Sunday, October 26, 2008

മാധ്യമങ്ങളുടെ ചുമതല

സാഹിത്യത്തിനും കലക്കും സമൂഹത്തില്‍ എന്തൊക്കെ ചുമതലകള്‍ നിര്‍വ്വഹിക്കാനുണ്ടോ, അതിലൊട്ടും കുറവല്ല, സമൂഹത്തോട് മാധ്യമങ്ങള്‍ക്കു ള്ള ചുമതല. എന്താണ് നാമിന്ന് ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുന്നത് ? പോപ്പ് മ്യൂസിക്കും ഡിസ്‌കോയും ഫാഷന്‍ പരേഡുകളുമെല്ലാമാണ് ടെലിവിഷന്‍ ചാനലുകളുടെ ഇഷ്ടവിഷയങ്ങള്‍. മറ്റൊരിഷ്‌ട വിഷയം ക്രിക്കറ്റാണ്. ഇത്തരം ഏര്‍പ്പാടുകളെ അതിരുവിട്ടു പ്രോത്സാഹിപ്പിക്കുന്നത് വഴി, ഈ മാദ്ധ്യമങ്ങള്‍, ഇന്നാട്ടിലെ സാധാരണ ജനങ്ങളെ അപഹസിക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്‌മക്കും മറ്റു സാമൂഹ്യദൂഷ്യങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കുന്നതിനു പകരം, തികച്ചും നിരുത്തരവാദപരമായാണ് നമ്മുടെ മാധ്യമങ്ങള്‍ ഇന്ന് പെരുമാറിക്കൊണ്ടിരിക്കുന്നത്.

ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന സത്യമെന്താണ് ? ഫ്യൂഡലിസത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനങ്ങളുടെ ഉപകരണമായിട്ടാണ്, മാധ്യമങ്ങള്‍ പിറവികൊണ്ടത്. യൂറോപ്പില്‍ ഫ്യൂഡല്‍ സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്ന പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് സുപ്രധാനമായിരുന്നു. അമേരിക്കന്‍, ഫ്രഞ്ച് വിപ്ലവങ്ങളിലും ബ്രിട്ടനിലുമെല്ലാം ജനപക്ഷത്ത് നിന്നുകൊണ്ട്, അവിടങ്ങളിലെ അച്ചടിമാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്‌തുലമാണ്. റൂസ്സോ, വോള്‍ട്ടെയര്‍, തോമസ് പെയിന്‍, ജൂനിയസ് , ജോണ്‍വില്‍ക്കിന്‍സ് എന്നീ എഴുത്തുകാര്‍ ഫ്യൂഡലിസത്തിനും സ്വേച്‌ഛാധിപത്യത്തിനുമെതിരെയുള്ള പോരാട്ടത്തില്‍, അച്ചടിമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയവരാണ്. അമേരിക്കന്‍ വിപ്ലവത്തില്‍ തോമസ് പെയിനിന്റെ ലഘുലേഖകള്‍ വഹിച്ചപങ്ക് നമുക്കറിയാം. ഇംഗ്ലണ്ടിലാവട്ടെ, ജോര്‍ജ് മൂന്നാമന്റെ സ്വേച്‌ഛാധിപത്യവാഴ്‌ചക്കെതിരെയുള്ള ജനമുന്നേറ്റത്തില്‍, ജൂനിയസ്സിന്റെ"കത്തുകള്‍ ‍'' സുപ്രധാന പങ്ക് വഹിക്കുകയുണ്ടായി. ചുരുക്കത്തില്‍, ജനവിരുദ്ധ ഭരണകൂടങ്ങളുടെ അധികാര ഘടനകള്‍ക്കെതിരെ, ജനങ്ങളുടെ കൈയ്യിലെ, ശക്തമായ ആയുധങ്ങളായിരുന്നു അക്കാലത്തെ മാധ്യമങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും മാധ്യമങ്ങള്‍ ഭാവികാലത്തിന്റെ ശബ്‌ദങ്ങളെ പ്രതിദ്ധ്വനിപ്പിച്ചു. ഏതര്‍ത്ഥത്തിലെന്ന് ചോദിച്ചാല്‍, ഫ്യൂഡലിസവും സ്വേച്‌ഛാധിപത്യവും സമൂഹത്തെ നിന്നേടത്തുതന്നെ തളച്ചിടാന്‍ ശ്രമിച്ചപ്പോള്‍, മാധ്യമങ്ങളാണതിനെ മുന്നേട്ടേക്കുള്ള പാത തെളിച്ചുകൊണ്ട് നയിച്ചത്. ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം, ഇന്നത്തെ ഇന്ത്യയില്‍, മാധ്യമങ്ങളുടെ പങ്കെന്ത് എന്ന് വിലയിരുത്താന്‍.

കനത്ത ഉത്തരവാദിത്തം

കനത്ത ഉത്തരവാദിത്തം മാധ്യമങ്ങളില്‍ നിക്ഷിപ്‌തമാണ്. ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളില്‍, ജാതീയവര്‍ഗീയ ചിന്തകള്‍ക്കെതിരെയും ദാരിദ്ര്യത്തിനും സാമൂഹ്യ ദുരാചാരങ്ങള്‍ക്കുമെതിരെയും, ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തില്‍ സര്‍വ്വാത്മനാ സഹായിക്കേണ്ട ചുമതല, മാധ്യമങ്ങളില്‍ നിക്ഷിപ്തമാണ്. ഇന്ത്യയിലെ വലിയവിഭാഗം ജനങ്ങളും അജ്ഞതയിലും പിന്നോക്കാവസ്ഥയിലും ഉഴലുന്നവരാണ് എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍, മാധ്യമങ്ങളുടെ പങ്ക് അങ്ങേയറ്റം സുപ്രധാനമാണ് എന്ന് വരുന്നു. ജനങ്ങളെ, അവരുടെ പിന്നോക്കാവസ്ഥയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിപ്പിച്ചെടുക്കാനുതകും വിധംആധുനിക ആശയങ്ങള്‍ അവരിലേക്കെത്തിക്കേണ്ട ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. എങ്കിലേ ഇന്ത്യയിലെ അഭിജ്ഞ സമൂഹത്തിന്റെ ഭാഗമായി അവരെ മാറ്റിയെടുക്കാനാവൂ.

ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങള്‍ ഒരു പരിണാമത്തിന്റെ ഘട്ടത്തിലാണിന്ന്, ഫ്യൂഡല്‍ സമൂഹഘടനയില്‍ നിന്നും ആധുനിക വ്യാവസായിക ഘടനയിലേക്കുള്ള മാറ്റം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഫ്രാന്‍സും ഈ ദശാസന്ധികള്‍ കടന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ ഈ ഘട്ടം അങ്ങേയറ്റം പ്രയാസപൂര്‍ണ്ണമായ അനുഭവങ്ങളാണ് പ്രദാനം ചെയ്‌തത് എന്ന് മനസ്സിലാക്കാനാവും.

വിഭിന്ന സമുദായങ്ങളില്‍പെട്ട യുവതീയുവാക്കള്‍ വിവാഹിതരായതിന്റെ പേരില്‍ മീററ്റിലും മുസഫര്‍ നഗറിലും സമീപകാലത്ത് നടന്ന നരഹത്യകള്‍, നമ്മുടെ മനസ്സുകള്‍ എത്രമാത്രം പഴഞ്ചനാണ് എന്ന് സംശയരഹിതമായി വിളിച്ചു പറയുന്നു. മനുഷ്യമനസ്സുകളെ ആധുനികവല്‍ക്കരിച്ചു കൊണ്ടുമാത്രമേ ഈ പരിണാമഘട്ടം വിജയകരമായി കടന്നുകയറാന്‍ ഇന്ത്യക്ക് സാധിക്കുയുള്ളൂ.

വേണം, ഒരു സാംസ്കാരിക പ്രക്ഷോഭം

ഇന്നത്തെ ലോകം ക്രൂരവും പരിക്കനുമാണ്. അത് അധികാരത്തെമാത്രം ബഹുമാനിക്കുന്നു. ചൈനയും ജപ്പാനും ദരിദ്രരാഷ്‌ട്രങ്ങളായിരുന്നപ്പോള്‍, പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങള്‍ അവരെ പരിഹാസപൂര്‍വ്വം " മഞ്ഞഗോത്രക്കാര്‍'' എന്ന് വിളിച്ചു. ഇന്നവരെ അങ്ങിനെ വിളിക്കാന്‍ ആരും ധൈര്യപ്പെടില്ല. എന്തുകൊന്നൊല്‍ ചൈനയും ജപ്പാനും ഇന്ന് ശക്തരായ വ്യാവസായിക രാഷ്‌ട്രങ്ങളാണ്. ഒരു വ്യാവസായിക ശക്തിയായി വളരുന്നതിലൂടെ മാത്രമേ നമ്മുടെ രാജ്യത്തിനും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മാന്യസ്ഥാനം ലഭിക്കുകയുള്ളൂ. അതിന് പ്രാഥമികമായി വേണ്ടത്, നമ്മുടെ ബുദ്ധിജീവികള്‍ ഒരു സാംസ്‌ക്കാരിക പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുകയും നേതൃത്വം കൊടുക്കുകയും ചെയ്യുക എന്നതാണ്. രാജ്യസ്‌നേഹികളും സമചിത്തരുമായ ഈ ബുദ്ധിജീവി വിഭാഗത്തില്‍പെടുന്നവര്‍ മറ്റാരുമല്ല, നമ്മുടെ സാഹിത്യനായകന്മാര്‍, കലാകാരന്മാര്‍, മാധ്യമങ്ങള്‍ എന്നിവരൊക്കെതന്നെയാണ്. എന്നാല്‍ ഇവിടെ, അവരെല്ലാവരും ഒരാത്മപരിശോധനക്ക് തയ്യാറാവേണ്ടതുണ്ട്. അവര്‍ അവരിലര്‍പ്പിതമായ ഈ ചുമതലകളാണോ ഇന്ന് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് ?

ഇന്ന് ഇന്ത്യയിലെ അവസ്ഥയെന്ത് എന്ന് ചോദിച്ചാല്‍, ജീവിത യാഥാര്‍ത്ഥ്യവുമായി നമ്മുടെ മാധ്യമങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നാണ് ഉത്തരം. മാഗ്‌സെസെ അവാര്‍ഡ് ജേതാവായ പി.സായ്‌നാഥ് 6.09.2007 ന് പാര്‍ലമെന്റ് ഹൌസില്‍ ചെയ്ത പ്രസംഗത്തില്‍ ഗൌരവകരമായ കുറെ യാഥാര്‍ഥ്യങ്ങള്‍ നിരത്തുകയുണ്ടായി. ഇന്ത്യയിലെ 70ശതമാനം ജനങ്ങള്‍ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 പതിറ്റാണ്ടായി ആ " ഗ്രാമീണ ഇന്ത്യ'' ഭീകരമായ കാര്‍ഷിക പ്രതിസന്ധിയായിലാണ്. ഈ പ്രതിസന്ധിയുടെ ഫലമായി കഴിഞ്ഞ 15 വര്‍ഷമായി അവരുടെ ജീവിതസന്ധാരണം തന്നെ തകര്‍പ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കായ കര്‍ഷകര്‍ ഇതിന്റെ ഫലമായി ആത്മഹത്യയില്‍ അഭയം തേടി. ഇല്ലാത്ത തൊഴില്‍തേടി ദശലക്ഷക്കണക്കിന് ഗ്രാമീണ കര്‍ഷകര്‍ നഗരങ്ങളിലേക്ക് കുടിയേറി. ഒടുവില്‍ തൊഴിലാളികളുമായില്ല, കര്‍ഷകരുമായില്ല. കുറേപേര്‍ വീട്ടുജോലിക്കാരായി, വളരെ പേര് ക്രിമിനലുകളുമായി.

നമ്മളിപ്പോള്‍ സംസാരിക്കുന്നത്, "കോര്‍പ്പറേറ്റ് ഫാമിങ്ങി''നെപറ്റിയാണ്. ഇതെന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്. "കാര്‍ഷികവൃത്തി കൃഷിക്കാരനില്‍ നിന്ന് പിടിച്ചുവാങ്ങി കുത്തക മുതലാളിയുടെ കൈകളിലേല്‍പ്പിക്കുക.'' ഈ പരിപാടി, പക്ഷേ, തോക്കോ പീരങ്കിയോ ബുള്‍ഡോസറോ ലാത്തിയോ ഉപയോഗിച്ചല്ല നടപ്പാക്കുന്നത്, പിന്നെയോ? വിത്തിന്റെയും വളത്തിന്റെയും വൈദ്യുതിയുടെയും അടക്കം കൃഷിക്കാവശ്യമായ എല്ലാത്തിന്റെയും വില വര്‍ദ്ധിപ്പിച്ച്, ദശലക്ഷക്കണക്കായ സാധാരണ കൃഷിക്കാര്‍ക്ക് കൃഷി നഷ്‌ടത്തിലാക്കുന്ന ക്രൂരവൃത്തിയിലൂടെയാണ്, ഈ പരിപാടി നടപ്പാക്കുന്നത്.

ശതകോടീശ്വരന്മാരുടെ ലിസ്‌റ്റില്‍ ഇന്ത്യ നാലാമതാണ്. എന്നാല്‍ മനുഷ്യ വികസന റിപ്പോര്‍ട്ടില്‍ ഇന്ത്യ 126-ാമതാണ്. അതായത്, തെക്കെ അമേരിക്കയിലെ ഏറ്റവും ദരിദ്രരാഷ്‌ട്രമായ ബൊളീവിയയിലെ ഒരു ദരിദ്രനേക്കാള്‍ താഴെയാണ് ഇന്ത്യക്കാരന്‍. 120 കോടിയോളം വരുന്ന ഇന്ത്യക്കാരില്‍, 83 കോടിയോളം പേര്‍ ഇന്ത്യയില്‍ ജീവിക്കുന്നത്, പ്രിതിദിനം 20 രൂപയിലും കുറഞ്ഞതുക കൊണ്ടാണെന്നര്‍ത്ഥം. ഇന്ത്യക്കാരന്റെ പ്രതീക്ഷിതായുസ്സ്, ബൊളീവിയക്കാരനേക്കാളും കസാക്കിസ്ഥാന്‍കാരനേക്കാളും മംഗോളിയക്കാരനേക്കാളും താഴെയാണ്. ദേശീയ സാമ്പിള്‍ സര്‍വ്വേ അനുസരിച്ച് ഇന്ത്യന്‍ കര്‍ഷക കുടുംബത്തിന്റെ പ്രതിശീര്‍ഷ ചെലവ് മാസത്തില്‍ ശരാശരി 503 രൂപയാണ്. ഇതില്‍ 55 ശതമാനം ഭക്ഷണത്തിനും
18 ശതമാനം ഇന്ധന, വസ്‌ത്ര പാദരക്ഷാദികള്‍ക്കും കഴിഞ്ഞാല്‍, പിന്നെ വിദ്യാഭ്യാസത്തിനോ ആരോഗ്യരക്ഷയ്ക്കോ ചെലവാക്കാന്‍ ബാക്കി വരുന്നത് നാമമാത്രമാണ്.

വിശക്കുന്ന ദശലക്ഷങ്ങള്‍

1995-97 മുതല്‍ 1999-2001 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍, ശിഷ്‌ടരാജ്യങ്ങളില്‍ മൊത്തമുണ്ടായ പട്ടിണിക്കാരേക്കാള്‍ കൂടുതല്‍ പട്ടിണിക്കാരെ ഉല്പാദിപ്പിച്ചു എന്നാണ് എഫ്.എ.ഒ (Food and Agricultural Organisation) റിപ്പോര്‍ട്ട് പറയുന്നത്. ഗ്രാമീണ കുടുംബങ്ങളുടെ ഭക്ഷ്യ ഉപഭോഗം മുമ്പെന്നത്തേക്കാളും കുറഞ്ഞു. കടമാണെങ്കില്‍ പോയ ദശവര്‍ഷത്തിന്റെ ഇരട്ടിയായി വര്‍ദ്ധിച്ചു.

ദരിദ്രരോടുള്ള മാധ്യമങ്ങളുടെ പ്രതിബദ്ധത എത്രമാത്രം ദയനീയമാണ് എന്ന് വ്യക്തമാക്കുന്നതാണ് " ലക്‍മെ ഇന്ത്യ ഫാഷന്‍ വീക്ക്'' റിപ്പോര്‍ട്ട് ചെയ്യാന്‍ 512 പത്രപ്രവര്‍ത്തകര്‍ എത്തിയെങ്കില്‍, വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് വെറും 6 പത്രപ്രവര്‍ത്തകര്‍ മാത്രമാണ് എന്ന വസ്തുത. രാജ്യത്തിലെ 75 ശതമാനം വരുന്ന സാധാരണ ഇന്ത്യക്കാരുടെ സാമ്പത്തിക യാഥാര്‍ത്ഥ്യത്തിനു നേരെ നമ്മുടെ മാധ്യമങ്ങള്‍ മുഖം തിരിക്കുന്നു. മാധ്യമങ്ങള്‍ ഉത്തരവാധിത്വബോധത്തോടെയാണോ പെരുമാറുന്നത് ? ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ക്കായി അഞ്ചോ പത്തോ ശതമാനം സ്ഥലം നീക്കി വയ്ക്കുന്ന നമ്മുടെ മാധ്യമങ്ങള്‍, സിനിമാതാരങ്ങള്‍ക്കും പോപ്പ് സംഗീതത്തിനും ഫാഷന്‍ പരേഡിനും ജ്യോത്സ്യത്തിനും ക്രിക്കറ്ററിനുമൊക്കെയായി, പത്രത്തിന്റെ ബഹുഭൂരിഭാഗം സ്ഥലവും വിനിയോഗിക്കുന്നു. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വായനക്കാരുടെ ശ്രദ്ധ അസംബന്ധങ്ങളിലേക്കും അനാവശ്യങ്ങളിലേക്കും തിരിക്കുകയാണ് മാധ്യമങ്ങള്‍.

