Friday, July 20, 2012

മമതയുടെ അഭ്യാസങ്ങള്‍

പരമോന്നത ഭരണത്തലവനായ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പു പ്രക്രിയ പൂര്‍ത്തിയായി. പ്രതിഭാ പാട്ടീലിന്റെ പിന്‍ഗാമിയായി രാജ്യത്തെ ഭരണകക്ഷി സംവിധാനമായ യുപിഎ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ള പ്രണബ് കുമാര്‍ മുഖര്‍ജി തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍, യുപിഎ സഖ്യസംവിധാനം അതിന്റെ സ്ഥാനാര്‍ഥിയെ കണ്ടെത്തിയ സമ്പ്രദായവും വിജയം ഉറപ്പാക്കുന്നതിനു സഹായകമായ വിധം രൂപംകൊണ്ട രാഷ്ട്രീയനീക്കങ്ങളും എല്ലാംചേര്‍ന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ സവിശേഷതയാര്‍ന്ന ഒരു സങ്കീര്‍ണ രാഷ്ട്രീയ പ്രക്രിയയാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ നിലനില്‍ക്കുന്ന രണ്ടു ഭരണവര്‍ഗ രാഷ്ട്രീയ ചേരികള്‍ക്കും സ്വന്തംനിലയില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയില്ല. വിജയത്തിലേക്ക് നടന്നു കയറുമ്പോഴും അത് ആഹ്ലാദപൂര്‍വം അനുഭവിക്കാന്‍ വയ്യാത്ത ഒരു തരം നിസ്സഹായത കോണ്‍ഗ്രസിനെ പിന്തുടരുന്നു.

പ്രണബ് മുഖര്‍ജിക്കെതിരായി മത്സരിക്കുന്ന പി എ സാങ്മ ഇന്നലെവരെ യുപിഎ ഘടകങ്ങളിലൊന്നായ എന്‍സിപിയുടെ പ്രാമാണിക നേതാവായിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എന്‍സിപി പുറത്താക്കി. തെരഞ്ഞെടുപ്പു തീയതിക്ക് മൂന്നു ദിവസംമുമ്പ് യോഗം ചേര്‍ന്ന് വോട്ട് ചെയ്യണോ എന്നും, ചെയ്യുന്നുവെങ്കില്‍ ആര്‍ക്കായിരിക്കുമെന്നും നിശ്ചയിക്കും എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉടമസ്ഥ മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നത്. ആ പ്രഖ്യാപനവും യഥാസമയം ഉണ്ടായി- അത് കേന്ദ്രഭരണത്തിലെ പങ്കാളിത്തം വിട്ടുകളയാതിരിക്കാനുള്ളതാണ്. മമതയ്ക്ക് ഗത്യന്തരമില്ലാതെ തീരുമാനം എടുക്കേണ്ടിവന്നു എന്നോ, അവരുടെ വിലപേശല്‍ രാഷ്ട്രീയം വിലപ്പോയില്ല എന്നോ ഇതിനെ വായിച്ചെടുക്കാം. ആലോചനകളുടെ തുടക്കത്തില്‍ അത്യുത്സാഹത്തോടെ രംഗത്തെത്തി പരിഗണിക്കപ്പെടേണ്ടവരുടെ നീക്കുപോക്കില്ലാത്ത പട്ടികയുമായി യുപിഎ നേതൃത്വത്തിനുമുമ്പില്‍ നിലയുറപ്പിച്ച മമത ബാനര്‍ജിയെ ഓര്‍മിക്കാവുന്നതാണ്. യുപിഎ സഖ്യത്തിന്റെ അമരത്തിരിക്കുന്ന കോണ്‍ഗ്രസിന്റെയും സോണിയയുടെയും ഉള്ളിലിരുപ്പ് മണം പിടിച്ചറിഞ്ഞ വികൃതിപ്പൂച്ചയെപ്പോലെ കലമുടയ്ക്കാനവര്‍ ഒരുങ്ങി ഇറങ്ങുകയായിരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ അവര്‍ കലശലായി ഉയര്‍ത്തിക്കാട്ടി. യുപിഎ നേതൃത്വം ഒരു പക്ഷേ പരിഗണിച്ചേക്കാനിടയുണ്ടായിരുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ വെട്ടാനുള്ള തുറുപ്പുഗുലാന്‍ അതാണ് എന്നവര്‍ ധരിച്ചുകാണണം. അതിശയകരമായ മറ്റൊരുകാര്യം മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയോട് അവര്‍ക്ക് മമത തോന്നി എന്നതാണ്. കേന്ദ്രഭരണകക്ഷി പ്രണബ് മുഖര്‍ജിയെ പരിഗണിക്കുന്നത് ബംഗാളി എന്ന അടിസ്ഥാനത്തിലാണെങ്കില്‍ ആ പേരിനോട് തനിക്ക് ഒരു നിലയ്ക്കും യോജിപ്പില്ലെന്ന് വ്യക്തമാക്കി ബംഗാളി വേണമെന്നാണ് നിര്‍ബന്ധമെങ്കില്‍ ദാ നില്‍ക്കുന്ന ഒന്നാംതരം ഒരു ബംഗാളി; നിങ്ങള്‍ക്ക് വേണ്ടെപ്പട്ടയാള്‍തന്നെ എന്ന മട്ടിലാണ് സോമനാഥ് ചാറ്റര്‍ജിയുടെ പേര്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതന്നെ രാഷ്ട്രപതിയാക്കി കളയാം എന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവച്ചിരുന്നു.
ഗതികേടുകളുടെ പാരാവാരത്തില്‍ മുങ്ങിയും പൊങ്ങിയും വിഷമിച്ച കോണ്‍ഗ്രസിന് മമതയെ കൈകാര്യംചെയ്യാന്‍ ഒരു നിവൃത്തിയും ഉണ്ടായിരുന്നില്ല. മാര്‍ക്സിസ്റ്റ് വിരുദ്ധ ആഭിചാരമുന്നണിയിലെ പങ്കാളികളാണ് പടിഞ്ഞാറന്‍ ബംഗാളില്‍ മമതയും കോണ്‍ഗ്രസും. കോണ്‍ഗ്രസിന്റെ ആശ്രിതത്വം അഹന്തയുടെ കൊടുമുടിയിലേക്കാണ് മമതയെ എത്തിച്ചത്. ചാട്ടവാറടിച്ച് അനുസരിപ്പിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പടിഞ്ഞാറന്‍ ബംഗാളില്‍ കോണ്‍ഗ്രസ് കീഴടങ്ങിക്കൊടുത്തു. അതുപോലെ ദേശീയരാഷ്ട്രീയത്തില്‍ വയ്യ എന്നൊരു ഉശിര് കോണ്‍ഗ്രസ് നേതൃത്വം കാണിക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കണ്ടത്. യുപിഎ അവരുടേതായ രീതികളില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രണബ് മുഖര്‍ജിയെ പ്രഖ്യാപിക്കുകയായിരുന്നു.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അധികാരമേറ്റെടുത്ത കോണ്‍ഗ്രസും യുപിഎ സംവിധാനവും നിലമെച്ചപ്പെടുത്തുന്ന കാഴ്ചകളല്ല നാം കാണുന്നത്. ""ഇടതുപക്ഷം സൃഷ്ടിച്ചിരുന്ന പാരതന്ത്ര്യം"" കുടഞ്ഞുകളഞ്ഞ് കൈകാലുകള്‍ വീശി അധികാര സോപാനം കയറിയവര്‍ മനുഷ്യജീവിതത്തെയാകെ എരിപൊരി കൊള്ളിക്കുന്ന നയങ്ങളും നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. സാര്‍വത്രികമായ അസംതൃപ്തി സമസ്ത ജനവിഭാഗങ്ങളെയും കക്ഷി പരിഗണനകള്‍ക്കതീതമായി പ്രക്ഷോഭ രംഗത്തണിനിരത്തുന്നു. വിലക്കയറ്റവും ജീവിതത്തകര്‍ച്ചയും ഒരു ഭാഗത്ത് ജനങ്ങളെയാകെ നിരാശ്രയരാക്കുമ്പോള്‍ ശതകോടീശ്വരന്മാര്‍ എണ്ണത്തിലും വണ്ണത്തിലും വളരുന്നത് അമ്പരപ്പോടെ നമുക്ക് കാണേണ്ടിവരുന്നു. നാടിന്റെ വിലപ്പെട്ട സമ്പത്ത് കുത്തക കോര്‍പറേറ്റ് സ്ഥാപനങ്ങളും ഭരണരാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേലാളന്മാരും ചേര്‍ന്ന് കൊള്ളനടത്തി കൈയടക്കുകയാണ്. ഇത്തരമൊരവസ്ഥ ഇതിനു മുമ്പൊരിക്കലും ഈ രാജ്യം കണ്ടിട്ടില്ലാത്തതാണ്. ഈ കാഴ്ചകള്‍ ജനങ്ങളെ മടുപ്പിക്കുകയും ഭരണകക്ഷിയില്‍നിന്ന് അകറ്റുകയും ചെയ്യുകയാണ്. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ ഈ വസ്തുത കൃത്യമായിത്തന്നെ രേഖപ്പെടുത്തുന്നുണ്ട്.

2009ല്‍ തെരഞ്ഞെടുപ്പുകാലത്ത് നിലനിന്നിരുന്ന അവസ്ഥ വലിയതോതില്‍ മാറിപ്പോയിരിക്കുന്നു എന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. മന്‍മോഹന്‍സിങ്ങിന്റെ ഒടുവിലത്തെ ചെയ്തികള്‍ പരിശോധനാ വിധേയമാക്കുന്ന ""ടൈം വാരിക""യുടെ മുഖലേഖനത്തിന്റെ തലക്കെട്ടുതന്നെ ""നിഴലില്‍ ഒരു മനുഷ്യന്‍"" എന്നായി. മന്‍മോഹന്റെ ചിത്രത്തിനുമേല്‍ ""ലക്ഷ്യം നേടാത്തയാള്‍- ഇന്ത്യക്ക് ഇനി ഒരു പൊളിച്ചെഴുത്തുകൂടി വേണം"" എന്ന് ചാര്‍ത്തെഴുതുമ്പോള്‍ സാമ്രാജ്യത്വ മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വായിച്ചെടുക്കാനും ബുദ്ധിമുട്ടേണ്ടതില്ല.
പാര്‍ടിക്ക് ആശയപരമായ ദിശാബോധം പകരാന്‍ ഭാവിനേതാവായ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണം ഇതാണെന്നും മുതിര്‍ന്ന നേതാവും കേന്ദ്രനിയമമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് പരസ്യമായി അഭിപ്രായപ്രകടനം നടത്തുമ്പോള്‍ ആ പാര്‍ടിയുടെ ആഭ്യന്തരസ്ഥിതിയുടെ ഒരു ചിത്രം ഊഹിക്കാം.
ചൂഷകവര്‍ഗ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിനോട് മത്സരിക്കാനാണ് തങ്ങളുടെ വെമ്പല്‍ എന്ന് ആവര്‍ത്തിച്ച് തെളിയിച്ച ബിജെപി പ്രസരിപ്പിക്കുന്നത് ബങ്കാരു- യെദ്യൂരപ്പ മാതൃകയാണ്. വംശഹത്യയുടെ മഹത്വവല്‍ക്കരണവുമായി നരേന്ദ്രമോഡിയെ ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങള്‍ അവരെ പുതിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു. ഉത്തരത്തിലുള്ളത് എടുക്കാന്‍ കൈയുയര്‍ത്തിയപ്പോള്‍ കക്ഷത്തിലിരുന്നത് വീണുപോയ അനുഭവമാണ് ബിജെപിക്കുണ്ടായത്. എന്‍ഡിഎ സഖ്യത്തിലെ ശിവസേനതന്നെ കളംമാറ്റി ചവിട്ടി. ജനതാദള്‍ യു പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിക്കുകകൂടി ചെയ്തപ്പോള്‍ ഉള്‍ക്കിടിലമുണ്ടായത് സംഘപരിവാര്‍ നേതൃത്വത്തിനുതന്നെയാണ്. ദേശീയരാഷ്ട്രീയം കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ടികളുടെ സുപ്രധാനങ്ങളായ ഇടപെടലുകള്‍ക്ക് അവസരം സൃഷ്ടിച്ചിട്ടുമുണ്ട്. വിപുലമായ ബഹുജന പിന്‍ബലത്തോടെ പ്രവര്‍ത്തിച്ച ദേശീയ പാര്‍ടികളില്‍ പലതും ചുരുങ്ങിയൊതുങ്ങുകയും ഇത്തരം ഒരവസ്ഥയുടെ കാരണമായും ഫലമായും പ്രാദേശിക രാഷ്ട്രീയ പാര്‍ടികള്‍ ബഹുജനപിന്‍ബലമാര്‍ജിച്ച് ദേശീയരാഷ്ട്രീയ അരങ്ങിലെ നിര്‍ണായകവേഷങ്ങള്‍ ആടാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്ത് നിലപാടെടുക്കണം എന്നത് ഇടതുപക്ഷത്തിന് നിസ്സാരമായി തീരുമാനിക്കാവുന്ന ഒന്നല്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സിപിഐ എം നിലപാട് അസന്ദിഗ്ധമായി വ്യക്തമാക്കപ്പെട്ടുകഴിഞ്ഞതാണ്. ജൂണ്‍ 21ന് പാര്‍ടിയുടെ പൊളിറ്റ് ബ്യൂറോ ഇതു സംബന്ധിച്ച് തീരുമാനമെടുത്തശേഷം അത് മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ വിശദീകരിച്ചു.

""......രാഷ്ട്രപതിയുടെ വിഷയം വരുമ്പോള്‍ പ്രമുഖ ബൂര്‍ഷ്വാപാര്‍ടികള്‍ കണ്ടെത്തുന്ന വ്യക്തിക്കു മാത്രമേ ഇപ്പോള്‍ ആ സ്ഥാനത്ത് എത്താന്‍ കഴിയൂ. മാത്രമല്ല, രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ തലവന്റെ പദവിയില്‍ എത്തുന്ന വ്യക്തി ഉറച്ച മതനിരപേക്ഷവാദിയായിരിക്കണമെന്നത് മുഖ്യ വിഷയമാണ്. ഒരു വിധത്തിലും ബിജെപി സ്വാധീനത്തിനു വഴങ്ങുന്ന വ്യക്തിയായിരിക്കരുത്. അപ്പോള്‍ ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ എതിരാളിക്കാണ് സിപിഐ എം ഊന്നല്‍ നല്‍കുക."" കോണ്‍ഗ്രസിനോടുള്ള ആനുകൂല്യമല്ല, രാഷ്ട്രത്തോടും മതനിരപേക്ഷതയോടുമുള്ള അചഞ്ചലമായ കൂറാണ് സിപിഐ എമ്മിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നര്‍ഥം.

ഇടതുപക്ഷത്തിന്റെ കരള് കുത്തിപ്പറിച്ചെടുക്കാന്‍ പിറവിപൂണ്ടപടിഞ്ഞാറന്‍ ബംഗാളിലെ ആഭിചാരമുന്നണിയുടെ അച്ചാണി ഒടിഞ്ഞു എന്നതാണ് ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ സവിശേഷത. ആരെ പരാജയപ്പെടുത്തി നശിപ്പിക്കാനാണോ ആഭിചാരമുന്നണി തട്ടിപ്പടച്ചത് ആ ഇടതുപക്ഷത്തിലെ പ്രധാന പാര്‍ടിയായ സിപിഐ എം നല്‍കുന്ന പിന്തുണ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രണബ് മുഖര്‍ജിയുടെ വിജയം ഭദ്രമാക്കുന്ന ഘടകങ്ങളിലൊന്നായി കാണേണ്ടിവരുമ്പോള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധരുടെ മുഖം ചുളിയുന്നത് സ്വാഭാവികംമാത്രമാണ്.

മമത ബാനര്‍ജി സ്വന്തമായി മുന്നോട്ടുവച്ച പേരുകളില്‍നിന്നെല്ലാം പിന്മാറി ഏറ്റവുമൊടുവില്‍ പ്രണബിന് പിന്തുണ പ്രഖ്യാപിച്ചത് മറ്റു വഴികളില്ലാത്തതുകൊണ്ടാണ്. അവരുടെ പാര്‍ടി ഏതുഭാഗത്തുനിന്നാലും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കില്ല. പ്രണബിനെ എതിര്‍ത്തും സാങ്മയെ പിന്തുണച്ചും അവര്‍ നിലപാടെടുത്താല്‍ കോണ്‍ഗ്രസില്‍നിന്നുള്ള ആനുകൂല്യങ്ങളും പശ്ചിമ ബംഗാളില്‍ കമ്യൂണിസ്റ്റ് വേട്ട തുടരാനുള്ള സൗകര്യങ്ങളും നഷ്ടപ്പെടും. ബംഗാളി വിരുദ്ധ സമീപനമെന്ന് അത് തിരിച്ചറിയപ്പെടുകയുംചെയ്യും. സിപിഐ എം നിലപാടിനു പുറകെ പോയി പ്രണബ് മുഖര്‍ജിക്ക് വോട്ട് ചെയ്യേണ്ടിവന്നു എന്ന "അപമാ"ത്തിലേക്ക് മമത സ്വയം എടുത്തു ചാടിയത് സന്തോഷത്താലേയല്ല. ഈ അവസ്ഥ പടിഞ്ഞാറന്‍ബംഗാളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചുള്ള സൂചനയുമാണ്- മമതയുടെ കാല്‍ക്കീഴില്‍നിന്ന് മണ്ണ് ചോര്‍ന്നുതുടങ്ങിയിരിക്കുന്നു.

*
ബേബിജോണ്‍ ദേശാഭിമാനി 20 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പരമോന്നത ഭരണത്തലവനായ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പു പ്രക്രിയ പൂര്‍ത്തിയായി. പ്രതിഭാ പാട്ടീലിന്റെ പിന്‍ഗാമിയായി രാജ്യത്തെ ഭരണകക്ഷി സംവിധാനമായ യുപിഎ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ള പ്രണബ് കുമാര്‍ മുഖര്‍ജി തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍, യുപിഎ സഖ്യസംവിധാനം അതിന്റെ സ്ഥാനാര്‍ഥിയെ കണ്ടെത്തിയ സമ്പ്രദായവും വിജയം ഉറപ്പാക്കുന്നതിനു സഹായകമായ വിധം രൂപംകൊണ്ട രാഷ്ട്രീയനീക്കങ്ങളും എല്ലാംചേര്‍ന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ സവിശേഷതയാര്‍ന്ന ഒരു സങ്കീര്‍ണ രാഷ്ട്രീയ പ്രക്രിയയാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ നിലനില്‍ക്കുന്ന രണ്ടു ഭരണവര്‍ഗ രാഷ്ട്രീയ ചേരികള്‍ക്കും സ്വന്തംനിലയില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയില്ല. വിജയത്തിലേക്ക് നടന്നു കയറുമ്പോഴും അത് ആഹ്ലാദപൂര്‍വം അനുഭവിക്കാന്‍ വയ്യാത്ത ഒരു തരം നിസ്സഹായത കോണ്‍ഗ്രസിനെ പിന്തുടരുന്നു.