Tuesday, July 24, 2012

അദൃശ്യരുടെ ചരിത്രം തേടി

ഗവേഷകയായ ശ്രീലേഖയുടെ മനസ്സില്‍ മലയാളി നേഴ്സുമാരുടെ ജീവിതം കുടിയേറിയത് യാദൃച്ഛികമായല്ല. ധീരമായ പക്ഷംചേരലിന്റെ ഭാഗമായി ഇവരെ മനസ്സില്‍ കുടിയിരുത്തുകയായിരുന്നു. കാരണം, കേരളത്തിന്റെ സാമ്പത്തികജീവിതത്തെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസി നേഴ്സുമാരുടെ പങ്ക് അനിഷേധ്യമാണ്. അതേസമയം അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരും. നിത്യജീവിതത്തിലെ നിറസാന്നിധ്യമായ നേഴ്സുമാര്‍ നേരിടുന്ന അവഗണന തിരിച്ചറിഞ്ഞ് ശ്രീലേഖ ഇവര്‍ നേരിടുന്ന വ്യക്തിത്വപ്രതിസന്ധിയുടെ മാനങ്ങള്‍ കണ്ടെത്തി. പ്രവാസി മലയാളി നേഴ്സുമാരുടെ നേര്‍പരിച്ഛേദമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുള്ളത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു) യിലെ പഠനകാലത്തും തുടര്‍ന്ന് ഡല്‍ഹിയില്‍ത്തന്നെ സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ സേവനമനുഷ്ഠിക്കുമ്പോഴും ശ്രീലേഖ നായര്‍ ഇവിടെയുള്ള മലയാളി നേഴ്സുമാരുടെ ജീവിതം അടുത്തറിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഈ പഠനത്തിന്റെ ഫലമാണ് ശ്രീലേഖയുടെ "മൂവിങ് വിത്ത് ദി ടൈംസ്" എന്ന ഗ്രന്ഥം. രാജ്യത്തെ നേഴ്സുമാരുടെ പദവിയും കുടിയേറ്റവും സംബന്ധിച്ച ആധികാരികമായ ഗ്രന്ഥം ഈ രംഗത്തെ ആദ്യ സംരംഭമാണ്. പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ കേരളത്തില്‍ എത്തിയിട്ടുള്ള ശ്രീലേഖ നായരുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്:

$ ഡല്‍ഹിയിലെ മലയാളി നേഴ്സുമാരുടെ ജീവിതം സംബന്ധിച്ച് പഠനം നടത്താന്‍ ഇടയാക്കിയ സാഹചര്യം എന്താണ്?

നേഴ്സുമാരെ ആശ്രയിക്കാതെയുള്ള ജീവിതം നമുക്ക് സാധ്യമല്ല. അതേസമയം, നിറസാന്നിധ്യമായിരിക്കുമ്പോഴും അദൃശ്യരാക്കപ്പെടുകയാണ് നേഴ്സുമാര്‍. അക്കാദമിക് രചനകളിലൊന്നും നേഴ്സുമാരുടെ സംഭാവന കടന്നുവന്നിട്ടില്ല. ആശുപത്രിയില്‍നിന്ന് കടക്കുമ്പോള്‍ നേഴ്സുമാര്‍ അപ്രസക്തരാക്കപ്പെടുന്നു. ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തോടൊപ്പം ശസ്ത്രക്രിയയില്‍ പങ്കെടുത്ത നേഴ്സിനെ പുറംലോകം അറിഞ്ഞിട്ടില്ല. ഡോക്ടറുടെയും നേഴ്സിന്റെയും ജോലി തമ്മില്‍ മത്സരമില്ല. ഇവ രണ്ടും രോഗീപരിചരണത്തിന്റെ വ്യത്യസ്ത തലങ്ങളാണ്. എന്നിരുന്നാലും അക്കാദമിക് ചര്‍ച്ചകളില്‍ നേഴ്സ് കടന്നുവരുന്നില്ല. ഇതാണ് നേഴ്സുമാരോടുള്ള പൊതുവായ സമീപനം. ഡല്‍ഹിയിലെ മലയാളി നേഴ്സുമാര്‍ ഇതിലേറെ പാര്‍ശ്വവല്‍ക്കരണം നേരിടുന്നവരാണ്. കേരളീയ സമൂഹത്തിന്റെ സവിശേഷതകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലാണ് ഇവരുടെ ജീവിതം. രാജ്യതലസ്ഥാനത്തെ ഭാഷാ-വംശ ന്യൂനപക്ഷമാണ് മലയാളി നേഴ്സുമാര്‍. ഡല്‍ഹിയിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തോടൊപ്പം തന്നെ പഴക്കമുണ്ട് നേഴ്സുമാരുടെ വരവിനും.
                                   
