Monday, June 11, 2012

കുഞ്ഞനന്തന്റെ കള്ളക്കഥ

പാര്‍ടി പരിപാടിയും സംഘടനാരീതികളും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്ക നടപടകളെ ക്ഷണിച്ചുവരുത്തും. അച്ചടക്ക നടപടികള്‍ ചിലരെ പ്രകോപിപ്പിക്കും. നാളുകളായി ഉള്ളില്‍ താലോലിച്ചിരുന്ന ആശകള്‍ സഫലമാകുന്നില്ലെന്നു കാണുമ്പോള്‍ അവര്‍ പ്രതികാരമൂര്‍ത്തികളായി മാറുന്നു.മുലപ്പാലൂട്ടി വളര്‍ത്തിയ അമ്മയുടെ നെഞ്ചിലേക്ക് കഠാരി കുത്തിയിറക്കാന്‍ മടിക്കാത്തവരായിത്തീരുന്നു. തങ്ങളാണ് പാര്‍ടിയെ വളര്‍ത്തി ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് കൂസലെന്യേ അവകാശപ്പെടും. ചിലരുടെ കാര്യത്തില്‍ ഈ അവകാശവാദത്തില്‍ സത്യത്തിന്റെ അംശം ഉണ്ടാകാം. പക്ഷേ അതൊന്നും അച്ചടക്കലംഘനത്തിന് ലൈസന്‍സ് ആകുന്നില്ല. അവര്‍ പാര്‍ടിയുടെ നേരെ കുതിച്ച് ചാടും. പാര്‍ടിയില്‍ ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ പാര്‍ടിയുടെ ""ഉള്ളറ രഹസ്യങ്ങള്‍"" തങ്ങള്‍ക്കറിയാമെന്ന മട്ടില്‍ ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാഴ്വേല നടത്തും.

കമ്യൂണിസ്റ്റ്പാര്‍ടിയെ പ്രഹരിക്കാന്‍ പുതിയ ആയുധം കിട്ടിയ സന്തോഷത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും എല്ലാംചേര്‍ന്ന് ഇക്കൂട്ടരെ തോളിലേറ്റി കുറച്ചുനാള്‍ എഴുന്നള്ളിച്ചുകൊണ്ടു നടക്കും. ഈ പുത്തന്‍ കോടാലിക്കൈ കൊണ്ടുള്ള ആക്രമണങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ക്ഷതമേല്‍പിക്കാന്‍ പര്യാപ്തമാകുന്നില്ലെന്ന് കാണുമ്പോള്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അവരെ തോളില്‍നിന്ന് വലിച്ചിറക്കി ദൂരെ കാനയിലേക്ക് വലിച്ചെറിയും. നാല്‍പതുകളില്‍ പാര്‍ടിയില്‍നിന്നും ബഹിഷ്കൃതനായ അന്നത്തെ കേന്ദ്രകമ്മറ്റി അംഗം എസ് എ ബാറ്റ്ലിവാലയും മലബാറിലെ സര്‍ദാര്‍ ചന്ദ്രോത്തും പില്‍ക്കാലത്ത് കെ ആര്‍ ഗൗരിയമ്മ, എം വി രാഘവന്‍ തുടങ്ങിയവരും പുതിയ കഥാപാത്രങ്ങളായ എ പി അബ്ദുള്ളക്കുട്ടി, സിന്ധുജോയി, ശെല്‍വരാജ് തുടങ്ങി അപൂര്‍വ്വം ചിലരും മാത്രമേ പാര്‍ടിക്കെതിരായി കുരച്ചുചാടാന്‍ തയ്യാറായിട്ടുള്ളു. അവരേയും തോളിലേറ്റിയവര്‍തന്നെ തോട്ടില്‍ എറിഞ്ഞതും നാം കണ്ടു.

1950കളിലും 60 കളിലും എറണാകുളം ജില്ലയിലെ ഞങ്ങള്‍ ചിലര്‍ ഈ മുന്‍ കമ്യൂണിസ്റ്റുകാരെ ""തോറ്റ ദൈവങ്ങള്‍"" എന്ന പരിഹാസപ്പേരിലാണ് വിശേഷിപ്പിച്ചിരുന്നത്. ഈ പരിഹാസപ്പേര് ഇന്നും പ്രസക്തമാണ് എന്ന് കരുതുന്നു. ന്യൂയോര്‍ക്കിലെ ബാന്റം ബുക്സ് 1949ല്‍ പ്രസിദ്ധീകരിച്ച "The God That Failed" എന്ന പുസ്തകമാണ് ഈ പരിഹാസപ്പേരിന് അടിസ്ഥാനം.

1949 ജനുവരിക്കും 1954 മാര്‍ച്ചിനും ഇടയ്ക്ക് ഈ സോവിയറ്റ് വിരുദ്ധ - കമ്യൂണിസ്റ്റ് വിരുദ്ധ രചനയുടെ എട്ടു പതിപ്പുകള്‍ ലോഭം കാണിക്കാതെ അച്ചടിച്ച് ചുളുവിലയ്ക്ക് (വില വാങ്ങാതെയോ) വിതരണം ചെയ്തതില്‍നിന്ന് ഇതിന്റെ പിന്നിലെ സാമ്രാജ്യത്വ താല്‍പര്യം ഊഹിക്കാവുന്നതേയുള്ളു. ഈ സോവിയറ്റ് വിരുദ്ധ രചന പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്ത കാലഘട്ടവും പ്രത്യേകം ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയന്റെ പിറവിതൊട്ട് അതിനെ ഞെക്കിക്കൊല്ലാന്‍ ബൂര്‍ഷ്വാസി അകത്തുനിന്നും പുറത്തുനിന്നും നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. സോവിയറ്റ് ജനതയും സോവിയറ്റ് കമ്യൂണിസ്റ്റ്പാര്‍ടിയും ഏക മനസ്സായി അര്‍പ്പണമനോഭാവത്തോടെ സോവിയറ്റ് യൂണിയനെ കാത്തുസൂക്ഷിച്ചു. ഏറ്റവും ഒടുവില്‍ പ്രസിദ്ധമായ മോസ്കോ വിചാരണയോടുകൂടി അവസാനത്തെ ഒറ്റുകാരനേയും പിടികൂടി. തുടര്‍ന്ന് അഞ്ചുകൊല്ലം തികയുംമുമ്പേതന്നെ സോവിയറ്റ് യൂണിയന്റെ സര്‍വതോമുഖമായ വളര്‍ച്ച അവശ്വസനീയമാംവിധം ബൃഹത്തായിരുന്നുവെന്ന് വ്യക്തമായി. സാമ്രാജ്യത്വ ശക്തികള്‍ വിരണ്ടുപോയി. അപ്പോള്‍ ഹിറ്റ്ലറുടെ ആക്രമണം. സോവിയറ്റ് യൂണിയന്‍ ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെടും എന്ന് സാമ്രാജ്യത്വശക്തികള്‍ ദിവാസ്വപ്നം കണ്ടു. വിവരണാതീതമായ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും സോവിയറ്റ് യൂണിയന്‍ യുദ്ധത്തില്‍ വിജയശ്രീലാളിതമായി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സോവിയറ്റ് യൂണിയന്‍ യുദ്ധക്കെടുതികള്‍ നിശ്ശേഷംതുടച്ചുമാറ്റിയെന്നു മാത്രമല്ല സര്‍വ്വതോമുഖമായ വളര്‍ച്ചയിലേക്കു കുതിച്ചുകയറി ലോകത്തിലെ രണ്ടാം നമ്പര്‍ ശക്തിയായി ഉയരുകയും ചെയ്തു. സംഭ്രാന്തരായ സാമ്രാജ്യശക്തികള്‍-അമേരിക്ക പ്രത്യേകിച്ചും സോവിയറ്റ് യൂണിയനെതിരെ ശീതയുദ്ധം പ്രഖ്യാപിച്ചു - ഈ ശീതയുദ്ധത്തിന്റെ ഭാഗമാണ് സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും എതിരായ അപവാദ പ്രചാരണം.

