Monday, June 23, 2008

കാനോന്‍ നിയമവും കന്യാസ്ത്രീ വിവാദവും

നെപ്പോളിയന്‍ ഫ്രാന്‍സില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഫ്രാന്‍സിലെ പഴകി ജീര്‍ണിച്ച കത്തോലിക്കാ സഭയെ കാലോചിതമായി ഒന്ന് നവീകരിക്കുവാന്‍ ശ്രമിച്ചു. കര്‍ദ്ദിനാളന്മാരും മെത്രാന്മാരുമുണ്ടോ അതിനു സമ്മതിക്കുന്നു. ഒച്ചപ്പാടും ബഹളവും ആയി. ഒടുവില്‍ സന്ധിസംഭാഷണത്തിനു ചില സഭാദ്ധ്യക്ഷന്മാരെ നെപ്പോളിയന്‍ വിളിച്ചുകൂട്ടി. ഒരു കര്‍ദ്ദിനാളിന്റെ അതിരുവിട്ട അവകാശവാദങ്ങളും പദപ്രയോഗങ്ങളും നെപ്പോളിയനെ ക്ഷുഭിതനാക്കി. അദ്ദേഹം കര്‍ദ്ദിനാളിനെ നോക്കിപ്പറഞ്ഞു. വേണ്ടിവന്നാല്‍ ഫ്രാന്‍സിലെ കത്തോലിക്കാ സഭയെ ഒന്നാകെ നശിപ്പിക്കാന്‍ എനിക്കു കഴിയുമെന്നും തിരുമേനിക്കറിയില്ലേ? കര്‍ദ്ദിനാള്‍ പെട്ടന്നു ശാന്തനായി ചിരിച്ചുകൊണ്ട് പറഞ്ഞു: 'കഴിഞ്ഞ ആയിരത്തി എണ്ണൂറു വര്‍ഷങ്ങളായി ഞങ്ങള്‍ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും രാപകലില്ലാതെ പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണോ അങ്ങ് ഒറ്റയ്ക്കു നടത്താന്‍ പോകുന്നത്. നടക്കില്ല സര്‍! നമ്മുടെ കേരളത്തിലെ ചില മെത്രാന്മാരുടെ പോക്കുകാണുമ്പോള്‍ തോന്നുന്നത്, ഇവര്‍ ഇവിടുത്തെ കത്തോലിക്കാ സഭയെ ഒന്നാകെ നശിപ്പിച്ചേ അടങ്ങൂ എന്നാണ്.

ജസ്റ്റിസ് ശ്രീദേവി അധ്യക്ഷയായുള്ള വനിതാക്കമ്മീഷന്‍ അവരില്‍ നിക്ഷിപ്തമായിരിക്കുന്ന ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് കണ്ടെത്തിയതാണ് കേരളത്തില്‍ കന്യാസ്ത്രീമഠങ്ങളോട് അനുബന്ധിച്ചു നടന്നു വരുന്ന നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങള്‍ . തൊടുപുഴയിലെ അഗസ്റ്റിന്‍ എന്ന ഒരു സത്യക്രിസ്ത്യാനി നല്‍കിയ പരാതിയാണ് തങ്ങളുടെ അന്വേഷണത്തിനു പ്രേരകമായതെന്ന കാര്യവും കമ്മീഷന്‍ അംഗങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്കാ വിശ്വാസികളെ ഒന്നാകെ സന്തോഷിപ്പിച്ച ഒരു ശിപാര്‍ശയായിരുന്നു പെണ്‍കുട്ടികളെ പതിനെട്ടു വയസ്സിനു മുമ്പ് കന്യാസ്ത്രീമഠത്തിലയക്കരുതെന്നും അതിനു നിര്‍ബന്ധിക്കുന്ന മാതാപിതാക്കളുടെ പേരില്‍ നടപടിയെടുക്കണമെന്നതും. ഇതിന്റെ പേരില്‍ എന്തിനാണിത്രമാത്രം വിവാദം ഉണ്ടാക്കാന്‍ മെത്രാന്മാര്‍ തുനിയുന്നതെന്ന് ഓര്‍ത്തു സാധാരണ വിശ്വാസികള്‍ ആശ്ചര്യപ്പെടുകയാണ്.

അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന മട്ടിലാണ് ഇതിന്റെ പേരില്‍ ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെയുള്ള പടപ്പുറപ്പാട്. ദ്വീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജുകളാണ് ഇതില്‍ കേന്ദ്രീകരിച്ചുള്ള സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ അരങ്ങാക്കിയിരിക്കുന്നത്. ആരൊക്കെയാണ് വാളും കുന്തവും എടുത്ത് അങ്കപ്പുറപ്പാടു നടത്തിയിരിക്കുന്നത്. ദൈവശാസ്ത്രം, ബൈബിള്‍ ദര്‍ശനം ഇവയെക്കാളൊക്കെ പ്രധാനപ്പെട്ടതാണ് കാനോന്‍ നിയമം എന്ന് കണ്ടെത്തിയ ചില വലിയ ഇടയന്മാര്‍! മാര്‍ജോസഫ് പവ്വത്തില്‍, മാര്‍ പെരുന്തോട്ടം, മാര്‍ ക്ലെമ്മീസ് , മാര്‍ വലിയമറ്റം, മാര്‍ കല്ലറങ്ങാട്, ഫാദര്‍ ചന്ദ്രന്‍ കുന്നേല്‍. ഇത് കൂടാതെ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ സ്ത്രീകളുടെയും പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ട് ഒരു സിസ്റ്റര്‍ ജെസ്സി കുര്യന്‍.

സ്വാശ്രയകോളേജ് നിയമമാകട്ടെ, ഏകജാലകസംവിധാനമാകട്ടെ, പാഠപുസ്തക വിവാദമാകട്ടെ, കന്യാസ്ത്രീപ്രശ്നമാകട്ടെ, പൊതുനന്മ ലാക്കാക്കി ഇടതുപക്ഷസര്‍ക്കാര്‍ നടപ്പാക്കുന്ന ഏതു നയപരിപാടികളെയും വിമര്‍ശിക്കാന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സ്ഥിരം എതിര്‍പ്പുകാരായ മേല്‍പ്പറഞ്ഞ ചില വൈദിക നാമധാരികള്‍ മാത്രമായത് എന്തുകൊണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രമേശ് ചെന്നിത്തലയും വയലാര്‍രവിയും ഒക്കെ ഇലത്താളവും മദ്ദളവും ഒക്കെ കൊട്ടി വിശ്വാസികളുടെ വികാരം ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാന്‍ അരക്കൈ നോക്കുന്നുണ്ട്.

കത്തോലിക്കാസഭയില്‍ അല്‍‌മായരുടെ (സാധാരണ വിശ്വാസികള്‍) വംശം കുറ്റിയറ്റുപോയിട്ടൊന്നുമില്ലല്ലോ. സഭയെന്നാല്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സ്വകാര്യസ്വത്താണോ? ആണെന്ന തരത്തിലാണിവരുടെ മുന്നേറ്റം. യൂറോപ്പിലെ കത്തോലിക്കാസഭയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതും ഈ വൈദിക-അല്‍‌മായ വേര്‍തിരിവായിരുന്നു. മെത്രാന്മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍ - ഇവര്‍ സഭാ സാമ്രാജ്യത്തിലെ പൂര്‍ണപൌരാവകാശമുള്ളവര്‍. കേരള കത്തോലിക്കാ സഭയിലും ഈ അവസ്ഥ സംജാതമായിരിക്കുന്നു. ഭൂരിപക്ഷം വിശ്വാസികളും നല്ല ഒരു ഭാഗം അഭ്യസ്ഥവിദ്യരായ വൈദികരും ഈ അവസ്ഥയില്‍ അമര്‍ഷം ഉള്ളില്‍ അമര്‍ത്തുന്നവരാണ്.

കന്യാസ്ത്രീകളാകാനും പുരോഹിതരാകാനും പതിനെട്ടു വയസ്സിനുമേല്‍ പ്രായമെത്തിയവര്‍ക്കു മാത്രം കഴിയത്തക്ക വിധം കാനോന്‍നിയമം അനുശാസിക്കുന്നുണ്ടെന്നും അതു പഠിക്കാതെയാണ് വനിതാക്കമ്മീഷന്‍ ഇല്ലാത്ത ഒരാരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് സിസ്റ്റര്‍ ജെസ്സി കുര്യനെപ്പോലുള്ളവരുടെ പ്രചരണം. കേരളത്തിലുടനീളം പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞാലുടന്‍ വിവിധ കന്യാസ്ത്രീസമൂഹങ്ങള്‍ തങ്ങളുടെ മഠത്തിലേക്ക് ആളെ ചേര്‍ക്കാനായി ഗ്രാമഗ്രാമാന്തരങ്ങളില്‍ ദൈവവിളിക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട മിക്ക കോണ്‍ഗ്രിഗേഷനുകളും പത്രപരസ്യവും നല്‍കാറുണ്ട് എന്നതാണ് വസ്തുത.

ഏതു പ്രായത്തില്‍ സഭാവസ്ത്രം ധരിക്കുന്നു എന്നതല്ല ഇവിടെ പരിശോധിക്കപ്പെടേണ്ടത്. ഏതു പ്രായത്തില്‍ വൈദികനാകാനുള്ള അഥവാ കന്യാസ്ത്രീയാകാനുള്ള പരിശീലനം ആരംഭിക്കുന്നു എന്നതാണ്. ഇതു പതിനഞ്ചുവയസ്സില്‍ തുടങ്ങുന്നു എന്ന പരമാര്‍ത്ഥത്തെ എന്തിനാണ് മറച്ചുപിടിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലും ഈ രീതി തന്നെയാണ്.

കന്യാസ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല വൈദികരുടെ കാര്യത്തിലും പരിശീലനാരംഭം 21 വയസ്സ് പൂര്‍ത്തിയായതിനു മേലായിരിക്കണം എന്ന ആവശ്യം ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ള പരിഷ്ക്കരണവാദികള്‍ എത്രയോ കാലമായി ഉന്നയിക്കുന്നതാണ്. 16-ാംനൂറ്റാണ്ടിലെ പോര്‍ട്ടുഗീസാഗമനത്തിനു മുമ്പ് കേരളത്തില്‍ കന്യാസ്ത്രീകള്‍ എന്നൊരേര്‍പ്പാടേ ഉണ്ടായിരുന്നില്ല. ഇന്നു നിലവിലുള്ള കന്യാസ്ത്രീ മഠങ്ങളും വൈദിക സെമിനാരികളും പൂര്‍ണമായും പാശ്ചാത്യ ഇറക്കുമതിയാണ്. പോര്‍ട്ടുഗീസുകാര്‍ വരുമ്പോള്‍ ഇവിടെ നിലനിന്നിരുന്ന വൈദിക പരിശീലനം ഗുരുകുല മാതൃകയിലുള്ളതായിരുന്നു. ഈ ഗുരുകുലങ്ങളെ തകര്‍ത്തുകൊണ്ടാണ് സെമിനാരികള്‍ ആവിര്‍ഭവിച്ചത്; വൈദീക ജീവിതത്തില്‍ ഇന്നു കാണുന്ന ആര്‍ഭാടവും പൊങ്ങച്ചപ്രകടനവും സമാന്യജനങ്ങളില്‍ നിന്നുള്ള അന്യവത്കരണവും നിര്‍ബന്ധിത വിവാഹവിലക്കും ഒക്കെ നടപ്പിലായത്. ഇതെല്ലാം കേരളത്തിലെ പുരാതന സഭാപാരമ്പര്യങ്ങള്‍ക്കന്യമായിരുന്നു. കേരളസഭയുടെ ഭാരതവത്കരണത്തെക്കുറിച്ചു വായ്ത്താരി മുഴക്കുന്നവര്‍ പോര്‍ട്ടുഗീസാഗമനത്തിനു മുമ്പുണ്ടായിരുന്ന സഭാപാരമ്പര്യങ്ങളുടെ വീണ്ടെടുക്കലില്‍ യാതൊരു താത്പര്യവും കാണിക്കുന്നില്ല.

വൈദിക പരിശീലനത്തില്‍ കത്തോലിക്കേതര ക്രൈസ്തവസഭകള്‍ പിന്തുടരുന്ന മാതൃക കുടുതല്‍ ആശാസ്യമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 10-ാംക്ലാസ്സിനു ശേഷം 5 വര്‍ഷത്തെ കലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ മാത്രമെ ഈ സഭകള്‍ വൈദിക പഠനത്തിനായുള്ള സെമിനാരികളില്‍ പ്രവേശിപ്പിക്കാറുള്ളൂ. സ്വാഭാവികമായും 25 വയസ്സിനു താഴെ ആര്‍ക്കും പൌരോഹിത്യ പദവിയില്‍ പ്രവേശിക്കേണ്ടി വരുന്നില്ല. ഓര്‍ത്തഡോക്സ് സഭകളില്‍ പട്ടമേറ്റതിനുശേഷം വിവാഹം അനുവദിക്കാറില്ല. എന്നാല്‍ വിവാഹിതരായവര്‍ക്കു പട്ടം ഏല്‍ക്കാന്‍ തടസ്സവും ഇല്ല. അതുകൊണ്ടുതന്നെ വൈദികസെമിനാരികളിലെ പരിശീലനം പൂര്‍ത്തിയായാല്‍ തന്നെ വിവാഹം തരപ്പെടുന്നതുവരെയും പൌരോഹിത്യ സ്ഥാനത്തേക്കു പ്രവേശനം വിലക്കപ്പെട്ടിരിക്കുന്നു. പ്രായവും പക്വതയും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടും സ്വരൂപിച്ചതിനുശേഷം വൈദികവൃത്തി ഏറ്റെടുക്കുവാന്‍ ഈ സഭകളിലെ യുവാക്കന്മാര്‍ക്കു കഴിയുമ്പോള്‍ കത്തോലിക്കാസഭയിലാകട്ടെ ഇത്തരം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെല്ലാം അവഗണിക്കപ്പെടുന്നു. ഏതാണ്ട് ഒരു ദശകം നീണ്ടുനില്‍ക്കുന്ന പരിശീലനം ഏതൊരു മനുഷ്യനെയും അച്ചിലിട്ട് വാര്‍ക്കപ്പെട്ട ഒരു കൃത്രിമ വ്യക്തിത്വത്തിന്റെ ഉടമസ്ഥനായി മാറ്റുന്നു. ഇത്തരം വികലവ്യക്തിത്വങ്ങള്‍ക്കെങ്ങനെയാണ് ഒരു സമൂഹത്തെ നയിക്കാന്‍ കഴിയുക?

കാനോന്‍ നിയമത്തിന്റെ ചുവടുപിടിച്ച് പതിനഞ്ചുവയസ്സിലെ കന്യാസ്ത്രീമഠ പരിശീലനത്തെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് പാഴ്വേലയാണ്. എന്താണീ കാനോന്‍നിയമം? ഇതു ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും നൂലില്‍ കെട്ടിത്താഴ്ത്തി വിശ്വാസികള്‍ക്കു നല്‍കിയ വിശുദ്ധ ലിഖിതങ്ങളൊന്നും അല്ല. കാലാ കാലങ്ങളില്‍ ആവശ്യാനുസൃതം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന താത്ക്കാലിക സഭാ നിയമങ്ങള്‍ മാത്രമാണ് . അളവുകോല്‍ എന്നര്‍ത്ഥമുള്ള ഗ്രീക്ക് വാക്കാണ് ‘കാനോന്‍’. സഭയുടെ സംഘടനാരൂപം ദുര്‍ബലമായി പോകാതിരിക്കുക എന്ന ലക്ഷ്യത്തോടെ അതാത് കാലത്തെ സഭാധികാരികള്‍ ക്രമീകരിച്ച നിയമാവലിയാണിത്. ഇതിനു യാതൊരു വിധ ദൈവിക പരിവേഷവും അവകാശപ്പെടാനാവുകയില്ല. ആദിമനൂറ്റാണ്ടുകള്‍ മുതല്‍ തന്നെ വിവിധ സുന്നഹദോസുകള്‍ (പ്രാദേശിക മെത്രാന്മാരുടെ സമ്മേളനം) അതതുകാലത്തിന് ആവശ്യമായ കാനോനുകള്‍ ക്രോഡീകരിച്ചിരുന്നു. ഇതിനു പുറമെ പല സഭാ പിതാക്കന്മാരും ഓരോരോ പ്രാദേശികാവശ്യങ്ങള്‍ക്കായി കാനോനുകള്‍ ക്രോഡീകരിച്ചിരുന്നു. അവയ്ക്കു പിന്നീട് വ്യാപകമായ അംഗീകാരം ലഭിക്കുകയുണ്ടായി. ബൈബിളില്‍ ഏതൊക്കെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തണം, ഏതൊക്കെ ഒഴിവാക്കപ്പെടണം എന്ന കാര്യത്തില്‍ സഭാപിതാക്കന്മാര്‍ യോജിച്ചു കൈക്കൊണ്ട് ‘ഓള്‍ഡ് ടെസ്റ്റ്‌മെന്റ് കാനോന്‍’, ‘ന്യൂ ടെസ്റ്റ്‌മെന്റ് കാനോന്‍’ എന്നീ കാനോനുകള്‍ക്ക് മാത്രമാണ് ക്രൈസ്തവ ലോകത്ത് സാര്‍വത്രികമായ അംഗീകാരം ഉള്ളത്.

സന്യാസ സ്വീകരണം പതിനെട്ടു വയസ്സിനു താഴെ നടത്തരുതെന്ന് കാനോന്‍ ചട്ടം അനുശാസിക്കുന്നതിന്റെ അര്‍ത്ഥം അതിലുംകൂടിയ പ്രായത്തില്‍ നടത്തിക്കൂടെന്നല്ല. പതിനഞ്ചുവയസ്സില്‍ തന്നെ കന്യാസ്ത്രീ പരിശീലനവും പുരോഹിത പരിശീലനവും ആരംഭിക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടം കത്തോലിക്കാ സഭയ്ക്കുണ്ടായിട്ടുള്ളതായി ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. മഠങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ചുള്ള ആത്മഹത്യകളും കൊലപാതകങ്ങളും മറ്റു മാനസിക വിഭ്രാന്തികളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശീലനം ആരംഭിക്കുന്ന പ്രായത്തെ സംബന്ധിച്ച് കാലോചിതമായ ഒരു പൊളിച്ചെഴുത്ത് ഒരു പരിഷ്കൃത സമൂഹത്തിന്റെ അനിവാര്യതയാണ്. ഒരു മതേതര രാജ്യത്തിലെ നീതിന്യായവ്യവസ്ഥ അനുശാസിക്കുന്ന പരിഷ്കൃത നിര്‍ദേശങ്ങളോട് മറുത്തു നില്‍ക്കും എന്ന ശാഠ്യം എല്ലാ മതങ്ങളുടെയും പുരോഹിത വൃന്ദം അവസാനിപ്പിക്കുന്നതാണ് നല്ലത്.

കാനോന്‍ നിയമത്തെക്കുറിച്ച് മുറവിളികൂട്ടുന്നവര്‍ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹാനായ മാര്‍പാപ്പായെന്ന് സര്‍വ്വരാലും പ്രകീര്‍ത്തിക്കപ്പെട്ട ജോണ്‍ 23-ാമന്‍ മാര്‍പാപ്പായുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ കാനോനുകളെ അവ അച്ചടിച്ച കടലാസിന്റെ വിലപോലും കല്‍പ്പിക്കാതെ അവഗണിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കേണ്ടതുണ്ട്. ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ. അല്‍‌മായരുടെ അപ്പോസ്തോലിക ദൌത്യത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ കാനോനുകള്‍ ആര്‍ട്ടിക്കിള്‍ ഏഴ് ഇങ്ങനെപറയുന്നു. ‘സാമൂഹ്യപുനര്‍നിര്‍മ്മാണത്തില്‍ അടിസ്ഥാന മാനുഷികമൂല്യങ്ങള്‍ ആയ നീതി, സമത്വം, സ്നേഹം, സാഹോദര്യം മുതലായവയെ അംഗീകരിക്കുന്നവരോട് മത,വര്‍ഗ്ഗ, വര്‍ണ്ണ, നാസ്തിക, ആസ്തിക്യ, ഭേദംകൂടാതെ സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ എല്ലാ കത്തോലിക്കരും ബാധ്യസ്ഥരാണ്.’ (വിവര്‍ത്തനം-ഫാദര്‍: എസ്.കാപ്പന്‍, എസ്.ജെ - വിശ്വാസത്തില്‍ നിന്ന് വിപ്ലവത്തിലേക്ക്, കറന്റ് ബുക്ക്സ് കോട്ടയം 1995 പേജ് 85)

ചെറിയ കുട്ടികളെ പരിചരിക്കുക, വിദ്യാലയങ്ങളുടെ നടത്തിപ്പ്, ആതുരശുശ്രൂഷാരംഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പൊതുസമൂഹത്തിനു ക്രൈസ്തവകന്യാസ്ത്രീകളില്‍ നിന്നു ലഭിച്ചിട്ടുള്ളതും ഇപ്പോഴും ലഭിക്കുന്നതുമായ സേവനങ്ങള്‍ തീര്‍ച്ചയായും പ്രശംസാര്‍ഹം തന്നെ. പക്ഷേ കത്തോലിക്കാ സഭയ്ക്കുള്ളിലെ നിശ്ശബ്ദരാക്കപ്പെട്ട, മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, ശ്രദ്ധയര്‍ഹിക്കുന്ന ഒരു വിഭാഗമാണിവര്‍ എന്നകാര്യം ആരും വേണ്ടത്ര ഗൌരവത്തോടെ കണക്കിലെടുക്കുന്നില്ല. സീനിയര്‍ കന്യാസ്ത്രീകളില്‍ നിന്നും ജൂനിയേഴ്സായ സിസ്റ്ററന്മാര്‍ക്കനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനത്തിന്റെ ചെറിയ ഒരംശമേ പുറംലോകം അറിയാറുള്ളൂ. അഭ്യസ്ഥവിദ്യരായ കന്യാസ്ത്രീകള്‍ക്കുപോലും പുറംലോകവും ആയി ഇടപെടാന്‍ അനുവാദമില്ല. തങ്ങളുടെ ചുറ്റുപാടും എന്തു സംഭവിക്കുന്നു എന്നവര്‍ അറിയുന്നില്ല. വായിക്കുന്നതിനും എഴുതുന്നതിനും ഒക്കെ വിലക്കുകള്‍. എപ്പോഴും അധികാരികളുടെ കണ്ണുകള്‍ അവര്‍ക്കുമേല്‍ പതിഞ്ഞിരിക്കും.

ഒരിക്കല്‍ സന്യാസവ്രതം സ്വീകരിച്ചവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോകജീവിതത്തിലേക്കു മടങ്ങിപ്പോകാം എന്നു പറയുന്നത് അന്തസ്സാരശൂന്യമായ വാദഗതിയാണ്. ഇങ്ങനെ വരുന്നവരുടെ പുനരധിവാസം അത്രയൊന്നും എളുപ്പമല്ല. പുരുഷന്മാര്‍ക്ക് എങ്ങനെയും പിടിച്ചു നില്‍ക്കാന്‍ പറ്റും. മഠം ചാടിയവര്‍ എന്ന ആക്ഷേപപ്പേരും പേറി സ്ത്രീകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ മറ്റേതെങ്കിലും ഒരു പുരുഷനു കൂടുതല്‍ വിധേയപ്പെട്ടുകൊണ്ടേ സാധ്യമാകൂ. വറചട്ടിയില്‍ നിന്നും എരിതീയിലേക്കെന്ന തരത്തിലുള്ള ഇത്തരം ഒരു പതനത്തെ അധികം ആരും ഇഷ്ടപ്പെടാനിടയില്ല. ഇവര്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ പുറത്തു പോകുമ്പോള്‍ തിരികെ കിട്ടുമെന്നോ ഇവര്‍ തങ്ങളുടെ സന്യാസ സമൂഹത്തില്‍ ചെലവഴിച്ച വര്‍ഷങ്ങളുടെയും ചെയ്ത ജോലികളുടെയും അടിസ്ഥാനത്തില്‍ ജീവനാംശം കിട്ടുമെന്നൊ വന്നാല്‍ ക്രൈസ്തവ സന്യാസാശ്രമങ്ങളില്‍ നിന്നു പുറത്തേക്കുള്ള ഒഴുക്ക് ഇതേതുടര്‍ന്ന് വളരെ കൂടുതലാകും. സ്വയം പുറത്തുപോകുന്നവര്‍ക്കു മാത്രമല്ല നടപടികളെടുത്തു പുറത്താക്കപ്പെടുന്നവര്‍ക്കും അവരര്‍ഹിക്കുന്ന ജീവനാംശം ധനാഠ്യരായ ആശ്രമ മേധാവികള്‍ നല്‍കാറില്ല.

കെ.സി.വര്‍ഗീസ്, ചിന്ത വാരിക

4 comments:

വര്‍ക്കേഴ്സ് ഫോറം said...

നെപ്പോളിയന്‍ ഫ്രാന്‍സില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഫ്രാന്‍സിലെ പഴകി ജീര്‍ണിച്ച കത്തോലിക്കാ സഭയെ കാലോചിതമായി ഒന്ന് നവീകരിക്കുവാന്‍ ശ്രമിച്ചു. കര്‍ദ്ദിനാളന്മാരും മെത്രാന്മാരുമുണ്ടോ അതിനു സമ്മതിക്കുന്നു. ഒച്ചപ്പാടും ബഹളവും ആയി. ഒടുവില്‍ സന്ധിസംഭാഷണത്തിനു ചില സഭാദ്ധ്യക്ഷന്മാരെ നെപ്പോളിയന്‍ വിളിച്ചുകൂട്ടി. ഒരു കര്‍ദ്ദിനാളിന്റെ അതിരുവിട്ട അവകാശവാദങ്ങളും പദപ്രയോഗങ്ങളും നെപ്പോളിയനെ ക്ഷുഭിതനാക്കി. അദ്ദേഹം കര്‍ദ്ദിനാളിനെ നോക്കിപ്പറഞ്ഞു. വേണ്ടിവന്നാല്‍ ഫ്രാന്‍സിലെ കത്തോലിക്കാ സഭയെ ഒന്നാകെ നശിപ്പിക്കാന്‍ എനിക്കു കഴിയുമെന്നും തിരുമേനിക്കറിയില്ലേ? കര്‍ദ്ദിനാള്‍ പെട്ടന്നു ശാന്തനായി ചിരിച്ചുകൊണ്ട് പറഞ്ഞു: 'കഴിഞ്ഞ ആയിരത്തി എണ്ണൂറു വര്‍ഷങ്ങളായി ഞങ്ങള്‍ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും രാപകലില്ലാതെ പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണോ അങ്ങ് ഒറ്റയ്ക്കു നടത്താന്‍ പോകുന്നത്. നടക്കില്ല സര്‍! നമ്മുടെ കേരളത്തിലെ ചില മെത്രാന്മാരുടെ പോക്കുകാണുമ്പോള്‍ തോന്നുന്നത്, ഇവര്‍ ഇവിടുത്തെ കത്തോലിക്കാ സഭയെ ഒന്നാകെ നശിപ്പിച്ചേ അടങ്ങൂ എന്നാണ്.

ശ്രീ കെ സി വര്‍ഗീസ് എഴുതിയ ലേഖനം.

മാപ്ല said...

സന്യാസ ജീവിതത്തെ പറ്റി വി. ബൈബിള്‍ എന്തു പറയുന്നു അന്നറിയാന്‍ വര്‍ക്കേഴ്സ് ഫോറത്തിന് ചിലപ്പോള്‍ താല്പര്യം ഉണ്ടാവണമെന്ന് ഇല്ല.
പക്ഷേ, ഈ പടപ്പുറപ്പുടിനു മുന്‍പ് ഈ മ്മെത്രാന്മാരെങ്കിലും ഒന്നു ചിന്തിക്കേണ്ടതായിരുന്നു.
ഒന്നാമഥയി, ഒരു സഭയുടെ കാനോനും ദൈവത്താല്‍ നിര്‍മ്മിതമല്ല. സഭയെ സംബന്ധിച്ചു ആധികാരികമായി എല്ലാ നിബന്ധനകളുംബൈബില്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ..ബാക്കി എല്ലാം കാലത്തിനു അനുസരിച്ച് തിരുത്തപ്പെടെണ്ടതും, മനുഷ്യ നിര്‍മ്മിതവും ആണ്.
എന്താണ് ബൈബില്‍ സന്യാസത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്?
ബൈബില്‍ ഒരിക്കലും, ഒരിടത്തും ബ്രഹ്മaഹര്യവും സന്യാസവും പ്രോത്സാഹിപ്പിക്കുന്നില്ല.

മനുഷ്യനോടുള്ള ദൈവത്തിന്റെ ഒന്നാമത്തെ കല്പന “നിങള്‍ സന്താന പുഷ്ടിയുള്ളവരായി ഭൂമി എങ്ങും നിറയുവിന്‍“ (ഉല്പ: 1:28)എന്നതാണ്.
അതിന് എതിരായി ഒരു പ്രമാണവും ബൈബിളില്‍ ഇല്ല.

എന്നാല്‍,, വ്യക്ത്മായ നിയോഗം ഉള്ള ഒരാള്‍ സന്യാസം സ്വൈഇകരിക്കുന്നു എങ്കില്‍ അതിന്‍ എതിര്‍പ്പില്ല, അത്രമാത്രം.

മാത്രമല്ല സഭയുടെ ബിഷപ് ഏക ഭാര്യയുടെ ഭര്‍ത്താവ് ആയിരിക്കണമെന്ന് ബൈബിള്‍ നിഷ്കര്‍ഷിച്ച്ട്ടിണ്ട്.
(തീത്തൊ: 1:6)
കുടുന്മ്ബം ഭരിക്കാന്‍ അറിയ്യാത്തെവന്‍ എങ്ങിനെ സഭ ഭരിക്കും എന്നു ബൈബിള്‍ ചോദിക്കുന്നു.

ഇത്തരം സ്സത്യങ്ങളെ മറച്ചു വെച്ച് കത്തൊലിക്ക സഭ സന്യാസി(നി)കളെ അടവെച്ചിറക്കുകയാണ്. കഴിഞ്ഞ തലമുറയിലെ ദരിദ്ര ഭവനങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ അനിഭവിച്ച പീഠനങ്ങളും അവഗണനയും ഏറ്റവും നിന്ദ്യമായതായിരുന്നു.

ഇതൊന്നും ബൈബിളില്‍ പറഞ്ഞിട്ടില്ല എന്നതാണ് രസകരം.

സഭയുടെ സെറ്റ് അപ്പിനും നടത്തിപ്പിനു വേണ്ടി ജീവിതത്ത്ലെ സുഖങ്ങള്‍ ( കര്‍ത്താവു ആകശ്യപ്പെടതെ) ഹോമിക്കുന്ന സാധു കന്യാ സ്ത്രീകളെ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ രാജ്യത്തിലെങ്കിലും നല്ല ജീവിതം ഉണ്ടാകട്ടെ..

Anonymous said...

ശരി പതിനെട്ടു വയസ്സു തികയുന്നതിനു മുന്‍പു കന്യാസ്ത്രീയാകാന്‍ നിര്‍ബന്ധിക്കുന്നതു തെറ്റു അതിനെതിരെയുള്ള എല്‍ ഡീ എഫിനെ ഉദ്ദേശസ്ശുധിയും മുഖവിലക്കെടുത്തിരിക്കുന്നു, ഈ കന്യാസ്ത്രീ ആയാല്‍ ആകെയുള്ള കുഴപ്പം കല്യാണം കഴിക്കാന്‍ പറ്റില്ല സെക്സ്‌ ലൈഫ്‌ ഇല്ല ഓകെ അത്രയല്ലെ ഉള്ളു.

ഇനി പത്തു വയസ്സുതികയുന്നതിന്‍ മുന്‍പേ കുട്ടികളെ നിര്‍ബന്ധിച്ചു എസ്‌ എഫ്‌ ഐയില്‍ ചേര്‍ ക്കുന്നതു ശരിയാണോ? സ്കൂള്‍ തുറകുമ്പോഴേ എസ്‌ എഫ്‌ ഐ യു അഭിവാദനങ്ങള്‍ കാണം വേറെ ഒരുത്തനെങ്കിലും ബാനര്‍ കെട്ടിയാല്‍ അവനെ വീട്ടില്‍ കയറി അടിക്കും ചില ആര്‍ എസ്‌ എസ്‌ കേന്രത്തില്‍ ഈ ബീ വീ പീയും ഒരു ബാനര്‍ ഒക്കെ കെട്ടും പത്താം ക്ളാസു തികയുന്നതിനു മുന്നെ പാവം കുട്ടികളെ വിളിച്ചിറക്കി ജാഥക്കും ജീപ്പു കത്തിക്കാനും ഒക്കെ കൊണ്ടു പോയി പോലീസിണ്റ്റെ തല്ലുകൊള്ളിക്കുന്നതു ശരിയാണോ? എസ്‌ എഫ്‌ ഐ അല്ലാതെ ഒരു സംഘടനയും പാടില്ല എന്നു അലിഖിത കാനോന്‍ നിയമം കോളേജില്‍ ഭരണ ബലത്തൊടെ നടപ്പാക്കുന്നതും ശരിയാണോ?

എം എല്‍ ഇ സീറ്റു കിട്ടിയില്ലെങ്കില്‍ ജീവിതമേ തെണ്ടിപ്പോകും എന്നതാണു എസ്‌ എഫ്‌ ഐയില്‍ ചേര്‍ന്നാല്‍ ഉള്ള കുഴപ്പം അല്ലെങ്കില്‍ കേരള യൂണിവേര്‍സിറ്റി അസിസ്റ്റണ്റ്റ്‌ നിയമനം ഒക്കെ നടത്തുമ്പോള്‍ പിടിയുള്ള സഖാവ്‌ ആയാല്‍ റാങ്കു ലിസ്റ്റു മാറ്റിമറിച്ചു ഉളുപ്പില്ലതെ ബാക്ഡോര്‍ വഴി ജോലി കിട്ടാന്‍ അറിയണം

Baiju Elikkattoor said...

അനോണി, അരിയെത്ര പയറഞ്ഞാഴി.....!