ജനങ്ങളെ മയക്കുന്ന കറുപ്പ്

ചില ടി.വി ചാനലുകള്‍ ദിവസം മുഴുവനും പോരാഞ്ഞിട്ട് രാത്രിയിലും ക്രിക്കറ്റ് കളികാട്ടാന്‍ വ്യഗ്രതപ്പെടുന്നു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും ക്രിക്കറ്റിന്റെ മായിക വലയത്തില്‍ മൂടിവയ്‌ക്കാനാണ് ഈ ചാനലുകളുടെ ശ്രമം. വിലക്കയറ്റമോ, തൊഴിലില്ലായ്‌മയോ ദാരിദ്ര്യമോ പാര്‍പ്പിട പ്രശ്‌നമോ ആരോഗ്യ പ്രശ്‌നമോ ഒന്നുമല്ല പ്രധാനം, മറിച്ച് ഇന്ത്യ ക്രിക്കറ്റില്‍ ന്യൂസിലാന്റിനെ അല്ലെങ്കില്‍ പാക്കിസ്ഥാനെ തോല്‍പിച്ചോ എന്നതാണ് പ്രധാനം. ഇവിടുത്തേക്ക് ജനമനസ്സുകളെ കൂട്ടിക്കൊണ്ടു പോവാനുള്ള മാധ്യമ ശ്രമം എത്രമാത്രം അപലപനീയമാണ് ?

എന്റെ അഭിപ്രായത്തില്‍, കലയായാലും സാഹിത്യമായാലും മാധ്യമങ്ങളായാലും അവയുടെ ചുമതല, ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നിവക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരുക എന്നതായിരിക്കണം. ഈ പോരാട്ടങ്ങളുടെ വിജയത്തിലൂടെ മാത്രമേ ഒരു പുതിയ ഭാരതം രൂപപ്പെടുകയുള്ളൂ.

നമ്മുടെ രാജ്യം, ഒരു സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങളെ സഹായിക്കുക എന്ന ധര്‍മ്മമാണ് കലാകാരന്മാര്‍ക്കും സാഹിത്യ പ്രതിഭകള്‍ക്കും മാധ്യമങ്ങള്‍ക്കും അനുഷ്‌ഠിക്കാനുള്ളത്. യഥാര്‍ത്ഥ പ്രശ്‌നം ജനശ്രദ്ധയിലേക്ക് സജീവമായി കൊണ്ടുവരിക വഴിയേ അവര്‍ക്ക് ഈ ധര്‍മ്മം അനുഷ്‌ഠിക്കാനാവൂ. അവര്‍ ഇനിയങ്ങോട്ടെങ്കിലും ഈ ധര്‍മ്മാനുഷ്‌ഠാനത്തിന്റെ ശരിയായ പാതയിലേക്ക് വരും എന്ന് പ്രത്യാശിക്കുക.

*****

ജസ്‌റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ, കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

സുപ്രീം കോടതി ജഡ്‌ജിയായി സേവനമനുഷ്‌ഠിക്കുന്ന ജസ്‌റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ " ഹിന്ദു'' ദിനപത്രത്തിലെഴുതിയ Ideal and reality: media’s role in India എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം. വിവര്‍ത്തനം- കെ.രാജഗോപാലന്‍.

10 comments:

വര്‍ക്കേഴ്സ് ഫോറം said...

ദരിദ്രരോടുള്ള മാധ്യമങ്ങളുടെ പ്രതിബദ്ധത എത്രമാത്രം ദയനീയമാണ് എന്ന് വ്യക്തമാക്കുന്നതാണ് " ലക്‍മെ ഇന്ത്യ ഫാഷന്‍ വീക്ക്'' റിപ്പോര്‍ട്ട് ചെയ്യാന്‍ 512 പത്രപ്രവര്‍ത്തകര്‍ എത്തിയെങ്കില്‍, വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് വെറും 6 പത്രപ്രവര്‍ത്തകര്‍ മാത്രമാണ് എന്ന വസ്തുത. രാജ്യത്തിലെ 75 ശതമാനം വരുന്ന സാധാരണ ഇന്ത്യക്കാരുടെ സാമ്പത്തിക യാഥാര്‍ത്ഥ്യത്തിനു നേരെ നമ്മുടെ മാധ്യമങ്ങള്‍ മുഖം തിരിക്കുന്നു. മാധ്യമങ്ങള്‍ ഉത്തരവാധിത്വബോധത്തോടെയാണോ പെരുമാറുന്നത് ? ജനങ്ങളുടെ നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ക്കായി അഞ്ചോ പത്തോ ശതമാനം സ്ഥലം നീക്കി വയ്ക്കുന്ന നമ്മുടെ മാധ്യമങ്ങള്‍, സിനിമാതാരങ്ങള്‍ക്കും പോപ്പ് സംഗീതത്തിനും ഫാഷന്‍ പരേഡിനും ജ്യോത്സ്യത്തിനും ക്രിക്കറ്ററിനുമൊക്കെയായി, പത്രത്തിന്റെ ബഹുഭൂരിഭാഗം സ്ഥലവും വിനിയോഗിക്കുന്നു. യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും വായനക്കാരുടെ ശ്രദ്ധ അസംബന്ധങ്ങളിലേക്കും അനാവശ്യങ്ങളിലേക്കും തിരിക്കുകയാണ് മാധ്യമങ്ങള്‍.

ചില ടി.വി ചാനലുകള്‍ ദിവസം മുഴുവനും പോരാഞ്ഞിട്ട് രാത്രിയിലും ക്രിക്കറ്റ് കളികാട്ടാന്‍ വ്യഗ്രതപ്പെടുന്നു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും ക്രിക്കറ്റിന്റെ മായിക വലയത്തില്‍ മൂടിവയ്‌ക്കാനാണ് ഈ ചാനലുകളുടെ ശ്രമം. വിലക്കയറ്റമോ, തൊഴിലില്ലായ്‌മയോ ദാരിദ്ര്യമോ പാര്‍പ്പിട പ്രശ്‌നമോ ആരോഗ്യ പ്രശ്‌നമോ ഒന്നുമല്ല പ്രധാനം, മറിച്ച് ഇന്ത്യ ക്രിക്കറ്റില്‍ ന്യൂസിലാന്റിനെ അല്ലെങ്കില്‍ പാക്കിസ്ഥാനെ തോല്‍പിച്ചോ എന്നതാണ് പ്രധാനം. ഇവിടുത്തേക്ക് ജനമനസ്സുകളെ കൂട്ടിക്കൊണ്ടു പോവാനുള്ള മാധ്യമ ശ്രമം എത്രമാത്രം അപലപനീയമാണ് ?

എന്റെ അഭിപ്രായത്തില്‍, കലയായാലും സാഹിത്യമായാലും മാധ്യമങ്ങളായാലും അവയുടെ ചുമതല, ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നിവക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരുക എന്നതായിരിക്കണം. ഈ പോരാട്ടങ്ങളുടെ വിജയത്തിലൂടെ മാത്രമേ ഒരു പുതിയ ഭാരതം രൂപപ്പെടുകയുള്ളൂ.

നമ്മുടെ രാജ്യം, ഒരു സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങളെ സഹായിക്കുക എന്ന ധര്‍മ്മമാണ് കലാകാരന്മാര്‍ക്കും സാഹിത്യ പ്രതിഭകള്‍ക്കും മാധ്യമങ്ങള്‍ക്കും അനുഷ്‌ഠിക്കാനുള്ളത്. യഥാര്‍ത്ഥ പ്രശ്‌നം ജനശ്രദ്ധയിലേക്ക് സജീവമായി കൊണ്ടുവരിക വഴിയേ അവര്‍ക്ക് ഈ ധര്‍മ്മം അനുഷ്‌ഠിക്കാനാവൂ. അവര്‍ ഇനിയങ്ങോട്ടെങ്കിലും ഈ ധര്‍മ്മാനുഷ്‌ഠാനത്തിന്റെ ശരിയായ പാതയിലേക്ക് വരും എന്ന് പ്രത്യാശിക്കുക.

സുപ്രീം കോടതി ജഡ്‌ജിയായി സേവനമനുഷ്‌ഠിക്കുന്ന ജസ്‌റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ " ഹിന്ദു'' ദിനപത്രത്തിലെഴുതിയ Ideal and reality: media’s role in India എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

Baiju Elikkattoor said...

Thoughtful post. Thanks

ഭൂമിപുത്രി said...

തമ്മിൽഭേദം,ചിലപ്പോഴെങ്കിലും നിർഭയമായി യാഥാർത്ഥ്യങ്ങളിലേയ്ക്ക് വിരൽചൂണ്ടുന്ന ബ്ലോഗുകളാവും,അല്ലെ?

നനവ് said...

വിത്തും,കൃഷിയും,നിലങ്ങളും ആഗോള കുത്തകകൾക്ക് പണയപ്പെടുത്തുന്ന അധികാരികൾ...അതിനെതിരെ പ്രതികരിക്കുന്നവർ തീവ്രവാദികൾ...മധ്യമങ്ങൾ ഇതെല്ലാം ആഘോഷിക്കുകയാണ്...ഉപരിപ്ലവമായി ജീവിതത്തെക്കാണുന്നവർക്കായി മാധ്യമങ്ങൾ ആടുന്നു... പാടുന്നു..തുണിയുരിയുന്നു....ഇതിനിടയിൽ എന്തു പ്രതിബദ്ധത?

t.k. formerly known as thomman said...

മാധ്യമങ്ങളുടെ ചുമതലയെപ്പറ്റി മാര്‍‌ക്സിസ്റ്റുകാര്‍ ദയവായി പ്രഘോഷണം നടത്താതിരിക്കൂ. സ്വതന്ത്ര സമൂഹത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് അവര്‍ കണ്ടെത്തിക്കൊള്ളും. നിങ്ങള്‍ക്കും പ്രചരണത്തിന് ഒരു ചാനലുണ്ടല്ലോ. അതിന് കാണികളെ കിട്ടാത്തതികൊണ്ടാണോ ഈ രോഷം?

Anonymous said...

ഈയിടെ എന്‍ ഡീ റ്റീ വിയിലെ ഒരു ലേഖിക തണ്റ്റെ ബ്ളോഗില്‍ ദെയര്‍ ഈസ്‌ നോ സെക്സി സ്റ്റോറി എന്ന ഒരു ലേഖനം എഴുതിയിരുന്നു ബീഹാര്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു ദുരിതം അനുഭവിക്കുന്ന ജനതയുടെ ദുരിതം കവറേജു ചെയ്ത സ്റ്റോറിക്കു ഒരു നാഷണല്‍ ചാനല്‍ കാരും ഒരു പരിഗണനയയും കൊടുത്തില്ല കാരണം അതു ഒരു സെക്സി സ്റ്റോറിയല്ല എന്നതു തന്നെ ബീഹാറിലെ പെണ്ണുങ്ങള്‍ ഉടുതുണിക്കു മറുതുണിയില്ല പോളിത്തീന്‍ ഷീറ്റു കൊണ്ടാണൂ നാണം മറക്കുന്നത്‌ മെന്‍സസ്‌ ആകുമ്പോള്‍ വെക്കാന്‍ തുണിയില്ല രാത്രിയുടെ മറവില്‍ ആണു അവര്‍ ശരീരം വ്ര്‍ത്തിയാക്കുന്നത്‌ വളരെ ഷോക്കിംഗ്‌ ആയ ഒരു ലേഖനം ആയിരുന്നു അതു, കേരളത്തിലെ കാര്യം എടുത്താല്‍ അമ്ര്‍ത ടീ വീ മാത്രമണു ലാഭേഛയില്ലാതെ അല്‍പ്പമെങ്കിലും നല്ല പരിപാടികള്‍ നല്‍കുന്നതെന്നു മനസ്സിലാകും വേറിട്ടൊരു ചാനല്‍ കൈരളിയും ഇപ്പോള്‍ സെക്സി സ്റ്റോറികള്‍ മാത്രമേ ഇടുന്നുള്ളു ഇതിപ്പോള്‍ ചാനലിണ്റ്റെ മാത്രം കാര്യമല്ല മലയാളം കലാകൌമുദി വാരികകള്‍ ക്കു പഴയ്‌ റീഡര്‍ഷിപ്‌ ഉണ്ടോ? ഫയറിണ്റ്റെ സര്‍ ക്കുലേഷന്‍ കൊണ്ടല്ലേ കലാകൌമുദി പിടിച്ചു നില്‍ക്കുന്നത്‌ സിനിമയുടെ കാര്യം എടുക്കൂ അടയാളങ്ങളും തലപ്പാവും എത്റ ദിവസം ഓടീ ? മായാ ബസാറിനെപോലെ തല്ലിപ്പൊളി പടങ്ങള്‍ ജൂബിലി തികക്കുകയും ചെയ്യുന്നു ? അകലെ എന്ന സിനിമ ഫിലിം ഫെസ്റ്റിവലില്‍ പ്റദറ്‍ശിച്ചപ്പോള്‍ ഹൌസ്ഫുള്‍ കാലു കുത്താന്‍ ഇടമില്ല അതു കണ്ടൂ ശ്യാമപ്റസാദ്‌ ഇങ്ങിനെ പറഞ്ഞു "ഈ ആള്‍ക്കൂട്ടം കൈരളി ശ്റീയില്‍ ഇപ്പോള്‍ പ്റദറ്‍ശിപ്പിക്കുന്ന അകലെ കാണാന്‍ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു നിമിഷം ആഗ്രഹിച്ചു പോയി" ബുജികള്‍ ആ കമണ്റ്റു കേട്ടു ചൂളിപ്പോയി ഫ്റീെ ആയി കാണാന്‍ ആളുണ്ട്‌ മുപ്പതു രൂപ മുടക്കാന്‍ ആളില്ല

Unknown said...

വീണ്ടും ആരുഷി പക്ഷഭേദമില്ലാതെ മോഴിഞ്ഞിടുന്നു..ഇങ്ങനെ.
"കേരളത്തിലെ കാര്യം എടുത്താല്‍ അമ്ര്‍ത ടീ വീ മാത്രമണു ലാഭേഛയില്ലാതെ അല്‍പ്പമെങ്കിലും നല്ല പരിപാടികള്‍ നല്‍കുന്നതെന്നു മനസ്സിലാകും"
ഏറ്റവും വളിപ്പ് പൈങ്കിളി,സെക്സി പരിപാടിയായ റിയാലിറ്റി ഷോകള്‍ കേരത്തില്‍ തുടങ്ങിയത് തന്നെ'അമ്മ'അമൃത ചാനല്‍ ആണ്.അതില്‍ പത്തു പന്ത്രണ്ട് വയസ്സുകാരിയായ ഒരു പെണ്കുട്ടി'റിയാല്‍ടി'ഷോ ആക്കിയപ്പോള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ കൈരളിയില്‍ ഒരു ആക്ഷേപഹാസ്യ പരിപാടി കണ്ടതായി ഓര്‍ക്കുന്നു.(സാക്ഷിയിലാനെന്നു കരുതുന്നു).അതില്‍ അമൃതാനന്ദ മയിയെയും കൂട്ടത്തില്‍ കാണിച്ചു ഭാരതീയ സംസ്കാരത്തെ പറ്റിയുള്ള ചില ഓര്‍മപ്പെടുത്തലുകളും അനുബന്ധമായി പറഞ്ഞത് ഓര്‍മയില്‍ വരുന്നു.

Anonymous said...

അമ്റ്‍ത ടീവീ ഞാന്‍ അങ്ങിനെ കാണാറില്ല ഒരു ചാനലും അങ്ങിനെ ഇരുന്നു കാണാറില്ല സാക്ഷിക്കു പഴയ ഊറ്‍ജം ഉണ്ടോ? കണ്ണാടി ഇപ്പോള്‍ ഒരു പിരിവു പരിപാടി ആയില്ലേ? ഞാന്‍ ശ്യാമ പ്റസാദിണ്റ്റെ ആളുമല്ല, ഞാന്‍ പറഞ്ഞത്‌ ഈ ഗീറ്‍വാണം വിടാന്‍ ആറ്‍ ക്കും അവകാശമില്ല എന്നു മാത്റം പ്റയമാകാത്ത കുട്ടികളേ മാധുരി ദീക്ഷിതിണ്റ്റെ ഡ്രസും ധരിപ്പിച്ചു കാണിക്കുന്ന പരിപാടികള്‍ കേരളത്തില്‍ ഒരു പെഡോ ഫില്‍ സംസ്കാരം വളറ്‍ത്തുകയല്ലേ എന്നു ഭയപ്പെടുന്നുമുണ്ട്‌ ജൂനിയറ്‍ ഐഡിയ സ്റ്റാറ്‍ സിംഗറ്‍ ഒക്കെ നിരോധിക്കണം എന്നാണു എണ്റ്റെ അഭിപ്റായം
പക്ഷെ എവിടെയാണു ഒരു രജത രേഖ?
എങ്ങുമില്ല

ഭൂമിപുത്രി said...

കൊച്ചുകുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കത തട്ടിപ്പറിച്ച്
പ്രായമായവരുടെ വേഷവും ഭാവങ്ങളും അവരിൽ അടിച്ചേല്‍പ്പിയ്ക്കുന്ന ഈ ‘ഷോ’കൾക്കെതിരെ ആരെങ്കിലുമൊരു PIL കൊടുത്തിരുന്നെങ്കിൽ..

ജയരാജന്‍ said...

നല്ല ലേഖനം; ഹിന്ദു ലേഖനം കണ്ടില്ലായിരുന്നു. ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി!
ജസ്‌റ്റിസ്സ് മാര്‍ക്കണ്ഡേയ കാട്ജൂ എന്ന് മുതലാണ് മാർക്സിസ്റ്റ്കാരനായത്, “t.k. formerly known as തൊമ്മന്‍“? കഷ്ടം തന്നെ :(