Sunday, March 2, 2008

വെറും വാക്കുകള്‍ തെരഞ്ഞെടുപ്പ് ജയിപ്പിക്കുമോ?

ധനമന്ത്രി ചിദംബരം അവതരിപ്പിച്ച കഴിഞ്ഞ നാലു ബജറ്റ് ഒരു സൂചകമാണെങ്കില്‍ അദ്ദേഹം തികഞ്ഞ യാഥാസ്ഥിതികനായ സാമ്പത്തിക പരിഷ്കര്‍ത്താവാണ്. നികുതിയിളവുകളിലൂടെയും മറ്റ് ആനുകൂല്യങ്ങളിലൂടെയും സ്വകാര്യമൂലധനം പോഷിപ്പിക്കാന്‍ അദ്ദേഹം ജാഗ്രതയോടെ അത്യധ്വാനം നടത്തിയിരിക്കുന്നു. അതാകട്ടെ അസമത്വത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടാക്കുന്ന വികസനപ്രക്രിയയാണ്. പക്ഷേ, അദ്ദേഹം പ്രകടമായി ഇതില്‍ സന്തുഷ്ടനാണ്. 2006-07ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനവളര്‍ച്ച 9.6 ശതമാനത്തില്‍ തൊട്ടത് ചൂണ്ടിക്കാട്ടി സമീപകാലത്ത് വളര്‍ച്ചയിലുണ്ടായ വേഗം ഒരു ഹ്രസ്വകാല പ്രതിഭാസമല്ലെന്ന് ഗവണ്‍മെന്റിന് അവകാശപ്പെടാം. ഈ പതിറ്റാണ്ടിന്റെ ആദ്യ മൂന്നുവര്‍ഷത്തില്‍ വളര്‍ച്ചനിരക്ക് 4.67 ശതമാനമായിരുന്നു. 2003-04 മുതലുള്ള നാലുവര്‍ഷം ശരാശരി 8.75 ശതമാനമായാണ് വളര്‍ച്ച കണക്കാക്കിയിരിക്കുന്നത്. 2007-08ലെ യഥാര്‍ഥ പ്രതീക്ഷിതവളര്‍ച്ച 8.7 ശതമാനമാണ്. അഞ്ചുകൊല്ലം വളര്‍ച്ച ഏതാണ്ട് ഒമ്പതു ശതമാനത്തില്‍ തുടരുന്നത് വളര്‍ച്ചയുടെ പുതിയൊരു കഥയാണ്.

ഈ വളര്‍ച്ചയ്ക്കൊപ്പം അസമത്വവും വളരുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല. കൃഷിയും ഇന്ത്യന്‍ കര്‍ഷകനും നരകിക്കുമ്പോള്‍, തൊഴിലാളികളും തൊഴിലില്ലാത്ത പാവങ്ങളും കഷ്ടപ്പാടിന്റെയും മന്ദഗതിയിലുള്ള വരുമാനവര്‍ധനയുടെയും ദുരിതമനുഭവിക്കുമ്പോള്‍, വിജയശ്രീലാളിതരായ ഉയര്‍ന്ന ഇടത്തരക്കാരുടെയും വലിയ സമ്പന്നരുടെയും ഏതാനും ബഹുകോടീശ്വരന്മാരുടെയും കഥകളാണ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. വളര്‍ച്ചയോടൊപ്പമുള്ള അസമത്വവും ദുരിതവും ഉയര്‍ന്ന ജിഡിപി വളര്‍ച്ചനിരക്കിന്റെ പ്രഭ കെടുത്തുന്നു. അതില്‍ത്തന്നെയാണ് യഥാര്‍ഥ പ്രശ്നങ്ങള്‍. അഞ്ചുകൊല്ലത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പുയുദ്ധം ചെയ്യേണ്ട പാര്‍ടിയുടെ പ്രതിനിധിയായ രാഷ്ട്രീയക്കാരനാണ് ചിദംബരം. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷംമാത്രം. സാധാരണ വോട്ടര്‍മാര്‍ക്കു മുന്നില്‍ ഒരു വര്‍ഷത്തേക്കെങ്കിലും അദ്ദേഹത്തിന് വഴി മാറേണ്ടതുണ്ട്. ദരിദ്രരെയും സാധാരണക്കാരെയും പ്രീണിപ്പിക്കാനുള്ള ചില ഇളവുകള്‍ വാഗ്ദാനം ചെയ്യേണ്ടതുമുണ്ട്. 2007-08ല്‍ 23 ശതമാനമാണ് നികുതിവരുമാനത്തിലെ വര്‍ധന. വരുംവര്‍ഷത്തില്‍ 17.5 ശതമാനം അധികവര്‍ധന ബജറ്റില്‍ ലക്ഷ്യമിടുന്നു. ഇത് നികുതി-ജിഡിപി അനുപാതം ഉയര്‍ത്തുന്നു.

