Monday, July 16, 2012

വായില്‍ എല്ല് സൂക്ഷിക്കാത്ത മാധ്യമ കേസരികളോട്

""ഞാന്‍ വായില്‍ എല്ല് സൂക്ഷിക്കുന്നില്ല"" എന്ന പേരില്‍ ഷാജഹാന്‍ കാളിയത്ത് മാതൃഭൂമിയില്‍ ലേഖനം എഴുതിയിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം ലോകത്തെ ആദ്യം അറിയിച്ചത് അദ്ദേഹമാണെന്ന് അവകാശപ്പെടുന്ന ലേഖകന്‍, സിപിഐ എം മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്നതായി ആരോപിക്കുന്നു. ""വായില്‍ എല്ലു സൂക്ഷിക്കുന്ന പട്ടിക്ക് കുരയ്ക്കാനാകില്ല"" എന്നതിനാല്‍ താന്‍ വായില്‍ എല്ലു സൂക്ഷിക്കുന്നില്ല എന്നാണ് ലേഖകെന്‍റ വീമ്പുപറച്ചില്‍. താനാരാണെന്ന് സ്വയം തിരിച്ചറിയുന്ന ലേഖകന്‍ ആര്‍ക്കുവേണ്ടിയാണ് കുരയ്ക്കുന്നതെന്നതിനെപ്പറ്റിയാണ് സിപിഐ എമ്മിന് അഭിപ്രായ വ്യത്യാസമുള്ളത്. ഏഷ്യാനെറ്റിന്റെ കോഴിക്കോട്ടെ ഈ ലേഖകനാണ് അന്വേഷണ ഉദ്യോഗസ്ഥരേയും മാധ്യമങ്ങളേയും ഏകോപിപ്പിച്ച് പാര്‍ടി വിരുദ്ധ വാര്‍ത്തകള്‍ക്ക് ചാകരയൊരുക്കിയത്. മറ്റൊരു കൊലക്കേസ്സിലും കാണാത്ത ആവേശവും, ആകാംക്ഷയും കള്ളപ്രചരണങ്ങളുമാണ് ഷാജഹാന്റെ നേതൃത്വത്തില്‍ മാധ്യമങ്ങള്‍ പങ്കുവെച്ചത്.

പാര്‍ടി അതിനെ പ്രതിരോധിച്ചത് പ്രസ്താവനകളിലൂടെയും, പൊതുയോഗങ്ങളിലെ പ്രസംഗങ്ങളിലൂടെയുമാണ്. ബഹുജനങ്ങളെ അണിനിരത്തിയാണ്. ഒരു മാധ്യമ സ്ഥാപനവും കേരളത്തില്‍ ആക്രമിക്കപ്പെട്ടില്ല. മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടിട്ടില്ല. എന്നിട്ടും സിപിഐ എമ്മിനെതിരെ മാധ്യമ സ്വാതന്ത്ര്യവാദികള്‍ ഓരിയിടുന്നു. ഷാജഹാന്റെ ആവശ്യം നോക്കുക. ""തെരുവിലൊരാള്‍ വെട്ടിമുറിക്കപ്പെട്ടുവെന്ന് പറയാനുള്ള സ്വാതന്ത്ര്യം വേണം. ചോര ചിന്തിയത് കാണുമ്പോഴെങ്കിലും, ഉദാരമായ നിഷ്പക്ഷത നടിക്കാതിരിക്കണം. ഇരയാരെന്നും വേട്ടക്കാരനാരെന്നും തിരിച്ചറിയാനുള്ള ഔചിത്യം വേണം. പ്രതിക്കുവേണ്ടി മിടിക്കാത്ത ഒരു ചങ്ക് വേണം"". ഇതില്‍ ഒരു കാര്യത്തോടും സിപിഐ എമ്മിന് വിയോജിപ്പില്ല. തെരുവില്‍ ഇരട്ട സഹോദരങ്ങള്‍ കൊല്ലപ്പെട്ട മലപ്പുറത്ത് ഷാജഹാന്റെ ചാനലിന് ബ്യൂറോ ഉണ്ടാകുമല്ലോ. ജൂണ്‍ 5ന് മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീര്‍ നടത്തിയ കൊലവിളി പ്രസംഗം ജൂണ്‍ 10ന് നടപ്പിലാക്കിയപ്പോള്‍ ഏഷ്യാനെറ്റ് ലേഖകെന്‍റ ചങ്ക് ഇരകള്‍ക്കൊപ്പം മിടിച്ചിരുന്നെങ്കില്‍, ഷാജഹാന്‍ പറയുന്ന മാധ്യമങ്ങളുടെ നിഷ്പക്ഷതയെപ്പറ്റി ആരും പരാതിപ്പെടുമായിരുന്നില്ല.

ഇടുക്കിയില്‍ അനീഷ് രാജനെന്ന ചെറുപ്പക്കാരനെ കൊത്തിനുറുക്കിയതും തെരുവില്‍ തന്നെയാണ്. അത് ചെയ്തത് ഖദറുടുപ്പിട്ടവരാകുമ്പോള്‍, ""ചോര ചിന്തുന്നതുകണ്ടാല്‍ നിഷ്പക്ഷത നടിക്കാതെ"" പ്രതികരിക്കുന്ന ഏഷ്യാനെറ്റിനെയും, ഇതര ബൂര്‍ഷ്വാ മാധ്യമങ്ങളേയും കാണാനായില്ല. ഇവിടെയാണ് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഏകപക്ഷീയമായി സിപിഐ എമ്മിനെതിരെ ഉപയോഗിക്കുന്നതായി പാര്‍ടി കുറ്റപ്പെടുത്തുന്നത്. ഷാജഹാന്റെ മുതലാളിയായ മര്‍ഡോക്ക് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ കുറ്റം ഏറ്റുപറഞ്ഞ് വിതുമ്പിക്കരയുന്നത് ലോകം കണ്ടതാണ്. മര്‍ഡോക്കിന്റെ മാധ്യമ പ്രവര്‍ത്തനത്തിന്റെ കുടില വഴികള്‍ ലോകത്തിന് ഇന്ന് പരിചിതമാണ്. അത് കേരളത്തിലും ഏഷ്യാനെറ്റ് ആവര്‍ത്തിച്ചിട്ടുണ്ട്.

എല്‍ഡിഎഫ് ഭരണത്തിലിരിക്കെ, ആലപ്പുഴയില്‍വച്ച് മുത്തൂറ്റ് വീട്ടിലെ പോള്‍ എം ജോര്‍ജ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ ഷാജഹാന്റെ ഏഷ്യാനെറ്റ് പറഞ്ഞതെന്താണ്. പോലീസ് പിടിച്ചവര്‍ നിരപരാധികളാണെന്നും സിപിഐ എം ഭരണത്തില്‍, കുറ്റവാളികളെ രക്ഷിച്ച് വിദേശത്തേക്ക് കടത്തിയെന്നും, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ ഗുണ്ടകള്‍ താമസിക്കുന്ന ദുബായിലെ ഹോട്ടലിന് മുന്നില്‍നിന്നുകൊണ്ട് ആ ഒളിത്താവളം ഇതാണെന്നും റിപ്പോര്‍ട്ടുണ്ടായി. വായില്‍ എല്ലു സൂക്ഷിക്കാത്ത ഷാജഹാന്റെ സഹപ്രവര്‍ത്തകരായ ശ്രേഷ്ഠരായ ശ്വാനന്‍മാര്‍ അന്ന് കുരച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു. ഓം പ്രകാശിനും പുത്തന്‍പാലം രാജേഷിനും, പ്രതിപ്പട്ടികയില്‍നിന്ന് മോചനം നല്‍കി, സിബിഐ സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തപ്പോള്‍, ആരെങ്കിലും വായില്‍ എല്ലു തിരുകിയതുകൊണ്ടാണോ കുര വരാതിരുന്നത്. മുത്തൂറ്റ് പോള്‍ വധക്കേസ്സില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും അന്നത്തെ പോലീസിനെയും അവിശ്വസിച്ച് നുണകള്‍ മാത്രം പ്രചരിപ്പിച്ച ഏഷ്യാനെറ്റിനും ഇതര മാധ്യമങ്ങള്‍ക്കും അല്‍പമെങ്കിലും കുറ്റബോധം തോന്നേണ്ടതല്ലേ. കുറ്റവാളികളില്‍നിന്ന് പോലീസ് കണ്ടെത്തിയ ഒരു കത്തി, ആലപ്പുഴയിലെ ഒരു കൊല്ലന്‍ പണിതു കൊടുത്തതാണെന്ന് വാര്‍ത്ത കൊടുത്ത ഏഷ്യാനെറ്റ് അന്ന് വായില്‍ എല്ല് ഇല്ലാതെ വല്ലാതെ കുരച്ചത് ഷാജഹാന് ഓര്‍മകാണും. അന്ന് പോലീസിനെതിരെ കുരച്ചവര്‍, ഇന്ന് പോലീസ് ഇട്ടുകൊടുക്കുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങി ബ്രേക്കിംഗ് ന്യൂസായും ഫ്ളാഷ് ന്യൂസായും ഛര്‍ദിക്കുന്നതു കാണുമ്പോഴാണ് അതിന്റെ പിന്നിലെ നിറംമാറ്റം ചോദ്യം ചെയ്യപ്പെടുന്നത്.

ഇത്തരം ദാസ്യവേലകള്‍ മര്‍ഡോക്കിന്റെയും മറ്റ് കോര്‍പ്പറേറ്റുകളുടെയും ശമ്പളം പറ്റുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ചിലവിലാണെങ്കിലും, അതിനെ ചോദ്യം ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം, നിങ്ങളുടെ വിശേഷാധികാരങ്ങള്‍ക്ക് കീഴെയല്ലെന്ന്, ഷാജഹാന്‍ മനസ്സിലാക്കണം.

കണ്ണൂര്‍ എംപി കെ സുധാകരന്‍ ജഡ്ജിമാരെ അസഭ്യം പറയുന്നത് നാം കേട്ടതല്ലേ. പോലീസിനുനേരെ തട്ടിക്കയറുന്നത് പലതവണ കണ്ടതല്ലേ. തോക്ക് കാക്കയെ വെടിവെക്കാനുള്ളതല്ലെന്ന് വമ്പ് പറയുന്നത് കണ്ടതല്ലേ. സുധാകരെന്‍റ ഡ്രൈവര്‍ നടത്തിയ വെളിപ്പെടുത്തല്‍, അയാളുടെ ക്രിമിനല്‍ മുഖം പുറത്തുകൊണ്ടുവന്നില്ലേ. എന്നിട്ടും സുധാകരെന്‍റ പേരില്‍ കേസില്ല. അന്വേഷണമില്ല. എം എം മണിയെ നുണ പരിശോധന നടത്തുമെന്ന് മലയാള മനോരമക്ക് ഉറപ്പാണ്. മുപ്പതുകൊല്ലം മുമ്പ് ഒരു ദിവസം താന്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് രണ്ടു പേര്‍ ഒരുപോലെ മൊഴി നല്‍കിയില്ലെങ്കില്‍ ആരുടെയെങ്കിലും ഓര്‍മക്കേടാണെന്ന് കാണുന്നതിനുപകരം, കൊലക്കേസില്‍ പ്രതിയാക്കാന്‍ തെളിവ് അതു മതിയെന്ന് മനോരമാദികള്‍ പറയുമ്പോള്‍, കോടതിയില്‍ അതു നിലനില്‍ക്കില്ലെങ്കിലും, സിപിഐ എമ്മിനെ താറടിക്കാന്‍ തല്‍ക്കാലം അത് മതിയെന്നിരിക്കും. ചീഫ് വിപ്പും മന്ത്രിയും നിയമസഭയ്ക്കകത്തും പുറത്തും ഏറ്റുമുട്ടിയാല്‍, ചീഫ് വിപ്പ് വനം മാഫിയായുടെ ആളാണെന്ന് മന്ത്രി തന്നെ പറഞ്ഞാല്‍ മനോരമ വായനക്കാര്‍ ആദ്യം അറിയേണ്ട വാര്‍ത്ത അതല്ല; ടി പി ചന്ദ്രശേഖരന്‍ കേസിലെ രണ്ട് പ്രതികള്‍ കോടതിയിലെത്തിയതാണ് അന്നത്തേയും മുഖ്യവാര്‍ത്ത. സ്വന്തം വായനക്കാരോട് തന്നെ ചെയ്യുന്ന ഇത്തരം വഞ്ചനകള്‍ക്കെതിരെ വായനക്കാരെ ബോധവല്‍ക്കരിക്കുന്ന ഒരു പ്രതികരണം സിപിഐ എം നടത്തിയാല്‍ മാധ്യമ സ്വാതന്ത്ര്യം തകരുമോ.

ആര്‍എസ്എസ്സ് ക്രിമിനലുകള്‍ വെട്ടിനുറുക്കിയ ശരീരത്തില്‍നിന്ന് ജീവന്‍ പൊലിയാത്തതുകൊണ്ടുമാത്രം പി ജയരാജന്‍ ഇന്നും ജീവിക്കുന്നു. ഇ പി ജയരാജനെ കണ്ണൂരില്‍നിന്നെത്തിയ രണ്ട് ക്രിമിനലുകള്‍ ആന്ധ്രയില്‍വെച്ച് വെടിവെക്കുന്നതില്‍ ഗൂഢാലോചനയുണ്ടാകുമെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കറിയാം. അത് പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടും അന്വേഷണം ഫലപ്രദമല്ലെങ്കില്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് ജനാധിപത്യവാദികള്‍ ശ്രമിക്കേണ്ടതല്ലേ. ഒഞ്ചിയം കേസിലെ പുലികളായ പോലീസും, പോലീസുമന്ത്രിയും സുധാകരെന്‍റ മുന്നില്‍ പൂച്ചകളെപ്പോലെ പരുങ്ങുമ്പോള്‍, ഒന്നു മുരളാനെങ്കിലുമുള്ള സ്വാതന്ത്ര്യം, ഷാജഹാന്റെ മുതലാളി മാര്‍ഡോക്ക് മുതല്‍ ആരെങ്കിലും തരുന്നുണ്ടോ. ടി പി വധക്കേസില്‍ ഭരണകൂടം കാട്ടുന്ന നെറികേടുകള്‍ക്കെതിരെ ചോദ്യം ചെയ്താല്‍ അത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനം. എന്നാല്‍ മുതലാളിയുടെ താല്‍പര്യത്തിനെതിരായ ഒരു വാര്‍ത്ത കൊടുക്കാന്‍, മാധ്യമ പ്രവര്‍ത്തകന് സ്വാതന്ത്ര്യമുണ്ടോ. കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് ഇന്ത്യാവിഷന്‍ നടത്തിയ രണ്ടാം വെളിപ്പെടുത്തലിനുശേഷം, കൂടുതല്‍ രേഖകള്‍, അന്വേഷണസംഘത്തിന് കൈമാറുമെന്ന് എക്സി. ഡയറക്ടര്‍ എം പി ബഷീര്‍ പറയുകയുണ്ടായി. അത് കൈമാറിയതായി കണ്ടില്ല. മുനീറിന്റെ അധികാരം വെട്ടിക്കുറച്ച്, തനി ലീഗുകാര്‍ ഇന്ത്യാവിഷന്‍ ഏറ്റെടുത്തപ്പോള്‍, ബഷീറിന്റെ വാഗ്ദാനം പാലിക്കാനായില്ല. സ്വന്തം കാഴ്ചക്കാരോട് എം പി ബഷീര്‍ നല്‍കിയ വാഗ്ദാനം പാലിക്കാതിരുന്നത് മാധ്യമസ്വാതന്ത്ര്യം പൂര്‍ണ്ണമായി ഇന്ത്യാവിഷന്‍ ചാനലില്‍ ലഭ്യമായതിനാലാണോ. കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍, ഭീകരവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഒരു മാധ്യമം തന്നെ നടത്തുന്നതായി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്ക് സമൂഹം നല്‍കുന്ന സ്വാതന്ത്ര്യം രാജ്യവിരുദ്ധമായ ഭീകരവാദത്തിന് തണലേകാനാകരുത്. തങ്ങളുടെ ഇടയിലെ ഈ കറുത്ത ആടിനെ തുറന്നുകാട്ടാന്‍ ഒരു മാധ്യമവും മുന്നോട്ടുവന്നതുമില്ല. ഭീകരവാദം മുതല്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍വരെ, പല സങ്കുചിതത്വവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇവിടെ പ്രചരിക്കുകയാണ്. അതിനാല്‍, എല്ലാ മാധ്യമങ്ങളും തങ്ങള്‍ നടിക്കുന്നതുപോലെ, നിഷ്പക്ഷമല്ലെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് അധികാരവും ബാധ്യതയുമുണ്ട്. വായില്‍ എല്ലു സൂക്ഷിക്കാത്തതുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്‍ കേസില്‍ താന്‍ ആദ്യം മുതലേ കുരച്ചു തുടങ്ങിയതെന്ന് കാളിയത്ത് ഷാജഹാന്‍ അഭിമാനിക്കുന്നതില്‍ തെറ്റില്ല. തെരുവില്‍ ചോര വീഴുന്ന എല്ലാ കേസിലും കുരയ്ക്കാന്‍ ഷാജഹാന്‍മാര്‍ക്ക് സാധിക്കാത്തതിനുപിന്നില്‍, മുതലാളിയുടെ താല്‍പര്യങ്ങളാണെന്ന് മനസ്സിലാക്കാന്‍ വലിയ പടുത്വമൊന്നുംവേണ്ട.

*
അഡ്വ. കെ അനില്‍കുമാര്‍ ചിന്ത 20 ജൂലൈ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാധ്യമങ്ങള്‍ക്ക് സമൂഹം നല്‍കുന്ന സ്വാതന്ത്ര്യം രാജ്യവിരുദ്ധമായ ഭീകരവാദത്തിന് തണലേകാനാകരുത്. തങ്ങളുടെ ഇടയിലെ ഈ കറുത്ത ആടിനെ തുറന്നുകാട്ടാന്‍ ഒരു മാധ്യമവും മുന്നോട്ടുവന്നതുമില്ല. ഭീകരവാദം മുതല്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍വരെ, പല സങ്കുചിതത്വവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇവിടെ പ്രചരിക്കുകയാണ്. അതിനാല്‍, എല്ലാ മാധ്യമങ്ങളും തങ്ങള്‍ നടിക്കുന്നതുപോലെ, നിഷ്പക്ഷമല്ലെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് അധികാരവും ബാധ്യതയുമുണ്ട്. വായില്‍ എല്ലു സൂക്ഷിക്കാത്തതുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്‍ കേസില്‍ താന്‍ ആദ്യം മുതലേ കുരച്ചു തുടങ്ങിയതെന്ന് കാളിയത്ത് ഷാജഹാന്‍ അഭിമാനിക്കുന്നതില്‍ തെറ്റില്ല. തെരുവില്‍ ചോര വീഴുന്ന എല്ലാ കേസിലും കുരയ്ക്കാന്‍ ഷാജഹാന്‍മാര്‍ക്ക് സാധിക്കാത്തതിനുപിന്നില്‍, മുതലാളിയുടെ താല്‍പര്യങ്ങളാണെന്ന് മനസ്സിലാക്കാന്‍ വലിയ പടുത്വമൊന്നുംവേണ്ട.