Friday, January 4, 2008

‘കാപ്പി‘ ന്യൂ ഇയര്‍ ചിന്തകള്‍

അങ്ങനെ പുതുവര്‍ഷം പുരയും പൊളിച്ചിങ്ങെത്തി നാത്തൂനേ, എത്തി. അമ്പമ്പോ! എന്തൊരു ബഹളമായിരുന്നു ആ രാത്രി മുഴുവനും. എന്തൊരട്ടഹാസമായിരുന്നു. ദാ കണ്ടില്ലേ? എന്റെ കണ്ണില്‍ ഉറക്കക്ഷീണം ഇപ്പോഴുമുണ്ട്. അന്ന് രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. റോഡില്‍ ന്യൂജനറേഷന്‍, 2008 ന് ജയ് വിളിച്ച് ബൈക്കിലും കാറിലുമൊക്കെ ഹോണ്‍ മുഴക്കി പായുകയല്ലായിരുന്നോ? അതും ബൈക്കൊന്നില് മൂന്നും നാലുംപേര്‍ വീതം. ചാനലില്‍ പുതുവര്‍ഷപ്പിറവിയുടെ പൂരക്കാഴ്ചകള്‍. ബീച്ചില്‍ സാഗരം സാക്ഷിയാക്കി സംഗീത നൃത്തപരിപാടികള്‍. വീടുകളില്‍ ഫോണിനും വിശ്രമമില്ല. 'ഹാപ്പി ന്യൂ ഇയര്‍'. നാത്തൂന്റെ ആങ്ങള, എന്റെ ഭര്‍ത്താവ് ഫോണില്‍ക്കൂടി 500 പേരെയെങ്കിലും വിളിച്ചിട്ടുണ്ടാവും. 'ഹാപ്പി ന്യൂ ഇയര്‍ ജോസഫേ', 'റഷീദേ ഹാപ്പി ന്യൂ ഇയര്‍' 'ഷിബൂ, ശ്യാമേ, മനോഹരാ ഹാപ്പി ന്യൂ ഇയര്‍'. പകരത്തിനു പകരമെന്നോണം ഫോണിലൂടെ ഇങ്ങോട്ടും വന്നു, കുറെ കാപ്പി ന്യൂ ഇയര്‍. പൊട്ടിച്ചിരി, ബഹളം, അട്ടഹാസം. ചുരുക്കത്തില്‍ നാത്തൂനേ ഞാന്‍ ചെവിയില്‍ പഞ്ഞിയും വച്ചടച്ചാണ് കിടന്നുറങ്ങിയത്.

2007നെ പറഞ്ഞയച്ച് ഇങ്ങോട്ടുവന്നിറങ്ങിയ രണ്ടായിരത്തി എട്ട് ആകെ ത്രില്ലടിച്ചുകാണും ഇതൊക്കെ കണ്ട്. ഹൊ! തനിയ്ക്ക് കിട്ടുന്ന ഒരു സ്വീകരണമേ. 2008 ന്റെ കണ്ണില്‍ അശ്രുകണങ്ങള്‍ തുളുമ്പിക്കാണും. പാവം 2008. അതറിയുന്നോ ഓരോ കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്പോഴും കാലാകാലങ്ങളായി നടന്നുവരുന്ന ഒരു ചടങ്ങാണിതെന്ന്. കുറെ കുപ്പികള്‍ പൊട്ടും. ചിക്കനെ വെട്ടും. (അതെ നാത്തൂനേ, ദീപാവലി വന്നാലും ന്യൂഇയര്‍ വന്നാലും കിടക്കപ്പാറുതിയില്ലാത്തത് പാവം ബ്രോയിലര്‍ ചിക്കനാണ്. ഒരാഘോഷം വരുന്നുവെന്നു കേള്‍ക്കുമ്പോള്‍ ബ്രോയിലര്‍ ക്യാമ്പുകളിലെ ചിക്കന്‍ സഹോദരങ്ങള്‍ക്കിടയില്‍ അഗാധമായ നിശബ്ദതയാണ് വ്യാപിക്കുന്നത്) പിന്നെയങ്ങോട്ട് കൊട്ടുംപാട്ടും. 2007 വന്നപ്പോള്‍ ഇതുതന്നെയായിരുന്നു അവസ്ഥ. നാളെ രണ്ടായിരത്തി ഒമ്പതു വരുമ്പോഴും ഇങ്ങനെതന്നെയായിരിക്കും.

എന്താ നാത്തൂന്‍ ചോദിച്ചത്? ആഘോഷങ്ങള്‍ ഒരു സമൂഹത്തില്‍ ആവശ്യമുള്ളതല്ലേ എന്നോ? നവവല്‍സരാഘോഷം പുത്തന്‍ പ്രതീക്ഷകളുടെ ആഘോഷമല്ലേ എന്നോ? അതെ നാത്തൂനേ അതേ. തീര്‍ച്ചയായും ആഘോഷങ്ങള്‍ ആവശ്യം തന്നെയാണ്. പുതുവര്‍ഷത്തെ നമ്മള്‍ തീര്‍ച്ചയായും സ്വാഗതംചെയ്യണം. പക്ഷെ നാത്തൂനേ, ഓരോ ആഘോഷത്തിനു പിറകിലും ഒരാശയമുണ്ട്. ഇല്ലേ? ഒരു തത്വമുണ്ട്. ഇല്ലേ? ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു പുരുഷന്റെ ത്യാഗത്തിന്റെ കഥ ഓര്‍മിക്കാന്‍. ആ ഓര്‍മിയ്ക്കലിലൂടെ നമ്മുടെ മനസ്സിനെ ഒന്നുകൂടി ഒന്നു തെളിച്ചമുള്ളതാക്കാന്‍. ക്രിസ്തുമസ് ട്രീ ഒരുക്കലും നക്ഷത്രം തൂക്കലും ആയിരങ്ങള്‍ പൊട്ടിച്ച് പുല്‍ക്കൂടൊരുക്കലും ഭീമാകാര കേക്കുമുറിയ്ക്കലും വൈന്‍കുടിയ്ക്കലും മേളനടത്തലുമൊക്കെ നമ്മെ നയിക്കുന്നത് എങ്ങോട്ടായിരിക്കണം. ആ ത്യാഗത്തിലേക്ക് അല്ലേ...? ഓണമാഘോഷിക്കുന്നത് മനുഷ്യരെല്ലാരും സമന്മാരെന്ന ചിന്ത ഒന്നുകൂടി മനസ്സിലുറപ്പിക്കാനായിരിക്കണം. മല്‍സരപ്പൂക്കളവും, ഓണം വാരവും കോടികളുടെ ഓണക്കോടികളുമൊക്കെ ആ ചിന്തയെ സപ്പോര്‍ട്ടുചെയ്യാന്‍ വേണ്ടീട്ടായിരിക്കണം. ഒരു ക്രിസ്തുമസും ഓണവും ബക്രീദും വിഷുവും റംസാനും ദീപാവലിയുമൊക്കെ കഴിയുമ്പോള്‍ നമ്മുടെ മനസ്സ് കൂടുതല്‍ വെളിച്ചമുള്ളതാകണം. അല്ലേ...? ഞാന്‍ വലിയ സാഹിത്യം പറയുന്നതല്ല നാത്തൂനേ. അതുമല്ല അടുക്കളയില്‍ കിടക്കുന്ന നമുക്കെന്ത് സാഹിത്യം? ഓരോ ആഘോഷങ്ങളും പലപ്പൊഴും നമ്മള്‍ ആഘോഷങ്ങള്‍ക്കുവേണ്ടി മാത്രം ആഘോഷിക്കുന്നതാണല്ലോന്ന് തോന്നി പറഞ്ഞുപോകുന്നതാണ്.

വാസ്തവത്തില്‍ നാത്തൂനേ, ദേ, ഇപ്പൊ ഈ ന്യൂഇയര്‍ ആഘോഷം. ഓരോ അണ്ണന്മാര്‍ ഹോട്ടലുകളില്‍ ആഴ്ചകള്‍ക്കുമുമ്പേ ബുക്കുചെയ്താണത്രെ ന്യൂ ഇയര്‍ പാര്‍ടിക്ക് സീറ്റുറപ്പിക്കുന്നത്. ബീവറേജസ് കോര്‍പറേഷന്‍ കടകളില്‍ അന്തമില്ലാത്ത ക്യൂവാണ്. (പറയുന്നതിനിടയ്ക്ക് വേറൊരു വിശേഷം, നാത്തൂന്‍ ഓര്‍മിക്കുന്നുണ്ടോ ഞാന്‍ മുമ്പ് പറഞ്ഞത്. ഓണത്തിന് കേരളീയര്‍ കുടിച്ചത് അറുപത്തിരണ്ടുകോടിയുടെ മദ്യമായിരുന്നു. എന്നാല്‍ ഇതാ ക്രിസ്തുമസ് കണക്കു പുറത്തുവന്നിരിക്കുന്നു. എമ്പത്തഞ്ചുകോടിയാണ് കുടിച്ചുതള്ളിയത്. ഇരുപത്തിമൂന്നുകോടിയുടെ ഇന്‍ക്രീസ്. ക്രിസ്തുമസ് ഓണത്തെ കടത്തിവെട്ടി. ന്യൂ ഇയര്‍ ക്രിസ്തുമസിനെ കടത്തിവെട്ടും. അങ്ങനെയങ്ങനെ പോകും...) പാട്ടും കുടിയും കൂത്താട്ടവുമൊക്കെ കഴിഞ്ഞ് ആഘോഷിസ്റ്റുകള്‍ ഒരല്‍പം ഹാങ്ഓവറോടെയാകും 2008 ലെ പുത്തന്‍ പ്രഭാതത്തില്‍ കണ്ണുതുറക്കുന്നത്. ആലോചിച്ചുനോക്ക് നാത്തൂനേ! അതുതന്നെ ഒരു എരണക്കേടല്ലേ...? പിന്നെ പതിവുമട്ടില്‍തന്നെ... പാര... അസൂയ... ആക്രാന്തം... അല്‍പത്തരം... ഏഷണി... അത്... ഇത്... നമ്മുടെ മനസ്സിലെ ഇരുട്ടില്‍ ഒരു തുള്ളിപോലും വെളിച്ചം കേറ്റാതെയാണ് നാം കാപ്പി ന്യൂഇയറും ചായ ന്യൂഇയറുമൊക്കെ പറഞ്ഞതെന്നര്‍ത്ഥം. എല്ലാം ചടങ്ങിന്. ആഘോഷിക്കാന്‍ ഒരു കാരണം വേണം. ന്യൂഇയറെങ്കില്‍ അത്, ഓണമെങ്കില്‍ അത്... വര്‍ഷത്തില്‍ രണ്ട് ന്യൂഇയറുണ്ടെങ്കില്‍ ബഹുസന്തോഷം. രണ്ടുപ്രാവശ്യം ആഘോഷിക്കാമല്ലോ.

ആയിക്കോട്ടെ. നേരത്തേ പറഞ്ഞതുപോലെ എല്ലാം നന്നായി ആഘോഷിച്ചോട്ടെ. പക്ഷെ ആ ആഘോഷങ്ങള്‍ മനസ്സിലേക്ക് ചെല്ലണം. അപ്പോള്‍ നമ്മള്‍ ചിന്തിയ്ക്കും. "ഹ! പുതുവര്‍ഷം. പുതിയ ചിന്തകള്‍. പുതിയ പ്രതീക്ഷകള്‍, മതി. പഴയ കുശുമ്പും കുന്നായ്മയുമൊക്കെ ഇനി പുതിയ വര്‍ഷത്തിലേക്ക് ഞാന്‍ കൂട്ടിക്കൊണ്ടുപോകാന്‍ പാടില്ല. ഞാനുള്‍പ്പെടെ ലോകത്തെ സകലജീവികള്‍ക്കും ഒരുപോലെ അര്‍ഹമായ ഭൂമി. ഇതിപ്പോള്‍ 2008 ജനുവരി. നൂറുവര്‍ഷം കഴിഞ്ഞ് 2108 ജനുവരി ഒന്ന് പിറക്കുമ്പോള്‍ ഇന്ന് ഭൂമിയിലുള്ള ആരും, അല്‍ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഉണ്ടാകില്ല. പക്ഷെ അന്നും എന്റെ ഈ ഭൂമി ഉണ്ടാകണം. ഇതിനെക്കാള്‍ നന്നായി. ഇന്നത്തേക്കാള്‍ നന്നായി കാറ്റും വെളിച്ചവും പുഴയും വയലും മഞ്ഞും പട്ടണവും കാറും ബസും പ്ലെയിനും ഒക്കെ വേണം. അങ്ങനെ നന്നായി വേണമെങ്കില്‍ എന്റെ മനസ്സ് ഞാന്‍ നന്നാക്കിത്തുടങ്ങണം. ഈ ന്യൂഇയര്‍ അങ്ങനെയാണ് ഞാന്‍ ആഘോഷിക്കാന്‍ പോകുന്നത്...'' അങ്ങനെയുള്ള ചിന്തകള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അടുത്തവര്‍ഷം അവസാനം 2009 നെ സ്വീകരിച്ചുകൊണ്ടുള്ള ആഘോഷത്തെക്കാള്‍ 2008 നെ പിരിയുന്ന വേദനയായിരിക്കും നമ്മുടെ മനസ്സില്‍ നിറയുന്നത്. അതല്ലേ നാത്തൂനേ ഇപ്പോള്‍ കൂടുതല്‍ ആവശ്യമുള്ള ആഘോഷം - നാത്തൂന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നാത്തൂന് സ്നേഹം നിറഞ്ഞ ഹാപ്പി ന്യൂഇയര്‍.

(ലേഖകന്‍: കൃഷ്ണ പൂജപ്പുര. കടപ്പാട്: ദേശാഭിമാനി)

Thursday, January 3, 2008

തൊഴില്‍ തേടി എത്തുന്ന മറുനാട്ടുകാര്‍

അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്ന മറുനാടന്‍ തൊഴിലാളികളെ കൂടി കണക്കിലെടുത്തുള്ള ആസൂത്രണപ്രക്രിയക്ക് കേരളം എത്രയും വേഗം തയ്യാറാകണമെന്ന് പഠനം. കേരളസമൂഹത്തിലേക്ക് ഈ കുടിയേറ്റ തൊഴിലാളികളെ ഉള്‍ച്ചേര്‍ക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഗണിക്കണ്ടതുണ്ട്. ഇല്ലെങ്കില്‍ അടുത്തകാലത്ത് ഫ്രാന്‍സ് പോലെയുള്ള രാജ്യങ്ങള്‍ നേരിട്ട തരത്തിലുള്ള സാമൂഹ്യ അസ്വസ്ഥതകളിലേക്ക് കേരളവും നീങ്ങിയേക്കുമെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസിലെ (സി. എസ്. ഇ. എസ്.) കെ എസ് സുരഭിയും (റിസര്‍ച്ച് അസോസിയേറ്റ്) ഡോ. എന്‍ അജിത്കുമാറും (ഡയറക്ടര്‍) നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചിയിലെ തമിഴ് തൊഴിലാളികള്‍ക്കിടയിലായിരുന്നു പഠനം.

നയരൂപീകരണ രംഗത്തുള്ളവരും ആസൂത്രകരും ഭരണാധികാരികളും ഈ പ്രശ്നങ്ങളെപ്പറ്റി ജാഗ്രത പുലര്‍ത്തണം. സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും ഇതിനുള്ള ശ്രമങ്ങളുണ്ടാകണം. മറുനാടന്‍ തൊഴിലാളികളുടെ വര്‍ധനവ് ഭരണനിര്‍വ്വഹണത്തിലും പൊതുആരോഗ്യ സംവിധാനത്തിലും ശുചിത്വരംഗത്തും ജലവിതരണ മേഖലയിലും ഭവനം, നഗരപരിസ്ഥിതി, ആഭ്യന്തര സൌകര്യങ്ങള്‍,വിദ്യാഭ്യാസം, ക്രമസമാധാനം തുടങ്ങിയ മേഖലകളിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആസൂത്രണത്തിന്റെയും പദ്ധതി നടത്തിപ്പിന്റെയും രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണിത്. രാജ്യത്തിന്റെ പലഭാഗത്തുനിന്നായി ഭാഷയിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന വലിയൊരു ജനവിഭാഗത്തിന്റെ തള്ളിക്കയറ്റം ഭരണനിര്‍വ്വഹണത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.ലഭ്യമായ നഗരസൌകര്യങ്ങളുടെ അപര്യാപ്തതയും പ്രശ്നമാകുന്നു. വന്നുപോകുന്ന ഈ മറുനാട്ടുകാരില്‍ പലരും ജനസംഖ്യാ കണക്കുകളില്‍ പെടുന്നില്ല. അതുകൊണ്ടുതന്നെ ആസൂത്രണത്തിന്റെ പരിധിയിലും അവര്‍ പലപ്പോഴും വരുന്നില്ല. ഇവരുടെ കണക്കു കൂടി പരിഗണിച്ചുള്ള കണക്കുകള്‍ തയ്യാറാക്കി പ്രാദേശിക ആസൂത്രണപ്രക്രിയക്ക് രൂപം നല്‍കണം. ഇവരുടെ എണ്ണവും വൈവിധ്യവും നഗരാസൂത്രണത്തില്‍ പരിഗണനാവിഷയമാകണം. ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതിയും സുസ്ഥിര നഗര വികസന പദ്ധതിയും പോലെയുള്ളവ നടപ്പാക്കുമ്പോള്‍ മറുനാടന്‍ തൊഴിലാളികളെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രണ്ടായിരത്തിലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 1.3 ശതമാനം പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ്. ഇവരില്‍ 67.8% പേരും തമിഴ്നാട്ടില്‍ ജനിച്ചവരാണ്. കര്‍ണാടകക്കാര്‍ 13.5% വരും. മഹാരാഷ്ട്ര-4.5%, ആന്ധ്രാപ്രദേശ് - 2.3%,പോണ്ടിച്ചേരി-2.1%, ഉത്തര്‍പ്രദേശ്-1.4%, പശ്ചിമ ബംഗാള്‍-1.0% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റം. ഇവരില്‍ പകുതിയോളം പേര്‍ (49.1%) സ്ത്രീകളാണെന്നും പഠനം പറയുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സെന്‍സസ് കണക്കില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഈ കണക്കുകളെല്ലാം അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ളവയാണ്. അതിനുശേഷം ഏറെ തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മറുനാടന്‍ തൊഴിലാളികള്‍ എറണാകുളം ജില്ലയിലാണ്. ഈ തൊഴിലാളികളില്‍ ചെറിയൊരു പങ്കാണ് ഏതെങ്കിലും തൊഴിലില്‍ വിശേഷജ്ഞാനമുള്ളവര്‍. ഭൂരിഭാഗം പേരും കെട്ടിട നിര്‍മ്മാണത്തിലും റോഡ് പണിയിലും പൈപ്പിടല്‍ പോലുള്ള ജോലികളിലും ഏര്‍പ്പെടുന്നവരാണ്. കുറച്ചുപേര്‍ കൃഷിയിലും വ്യവസായങ്ങളുടെ അനുബന്ധ സേവന മേഖലകളിലും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്ന് തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുമ്പോലെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് ഒഴുകുന്നു. സംസ്ഥാന സമ്പദ്‌ വ്യവസ്ഥയുടെയും ആഭ്യന്തരമേഖലയിലെയും നിര്‍മ്മാണരംഗത്തെയും വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ കുടിയേറ്റം വര്‍ധിക്കാനാണ് സാധ്യത.

കൊച്ചിയിലെ തമിഴ് തൊഴിലാളികള്‍ രണ്ടുതരമാണ്. കരാറുകാര്‍ക്ക് കീഴില്‍ പണിയെടുക്കുന്നവരും അന്നന്ന് കിട്ടുന്ന പണിയെടുക്കുന്നവരും. ആദ്യകൂട്ടര്‍ക്ക് നിശ്ചിത കാലത്തേക്ക് കരാറുകാര്‍ പണി നല്‍കും. മറ്റേകൂട്ടര്‍ നഗരത്തിലെ 'തൊഴില്‍ ചന്ത'കളായി മാറിയിട്ടുള്ള സ്ഥലങ്ങളില്‍ ദിവസവും തൊഴില്‍ കാത്തുനില്‍ക്കുന്നു. വാത്തുരുത്തി, കടവന്ത്ര, കലൂര്‍, ബാനര്‍ജി റോഡിലെ മാര്‍ക്കറ്റ് ജംഗ്‌ഷന്‍, ഇടപ്പള്ളി, തൃക്കാക്കര തുടങ്ങിയ സ്ഥലങ്ങള്‍ ഇന്ന് ഇത്തരം തൊഴില്‍ ചന്തകളാണ്. വാത്തുരുത്തി, വാഴക്കാല, ഇടപ്പള്ളി, തൃക്കാക്കര എന്നിവിടങ്ങളില്‍ ഈ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുമുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ സമയം പണിയെടുക്കുമെന്നതും മലയാളികളേക്കാള്‍ അവര്‍ കൂടുതല്‍ അനുസരണയുള്ളവരാണെന്നതുമൊക്കെ ഇവരെ ജോലിക്ക് കൂടുതലായി നിയോഗിക്കുന്നതിന് വിശദീകരണമായി തൊഴിലുടമകളും കരാറുകാരും പറയുന്നു.

പഠനത്തിന്റെ ഭാഗമായി കൊച്ചിയിലെ തമിഴ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയില്‍ നിന്നുകിട്ടിയവിവരങ്ങള്‍ അടിസ്ഥാനമാക്കി ഈ തൊഴിലാളികളുടെ ജീവിത സാഹചര്യവും തൊഴില്‍ അന്തരീക്ഷവും അവരെ കൊച്ചിയിലെത്തിച്ച ഘടകങ്ങളുമൊക്കെ പഠനം വിലയിരുത്തുന്നു.തൊഴിലാളികളില്‍ പകുതിയോളം പേര്‍ സ്കൂളില്‍ പോയിട്ടേ ഇല്ലെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. ഇവരില്‍ കൂടുതല്‍ സ്ത്രീകളാണ്. 19% പേര്‍ സ്കൂള്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്. നാലില്‍ മൂന്ന് പേരും വിവാഹിതരാണ്. വിവാഹിതരില്‍ 59% പേരും കുടുംബമായി കൊച്ചിയില്‍ താമസിക്കുകയാണ്.

ഈ തൊഴിലാളികള്‍ കൊച്ചിയിലെത്തിയത് വ്യത്യസ്തകാരണങ്ങളാലാണ്. നാട്ടിലെ കുറഞ്ഞ വേതനവും അവസരങ്ങളില്ലായ്മയുമാണ് ഭൂരിപക്ഷം തൊഴിലാളികളേയും ഇവിടേക്ക് നയിച്ചത്. പുരുഷന്മാരില്‍ 66% വും സ്ത്രീകളില്‍ 63% വും നാട്ടിലെ കുറഞ്ഞ വേതനം കുടിയേറ്റത്തിന് കാരണമായി പറയുന്നു. തൊഴിലില്ലായ്മ പുരുഷന്മാരില്‍ 40% പേരും സ്ത്രീകളില്‍ 48% പേരും ചൂണ്ടിക്കാട്ടി. വരള്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ കാരണമായി പറഞ്ഞവര്‍ 35% വരും. ഈ പ്രശ്നം കൂടുതലായി പറഞ്ഞത് സ്ത്രീകളാണ്. നാട്ടില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് നാലിലൊന്നു പേരും. ചെറിയ കച്ചവടവും മറ്റും നടത്തിയിരുന്നവരുമുണ്ട്. 56% പേരും എന്തെങ്കിലും പ്രത്യേക തൊഴില്‍ അറിയുന്നവരല്ല. എന്തു തൊഴില്‍ ചെയ്യാനും തങ്ങള്‍ സന്നദ്ധരാണെന്ന് ഭൂരിഭാഗം തൊഴിലാളികളും സര്‍വ്വേയില്‍ വ്യക്തമാക്കി. നിര്‍മ്മാണജോലിയാണ് മുഖ്യരംഗമെന്ന് പറയുന്നുണ്ടെങ്കിലും പലരും ഒരു ദിവസം കെട്ടിടം പണിക്ക് പോയാല്‍ പിറ്റേന്ന് കാന കോരാനോ കിണര്‍ കുഴിക്കാനോ പോകും. ഒമ്പതു ശതമാനം പേരേ പരിശീലനം ആവശ്യമുള്ള കല്‍പ്പണി, പെയിന്റിങ്ങ്, പ്ളംബിങ്ങ് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്നുള്ളൂ.

കുടിയേറ്റ തൊഴിലാളികള്‍ക്ക് കിട്ടുന്ന ശരാശരി വേതനം 211 രൂപയാണ്. സ്ത്രീകള്‍ക്ക് കൂലി കുറവാണ്. പുരുഷന് ശരാശരി 226 രൂപ കിട്ടുമ്പോള്‍ സ്ത്രീക്ക് ശരാശരി 196 രൂപയാണ് പ്രതിദിനം കിട്ടുന്നത്. നാട്ടില്‍ ഇവര്‍ക്ക് കിട്ടുന്ന വേതനത്തെപ്പറ്റി സര്‍വ്വേയില്‍ ചോദ്യമുണ്ടായി. പുരുഷന്മാര്‍ക്ക് 96ഉം സ്ത്രീകള്‍ക്ക് 56ഉം രൂപയാണ് നാട്ടില്‍ കിട്ടുന്നത്. ശരാശരി കണക്കെടുത്താല്‍ തമിഴ്‌നാട്ടില്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി കൂലി ഇവിടെ കിട്ടുന്നുണ്ട്. സ്ത്രീകള്‍ക്ക് മൂന്നര ഇരട്ടി വരെ കൂലിക്കൂടുതല്‍ കിട്ടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മിലെ വേതനത്തിലെ വ്യത്യാസം കൊച്ചിയില്‍ തമിഴനാട്ടിലേതിനേക്കാള്‍ കുറവാണെന്നും കാണാം. പണക്കണക്കില്‍ നോക്കുമ്പോള്‍ വേതനത്തില്‍ കാര്യമായ വ്യത്യാസമുണ്ടെങ്കിലും കൊച്ചിയിലെ ജീവിതച്ചെലവ് അവരുടെ ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതലായതിനാല്‍ തൊഴിലാളികളുടെ യഥാര്‍ഥ വരുമാനത്തില്‍ അതേ തോതില്‍ മെച്ചമില്ല.

തൊഴിലാളികളുടെ ശരാശരി ജോലിസമയം ഒമ്പതു മണിക്കൂറാണെന്നും പഠനം പറയുന്നു. 93% തൊഴിലാളികള്‍ എട്ടുമണിക്കൂറിലേറെ പണിയെടുക്കുന്നു. ഒമ്പതു മണിക്കൂറിലേറെ പണിയെടുക്കേണ്ടി വരുന്നതായി 30% തൊഴിലാളികള്‍ സര്‍വ്വേയില്‍ വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിപക്ഷവും വര്‍ഷം മുഴുവന്‍ കൊച്ചിയില്‍ പണിയെടുക്കുന്നില്ല. പുരുഷ തൊഴിലാളികളില്‍ പകുതിപ്പേരും എട്ടുമാസത്തില്‍ കുറഞ്ഞ കാലമാണ് കൊച്ചിയില്‍ പണിയെടുക്കുന്നത്. സ്ത്രീ തൊഴിലാളികളാണ് കൊച്ചിയില്‍ കുടുതല്‍ കാലം തങ്ങുന്നത്. അവരില്‍ ഭൂരിപക്ഷവും ഭര്‍താക്കന്മാര്‍ക്കൊപ്പം വന്നിരിക്കുന്നവരായതിനാലാകാം ഇത്. പുരുഷന്മാരില്‍ ഭൂരിപക്ഷത്തിനുമൊപ്പം കുടൂംബം വന്നിട്ടുമുണ്ടാകില്ല. മുമ്പ് നാട്ടില്‍ കൃഷിപ്പണി ചെയ്തിരുന്നവര്‍ വിളവെടുപ്പ് കാലത്ത് നാട്ടില്‍ പോകുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളികള്‍ മിക്കവരും കൊച്ചിയിലെത്തുന്നത് ബന്ധുക്കള്‍ വഴിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ അപേക്ഷിച്ച് തമിഴ് തൊഴിലാളികള്‍ മെച്ചപ്പെട്ട നിലയിലാണ് കഴിയുന്നത്. എണ്ണക്കൂടുതലും ഒന്നിച്ചു താമസിക്കുന്ന രീതിയും അവരുടെ വിലപേശല്‍ ശേഷി കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ കരാറുകാര്‍ ഇപ്പോള്‍ വടക്കേ ഇന്ത്യയില്‍ നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി തുടങ്ങിയിട്ടുണ്ട്. മോശപ്പെട്ട തൊഴില്‍ ജീവിത സാഹചര്യങ്ങളില്‍ കഴിയാനും കൂടുതല്‍ പണിയെടുക്കാനും അവര്‍ തയ്യാറാണെന്നതാണ് കാരണം. അവര്‍ ഇടക്കിടെ നാട്ടില്‍ പോകുകയുമില്ല. ഈ തൊഴിലാളികള്‍ കൂടുതലായി മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നുമുണ്ട്.

നഗരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചാണ് തമിഴ് കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്നത്. അവരുടെ സാമൂഹ്യബന്ധം നിലനിര്‍ത്താനും ഭാഷാപരവും സാംസ്ക്കാരികവുമായ സ്വത്വം സംരക്ഷിക്കാനും ഇത് അവരെ സഹായിക്കുന്നു. നാട്ടുകാര്‍ വീട് വാടകക്ക് നല്‍കാന്‍ മടിക്കുന്നതും അവരിങ്ങനെ ഒന്നിച്ചു താമസിക്കുന്നതിന് കാരണമാകുന്നുണ്ട്. കൂടുതല്‍ പേരും ചേരിപോലുള്ള വീടുകളിലാണ് താമസം. ഇരുപതില്‍ ഒരു കുടുംബമാണ് പ്രത്യേക വീട്ടില്‍ താമസിക്കുന്നത്. മറ്റുള്ളവര്‍ ഒറ്റമുറി വീടുകളിലോ മറ്റുള്ളവര്‍ക്കൊപ്പമോ താമസിക്കുന്നു. കുടുംബം കൂടെ ഇല്ലാത്തവര്‍ കടവരാന്തകളില്‍ ഉറങ്ങുന്നു. ആവശ്യത്തിന് വിസര്‍ജ്ജന സൌകര്യം പലയിടത്തുമില്ല. പലപ്പോഴും പലര്‍ക്കായി ഒരു കക്കൂസേ ഉണ്ടാകൂ. ഇങ്ങനെ പങ്കുവെക്കുന്നവര്‍ 87% വരും. അതുകൊണ്ട് പൊതുസ്ഥലങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ഇത് അവരുടെ ആരോഗ്യത്തേയും പ്രദേശത്തെ പൊതുജനാരോഗ്യത്തെയും ബാധിക്കുന്നു. പൊതു ടാപ്പില്‍ നിന്നാണ് തൊഴിലാളികളില്‍ ഭൂരിപക്ഷവും വെള്ളമെടുക്കുന്നത്.കുളിക്കാനും തുണി അലക്കാനുമായി ദിവസവും പത്തുരൂപ പബ്ളിക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ ചെലവാക്കുന്ന തൊഴിലാളിയേയും കണ്ടു.

നാലിലൊന്നുപേര്‍ക്കും വീട്ടില്‍ വൈദ്യുതിയില്ല. 77% പേരും ഭക്ഷണം പാകം ചെയ്യാന്‍ മണ്ണെണ്ണയോ വിറകോ ആണുപയോഗിക്കുന്നത്. വിറകിനായി താമസിക്കുന്നതിനടുത്തുള്ള കണ്ടല്‍ വനത്തെയും മറ്റുമാണ് ചിലര്‍ ആശ്രയിക്കുന്നത്. ഇത് നഗര പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്നമാണ്. 85% പേര്‍ക്കും പ്രത്യേകം അടുക്കളയില്ല. താമസിക്കുന്ന ഒറ്റമുറി തന്നെ അടുക്കളയാക്കുന്നു.ഈ മുറിക്ക് വായു കടക്കാനും പോകാനും കൃത്യമായ സംവിധാനവും ഉണ്ടാകില്ല. മൂന്നില്‍ രണ്ടു തൊഴിലാളികളും 500 മുതല്‍ 1000 വരെ വാടക നല്‍കുന്നു.

പുരുഷ തൊഴിലാളികളില്‍ മൂന്നില്‍ രണ്ടും ഹോട്ടലിലാണ് രാവിലെയും ഉച്ചക്കും ഭക്ഷണം കഴിക്കുന്നത്. രാത്രി ഭക്ഷണം വീട്ടിലാണ്. സ്ത്രീ തൊഴിലാളികളില്‍ നാലിലൊന്ന് പ്രാതല്‍ ഹോട്ടലില്‍ കഴിക്കും. ഉച്ചഭക്ഷണം പൊതിഞ്ഞു കൊണ്ടുവരും. അത്താഴം അവരില്‍ ഭൂരിപക്ഷവും വീട്ടില്‍ കഴിക്കും.

കുടിയേറ്റ തൊഴിലാളികളുടെ വീട്ടിലെ മാലിന്യങ്ങള്‍ ഏറെയും പൊതുസ്ഥലത്ത് നിക്ഷേപിക്കുകയാണെന്ന് പഠനം പറയുന്നു. 34% പേര്‍ നഗരസഭയുടെ മാലിന്യശേഖരണ സ്ഥലത്ത് മാലിന്യം ഇടുന്നു. 34% പേര്‍ കാനയില്‍ മാലിന്യം തള്ളുന്നു.ശേഷിച്ചവര്‍ താമസ സ്ഥലത്തിനടുത്തും റോഡിലും കനാലിലും ഒക്കെ മാലിന്യമെറിയുന്നു. മൂന്നിലൊന്ന് തൊഴിലാളികള്‍ മാത്രമാണ് മാലിന്യം ഉചിതമായ സ്ഥലത്ത് നിക്ഷേപിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. നഗര പരിസ്ഥിതിയിലും പൊതുജനാരോഗ്യത്തിലും ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്.ഈ പ്രശ്നങ്ങളെല്ലാം തൊഴിലാളികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ദുശ്ശീലങ്ങളുമുണ്ട്. 60% പുരുഷന്മാരും മദ്യപിക്കുന്നു. പുകവലിക്കുന്നവരാണ് 70% പുരുഷന്മാരും. 16% പേര്‍ പാന്‍ പരാഗും ഉപയോഗിക്കുന്നു. പുകയില ചവക്കുന്നവരുടെ എണ്ണം കൂടുതല്‍ സ്ത്രീകളിലാണ്. ഇത് 48% വരും.

ചികിത്സക്കായി 37% പേരും നഗരത്തിലെ സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. 30% പേര്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങി കഴിക്കുന്നു. അഞ്ചിലൊരു ഭാഗം പേര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ സൌജന്യ ചികിത്സ ലഭിക്കാത്തതാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പലരും പോകാത്തതിന്റെ കാരണം. അവിടുത്തെ ചികിത്സാസമയവും ഈ തൊഴിലാളികള്‍ക്ക് സൌകര്യപ്രദമല്ല. സര്‍ക്കാരിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്കിടയില്‍ തീരെ എത്തുന്നില്ലെന്നും പഠനം കണ്ടെത്തുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ രണ്ടു ശതമാനം പേരെ മാത്രമാണ് ഹെല്‍ത്ത് വര്‍ക്കര്‍ സന്ദര്‍ശിച്ചിട്ടുള്ളത്. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള തൊഴിലാളികള്‍ കുട്ടികള്‍ക്ക് പോളിയോയും മറ്റും കൊടുത്തിട്ടുണ്ട്, അത് നാട്ടില്‍ പോയി കൊടുക്കുകയായിരുന്നു. ഇവിടെ എവിടെയാണ് പോളിയോ കൊടുക്കുന്നതെന്ന് അവര്‍ക്ക് അറിയാനാകുന്നില്ല. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പൊതുജനാരോഗ്യ സംവിധാനത്തിന്റെ അറിവ് പരിമിതമാണ്. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവര്‍ ചിക്കുന്‍ ഗുനിയ അടക്കം പലരോഗങ്ങളുടെയും വാഹകരാകാനിടയുണ്ട്. കുടിയേറ്റവും എയ്‌സിന്റെ വ്യാപനവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിതര സംഘടനകളുടെ ബോധവല്‍ക്കരണവും മറ്റും ഈ തൊഴിലാളികള്‍ക്കിടയില്‍ ഒരു പരിധിവരെയുണ്ട്. 27% തൊഴിലാളികള്‍ക്ക് കൊച്ചിയിലെ ജോലിക്കിടയില്‍ പരിക്കുണ്ടായിട്ടുണ്ട്. ഇവരില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ മാത്രമേ ചികിത്സാ ചെലവുകള്‍ തൊഴിലുടമ വഹിച്ചിട്ടുള്ളൂ.

തൊഴിലാളികളുടെ മക്കള്‍ ഭൂരിപക്ഷവും നാട്ടിലാണ് പഠിക്കുന്നത്. കൊച്ചിയിലുള്ളവരില്‍ മൂന്നിനും ആറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ അഞ്ചില്‍ രണ്ടു വിഭാഗം പ്രീസ്കൂളില്‍ പോകുന്നില്ല. കൂടുതല്‍ തമിഴ് മീഡിയം സ്കൂള്‍ തുടങ്ങുകയോ സര്‍വ്വ ശിക്ഷാ അഭിയാന്‍ മുഖേനയുള്ള ബദല്‍ സ്കൂള്‍ സംവിധാനം വിപുലപ്പെടുത്തുകയോ വേണം.

തൊഴിലാളികളില്‍ പുരുഷന്മാരില്‍ 56%വും സ്ത്രീകളില്‍ 16%വും പത്രം വായിക്കും. 69% പേര്‍ റേഡിയോ കേള്‍ക്കും. 73% പേര്‍ ടിവി കാണും. അടുത്ത വീട്ടിലോ കടയിലോ പോയാണ് ടിവി കാണുന്നത്. ഇതിലൊക്കെ സ്ത്രീകളും പുരുഷന്മാരും ഏറെക്കുറെ ഒരുപോലെയാണ്. പക്ഷേ പുരുഷന്മാരില്‍ 62% സിനിമക്ക് പോകുമ്പോള്‍ സ്ത്രീകളില്‍ 30% മാത്രമേ സിനിമ കാണുന്നുള്ളൂ. സ്വന്തം വീട്ടില്‍ മാസത്തിലൊരിക്കല്‍ പോകുന്നവരാണ് തൊഴിലാളികളില്‍ പകുതിയിലേറെ (55%)പ്പേരും.

കൊച്ചിയില്‍ നേരിടുന്ന മുഖ്യ പ്രശ്നമായി കുടിയേറ്റ തൊഴിലാളികള്‍ പറഞ്ഞത് ഇവിടെയുള്ളവരുമായി തൊഴിലിടങ്ങളിലും തൊഴില്‍ കാത്തു നില്‍ക്കുന്നിടത്തും ഇടക്കിടെ ഉണ്ടാകുന്ന വഴക്കാണ്. 25% പേര്‍ ഈ പരാതി പറഞ്ഞു. ചിലരൊക്കെ മര്‍ദ്ദനമേറ്റതായും പറഞ്ഞു. ഭാഷ പ്രശ്നമാകുന്നുവെന്ന് പറഞ്ഞവരുണ്ട്. പൊതുസേവനങ്ങള്‍ എവിടെ ലഭിക്കും എന്നും മറ്റുമുള്ള വിവരങ്ങള്‍ കിട്ടാനുള്ള പ്രയാസത്തെപ്പറ്റിയാണ് ഏതാനും ചിലര്‍ പരാതിപ്പെട്ടത്.

ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തെപ്പറ്റിയും അവരുടെ തിരിച്ചുവരവിനെപ്പറിയും ഏറെ പഠനം നടക്കുന്നുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള തൊഴിലാളി കുടിയേറ്റത്തെപ്പററി വേണ്ടത്ര ഗവേഷണം നടക്കുന്നില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കുടിയേറ്റത്തിന്റെ എല്ലാവശങ്ങളും ആഴത്തില്‍ പരിശോധിക്കപ്പെടണം. തൊഴില്‍ വിപണി, പട്ടിണി, ആരോഗ്യം. വിദ്യാഭ്യാസ ലഭ്യത, തുടങ്ങിയ പ്രശ്നങ്ങളെല്ലാം ആസൂത്രണവുമായും നഗര വികസനവുമായും ബന്ധപ്പെടുത്തി പഠിക്കണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന്റെ കാരണങ്ങളും അവരുടെ തെരഞ്ഞെടുപ്പും തൊഴില്‍ രീതികളും എല്ലാം പരിശോധിക്കപ്പെടണം. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ എത്ര നന്നായി നടപ്പാകുന്നു എന്നതും പഠനവിധേയമാകണം.

പലപ്പോഴും കുടിയേറ്റ തൊഴിലാളികള്‍ ക്രിമിനലുകളായി മുദ്രയടിക്കപ്പെടുന്നു. മറുനാട്ടുകാരായ കുറ്റവാളികളില്‍ നിന്ന് ഇവരെ തിരിച്ചറിയാന്‍ സംവിധാനം വേണം. ഇതിനായി തിരിച്ചറിയല്‍ രേഖകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. മധ്യപ്രദേശില്‍ ഇത്തരം രീതി നിലവിലുണ്ട്.കുടിയേറ്റ തൊഴിലാളികള്‍ വ്യത്യസ്ത സാമൂഹ്യ,സാംസ്കാരിക, ഭാഷാ വിഭാഗങ്ങളില്‍ നിന്നു വരുന്നവരായതിനാല്‍ ഇത് പ്രധാനമാണ്. നമ്മുടെ സമൂഹത്തിലേക്കുള്ള അവരുടെ ഉല്‍ഗ്രഥനവും ആഴത്തിലുള്ള പഠനം വേണ്ട കാര്യമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടിയേറ്റ തൊഴിലാളികളെയാകെ ഉള്‍പ്പെടുത്തുന്ന പഠനം അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Wednesday, January 2, 2008

കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവോ?

സംസ്ഥാനത്തെ തൊഴിലില്ലായ്മയെയും കുടിയേറ്റസ്വഭാവത്തെയും സംബന്ധിച്ച് സമീപകാലത്ത് പ്രസിദ്ധീകൃതമായ ഒരുപഠനം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. അതിനു മുന്‍പ് വിശ്വസിക്കപ്പെട്ടിരുന്ന ചില ധാരണകളെയെങ്കിലും ഈ പഠനം തകിടം മറിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഡോ. എസ് ഋദയരാജനും കെ എസ് സക്കറിയയും ചേര്‍ന്നു നടത്തിയതാണ് പ്രസ്തുത പഠനം. Immobility in Mobility: Kerala's Migration Situation, 2007 എന്നതായിരുന്നു വിഷയം. കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്നും കേരളത്തില്‍ തൊഴിലില്ലായ്മ കുറയുന്നുവെന്നും, ലോകത്തിന്റെ പൊതുസവിശേഷതയില്‍നിന്ന് വേര്‍തിരിഞ്ഞാണ് കേരളം ഇക്കാര്യത്തില്‍ നില്‍ക്കുന്നത് എന്നും ഋദയരാജന്‍ പറയുന്നു. തൊഴിലില്ലായ്മയുടെ നിരക്ക് 2003ല്‍ 19.1 ശതമാനമായിരുന്നത് 2007ല്‍ 9.4 ആയി കുറഞ്ഞെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ തൊഴിലില്ലായ്മ നിരക്കില്‍ ‍50 ശതമാനത്തിലേറെ കുറവുണ്ടായി എന്നു കാണുന്നത് അത്ര ചെറിയ കാര്യമല്ല.

പ്രധാനമായും 3 കാരണങ്ങളാണ് ഇതിന് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഒന്ന്, ജനസംഖ്യാ വര്‍ദ്ധനവിന്റെ നിരക്കിലുണ്ടായ സങ്കോചം കുടിയേറ്റ സ്വഭാവത്തെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടാമതായി ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ പിന്നോക്കം പോക്ക് കുടിയേറ്റ നിരക്കില്‍ സ്വാധീനിക്കുന്നുണ്ട്. പ്രവാസികള്‍ അയക്കുന്ന പണം ഉല്പാദനപരമായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് തൊഴിലില്ലായ്മ കുറയുന്നതിന് കാരണമായിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെടുത്തുന്ന വളര്‍ച്ചയുടെ(jobless growth) നയങ്ങളാണ് രാജ്യത്ത് കുറെക്കാലമായി നടപ്പാക്കുന്നത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതില്‍നിന്ന് കുതറി മാറാനും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനും ഒരു സംസ്ഥാനത്ത് അധികാരം ലഭിക്കുന്നതുകൊണ്ട് ആര്‍ക്കും സാധ്യമല്ലെന്ന കാര്യവും പൊതുവെ എല്ലാവര്‍ക്കും അറിയാവുന്നത് തന്നെ. എങ്കിലും ലഭിക്കുന്ന പരിമിതമായ അധികാരം ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ ഉണ്ട്. അത് ചെയ്യുവാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയാണെങ്കില്‍ ചില ഗുണങ്ങള്‍ ഉണ്ടായേക്കാം എന്നു വിശാലമായി പറയാം.

തൊഴിലവസരങ്ങള്‍ കുറയുന്ന പ്രധാനമേഖല കാര്‍ഷികരംഗമാണ്. പുതിയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന ജില്ലകളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും, കാര്‍ഷികമേഖലയില്‍ സംസ്ഥാനത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളും പുതിയ ഉണര്‍വ് സംഭാവന ചെയ്തിട്ടുണ്ട്. ഒരു പക്ഷെ ഈ പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് കാരണങ്ങളിലൊന്നായി വര്‍ത്തിച്ചത് ഇതായിരിക്കാം.

കേരളത്തില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ ഈയടുത്തയിടെ കുറവുവന്നിട്ടുണ്ടെന്ന കണ്ടെത്തല്‍ ശ്രദ്ധേയമാണ്. നമ്മുടെ നാട്ടില്‍നിന്ന് വിദേശരാജ്യങ്ങളില്‍പ്പോയി പണിയെടുക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദശകങ്ങളില്‍ കുത്തനെ ഉയരുകയായിരുന്നു. സാമ്പത്തികബുദ്ധിമുട്ടുകളും രൂക്ഷമായ തൊഴിലില്ലായ്മയും സാമൂഹ്യ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അഭിവാഞ്ഛയുമാണ് പ്രധാന കാരണങ്ങളെങ്കിലും 1990കള്‍ക്കുശേഷമുള്ള ആഗോളീകരണത്തിന്റെ പ്രതിഫലനങ്ങള്‍ തൊഴില്‍ശക്തിയുടെ 'കയറ്റുമതി'യിലും 'ഇറക്കുമതി'യിലും ദൃശ്യമാണ്.

വിദേശരാജ്യങ്ങളിലേക്ക് താരതമ്യേന സുരക്ഷിതമായി ചേക്കേറാന്‍ അവസരം ലഭിക്കുന്ന അപൂര്‍വം ഭാഗ്യശാലികള്‍ അതിവിദഗ്ദ അപൂര്‍വതൊഴിലുകളില്‍ വൈദഗ്ദ്യം നേടിയ വൈദ്യശാസ്ത്ര, എന്‍ജിനിയറിങ്, ശാസ്ത്ര-സാങ്കേതിക, കമ്പ്യൂട്ടര്‍, മാനേജ് മെന്റ് മുതലായ മേഖലകളിലുള്ളവരായിരിക്കും. അത്ര വിദഗ്ദരല്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ഉപജീവനാര്‍ഥം അപകടങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളിലും കഠിനമായ കാലാവസ്ഥയിലും പണിയെടുക്കുന്നത് ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം, റോഡുപണി, ഖനികള്‍, ഗതാഗതം, ഹോട്ടല്‍, വസ്ത്രനിര്‍മാണം, ശുചീകരണം മുതലായ മേഖലകളിലാണ്. സ്ത്രീകളാകട്ടെ വീട്ടുവേലക്കാരായാണ് കൂടുതലും പണിയെടുക്കുന്നത്. ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും തെക്കെ ഇന്ത്യക്കാരും അവരില്‍ തന്നെ ഏറ്റവുമധികമുള്ളത് മലയാളികളുമാണ്.

സത്യത്തില്‍ തൊഴിലാളിയായ മനുഷ്യന്റെ പ്രവാസജീവിതമെന്നത് അസ്വീകാര്യമായ മണ്ണിലേക്കു പറിച്ചുനടപ്പെട്ട വൃക്ഷത്തിന്റെ അവസ്ഥയേക്കാള്‍ ദയനീയമാണ്. ഒരു തൊഴില്‍നിയമത്തിന്റെയും പരിരക്ഷ അവര്‍ക്കില്ലതാനും. അന്തര്‍ദേശീയ തൊഴില്‍സംഘടനയുടെ കണക്കനുസരിച്ചുതന്നെ 15 ശതമാനത്തിലേറെപ്പേര്‍ ഒരു സ്ഥിരതയുമില്ലാത്ത തൊഴിലുകളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. തത്വദീക്ഷയില്ലാത്ത സ്വകാര്യവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ഈ രംഗത്ത് മുമ്പെങ്ങുമില്ലാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുകയാണ്. വികസ്വര രാജ്യങ്ങളില്‍നിന്നുള്ള 'മസ്തിഷ്ക ചോര്‍ച്ച' പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. വാണിജ്യകാര്യങ്ങളില്‍ അതിര്‍ത്തികള്‍ ഇല്ലാതാകുമ്പോഴും മനുഷ്യക്കടത്തും അടിമവേലയും ലൈംഗികചൂഷണവും ബാലവേലയും ചിലപ്പോള്‍ അവയവകച്ചവടവും ഭീകരമായി നടമാടുന്നു. ഇതിനെ ചെറുക്കാന്‍ ആവശ്യമായ നിയമങ്ങള്‍ പല രാജ്യങ്ങളിലും ഇല്ല. ഉള്ളവയാകട്ടെ പ്രവാസികള്‍ക്ക് ഗുണകരവുമല്ല. സംഘടനാ സ്വാതന്ത്ര്യമെന്നത് സ്വപ്നം മാത്രമാണ്. മാതൃരാജ്യമോ പലപ്പോഴും തിരിഞ്ഞുനോക്കാറില്ല. ഇവര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ സ്ഥാനവുമില്ല. സ്വന്തം നാടിനു വേണ്ടത് അവരുടെ പണവും, അവര്‍ പ്രവാസിയായി ചെല്ലുന്ന നാടിനുവേണ്ടത് അവരുടെ അധ്വാനത്തെയും മാത്രമാണ് - അവരെയല്ല! ട്രേഡ് യൂണിയനുകള്‍, ഗവണ്‍മെന്റിതര സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ മുതലായവയുടെ ഇടപെടലുകള്‍ പലപ്പോഴും ഗവണ്‍മെന്റുകള്‍ ശത്രുതാമനോഭാവത്തോടെയാണ് കാണുന്നത്. പ്രവാസികളായി വന്ന തൊഴിലാളികളും മനുഷ്യരാണെന്ന പരിഗണനപോലും മിക്കവര്‍ക്കും ലഭിക്കാറില്ല.

അങ്ങിനെയിരിക്കെ, ഉയര്‍ന്ന സാങ്കേതികവൈദഗ്ദ്യം ആവശ്യപ്പെടുന്ന തൊഴിലവസരങ്ങള്‍ ഇപ്പോള്‍ കേരളത്തിലും സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതും പുറംരാജ്യങ്ങളില്‍ അടിമകളെ പോലെ പണിയെടുക്കാന്‍ നിര്‍ബന്ധിതമായവര്‍ നാട്ടില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. എന്നതും ഒരു പക്ഷെ ഈ തൊഴിലില്ലായ്മാ നിരക്കിലെ കുറവിനു കാരണമാണെന്ന് പറയാം.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് പതിനേഴര കോടി ആളുകള്‍ പ്രവാസികളാണ്; അതില്‍ 12 കോടി പേര്‍ തൊഴിലാളികളും അവരുടെ ആശ്രിതരും. യുഎഇയിലെ മൊത്തം തൊഴിലാളികളില്‍ 92 ശതമാനവും കുവൈത്തില്‍ 82 ശതമാനവും ബഹറിനില്‍ 59 ശതമാനവും സൌദി അറേബ്യയില്‍ 56 ശതമാനവും പ്രവാസിത്തൊഴിലാളികളാണ്.

കേരളത്തിലേക്ക് പ്രവാസികളുടെ വകയായി 2006-07ല്‍ 24,500 കോടി രൂപ വന്നെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന് കേന്ദ്ര ബജറ്റ് വിഹിതത്തില്‍ നിന്നും ലഭിക്കുന്നതിന്റെ ഏഴ് ഇരട്ടിയിലധികമാണ്! 1999നും 2004നും ഇടയ്ക്ക് പ്രവാസികളായിപ്പോയ കേരളീയരുടെ എണ്ണം 21 ലക്ഷത്തില്‍നിന്ന് 27.3 ലക്ഷമായി വര്‍ധിച്ചിരുന്നു. ഗള്‍ഫിലെ സഹകരണ കൌണ്‍സിലില്‍ അംഗങ്ങളായിട്ടുള്ള ആറു രാജ്യങ്ങളിലായി (സൌദി അറേബ്യ, യുഎഇ, ബഹറിന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍) 35 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പണിയെടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍തന്നെ സമ്മതിക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ വേറെയും. ഇതില്‍ നല്ലൊരു പങ്ക് കാര്യമായ വിദ്യാഭ്യാസമില്ലാത്തവരും നിരക്ഷരരും അപകടകരമായ സാഹചര്യങ്ങളിലും പ്രതികൂലമായ കാലാവസ്ഥയിലും കഠിനമായ കായികക്ഷമത വേണ്ടുന്ന പണികള്‍ ചെയ്യുന്നവരുമാണ്.

കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ വെറും അഞ്ചു ശതമാനം പേരാണ് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലും മലേഷ്യ, സിങ്കപ്പുര്‍ മുതലായ രാജ്യങ്ങളിലും തൊഴില്‍തേടി പോയിട്ടുള്ളത്. പ്രവാസികളായ മലയാളികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണവും നമ്മുടെ ദൈനംദിന ജീവിതവും വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യാന്തരീക്ഷവും അഭേദ്യമായി ബന്ധപ്പെട്ടവയാണ്.

എന്നാല്‍ മാനവവിഭവശേഷിയെ ഇവിടെത്തന്നെ ഉപയോഗപ്പെടുത്താന്‍ കൂടുതലായി കഴിയണമെങ്കില്‍ ഇന്നുള്ളതിനേക്കാള്‍ എത്രയോ അധികം തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന കാര്യം കാണാതിരുന്നുകൂടാ. ഇപ്പോഴുണ്ടായ ഗുണപരമായ മാറ്റം ശക്തിപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്ന ഭാവനാപൂര്‍ണമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.

Tuesday, January 1, 2008

മാധ്യമങ്ങള്‍ കാണാത്തത്

കടന്നുപോയ വര്‍ഷത്തില്‍, നഗരജീവിതത്തിന്റെ, വിശേഷിച്ചും അതിന്റെ വെണ്ണപ്പാളിയുടെ ആശങ്കകളിലും പ്രതീക്ഷകളിലുമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പതിവുപോലെ കേന്ദ്രീകരിച്ചത്.

കേന്ദ്രീകരണവും ശ്രദ്ധയും ജീവിത രീതികളിലാണ്-ജീവസന്ധാരണ പ്രശ്നങ്ങളിലല്ല.

രതിയിലും ലൈംഗികതയിലുമാണ്-ലിംഗവിവേചനത്തിലല്ല.

നഗരകേന്ദ്രങ്ങളിലെ വര്‍ധിക്കുന്ന സമ്മര്‍ദങ്ങളെക്കുറിച്ചാണ്-ഇന്ത്യയുടെ മരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളെച്ചൊല്ലിയല്ല.

ഐടി വ്യവസായത്തിന്റെ അതിവേഗ വളര്‍ച്ചയെപ്പറ്റിയാണ്-ഉല്‍പ്പാദക വ്യവസായങ്ങളുടെ, വിശേഷിച്ചും ചെറുകിട വ്യവസായങ്ങളുടെ അനിശ്ചിതമായ ഭാവിയെക്കുറിച്ചല്ല.

മികച്ച മാനേജ്‌മെന്റ് സ്കൂളുകളെക്കുറിച്ചാണ്-ബ്ലാക്ക് ബോര്‍ഡും അധ്യാപകരുമില്ലാത്ത പ്രൈമറി സ്കൂളുകളെച്ചൊല്ലിയല്ല.

പഞ്ചനക്ഷത്ര ആശുപത്രികള്‍ വാഗ്ദാനംചെയ്യുന്ന ആരോഗ്യ പരിപാലനത്തെക്കുറിച്ചാണ്-ചിന്നിച്ചിതറിപ്പോകുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെപ്പറ്റിയല്ല.

മികച്ച ഭോജനശാലകളെക്കുറിച്ചാണ്-ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ രൂക്ഷമാകുന്ന ഭക്ഷ്യസുരക്ഷാഭീഷണിയെക്കുറിച്ചല്ല.

അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും ആധിപത്യം സ്ഥാപിച്ചത് ഈ കാര്യങ്ങളാണ്.

നോം ചോംസ്കിയും ഇ ഹെര്‍മനും തങ്ങളുടെ 'സമ്മതങ്ങളുടെ നിര്‍മിതി' എന്ന പുസ്തകത്തില്‍, വായനക്കാരിലോ അനുവാചകരിലോ എത്തുംമുമ്പ് വാര്‍ത്ത കടന്നുപോകുന്ന അഞ്ച് അരിപ്പകളെക്കുറിച്ച് പറയുന്നുണ്ട്.

1. മാധ്യമ സ്ഥാപനത്തിന്റെ വലുപ്പം

2. പരസ്യ താല്‍പ്പര്യങ്ങള്‍

3. വാര്‍ത്താ സ്രോതസ്സ്

4. പ്രതികരണം

5. കമ്യൂണിസ്റ് വിരുദ്ധത എന്നിവയാണവ.

ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ഈ പട്ടികയില്‍ ഒരിനംകൂടി നമുക്കു ചേര്‍ക്കാം-ജാതി.

പോയവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ ഉയര്‍ന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെ മഹത്തായ വിപ്ലവ പരിവേഷത്തോടെയാണ് മാധ്യമങ്ങള്‍ കൊണ്ടാടിയത്. അതിനിടയില്‍ ഒരിക്കല്‍പ്പോലും അവര്‍ അടിച്ചമര്‍ത്തലുകളുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജാതിവ്യവസ്ഥയെക്കുറിച്ചുരിയാടിയില്ല. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷമായ പിന്നോക്ക വിഭാഗങ്ങള്‍ സാമൂഹ്യ നീതിക്കായി നടത്തുന്ന നീണ്ട പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല.

മാര്‍ക്സ് വിശേഷിപ്പിച്ച, സമ്പത്ത് കയ്യാളുന്ന ന്യൂനപക്ഷത്തിന്റെ മേല്‍ക്കോയ്മയില്‍നിന്ന് മാധ്യമങ്ങളും വേറിട്ടു നില്‍ക്കുന്നില്ല. ഈ മേല്‍ക്കോയ്മ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെല്ലാം പ്രകടമാണ്.

(ലേഖകന്‍: ശ്രീ.ആര്‍ വിജയശങ്കര്‍, ഫ്രണ്ട്‌ലൈന്‍ അസോസിയറ്റ് എഡിറ്റര്‍. കടപ്പാട്: ദേശാഭിമാനി)