Wednesday, July 4, 2012

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍

ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്തെത്തിക്കാന്‍ യുഡിഎഫിനെക്കാള്‍ ആവേശം കാണിക്കുന്നത് സംസ്ഥാനത്തെ വലതുപക്ഷ പത്ര- ദൃശ്യമാധ്യമങ്ങളാണ് എന്ന് ഞങ്ങള്‍ പലവട്ടം തെളിവുസഹിതം ചൂണ്ടിക്കാട്ടിയതാണ്. സത്യസന്ധതയും മര്യാദയും യുക്തിബോധവും പണയംവച്ച് മാര്‍ക്സിസ്റ്റ് വിരോധം എന്ന ഏക അജന്‍ഡയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഏതാനും മാധ്യമങ്ങള്‍ കോടതിയെപ്പോലും തങ്ങളുടെ വഴിക്കുകൊണ്ടുവരാന്‍ നടത്തുന്ന നിലവിട്ട ശ്രമങ്ങള്‍ ജനാധിപത്യസംവിധാനത്തെത്തന്നെ അപായപ്പെടുത്തുന്നതിലേക്കാണ് വളര്‍ന്നത്. നിരന്തരം വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിച്ച് വൈകാരികമായി അവതരിപ്പിക്കുകയും അതിനുകൂലമായ ബഹുജനവികാരം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ മാധ്യമ അധമത്വത്തിന് ഭരണാധികാരികളുടെ ഉള്ളുതുറന്ന പിന്തുണയും ലഭിക്കുന്നു. ഒരു വാര്‍ത്തയില്‍ത്തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അപഹാസ്യതപോലും ഈ വികാരത്തള്ളിച്ചയില്‍ വിസ്മരിക്കപ്പെടുകയും നീതിയെയും നിയമത്തെയും യുക്തിയെയും കുറിച്ചുള്ള ചൂണ്ടിക്കാട്ടലുകള്‍ "കൊലപാതകത്തിന്റെ ന്യായീകരണ"മാകുകയും ചെയ്യുന്ന ദുഃസ്ഥിതിയാണ് ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ ആരായാലും, ബഹിഷ്കരിക്കപ്പെടണം; അവരുടെ സര്‍ഗസൃഷ്ടികള്‍ നിരോധിക്കപ്പെടണം എന്ന കാടന്‍നീതിയുമായി ചിലര്‍ രംഗത്തുവന്നത് ഈ ദുരവസ്ഥയുടെ മറവിലാണ്. വാക്കിന്റെ സദാചാരത്തെക്കുറിച്ചുള്ള ചിന്ത കവിയെ ബഹിഷ്കരിക്കുന്നതിന് കാരണമായെടുത്ത സാംസ്കാരിക അധഃപതനം ന്യായീകരിക്കപ്പെട്ടതും ഇതിന്റെ ചുവടുപിടിച്ചുതന്നെ.

വലതുപക്ഷ മാധ്യമങ്ങളുടെ സംഘടിതമായ ഇടപെടലാണ്, ചന്ദ്രശേഖരന്‍വധം സിപിഐ എം വേട്ടയാക്കി ആഘോഷിക്കപ്പെടാന്‍ അരങ്ങൊരുക്കിയത്. അതിനവര്‍ പ്രയോഗിച്ചതാകട്ടെ, മാധ്യമ മര്യാദകളുടെ അയലത്തുപോലും ചെന്നെത്താത്ത തരംതാണ രീതികളാണ്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കാന്‍ വടകരയില്‍ ക്യാമ്പ് ചെയ്യുന്ന പൊലീസ്സംഘം യുഡിഎഫ് യജമാനന്മാര്‍ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് പ്രതികളെ ഉണ്ടാക്കുകയും ആഘോഷപൂര്‍വം അറസ്റ്റുകള്‍ നടത്തുകയും ചെയ്യുന്നു. മുഖ്യകുറ്റവാളിയെന്ന് പ്രചരിപ്പിച്ച് തുറുങ്കിലടച്ച സി എച്ച് അശോകനെ ചോദ്യംചെയ്യാന്‍ തുടങ്ങിയപ്പോള്‍, അദ്ദേഹം "കുറ്റം സമ്മതിച്ചു" എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍, ഹൈക്കോടതി അശോകന് ജാമ്യം അനുവദിച്ചതോടെ അത്തരം കള്ളങ്ങളാകെ പൊളിഞ്ഞിരിക്കുന്നു. പൊലീസ് കോടതിയില്‍ ബോധിപ്പിച്ചത്, അന്വേഷണവിവരങ്ങള്‍ തങ്ങള്‍ പുറത്തുവിടുന്നില്ല എന്നാണ്. അങ്ങനെ പുറത്തുവിടുന്നത് നിസ്സംശയം നിയമവിരുദ്ധമാണ്. എന്നിട്ടും ഇടതടവില്ലാതെ കഥകള്‍ വരുന്നു. കുറെ ദിവസം പ്രചരിച്ചശേഷമേ, അവ സത്യവിരുദ്ധമാണെന്ന് തെളിയുന്നുള്ളൂ. ഇത്തരം നുണകളുടെ ഉറവിടം പൊലീസാണോ മാധ്യമങ്ങളാണോ യുഡിഎഫ് നേതൃത്വമാണോ എന്ന സംശയം പിന്നെയും ബാക്കിയാകുന്നു. ഈ നുണകള്‍ കേസിന്റെ ഗതിയെത്തന്നെ ബാധിക്കുംവിധം വളരുമ്പോഴാണ്, തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രളയം സൃഷ്ടിക്കുമ്പോഴാണ് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസും മാധ്യമങ്ങളും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ആ ഹര്‍ജിയെ മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കാനും ഈ കേരളത്തില്‍ ശ്രമമുണ്ടായി. ഇപ്പോഴിതാ, ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ മൊഴിയെന്നപേരില്‍ വളച്ചൊടിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നു.

കേസില്‍ അറസ്റ്റിലായ സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്റെ ഭാര്യ എം കെ യശോദ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എസ് എസ് സതീശ്ചന്ദ്രനാണ് മലയാള മനോരമ, മാതൃഭൂമി, മാധ്യമം എന്നീ പത്രങ്ങള്‍ക്കും ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ്, മനോരമ എന്നീ ചാനലുള്‍ക്കും നോട്ടീസ് അയച്ചത്. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ വന്നതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അഡ്വ. എം കെ ദാമോദരന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുള്‍പ്പെടെയുള്ള പൊലീസ് അധികാരികള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. അന്വേഷണവിവരങ്ങള്‍ അന്വേഷണഘട്ടത്തില്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയുടെ അധികാരത്തിലുള്ള ഇടപെടലാണെന്നും അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുംമുമ്പ് അന്വേഷണവിവരം ചോര്‍ത്തിനല്‍കാന്‍ പൊലീസിന് അവകാശമില്ലെന്നും സമ്പത്ത് കസ്റ്റഡിമരണക്കേസില്‍ ജസ്റ്റിസ് വി രാംകുമാര്‍ 2010 ഡിസംബര്‍ 22ന് വിധിച്ചതാണ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിമൊഴികളും പ്രതികളുടെ മൊഴികളും അന്വേഷണപുരോഗതിയും മറ്റു വിവരങ്ങളും പൊലീസില്‍നിന്ന് ലഭിച്ചെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. രാഷ്ട്രീയലക്ഷ്യം വച്ചുള്ള നിരന്തരമായ മാധ്യമപ്രചാരണം നിരപരാധികളെ അപരാധികളാക്കുകയാണ്. ഇത് നീതിപീഠത്തെ സ്വാധീനിക്കുന്ന തലത്തില്‍വരെ ഉയരാമെന്ന ഭീതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സത്യസന്ധമല്ലാത്ത വാര്‍ത്തകളിലൂടെ കേസുകളെ സ്വാധീനിച്ച അനുഭവങ്ങളും അത്തരം സന്ദര്‍ഭങ്ങളില്‍ സുപ്രീം കോടതിയുള്‍പ്പെടെ ഇടപെട്ടതിന്റെ ഉദാഹരണങ്ങളും ഹര്‍ജിയില്‍ നിരത്തുന്നു.

മാധ്യമങ്ങള്‍ക്കെതിരായ നീക്കമായി ഇതിനെ വ്യാഖ്യാനിക്കാന്‍ പുറപ്പെടുന്നവരുണ്ട്. മാധ്യമങ്ങള്‍ നിശ്ചയമായും പാലിക്കേണ്ട മര്യാദകളും നീതിബോധവും എന്തൊക്കെ എന്ന ഗൗരവമായ ചര്‍ച്ചയ്ക്കാണ് കോടതി നടപടി വഴിമരുന്നിടേണ്ടത്. മാധ്യമസ്വാതന്ത്ര്യം എന്നാല്‍, തങ്ങള്‍ നിശ്ചയിക്കുന്ന ശത്രുവിനെതിരെ അമ്പരപ്പിക്കുന്ന നുണപ്രചാരണം നടത്തുന്നതിനുള്ള സ്വാതന്ത്ര്യമല്ല; നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. അത്തരം ആരോഗ്യകരമായ ചിന്തയ്ക്കും ആത്മപരിശോധനയ്ക്കും ഈ കേസിന്റെ തുടര്‍നടപടികള്‍ കാരണമാകും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിസ്ഥാനത്തെത്തിക്കാന്‍ യുഡിഎഫിനെക്കാള്‍ ആവേശം കാണിക്കുന്നത് സംസ്ഥാനത്തെ വലതുപക്ഷ പത്ര- ദൃശ്യമാധ്യമങ്ങളാണ് എന്ന് ഞങ്ങള്‍ പലവട്ടം തെളിവുസഹിതം ചൂണ്ടിക്കാട്ടിയതാണ്. സത്യസന്ധതയും മര്യാദയും യുക്തിബോധവും പണയംവച്ച് മാര്‍ക്സിസ്റ്റ് വിരോധം എന്ന ഏക അജന്‍ഡയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഏതാനും മാധ്യമങ്ങള്‍ കോടതിയെപ്പോലും തങ്ങളുടെ വഴിക്കുകൊണ്ടുവരാന്‍ നടത്തുന്ന നിലവിട്ട ശ്രമങ്ങള്‍ ജനാധിപത്യസംവിധാനത്തെത്തന്നെ അപായപ്പെടുത്തുന്നതിലേക്കാണ് വളര്‍ന്നത്. നിരന്തരം വ്യാജവാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിച്ച് വൈകാരികമായി അവതരിപ്പിക്കുകയും അതിനുകൂലമായ ബഹുജനവികാരം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ മാധ്യമ അധമത്വത്തിന് ഭരണാധികാരികളുടെ ഉള്ളുതുറന്ന പിന്തുണയും ലഭിക്കുന്നു. ഒരു വാര്‍ത്തയില്‍ത്തന്നെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അപഹാസ്യതപോലും ഈ വികാരത്തള്ളിച്ചയില്‍ വിസ്മരിക്കപ്പെടുകയും നീതിയെയും നിയമത്തെയും യുക്തിയെയും കുറിച്ചുള്ള ചൂണ്ടിക്കാട്ടലുകള്‍ "കൊലപാതകത്തിന്റെ ന്യായീകരണ"മാകുകയും ചെയ്യുന്ന ദുഃസ്ഥിതിയാണ് ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെട്ടത്.