പക്ഷേ, ഡല്‍ഹിയിലെ മലയാളിവ്യക്തിത്വം പുരുഷന്മാരെ അടിസ്ഥാനമാക്കിയാണ് നിര്‍വചിച്ചിട്ടുള്ളത്. നേഴ്സുമാര്‍ അവഗണിക്കപ്പെടുന്നുവെന്നു മാത്രമല്ല, ക്രൂരമായ അപവാദപ്രചാരണങ്ങള്‍ക്കും വിധേയരാകുന്നു. തനിച്ച് യാത്രചെയ്യുന്നവരും താമസിക്കുന്നവരുമാണ് നേഴ്സുമാര്‍. ഈ സ്വാതന്ത്ര്യം അവര്‍ ബോധപൂര്‍വം നേടിയെടുത്തതല്ല. തൊഴില്‍പരമായ പ്രത്യേകതകളുടെയും അതിജീവനത്തിനായുള്ള ശ്രമത്തിന്റെയും ഫലമായി വന്നുചേര്‍ന്നതാണ്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിധി നിയമവും ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരവുമാണ് കേരളത്തിലെ സാമൂഹികജീവിതത്തിന്റെ നിലവാരം ഉയര്‍ത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് നേഴ്സുമാരുടെ പ്രയാണത്തിന്റെ തുടക്കവും ഇവിടെനിന്നാണ്. പുരുഷാധിപത്യ സമൂഹം സ്ത്രീകളുടെ ഈ ശാക്തീകരണത്തെ നേരിട്ട് എതിര്‍ത്തില്ലെങ്കിലും നേഴ്സുമാരുടെ ജീവിതത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും സദാചാരപരമായ ഉല്‍ക്കണ്ഠകള്‍ പ്രകടിപ്പിക്കുന്നു. പുരുഷന്മാരുടെ രക്ഷാകര്‍തൃത്വത്തില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന സങ്കല്‍പ്പം മലയാളികളില്‍ രൂഢമൂലമാണ്. പുറത്തേക്ക് പോകുന്ന നേഴ്സുമാരുടെ ജീവിതം ഈ ധാരണയുമായി ഒത്തുപോകുന്നതല്ല. കുടുംബത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ് മിക്കവരും അന്യനാടുകളില്‍ ജോലി സ്വീകരിച്ചത്. സാഹസികമായ ഈ തീരുമാനത്തിന്റെ പേരില്‍ അവര്‍ സദാചാരപൊലീസുകാരുടെ കണ്ണില്‍ കുഴപ്പക്കാരായി മാറി. "ഞാനും എന്റെ ഭാര്യയും എന്റെ സഹോദരിയും മാത്രം വിശുദ്ധര്‍"എന്ന ഭാവമാണ് പലര്‍ക്കും. ഈ മനോഭാവത്തിന്റെ ഇരകളായി മാറിയിട്ടുള്ള നേഴ്സുമാരുടെ ജീവിതത്തെക്കുറിച്ച് വസ്തുതാപരമായ പഠനമൊന്നും നടന്നിട്ടില്ലെന്ന് ഞാന്‍ മനസ്സിലാക്കി.
 