ചിദംബരം യഥാര്‍ഥ ചുവരെഴുത്ത് വായിച്ചതായും ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അനിവാര്യമായത് ചെയ്തതായുമാണ് ഇതില്‍നിന്ന് പുറമേക്ക് കാണാനാകുന്നത്; അദ്ദേഹം സന്തുഷ്ടനല്ലെങ്കില്‍പ്പോലും. ഇന്ത്യയിലെ പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്നവരും കടക്കെണിയില്‍പ്പെട്ടവരുമായ കര്‍ഷകരുടെ കടാശ്വാസപദ്ധതിക്ക് തുടക്കമിട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മുന്‍കൈ. തീര്‍ച്ചയായും ഇത് മികച്ചതും വളരെ നേരത്തെതന്നെ വേണ്ടിയിരുന്നതുമായ നടപടിയാണ്. പക്ഷേ, കടാശ്വാസപാക്കേജിനെക്കുറിച്ച് നാം ആഴത്തില്‍ പഠിക്കുമ്പോള്‍ ആദ്യമുണ്ടാകുന്ന പ്രതീക്ഷകള്‍ അസ്തമിക്കും. ഒന്നാമതായി, അധിക നികുതിവരുമാനം കടാശ്വാസത്തിനായി വിനിയോഗിക്കാനുള്ള ശ്രമങ്ങളില്ല. പകരം 60,000 കോടി വരുന്ന കടബാധ്യത തീര്‍ക്കാന്‍ വാണിജ്യ -സഹകരണ ബാങ്കുകള്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റി നല്‍കുന്നതുപോലുള്ള ബജറ്റിതര മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായാണ് കരുതേണ്ടത്. ഇത് ധനകമ്മിക്കു പുറത്തുള്ള ഒരു ബുക്കിടപാടില്‍ക്കവിഞ്ഞ ഒന്നല്ല. മാത്രമല്ല, ഭാവിയില്‍ ഈ സെക്യൂരിറ്റിക്കുമേല്‍ പലിശ കൊടുക്കേണ്ടിവരുന്നതുമാണ്.

ഈ രീതി മൊത്തത്തില്‍ അപര്യാപ്തമാണ്. കാര്‍ഷിക കടത്തിന്റെ വലിയൊരു ഭാഗം, വിശേഷിച്ച് ദരിദ്രകര്‍ഷകരുടെ കടം വട്ടിപ്പണക്കാരില്‍നിന്നുള്ളതാണ്. ആ കടമായിരുന്നു എഴുതിത്തള്ളുന്നതെങ്കില്‍ പണമായിത്തന്നെ നല്‍കേണ്ടിവന്നേനെ. അതിന് ഗവണ്‍മെന്റ് തയ്യാറല്ല. അതിനാല്‍ത്തന്നെ ഔപചാരിക ബാങ്കുകള്‍ നല്‍കിയ കടത്തില്‍ മാത്രമായി എഴുതിത്തള്ളല്‍ പരിമിതപ്പെടുന്നു. ഇതുകൊണ്ടുതന്നെ ഏറ്റവും താഴെക്കിടയിലുള്ള കടബാധിതരായ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്നില്ല. അതിനു പുറമെ രണ്ടു ഹെക്ടറോ അതില്‍ കുറവോ ഭൂമിയുള്ള കര്‍ഷകരുടെ കടങ്ങള്‍മാത്രമാണ് എഴുതിത്തള്ളുന്നത്. വരണ്ട ഭൂമിയുള്ളിടങ്ങളിലെ കൂടുതല്‍ നിലം കൈവശമുള്ള ചെറുകിട-ഇടത്തരം കര്‍ഷകരും ഇതില്‍ വരുന്നില്ല.

സാധാരണക്കാരോടുള്ള പരിഗണനയില്ലായ്മ ബജറ്റില്‍ എല്ലായിടത്തും പ്രതിഫലിക്കുന്നുണ്ട്. പണപ്പെരുപ്പമാണ് യഥാര്‍ഥ അപകടമെന്ന് ധനമന്ത്രിതന്നെ പറയുന്നുണ്ട്.

" 2007 ഏപ്രില്‍മുതല്‍ 2008 ജനുവരിവരെയുള്ള കാലത്ത് എണ്ണയുടെയും ചരക്കുകളുടെയും ഭക്ഷ്യധാന്യങ്ങളുടെയും അന്താരാഷ്ട്രവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എണ്ണയുടെ കാര്യം സഭയിലെ എല്ലാവര്‍ക്കുമറിയാം. ഇരുമ്പയിരിന്റെയും ചെമ്പിന്റെയും ഈയത്തിന്റെയും ടിന്നിന്റെയും യൂറിയയുടെയും മറ്റും വില ഉയര്‍ന്നു. ഗോതമ്പുവില 88 ശതമാനവും അരിവില 15 ശതമാനവും ലോകവിപണിയില്‍ വര്‍ധിച്ചു. ഈ പ്രവണതയെല്ലാം വിലക്കയറ്റമുണ്ടാക്കുന്നതാണ്, ആഭ്യന്തര വിലകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതുമാണ്-പ്രത്യേകിച്ച് ഭക്ഷ്യധാന്യവില.''-ബജറ്റിന്റെ ആമുഖത്തില്‍ പറയുന്നു.

ആഭ്യന്തരമായി, പെട്രോളിയത്തിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലവര്‍ധന പൊതുവിലക്കയറ്റത്തിന് ഇടയാക്കുന്നു. സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലയാണ് വര്‍ധിക്കുന്നത്. ആ പ്രശ്നം പരിഹരിക്കാന്‍ ധനമന്ത്രി ഒന്നും ചെയ്യുന്നില്ല. പെട്രോള്‍ വില ലിറ്ററിന് രണ്ടുരൂപയും ഡീസലിന്റേത് ഒരു രൂപയും കൂട്ടിയപ്പോള്‍ത്തന്നെ ചില്ലറവില്‍പ്പനവില കുറയ്ക്കും മട്ടില്‍ തീരുവകള്‍ ഇളവുചെയ്യാന്‍ കഴിയുമായിരുന്നു. ഖജനാവില്‍ വലിയതോതില്‍ പണം എത്തി. അതിന് അനുസൃതമായി ഡ്യൂട്ടിയും ചുമത്തി. എണ്ണവിലവര്‍ധനയുടെ ആഘാതം ഭാഗികമായി കുറയ്ക്കാന്‍ കഴിയുംവിധം തീരുവകളില്‍ മാറ്റംവരുത്താന്‍ കഴിയേണ്ടതാണ്. ആനുപാതിക തീരുവയില്‍നിന്ന് നിശ്ചിത തീരുവയിലേക്കുള്ള മാറ്റം ധനമന്ത്രി അംഗീകരിച്ചു. എന്നാല്‍, അദ്ദേഹം നിജപ്പെടുത്തിയ നിശ്ചിത തീരുവകൊണ്ട് ഉപഭോക്താവിന് ആശ്വാസമോ ചില്ലറവില്‍പ്പനവിലയില്‍ കുറവോ ഉണ്ടാകുന്നില്ല. ഇതുകൊണ്ട് ഭക്ഷ്യവില കുതിച്ചുയര്‍ന്നു.

പണപ്പെരുപ്പത്തിന്റെ പ്രവണത ഇനിയും തുടരും. ധനമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെതന്നെ അന്താരാഷ്ട്രവിലകള്‍ കുത്തനെ ഉയരുകയാണ്. ഈ വര്‍ഷത്തെ ഉല്‍പ്പാദനസൂചകങ്ങളനുസരിച്ച് ഇന്ത്യക്ക് ഭക്ഷ്യ ഇറക്കുമതി അനിവാര്യമാണ്. പൊതുവിതരണത്തിന് ഉയര്‍ന്ന വിലകൊടുത്ത് ഇറക്കുമതിചെയ്യാന്‍ നിര്‍ബന്ധിതമാകും. ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി നടക്കുമ്പോള്‍ ഇവിടത്തെ കര്‍ഷകര്‍ക്കും അവരുടെ ഉല്‍പ്പന്നത്തിന് തത്തുല്യമായ വില നല്‍കേണ്ടതായി വരും. താങ്ങുവിലകള്‍ വര്‍ധിപ്പിക്കേണ്ടിവരും. അതിന്റെ അനിവാര്യഫലം നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധന തന്നെയാണ്.

പൊതുവിതരണസംവിധാനം വ്യാപിപ്പിക്കലും അതിലേക്കു കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കലുമാണ് ഈ വിലക്കയറ്റപ്രവണതയെ നിര്‍വീര്യമാക്കാനുള്ള ഒരുമാര്‍ഗം. ഉയര്‍ന്ന വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയാണ് വിതരണം ചെയ്യുന്നതെങ്കില്‍ സബ്‌സിഡി വര്‍ധിപ്പിക്കുകയേ തരമുള്ളൂ. എന്നാല്‍, സബ്‌സിഡിയില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധനമാത്രമേ ബജറ്റില്‍ നിര്‍ദേശിക്കുന്നുള്ളൂ- 31,546 കോടിയില്‍നിന്ന് 32,667 കോടിയായി വര്‍ധിക്കുന്നു. ഇത് അപര്യാപ്തമാണ്. വിലക്കയറ്റത്തിന്റെ അപകടത്തെപ്പറ്റി ബോധവാനെന്നു തോന്നുന്നുണ്ടെങ്കിലും അര്‍ഥപൂര്‍ണമായി പ്രശ്നം കൈകാര്യംചെയ്യാന്‍ ധനമന്ത്രി തയ്യാറാകുന്നില്ല. അത് അത്ഭുതകരംതന്നെ.

-സി പി ചന്ദ്രശേഖര്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ? ആരോഗ്യമേഖലയില്‍ ജിഡിപിയുടെ മൂന്ന് ശതമാനം ചെലവഴിക്കുമെന്നാണ് പൊതുമിനിമം പരിപാടിയില്‍ പറയുന്നതെങ്കിലും ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത് 1.39 ശതമാനം മാത്രമാണല്ലോ? ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റ് 2008 വിശകലനം ചെയ്യുന്നു ശ്രീ സി പി ചന്ദ്രശേഖര്‍

Anonymous said...

വര്‍ക്കറണ്ണാ....ചിദംബരണ്ണെയ്ന്‍ യാള് ശരിയല്ല അല്ലേ അണ്ണാ...കഴുതേന്റെ മുന്നില് പുല്ല് കാട്ടി ഓട്ടിക്കണ‍ ജ്വാലികള് തന്നെ അല്ലേ അണ്ണാം...ബജറ്റേ..എന്നത് സുരേഷ് കോവിയണ്ണന്റെ സ്റ്റയ്‌ലീ പറഞ്ഞ് നോക്കിയാ യെന്തരാവും അണ്ണാ?