Friday, July 10, 2009

ഇടതുപക്ഷത്തെക്കുറിച്ചുള്ള ചിന്തകൾ

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എറ്റവും പ്രധാന സവിശേഷത ഒരു പക്ഷെ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ആയിരിക്കും. ബി.ജെ.പി നേരിട്ട തിരിച്ചടി ഒട്ടൊക്കെ പ്രതീക്ഷിച്ചതായിരുന്നു. തെരെഞ്ഞെടുപ്പ് വിശകലന വിദഗ്ദർ മാത്രമാണ് മറിച്ച് കണക്ക് കൂട്ടിയവർ. ഇടതുപക്ഷത്തിനും ചില്ലറ പരിക്കുകകൾ പറ്റുമെന്ന് കണക്കുകൂട്ടിയിരുന്നു, എന്നാൽ അവർക്കേറ്റ വമ്പിച്ച തിരിച്ചടി എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. അവരുടെ വോട്ടിംഗ് ശതമാനത്തിൽ നാമമാത്രമായ കുറവു മാത്രമേ വന്നുള്ളൂ എന്നത് വാസ്തവമാണ്. എന്നാൽ അവരുടെ ശക്തിദുര്‍ഗമായ ബംഗാളിൽ ഏകദേശം മൂന്നിലൊന്നു നിയമസഭാ നിയോജകമണ്ഡലങ്ങളിലും കേരളത്തിൽ അതിലും കുറവ് നിയോജകമണ്ഡലങ്ങളിലും മാത്രമേ ഭൂരിപക്ഷം നേടാനായുള്ളൂ എന്നത് വലിയ പിന്നോട്ടടി തന്നെയാണ്. ഇന്നത്തെ അവസ്ഥയിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരാനുള്ള അവകാശവാദങ്ങളൊന്നും ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നില്ല. എങ്കിലും, ഒരു ആധുനിക, മതേതര, ജനാധിപത്യ സമൂഹമായി മാറാനുള്ള ഭാരതത്തിന്റെ യാത്രയിൽ ഒരു മുഖ്യ ചാലകശക്തിയാണ് ഇടതുപക്ഷം എന്നതിനാലാണ് അവർക്കേറ്റ ഈ തിരിച്ചടി അത്യന്തം ഗൌരവപൂർണ്ണമാകുന്നത്. തീർച്ചയായും അവർ മാത്രമല്ല, മറ്റനേകം പുരോഗമന, സാമൂഹ്യ , രാഷ്‌ട്രീയ സംഘടനകളും ഇത്തരം കടമകൾ നിർ‌വഹിക്കുന്നുണ്ട്. എന്നാൽ ഇടതുപക്ഷം ഇവരിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നത് ഒരു കാര്യത്തിലാണ്, തെരെഞ്ഞെടുപ്പുകളിൽ മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത രീതിയില്‍ അവർക്ക് ജനപിന്തുണ ലഭിക്കുന്നുണ്ട് എന്നതാണത്. തീർച്ചയായും അതൊരു പ്രധാന ഘടകമാണ്. അതിനാൽ തന്നെ ജനപിന്തുണയിലുണ്ടാകുന്ന ഏതൊരു കുറവും ഭാരതത്തിന്റെ ജനാധിപത്യ വിപ്ലവത്തിലേക്കുള്ള മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്തുക തന്നെ ചെയ്യും.

ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ വിശകലനം ചെയ്യാനും അവർക്ക് തിരിച്ച് വരാൻ വേണ്ട ഉപദേശങ്ങൾ നൽകാനും മാധ്യമങ്ങൾ ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം കേന്ദ്രീകരിക്കുന്നത് ഒരു ബിന്ദുവിലാണ് എന്നത് പറയാതെ വയ്യ. ഇടതുപക്ഷം “സാമ്രാജ്യത്വ”ത്തെക്കുറിച്ചുള്ള “അകാരണമായ ഭീതി” ഉപേക്ഷിക്കണമെന്നാണവരെല്ലാം ആവശ്യപ്പെടുന്നത്. ഇതു പലപ്പോഴും നേരിട്ടും ( ഹിന്ദു പത്രവുമായുള്ള ഇന്റർവ്യൂവിൽ ലോർഡ് മേഘനാഥ് ദേശായി പറഞ്ഞപോലെയോ) മറ്റു ചിലപ്പോൾ വ്യംഗ്യമായും ആണ് സൂചിപ്പിക്കപ്പെടുന്നത്. ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കരുതായിരുന്നു എന്നു ചിലർ പറയുന്നു. അമേരിക്കൻ സാമ്രാജ്യത്വവുമായി ഭാരതം ഏര്‍പ്പെടാൻ സാദ്ധ്യതയുള്ള തന്ത്രപരമായ സഖ്യത്തിക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നാണ് ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻ‌വലിച്ചത് എന്നതിനാൽ, ഈ വാദം ഉയർത്തുന്നവർ പറയാതെ പറയുന്നത് ഇടതുപക്ഷം സാമ്രാജ്യത്വ ഭീഷണിയെ പെരുപ്പിച്ചു കാണിക്കുന്നു എന്നു തന്നെയാണ്. മറ്റു ചിലരുടെ വാദമാകട്ടെ, ഈ ജനവിധി “വികസന”ത്തിനു വേണ്ടിയുള്ള ജനവിധി ആണെന്നതാണ്. അവരർത്ഥമാക്കുന്നത് ഇടതുപക്ഷത്തിനേറ്റ തിരിച്ചടി “വികസനം” ( നവലിബറൽ മാതൃകകൾക്കകത്ത് നിന്നുകൊണ്ട് ബഹുരാഷ്‌ട്രക്കുത്തകകളുടെ നിക്ഷേപത്തിനായി സംസ്ഥാനങ്ങൾ തങ്ങളിൽ തങ്ങളിൽ മത്സരിച്ച് ) കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടതു മൂലമാണെന്നാണ്. നവ ലിബറൽ മാതൃകകളെ ഇടതുപക്ഷം എതിർക്കുന്നത് ( ഈ എതിർപ്പിന് സാമ്രാജ്യത്വ വിരുദ്ധതയുമായി അഭേദ്യമായ ബന്ധമുണ്ട്) കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിലായതിനാലാണെന്നും അതിനാലാണവർക്ക് തിരിച്ചടിയുണ്ടായതെന്നുമാണ് ഈ വാദത്തിലൂടെ ചിലർ പറയുവാൻ ശ്രമിക്കുന്നത്. മറ്റു ചിലർ ഉയർത്തുന്ന വാദം കേന്ദ്രത്തിൽ മതേതരവും സുസ്ഥിരവുമായ ഭരണം ഉണ്ടാകണമെന്ന ആഗ്രഹം മൂലം യു പി എ യ്ക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടായി എന്നും ബി ജെ പി യുമായി മുമ്പ് സഖ്യമുണ്ടാക്കിയിട്ടുള്ള ചില കക്ഷികളുമായി ചേർന്ന് മൂന്നാം മുന്നണി കെട്ടിപ്പടുക്കാൻ ശ്രമിച്ചതിനാൽ അത് ഇടതുപക്ഷത്തെ വളരെ പ്രതികൂലമായി ബാധിച്ചു എന്നുമാണ്. ഇടതുപക്ഷം “മൂന്നാം മുന്നണിയിയിലെ” സഖ്യകക്ഷികളുമായി യാതൊരു തെരെഞ്ഞെടുപ്പ് ധാരണയുമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നു എന്നാണോ ഇതിൽ നിന്നും നാം എത്തിച്ചേരേണ്ട നിഗമനം? ചിലർ പറയുന്നത് അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇടതുപക്ഷത്തിന് അതിന്റെ പ്രത്യയശാസ്ത്രധാരണകളിലെങ്കിലും ഉറച്ചു നിൽക്കാമായിരുന്നു എന്നാണ്. (എന്നാൽ, അങ്ങനെ ചെയ്തിരുന്നുവെങ്കിലും ഇടതുപക്ഷത്തിനേറ്റ തെരെഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാനാകുമായിരുന്നു എന്നു തോന്നുന്നില്ല). ഇനി അതല്ല, ആര്‍ക്കനുകൂലമായാ‍ണോ ഇത്തരം തരംഗങ്ങള്‍ വീശിയടിക്കുന്നത്, അവര്‍ക്കൊപ്പം ഇടതുപക്ഷം എല്ലായ്പ്പോഴും നിലകൊള്ളണം എന്നാണ് ഇതില്‍ നിന്നുമുണ്ടാകുന്ന അനുമാനം എങ്കില്‍ അതിന്റെ അര്‍ത്ഥം യു.പി.എയുടെ സ്ഥിരം സഖ്യകക്ഷിയാകുന്നതിനായി ഇടതുപക്ഷം തങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഉപേക്ഷിക്കണമെന്നാണ് ‍. ചുരുക്കത്തില്‍ ഇടതുപക്ഷത്തിനു ലഭിക്കുന്ന ഏറ്റവും സര്‍വസാധാരണമായ ഉപദേശം സാമ്രാജ്യത്വത്തെച്ചൊല്ലിയുള്ള അര്‍ത്ഥശൂന്യമായ ബഹളം വെക്കല്‍ നിര്‍ത്തണം എന്നാണ്.

ഇതിൽ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല. ലോകത്തെവിടെയുമുള്ള അനുഭവം നമ്മെ അതാണ് പഠിപ്പിക്കുന്നത്. എവിടെയൊക്കെ നഗരങ്ങളിലെ മധ്യവര്‍ഗം( urban middle class) ആഗോളവൽക്കരണത്തിന്റെ വിപരീത ഫലങ്ങളിൽ നിന്നും തത്ക്കാലം വിമുക്തരാണോ അവിടങ്ങളിലൊക്കെ വിദ്യാര്‍ത്ഥികളുടേയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടേയും എഴുത്തുകാരുടേയുമൊക്കെ ഇടയിൽ സാമ്രാജ്യത്വ വിരുദ്ധ വികാരം വളരെ കുറവായാണ് കാണപ്പെടുന്നത്. എന്നു മാത്രല്ല, മത മൌലികവാദം, വർഗീയ ഫാഷിസം, ജന്മി-പുരുഷ മേധാവിത്വ പ്രവണതകൾ എന്നിവയെ പ്രതിരോധിച്ചുകൊണ്ട് തികച്ചും മതേതരവും പുരോഗമനപരവുമായ ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള മുന്നുപാധി എന്ന നിലയ്ക്ക് സാമ്രാജ്യത്വവുമായുള്ള അടുത്ത സഹകരണത്തെ സ്വാഗതം ചെയ്യുവാനുള്ള ആഗ്രഹം പോലും ഇവരിൽ കാണാൻ കഴിയുന്നുണ്ട്. സാധാരണയായി ഇടതുപക്ഷ ആശയങ്ങൾ ശക്തി നേടുന്നത് ഇടതുപക്ഷ ബുദ്ധിജീവികൾ‍, എഴുത്തുകാർ‍, നഗരങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ എന്നിവരടങ്ങുന്ന നിരയില്‍ നിന്നാണെന്നതു കൊണ്ടു തന്നെ- ഇവരുടെ ആശയങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നത്, ആഗോളവല്‍ക്കരണ നയങ്ങളുടെ കെടുതികൾ അനുഭവിക്കേണ്ടി വരുന്ന, എന്നാല്‍ സാമൂഹ്യശാസ്ത്രപരമായ നിർവചനമനുസരിച്ച് “ബുദ്ധിജീവി”എന്ന ഗണത്തിൽ പെടാത്ത, തൊഴിലാളികളും കൃഷിക്കാരും നടത്തുന്ന ചെറുത്തുനിൽ‌പ്പുകളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ആണെങ്കിലും- എവിടെയൊക്കെ നഗരങ്ങളിലെ മധ്യവർഗം( urban middle class) ആഗോളവൽക്കരണത്തിന്റെ വിപരീത ഫലങ്ങളാൽ പീഡിപ്പിക്കപ്പെടുന്നുവോ, അവിടങ്ങളിലൊക്കെ അവർ കർഷകരോടും തൊഴിലാളികളോടുമൊപ്പം അണി നിരക്കുകയും തദ്വാരാ ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് കൂടുതൽ ഇന്ധനം പകർന്നുനൽകുകയും ചെയ്യുന്നുണ്ട്. )എന്നാൽ, എവിടെയൊക്കെ നഗരങ്ങളിലെ മധ്യവർഗം ആഗോളവൽക്കരണത്തിന്റെ ഗുണഭോക്താക്കളാവുന്നുവോ, അവിടെയൊക്കെ ഇടതുപക്ഷം പല പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലും‍- ഇവിടെ സാമ്രാജ്യത്വത്തിനും ആഗോളവൽക്കരണത്തിനുമെതിരായ ചെറുത്തുനിൽ‌പ്പുകള്‍ക്ക് നേതൃത്വം നൽകുന്നത് ഇടതേതര ശക്തികളായിരിക്കും- ഇടതുപക്ഷം തങ്ങളുടെ “അടിസ്ഥാന വർഗ്ഗങ്ങളുടെ” താൽ‌പ്പര്യങ്ങൾ സംരക്ഷിക്കുന്നതില്‍ (മാത്രം) പ്രതിജ്ഞാബദ്ധരായിരിക്കുകയും, ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുകയും ചെയ്യുന്ന ഇടങ്ങളിലും, അവര്‍ പലപ്പോഴും ബുദ്ധിജീവി വര്‍ഗങ്ങളിൽ നിന്നും നഗരങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരിലും, വിദ്യാർത്ഥികളിലും നിന്നും ഒറ്റപ്പെടുക എന്ന ദുർഗതിക്കിരായാകാറുണ്ട്. ( ഈ നഷ്ടം യഥാര്‍ത്ഥമാണെങ്കിലും, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിലൂടെ കര്‍ഷകജനസാമാന്യത്തിന്റെ പിന്തുണ കൂടുതലായി നേടിക്കൊണ്ട് ഇതിനെ മറികടക്കാനാകും).

ഇന്നിപ്പോൾ ലാറ്റിൻ അമേരിക്കയിൽ നാം കാണുന്ന ഇടതുപക്ഷ മുന്നേറ്റം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ജനജീവതം ദുരിതമയമാക്കിയ വര്‍ഷങ്ങൾ നീണ്ടുനിന്ന പ്രതിസന്ധിയുടെയും അതിനെതിരായ ചെറുത്തു നിൽ‌പ്പിലൂടെയുമാണ് ആ ഭൂഖണ്ഡത്തിലൊട്ടുമിക്കവാറും ഇടങ്ങളിൽ ഇടതുപക്ഷ/ ഇടതാഭിമുഖ്യമുള്ള ഭരണകൂടങ്ങൾ ഉണ്ടായത്. നീണ്ടുനിന്ന ഈ ചെറുത്തുനിൽ‌പ്പുകൾ നഗരങ്ങളിലെ യുവാക്കളെയും വിദ്യർത്ഥികളെയും ബുദ്ധിജീവികളെയുമൊക്കെ രാഷ്‌ട്രീയവൽക്കരിക്കുകയായിരുന്നു. മറുവശത്താകട്ടെ, ആഗോളവൽക്കരണത്തിന്റെ തിക്തഫലങ്ങൾ നേരിട്ടധികമൊന്നും അനുഭവിച്ചിട്ടില്ലാത്ത മദ്ധ്യേഷ്യയിലെയും, ഇപ്പോൾ ഇറാനിലേയും, യുവാക്കൾക്കിടയിൽ സാമ്രാജ്യത്വത്തിന് ഇന്ന് ഒട്ടേറെ അനുഭാവികളുണ്ട്. ആധുനികതയും ജനാധിപത്യവും ഒപ്പം നവലിബറലിസവും ഉറപ്പാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന “ഓറഞ്ച്”, “ടുലിപ്പ്”, “വെൽ‌വെറ്റ് ” വിപ്ലവങ്ങൾക്ക് പിന്നിൽ ആയിരക്കണക്കിന് നഗരവാസികളെ അണിനിരത്താൻ സാമ്രാജ്യത്വത്തിന് കഴിയുന്നതും മറ്റൊന്നും കൊണ്ടല്ല. ഇന്‍ഡ്യയിലാകട്ടെ, ആഗോളവൽക്കരണ നയങ്ങളുടെ ഫലമായി ഒരു വശത്ത് തൊഴിലാളികളും, ദരിദ്രകർഷകരും, കർഷകതൊഴിലാളികളും, ചെറുകിട ഉൽ‌പ്പാദകരുമെല്ലാം അനുഭവിക്കുന്ന ദുരന്തന്തങ്ങള്‍ക്കൊപ്പം മറുവശത്ത് ഉയർന്ന വളർച്ചാ നിരക്കും അതു നഗരങ്ങളിലെ ഇടത്തരക്കാർക്ക് ലഭ്യമാക്കുന്ന കൂടിയ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും ഉണ്ടാകുന്നതിനാൽ‍, ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും പ്രൊഫഷണലുകളും അടങ്ങിയ മദ്ധ്യ വർഗങ്ങളിൽ ഒരു തരം സാമ്രാജ്യത്വാനുകൂല മനോഭാവവും, അതിന്റെ തുടര്‍ച്ചയെന്നോണം, ഇടതുപക്ഷം നിരന്തരം ഉയർത്തിവരുന്ന സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളോടുള്ള ഒരു തരം ചെടിപ്പും വളർന്നു വരുന്നതിൽ അത്ഭുതത്തിനവകാശമില്ല.

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമായ അവരുടെ പിശക് ഇവിടെ കണ്ടെത്താൻ കഴിയും. ഇന്ത്യൻ നഗരങ്ങളിലെ മധ്യവര്‍ഗം ആഗോളവൽക്കരണത്തിന്റെ വിപരീതഫലങ്ങളാല്‍ പീഡിപ്പിക്കപ്പെടാത്തിടത്തോളം അവർ തങ്ങളുടെ സാമ്രജ്യത്വാനുകൂല മനോഭാവം തുടരുക തന്നെ ചെയ്യും. സാമ്രാജ്യത്വ വിരുദ്ധ പ്രത്യയശാസ്ത്രങ്ങളും മുദ്രാവാക്യങ്ങളും കൊണ്ടു മാത്രം, തീർച്ചയായും അവ തുടർന്നും ഉയർത്തുക തന്നെ വേണം, ഈ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകില്ല. ഇപ്രകാരം സാമ്രാജ്യത്വത്തോട് അനുഭാവം തുടരാൻ പ്രേരിപ്പിക്കുന്ന മറ്റ് രണ്ട് ഘടകങ്ങളെക്കുറിച്ചുകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അതിലൊന്ന് ശ്രീ ഒബാമ യു എസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതാണ് (ഒബാമ പ്രതിനിധീകരിക്കുന്നത് മനുഷ്യമുഖമുള്ള സാമ്രാജ്യത്വത്തെയാണല്ലോ?). രണ്ടാമത്തെ ഘടകം വിവിധ ഇസ്ലാമിക ഗ്രൂപ്പുകൾ ലോകമാകെ സാമ്രാജ്യത്വത്തിനെതിരെ ഉയർത്തിക്കൊണ്ടുവരുന്ന കടുത്ത പ്രതിരോധമാണ്. ഇന്ത്യൻ നഗരങ്ങളിലെ മധ്യവർഗത്തിലെ വലിയൊരു വിഭാഗത്തിന് ഇത്തരം സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളോട് തീരെ മമതയില്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യൻ ഇടതുപക്ഷം തങ്ങളുടെ സിദ്ധാന്തങ്ങളിൽ ഉറച്ചു നിൽക്കുകയും അടിസ്ഥാന വർഗങ്ങളുടെ തൽ‌പ്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുകയും ചെയ്യുന്നിടത്തോളം കാലം സാമ്രാജ്യത്വാനുകൂല മനോഭാവം വച്ചു പുലർത്തുന്ന നഗരങ്ങളിലെ മധ്യവർഗം ഇടതുപക്ഷത്തോട് അകലം പാലിക്കുക തന്നെ ചെയ്യും. ഈ അവസ്ഥ തുടരുവോളം ഇന്ത്യൻ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗത്തിന്റെ പിന്തുണ ഉറപ്പാക്കാനാവില്ല. ഈ കഴിഞ്ഞ തെരെഞ്ഞെടുപ്പിലും, തങ്ങൾ തുടർന്നുവന്ന സാമ്രാജ്യത്വ-വിരുദ്ധ സമീപനം മൂലം യു പി എ യുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗത്തിൽ ചിലരുടെ പിന്തുണ നഷ്ടമായിട്ടുണ്ട്. അതൊഴിവാക്കാനുമായിരുന്നില്ല. (കേരളത്തിൽ ഇടതുപക്ഷവുമായുള്ള അന്യവൽക്കരണത്തെ കൂടുതൽ തീവ്രമാക്കുന്നതിൽ ചില പ്രാദേശിക ഘടകങ്ങളും പങ്കു വഹിച്ചിട്ടുണ്ട് : വോട്ടർമാരിലെ മതേതര വിഭാഗങ്ങൾക്ക് ഇടതുപക്ഷത്തിന്റെ പി ഡി പി യോടുള്ള ബന്ധം സ്വീകാര്യമായില്ല, എസ് എൻ സി ലാവ്‌ലിൻ ഇടപാടിലെ ഇടതുപക്ഷത്തിന്റെ നിലപാട് ഒട്ടും വിശ്വാസ്യത നേടിയില്ല).

തൊഴിലാളികളുടെയും, ചെറുകിടകർഷകരുടേയും , ചെറുകിട ഉൽ‌പ്പാദകരുടെയും മറ്റു ഗ്രാമീണ ദരിദ്രരുടെയും ഇടയിൽ ഇടതുപക്ഷത്തിനുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിൽ വിജയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അവർക്ക് നഗരങ്ങളിലെ മധ്യവർഗങ്ങളുടെ പിന്തുണയിലുണ്ടായ ചോർച്ച പരിഹരിക്കാൻ കഴിയുമായിരുന്നു. ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിലെ സ്വാധീനം അവർക്ക് നിലനിറുത്താന്‍ കഴിഞ്ഞിരുന്നുവെങ്കിൽ മൊത്തത്തിലുള്ള തിരിച്ചടി ഈയവസ്ഥയിലും ഇത്ര കനത്തതാകുമായിരുന്നില്ല. എന്നാൽ, സാമ്രാജ്യത്വത്തിനെതിരായ എതിർപ്പ് തുടരുമ്പോഴും ഇടതുപക്ഷത്തിന് വികസനത്തെക്കുറിച്ച് നവലിബറൽ ചട്ടക്കൂടുകൾ നിർദ്ദേശിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ബദൽ നയമുണ്ടായിരുന്നില്ല. പശ്ചിമ ബംഗാളിൽ, ഇടതുപക്ഷ സർക്കാർ മറ്റു സർക്കാരുകളുമായി മത്സരിച്ചു പോലും നടപ്പിലാക്കിയതും നടപ്പിലാക്കാൻ ശ്രമിച്ചതും നവലിബറൽ “വികസന” നയങ്ങൾ തന്നെയായിരുന്നു. കർഷകരുടെ ഭൂമി ഏറ്റെടുത്തുകൊണ്ട് പ്രാകൃതമായ രൂപത്തിൽ മൂലധനം സമാഹരിക്കപ്പെടാനുള്ള സാദ്ധ്യത (the threat of “primitive accumulation of capital” (in the form specifically of expropriation of peasants’ land )ഈ നയങ്ങളുടെ അവിഭാജ്യഭാഗമായിരുന്നു. ഇത്തരം നയങ്ങൾ, പിന്നീട് , പല അവസരങ്ങളിലും തിരുത്തപ്പെട്ടുവെങ്കിലും, “അടിസ്ഥാന വർഗ”ങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനെക്കുറിച്ച് തികച്ചും വിപരീതമായ മനോഭാവമുണ്ടാക്കുകയും അടിസ്ഥാന വർഗങ്ങളുടെ പിന്തുണയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

നന്ദിഗ്രാം , സിംഗൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരുടെ പിന്തുണയിൽ കുറവ് വരുമെന്ന് നേരത്തെ കണക്കു കൂട്ടിയതാണെങ്കിലും എല്ലാ “വികസന” പ്രവർത്തനങ്ങളെയും എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനത്തിനെതിരെ മധ്യവർഗം ഇടതുപക്ഷത്തെ സ്വീകാര്യമായ ബദൽ എന്ന രൂപത്തിൽ അംഗീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ( “വ്യവസായവൽക്കരണ”ത്തെ അട്ടിമറിക്കുന്ന പ്രതിപക്ഷത്തിന്റെ നിഷേധാത്മകസമീപനത്തെക്കുറിച്ച് വോട്ടർമാരെ ഓർമ്മിപ്പിക്കുന്നതിനാവാം സിപി‌എം പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നാനോ കാറിന്റെ ചിത്രം പതിച്ചത്).എന്നാൽ ഇടതുപക്ഷത്തിന് നഗരങ്ങളിലെ മധ്യവർഗ്ഗങ്ങളുടെയും ഗ്രാമീണകൃഷിക്കാരുടേയും ദരിദ്ര വിഭാഗങ്ങളുടേയും പിന്തുണ ഒരേ പോലെ നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും യു പി ‌എ സർക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ച നടപടിയും ഇഷ്ടപ്പെടാത്തതിനാൽ നഗരങ്ങളിലെ മധ്യവർഗത്തിന്റെ കുറെ വോട്ടുകൾ ഇടതുപക്ഷത്തിന് നഷ്‌ടപ്പെട്ടു. എന്നാൽ കൃഷിക്കാരുടേയും ഗ്രാമീണ ദരിദ്രരുടേയും പിന്തുണ ഇടതുപക്ഷത്തിനു ലഭിക്കാതെ പോയത് ബദൽ സാമ്പത്തിക നയങ്ങൾ രൂപീകരിക്കാൻ കഴിയാത്തതു മൂലം ഇടതുപക്ഷത്തിന്റെ സാമ്രാജ്യ-വിരുദ്ധ സമീപനം ദുർബലമായിപ്പോയതു മൂലമാണ്. ഇത്തരം ഒരു നയം മുന്നോട്ട് വയ്ക്കാൻ ഒരു സംസ്ഥാന സർക്കാരിനുള്ള പരിമിതികൾ അംഗീകരിക്കുമ്പോൾ തന്നെ ഈ ദിശയിൽ കാര്യമായ മുൻ‌കൈ എടുത്തിട്ടില്ല എന്ന വസ്തുത ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.

സാമ്രാജ്യത്വ ഏജന്‍സികള്‍ എല്ലായിടങ്ങളിലും മുന്നോട്ട് വെക്കുന്ന നിയോലിബറല്‍ വികസനപാതയിൽ നിന്നും വ്യത്യസ്തമായി ഒരു ബദല്‍ സമീപനം രൂപപ്പെടുത്തിയെടുക്കാതെ ഇടതുപക്ഷത്തിനു അതിന്റെ സാമ്രാജ്യത്വ വിരുദ്ധതയുമായി മുന്നോട്ട് പോകാനാകില്ല എന്നാണിത് സൂചിപ്പിക്കുന്നത്. ഇത്തരമൊരു സമീപനത്തിൽ, തങ്ങളുടെ അടിസ്ഥാന വര്‍ഗങ്ങളുടെ താല്പര്യങ്ങള്‍ പ്രതിരോധിക്കുക എന്നതിനു തന്നെയായിരിക്കണം ഇടതുപക്ഷം മുഖ്യമായും ഊന്നൽ നൽകേണ്ടത്. അടിസ്ഥാന വര്‍ഗങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും, അതു വഴി സ്വന്തം വര്‍ഗാടിത്തറ വിപുലമാക്കുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും ജനാധിപത്യവിപ്ലവത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ വേണം “വികസനം” എന്നത് നിര്‍വചിക്കപ്പെടേണ്ടത്. വര്‍ഗപരമായ മാനങ്ങള്‍ ഉള്ള ഒന്ന് എന്ന നിലയ്ക്കു വേണം അതിനെ കാണുവാൻ‍, അല്ലാതെ “വസ്തുവകകളുടെ” വികാസം എന്ന നിലയ്ക്കു മാത്രമല്ല. “വസ്തുവകകളുടെ” വികാസം, ജി.ഡി.പിയുടെ മാത്രം വളര്‍ച്ച തുടങ്ങിയ വികസനത്തെക്കുറിച്ചുള്ള വർഗേതര ആശയങ്ങള്‍ ഉപഭോഗാസക്തിയുടെ (commodity-fetishism) ഒരു രൂപം മാത്രമാണ്. അതുകൊണ്ടു തന്നെ അവ സാമ്രാജ്യത്വ പ്രത്യയശാസ്ത്രങ്ങളുടെ ഭാഗവും. ആയതിനാൽ‍, മൂലധനത്തിന്റെ പ്രാകൃതമായ സമാഹരണം നടത്തുന്ന (ഇതിൽ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി മുതലാളിമാര്‍ക്ക് സംസ്ഥാന ബജറ്റിലൂടെ നിരവധി സബ്‌സിഡികള്‍ നല്‍കി നടത്തുന്ന പ്രാകൃതമായ സമാഹരണവും ഉള്‍പ്പെടുന്നു), തൊഴിലാളികളുടെ കൂലി നിരക്ക്, സുരക്ഷിതത്വം, അവകാശങ്ങള്‍ എന്നിവ കുറയ്ക്കുന്ന, ഏതൊരു “വികസന”വും ഇടതുപക്ഷത്തിന്റെ അജണ്ടയുടെ ഭാഗമായിക്കൂടാ. സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍, സ്വകാര്യ മൂലധനം തങ്ങളുടെ വികസന അജണ്ട വ്യത്യസ്തമായതിനാല്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് വരുവാന്‍ വിസമ്മതിക്കുകയാണ്. അപ്പോൾ ബദല്‍ മാര്‍ഗങ്ങളിലൂടെ (ഉദാ: പൊതു, സഹകരണ മേഖലകളിലെ നിക്ഷേപങ്ങൾ‍) നിക്ഷേപം നടത്തുവാനുള്ള വഴികള്‍ തീര്‍ച്ചയായും തേടേണ്ടതുണ്ട്. എന്നു മാത്രമല്ല, നിയോ ലിബറല്‍ നയങ്ങളുടെ കടന്നാക്രമണങ്ങൾക്കിരയാവുന്ന “അടിസ്ഥാന വര്‍ഗ”ങ്ങൾക്ക് സാധ്യമായ എല്ലാ ആശ്വാസങ്ങളും നല്‍കേണ്ടതുമുണ്ട്.

സാമ്രാജ്യത്വത്തോടും നിയോലിബറല്‍ നയങ്ങളോടുമുള്ള ഇടതുപക്ഷത്തിന്റെ “കാ‍ലഹരണപ്പെട്ട” എതിർപ്പ് ഉപേക്ഷിക്കുവാനുമുള്ള ഉപദേശം സ്വീകരിക്കുന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സ്വയം വിനാശകാരകമാവുകയും, ബൂര്‍ഷ്വാ മേൽക്കോയ്‌മയെ(ഹെഗിമണി) നിലനിറുത്തുന്ന ഘടനകളുമായുള്ള അതിന്റെ വിളക്കിച്ചേര്‍ക്കലിനു കാരണമാവുകയും ചെയ്യും. ഇത് ഇടതുപക്ഷത്തെ “ബ്ലെയറൈറ്റ് (Blairite) സ്വഭാവമുള്ള ഒന്നാക്കി മാറ്റുകയും ചെയ്യും. ബൂര്‍ഷ്വാ അധീശത്വത്തെ താല്‍കാലികമായി സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമെന്നും, അതു വഴി മുതലാളിത്താനന്തര കാലഘട്ടത്തിലേക്കുള്ള പരിവര്‍ത്തനം ഇടത് അജണ്ടയിലെ വിഷയമായി മാറുന്നത് അത്രയും വേഗത്തിലാക്കുമെന്നുമുള്ള ഒരു വാദമുയരാൻ ഇടയുണ്ട്. ഈ വാദം, മുതലാളിത്ത വികസനപ്രക്രിയക്കിടയിൽ തൊഴിലാളികളുടേയും, കര്‍ഷകരുടേയും ചെറുകിട ഉല്പാദകരുടേയും മറ്റും മുകളിൽ ദുരിതങ്ങൾ അടിച്ചേൽ‌പ്പിക്കപ്പെടുന്നു എന്ന പരാതിയിൽ വലിയ കഴമ്പില്ലെന്നും, അത്തരം അടിച്ചമര്‍ത്തലുകള്‍ കേവലം താൽക്കാലികവും യഥാസമയം പരിഹരിക്കപ്പെടുന്നതുമാണെന്ന ബൂർഷ്വാ വാദവുമായി സാമ്യമുള്ളത് മാത്രമല്ല, ആ വാദം തന്നെയാണ്. (സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങള്‍ക്കിടയില്‍ അമര്‍ത്യസെന്നിനെപ്പോലെ സെന്‍സിറ്റീവ് ആയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഉയര്‍ത്തിയ വാദവും‍, ലണ്ടനും മാഞ്ചെസ്റ്ററും നിര്‍മ്മിച്ചപ്പോഴും അത് അക്കാലഘട്ടത്തില്‍ ചില കര്‍ഷകരുടെ ഒഴിച്ചുമാറ്റലിനു ഇടയാക്കിയിരുന്നിരുന്നുവെന്നും അത് പിന്നീട് നല്ല രീതിയില്‍ പരിഹരിക്കപ്പെട്ടു എന്ന വാദം, ഇതേ ജനുസ്സില്‍ പെട്ടതാണ്.)

ഈ വാദഗതി തെറ്റാവുന്നത് ഒന്നിലേറെ കാരണങ്ങൾ കൊണ്ടാണ്. അതില്‍ തന്നെ ഏറ്റവും പ്രകടമായത് താഴെ പറയുന്നതാണ്: നമ്മുടേതുപോലുള്ള സമൂഹങ്ങളിലെ മുതലാളിത്തത്തിലേക്കുള്ള പരിവര്‍ത്തനം, അത് മുതലാളിത്ത പൂര്‍വ, മുതലാളിത്തേതര ഘടനകളെ ശിഥിലമാക്കുമെങ്കിലും, അത്തരം ശൈഥില്യം നിഷ്‌ക്കാസനം ചെയ്യുന്ന ഉല്പാദകരെ മുതലാളിത്ത വ്യവസ്ഥയില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ അതിനാവില്ല. കാരണം, ഏതൊരു സാങ്കേതികവിദ്യയെ ആധാരമാക്കിയാണോ ഈ പരിവര്‍ത്തനം നടക്കുന്നത് ആ സാങ്കേതികവിദ്യയുടെ നിലവാരവും, സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റത്തിന്റെ നിരക്കും കണക്കിലെടുക്കുമ്പോൾ അത് വളരെ കുറച്ച് തൊഴില്‍ മാത്രം ഉല്പാദിപ്പിക്കുവാന്‍ ശേഷിയുള്ളതായിരിക്കും. ( ലണ്ടനും മാഞ്ചെസ്റ്ററും നിര്‍മ്മിക്കപ്പെട്ട സാഹചര്യം തീര്‍ത്തും വിഭിന്നമാണ്: മുതലാളിത്ത ആസ്ഥാനത്തു നിന്ന് വെളുത്തവര്‍ഗക്കാര്‍ക്ക് കുടിയേറിപ്പാര്‍ക്കുവാനായി കൊളോണിയൽ നയങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട മറ്റു പ്രദേശങ്ങളിലേക്ക് വലിയ തോതിലുള്ള ഒഴിഞ്ഞു പോക്ക് അന്ന് സാധ്യമായിരുന്നു.) നമ്മുടേത് പോലുള്ള സമൂഹങ്ങളിലെ മുതലാളിത്തപരിവര്‍ത്തനം തികച്ചും വിഭിന്നമാണ്: അത് ചെറുകിട ഉല്പാദകരുടെ തൊഴിലാളിവല്‍ക്കരണത്തിലേക്കല്ല മറിച്ച് പാപ്പരീകരണത്തിലേക്ക് നയിക്കുന്ന ഒരു പ്രക്രിയയ്ക്കാണ് തുടക്കം കുറിയ്ക്കുന്നത്. കൊളോണിയല്‍ സമൂഹങ്ങളിലേയും മൂന്നാം ലോക സമൂഹങ്ങളിലേയും ഈ പ്രതിഭാസത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ആറാം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയ കാരണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാരണങ്ങളാലാണിത് സംഭവിക്കുന്നത്.

സാമ്രാജ്യാധിപത്യത്തിനു കീഴില്‍, ലോകസമ്പദ്‌വ്യവസ്ഥയിലേക്ക് വിളക്കിച്ചേര്‍ക്കപ്പെടുന്നതിന്റെ ഭാഗമായി ഇത്തരം സമൂഹങ്ങളില്‍ മുതലാളിത്തപരിവര്‍ത്തനത്തിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയാണ് ആറാം കോണ്‍ഗ്രസ് ഈ പ്രതിഭാസത്തിനു കാരണമായി ചൂണ്ടിക്കാട്ടിയത് . ഇത്തരം നിയന്ത്രണങ്ങൾ ആ സമൂഹങ്ങളെ അന്താരാഷ്ട്രതലത്തിലുള്ള തൊഴില്‍ വിഭജനത്തിന്റെ ചില പ്രത്യേക പാറ്റേണുകളില്‍ തളച്ചിടുകയാണ് ചെയ്തത്. എന്നാൽ, അത്തരം പ്രതിഭാസങ്ങൾ ഇന്നുണ്ടാകുന്നത് മേൽ സൂചിപ്പിച്ച നിയന്ത്രണങ്ങളാലല്ല; ഇന്ത്യയെപ്പോലുള്ള ഒരു സമ്പദ്‌വ്യവസ്ഥയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പ്രകടമായും മുറുക്കമില്ലാത്തവയാണ്: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് നവലിബറല്‍ ചട്ടക്കൂടിന്റെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ പ്രത്യക്ഷമായും അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ നിയന്ത്രണങ്ങളെ തകര്‍ക്കുവാനും ദ്രുതഗതിയിലുള്ള മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ഭാഗഭാക്കാനും കഴിയും. ഇന്നീ പ്രതിഭാസം ഉണ്ടാകുന്നത് മുതലാളിത്ത പരിവർത്തനത്തിനായി ഉപയോഗിക്കപ്പെടുന്ന സമകാലീന സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്

മുതലാളിത്ത പരിവര്‍ത്തനം ആദ്യപടിയായി നടക്കട്ടെ എന്നും അതിനുശേഷം അതില്‍ നിന്നും മുന്നോട്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്താം എന്നുമുള്ള ഈ വാദഗതിക്ക് ഇടതുപക്ഷം വഴങ്ങുകയും തുടർന്ന് അവർ ഒരു “ബ്ലെയറൈറ്റ്(Blairite)“ പാത പിന്തുടരുകയും ചെയ്യുകയാണെങ്കിൽ‍, അതെല്ലാ കാലത്തേക്കും ബ്ലെയറൈറ്റ് സംഘടന ആയിത്തന്നെ തുടരും. മുതലാളിത്തപരിവർത്തനത്തിന്റെ ഘട്ടത്തിൽ നിന്നും മുതലാളിത്താ‍നന്തര ഘട്ടത്തിലേയ്ക്കു പ്രവേശിക്കുന്ന ആ നിമിഷം സ്വാഭാവികവും ചരിത്രപരവുമായ തുടക്കം(natural historical break) എന്ന നിലയ്ക്ക് ഒരിക്കലും വരികയില്ല; അത്തരമൊരു തുടർച്ചയില്ലായ്‌മ ഇല്ലായെങ്കില്‍ രണ്ടു ഘട്ടങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിത്തീരും.

സാമ്രാജ്യത്വത്തിനോടുള്ള ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മനഃപൂര്‍വമായി മാറ്റിവെക്കാനുള്ള ഉപദേശം അംഗീകരിക്കുന്നത് , ഇടതുപക്ഷത്തിന്റെ വര്‍ഗ അടിത്തറയെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, ഇനിയൊരിക്കലും നവീനമായൊരു അടിത്തറയില്‍ വിപ്ലവാത്മകമായ പ്രതിരോധം പുനരുജ്ജീവിപ്പിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കും. ദശകങ്ങളായുള്ള ആശയ സമരങ്ങളിലൂടെ നിര്‍മ്മിക്കപ്പെട്ട ഇടതുപക്ഷത്തിന്റെ വര്‍ഗാടിത്തറ തകരുന്നത്, വിപ്ലവശക്തികളുടെ പിന്നീടുള്ള പുനരുജ്ജീവനത്തിലേക്കല്ല, മറിച്ച് ബൂര്‍ഷ്വാ സാമ്രാജ്യത്വ അധീശത്വത്തിന്റെ ഘടനയിലേക്ക് ഇടതിനെ വിളക്കിച്ചേര്‍ക്കുന്നതിലേക്കായിരിക്കും നയിക്കുക. മാത്രമല്ല അത് അടിസ്ഥാനവര്‍ഗത്തെ മാവോയിസം മുതല്‍ സാമ്രാജ്യത്വ വിരുദ്ധ ഇസ്ലാമിസം വരെയുള്ള തീവ്രവാദ ആശയങ്ങളിലേക്കും നയിക്കും. ഇത് ആക്രമണാത്മകതയെ കെട്ടഴിച്ചു വിടുകയും ജനകീയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈയൊരു കാരണം കൊണ്ടു തന്നെ, സമത്വപൂര്‍ണ്ണമായ ഒരു സമൂഹം എന്ന ലക്ഷ്യം പോയിട്ട് തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ പോലും നേടുന്നതിനു കെല്പില്ലാത്തത് എന്ന അര്‍ത്ഥത്തിൽ, ഇവ ‘ഫലശൂന്യം ” ആകും. സാമ്രാജ്യത്വ വിരുദ്ധത എന്നത് ഇടതുപക്ഷത്തിന്റെ ഭാവനാസൃഷ്ടിയല്ല. അതുണ്ടാകുന്നത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ നിന്നുമാണ്. ഇടതുപക്ഷം അത് (സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് ) ഉപേക്ഷിക്കുകയാണെങ്കിൽ‍, മറ്റുള്ളവർ‍; ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിൽ അവരെത്ര തന്നെ അശക്തരാണെങ്കിലും, ഈ ശൂന്യത നിറയ്ക്കുവാനായി രംഗപ്രവേശം ചെയ്യുകയും ജനങ്ങള്‍ ഇത്തരക്കാരുടെ ദയാവായ്പില്‍ ജീവിക്കേണ്ടി വരികയും ചെയ്യും.

****

പ്രൊ. പ്രഭാത് പട്‌നായിക് എഴുതിയ Reflections on the Left എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ വിശകലനം ചെയ്യാനും അവര്‍ക്ക് തിരിച്ച് വരാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാനും മാധ്യമങ്ങള്‍ ധാരാളം സമയവും സ്ഥലവും ചെലവഴിക്കുന്നുണ്ട് . പക്ഷെ ഇതെല്ലാം കേന്ദ്രീകരിക്കുന്നത് ഒരു ബിന്ദുവിലാണ് എന്നത് പറയാതെ വയ്യ. ഇടതുപക്ഷം “സാമ്രാജ്യത്വ”ത്തെക്കുറിച്ചുള്ള “അകാരണമായ ഭീതി” ഉപേക്ഷിക്കണമെന്നാണവരെല്ലാം ആവശ്യപ്പെടുന്നത്. ഇതു പലപ്പോഴും നേരിട്ടും ( ഹിന്ദു പത്രവുമായുള്ള ഇന്റര്‍വ്യൂവില്‍ ലോര്‍ഡ് മേഘനാഥ് ദേശായി പറഞ്ഞപോലെയോ) മറ്റു ചിലപ്പോള്‍ വ്യംഗ്യമായും ആണ് സൂചിപ്പിക്കപ്പെടുന്നത്. ഇടതുപക്ഷം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കരുതായിരുന്നു എന്നു ചിലര്‍ പറയുന്നു. അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഭാരതം ഏര്‍പ്പെടാന്‍ സാദ്ധ്യതയുള്ള തന്ത്രപരമായ സഖ്യത്തിക്കുറിച്ചുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ഇടതുപക്ഷം യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചത് എന്നതിനാല്‍, ഈ വാദം ഉയര്‍ത്തുന്നവര്‍ പറയാതെ പറയുന്നത് ഇടതുപക്ഷം സാമ്രാജ്യത്വ ഭീഷണിയെ പെരുപ്പിച്ചു കാണിക്കുന്നു എന്നു തന്നെയാണ്. മറ്റു ചിലരുടെ വാദമാകട്ടെ, ഈ ജനവിധി “വികസന”ത്തിനു വേണ്ടിയുള്ള ജനവിധി ആണെന്നതാണ്. അവരര്‍ത്ഥമാക്കുന്നത് ഇടതുപക്ഷത്തിനേറ്റ തിരിച്ചടി “വികസനം” ( നവലിബറല്‍ മാതൃകകള്‍ക്കകത്ത് നിന്നുകൊണ്ട് ബഹുരാഷ്‌ട്രക്കുത്തകകളുടെ നിക്ഷേപത്തിനായി സംസ്ഥാനങ്ങള്‍ തങ്ങളില്‍ തങ്ങളില്‍ മത്സരിച്ച് ) കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെട്ടതു മൂലമാണെന്നാണ്. നവ ലിബറല്‍ മാതൃകകളെ ഇടതുപക്ഷം എതിര്‍ക്കുന്നത് ( ഈ എതിര്‍പ്പിന് സാമ്രാജ്യത്വ വിരുദ്ധതയുമായി അഭേദ്യമായ ബന്ധമുണ്ട്) കാലഹരണപ്പെട്ട ആശയങ്ങളുടെ തടവറയിലായതിനാലാണെന്നും അതിനാലാണവര്‍ക്ക് തിരിച്ചടിയുണ്ടായതെന്നുമാണ് ഈ വാദത്തിലൂടെ ചിലര്‍ പറയുവാന്‍ ശ്രമിക്കുന്നത്. മറ്റു ചിലര്‍ ഉയര്‍ത്തുന്ന വാദം കേന്ദ്രത്തില്‍ മതേതരവും സുസ്ഥിരവുമായ ഭരണം ഉണ്ടാകണമെന്ന ആഗ്രഹം മൂലം യു പി എ യ്ക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടായി എന്നും ബി ജെ പി യുമായി മുമ്പ് സഖ്യമുണ്ടാക്കിയിട്ടുള്ള ചില കക്ഷികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി കെട്ടിപ്പടുക്കാന്‍ ശ്രമിച്ചതിനാല്‍ അത് ഇടതുപക്ഷത്തെ വളരെ പ്രതികൂലമായി ബാധിച്ചു എന്നുമാണ്. ഇടതുപക്ഷം “മൂന്നാം മുന്നണിയിയിലെ” സഖ്യകക്ഷികളുമായി യാതൊരു തെരെഞ്ഞെടുപ്പ് ധാരണയുമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നു എന്നാണോ ഇതില്‍ നിന്നും നാം എത്തിച്ചേരേണ്ട നിഗമനം? ചിലര്‍ പറയുന്നത് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇടതുപക്ഷത്തിന് അതിന്റെ പ്രത്യയശാസ്ത്രധാരണകളിലെങ്കിലും ഉറച്ചു നില്‍ക്കാമായിരുന്നു എന്നാണ്. (എന്നാല്‍, അങ്ങനെ ചെയ്തിരുന്നുവെങ്കിലും ഇടതുപക്ഷത്തിനേറ്റ തെരെഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാനാകുമായിരുന്നു എന്നു തോന്നുന്നില്ല). ഇനി അതല്ല, ആര്‍ക്കനുകൂലമായാ‍ണോ ഇത്തരം തരംഗങ്ങള്‍ വീശിയടിക്കുന്നത്, അവര്‍ക്കൊപ്പം ഇടതുപക്ഷം എല്ലായ്പ്പോഴും നിലകൊള്ളണം എന്നാണ് ഇതില്‍ നിന്നുമുണ്ടാകുന്ന അനുമാനം എങ്കില്‍ അതിന്റെ അര്‍ത്ഥം യു.പി.എയുടെ സ്ഥിരം സഖ്യകക്ഷിയാകുന്നതിനായി ഇടതുപക്ഷം തങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം ഉപേക്ഷിക്കണമെന്നാണ് ‍. ചുരുക്കത്തില്‍ ഇടതുപക്ഷത്തിനു ലഭിക്കുന്ന ഏറ്റവും സര്‍വസാധാരണമായ ഉപദേശം സാമ്രാജ്യത്വത്തെച്ചൊല്ലിയുള്ള അര്‍ത്ഥശൂന്യമായ ബഹളം വെക്കല്‍ നിര്‍ത്തണം എന്നാണ്.

പ്രൊഫസര്‍ പ്രഭാത് പട്‌നായിക്കിന്റെ പഠനീയമായ ലേഖനം

വിന്‍സ് said...

Arunachal Pradesh Americayudey bhagam aanennu America paranjathu kondu ADB vaaypa kurachanu Indiakku koduthathu ennu Communistukarey onnu ariyikkaney.

mirchy.sandwich said...

Left’s stand on the SNC-Lavalin Deal carried little credibility എന്നാണ് പട്നായ്കിന്റെ ലേഖനത്തില്‍ കണ്ടത്. അതു ‘സ്വതന്ത്ര’മായിട്ടായാലും അല്ലാതെ ആയാലും പരിഭാഷപ്പെടുത്തിയാല്‍ ‘എസ് എൻ സി ലാവ്‌ലിൻ ഇടപാടിലെ ഇടതുപക്ഷത്തിന്റെ നിലപാട് ഒട്ടും വിശ്വാസ്യത നേടിയില്ല’ എന്ന അര്‍ഥം കിട്ടുന്നതെങ്ങനെയാ സഗാക്കളേ. ഇടത് നിലപാടിന് തെല്ലും വിശ്വാസ്യത ഉണ്ടായിരുന്നില്ല എന്നല്ലേ അതിന്റെ പച്ചമലയാളം. അത്രയെങ്കിലും കൊടുത്തല്ലോ, ദാങ്ക്സ്.

Vivara Vicharam said...

നഗരങ്ങളിലെ മദ്ധ്യ വര്‍ഗം ആഗോളവല്‍ക്കരണത്തിന്റെ തിക്ത ഫലങ്ങള്‍ക്കിരയായിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അവര്‍ ഇടതു് പക്ഷത്തോടു് ആഭിമുഖ്യമുള്ളവരായില്ല എന്ന വിലയിരുത്തലാണു് ഈ ലേഖലത്തിന്റെ കേന്ദ്ര ബിന്ദു.
പൂര്‍ണ്ണമായും അതിനോടു് യോജിക്കുന്നു.

നവലിബറല്‍ ആശയങ്ങളോടു് വിട്ടു് വീഴ്ച ചെയ്യണമെന്ന നഗരങ്ങളിലെ മദ്ധ്യ വര്‍ഗത്തിന്റെ നിലപാടു് ഒരു കാരണവശാലും ഇടതു് പക്ഷത്തിനു് സ്വീകാര്യമാവാന്‍ കഴിയില്ലെന്നതാണു് ഈ ലേഖനത്തിന്റെ സന്ദേശങ്ങളിലൊന്നു്.

അതു് തന്നെയാണല്ലൊ ഇവിടെ സംഭവിച്ചതു്, സാമ്രാജ്യത്വ നയങ്ങളെ ശക്തമായെതിര്‍ത്തു. തിരഞ്ഞെടുപ്പില്‍ പിന്നോട്ടടിയുണ്ടായി. അത്ര തന്നെ.സാമ്രാജ്യത്വ പ്രീണന നയങ്ങളുടെ തിക്ത ഫലം അനുഭവ വേദ്യമാകുന്ന മുറയ്ക്കു് അവര്‍ ശരി മനസിലാക്കുകയും നിലപാടു് മാറ്റുകയും ചെയ്തു കൊള്ളും.
അതിനെന്തിനാണു് ഇടതു് പക്ഷത്തിന്റെ വീഴ്ചകളില്‍ ഒഴിവു് കഴിവുകള്‍ കണ്ടെത്താനുള്ള ശ്രമവുമായി പുറപ്പെടുന്നതെന്നാണു് മനസിലാകാത്തതു് ?

Vivara Vicharam said...

നഗരങ്ങളിലെ മദ്ധ്യവര്‍ഗം നവലിബറല്‍ നയങ്ങളോടു് കാട്ടുന്ന ആഭിമുഖ്യത്തിലടങ്ങിയിരിക്കുന്ന അഴിമതി അവരിലുണ്ടാക്കുന്ന കുറ്റ ബോധത്തില്‍ നിന്നാണു് മറ്റു് കാര്യങ്ങളിലെല്ലാം അഴിമതി ആരോപിക്കാനും കണ്ടത്താനും അത്തരത്തില്‍ തങ്ങളുടെ അഴിമതിക്കു് മറയിടാനും ഈ വിഭാഗം ശ്രമിക്കുന്നതു്.

അതിന്റെ ഭാഗമായാണു് ലാവ്ലിന്‍ കാര്യത്തില്‍ ഉയര്‍ത്തപ്പെട്ട അഴിമതി ആരോപണത്തോടും ഈ വിഭാഗങ്ങള്‍ക്കു് ഇക്കാര്യത്തില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്തു് അഴിമതി നടന്നിട്ടില്ലെന്നറിയുമെങ്കിലും നവലിബറല്‍ നയങ്ങളുടെ വക്താക്കള്‍ ഉയര്‍ത്തിയ ആരോപണമേറ്റെടുത്തു് അതുമായി താദാത്മ്യം പ്രാപിക്കാന്‍ മദ്ധ്യ വര്‍ഗത്തിനു് കഴിഞ്ഞതു്.

അതുകൊണ്ടാണു് ഇടതു് പക്ഷത്തിന്റെ നിലപാടു് അവര്‍ക്കു് തുകച്ചും വിശ്വാസ്യമാകാതിരുന്നതു്. ഇതെങ്ങനെ ഇടതു് പക്ഷത്തിന്റെ വീഴ്ചയാകും ?

അതേപോലെ തന്നെ, യഥാര്‍ത്ഥ മതേതരവാദികള്‍ക്കല്ല, മറിച്ചു്, മേല്‍പ്പറഞ്ഞ നവലിബറല്‍ നയങ്ങളുടെ പിറകേ പോയവര്‍ക്കാണു് ഇടതു് പക്ഷത്തിന്റെ പി ഡി പി യോടുള്ള ബന്ധം സ്വീകാര്യമാകാതിരുന്നതു്.

Vivara Vicharam said...

നഗരങ്ങളിലെ മദ്ധ്യവര്‍ഗം മാറിയാലുള്ള ഈ നഷ്ടം യഥാര്‍ത്ഥമാണെങ്കിലും, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പ്രതിരോധത്തിലൂടെ കര്‍ഷകജനസാമാന്യത്തിന്റെ പിന്തുണ കൂടുതലായി നേടിക്കൊണ്ട് ഇതിനെ മറികടക്കാനാകും എന്നതു് സാധാരണ നിലയില്‍ ശരിയാണു്.

കര്‍ഷക ജന സാമാന്യം നവലിബറല്‍ നയങ്ങളുടെ ഫലമായി കടുത്ത ദുരിതം പേറുന്ന ഇരകളാണിന്നും.
പക്ഷെ, അവരും അവരുടെ രോഷം ഇടതു് പക്ഷത്തിനെതിരെ തന്നെ പ്രയോഗിച്ചതായി വേണമല്ലൊ കരുതാന്‍. ഉദാഹരണം വയനാട്ടിലെ കൃഷിക്കാര്‍ തന്നെ. ആത്മഹത്യ അവസാനിപ്പിക്കുകയും ആശ്വാസം എത്തിക്കുകയും ചെയ്തതു് ഇടതു് പക്ഷം. വലതു് പക്ഷം ആത്മഹത്യ നടന്നതായിപ്പോലും അംഗീകരിക്കാത്തവരായിരുന്നു. ഇന്നും മറ്റു് സംസ്ഥാനങ്ങളില്‍ ആത്മഹത്യ തുടരുന്നു. എന്നിട്ടും ഇടതു് പക്ഷ നയങ്ങള്‍ കാണാനും അംഗീകരിക്കാനും കഴിയാത്തത്ര ഗതികേടിലാണു് കൃഷിക്കാരെ സാമ്രാജ്യത്വ ചുഷണം കൊണ്ടെത്തിച്ചിരിക്കുന്നതു്.

മുതലാളിത്ത ഭരണഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ടു് ഭരണം നടത്തുന്ന ഇന്നത്തെ ഘട്ടത്തില്‍, യഥാര്‍ത്ഥ ബദലുകള്‍ നടപ്പാക്കാനുള്ള സംവിധാനമില്ലെന്നും സ്ഥായിയായ പ്രശ്ന പരിഹാരം സാധ്യമല്ലെന്നും താല്കാലികാശ്വാസം മാത്രമേ സാദ്ധ്യമാകൂ എന്നുമുള്ള സത്യം കൃഷിക്കാരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേ ഇടതു് പക്ഷത്തിനു് മുന്നേറാനാവൂ. ഒന്നും ചെയ്യാനാവില്ല എന്ന നിരാശാവാദത്തിലേയ്ക്കു് പോകാതെ, നിലവിലുള്ള സാഹചര്യത്തില്‍ സാദ്ധ്യമായ, പരിമിതവും എന്നാല്‍ വളരെ നിര്‍ണ്ണായകവുമായ ആശ്വാസം, മുതലാളിത്ത മാര്‍ഗങ്ങളിലൂടെ തന്നെ, അതിന്റെ ഉപകരണങ്ങളുപയോഗിച്ചു് തന്നെ ജനങ്ങള്‍ക്കെത്തിക്കുക എന്ന കടമയാണു് ഇടതു് പക്ഷം അവരെ അധികാരം ഏല്‍പിക്കുമ്പോള്‍ ഏറ്റെടുക്കുന്നതു്. എന്നാല്‍, അതിനെ, ഒരേ സമയം പ്രാകൃത ഫ്യൂഡല്‍ പക്ഷത്തു് നിന്നും കടുത്ത ഇടതു് പക്ഷ നിലപാടില്‍ നിന്നും എതിര്‍ത്തു കൊണ്ടും അപലപിച്ചുകൊണ്ടുമാണു് ബംഗാളില്‍ സിങ്ഗൂരും നന്ദിഗ്രാമും സൃഷ്ടിച്ചെടുത്തതു്.

ഇതില്‍ നിന്നു് പഠിക്കുന്ന പാഠം അത്തരം പരിപാടികളേറ്റെടുക്കേണ്ടതില്ലെന്നതായാല്‍ താല്കാലികാശ്വാസം പോലും എത്തിക്കാന്‍ കഴിയാതാകുകയാണു് ഫലം. അതേ സമയം, സ്വകാര്യ ഉടമസ്ഥതയ്ക്കു് പകരം സഹകരണ ഉടമസ്ഥത പരീക്ഷിക്കപ്പെടേണ്ടതായിരുന്നു എന്ന സൂചനയാണു് ലേഖനത്തില്‍ കാണുന്നതു്. വിസ്മയ പാര്‍ക്കിന്റെ അനുഭവം നമുക്കുണ്ടല്ലോ ? അതിനെതിരെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന പ്രചരണം കാണാതെ പോകണ്ട. ഈ തെരഞ്ഞെടുപ്പില്‍ അതു് നേരിട്ടൊരു വിഷയമായില്ലെങ്കിലും ഇടതു് പക്ഷം സമ്പത്തു് കയ്യാളുന്നവരായി മാറിയെന്ന പൊതു വികാരം സൃഷ്ടിക്കുന്നതിലേയ്ക്കും അതുപയോഗിച്ചു് ഇടതു് പക്ഷത്തെ അവമതിക്കുന്നതിലേയ്ക്കും കൊണ്ടെത്തിച്ചിട്ടുണ്ടു്.
സഹകരണ സ്ഥാപനമായാല്‍ തൊഴിലാളികളുടെ കൂട്ടുടമസ്ഥതയായാല്‍ അതിനെ അംഗീകരിക്കാന്‍ നമ്മുടെ നഗരങ്ങളിലെ മദ്ധ്യ വര്‍ഗം തയ്യാറാകുമോ ?
സഹകരണ സംഘങ്ങള്‍ക്കാണു് സ്ഥലം വിട്ടു് കൊടുക്കേണ്ടിയിരുന്നതെങ്കില്‍ മമതയുടെ സമരം ഉണ്ടാകുമായിരുന്നില്ലേ ?
അപ്പോഴും ഇടതു് പക്ഷം ഭരിക്കുന്ന സഹകരണ സംഘമെന്ന ആരോപണം ഉയരാമല്ലോ ?
ഇടതു് പക്ഷ തീവ്ര വാദികളും പരിസ്ഥിതി വാദികളും എതിര്‍പ്പുമായി രംഗത്തു് വരുമായിരുന്നില്ലേ ?

സിങ്ഗൂരും നന്ദിഗ്രാമും തുടങ്ങി ഇങ്ങു് ചെങ്ങറ വരെ ഭൂസമരവും പരിസ്ഥിതി മൌലികവാദവുമായി ഇറങ്ങിയിരിക്കുന്ന അതിവിപ്ളവകാരികളും ഫ്യൂഡല്‍ സോഷ്യലിസ്റ്റുകളും നവലിബറല്‍ ശക്തികളുമായി കൂട്ടുകൂടുന്നതും ഫലത്തില്‍ ഇതേ നവലിബറല്‍ നയങ്ങളുടെ വക്താക്കളായി മാറുന്നതും നാം കാണുന്നുണ്ടല്ലോ ?

ഇവിടെ, പ്രശ്നം സങ്കീര്‍ണ്ണമാണു്. അങ്ങിനെയായതു് സ്വാഭാവികവുമാണു്. സോഷ്യലിസ്റ്റു് നയം നടപ്പാക്കാനുള്ള അധികാരമില്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യയിലെ സ്റ്റേറ്റുകളും തമ്മിലും താരതമ്യം ശരിയല്ല. ഇവിടെ എന്തു് ചെയ്താലും ഏതെങ്കിലും ഭാഗത്തു് നിന്നു് എതിര്‍പ്പുണ്ടാകും. അതു് നേരിട്ടും ജനങ്ങളെ ബോധ്യപ്പെടുത്തിയും മാത്രമേ ഇടതു് പക്ഷത്തിനു് മുന്നേറാനാവുകയുള്ളു. ജനങ്ങളില്‍ കുറെപ്പേര്‍ ഒന്നു് മാറി വോട്ടു് ചെയ്തു് പോയി എന്നതു് കൊണ്ടു് ഉടനെ ആരോപണ പ്രത്യാരോപണങ്ങളുമായി ഇറങ്ങേണ്ട ആവശ്യമൊന്നുമില്ല. പരാജയത്തിനു് കാരണമായി ഇല്ലാത്ത തെറ്റും കണ്ടെത്തി തിരുത്തുമെന്ന ബൂര്‍ഷ്വാ ശൈലിയൊന്നും ഇവിടെ പ്രസക്തവുമല്ല. ഇല്ലാത്ത കുറ്റം കണ്ടെത്തി നടത്തുന്ന പരസ്പരാരോപണങ്ങളാണു് ഇന്നു് ഇടതു് പക്ഷത്തിന്റെ ക്ഷീണത്തിനു് കാരണം.
തെരഞ്ഞെടുപ്പു് പരാജയം ഇടതു് പക്ഷത്തിന്റെ നിലപാടുകളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതേയുള്ളു എന്ന ആത്മവിശ്വാസത്തോടെ ജനങ്ങളോടൊപ്പം ഒരുമിച്ചു് നില്കുകയാണു് വേണ്ടതു്.

ലാറ്റിനമേരിക്കന്‍ മുന്നേറ്റത്തേക്കാള്‍ വേഗത്തില്‍ ഇവിടെ മുന്നേറ്റമുണ്ടാക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയണമെങ്കില്‍ ഈ അസ്ഥാനത്തുള്ള വേവലാതി ഒഴിവാക്കുകയാണു് വേണ്ടതു്.

Anonymous said...

അടുത്ത അസംബ്ളി ഇലക്‌ ഷന്‍ കഴിഞ്ഞാല്‍ ഇടതു പക്ഷം ത്റിപുരയില്‍ മാത്റമായി ചുരുങ്ങും അതിനു മുന്‍പ്‌ പുട്ടടിക്കാനുള്ളതെല്ലം പുട്ടടിച്ചോളു ജയരാജ കൊടിയേരി പീ ശശി പിണറായി കൂട്ടുകാരെ

അല്‍പ്പമെങ്കിലും സീറ്റു തട്ടി എടുത്തു മാനം കാക്കാനായി മുരളീധരന്‍ എന്ന ട്രോജന്‍ കുതിരയെ കൊണ്‍ഗ്രസിലേക്കു കടത്തി വിടാന്‍ നോക്കുക ചെന്നിത്തല മുഖ്യമന്ത്രി ആകാതെ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടി ആണ്റ്റണി ഇതിനു സഹായിക്കുമെന്നു പ്രാര്‍ ഥിക്കുക

ജനശക്തി said...

ഈ പോസ്റ്റ് നന്നായി. വിവരവിചാരത്തിന്റെ കമന്റുകളും. ഇവിടുത്തെ മാധ്യമങ്ങള്‍ ഈ ലേഖനം വായിച്ചപ്പോള്‍ ലാവലിന്‍, പി.ഡി.പി എന്നതില്‍ മാത്രമേ കണ്ണു പിടിച്ചുള്ളൂ. അവര്‍ക്ക് മനസ്സിലായത് അവര്‍ വാര്‍ത്തയും ആക്കി. :)