Sunday, March 23, 2008

ഫ്രീ മാര്‍ക്കറ്റ് സങ്കല്പങ്ങള്‍ക്ക് കാലിടറുമ്പോള്‍....

എവിടെപ്പോയി കളിച്ചാലും അവസാനം സമ്മാനം വാങ്ങാന്‍ ഇവിടെ തന്നെ വരണം എന്നു പറയാറില്ലേ? എത്ര പിണങ്ങിയാലും ശരിക്കും സ്നേഹമുണ്ടെങ്കില്‍ അവസാനം തിരിച്ചുവരും എന്ന്. അല്ലെങ്കില്‍ അപകടത്തില്‍ പെട്ടാല്‍ കൈമെയ് മറന്ന് സഹായിക്കും എന്ന്?

അമേരിക്കയിലും സംഭവിക്കാന്‍ പോകുന്നത് അതാണെന്നാണ് സാമ്പത്തിക രംഗത്തെ ചിലരെങ്കിലും മുന്‍‌കൂട്ടി കാണുന്നത്. ഒ ഹെന്‍‌ട്രിയുടെ കഥകളിലെപ്പോലെ ഒരു ട്വിസ്റ്റ് അമേരിക്കന്‍ സാമ്പത്തിക രംഗത്തിലും സംഭവിക്കുമോ? അത്തരത്തിലുള്ള ഒരു ട്വിസ്റ്റിനു മാത്രമേ അമേരിക്കയെ അത് ഇന്നു പെട്ടിരിക്കുന്ന ഏടാകൂടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയൂ എന്നവര്‍ വിശ്വസിക്കുന്നു...

സസ്പെന്‍സ് നീട്ടുന്നില്ല...കാര്യത്തിലേക്ക് വരാം..

മാര്‍ട്ടിന്‍ വൂള്‍ഫ് (Martin Wolf) പേരു സൂചിപ്പിക്കുന്നതുപോലെ സാമ്പത്തിക വിശകലനരംഗത്തെ ഒരു ചെന്നായ ആണ്. നൌറീല്‍ റൌബിനി (Nouriel Roubini)ആകട്ടെ ന്യൂ‍യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് പ്രൊഫസറും. ഫൈനാന്‍ഷ്യല്‍ ടൈംസില്‍ അവര്‍ രണ്ടു പേരും ചേര്‍ന്ന് തുടങ്ങിവെച്ചിരിക്കുന്ന ഒരു ചര്‍ച്ചയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഒരു നിഗമനം കമ്പോളശക്തികള്‍ ലോകത്തെ രക്ഷിക്കും എന്ന് വിശ്വസിക്കുന്ന പലര്‍ക്കും ഒരു പ്രഹരമായിരിക്കും.

2006 ജൂലൈയില്‍ തന്നെ റൌബിനി അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് മുതലക്കൂപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രവചിച്ചിരുന്നു. പക്ഷെ മറ്റു പലരെയും പോലെ വൂള്‍ഫും അതത്ര കാര്യമാക്കിയില്ല. പക്ഷെ കഴിഞ്ഞ 20 മാസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ റൌബിനി പറഞ്ഞത് ശരിയായിരുന്നു എന്നും അദ്ദേഹത്തെ തികച്ചും ഗൌരവമായി എടുക്കേണ്ടിയിരിക്കുന്നു എന്നും മാര്‍ട്ടിന്‍ വൂള്‍ഫ് 2008 ഫെബ്രുവരി 18ന് ഫൈനാന്‍ഷ്യല്‍ ടൈംസിലെ തന്റെ പംക്തിയില്‍ എഴുതുന്നു. ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ദരൊക്കെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു പംക്തി ആണിത്.

