടായത്. ജഡ്ജിമെന്റില്‍ വയനാട്ടിലെ ആദിവാസികളോടാണ്‌ കലിപ്പെങ്കില്‍ ലേഖകന്‌ മറ്റവരോടാണെന്നു മാത്രം!