$ നേഴ്സുമാര്‍ ചൂഷണത്തിനെതിരെ പ്രത്യക്ഷസമരം ആരംഭിച്ച സാഹചര്യത്തിലാണോ അവരിലേക്ക് ശ്രദ്ധ തിരിഞ്ഞത്?


ഞാന്‍ 2004ല്‍ തന്നെ നേഴ്സിങ്രംഗത്തെക്കുറിച്ച് പഠനത്തിന് തുടക്കംകുറിച്ചതാണ്. ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടി. എന്തിനാണ് വിവരങ്ങള്‍ ആരായുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടം നടത്തുന്ന അവര്‍ക്ക് പൊതുവായ കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ സമയമില്ല. മനസ്സ് തുറക്കാന്‍ ധൈര്യമില്ല. ഒളിക്യാമറ ജേര്‍ണലിസത്തിനാണോ ശ്രമിക്കുന്നത് എന്നുപോലും ആശങ്ക പ്രകടിപ്പിച്ചവരുണ്ട്. എന്നെ ആശുപത്രികളില്‍നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. എന്നാല്‍, പടിപടിയായി നേഴ്സുമാരുടെ വിശ്വാസം നേടിയെടുക്കാന്‍ എനിക്ക് കഴിഞ്ഞു. നേഴ്സുമാരുടെ തൊഴിലും ജീവിതവും സംബന്ധിച്ച് പല ലേഖനങ്ങളും ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലൂടെ വിഷയം അക്കാദമിക് സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനായി. 2010 ഡിസംബറില്‍ നേഴ്സുമാരുടെ പ്രതിനിധികളെയും സാമൂഹിക ശാസ്ത്രമേഖലയിലെ വിദഗ്ധരെയും പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. നേഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ അക്കാദമിക് സമൂഹത്തിന്റെ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സെമിനാര്‍. നേഴ്സിങ് രംഗത്തിന് പുറത്തുനിന്നുള്ളവരുടെ ഇത്തരത്തിലുള്ള സഹകരണം പുതിയ അനുഭവമായി. പണിമുടക്കിനും മറ്റും നേഴ്സുമാര്‍ തയ്യാറായത് ഈയൊരു സാഹചര്യത്തിലാണ്. ആരോഗ്യമേഖലയില്‍ സമ്പൂര്‍ണമായ ഉടച്ചുവാര്‍ത്താല്‍ മാത്രമേ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കപ്പെടൂ.

$ ഏതു നിലയിലുള്ള മാറ്റങ്ങളാണ് വരേണ്ടത്?

ചികിത്സാരംഗത്ത് സ്വകാര്യമേഖലയുടെ പങ്ക് നിഷേധിക്കുന്നില്ല. എന്നാല്‍ ചൂഷണം തടയാന്‍ സര്‍ക്കാരിന്റെ നിയന്ത്രണം അനിവാര്യമാണ്. ഇന്ത്യയിലെ സ്ത്രീകളുടെ മൊത്തം അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ നേഴ്സുമാര്‍ സാമാന്യം മികച്ച വിദ്യാഭ്യാസം നേടിയവരാണ്. പ്ലസ്ടുവിനുശേഷം മൂന്നര വര്‍ഷമെങ്കിലും പഠിച്ചവരാണ് നേഴ്സുമാരായി പ്രവര്‍ത്തിക്കുന്നത്. അവരില്‍ ഗണ്യമായ വിഭാഗത്തിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കിട്ടുന്ന പ്രതിഫലംപോലും ലഭിക്കുന്നില്ല.

$ നേഴ്സിങ് ജീവിതവൃത്തിയായി തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന പ്രചോദനം ഗവേഷണത്തില്‍നിന്ന് വ്യക്തമായിട്ടുണ്ടോ?

തീര്‍ച്ചയായും, അതിജീവനതന്ത്രം എന്ന നിലയില്‍ തന്നെയാണ് ബഹുഭൂരിപക്ഷംപേരും നേഴ്സിങ് രംഗത്തേക്ക് വരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് പെട്ടെന്ന് ജോലി കിട്ടാനുള്ള വഴി. മെച്ചപ്പെട്ട വേതനം ലഭിക്കുന്ന സ്ഥിതി ഉണ്ടായതാണ് ആണ്‍കുട്ടികളെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചത്. വിദേശ കുടിയേറ്റത്തിനുള്ള സാധ്യതയും പ്രേരണയായി. എന്നാല്‍ അടുത്തിടെ നടന്ന സമരങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം ബോധ്യമാകും. പുരുഷനേഴ്സുമാരാണ് സമരങ്ങള്‍ക്ക് പ്രധാനമായും നേതൃത്വംനല്‍കുന്നത്. ഇതിന് വ്യക്തമായ കാരണമുണ്ട്. സ്ത്രീകള്‍ കുറഞ്ഞ വേതനത്തിലും ജോലി ചെയ്യാന്‍ തയ്യാറാണ്. പുരുഷന്മാര്‍ കുറഞ്ഞ ശമ്പളം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. വീട് നടന്നുപോകണമെങ്കില്‍ ശമ്പളം വര്‍ധിക്കണം.
                                           
വിദേശങ്ങളിലാകട്ടെ തൊഴില്‍സാധ്യതയും കുറഞ്ഞു. സമരം ചെയ്യുകയല്ലാതെ വഴിയില്ല. നേരത്തെ വ്യക്തിപരമായ പരാതികളാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ കൂട്ടായ വിലപേശലിന് കളമൊരുങ്ങിയെന്ന് അര്‍ഥം. ഇന്നിപ്പോള്‍ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മറ്റും നല്ല സൂചനയാണ്. സേവനത്തിന്റെ പേരില്‍ നേഴ്സുമാരെ അടിച്ചമര്‍ത്താന്‍ എല്ലാക്കാലത്തും കഴിയില്ല.  ജെഎന്‍യുവില്‍നിന്ന് പിഎച്ച്ഡിയും ഫ്രാന്‍സില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടിയ ശ്രീലേഖ നായരുടെ സ്വദേശം കോട്ടയമാണ്. കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ജൂനിയര്‍ ഫെലോ ആണ് ശ്രീലേഖ. അഭിഭാഷകനായ ഡി എസ് ജയചന്ദ്രനാണ് ഭര്‍ത്താവ്. രാജ്യാന്തര പ്രസാധകരായ റൂട്ട്ലെഡ്ജ് ഇന്ത്യയിലും ബ്രിട്ടനിലും ഒരേസമയമാണ് "മൂവിങ് വിത്ത് ദി ടൈംസ്-ജെന്‍ഡര്‍, സ്റ്റാറ്റസ് ആന്‍ഡ് മൈഗ്രേഷന്‍ ഓഫ് നേഴ്സ്സ് ഇന്‍ ഇന്‍ഡ്യ" പ്രസിദ്ധീകരിച്ചത്.

*
സാജന്‍ എവുജിന്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗവേഷകയായ ശ്രീലേഖയുടെ മനസ്സില്‍ മലയാളി നേഴ്സുമാരുടെ ജീവിതം കുടിയേറിയത് യാദൃച്ഛികമായല്ല. ധീരമായ പക്ഷംചേരലിന്റെ ഭാഗമായി ഇവരെ മനസ്സില്‍ കുടിയിരുത്തുകയായിരുന്നു. കാരണം, കേരളത്തിന്റെ സാമ്പത്തികജീവിതത്തെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസി നേഴ്സുമാരുടെ പങ്ക് അനിഷേധ്യമാണ്. അതേസമയം അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരും.