Monday, July 16, 2012

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണപ്രക്രിയയും

വൈകിയാണെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12-ാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. 2012 ഏപ്രില്‍ മാസത്തില്‍ ആരംഭിക്കേണ്ടിയിരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്ന ഉത്തരവ് വന്നത് ജൂണ്‍ 15ന് മാത്രമാണ്. ആസൂത്രണ പ്രക്രിയ പൂര്‍ത്തിയാകുമ്പോഴേക്കും ഇനിയും മൂന്ന് മാസം കൂടി വേണ്ടിവരും. ഈ സാമ്പത്തിക വര്‍ഷം അഞ്ചോ ആറോ മാസം മാത്രമാണ് പദ്ധതി നടപ്പാക്കാന്‍ സമയം ലഭിക്കുന്നത്. അപ്പോഴേക്കും മഴയേയും വെള്ളത്തേയും ആശ്രയിക്കുന്ന കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനവും ഈ വര്‍ഷം നടപ്പിലാകില്ല എന്നുറപ്പായിക്കഴിഞ്ഞു.

പദ്ധതിയുടെ മാര്‍ഗ്ഗരേഖ പുറത്ത് വരുന്നതിന് മുമ്പ്തന്നെ ഇത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. മാര്‍ഗ്ഗരേഖയില്‍ ഗവണ്‍മെന്റ് ഒപ്പിടുന്നതിന് നാല് ദിവസംമുമ്പ് ജൂലൈ 11ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിശീലന കേന്ദ്രമായ 'കില' (കേരളാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) യിലെ പ്ലാനിംഗ് ആന്‍ഡ് മോണിറ്ററിംഗ് വിഭാഗം ഫാക്കല്‍റ്റിയായ ഡോ. ജെ ബി രാജന്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി (മാതൃഭൂമി ദിനപത്രം).

പദ്ധതി ആസൂത്രണത്തില്‍ സര്‍ക്കാര്‍ വക്താവാകേണ്ട അദ്ദേഹത്തിന്റെ ലേഖനത്തില്‍ തന്നെ 12-ാം പദ്ധതി ആസൂത്രണത്തില്‍ ഗ്രാമീണമേഖലയിലെ കാര്‍ഷിക പദ്ധതികള്‍ക്ക് പ്രധാന്യം ലഭിക്കില്ല എന്ന കാര്യം എടുത്ത് പറയുന്നുണ്ട്.

മാര്‍ഗ്ഗരേഖയിലെ മുന്‍ഗണനകളില്‍ ഒന്നാംസ്ഥാനം ഉല്‍പാദനമേഖലയിലെ സ്ഥായിയായ വളര്‍ച്ച എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും ഫണ്ട് വിനിയോഗത്തെക്കുറിച്ച് പഠിക്കുമ്പോഴാണ് ഉല്‍പാദനമേഖല പൂര്‍ണമായും നിരാകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാവുക.

കേരളത്തിലെ വികേന്ദ്രീകൃതാസൂത്രണം ആരംഭിച്ചത് മുതല്‍ മൂന്ന് പദ്ധതികളിലും ഉല്‍പാദനം, സേവനം, പശ്ചാത്തലം എന്നിങ്ങനെ മൂന്ന് മേഖലകളിലായി ഫണ്ട് വകയിരുത്തുന്നതിന് നിബന്ധനകള്‍ വച്ചിരുന്നു. 9 10 പദ്ധതികളില്‍ 40 ശതമാനവും 11-ാം പദ്ധതിയില്‍ 30 ശതമാനവും ഉല്‍പാദന മേഖലയ്ക്കായി മിനിമം നീക്കിവെയ്ക്കാന്‍ നിര്‍ബന്ധിച്ചിരുന്നു.
കൂടാതെ പശ്ചാത്തലമേഖലയ്ക്ക് പരമാവധി 30 ശതമാനം മാത്രമേ ചെലവഴിക്കാവൂ എന്നായിരുന്നു നിബന്ധനയും. എന്നാല്‍ 12-ാം പദ്ധതിയില്‍ ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പകരം പശ്ചാത്തല മേഖലയ്ക്ക് വാരിക്കോരി ചെലവഴിക്കാന്‍ പച്ചക്കൊടിയും കാണിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 45 ശതമാനവും ജില്ലാ പഞ്ചായത്തിന് 50 ശതമാനവും കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും 55 ശതമാനവും പശ്ചാത്തല മേഖലയില്‍ ചെലവഴിക്കാവുന്നതാണ്.

ഉല്‍പാദന മേഖലയ്ക്ക് വികസന മുന്‍ഗണനകളില്‍ ഒന്നാം സ്ഥാനം കൊടുത്തിട്ടുണ്ടെന്നല്ലാതെ ഫണ്ട് വകയിരുത്താനുള്ള ഒരു നിര്‍ദേശവും മാര്‍ഗ്ഗരേഖയിലില്ല. വനിതാ ഘടകപദ്ധതിക്ക് 10 ശതമാനവും വയോജനങ്ങള്‍ക്കും ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും കൂടി അഞ്ച് ശതമാനവും പദ്ധതി നിര്‍വഹണ-മോണിറ്ററിംഗ് ചെലവുകള്‍ക്കായി രണ്ട് ശതമാനവും വകയിരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മേല്‍പറഞ്ഞ മേഖലകളെല്ലാം കഴിച്ച് വരുന്ന 38 ശതമാനം ഫണ്ട് കൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ അനിവാര്യചുമതലകള്‍ നിര്‍വഹിക്കാനും കഴിയണം. ആവര്‍ത്തനച്ചെലവുകള്‍ വേറെയും വരും. എല്ലാ വകയിരുത്തലും കഴിഞ്ഞ് ഉല്‍പ്പാദനമേഖലയ്ക്ക് ലഭിക്കാന്‍ പോകുന്നത് 'കുമ്പിളില്‍ കഞ്ഞി'യായിരിക്കും.

പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള ഫണ്ട് വെട്ടിച്ചുരുക്കി ഉല്‍പാദന മേഖലയ്ക്ക് ചെലവഴിക്കുന്നത് വക കണ്ടെത്താന്‍ പഞ്ചായത്തുകള്‍ പക്വത കാണിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കാര്‍ഷിക ബെല്‍ട്ടില്‍ നടക്കുന്ന ഗ്രാമസഭകളില്‍ പോലും റോഡ്, പാലം, കെട്ടിടം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളികള്‍ കെട്ടടങ്ങിയിട്ടില്ല. അതിനെ അവഗണിച്ച് കൊണ്ട് റോഡുകള്‍ക്കും പാലത്തിനും വേണ്ടിയുള്ള ഫണ്ട് ഉല്‍പാദനമേഖലയ്ക്ക് നീക്കിവെയ്ക്കാന്‍ എത്ര പഞ്ചായത്തുകള്‍ക്ക് ഇച്ഛാശക്തിയുണ്ടാകുമെന്ന കാര്യം കണ്ടറിയേണ്ടതാണ്.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നമാണ്. അതുകൊണ്ട്തന്നെ ഈ മേഖലയില്‍ നിന്ന് പലായനം ചെയ്യുന്നവരാണ് പുതിയ തലമുറ. ഇതില്‍ നിന്ന് വിട്ടുപോകാന്‍ കഴിയാത്ത പരമ്പരാഗത കര്‍ഷകരാകട്ടെ ജീവിതത്തില്‍ നിന്ന് തന്നെ പലായനം ചെയ്യുന്നു. 60 വയസ് വരെ ജീവിക്കുന്ന ഒരു മലയാളിക്ക് ശരാശരി 12 ടണ്‍ അന്നം ഭക്ഷിക്കണം. അന്നാഹാരം ഉണ്ടാക്കേണ്ട വയലുകള്‍ പുരയിടങ്ങളായി മാറുന്നത് അധികാരികള്‍ നിസ്സംഗരായി നോക്കിനില്‍ക്കുന്നു.

