Sunday, March 21, 2010

സ്ളാവോയ് ഷീഷെക്കും നടന്‍ ശ്രീനിവാസനും തമ്മിലെന്ത് ?

മാര്‍ക്സിസത്തെ തന്റെ വിശകലനവൈഭവംകൊണ്ട് വിഭജിക്കുന്നതില്‍ സ്ളാവോയ് ഷീഷെക് വിജയിക്കുന്നിടത്താണ് അദ്ദേഹം ഒരു ചിന്തകനെന്ന നിലയില്‍ സാര്‍വലൌകികത നേടുന്നത്. മാര്‍ക്സിനെ 'ചരക്കുകളുടെ കവി' (Poet of Commodities) എന്നു പ്രകീര്‍ത്തിച്ചുകൊണ്ട് മാര്‍ക്സിസത്തെ അദ്ദേഹം പ്രധാനമായും ഒരു സാമ്പത്തിക സിദ്ധാന്തമാക്കി ചുരുക്കുന്നു. മാര്‍ക്സിന്റെ സാമ്പത്തിക സിദ്ധാന്തങ്ങളും (മിച്ചമൂല്യ സിദ്ധാന്തം, ചരക്ക് അഭിനിവേശം) ദര്‍ശനവും (വൈരുധ്യാത്മക ഭൌതികവാദം) വിഭിന്ന വഴികളിലൂടെ സഞ്ചരിച്ച് അവിഭക്തമായ ഒരു ലക്ഷ്യം കൈവരിക്കുന്നതിനെക്കുറിച്ച് ഫ്രെഡറിക് ജെയിംസണ്‍ നിരീക്ഷിക്കുന്നുണ്ട്. സാമ്പത്തിക സിദ്ധാന്തത്തില്‍ സാമൂഹികദര്‍ശനവും ദര്‍ശനത്തില്‍ വര്‍ഗസമരവീക്ഷണത്തെ സാധൂകരിക്കുന്ന വൈരുധ്യാത്മകതയും ലീനമായിരിക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് ജെയിംസണ്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഷീഷെക്, മാര്‍ക്സിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ആനുഷംഗികമായ പരാമര്‍ശങ്ങളെ, ജ്ഞാനസിദ്ധാന്തപരമായി നിര്‍ധാരണം ചെയ്തുകൊണ്ട്, അവയുടെ സാമൂഹികശാസ്ത്രപരവും രാഷ്ട്രവ്യവഹാരപരവുമായ ഉള്ളടക്കങ്ങളെ നിരാകരിക്കുന്നു.

'For each new class which puts itself in the place of one ruling before it, is compelled, merely in order to carry through its aim, to represent its interest as the common interest of all the member of society, that is, expressed in ideal form: it has to give its ideas the form of universality and represent them as the only rational. universally valid ones.'.'

(The German Ideology, Marx, Engels)

പഴയ ഭരണകൂടങ്ങളെ പിന്‍തുടര്‍ന്നു വരുന്ന പുതിയ ഭരണകൂടങ്ങളോരോന്നും പഴയതിന്റെ പ്രത്യയശാസ്ത്രരൂപങ്ങളെ സാര്‍വജനീന സ്വഭാവമാര്‍ന്നതും ഏറ്റവും സയുക്തികവുമായ ആശയങ്ങളെന്ന നിലയില്‍ പിന്തുടരുന്നുവെന്നാണ് മാര്‍ക്സും എം ഗല്‍സും നിരീക്ഷിക്കുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പ് ലോകത്തില്‍ നിലനിന്ന പ്രത്യയശാസ്ത്രരൂപങ്ങളെയാണ് മാര്‍ക്സും എംഗല്‍സും വിശകലന വിധേയമാക്കുന്നത്. യഥാര്‍ഥത്തില്‍ ഘടനാവാദിയായ അല്‍ത്തൂസറും ഘടനാനന്തര ചിന്തകനായ ജെയിംസണും മറ്റു മാര്‍ക്സിസ്റ്റ് ചിന്തകരായ ടെറി ഈഗിള്‍ട്ടണ്‍, അന്റോണിയോ ഗ്രാംഷി എന്നിവരും പ്രത്യയശാസ്ത്രത്തിനു നല്‍കിയ വിഭിന്ന രീതിയിലുള്ള ഭാഷ്യങ്ങള്‍ തമ്മില്‍ അടിസ്ഥാന വൈരുധ്യമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. യഥാര്‍ഥമായ ലോകത്തെ അയഥാര്‍ഥമായ ഒരു പ്രത്യയശാസ്ത്ര ഭ്രമകല്‍പ്പന (Unreal Ideological Fantasy) യായിട്ടാണ് ഷീഷെകും സ്വീകരിക്കുന്നത്. 'വിശ്വാസത്തിനു മുമ്പുള്ള വിശ്വാസം' (belief before belief - അല്‍ത്തൂസര്‍) എന്ന പരികല്‍പ്പനയില്‍ അടങ്ങിയിരിക്കുന്ന അബോധധാരണകളെ ഫ്രോയിഡിയന്‍ തലത്തില്‍നിന്നു വീക്ഷിക്കുന്ന ലകന്റെ കാഴ്ചപ്പാടും അടിസ്ഥാനപരമായി വൈരുധ്യമുള്ളതല്ല. വിശ്വാസത്തെ അന്ധമായും (irrational) അറിവിനെ സയുക്തികമായും വേര്‍തിരിക്കുന്ന യാന്ത്രികഭൌതികവാദത്തെ ശക്തമായി ആക്രമിക്കാന്‍ ഷീഷെക്, ലകനെ കൂട്ടുപിടിക്കുന്നുണ്ട്.

ഒരു നിര്‍ദിഷ്ട സമൂഹത്തില്‍ വ്യക്തികള്‍ തമ്മില്‍ നിലനിര്‍ത്തുന്ന ബന്ധങ്ങളിലെ നിഗൂഢാത്മകമായ ബന്ധങ്ങളെക്കുറിച്ച് മാര്‍ക്സ് വിശകലനം ചെയ്യുന്നുണ്ട്. മൂലധനം ഒന്നാം വോള്യത്തില്‍ (1867) ഒന്നാമധ്യായത്തില്‍ തന്നെ മാര്‍ ക്സ് എഴുതുന്നു;

"A commodity is therefore a mysterious thing, simply because in it the social character of men’s labour appears to them as an objective character stamped upon the product of that labour; because the relation of the producers to the sum total of their own labour is presented to them as a social relation existing not between themselves, but between the products of their labour. This is the reason the products of labour become commodities, social things whose qualities are at the same time perceptible and imperceptible by the senses ... It is only a definite social relation between men that assumes, in their eyes, the fantastic form of a relation between things.”

(ലിങ്ക് )

ക്ളാസിക്കല്‍ മുതലാളിത്തം ചരക്കുകള്‍ക്ക് നിഗൂഢവും പ്രഹേളികാത്മകവുമായ (mysterious and enigmatic) പരിവേഷം ആരോപിക്കുന്നു. ഫ്രോയ്ഡ് സ്വപ്നത്തെ വ്യാഖ്യാനിക്കുന്നതിനു മുമ്പ് (Interpretation of Dreams) സ്വപ്നമെന്നത് എത്രത്തോളം നിഗൂഢമായിരുന്നോ അതുപോലെയാണ് ചരക്കുകളെ സമൂഹം മനസ്സിലാക്കിയിരുന്നത്. മുതലാളിത്ത സമൂഹം ചരക്കുകളോട് അഭിനിവേശം പുലര്‍ത്തുന്നു. അതിന്റെ മൂല്യം നിര്‍ണയിക്കപ്പെടുന്നത് തൊഴിലാളികളുടെ അധ്വാനശക്തിയാല്‍ ആണെന്നുള്ള യാഥാര്‍ഥ്യം തിരിച്ചറിയപ്പെടുന്നില്ല. ചരക്കിന്റെ ഭൌതികപരതയെ നിഷേധിച്ച് അതിന് അഭൌമമായ ഒരു പരിവേഷം കല്‍പ്പിക്കപ്പെടുന്നു.

ഉദാഹരണമായി പണ (Money) ത്തെയെടുക്കാം. മുതലാളിത്ത സമൂഹത്തിലെ ഏറ്റവും 'ദിവ്യത്വമാര്‍ന്ന ചരക്കാണ്' (Sublime Commodity) പണം. അത് സാമൂഹികമായി വിനിമയം ചെയ്യപ്പെടേണ്ട ഒരു വസ്തുവാണെന്നും മറ്റേതു ചരക്കിനെപ്പോലെയും അത് തേയ്മാനം സംഭവിച്ചാല്‍ ഉപയോഗ ശൂന്യമാവുമെന്നും മാത്രമല്ല ഒരു നിശ്ചിതകാലഘട്ടം കഴിഞ്ഞാല്‍ ഒരു നിര്‍ദിഷ്ട നാണയം/കറന്‍സി കാലഹരണപ്പെടുമെന്നുമുള്ള ധാരണയല്ല സമൂഹത്തിനുള്ളത്. ഈ ഒരു അറിവ് ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ പോലും അറിവിനതീതമായ ഒരു അറിവ്/ചിന്ത/അബോധധാരണ സമൂഹം നിലനിര്‍ത്തുന്നു. സിനിമയിലെ താരം ഒരു യഥാര്‍ഥ മനുഷ്യനാണെന്നും അയാളുടെ/അവളുടെ പ്രകടനം അഭിനയം മാത്രമാണെന്നും നമുക്ക് അറിയാമെങ്കിലും, നാം അവരെ ആരാധിക്കുന്നു (താരാരാധന). മുസ്ളിങ്ങളെല്ലാം തന്നെ മറ്റു ജനവിഭാഗങ്ങളെപ്പോലെയുള്ളവരാണെന്ന് നമുക്കറിയാമെങ്കിലും നാം അവരില്‍ 'ഭീകരത' ആരോപിക്കുന്നു. അല്ലെങ്കില്‍ ഭരണകൂടം/ഹിന്ദുത്വം ഭീകരത ആരോപിക്കുമ്പോള്‍ അതിനെ, 'അബോധപൂര്‍വ'മായി പിന്തുണയ്ക്കുന്നു. ഈ unconscious സമൂഹത്തിന്റെ രാഷ്ട്രീയ മനസ്സില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡ്രിക് ജെയിംസണ്‍ തന്റെ Political Unconscious എന്ന പരികല്‍പ്പനയിലൂടെ വികസിപ്പിക്കുന്നുണ്ട്.

ഈ അവബോധത്തെ ഷീഷെ ക് ഇങ്ങനെ നിര്‍വചിക്കുന്നു. The form of thoughts whose ontological status is not that of thoughts.... ( The Sublime Object of Ideology Slavoj Zizek page: 19) പണം വെറും പണമാണെന്ന് നാം മനസ്സിലാക്കിയാല്‍ പോലും 'പണത്തിനുള്ളില്‍ മറ്റൊരു പണം' നാം കാണുന്നു. പണത്തിന്റെ 'പ്രതീകസംബന്ധമായ ക്രമം' (Symbolic Order) എന്നത് നമ്മുടെ ബോധമനസ്സിന് എളുപ്പത്തില്‍ മറികടക്കാവുന്നതല്ല. അത്രമേല്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞതാണത്. മുതലാളിത്തവും താരാരാധനയും ആള്‍ദൈവ/ദൈവസങ്കല്‍പ്പവും സാധ്യമാക്കിത്തീര്‍ക്കുന്ന ഈ പ്രതീക വ്യവസ്ഥയാണ് പ്രത്യയശാസ്ത്രം എന്നത്. അത് കേവലം പ്രതീകവ്യവസ്ഥയല്ല. യഥാര്‍ഥവിഷയവും (Real Object) അറിവിന്റെ വിഷയവും (Object of Knowledge) തമ്മിലുള്ള വ്യത്യാസത്തെ വിശദീകരിച്ചുകൊണ്ട് അല്‍ത്തൂസര്‍ വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. എന്നാല്‍ ഘടനാവാദി (Structuralist) എന്ന് വിശേഷിപ്പിച്ചുകൊണ്ട് അല്‍ത്തൂസര്‍ വികസിപ്പിച്ച 'മാര്‍ക്സിയന്‍ പ്രത്യയശാസ്ത്ര' സങ്കല്‍പ്പനത്തെ നിഷേധിക്കുകയാണ് ഷീഷെക് ചെയ്യുന്നത്. ഒരു വസ്തുവിനെക്കുറിച്ച് നാം നിലനിര്‍ത്തുന്ന അമൂര്‍ത്ത ധാരണകള്‍ പ്രത്യയശാസ്ത്രത്തിനകത്താണ് പ്രവര്‍ത്തിക്കുന്നത്. ജ്ഞാനസിദ്ധാന്തപരമായ വിഭ്രമ (Epistemological Confusion ) ത്തിന്റെ പ്രകാശനമായ യഥാര്‍ഥ അമൂര്‍ത്തവല്‍ക്കരണം (Expression of Real Abstraction) ആണിതെന്ന് സോഹന്‍ റെഥല്‍ (Alfred Sohn-Rethel) സമര്‍ഥിക്കുന്നത്, ഷീഷെക് ഉദ്ധരിക്കുന്നുണ്ട്. ഷീഷെക് തന്റെ പാണ്ഡിത്യപരമായ ഭാഷയില്‍ ക്ളിഷ്ടമായി അവതരിപ്പിക്കുന്ന മാര്‍ക്സിസ്റ്റ് - ലകനിയന്‍ സിദ്ധാന്തങ്ങളുടെ ഉന്നം എന്താണ്? അത് വളരെ വ്യക്തമാണ്. വിശകലനാത്മക മാര്‍ക്സിസ (Analytical Marxism) ത്തിന്റെ ചുവടുപിടിച്ച്, ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഈ ചിന്തകന്‍ മാര്‍ക്സിന്റെ 'പ്രത്യയശാസ്ത്ര വിശകലനം' തെറ്റാണെന്ന് സ്ഥാപിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ പ്രകടമായും പ്രദാനം ചെയ്യുന്നത് 'ചരക്ക് അഭിനിവേശം' എന്ന സങ്കല്‍പ്പമാണ് ഇന്ന് നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര സങ്കല്‍പ്പനത്തിന്റെ അടിത്തറയെന്നതാണ്. ഷീഷെക് പറയുന്നു;

'Ideology is not simply a ‘false consciousness’, an illusory representation of reality, it is rather this reality itself which is already to be conceded as ideological' (പ്രത്യയശാസ്ത്രമെന്നത് കേവലം തെറ്റായബോധമോ യാഥാര്‍ഥ്യത്തിന്റെ മിഥ്യാപരമായ പ്രതിനിധാനമോ അല്ല. മറിച്ച് ഈ യാഥാര്‍ഥ്യം തന്നെ പ്രത്യയശാസ്ത്രപരമായ ഒന്നായി മനസ്സിലാക്കേണ്ടതാണ്.)

സ്ളാവോജ് ഷീഷെക് മാര്‍ക്സിസത്തിന്റെ ഏറ്റവും വികസിച്ച ചിന്താരൂപമായി കാണുന്നത് ലകന്റെ ആശയങ്ങളെയാണ്. ഹെഗലിന്റെ വൈരുധ്യവാദത്തെയും ലകാനിന്റെ ആശയങ്ങളെയും അന്ധമായി ആരാധിക്കുന്ന ഷീഷെക് യഥാര്‍ഥത്തില്‍ ആശയവാദത്തിന്റെ കെണിയില്‍പ്പെടുന്നത് അദ്ദേഹത്തിന് സ്വയം അറിയാന്‍ കഴിയാത്ത വിധം പ്രത്യയശാസ്ത്രം അദ്ദേഹത്തെ രൂപപ്പെടുത്തുന്നുണ്ട്.

ലകന്‍ യാഥാര്‍ഥ്യത്തെ നിര്‍വചിക്കുന്നത് കണ്ടാല്‍ ഇത് കൂടുതല്‍ സ്പഷ്ടമാവും. ലകന്‍ യാഥാര്‍ ഥ്യത്തെ കാണുന്നത് ഷീഷെക് വിവരിക്കുന്നു:

'This problem must be approached from the Lacanian thesis that it is only in the dream that we come close to the real awakening that is, to the Real of our desire. When Lacan say that the last support of what we call ‘reality’ is a fantasy.’’

ഫ്രോയ്ഡ് 'സ്വപ്നങ്ങളുടെ വ്യാഖ്യാനം'എന്ന കൃതിയില്‍ സ്വപ്നങ്ങള്‍ക്ക് നിദാനമായ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളെക്കുറിച്ചും അത്തരം വികാരങ്ങള്‍ക്ക് സ്വപ്നരൂപവല്‍ക്കരണത്തിലുള്ള പങ്കിനെക്കുറിച്ചും വിശദമാക്കുന്നുണ്ട്. ആശയവാദ സ്വാധീനത്തിലകപ്പെട്ട ലകന്‍, മാര്‍ക്സിയന്‍ പ്രപഞ്ചവീക്ഷണത്തെ ഫ്രോയ്ഡിയന്‍ പരികല്‍പ്പനകളുമായി അസാന്ദര്‍ഭികമായി സമീകരിക്കുകയാണ്.

പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഘടനാപരമായ വിമര്‍ശനങ്ങള്‍ മാര്‍ക്സ് നടത്തുന്നില്ലെങ്കിലും ഷീഷെക് വിശദീകരിക്കുന്ന പ്രത്യയശാസ്ത്ര സങ്കല്പനങ്ങള്‍ക്ക് വൈരുധ്യാത്മകമായ മാനം നല്‍കുന്നത് മാര്‍ക്സ് ആണ്. എന്നാല്‍ തനിക്കുമുമ്പ് ലോകത്തില്‍ ദൃഢീകരിക്കപ്പെട്ട ആശയവാദത്തോടേറ്റുമുട്ടുന്നതിന്റെ അഭേദ്യഭാഗമായി മാര്‍ക്സ് ആശയങ്ങളെയും ഭൌതിക പ്രവര്‍ത്തനങ്ങളെയും അവിഭാജ്യമായി കണ്ടുകൊണ്ട് ഭൌതികപ്രവര്‍ത്തനങ്ങളുടെ പ്രാഥമികത്വവും പ്രാധാന്യവും സ്ഥാപിച്ചു. അതിനര്‍ഥം ഭൌതികപ്രവര്‍ത്തനങ്ങളുടെ കേവലമായ പ്രതിഫലനങ്ങളാണ് ആശയങ്ങള്‍ എന്നല്ല. ടെറി ഈഗിള്‍ടണ്‍ തന്റെ പ്രസിദ്ധമായ 'പ്രത്യയശാസ്ത്രം ഒരു മുഖവുര' (Ideology an introduction by Terry Eagleton) എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

On the one hand, there is a general materialist thesis that ideas and the material activity are inseparably bound up together, as against the idealist tendency to isolate and privilege the former. On the other hand, there is the historical materialist argument that certain historically specific forms of consciousness become separated out from productive activity.(Page 74)

ഹെഗലിന്റെ പ്രസിദ്ധമായ 'ശാസ്ത്രത്തിന്റെ വിചിന്തനം' (The Science of Logic) എന്ന ഗ്രന്ഥത്തെ വിശകലനം ചെയ്തുകൊണ്ട്, ലെനിന്‍ നടത്തിയ പഠനത്തില്‍, അനിവാര്യതയെയും യാദൃച്ഛികതയെയും (Necessity and accidentality) വിശകലനം ചെയ്യുന്ന കാര്യത്തില്‍ ഹെഗല്‍, ഭൌതികവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ലെനിന്‍ പരാമര്‍ശിക്കുകയുണ്ടായി. മാര്‍ക്സോ, എംഗല്‍സോ, ലെനിനോ ഏതെങ്കിലും ഒരു ചിന്തകനെയോ ചിന്തയെയോ അതിന്റെ സമഗ്രതയില്‍ വിശകലനം ചെയ്യാതെ അന്ധമായി സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ചരിത്രപരമായ ഭൌതികവാദത്തിന്റെ തലത്തില്‍ നിന്നു വിശകലനം ചെയ്യുമ്പോള്‍ ഭൌതികതയില്‍നിന്നു 'വേറിട്ടു' നില്‍ക്കുന്ന ചില ആശയങ്ങള്‍ക്ക് ഭൌതികതയെ രൂപപ്പെടുത്തുന്നതിലുള്ള പ്രാഥമികത്വവും പ്രാമുഖ്യവും മാര്‍ക്സ് മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുന്നത്. മാര്‍ക്സോ എംഗല്‍സോ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ഭൌതികങ്ങളുടെ കേവല പ്രതിഫലനങ്ങളായി കാണുന്ന വഷളന്‍ ഭൌതികവാദികളാ (Vulgar materialists) യിരുന്നില്ല. എന്നാല്‍ ഷീഷെക്, മാര്‍ക്സില്‍ കേവല യാന്ത്രികവാദം ആരോപിച്ച്, ഹെഗലിന്റെ തലതിരിഞ്ഞ പ്രപഞ്ചദര്‍ശനത്തിലേക്ക് മാര്‍ക്സിനെ വലിച്ചിഴയ്ക്കാന്‍ ലകന്‍ ഉന്നയിച്ച വൈരുധ്യവാദത്തിന്റെ ആവരണമിട്ട കടുത്ത ആശയവാദത്തെ ഉപയോഗപ്പെടുത്തുകയാണ്.

ഈഗിള്‍ടണ്‍ തുടരുന്നു:

'....as Marx and Engels in other mood well knew, is that not all ideology is idealist. Marx certainly regarded Hobbes, Condillac and Bentham as full blooded ideologists, yet all three are in some sense materialists.' (Ideology: An Introduction, page 78)

യാന്ത്രികഭൌതികവാദികളും വഷളന്‍ സാമ്പത്തികമാത്രവാദികളും വികലമാക്കിയ പ്രത്യയശാസ്ത്രസങ്കല്‍പ്പനമനുസരിച്ച്, പ്രത്യയശാസ്ത്രമെന്നാല്‍, 'തെറ്റായ ബോധ' (False consciousness) മാണ്. എന്നാല്‍ 'ജര്‍മന്‍ പ്രത്യയശാസ്ത്ര'ത്തില്‍ മാര്‍ക്സ്, പ്രത്യയശാസ്ത്രത്തെക്കുറിച്ച് പറയുന്നത് ഇവരാരുംതന്നെ കാണുന്നില്ല.

The ruling ideas are nothing more than the ideal expression of the dominant material relationships, the dominant material relationships grasped as ideas; ...

പ്രത്യയശാസ്ത്രതലത്തില്‍ നിലനില്‍ക്കുന്ന അധിനിവേശിതമായ ഭൌതികബന്ധങ്ങളുടെ പ്രകാശനത്തെയാണ് മാര്‍ക്സ് ഇവിടെ ഊന്നിപ്പറയുന്നത്. ഗ്രാംഷി തന്റെ 'ഹെജിമനിക് ഐഡിയോളജി' എന്ന സങ്കല്‍പ്പനം വികസിപ്പിക്കുന്നത് ഈ മാര്‍ക്സിയന്‍ പരികല്‍പ്പനയില്‍ നിന്നുകൊണ്ടാണ്.

വളരെ കൌശലപൂര്‍വം ഷീഷെക്, അന്റോണിയോ ഗ്രാംഷിയെ തന്റെ പ്രത്യയശാസ്ത്രസങ്കല്‍പ്പനങ്ങളില്‍ നിന്നൊഴിവാക്കിയതിന്റെ രഹസ്യം സ്പഷ്ടമാണല്ലോ. ഗ്രാംഷി പ്രത്യയശാസ്ത്രം എന്ന വാക്കിനുപകരം ഹെജിമനി എന്ന വാക്കാണുപയോഗിച്ചത്. ഇതനുസരിച്ച് മുതലാളിത്ത ഭരണകൂടം 'സമ്മതം' (consent) 'ബലപ്രയോഗം' (Coercion) എന്നീ മാര്‍ഗങ്ങളിലൂടെ ഒരു വിപുലമായ പൌരസമൂഹത്തെ രൂപപ്പെടുത്തി പ്രത്യയശാസ്ത്രത്തെ ശക്തവും സര്‍വവ്യാപിയുമായ അധിനിവേശ ഉപകരണമാക്കി മാറ്റുന്നു. പ്രത്യക്ഷമായ സൈനിക-മര്‍ദന നടപടികള്‍ക്കുപകരം കോടതികള്‍, നിയമങ്ങള്‍ തുങ്ങിയവയുടെ ഹിംസകള്‍ക്ക് സാധൂകരണം നല്‍കുന്നു. ഒരു വിഭാഗം സമ്പന്ന മധ്യവര്‍ഗത്തെ രൂപപ്പെടുത്തുന്നു. അനാഥാലയങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, ബോയ്സ്കൌട്ട് പ്രസ്ഥാനങ്ങള്‍, കുടുംബം, തുടങ്ങിയവയെയെല്ലാം വിപുലമായ മര്‍ദന പ്രത്യയശാസ്ത്ര ഉപകരണങ്ങളാക്കി മാറ്റുന്നു. കോടതികളെയും നിയമങ്ങളെയും ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന 'ഹിംസയുടെ സാധൂകരണം' (Legitimating violence) ആണ് ഹെജിമനിക് ഐഡിയോളജി. ഇന്ന് ഇന്ത്യയില്‍ നടത്തുന്നത്. ഇങ്ങനെ രൂപപ്പെടുന്നതാണ് നിയമവാദം.

കോടതികള്‍ക്കും നിയമങ്ങള്‍ക്കും മുമ്പില്‍ വിശുദ്ധരാവുന്നവര്‍ക്കുമാത്രമേ മുതലാളിത്തത്തോട് ഏറ്റുമുട്ടാന്‍ ധാര്‍മികമായ അവകാശമുള്ളൂ. ഇതനുസരിച്ചാണ് മുതലാളിത്തത്തിനെതിരായ രാഷ്ട്രീയത്തെക്കാള്‍ 'അഴിമതിക്കെതിരായ രാഷ്ട്രീയം' എന്ന വ്യാജനിര്‍മിതിയുണ്ടാവുന്നത്. 'തീവ്രവാദ'ത്തെ സൃഷ്ടിച്ചും 'തീവ്രവാദ'ത്തെ എതിര്‍ത്തും ഭരണകൂടം 'ഹിംസയുടെ സാധൂകരണം' സ്ഥാപിക്കുന്നു. ഇങ്ങനെ സങ്കീര്‍ണമായ ബലതന്ത്രങ്ങളിലൂടെയാണ് ഭരണകൂടം ഹെജിമനി സ്ഥാപിക്കുന്നത്. ഇതിന്റെ പ്രാധാന്യം ലെനിന്‍ മുന്‍കൂട്ടി കണ്ടിരുന്നു. 1918-ല്‍ മോസ്കോയില്‍ നടന്ന ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ ലെനിന്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെപറഞ്ഞു.

'The whole difficulty of the Russian revolution is that it was much easier for the Russian revolutionary working class to start than it for the west European classes, but it is much more difficult for us to continue. It is more difficult to start a revolution in west European countries because there the revolutionary proletariat is opposed the higher thinking that come with culture, while the working class is in a state of cultural slavery.'' (Lenin collected works vol 27 page: 464)

തൊഴിലാളിവര്‍ഗം അഭിമുഖീകരിക്കുന്ന, 'സാംസ്കാരികാടിമത്ത' (cultural slavery)ത്തെക്കുറിച്ച് ലെനിനുണ്ടായിരുന്ന ഉത്തമബോധ്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മുതലാളിത്തം പ്രയോഗക്ഷമമാക്കുന്ന അധിനിവേശ പ്രത്യയശാസ്ത്രത്തിന്റെ സങ്കീര്‍ണരൂപങ്ങളെ അതിജീവിക്കുകയെന്നതാണ് വര്‍ത്തമാന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

ഷീഷെക്, ഏറ്റെടുത്തിരിക്കുന്ന സൈദ്ധാന്തികയത്നത്തിന് അദ്ദേഹത്തിന് മാര്‍ഗദര്‍ശനം നല്‍കുന്നത് അഡോര്‍ണോയും ഹേബര്‍മാസുമാണ്. അബോ ധപരവും ബോധപരവുമായ ധാരണകളും ചിഹ്നങ്ങളും പ്രതീകങ്ങളും പ്രതിനിധാനങ്ങളും കൂടിക്കലര്‍ന്ന ആശയ സമുച്ചയങ്ങളും വിശ്വാസക്രമങ്ങളും പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കുന്ന വിപുലമായ ആശയമണ്ഡലത്തെയാണ് പ്രത്യയശാസ്ത്രം എന്നു പറയുന്നത്.

നമ്മുടെ സാംസ്കാരിക ലോകത്തെ 'നിഷ്ക്കളങ്ക കമ്യൂണിസ്റ്റു ബുദ്ധിജീവികള്‍' ക്കു പ്രിയങ്കരനായ ഷീഷെക്കിന്റെ ബൌദ്ധിക വ്യായാമത്തെക്കുറിച്ച് ലോകപ്രസിദ്ധ അമേരിക്കന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസണ്‍ പറയുന്നതു നോക്കാം.

..... These are lined up in what Eisenstein liked to call ‘a montage of attractions’, a kind of theoretical variety show, in which a series of ‘numbers’ succeed each other and hold the audience in rapt fascination. It is a wonderful show; the only drawback is that at the end the reader is perplexed as to the ideas that have been presented.’’ (First Impressions, Fredric Jameson)

എന്താണ് ജെയിംസണ്‍ പറയുന്നത്. ഷീഷെകിന്റേത് കേവലം സൈദ്ധാന്തിക ഷോ ആണ്. കാണികളെ പിടിച്ചു നിര്‍ത്തുന്ന ഒരു പ്രഭാഷകന്റെ വാചകക്കസര്‍ത്തി (verbosity)നുശേഷം ശൂന്യമാവുന്ന മനസ്സുപോലെ, ഷീഷെകിന്റെ വായനക്കാരും മിഴിച്ചുനില്‍ക്കും. കേരളത്തിലെ ചിന്താദരിദ്രരായ നിഷ്ക്കളങ്ക ബുദ്ധിജീവികള്‍ക്ക് ഷീഷെക് ഒരു ഹീറോ ആവുന്നതില്‍ അത്ഭുതമില്ല. ഷീഷെക്കിന്റെ പുസ്തകങ്ങള്‍ വായിച്ച് ഒന്നും മനസ്സിലാവാത്ത ഒരാള്‍ ഒരു വാരികയില്‍, ഷീഷെക്കിനെപ്പറ്റി കുറേ എഴുതിത്തീര്‍ന്നതിനുശേഷം സിനിമാനടന്‍ ശ്രീനിവാസനെക്കുറിച്ചും അദ്ദേഹത്തിന്റെ ഒരു സിനിമയെക്കുറിച്ചും ഔചിത്യമില്ലാതെ സംസാരിക്കുകയായിരുന്നു. വാരികയുടെ കവറില്‍ ഷീഷെകിനു പകരം ശ്രീനിവാസന്റെ പടമായിരുന്നു കൊടുത്തത്.

പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതപോലും ഒരു പ്രത്യയശാസ്ത്രപ്രശ്നമാവുന്നിടത്താണ് ഷീഷെക്കിന്റെ പ്രസക്തി. പല നിലയിലും ആശയവാദത്തിന്റെ വരട്ടുതത്വവാദം ഷീഷെക്കിനെ പിടികൂടിയിട്ടുണ്ടെങ്കിലും പാശ്ചാത്യ 'മാര്‍ക്സിസ്റ്റു'കള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും പല പ്രസക്ത വിഷയങ്ങളെയും തുറന്ന് അഭിമുഖീകരിക്കുകയും ചെയ്യുന്ന അപൂര്‍വം ചിന്തകരില്‍ ഒരാളാണ് അദ്ദേഹം എന്നത് അവഗണിക്കാവുന്നതല്ല.

പ്രത്യയശാസ്ത്രം എന്ന വാക്ക് എംഗല്‍സിന്റെ കണ്ടുപിടിത്തമല്ല. ഫ്രഞ്ച് യുക്തിവാദിയായ ഡസ്റ്യൂട്ട് ഡി ട്രാസി (Destutt de Tracy) ആണ് ആശയങ്ങളുടെ ശാസ്ത്രം (Science of ideas) എന്ന അര്‍ഥത്തില്‍ ഇതാദ്യം പ്രയോഗിച്ചത്. ‘False consciousness’ എന്ന പ്രയോഗം എംഗല്‍സാണ് നടത്തിയത്, മാര്‍ക്സ് അല്ല. വൈരുധ്യാത്മക ഭൌതികവാദം കൈയൊഴിയുന്ന ഒരാള്‍ക്കും പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ രൂപപ്പെടുത്താന്‍ കഴിയില്ല. 'വിപരീതങ്ങള്‍ തമ്മിലുള്ള ഐക്യവും സമരവും' എന്ന സങ്കല്പനത്തേക്കാള്‍, 'വിപരീതങ്ങളുടെ പരസ്പരം തുളച്ചുകയറല്‍' (Interpenetration of Opposites) എന്ന എംഗല്‍സിന്റെ പരികല്‍പ്പനയാണ്, വൈരുധ്യാത്മകദര്‍ശനത്തെ ശരിയായി മനസ്സിലാക്കാന്‍ സഹായിക്കുക.

വൈരുധ്യങ്ങളുടെ പരസ്പരാശ്രിതത്വത്തെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സഹായകമാണ് എംഗല്‍സിന്റെ ഈ പരികല്പന. വൈരുധ്യങ്ങള്‍ക്കിടയിലെ വൈരുധ്യത്തെ പ്രശ്നവല്‍ക്കരിക്കാന്‍ അതിന് കൂടുതല്‍ കഴിയും. യാന്ത്രികവാദത്തില്‍ നിന്നു മുക്തിനേടാന്‍ അതാണ് കൂടുതല്‍ സഹായകമാവുന്നത്. അതിനര്‍ഥം വിരുദ്ധശക്തികള്‍ തമ്മിലുള്ള ഐക്യവും സമരവും എന്ന ആശയം തെറ്റാണെന്നല്ല.

*
പി പി സത്യന്‍ ദേശാഭിമാനി വാരിക

6 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതപോലും ഒരു പ്രത്യയശാസ്ത്രപ്രശ്നമാവുന്നിടത്താണ് ഷീഷെക്കിന്റെ പ്രസക്തി. പല നിലയിലും ആശയവാദത്തിന്റെ വരട്ടുതത്വവാദം ഷീഷെക്കിനെ പിടികൂടിയിട്ടുണ്ടെങ്കിലും പാശ്ചാത്യ 'മാര്‍ക്സിസ്റ്റു'കള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും പല പ്രസക്ത വിഷയങ്ങളെയും തുറന്ന് അഭിമുഖീകരിക്കുകയും ചെയ്യുന്ന അപൂര്‍വം ചിന്തകരില്‍ ഒരാളാണ് അദ്ദേഹം എന്നത് അവഗണിക്കാവുന്നതല്ല.

Calicocentric കാലിക്കോസെന്‍ട്രിക് said...

'For each new class which puts itself in the place of one ruling before it, is compelled, merely in order to carry through its aim, to represent its interest as the common interest of all the member of society, that is, expressed in ideal form: it has to give its ideas the form of universality and represent them as the only rational. universally valid ones.'.'
എന്നതിനെ
പഴയ ഭരണകൂടങ്ങളെ പിന്‍തുടര്‍ന്നു വരുന്ന പുതിയ ഭരണകൂടങ്ങളോരോന്നും *പഴയതിന്റെ*പ്രത്യയശാസ്ത്രരൂപങ്ങളെ സാര്‍വജനീന സ്വഭാവമാര്‍ന്നതും ഏറ്റവും സയുക്തികവുമായ ആശയങ്ങളെന്ന നിലയില്‍ പിന്തുടരുന്നുവെന്നാണ് മാര്‍ക്സും എം ഗല്‍സും നിരീക്ഷിക്കുന്നത്
എന്നു വ്യാഖ്യാനിക്കുന്ന ഒരുത്തന്റെ സൈദ്ധാന്തിക അഭ്യാസം പരിഗണനകൂടാതെ തള്ളേണ്ടതാണ്. പക്ഷേ തമാശയ്ക്കു സ്കോപ്പുള്ളതുകൊണ്ട് മാത്രം നോക്കുകയാണ്.
താഴെപ്പറയുന്ന രീതിയില്‍ തന്നെയാണോ നമ്മുടെ സത്യന്‍ എഴുതിക്കൊടുത്തത്?
'....as Marx and Engels in other mood well knew, is that all ideology is idealist.
അതായത് ഈഗ്ള്‍റ്റണ്‍ ഉദ്ദേശിച്ചതിനു നേരേ തിരിച്ചുള്ള അര്‍ത്ഥത്തില്‍?

Anonymous said...

manushyanu manassilaakunna reethiyil ezhuthaan aRiyillE ithil Sreenivaaasan eviTe athu kaNTANU vaayikkaan vannath enikku oru kunthavum piTi kiTTiyilla

Unknown said...

ശ്രീനിവാസൻ അടിയിൽ നിന്ന് നാലാമത്തെ പാരയിൽ ഉണ്ടണ്ണാ.

:)

★ Shine said...

ഈ ലേഖനം വളരെ ഇഷ്ടപ്പെട്ടു..
ഈ രീതിയില്‍ ഒരു ചിന്താധാര ഉണ്ടായിവരുന്നത് വളരെ നല്ലത് തന്നെ..

ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടു.

lajeesh k said...

ഒന്നും മനസ്സിലാവുന്നില്ലല്ലോ ചേട്ടാ ... നല്ല കട്ടി ...