Thursday, July 5, 2012

അന്വേഷണത്തിലെ ഇരട്ടത്താപ്പ്

ഇഷ്ടക്കാരായി കാണുന്ന രാഷ്ട്രീയനേതാക്കളെ കുറ്റവിമുക്തരാക്കിയെടുക്കാനും ശത്രുവായിക്കാണുന്ന രാഷ്ട്രീയനേതാക്കളെ കുറ്റക്കാരാക്കിയെടുക്കാനുമുള്ള ഉപകരണമാക്കി അന്വേഷണസംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കേരളത്തില്‍ നിത്യേന അരങ്ങേറുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കള്‍ പരസ്യമായി നടത്തുന്ന പ്രസംഗങ്ങളെപ്പോലും ഗൂഢാലോചനയായി ചിത്രീകരിച്ച് കേസെടുക്കുക; പൊലീസിനെ വിമര്‍ശിച്ചാലുടന്‍ ഭീഷണിപ്പെടുത്തലിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലിനും കേസെടുക്കുക. ഭരണപക്ഷത്തുള്ള നേതാക്കള്‍ പരസ്യമായി നടത്തുന്ന വധാഹ്വാനങ്ങളെപ്പോലും കേസെടുക്കേണ്ട വിധത്തില്‍ ഗൗരവമുള്ളതല്ലാതായിക്കണ്ട് എഴുതിത്തള്ളുക. അന്വേഷണത്തിന് നിര്‍ബന്ധിതമായാല്‍ ആര്‍ക്കെതിരെയാണോ അന്വേഷണം, അയാള്‍ കല്‍പ്പിക്കുന്ന സ്വീകാര്യനായ ഉദ്യോഗസ്ഥരെ മാത്രംവച്ച് അന്വേഷണസംഘം രൂപീകരിക്കുക. ഈ വിധത്തിലുള്ള ഇരട്ടത്താപ്പുകളുടെ തുടര്‍പരമ്പരയാണ് സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തില്‍ നടക്കുന്നത്. അന്വേഷണ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്ന അവസ്ഥയാണ് ഇതിലൂടെ യുഡിഎഫ് സര്‍ക്കാരും അതിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സൃഷ്ടിക്കുന്നത്.

ഇത് ഏറ്റവുമൊടുവില്‍ വെളിവായത് ഇ പി ജയരാജന്‍ വധശ്രമം സംബന്ധിച്ചുണ്ടായ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തെ പ്രഹസനമാക്കി മാറ്റാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വ്യഗ്രതയോടെയാണ്. കണ്ണൂരിലെ പല കൊലപാതകങ്ങളിലും ഇ പി ജയരാജന്‍ വധശ്രമത്തിലും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുള്ള പങ്ക് ഏറെക്കാലം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന പ്രശാന്ത് ബാബു വെളിപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയാന്തരീക്ഷത്തിലാണ് അതേക്കുറിച്ച് അന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. സ്വാഭാവികമായും ആരും കരുതുക, പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരന്റെ പങ്ക് സമഗ്രമായി പരിശോധിക്കുന്നതാകും അന്വേഷണം എന്നാണ്. എന്നാല്‍, അന്വേഷണം അതിനുള്ളതല്ല എന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തൊട്ടുപിന്നാലെതന്നെ പ്രഖ്യാപിച്ചു. കെ സുധാകരന്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനല്ല, മറിച്ച് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനുപിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാനാണ് പ്രത്യേക പൊലീസ് സംഘത്തെ വച്ചിട്ടുള്ളത് എന്നാണ് രമേശ് പറഞ്ഞത്. ഇത് അന്വേഷണം പ്രഹസനമാക്കാനാണ് ഉദ്ദേശ്യമെന്നതിന്റെ വിളംബരമാണ്; അന്വേഷണം കെ സുധാകരനെ കുറ്റവിമുക്തനാക്കിയെടുക്കാനുള്ളതാണ് എന്ന നിലയ്ക്ക് പൊലീസ് സംഘത്തിനുള്ള അറിയിപ്പാണ്. സംസ്ഥാനത്ത് ഭരണം നടത്തുന്ന മുന്നണിയിലെ മുഖ്യകക്ഷിയുടെ മുഖ്യനാണ് രമേശ് ചെന്നിത്തല. അദ്ദേഹം പറയുന്നത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതും എന്നാല്‍, മുഖ്യമന്ത്രിക്ക് പരസ്യമായി പറയാന്‍ അനുവാദമില്ലാത്തതുമായ കാര്യമാണ്. ഉമ്മന്‍ചാണ്ടി തന്റെ രഹസ്യദൗത്യം രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ചു, അത്രതന്നെ. ഇതറിയാന്‍ വേണ്ട സാമാന്യബോധമില്ലാത്തവരല്ല പൊലീസ് ഓഫീസര്‍മാര്‍. അവര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി രമേശ് ചെന്നിത്തല വരച്ചിട്ട വഴിയേ മാത്രമേ പോകൂ. അതിനപ്പുറം പോകാന്‍ അവര്‍ക്ക് അധികാരമില്ല; ധൈര്യവുമില്ല.

രമേശ് ചെന്നിത്തല വരച്ചുകാട്ടിയില്ലെങ്കില്‍പ്പോലും അദ്ദേഹത്തിന്റെ മനസ്സിലെന്താണുള്ളതെന്ന് അനുമാനിച്ച് ആ വഴിയേമാത്രം നീങ്ങാന്‍ വേണ്ട ദാസ്യമനോഭാവമുള്ളവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. അത്തരക്കാരെമാത്രം ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചതോടെ ഉമ്മന്‍ചാണ്ടി, അന്വേഷണത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആരിലെങ്കിലും സംശയം അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതുകൂടി ദൂരീകരിച്ചു. കെ സുധാകരന് പ്രത്യേകം സ്വീകാര്യരായവര്‍, ഭരണകക്ഷിയുടെ ഇംഗിതം മനസ്സിലാക്കിമാത്രം പ്രവര്‍ത്തിക്കുന്നവര്‍, അന്വേഷണത്തെ നിയമപാതയില്‍നിന്ന് വഴിതെറ്റിക്കാന്‍ കഴിവുതെളിയിച്ചവര്‍- ഇങ്ങനെയുള്ളവര്‍ക്കേ അന്വേഷണസംഘത്തില്‍ ഇടംകിട്ടിയുള്ളൂ. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എയെ അറസ്റ്റുചെയ്യേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്നതിനുമുമ്പുതന്നെ പരസ്യമായി പ്രഖ്യാപിച്ചയാളെത്തന്നെ ഈ അന്വേഷണസംഘത്തിന്റെ തലവനാക്കിവച്ചു. കെ സുധാകരന്റെ നോമിനിയായി അറിയപ്പെടുന്നയാളെ മുതല്‍ കേസ് രേഖകള്‍ ഇല്ലായ്മചെയ്ത ചരിത്രമുള്ളയാളെവരെ അന്വേഷണസംഘത്തില്‍ അംഗങ്ങളാക്കി. അന്വേഷണം പ്രഹസനമാക്കുകയും കെ സുധാകരനെതിരായ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് എഴുതിക്കുകയുമാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്? അന്വേഷണം മുന്‍വിധികളോടെ ആയിക്കൂടാത്തതാണ്. ഇവിടെ കെപിസിസി പ്രസിഡന്റുതന്നെ അതിനെ മുന്‍വിധിയോടെയുള്ളതാക്കി മാറ്റി. അന്വേഷണം നിഷ്പക്ഷരുടെ ചുമതലയില്‍ നടക്കേണ്ട ഒന്നാണ്. ഇവിടെ കൃത്യമായും പക്ഷപാതിത്വമുള്ളവരെക്കൊണ്ട് അന്വേഷിപ്പിക്കുന്നു. ഇതിന്റെ ഉദ്ദേശ്യമെന്താണെന്നത് വിശദീകരിക്കേണ്ടതില്ല.

ഇരട്ടക്കൊലപാതകത്തിലെ പി കെ ബഷീറിന്റെ പങ്ക് എന്നതുപോലെ ഇ പി ജയരാജന്‍ വധശ്രമക്കേസിലെ കെ സുധാകരന്റെ റോളും തേച്ചുമാച്ചുകളയുക എന്ന ദൗത്യമാണ് ഈ അന്വേഷണസംഘം ഏറ്റെടുത്തിട്ടുള്ളത്. സുധാകരന്റെ കാര്യത്തില്‍ ഇ പി ജയരാജന്‍ വധശ്രമക്കേസിലെ പങ്കുമാത്രമല്ല, കണ്ണൂരിലെ സേവറി ഹോട്ടലില്‍ ബോംബെറിഞ്ഞ് നാണു എന്ന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസും നാല്‍പ്പാടി വാസുവിനെ സുധാകരന്റെ കല്‍പ്പനപ്രകാരം അദ്ദേഹത്തിന്റെ ഗണ്‍മാന്‍ വെടിവച്ചുകൊന്ന കേസുമൊക്കെ എന്നന്നേക്കുമായി അടച്ചുവയ്ക്കാനുള്ള അവസാനത്തെ ആണി തറയ്ക്കലാണ് ഈ അന്വേഷണസംഘത്തിന്റെ ചുമതല. അങ്ങനെ കുറ്റവിമുക്തനായി സ്വയം ചിത്രീകരിക്കാനുള്ള അവസരമായാണ് കെ സുധാകരന്‍ ഈ അന്വേഷണത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അതിനുള്ള അവസരമുണ്ടാക്കിക്കൊടുക്കുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയദൗത്യം. അരീക്കോട് ഇരട്ടക്കൊലക്കേസില്‍ എഫ്ഐആറില്‍ പേരുണ്ടായിട്ടും അന്വേഷണത്തിനുമുമ്പ് പി കെ ബഷീറിനെ അറസ്റ്റുചെയ്യില്ല എന്ന് പ്രഖ്യാപിച്ച് ആ കേസ് തേച്ചുമാച്ചുകളയുകയാണ് ഐജി ഗോപിനാഥ് ചെയ്തത്. നാല്‍പ്പാടി വാസു വധക്കേസിലാകട്ടെ, എഫ്ഐആറില്‍ സുധാകരന്റെ പേരുണ്ടായിരുന്നു. എന്നിട്ടും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സുധാകരനെ അറസ്റ്റുചെയ്തില്ല. യഥാര്‍ഥ കുറ്റവാളികളെ പൊലീസിനെ ഉപയോഗിച്ച് ഈ വിധത്തില്‍ രക്ഷപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ മറുവശത്ത് പരസ്യ പ്രസംഗങ്ങളെപ്പോലും ഗൂഢാലോചനയായി ചിത്രീകരിച്ചും പൊലീസിനെ വിമര്‍ശിച്ചതിനെ ഭീഷണിപ്പെടുത്തലായി ചിത്രീകരിച്ചും എല്‍ഡിഎഫ് നേതാക്കളെ കേസില്‍ കുരുക്കുന്നു. പൊലീസിനെ ഈ വിധത്തില്‍ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നത് നിര്‍ത്തണം; നിര്‍ത്തിയേ പറ്റൂ.

*
ദേശാഭിമാനി മുഖപ്രസംഗം 05 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇഷ്ടക്കാരായി കാണുന്ന രാഷ്ട്രീയനേതാക്കളെ കുറ്റവിമുക്തരാക്കിയെടുക്കാനും ശത്രുവായിക്കാണുന്ന രാഷ്ട്രീയനേതാക്കളെ കുറ്റക്കാരാക്കിയെടുക്കാനുമുള്ള ഉപകരണമാക്കി അന്വേഷണസംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കേരളത്തില്‍ നിത്യേന അരങ്ങേറുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കള്‍ പരസ്യമായി നടത്തുന്ന പ്രസംഗങ്ങളെപ്പോലും ഗൂഢാലോചനയായി ചിത്രീകരിച്ച് കേസെടുക്കുക; പൊലീസിനെ വിമര്‍ശിച്ചാലുടന്‍ ഭീഷണിപ്പെടുത്തലിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തലിനും കേസെടുക്കുക. ഭരണപക്ഷത്തുള്ള നേതാക്കള്‍ പരസ്യമായി നടത്തുന്ന വധാഹ്വാനങ്ങളെപ്പോലും കേസെടുക്കേണ്ട വിധത്തില്‍ ഗൗരവമുള്ളതല്ലാതായിക്കണ്ട് എഴുതിത്തള്ളുക. അന്വേഷണത്തിന് നിര്‍ബന്ധിതമായാല്‍ ആര്‍ക്കെതിരെയാണോ അന്വേഷണം, അയാള്‍ കല്‍പ്പിക്കുന്ന സ്വീകാര്യനായ ഉദ്യോഗസ്ഥരെ മാത്രംവച്ച് അന്വേഷണസംഘം രൂപീകരിക്കുക. ഈ വിധത്തിലുള്ള ഇരട്ടത്താപ്പുകളുടെ തുടര്‍പരമ്പരയാണ് സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തില്‍ നടക്കുന്നത്.