മണ്ണും വെള്ളവും കാലാവസ്ഥയും സംയോജിപ്പിച്ചുകൊണ്ടുള്ള നീര്‍ത്തടാധിഷ്ഠിത വികസന പ്രക്രിയയ്ക്ക് മാത്രമേ കേരളത്തിന്റെ സ്ഥായിയായ വികസനം ഉറപ്പ് വരുത്താന്‍ കഴിയൂ എന്ന തിരിച്ചറിവിന്റെ ഭാഗമായി ഏറെക്കാലം വിദഗ്ധരുടെ പരിശ്രമത്തിന്റെ ഫലമായി തയ്യാറാക്കിയ നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാന്‍ 12-ാം പദ്ധതിയില്‍ കഴിയാതെ വരുന്നത് കഷ്ടം തന്നെയാണ്. മാസങ്ങള്‍ നീണ്ട്‌നിന്ന സര്‍വ്വേകളിലൂടെയും വിശകലനങ്ങളിലൂടെയും പഞ്ചായത്തുകള്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അലമാരകളില്‍ അന്ത്യവിശ്രമംകൊള്ളാനാണോ ഇത്രയും അധ്വാനം ചെലവഴിച്ചത്?

കഴിഞ്ഞ മൂന്ന് പദ്ധതികളിലായി തദ്ദേശസ്ഥാപനങ്ങള്‍ ഇത്രയധികം പദ്ധതികള്‍ ഉല്‍പാദനമേഖലയില്‍ ചെലവഴിച്ചിട്ടും എണ്‍പതുകളില്‍ ഉണ്ടായ കുതിപ്പ് കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവിലുള്ള പരിഗണനകള്‍ പോലും കൃഷിക്ക് നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന അവസ്ഥ ഭീതിജനകമായിരിക്കും.

പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പഞ്ചായത്തുകളുടെ തലയ്ക്ക്മീതെയുള്ള വിദഗ്ധ സമിതികളെ ഒഴിവാക്കിയതാണ് എടുത്ത പറയേണ്ട ഒരു പ്രത്യേകത. എന്നാല്‍ വിദഗ്ധന്‍മാര്‍ക്ക് പകരമായി പദ്ധതി അംഗീകരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ഉദ്യോഗസ്ഥന്മാരെയാണ്. ''സങ്കടത്തിന് ഹര്‍ജി കൊടുത്തിട്ട്, പാസ്സായത് പരമസങ്കടം'' എന്ന അവസ്ഥയാണിപ്പോള്‍.
 ഗ്രാമസഭകളും വര്‍ക്കിംഗ് ഗ്രൂപ്പും പഞ്ചായത്തും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും വികസന സെമിനാറും ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ ആയിരക്കണക്കിന് പ്രൊജക്ടുകള്‍, നാലോ അഞ്ചോ ഉദ്യോഗസ്ഥന്‍മാരുടെ മേശപ്പുറത്ത് അംഗീകാരത്തിനായി കാത്ത് കിടക്കേണ്ടിവരുന്നത് അധികാര വികേന്ദ്രീകരണത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതാണോ? ജനാധിപത്യത്തില്‍ ജനപ്രതിനിധികളുടെ താഴെയാണ് ബ്യൂറോക്രസിയുടെ സ്ഥാനം. പദ്ധതികള്‍ക്ക് അംഗീകാരം നേടാന്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ പഞ്ച പുച്ഛമടക്കി നില്‍ക്കേണ്ടിവരുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമാണോ?

ഭരണവും പ്ലാനിംഗ് ബോര്‍ഡും മാറുന്നതനുസ്സരിച്ച് പദ്ധതി പ്രവര്‍ത്തനത്തിലും മാറ്റമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ മാറ്റത്തിന് വേണ്ടിമാത്രമുള്ള മാറ്റമുണ്ടാക്കുന്നതിന് പകരം നിലവിലുള്ള യാഥാര്‍ഥ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കി, അത് വിശകലനം ചെയ്ത് പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങളും കര്‍മപരിപാടികളുമായിരുന്നു മാര്‍ഗരേഖ തയ്യാറാക്കാന്‍ കാലതാമസമുണ്ടായപ്പോള്‍ പ്രതീക്ഷിച്ചിരുന്നത്. ഇപ്പോള്‍ തയ്യാറാക്കുന്ന പദ്ധതികൊണ്ട് അതുണ്ടാകുമോ എന്ന് കാലം തെളിയിക്കും.

*
വി കെ സുരേഷ്ബാബു ജനയുഗം 13 ജൂലൈ 2012

No comments: