Saturday, July 7, 2012

അപസര്‍പ്പക കഥകളാകുന്ന പൊലീസ് റിപ്പോര്‍ട്ടുകള്‍

തൊഴില്‍പ്രശ്നങ്ങളില്‍ പൊലീസ് ഇടപെടരുതെന്ന 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ പ്രഖ്യാപനം അക്കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പൊലീസെന്നാല്‍ ഫാക്ടറി മുതലാളിയുടെ- ജന്മിയുടെ കൂലിപ്പടയാണെന്ന് ചിന്തിച്ചവരുടെ മുഖത്തേറ്റ അടിയായിരുന്നു ആ തീരുമാനം. പൊലീസ് സേനയിലെ ഒരുപറ്റംതന്നെ ഈ തീരുമാനത്തിനെതിരെ മുറുമുറുത്തു. ഇവര്‍ക്ക് കാശും സമ്പന്ന ഗൃഹങ്ങളിലെ നാവില്‍ വെള്ളമൂറുന്ന വിഭവങ്ങളും പിന്നെ സദ്യയും ഒരുക്കിക്കൊടുക്കാന്‍ കഴിയുക ഒരു ന്യൂനപക്ഷത്തിനു മാത്രമാണല്ലോ. അവരാണ് തങ്ങളുടെ യജമാനരെന്ന് ധരിച്ചുപോയ കൂട്ടരായിരുന്നു മുറുമുറുത്ത പൊലീസുകാര്‍. ജനാധിപത്യ രാജ്യത്തിലെ പൊലീസ് സംവിധാനം എങ്ങനെയായിരിക്കണം, എങ്ങനെയാകരുത് എന്ന തിരിച്ചറിവ് ഇല്ലാതെ പോയ ഇക്കൂട്ടരുടെ പിന്മുറ ഇപ്പോഴും പൊലീസ് സേനയില്‍ തുടരുന്നുണ്ട്. അതിന്റെ വലിയ തെളിവുകളാണ് കേരളത്തിലെ വിദ്യാര്‍ഥികളുടെ സമരത്തോടുള്ള പൊലീസ് സമീപനം.

നീതിന്യായ വ്യവസ്ഥ പരിപാലിക്കുകയാണ് പൊലീസുകാരുടെ കടമ. ചിന്തയിലും പ്രവൃത്തിയിലും നീതിയും സത്യവും ധര്‍മബോധവും അവര്‍ക്ക് കൂട്ടായിരിക്കണമത്രേ. കേരള പൊലീസ് ഉപയോഗിക്കുന്ന കാക്കിത്തൊപ്പിയിലെ അശോകസ്തംഭത്തോട് ചേര്‍ന്ന് എഴുതിവച്ച വാക്കുകള്‍, "സത്യമേവ ജയതേ" എന്നാണ്. ഒപ്പം പൊലീസ് സേനയെ പഠിപ്പിക്കുന്നു; ഒരാപ്തവാക്യംപോലെ പറഞ്ഞുകൊണ്ടേയിരിക്കുന്നു "മൃദുഭാവോ ദൃഢകൃത്യേ". സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാന്‍, സത്യവും നീതിയും സംരക്ഷിക്കാന്‍, ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഓര്‍മപ്പെടുത്താനാണത്രേ ഇതൊക്കെ ഇങ്ങനെ എഴുതിവച്ചിരിക്കുന്നത്. ബൂര്‍ഷ്വാ ഭരണാധികാരികളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകല്‍ച്ചയുടെ രാജ്യത്തിലെതന്നെ മികച്ച ഉദാഹരണമാണ് ഇന്നത്തെ കേരള പൊലീസ്. ഗീബല്‍സിയന്‍ നുണകളാണ് അവരുടെ റിപ്പോര്‍ട്ടുകളായി അവതരിപ്പിക്കപ്പെടുന്നത്. അതിലൂടെ ജനന്മയ്ക്കായി സമരംചെയ്യുന്നവരും മുദ്രാവാക്യം മുഴക്കുന്നവരും വേട്ടയാടപ്പെടുന്നു. അതിന്റെ തെളിവാണ് സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസുകള്‍. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള എല്ലാ ജില്ലയിലും വിദ്യാര്‍ഥികള്‍ ഇത് അനുഭവിച്ചുവരികയാണ്. ഒരു വിദ്യാര്‍ഥിയെത്തന്നെ സമരത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ ഇരുപതും ഇരുപത്തഞ്ചുമൊക്കെ കേസിലാണ് പ്രതിയാക്കിയിരിക്കുന്നത്.

വീട്ടിലും തെരുവിലും കലാലയങ്ങളിലും ഇതിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ വേട്ടയാടപ്പെടുന്നു. സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അമാനുഷിക കഴിവുള്ളവരാണെന്ന് പൊലീസ് റിപ്പോര്‍ട്ടുകള്‍ വായിക്കുന്നവര്‍ കരുതിപ്പോയേക്കാം. കണ്ണൂരില്‍ സമരത്തെതുടര്‍ന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വി കെ സനോജ്, ജില്ലാ ഭാരവാഹികളായ എം ഷാജര്‍, സരിന്‍ ശശി, കെ രാഹുല്‍ എന്നിവരിപ്പോള്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ഒറ്റ ദിവസംകൊണ്ട് ഇവര്‍ക്കെതിരെ പതിനഞ്ചോളം കേസാണ് രജിസ്റ്റര്‍ചെയ്തത്. കണ്ണൂരില്‍ വിദ്യാര്‍ഥിനേതാക്കളെ ജയിലിലടയ്ക്കാന്‍ കാരണമായി പൊലീസ് പറഞ്ഞ കേസുകള്‍ ഒമ്പതെണ്ണമാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1457/11 മുതല്‍ 1459/11 വരെയും ക്രൈം നമ്പര്‍ 1461/11 മുതല്‍ 1466/11 വരെയുമായി രേഖപ്പെടുത്തിയിട്ടുള്ള കേസുകളാണവ.

പ്രതികളായവരുടെ പ്രവൃത്തികളെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഒരുപക്ഷേ സ്പൈഡര്‍മാന്‍ കഥകളെപ്പോലും പിന്നിലാക്കും. ഒരേസമയം പല സ്ഥലത്തായി ഒരേ വിദ്യാര്‍ഥികള്‍ അക്രമം നടത്തിയ കഥയാണ് പല പല കേസുകളായി പൊലീസ് കോടതിയിലെത്തിക്കുന്നത്. മെനഞ്ഞ കഥകളും ചുമത്തിയ കുറ്റങ്ങളും ആരെയും അത്ഭുതപ്പെടുത്തും. ഇത്രയേറെ ഭാവനാശാലികള്‍ പൊലീസിലുണ്ടായിട്ടും കേരളത്തിന് സര്‍ഗാത്മക പ്രതിസന്ധിയോ എന്ന് അത്ഭുതം കൂറാം.

വിദ്യാര്‍ഥികളെ തുറുങ്കിലടയ്ക്കാന്‍ മെനഞ്ഞ കഥകള്‍ പരിശോധിക്കാം: 2011 ഒക്ടോബര്‍ 11ന് 12.35ന് ഇവര്‍ കണ്ണൂര്‍ ട്രാഫിക്പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നു. കൈയില്‍ മാരകായുധങ്ങളായ കല്ലുകളുമായി മതിലിനു മുകളിലെ ബള്‍ബുകള്‍ എറിഞ്ഞുതകര്‍ക്കുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. കൈയില്‍ കരുതിയ വടികള്‍കൊണ്ട് കസേരകള്‍ അടിച്ചുപൊട്ടിച്ചു. അവിടെയുണ്ടായിരുന്ന ട്രാഫിക് പൊലീസ് എഎസ്ഐ രഘുനാഥനെ കൊല്ലാന്‍ ശ്രമിച്ചു. കളരിമുറകളറിയാവുന്നതുകൊണ്ടാകും അദ്ദേഹം ഒഴിഞ്ഞുമാറിയത്. അതുകൊണ്ട് ഒരു പോറല്‍പോലുമില്ലാതെ രക്ഷപ്പെട്ടു. എങ്കിലും കുറ്റം വധശ്രമംതന്നെ. ക്രൈംനമ്പര്‍ 1457/11.

അഞ്ചു മിനിറ്റിനകം, 12.40ന് കണ്ണൂര്‍ ഫോറന്‍സിക് ലാബ് തകര്‍ക്കുകയാണ്. കണ്ണൂര്‍ പൊലീസ് മൈതാനിയുടെ രണ്ടറ്റത്തായാണ് ഈ രണ്ടു സ്ഥാപനം. അവിടത്തെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. അതിക്രമിച്ച് അകത്തുകയറി. ജീവനക്കാരെ കൊല്ലുകയായിരുന്നത്രേ അവരുടെ ഉദ്ദേശ്യം. അത്ഭുതകരമായി ജീവനക്കാര്‍ അപ്രത്യക്ഷരായതിനാല്‍ മാത്രമാകാം അവര്‍ രക്ഷപ്പെട്ടത്. ക്രൈംനമ്പര്‍ 1458/11.

12.45ന് അവര്‍ മുനിസിപ്പല്‍ ഓഫീസിനുള്ളിലെത്തി. ഫുട്ബോള്‍ കമന്ററിയിലെ വാക്കുകളേക്കാള്‍ വേഗം വേണം പിന്നീടുള്ളവ വിവരിക്കാന്‍. ആദ്യം മുനിസിപ്പല്‍ ഓഫീസിലേക്ക് അതിക്രമിച്ചുകയറുന്നു. നെയിംബോര്‍ഡുകള്‍, ജനല്‍ ഗ്ലാസുകള്‍ എന്നിവ അടിച്ചുതകര്‍ത്തു. അപ്പോഴും കൈയില്‍ നിരവധി മാരകായുധങ്ങള്‍ കരുതിയിരുന്നു. ക്രൈംനമ്പര്‍ 1459/11.

അഞ്ച് മിനിറ്റിനകംതന്നെ 12.50ന് മാധവറാവു സിന്ധ്യ ഹോസ്പിറ്റലിനു മുന്നിലെത്തി. അവിടെ ഒരാളെ കൊല്ലാന്‍ ശ്രമിച്ചു. ചവിട്ടിവീഴ്ത്തിയതിനുശേഷം തലയ്ക്കടിച്ചു. തുടര്‍ന്ന് കൊല്ലെടാ എന്ന് പറഞ്ഞു. പക്ഷേ, അവരിപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ക്രൈംനമ്പര്‍ 1465/11.

ആളെകൊല്ലാനുള്ള ശ്രമത്തിന് പൊലീസ് റിപ്പോര്‍ട്ടു പ്രകാരം ഇവര്‍ക്ക് നിമിഷങ്ങള്‍പോലും വേണ്ടിവന്നിരുന്നില്ല. തത്സമയംതന്നെ, 12.50ന്, അവര്‍ ഡിഐജിയുടെ ക്യാമ്പ് ഓഫീസിലുമെത്തി. സാധാരണ ദിവസങ്ങളില്‍പ്പോലും അവിടെ നിരവധി പൊലീസുകാരുടെ ബന്തവസ്സുണ്ടാകും. അന്നത്തെ ദിവസം അതിനേക്കാളേറെയുണ്ടാകുമല്ലോ. എന്നാല്‍, ഈ സംഘം പൊലീസുകാരെ നിഷ്പ്രഭമാക്കി അകത്തുകടന്നു, അതിക്രമിച്ചുകടന്നു എന്ന് പൊലീസ് ഭാഷ്യം. അവിടെയുണ്ടായിരുന്ന പൊലീസുകാരെ കൊല്ലാന്‍ ശ്രമിക്കുന്നു. പിന്നീട് ക്യാമ്പ് ഓഫീസിന്റെ ചില്ലുവാതിലുകളും ഭിത്തിയുടെ ചില ഭാഗങ്ങളും തകര്‍ത്തു. അവിടത്തെ ഔട്ട്ഹൗസിലെത്തി അവിടെയുണ്ടായിരുന്ന ഗ്ലാസുകള്‍ ആദ്യം തകര്‍ത്തു, പിന്നെ കസേരകള്‍. ഡിഐജിയുടെ ക്യാമ്പ് ഓഫീസിന്റെ നെയിംബോര്‍ഡ് അടിച്ച് തകര്‍ത്ത് ദൂരേക്കെറിയുന്നു. ക്രൈംനമ്പര്‍ 1461/11.

നിമിഷങ്ങള്‍ക്കകം അവര്‍ പുറത്തെത്തി. മാരകായുധങ്ങളുമായി ഈ നാലുപേരും മറ്റൊരാളെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അപ്പോള്‍ സമയം 12.55. അടിച്ചു വീഴ്ത്തി, മാറില്‍ ചവിട്ടി, കല്ലുകൊണ്ടടിച്ച്, കൊല്ലെടാ എന്ന് അലറിപറഞ്ഞ്... ഒരുപക്ഷേ കടത്തനാടന്‍ കളരി ചുവടുകളായി തോന്നിപ്പോയേക്കാം. അവിടെയും കൊന്നില്ല. ക്രൈംനമ്പര്‍ 1466/11.

കൃത്യം ഒരു മണിക്ക് അവര്‍ കലക്ടറുടെ ക്യാമ്പ് ഓഫീസിലെത്തി. നിമിഷങ്ങളുടെ ഇടവേളകള്‍ നല്‍കാതെയുള്ള അതിക്രമങ്ങളത്രേ. അവിടത്തെ ഗെയ്റ്റിന് പത്തടിയിലേറെ ഉയരം വരും. ഗേറ്റ് കനത്ത പൂട്ടിട്ട് പൂട്ടിയതുമാണ്. കൂടാതെ സുരക്ഷയ്ക്കായി ഗേറ്റിനു പിറകില്‍ ഇരുമ്പുചങ്ങലയുമുണ്ട്. ഇതാണിവര്‍ തള്ളിത്തുറന്നത്. ഗേറ്റിനുമുന്നില്‍ ആയുധങ്ങളുമായി കാവല്‍നില്‍ക്കുന്ന പൊലീസുകാരുണ്ടായിരുന്നിട്ടും ഇവര്‍ അകത്ത് കടന്നു. അവര്‍ക്കൊന്ന് അനങ്ങാന്‍പോലും ഇവര്‍ അവസരംകൊടുത്തുകാണില്ല. ഒരു ഞൊടിവ്യത്യാസത്തിനാണത്രേ പൊലീസുകാരുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. തുടര്‍ന്ന് ജനല്‍ ഗ്ലാസുകളും കസേരകളും അടിച്ചുതകര്‍ക്കുന്നു. നെയിംബോര്‍ഡുകളും തകര്‍ത്തു. അവിടെയും ഔട്ട്ഹൗസിലേക്ക് പാഞ്ഞുകയറി. അവിടെയും ചില്ലുടച്ചും കസേര തകര്‍ത്തുമാണ് ഇവര്‍ ഇറങ്ങിപ്പോയത്.ക്രൈംനമ്പര്‍. 1462/11.

ഉടന്‍ 1.05ന് മൂന്നാമതൊരാളെ കൊല്ലാന്‍ ശ്രമിക്കുന്നു. അപ്പോഴും ഇവരുടെ കൈയില്‍ കല്ലുകളും വടികളുമുണ്ടായിരുന്നു. അയാളെയും അടിച്ചുവീഴ്ത്തി, വടികൊണ്ടടിച്ച്, കല്ലുകൊണ്ട് കുത്തി, കൊല്ലടാ എന്ന് പറഞ്ഞ്... കൊല്ലാതെപോയി. ക്രൈംനമ്പര്‍ 1463/11.

കഥയിലെ അവസാനഭാഗം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ക്യാമ്പ് ഓഫീസുതന്നെയാക്കി. സമയം 1.05, മൂന്നാമത്തെയാളെ കൊല്ലാന്‍ ശ്രമിച്ച അതേസമയം. അവിടെ ഗേറ്റ് ചാടിക്കടന്നു. പൊലീസുകാരെ ആക്രമിച്ചവശരാക്കി. ജനല്‍ഗ്ലാസുകള്‍ തകര്‍ത്തുതരിപ്പണമാക്കി. കസേരകള്‍ തകര്‍ത്ത്, പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചു- ക്രൈംനമ്പര്‍ 1463/11.

അങ്ങനെ പൊലീസ് കഥ പൂര്‍ത്തിയായി. വസ്തുതകളുമായി ഇതിനെത്രമാത്രം ബന്ധമുണ്ടാകുമെന്നത് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാക്കാം.

വിദ്യാര്‍ഥികളെ തടവിലിടുന്നതിനു കാരണമായി പൊലീസ് റിപ്പോര്‍ട്ടിലെ വാക്കുകള്‍: ""ഇനി ഈ കേസില്‍ ബാക്കി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ്ചെയ്യുന്നതിനും സംഭവസ്ഥലത്തിന്റെ സൈറ്റ് പ്ലാന്‍ ലഭിക്കുന്നതിനും അന്വേഷണം പൂര്‍ത്തീകരിച്ച് ബഹു: കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനും മറ്റും ബാക്കിയുള്ളതാണ്... ഈ കേസിന്റെ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുമെന്നതിനാലും പ്രതികളെ സ്വതന്ത്രമായി വിട്ടയച്ചാല്‍ പ്രതികള്‍ ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കുമെന്നതിനാലും സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതിനാലും..."" കോടതിയോട് പൊലീസ് അപേക്ഷിക്കുകയാണ്, ഇവരെയൊക്കെ തടവിലിടണം. തടവറകളില്‍നിന്നാണ് സ്വാതന്ത്ര്യത്തിന്റെ മഹാസ്വപ്നങ്ങള്‍ മനുഷ്യന്‍ നെയ്തെടുത്തതെന്ന് ഭീരുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ല. ആ തിരിച്ചറിവാണ് ജനതയുടെ കരുത്തും വിപ്ലവരാഷ്ട്രീയത്തിന്റെ പടയൊരുക്കവും.


*****

ഡോ. വി ശിവദാസന്‍

No comments: