Friday, June 29, 2012

ചെരിപ്പുനക്കിപ്പട്ടാളം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുരുമ്പിപ്പഴകിയ വാള്‍ ഉറയില്‍നിന്നൂരിയെടുത്തിരിക്കയാണ്- മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വാള്‍. പൂര്‍വഗാമികള്‍ പലരും പ്രയോഗിച്ച് തളര്‍ന്ന; മുനതേഞ്ഞ ആയുധം തന്റെ പൊലീസ് സേവകര്‍ക്ക് നല്‍കി മന്ത്രി കല്‍പ്പിക്കുന്നത് മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലയറുക്കാനാണ്. ആ പടുവാളിന്റെ ഘോഷയാത്രയാണ് മെയ് നാലുമുതല്‍ കേരളത്തില്‍ നടക്കുന്നത്. അതില്‍ ആര്‍ത്തലച്ച് പങ്കെടുക്കുന്നത്, വലതുപക്ഷ മാധ്യമങ്ങളുടെ വന്‍പടയാണ്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മനോരമ വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെട്ട ബ്രേക്കിങ് ന്യൂസ്, ""പി മോഹനന്റെ മൊഴിയുടെ വിശദാംശം മനോരമ ന്യൂസിന് ലഭിച്ചു"" എന്നായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്ത് വടകരയിലെ പൊലീസ് ക്യാമ്പില്‍ എത്തിച്ചയുടനെ ചോദ്യംചെയ്യല്‍ "നിര്‍വഹിക്കുക"യും അതിന്റെ വിശദാംശങ്ങളെന്ന പേരില്‍ കുറെ കാര്യങ്ങള്‍ മനോരമയുടെ ഓഫീസിലെത്തിക്കുകയും ചെയ്തു എന്ന്. മറ്റു ചാനലുകളും പെട്ടെന്ന് മനോരമയുടെ വഴിയിലെത്തി. വടകര പൊലീസ് ക്യാമ്പില്‍ ആര്‍ക്കാണ് മനോരമ ശമ്പളം കൊടുക്കുന്നത്? ഏത് പൊലീസുകാരനാണ് മാധ്യമങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന ചില്ലറത്തുട്ടുകള്‍ വാരിപ്പിടിച്ച് "വാര്‍ത്ത" ചോര്‍ത്തിക്കൊടുക്കുന്നത്? വലിയ കൊമ്പത്തെ ചില ഉദ്യോഗസ്ഥപ്രമാണിമാരുള്ളതാണ് അന്വേഷണസംഘം എന്നു പറയുന്നുണ്ട്. സ്വന്തം ക്യാമ്പില്‍നിന്ന് ഇത്തരം പച്ചനുണകള്‍ വിശ്വാസയോഗ്യമായ വിധത്തില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവരില്‍ ഈ പ്രമാണിമാരും ഉള്‍പ്പെടുന്നുണ്ടോ? അല്ലെങ്കില്‍, ഇങ്ങനെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് പൊലീസിന്റെ മിടുക്കായി നാളെ മാധ്യമങ്ങളെക്കൊണ്ട് എഴുതിച്ച് അവര്‍ സായുജ്യമടയുമോ? അന്തസ്സോടെ കേസുകള്‍ അന്വേഷിച്ചിരുന്ന കേരള പൊലീസിനെ തങ്ങളുടെ അടുക്കളക്കാരാക്കി മാറ്റുന്നതില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിജയിച്ചിരിക്കുന്നു.

ഭരണകക്ഷിക്കുവേണ്ടി എന്തുംചെയ്യുന്ന ചെരിപ്പുനക്കിപ്പട്ടാളമാണ് ഇന്ന് പൊലീസ്. ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ഇത് വായിക്കുക:

""കേസില്‍ എംഎല്‍എയേയും മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറിയേയും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ വ്യക്തമാക്കി. നിയമസഭയില്‍ ഉപക്ഷേപം ഉന്നയിക്കാനാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടതെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിളിച്ചതിന്റെ മാത്രം വെളിച്ചത്തില്‍ കേസില്‍ ബന്ധപ്പെടുത്താനാവില്ലെന്നും മറ്റ് തെളിവുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ വ്യക്തമാക്കി."" ജൂണ്‍ 28ന്റെ മാധ്യമം വാര്‍ത്തയാണിത്. കേസ് കുനിയില്‍ ഇരട്ടക്കൊലപാതകം. എഫ്ഐആറില്‍ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിന്റെ പേരുണ്ട്. മാധ്യമം എഴുതുന്നു: ""ഉന്നതത്തിലെ സമ്മര്‍ദമാണ് അന്വേഷണം മരവിപ്പിക്കാന്‍ കാരണമെന്ന് ആരോപണമുണ്ട്. എം.എല്‍.എയടക്കം എഫ്.ഐ.ആറില്‍ പ്രതിയായ മൂന്ന് ലീഗ് നേതാക്കളെ ഒഴിവാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴും ഇവരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോഴും പൊലീസിന് ഗൂഢാലോചന സംബന്ധിച്ച് പൂര്‍ണചിത്രം ലഭിച്ചിരുന്നു."" ലീഗ് എംഎല്‍എയെ പ്രതിപ്പട്ടികയില്‍നിന്ന് വലിച്ച് പുറത്തിടാനുള്ള തിരക്കഥ പൊലീസ് തയ്യാറാക്കിക്കഴിഞ്ഞു. ബഷീര്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചപോലെത്തന്നെ, അദ്ദേഹത്തിന്റെ "രോമം തൊടാന്‍" പൊലീസിന് കഴിയില്ല. കേരളം ഭരിക്കുന്നത് ബഷീറിന്റെ പാര്‍ടിയാണ്. പൊലീസ് മന്ത്രി തിരുവഞ്ചൂരാണെങ്കില്‍ തിരുവഞ്ചൂരിന്റെ കടിഞ്ഞാണ്‍ ലീഗ് ആസ്ഥാനത്താണ്.
ഇനി മറ്റൊരു വാര്‍ത്തയിലേക്ക് പോകേണ്ടതുണ്ട്. മാധ്യമംതന്നെ, ജൂണ്‍ 29ന് എഴുതുന്നു: ""ആവര്‍ത്തിച്ച് ചോദ്യം ചെയ്യുമ്പോള്‍, "എന്നാല്‍ പിന്നെ, നിങ്ങളങ്ങോട്ട് കൂട്ടിക്കോ, എല്ലാ തെളിവും കൈയിലുണ്ടല്ലോ" എന്ന ഒരുവാചകം കുഞ്ഞനന്തന്‍ ആവര്‍ത്തിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. തെളിവുസഹിതം കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഏതാനും നേതാക്കളുടെ പേരുപറയാന്‍ ഇയാള്‍ തയാറായത്. കുഞ്ഞനന്തനുമായി ഫോണില്‍ ബന്ധപ്പെട്ടവരെ ചോദിച്ചപ്പോള്‍ വിളിച്ചിട്ടുണ്ട്, ഫോണ്‍ ലിസ്റ്റ് കൈയിലുണ്ടല്ലോ എന്ന മറുചോദ്യമാണ് കുഞ്ഞനന്തന്‍ ഉന്നയിക്കുന്നത്. എന്തിനാണ് രാത്രി വൈകിയും മറ്റും വിളിച്ചതെന്ന് ചോദിച്ചാല്‍ എന്റെ അസുഖവിവരം അറിയാനായിരിക്കും എന്നാണ് മറുപടി.""

ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് എല്ലാ തെളിവും കെട്ടിപ്പൊക്കുന്നത്, ഫോണ്‍കോളുകളുടെ ബലത്തിലാണ്. രണ്ട് പാര്‍ടിപ്രവര്‍ത്തകര്‍ തമ്മില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ഗൂഢാലോചന ആരോപിക്കുന്നു. ആദ്യം പ്രതികളെ നിശ്ചയിക്കുക; പിന്നെ അവരുടെ ഫോണ്‍കോള്‍ തപ്പി ബന്ധം കണ്ടെത്തുക എന്നതാണ് രീതി. അറസ്റ്റിലായവര്‍ക്ക് സമാനതകളില്ലാത്ത മര്‍ദനമുറകളാണ് നേരിടേണ്ടിവന്നത്. അടിച്ചു പറയിപ്പിക്കുകയാണ് പല പേരുകളും. ഒരു പൊതുയോഗം വിളിച്ചുകൂട്ടി ആലോചിച്ച് ചന്ദ്രശേഖരനെ കൊന്നതാണെന്ന് തോന്നും, പ്രതികളുടെ ജംബോ ലിസ്റ്റ് കണ്ടാല്‍. മോഹനന്‍ മാസ്റ്റര്‍ 54-ാംപ്രതിയാണത്രേ. ഇനിയും ഡസന്‍കണക്കിന് ആളുകളെ അറസ്റ്റുചെയ്യാന്‍ പോവുകയാണത്രേ. മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിനെക്കുറിച്ച് ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ രമ പറയുന്നു: ""പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയാണിത്. എന്തുകൊണ്ട് ഇത്രയും വൈകി എന്നുമാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂ."" ആര്‍എംപിയുടെ പ്രതീക്ഷ നിറവേറ്റിക്കൊടുക്കുന്ന സംഘമായി പൊലീസ് മാറി. അവര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് അറസ്റ്റ്. അതിന് തെളിവുവേണ്ട.

കസ്റ്റഡിയിലുള്ള ഏതെങ്കിലുമൊരാളെക്കൊണ്ട് തങ്ങള്‍ക്കാവശ്യമുള്ളത് പറയിക്കുന്നു; അതിനുസരിച്ച് വാര്‍ത്ത നല്‍കുന്നു. തുടര്‍ന്ന് അറസ്റ്റുണ്ടാകുന്നു. ഇത് വടകര കേസിലേ ഉള്ളൂ. മലപ്പുറത്തെ കേസാകുമ്പോള്‍ എത്രതവണ എംഎല്‍എയ്ക്ക് പ്രതികള്‍ ഫോണ്‍ ചെയ്താലും എംഎല്‍എ കൊലവിളി മുഴക്കുന്ന ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ടാലും പൊലീസിന്റെ നട്ടെല്ല് നിവരില്ല. അത് ലീഗ് ഓഫീസില്‍ പണയംവച്ചിരിക്കയാണ്. എല്ലാ അറസ്റ്റും വരുന്നത്, യുഡിഎഫ് കുഴപ്പത്തില്‍ പെടുമ്പോഴാണ്. മുസ്ലിംലീഗിന് കീഴടങ്ങി ഭരിക്കേണ്ടിവരുന്ന കോണ്‍ഗ്രസ് നാണംകെട്ട് നില്‍ക്കുകയും കേരളത്തിന് രണ്ട് മുഖ്യമന്ത്രിമാരുണ്ടോ, എങ്കില്‍ ഭരണം മലപ്പുറത്തേക്ക് മാറ്റിക്കൂടേ എന്ന ചോദ്യമുയരുകയും ചെയ്ത ഘട്ടത്തിലാണ് മോഹനന്‍ മാസ്റ്ററെ അറസ്റ്റുചെയ്ത് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.

ആ അറസ്റ്റിന്റെ രീതി പ്രത്യേകം ശ്രദ്ധിക്കണം. എം ദാസന്‍ ദിനാചരണത്തില്‍ പങ്കെടുത്ത് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ സിനിമാസ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. മോഹനന്‍ മാസ്റ്റര്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവാണ്. എവിടെയും ഒളിച്ചുകടക്കുന്ന ക്രിമിനലല്ല. പിന്നെന്തിന് മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി പൊലീസ് ഇത്തരമൊരു നാടകം കളിച്ചു എന്നാലോചിച്ചാല്‍ മതി, വാര്‍ത്ത സൃഷ്ടിച്ച് ജനശ്രദ്ധ മാറ്റാനുള്ള നികൃഷ്ടമായ യുഡിഎഫ് ആസൂത്രണം തെളിയാന്‍. കൊയിലാണ്ടിയില്‍ പൊലീസിന്റെ മേളക്കാരായ ദൃശ്യമാധ്യമങ്ങള്‍ കാത്തുനിന്നിരുന്നു എന്നുകുടി അറിയുമ്പോള്‍ നാണംകെട്ട തിരക്കഥയുടെ ആഴം വ്യക്തമാകും. പൊലീസിലെ യുഡിഎഫ് ഭൃത്യന്മാരായ അധമജന്മങ്ങള്‍, ഇതോടെ ലോകാവസാനമായെന്ന് കരുതുന്നു. ഒരു കൊലക്കേസ് ചുമത്തി സിപിഐ എമ്മിനെ അവസാനിപ്പിച്ചുകളയാമെന്ന് സ്വപ്നം കാണുന്നു. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നരീതിയിലാണ് പെരുമാറുന്നത്. അത് സഹിക്കാവുന്നതിലും അപ്പുറം എത്തിയിരിക്കുന്നു എന്നതാണ് വെള്ളിയാഴ്ച വടകരയില്‍ അണപൊട്ടിയ ജനരോഷത്തില്‍ തെളിഞ്ഞത്. എത്രനാള്‍ ഇങ്ങനെ തുടരാനാകും? ഈ വേട്ടയാടപ്പെടുന്നവര്‍ കൊടുക്കുന്ന നികുതിപ്പണത്തില്‍നിന്നുകൂടിയാണല്ലോ മര്‍ദകന്മാരായ പൊലീസുകാരും സുഭിക്ഷം തിന്നുചീര്‍ക്കുന്നത്. ജനസേവകരാകേണ്ട, നീതിയുടെ സേവകരാകേണ്ട പൊലീസുകാര്‍ ഒരുപറ്റം സ്വാര്‍ഥമോഹികളും വഞ്ചകരുമായ ഭരണാധികാരികളുടെ ചെരിപ്പുനക്കികളാകുമ്പോള്‍ അനിവാര്യമായി സംഭവിക്കുന്ന ദുരന്തമാണ് കേരള പൊലീസിന് വന്നുപെട്ടിരിക്കുന്നത്.

വടകര സംഘര്‍ഷം നടക്കുമ്പോള്‍, ഒരു ചാനല്‍ എഴുതിക്കാണിച്ചത്, കോടതിക്കുനേരെ കല്ലേറ് എന്നാണ്. ആ വ്യാജവാര്‍ത്തയാണ് മണിക്കൂറുകള്‍ക്കകം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറ്റെടുത്തത്. അതിന്റെ സന്ദേശം, ബഹുമാനപ്പെട്ട കോടതി ശ്രദ്ധിക്കൂ, മാര്‍ക്സിസ്റ്റുകാര്‍ കോടതിക്കുനേരെ ആക്രമണം നടത്തുന്നു; അവരെ വെറുതെ വിടരുത് എന്നാണ്. ഇത്തരം നാറുന്ന മനസ്സാണ് നമ്മുടെ മാധ്യമങ്ങളില്‍ ചിലതിനെ നയിക്കുന്നത് എന്നുവരുമ്പോള്‍ അതിന്റെ ആനുകൂല്യം തങ്ങള്‍ക്കും വാരി ഭുജിക്കാമെന്ന് പൊലീസിനും തോന്നാം. മുസ്ലിംലീഗ് എംഎല്‍എയ്ക്കും സിപിഐ എമ്മിനും രണ്ടു നീതി എന്ന് അവര്‍ തീരുമാനിക്കുന്നത് മാധ്യമങ്ങളുടെ ഈ വിടുവേലകൊണ്ടുകൂടിയാണ്. ഈ അവിശുദ്ധസഖ്യം ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. പൊലീസുകാരനെ കുത്തിക്കൊന്നിട്ട് നാട്ടില്‍ വിലസുന്ന തമിഴ് കൊള്ളസംഘങ്ങളോടും വഴിനടക്കുന്ന പെണ്‍കുട്ടിയെ ബൈക്കിടിച്ച് കൊന്ന കാമഭ്രാന്തനോടുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസിന് ഇന്ന് പ്രണയം. മകളെ കൊന്നവനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്ന പിതാവിനോട് തെളിവുംകൊണ്ട് വരാന്‍ പറയുന്ന ചെറ്റത്തരം പൊലീസിന് മുഖമുദ്രയായി ചാര്‍ത്തിക്കൊടുത്തിരിക്കുന്നു തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും. അതിന്റെ നെഗളിപ്പാണ് പൊലീസ് വടകരയില്‍ കാണിക്കുന്നത്.

*
പി എം മനോജ് ദേശാഭിമാനി 30 ജൂണ്‍ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുരുമ്പിപ്പഴകിയ വാള്‍ ഉറയില്‍നിന്നൂരിയെടുത്തിരിക്കയാണ്- മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ വാള്‍. പൂര്‍വഗാമികള്‍ പലരും പ്രയോഗിച്ച് തളര്‍ന്ന; മുനതേഞ്ഞ ആയുധം തന്റെ പൊലീസ് സേവകര്‍ക്ക് നല്‍കി മന്ത്രി കല്‍പ്പിക്കുന്നത് മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലയറുക്കാനാണ്. ആ പടുവാളിന്റെ ഘോഷയാത്രയാണ് മെയ് നാലുമുതല്‍ കേരളത്തില്‍ നടക്കുന്നത്. അതില്‍ ആര്‍ത്തലച്ച് പങ്കെടുക്കുന്നത്, വലതുപക്ഷ മാധ്യമങ്ങളുടെ വന്‍പടയാണ്.

Anonymous said...

അന്തസ്സോടെ അന്വേഷിച്ചു പോലും , തടിയന്ടവിട നസീര്‍, കോഴിക്കോട് ബോംബ്‌ സ്ഫോടനം, അധ്യാപകന്റെ കൈവേട്ടല്‍, വര്‍ക്കലയിലെ പ്രഭാത നടതക്കാരനെ വെട്ടിക്കൊന്നത് ആന്വേഷണം ഇതൊക്കെയാണോ എക്സാമ്പിള്‍ ? അഞ്ചു കൊല്ലം പോലീസിനെ നിഷ്ക്രിയമാക്കി അതില്‍ പാര്ട്ടിപോലീസിനെ ഉണ്ടാക്കി , ഇപ്പോള്‍ ചിലരെ ഒക്കെ പിടിച്ചു മട് ചിലരെ പിടിക്കാനുന്ദ്, മനോജ്‌ പറയുന്ന ബൈക്ക് ഇടിക്കല്‍ വ്യക്തി വൈരാഗ്യം ഉള്ള കേസാണ് അതിനു കാരണം കണ്ടു പിടിക്കണം മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ എന്തൊക്കെയോ ഒളിക്കുന്നു ഇതാണ് പ്രശനം