റൌബിനിയുടെ പ്രവചനം ശരിയാണെന്ന് പറയുക മാത്രമല്ല വൂള്‍ഫ് ചെയ്തത്..അമേരിക്കയിലെ സബ് പ്രൈം ഹൌസിങ്ങ് കുഴപ്പങ്ങള്‍ ഒരു ബബിള്‍ അല്ലെന്നും ജലോപരിതലത്തിലെ നുരയും പതയും മാത്രാണവയെന്നും അവകാശപ്പെട്ടിരുന്ന ഫെഡറല്‍ റിസര്‍വ് തലവനായിരുന്ന അലന്‍ ഗ്രീന്‍‌സ്പാനിന്റെ വാദങ്ങള്‍ തെറ്റായിരുന്നു എന്നും വൂള്‍ഫ് എഴുതുന്നു.

2008 ഫെബ്രുവരി 5ന് തന്നെ റൌബിനി അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക മാന്ദ്യത്തിലാണെന്നും വലിയ ഒരു പൊട്ടിത്തെറിയിലേക്ക് അത് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അത് ചെന്നവസാനിക്കുക സാമ്പത്തികവും ധനപരവും ആയ അത്യന്തം സ്ഫോടനാത്മകവും വിനാശകരവുമായ ഒരു പരിണാമത്തിലേക്കാ‍യിരിക്കും എന്നും പ്രവചിച്ചിരുന്നു.

തന്റെ പ്രശസ്തമായ കോളത്തില്‍ കുഴപ്പത്തിലേക്കുള്ള മാര്‍ച്ച് താഴെപ്പറയുന്നവയുള്‍പ്പെടെ 12 ഘട്ടങ്ങളിലൂടെ ആയിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.


ഹൌസിങ്ങ് രംഗത്ത് ആനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിലൂടെ കുടുംബവരുമാനത്തില്‍ 4ട്രില്യണും 6 ട്രില്യണും ഇടക്കുള്ള കുറവ് ഉണ്ടാകുകയും ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകളുടെ താക്കോല്‍ ബാങ്കുകളെ തിരിച്ചേല്‍പ്പിക്കുകയും ഭവന നിര്‍മ്മാതാക്കള്‍ പാപ്പരാവുകയും ചെയ്യും.

ഹൌസിങ്ങ് ലോണ്‍ നല്‍കിയവകയില്‍ 300 ബില്യണും ക്രെഡിറ്റ് കാര്‍ഡ് കുഴപ്പങ്ങളില്‍ മറ്റൊരു150 ബില്യണും കിട്ടാക്കടമാകുന്നതോടെ മൂലം ധനലഭ്യത ഇല്ലാതാവുകയും വായ്പാദാരിദ്ര്യം(credit crunch) വ്യാപകമായി അനുഭവപ്പെടുകയും ചെയ്യും.

വായ്പകള്‍ ഇന്‍ഷുര്‍ ചെയ്തിരുന്ന ഏജന്‍സികളുടെ ഉന്നത റേറ്റിംഗ് സ്വാഭാവികമായും നഷ്ടപ്പെടുകയും അങ്ങനെ മറ്റൊരു 150 ബില്യണ്‍ നഷ്ടമാവുകയും ചെയ്യും.

വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആസ്തികളുടെ കമ്പോളത്തില്‍ (Commercial property market) വന്‍ വിലയിടിവ് അനുഭവപ്പെടും.

ഒരു വലിയ ബാങ്ക് പാപ്പരാവും.
അതിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ കുരുങ്ങിക്കിടക്കും.

കോര്‍പ്പറേറ്റ് ബോണ്ടുകളുടെ മേഖലയില്‍ വരുന്ന defaults മൂലം credit default swap insurers ന് 250 ബില്യണിന്റെ നഷ്ടം ഉണ്ടാവും, തുടര്‍ന്ന് ധാരാളം ആളുകള്‍ പാപ്പരാവും.

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഹെഡ്‌ജ് ഫണ്ടുകളുടെ തകര്‍ച്ച മൂലം ഓഹരികളുടേയും സെക്യൂരിറ്റികളുടേയും വിലയില്‍ വന്‍തകര്‍ച്ച ഉണ്ടാവും.

ധനവിപണിയിലൊട്ടാകെ ധനദൌര്‍ലഭ്യം (acute illiquidity) ഒരു വലിയ പ്രശ്നമായി ഉയര്‍ന്നു വരും.

ചുരുക്കത്തില്‍ സാമ്പത്തിക മാന്ദ്യം(recession) വിലയിടിവിനേയും(financial losses) വിലയിടിവ് സാമ്പത്തിക മാന്ദ്യത്തേയ്യും മൂര്‍ച്ഛിപ്പിക്കുന്ന ഒരു വിഷമവൃത്തത്തിലേക്ക് (vicious circle) സമ്പദ്‌വ്യവസ്ഥ പ്രവേശിക്കും.

അന്നദ്ദേഹം കണക്കുകൂട്ടിയ മൊത്തം നഷ്ടം ഒരു ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. ഇപ്പോഴത്തെ പോക്കനുസരിച്ച് അത് 3 ട്രില്യണ്‍ ആകാം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അമേരിക്കക്ക് സാധിക്കുമോ?

ഇല്ല എന്നാണുത്തരം എന്ന് റൌബിനി പറയുന്നു...അതിനൊരു കാരണം ഫെഡറല്‍ റിസര്‍വിന് ധനലഭ്യതയെ(liquidity) മാത്രമെ കൈകാര്യം ചെയ്യാനാവൂ..solvency സംബന്ധിച്ച പ്രശ്നങ്ങള്‍.. അതായത് ഇപ്പോള്‍ ഉള്ള കടം മൂലം ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ബാദ്ധ്യതകളെ കൈകാര്യം ചെയ്യുവാന്‍ അതിനാവില്ല. മറ്റൊന്ന് ധനോപകരണങ്ങളുടെ വിനിമയത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ തന്നെ ഒരു വന്‍ പ്രതിസന്ധിയിലാണ് എന്നതാണ്. ഈ രണ്ടാമത്തെ കാരണം കൂടുതല്‍ ഗുരുതരവും അല്പം വിശദീകരണം ആവശ്യപ്പെടുന്നതുമാണ്.

ഡെറിവേറ്റീവുകളുടെ മായാലോകം

ലോകസാമ്പത്തികരംഗം എന്നത് ധനോപകരണങ്ങളുടെ കൈമാറ്റത്തില്‍ അധിഷ്ഠിതമായ ഒന്നാണെന്ന് ആദ്യമേ പറഞ്ഞല്ലോ. റൌബിനി പറയുന്നത് ഈ രംഗത്തെ നിയന്ത്രിക്കുന്നത് ഡെറിവേറ്റീവുകള്‍**** ആണെന്നാണ്. എന്താണ് ഈ ഡെറിവേറ്റീവുകള്‍? തല പുകയ്ക്കുന്ന ഒന്നാണിത്. ഡെറിവേറ്റീവുകള്‍ എന്നത് ഒരു ധനോപകരണം ആണെങ്കിലും അതിന്റെ മൂല്യം എത്ര എന്ന് ഒറ്റയടിക്ക് പറയുവാന്‍ സാദ്ധ്യമല്ല. കാരണം അതിന്റെ മൂല്യം മറ്റു പലതില്‍ നിന്നുമാണ് ഉണ്ടാകുന്നത്. ഓരോ ഡെറിവേറ്റീവും എന്തിന്റെ അടിസ്ഥാനത്തിലാണോ ഉണ്ടാക്കിയിരിക്കുന്നത് അവയുടെ മൂല്യത്തില്‍ അല്ലെങ്കില്‍ നിലവാരത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ ഡെറിവേറ്റീവിന്റെ മൂല്യത്തേയും ബാധിക്കും. ഉദാഹരണമായി ഒരു ഡെറിവേറ്റീവിന്റെ അടിസ്ഥാനം ഏതെങ്കിലും ചരക്ക് ആണെങ്കില്‍ അതിന്റെ വിലയിലെ വ്യത്യാസം ഡെറിവേറ്റീവിന്റെ വിലയിലും മാറ്റം വരുത്തും. സ്റ്റോക്കുകള്‍, ബോണ്ടുകള്‍ എന്നിവയാണടിസ്ഥാനമെങ്കില്‍ അവയുടെ മൂല്യത്തിന്റെ കാര്യത്തിലെ വ്യത്യാസം ഇതേപോലെ ഡെറിവേറ്റീവിന്റെ മൂല്യത്തെയും ബാധിക്കും. തികച്ചും “വട്ടുപിടിച്ചത്” എന്നു പറയാവുന്നതാണ് ഈ ഡെറിവേറ്റീവുകളുടെ ഇപ്പോഴത്തെ അവസ്ഥ. സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികയും എക്സ്ചേഞ്ച് റേറ്റുകളും, പലിശനിരക്കുകളും എന്തിന് കാലാവസ്ഥാ സൂചിക വരെ അടിസ്ഥാനമായുള്ള ഡെറിവേറ്റീവുകള്‍ ഉണ്ട്. . സാമ്പത്തിക രംഗത്തെ സര്‍വവിനാശകായുധം എന്നാണ് വാറന്‍ ബഫറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഉറങ്ങിക്കിടക്കുകയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്നിപര്‍വതം.(Derivatives are financial Weapons of Mass Destruction , ‘now latent’ but ‘are potentially lethal’.)

ഒന്നും മനസ്സിലായില്ലേ? വിഷമിക്കേണ്ട. ഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് ഇല്ലാത്തവരാണ് മിക്കവാറും രാഷ്ട്രീയക്കാരും, എക്സിക്യൂട്ടീവുകളും, പോര്‍ട്ട്ഫോളിയോ മാനേജര്‍മാരുമൊക്കെ!

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തകരാറ് , തട്ടിപ്പ് പുറത്ത് വരുന്നതുവരെ വളരെ ‘മാന്യമായ’ കാര്യങ്ങളായി കരുതപ്പെടും ഈ വക ഏര്‍പ്പാടുകളൊക്കെ എന്നതാണ്. ഇവ കൊണ്ടു വരാന്‍ പോകുന്ന സൌഭാഗ്യങ്ങളെക്കുറിച്ച് എഴുതിപിടിപ്പിക്കാന്‍ നിരവധി വിദഗ്ദര്‍ സര്‍വസന്നദ്ധരായി ഉണ്ടാകും. കുമിള പോട്ടുമ്പോള്‍ മുടന്തന്‍ ന്യാ‍യങ്ങളുമായി മുന്നോട്ട് വരാനുള്ള വകുപ്പുകള്‍ അവര്‍ തങ്ങളുടെ വിശകലനത്തിന്റെ വരികള്‍ക്കിടയില്‍ സമര്‍ത്ഥമായി എഴുതിപ്പിടിപ്പിച്ചിട്ടുമുണ്ടാകും.ഉദാഹരണമായി കോലാറ്ററൈസ്‌ഡ് ഡെബ്റ്റ് ഒബ്ലിഗേഷന്‍സ് എന്ന മഹാ തട്ടിപ്പ് സംഭവം വഴിയാണ് അമേരിക്കയിലെ സബ് പ്രൈം ലോണുകളുടെ ബാധ്യത മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വരെ പകര്‍ന്നു കൊടുത്തിരുന്നത്. ചുരുക്കത്തില്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് നടക്കുന്ന അത്യന്താധുനികമായ ഏര്‍പ്പാടുകളൊക്കെ ഒരു തരം ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ പോലാണെന്ന്. കുരു പൊട്ടുന്നത് അമേരിക്കയിലാണെങ്കിലും അന്റാര്‍ട്ടിക്കയിലുള്ളവന്റെ ചിരിയും നില്‍ക്കും. പൊട്ടുമ്പോഴേ മനസ്സിലാവൂ എന്ന് മാത്രം.

ഭാവനാശാലികള്‍ കൂടുതല്‍ കൂടുതല്‍ എക്സോട്ടിക്ക് ആയ ഡെറിവേറ്റീവുകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കച്ചവടവും കൈമാറ്റവുമൊക്കെ നടത്തിക്കൊണ്ടിരിക്കുകയുമാണ്. അങ്ങിനെ ഡെറിവേറ്റീവുകളുടേതായ മായാ സമ്പദ് വ്യവസ്ഥ യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയെ അപേക്ഷിച്ച് പല മടങ്ങ് വലുതും തല പെരുപ്പിക്കുന്നതുമായിരിക്കുകയാണ്.

വട്ടിളക്കുന്ന വലിപ്പം

ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ [BIS]കണക്കനുസരിച്ച് ഡെറിവേറ്റീവുകളുടെ മൂല്യം 2002ല്‍ 100 ട്രില്യണ്‍ ആയിരുന്നതില്‍ നിന്ന് 2007ല്‍ 516 ട്രില്യണ്‍ ആയിരിക്കുകയാണ്. 500% വര്‍ദ്ധന...അഞ്ച് വര്‍ഷത്തില്‍.ഇതൊന്നും തന്നെ ബാങ്കുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേയോ ബാലന്‍സ് ഷീറ്റില്‍ വന്നിട്ടില്ല. ഈ സംഖ്യയുടെ വലിപ്പം അറിയണമെങ്കില്‍ നമുക്കറിയാവുന്ന മറ്റു ചില കണക്കുകളുമായി താരതമ്യപ്പെടുത്തിനോക്കണം. മൊത്തം ഡെറിവേറ്റീവുകള്‍ ആഗോള മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ(50 ട്രില്യണ്‍) 10 ഇരട്ടിയാണ്. ആഗോള റിയല്‍ എസ്റ്റേറ്റ് വിലയുടെ (75 ട്രില്യണ്‍) 7 മടങ്ങാണ്. ലോകത്തിലെ മൊത്തം സ്റ്റോക്കുകളുടെ മൂല്യത്തിന്റെ(100 ട്രില്യണ്‍) അഞ്ച് ഇരട്ടിയാണ്. അമേരിക്കയുടെ ഫെഡറല്‍ ബഡ്ജറ്റിന്റെ (3 ട്രില്യണ്‍) 172 ഇരട്ടിയാണ്. അങ്ങിനെ എത്ര വേണേല്‍ പറഞ്ഞുകൊണ്ടിരിക്കാം. ഈ മായാ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം സ്തംഭിപ്പിക്കുന്നതാണെന്നു മാത്രമല്ല, അത് പൊട്ടുമ്പോള്‍ എന്തിനെയൊക്കെ ഇല്ലാതാക്കും എന്നത് അപ്രവചനീയവുമാണ്.

ഒരു ദശകം മുന്‍പ് Long Term Capital Management [LTCM] എന്ന പേരുള്ള ഹെഡ്ജ് ഫണ്ട് തകര്‍ന്നപ്പോള്‍ നഷ്ടം 5 ബില്യണ്‍ മാത്രമായിരുന്നു. എന്നിട്ടും അത് ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നു കുലുക്കി. അന്ന് വെറും ബില്യണിനു ചെയ്യാന്‍ കഴിഞ്ഞത് ഇന്ന് അതിലുമെത്രയോ വലിയ ട്രില്യണു ചെയ്യാന്‍ കഴിയില്ലെന്നാണോ? ലോകത്തിലെ എല്ലാ സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും ഒരുമിച്ച് ചേര്‍ന്ന് ശ്രമിച്ചാലും നിയന്ത്രിക്കാനാവാത്ത വിധം ഭീമാകാരമാണ് ഈ ഡെറിവേറ്റീവുകളുടെ മായാപ്രപഞ്ചം. സാധാരണ ഗതിയില്‍ യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ (actual economy)നിയന്ത്രണത്തിലായിരിക്കും അതില്‍ നിന്നും ഉറവെടുക്കുന്നവയെല്ലാം. നേരെ തിരിച്ചായാലോ? ഇവിടെ virtual economy യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുകയല്ലേ?

മാര്‍ട്ടിന്‍ വൂള്‍ഫ് പറയുന്നത് “ ഒരു പതനം ആരംഭിക്കുകയാണെങ്കില്‍ ലോകത്തിലെ ഒരു ശക്തിക്കും അതിനെ തടയാനോ ശരിയാക്കാനോ സാധ്യമല്ല എന്നാണ്. മുകളില്‍ പറഞ്ഞ കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും അത്. വൂള്‍ഫിന്റെ മുന്നറിയിപ്പും വാറന്‍ ബഫറ്റിന്റെ സമ്പദ്‌വ്യവസ്ഥയിലെ സര്‍വവിനാശകായുധങ്ങള്‍ എന്ന പ്രയോഗവും ചേര്‍ത്ത് വായിച്ചാല്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ ചങ്കിടിപ്പിന്റെ ശബ്ദം കേള്‍ക്കാം.

തപ്പിക്ക വഴിയെന്ന?

തമിഴന്‍ ചോദിക്കുന്നതുപോലെ തപ്പിക്ക വഴിയെന്ന? യേതാവത് വഴിയിരുക്കാ? “പല വഴികള്‍ ഉണ്ട്” എന്ന് വൂള്‍ഫ് പറയുന്നു..സന്തോഷിക്കാന്‍ വരട്ടെ...ചില പ്രശ്നങ്ങളൊക്കെ അതിലുണ്ട്..‍. “ഇതിന്റെയൊക്കെ അവസാനം സര്‍ക്കാരുകള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഈ പ്രതിസന്ധികള്‍ പരിഹരിക്കും. അമേരിക്കയുടെ പൊതുമേഖല രക്ഷകനായി അവതരിക്കും.“എന്നാണ് വൂള്‍ഫിന്റെ ഒരു കണക്ക് കൂട്ടല്‍. പൊതുമേഖലയോ എന്നാണോ ചോദിക്കാന്‍ വരുന്നത്? അതും ലോകത്തിലെ ഏറ്റവും കര്‍മ്മകുശലര്‍ നയിക്കുന്ന ഒരു സാമ്പത്തിക കമ്പോളത്തെ? ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ ഒരു സമ്പദ് വ്യവസ്ഥയെ? തമാശ പറയല്ലെ സഹോദരാ എന്നാണെങ്കില്‍..വൂള്‍ഫ് വീണ്ടും പറയുന്നു..അതെ സഹോദരാ...അവസാനം ജയിക്കാന്‍ പോകുന്നത് അവരായിരിക്കും. വൂള്‍ഫ് ഇത് പറഞ്ഞത് 2008 ഫെബ്രുവരി 20ന്. സ്വതന്ത്ര കമ്പോളം വരുത്തിവെക്കുന്ന കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടങ്ങള്‍...ഒന്നാം തരമൊരു മുതലാളിത്ത വാദിയുടെ കുറ്റസമ്മതം പോലെ തോന്നുന്നില്ലേ?

ഓര്‍മ്മയില്ലേ 18 വര്‍ഷം മുന്‍പ് യു.എസ്.എസ്.ആറിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സ്വതന്ത്ര കമ്പോള വ്യവസ്ഥ ഉത്തരമായി ചൂണ്ടിക്കാട്ടിയതും അത് നടപ്പിലാക്കിയതുമൊക്കെ? ഒരു 360 ഡിഗ്രി തിരിഞ്ഞു വന്നപ്പോള്‍ കഥ മൊത്തം മാറി അല്ലേ? രസകരമായി തോന്നുന്നുവെങ്കില്‍ തുടര്‍ന്ന് വായിക്കുക...

നഷ്ടത്തിന്റെ ദേശസാല്‍ക്കരണം?

2008 മാര്‍ച്ച് 11ലെ തന്റെ ലേഖനത്തില്‍ അദ്ദേഹം പറയുന്നു, “ഗവര്‍മ്മെണ്ട് ഒരു രക്ഷാപ്രവര്‍ത്തനം തുടങ്ങേണ്ടിയിരിക്കുന്നു. അതിനേറ്റവും യുക്തിസഹമായ വഴി എല്ലാ നഷ്ടങ്ങളേയും ദേശസാല്‍ക്കരിക്കുക എന്നതാണ്.” ദേശസാല്‍ക്കരണം? നഷ്ടത്തെ മാത്രം? അതും മറ്റെല്ലാവര്‍ക്കും സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ, പൊതുമേഖലയുടെയും സര്‍ക്കാരുകളുടേയും സ്വകാര്യവല്‍ക്കരണത്തിന്റെ വേദമന്ത്രം ഓതിക്കൊടുക്കുന്ന അമേരിക്കയില്‍?

പക്ഷെ നഷ്ടത്തെ മാത്രം ദേശസാല്‍ക്കരിക്കുന്നത് എങ്ങനെ ശരിയാകും? മറ്റുള്ളവന്റെ പണം കൊണ്ടു കളഞ്ഞവന്റെ പക്കല്‍ തന്നെ സ്ഥാ‍പനങ്ങളുടെ ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ട്? റൌബിനിയും പറയുന്നത് അമേരിക്കന്‍ ബാങ്കിങ്ങ് രംഗത്തിന്റെ ദേശസാല്‍ക്കരണം- ആദ്യം പരോക്ഷമായും പിന്നെ പ്രത്യക്ഷമായും- ആയിരിക്കും ഈ സാമ്പത്തിക തകര്‍ച്ച കഴിഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് പല നിരീക്ഷകരും പറയുന്നു എന്നാണ്.

എന്തായാലും ഭരണകൂടം വീണുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു. വാള്‍‌സ്ട്രീറ്റിലേക്ക് സര്‍ക്കാരിന്റെ ഒരു വമ്പന്‍ കടന്നുകയറ്റം അനിവാര്യമായിരിക്കുന്നു. അല്ലെങ്കില്‍ അത് തുടങ്ങിക്കഴിഞ്ഞു.

എന്താണിതിന്റെ ഒക്കെ അനന്തരഫലം? മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തലസ്ഥാനമായ അമേരിക്കന്‍ ബാങ്കിംഗ് രംഗം തന്നെ ദേശസാല്‍ക്കരിച്ചാല്‍ പിന്നെ അമേരിക്കയില്‍ മുതലാളിത്തത്തിനു ബാക്കി എന്തുണ്ടാവും? അമേരിക്കന്‍ മുതലാളിത്തത്തെ ദേശസാല്‍ക്കരിച്ചാല്‍ അത് പിന്നെ മാര്‍ക്കറ്റ് കാപിറ്റലിസം ആയിരിക്കുമോ സ്റ്റേറ്റ് കാപിറ്റലിസം ആയിരിക്കുമോ? അമേരിക്ക അമേരിക്ക ആയിരിക്കുമോ അതോ ഒരു പുത്തന്‍ യു.എസ്.എസ്.ആര്‍ ആകുമോ? ഉത്തരം പറയാന്‍ ഒരു ചിന്തകന്റെ ആവശ്യമൊന്നുമില്ല....എല്ലാം വളരെ വ്യക്തമല്ലേ?

ശ്രീ.എസ്.ഗുരുമൂര്‍ത്തി ബിസിനസ് ലൈനില്‍ എഴുതിയ ലേഖനത്തെ അതിജീവിച്ച് എഴുതിയത്.

പരിഭാഷകന്റെ കുറിപ്പ് :

എങ്കിലും ഒന്നു പറയാതിരിക്കുവാന്‍ വയ്യ. നഷ്ടം ദേശസാല്‍ക്കരിക്കല്‍ എത്രമാത്രം ശരിയാണ് എന്നതിനെപ്പറ്റി. നഷ്ടം ദേശസാല്‍ക്കരിച്ച് രക്ഷപ്പെടാം എന്ന പ്രചരണം ഒരു പക്ഷെ പാപ്പരായ വാള്‍ സ്ട്രീറ്റിലെ സ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ റിസര്‍വില്‍ നിന്നും ബില്യണുകള്‍ കൊടുക്കുന്നതിനു പ്രത്യയശാസ്ത്രപരമായ ന്യായീകരണം കണ്ടെത്തുകയാണോ? ഇനിയും ഫെഡറല്‍ റിസര്‍വില്‍ നിന്നും വാള്‍ സ്ട്രീറ്റിലേക്ക് ഒഴുകാന്‍ പോകുന്ന തുകയ്ക്ക് ഇന്നേ ഒരു ന്യായീകരണം ഉണ്ടാക്കിവെക്കുകയാണോ? മുതലാളിത്തത്തിന്റെ രീതികള്‍ അത്തരത്തിലായതു കൊണ്ട് ഒന്നും പറയാന്‍ വയ്യ..കാത്തിരുന്നു കാണുക..എങ്കിലും അവസാനം പൊതുമേഖല തന്നെ സ്വതന്ത്ര കമ്പോളവ്യവസ്ഥയെന്ന ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ വരേണ്ടിവരും എന്നത് അല്പം റൊമാന്റിക് ആയ ഒരു സുന്ദരസ്വപ്നത്തിന്റെ സുഖം നല്‍കുന്നുണ്ട്.

*****Derivative is a financial instrument whose value is not its own, but derived from something else, on some underlying asset or transaction, such as commodities, equities (stocks) bonds, interest rates, exchange rates, stock market indexes, why, even inflation indexes, index of weather!

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ ഭരണകൂടം വീണുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു. വാള്‍‌സ്ട്രീറ്റിലേക്ക് സര്‍ക്കാരിന്റെ ഒരു വമ്പന്‍ കടന്നുകയറ്റം അനിവാര്യമായിരിക്കുന്നു. അല്ലെങ്കില്‍ അത് തുടങ്ങിക്കഴിഞ്ഞു.എന്താണിതിന്റെ ഒക്കെ അനന്തരഫലം? മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തലസ്ഥാനമായ അമേരിക്കന്‍ ബാങ്കിംഗ് രംഗം തന്നെ ദേശസാല്‍ക്കരിച്ചാല്‍ പിന്നെ അമേരിക്കയില്‍ മുതലാളിത്തത്തിനു ബാക്കി എന്തുണ്ടാവും? അമേരിക്കന്‍ മുതലാളിത്തത്തെ ദേശസാല്‍ക്കരിച്ചാല്‍ അത് പിന്നെ മാര്‍ക്കറ്റ് കാപിറ്റലിസം ആയിരിക്കുമോ സ്റ്റേറ്റ് കാപിറ്റലിസം ആയിരിക്കുമോ? അമേരിക്ക അമേരിക്ക ആയിരിക്കുമോ അതോ ഒരു പുത്തന്‍ യു.എസ്.എസ്.ആര്‍ ആകുമോ?

ചിതല്‍ said...

എന്നാലും ഇവിടെ പറഞ്ഞമാതിരിയൊക്കെ ഉള്ളതാണോ. അത്ര അപകടകരമായ അവസ്ഥയിലാണോ അവിടുത്തെ സാമ്പത്തിക പ്രശ്നം. പിന്നെ അവിടെ ബാങ്ക് ദേശാസാല്‍കരിക്കേ..എന്താ ഈ പറയുന്നേ..

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ചിതല്‍

വായനക്ക് നന്ദി. ശ്രീ ഗുരുമൂര്‍ത്തിയുടെ ലേഖനം ഇവിടെ കാണാം. http://www.thehindubusinessline.com/2008/03/19/stories/2008031950080900.htm

സംഗതി എന്തായാലും ഗുരുതരമാണ് .ഒരു പക്ഷെ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കളമൊരുക്കലുവുമാകാം.