""തോറ്റ ദൈവത്തി""െന്‍റ പ്രസക്തി അവിടെയാണ്. ചിന്തകരും എഴുത്തുകാരുമായ ആറ് ബുദ്ധിജീവികളുടെ കമ്യൂണിസത്തിലേക്കുള്ള യാത്രയും അവിടെനിന്നുമുള്ള മടക്കയാത്രയുമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയമെന്ന് അവതാരികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന റിച്ചാഡ് ക്രോസ്മാന്‍ പറയുന്നു. അവര്‍ കണ്ടത് കമ്യൂണിസത്തിന്റെ പരാജയമാണ്! സോവിയറ്റ്യൂണിയന്‍ ഭൂമിയിലെ സ്വര്‍ഗ്ഗരാജ്യമെന്നാണ് അവര്‍ ധരിച്ചിരുന്നതത്രെ. അവര്‍ നിരാശയോടെ മടങ്ങി. ഈ ബുദ്ധിജീവികളുടെ ലേഖനങ്ങളും അവരെക്കുറിച്ച് പുറത്തുള്ളവര്‍ എഴുതിയ ലേഖനങ്ങളുമാണ് ""തോറ്റ ദൈവം"" എന്ന സമാഹാരത്തിലെ ഉള്ളടക്കം. കുരുടന്മാര്‍ ആനയെ കണ്ടതുപോലെയാണ് ഈ ബുദ്ധിജീവികള്‍ സോവിയറ്റ് യൂണിയനെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വീക്ഷിച്ചതും വിലയിരുത്തിയതും. തോറ്റ ദൈവങ്ങളുടെ നിരയില്‍ എത്താന്‍ കേരളത്തില്‍നിന്നും ഇപ്പോള്‍ ഒരു കുഞ്ഞു മനുഷ്യന്‍ വെമ്പുന്നതായി കാണുന്നു. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരല്ലാതെ മറ്റാരും അല്ല ഇത്. ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍, പൊന്‍കുന്നം വര്‍ക്കി, പിണറായി വിജയന്‍ തുടങ്ങിയ പേരുകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ ജനിച്ചുവളര്‍ന്ന പ്രദേശത്തിന്റെ പേരുകൂടി കൂട്ടിച്ചേര്‍ത്തതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ എന്നു കേള്‍ക്കുമ്പോള്‍ ആരും തെറ്റിദ്ധരിക്കേണ്ട. ബര്‍ളിനില്‍ ജനിച്ചുവളര്‍ന്ന ആളല്ല, കണ്ണൂര്‍ ജില്ലയിലെ നാറാത്ത് കുഞ്ഞനന്തന്‍നായര്‍. സോഷ്യലിസ്റ്റ് ജര്‍മ്മനിയുടെ തലസ്ഥാനമായിരുന്ന ബര്‍ലിനില്‍ കുറെക്കാലം പത്രപ്രവര്‍ത്തകന്‍ ആയി കുഞ്ഞനന്തന്‍നായര്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടംവിട്ടപ്പോള്‍ ഒരു പൈസ പോലും ചിലവില്ലാത്ത ബര്‍ലിന്‍ എന്നൊരു തൊപ്പി ചുമ്മാ എടുത്ത് തലയില്‍ ചാര്‍ത്തി എന്നു മാത്രം.

ഇന്ത്യന്‍ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചരിത്രം വളരെ ചുരുങ്ങിയ ഒരു പരിധിവരെ പൊളിച്ചെഴുതിക്കൊണ്ടാണ് കുഞ്ഞനന്തന്‍നായര്‍ തന്റെ ആത്മകഥ ആയ ""പൊളിച്ചെഴുത്ത്"" മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയത്. ബര്‍ലിനില്‍നിന്നും "കുഞ്ഞനന്തന്‍നായരുടെ കമ്പി" എന്ന പേരില്‍ കുഞ്ഞനന്തന്‍നായര്‍ അയക്കുന്ന വാര്‍ത്തകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പാര്‍ടി പത്രങ്ങളില്‍ വന്നിരുന്നത് വായിച്ച പരിചയം മാത്രമേ അന്ന് എനിക്കുള്ളൂ. പെതുവെ വലിയ മതിപ്പായിരുന്നു. അതുവെച്ച് താല്‍പര്യത്തോടെ പൊളിച്ചെഴുത്ത് വായിക്കാന്‍ തുടങ്ങി. പത്തറുപത് കൊല്ലങ്ങള്‍ക്കുമുമ്പുള്ള സംഭവങ്ങളല്ലേ?

ആരംഭത്തില്‍ സത്യസന്ധമല്ലാത്ത ചില പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ അത് ഓര്‍മ്മപ്പിശക് കൊണ്ടായിരിക്കാം എന്നുകരുതി. അല്‍പസ്വല്‍പം അത്യുക്തിയും ആത്മപ്രശംസയും സ്വാഭാവികം ആയിരിക്കുമല്ലോ എന്നും കരുതി. സാരമാക്കേണ്ടതില്ല. പിന്നേയും അസത്യ പ്രസ്താവനകള്‍ വായിച്ചപ്പോള്‍ പോക്ക് അത്ര പന്തിയല്ലെന്ന് വ്യക്തമായി. ഇടപ്പള്ളി പൊലീസ്സ്റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ കമ്യൂണിസ്റ്റ് വേട്ടയ്ക്കിടയില്‍ ആലുവയിലെ ഒരു ഒളിത്താവളത്തില്‍നിന്ന് ഒരു സ്റ്റെന്‍ഗണ്‍ (യന്ത്രത്തോക്ക്) പൊലീസ് പിടിച്ചെടുത്തു. തുടരെ അഞ്ഞൂറ് തിരകള്‍ പൊട്ടിക്കാവുന്ന തോക്ക്. ആ തോക്ക് താന്‍ ബോംബേയില്‍നിന്നും വിലയ്ക്കുവാങ്ങി കേരളത്തില്‍ എത്തിച്ചതാണെന്ന് എഴുതാന്‍ കുഞ്ഞനന്തന്‍നായര്‍ക്ക് ലേശംപോലും സങ്കോചം ഉണ്ടാകാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി. കുഞ്ഞനമ്പന്‍നായര്‍ എഴുതി. ""..........

ഇടപ്പള്ളി സംഭവത്തിന് മുമ്പേ രണ്ട് സ്റ്റെന്‍ ഗണ്ണുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതു വാങ്ങാനുള്ള പണം ബോംബേയില്‍നിന്നാണ് സംഘടിപ്പിച്ചുകൊണ്ടുവന്നത്. രണ്ട് തോക്കുകള്‍ വാങ്ങാനാണ് തീരുമാനിച്ചതെങ്കിലും ഒന്നേ കിട്ടിയുള്ളു. അതാണ് പിടികൂടിയത്. തോക്ക് ഉപയോഗിക്കാന്‍ ചിലര്‍ക്ക് പരിശീലനം നല്‍കിയിരുന്നു"". ""1946ല്‍ പുന്നപ്ര വയല സമരത്തിന് തൊട്ടുമുമ്പും യന്ത്രത്തോക്കുകള്‍ കൊണ്ടുവന്നിരുന്നു. ബോംബെയില്‍നിന്നാണ് നാലു സ്റ്റെന്‍ഗണ്ണുകള്‍ കേരളത്തില്‍ കൊണ്ടുവന്നത്. ട്രെയിനില്‍ വലിയ സോപ്പുപെട്ടിയില്‍ വ്യാജ മേല്‍വിലാസത്തില്‍ കൊണ്ടുവന്ന തോക്കുകള്‍ എറണാകുളത്ത് ഇറക്കി. അവിടെനിന്ന് വൈക്കത്തേക്കും പിന്നീട് ആലപ്പുഴയ്ക്കും ബോട്ടില്‍ കൊണ്ടുപോകാനായിരുന്നു പദ്ധതി. എറണാകുളത്ത് നിന്നും ബോട്ടില്‍ വൈക്കത്തേക്ക് എത്തിക്കാന്‍ നിയുക്തരായവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പക്ഷേ തോക്ക് ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോള്‍ വേമ്പനാട്ടുകായലില്‍ മുക്കി"". (പൊളിച്ചെഴുത്ത്, പേജ് 100) ഇടപ്പള്ളി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ ലേഖകന്‍ എഴുതിയ ""ആലുവാപ്പുഴ പിന്നെയും ഒഴുകി"" എന്ന പുസ്തകത്തില്‍, ആലുവയില്‍ പൊലീസ് സ്റ്റെന്‍ഗണ്‍ പിടിച്ചെടുത്തു എന്ന് സൂചിപ്പിച്ചതല്ലാതെ ആ തോക്ക് പാര്‍ടിയുടെ കൈവശം എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് വിശദീകരിച്ചിരുന്നില്ല. ആ പഴുത് മുതലാക്കിയാണ് തോക്കിന്റെ അവകാശവാദവുമായി കുഞ്ഞനന്തന്‍നായര്‍ പുറപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് ആ തോക്കിന്റെ കഥ ഞാന്‍ വിട്ടുകളഞ്ഞു എന്നത് ഇത്തരുണത്തില്‍ സ്വാഭാവികമായും ചോദിച്ചേക്കാം. കുഞ്ഞനന്തന്‍നായരെപ്പോലെ ഞാന്‍ ഒരു കൃതഹസ്തനായ എഴുത്തുകാരനല്ല. ദേശാഭിമാനി പത്രാധിപസമിതി അംഗം എം എന്‍ കുറുപ്പ് വാരാന്തപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്ത നാളുകളില്‍ ഒരു നിര്‍ദ്ദേശം എന്റെ മുമ്പില്‍ അവതരിപ്പിച്ചു. ""നിങ്ങള്‍ ഒളിവിലും ദീര്‍ഘകാലം ജയിലിലും കഴിഞ്ഞ ആളല്ലേ? തോപ്പില്‍ ഭാസിയെപ്പോലെ നിങ്ങള്‍ക്കും പലതും പറയാന്‍ ഉണ്ടാകുമല്ലോ. ദയവായി അവയെഴുതി വാരാന്തപ്പതിപ്പിനെ സഹായിക്കരുതോ?"" എം എന്‍ കുറുപ്പിന്റെ നിര്‍ദ്ദേശം ആദ്യം എന്നെ കുഴക്കി.

1952ല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ ബോധിപ്പിച്ചു ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ "ആലുവാപ്പുഴ പിന്നെയും ഒഴുകി"യുടെ രണ്ട് അധ്യായങ്ങള്‍ എഴുതി. പക്ഷേ വെളിച്ചം കണ്ടില്ല. ഇതിനിടയില്‍ ഹൈക്കോടതി അപ്പീല്‍ വാദംകേട്ട് ഞങ്ങളുടെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തുകയും ഞങ്ങള്‍ ജയിലിലേക്കു പോവുകയും ചെയ്തു.... ഇപ്പോള്‍ പത്രാധിപര്‍തന്നെ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് നര്‍മ്മം തുളുമ്പുന്ന കോണ്‍സ്റ്റബിള്‍മാരായ മര്‍ഡര്‍ ഗോപാലപിള്ളയും ഡോങ്കി രാമന്‍പിള്ളയും മത്തങ്ങ പങ്കജാക്ഷന്‍പിള്ളയും വാരാന്തപ്പതിപ്പില്‍ ഇടംതേടിയെത്തിയത്. അപ്പോള്‍ സംസ്ഥാനകമ്മിറ്റി ഇടപെട്ടു. പോര, ഇടപ്പള്ളി സംഭവത്തെക്കുറിച്ചും സഖാക്കള്‍ ലോക്കപ്പിലും ജയിലിലും അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും മുഴുവനും എഴുതണം. അത്തരം അനുഭവങ്ങള്‍ ആരും എഴുതിയിട്ടില്ല. അങ്ങനെ പ്രേത്സാഹനം കിട്ടിയെങ്കിലും നേരത്തേ എടുത്തുപറഞ്ഞതുപോലെ ഞാന്‍ എഴുത്തുകാരനല്ലാത്തതുകൊണ്ട് പ്ലാന്‍ചെയ്ത് എഴുതാന്‍ അറിയില്ലായിരുന്നു. തന്നേയുമല്ല, സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ നിറഞ്ഞ വ്യവസായ മേഖലയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകനുമാണ്.

പുരോഗമന കലാസാഹിത്യസംഘത്തിന്റെ ജില്ലാസെക്രട്ടറിയുടെ ചുമതലയുമുണ്ട്. സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പല പരിപാടികള്‍ ഏറ്റെടുത്ത് ജില്ലയില്‍ വിജയകരമായി നടപ്പാക്കുന്നതിനിടയില്‍ ഓരോ ആഴ്ചയിലും ആവശ്യമായ ലേഖനം തിരക്കുപിടിച്ച് എഴുതേണ്ടതായി വന്നു. അങ്ങനെയാണ് സംഭവങ്ങള്‍ അവയുടെ ക്രമംവിട്ട് പൂര്‍വാപര ബന്ധം മാറ്റിവെച്ച് എഴുതാന്‍ തുടങ്ങിയത്. ഒടുവില്‍ പുസ്തകം ആക്കിയപ്പോള്‍ അതിന്റെ ആമുഖത്തില്‍ ""പലതും വിട്ടുപോയിട്ടുണ്ടാകാം"" എന്നുകൂടി എഴുതിച്ചേര്‍ത്തു. അങ്ങനെയാണ് തോക്കിന്റെ കഥ വിട്ടുപോയത്. 1950-ലാണ് ഇടപ്പള്ളി പൊലീസ്സ്റ്റേഷന്‍ ആക്രമണം നടന്നതും തുടര്‍ന്ന് പൊലീസ്, ഒളിത്താവളത്തില്‍നിന്നും സ്റ്റെന്‍ഗണ്‍ പിടിച്ചെടുത്തതും. അന്‍പത്തിഅഞ്ച് കൊല്ലങ്ങള്‍ക്കുശേഷം ഈ തോക്കിന് കപട അവകാശവാദവുമായി ആരെങ്കിലും വരാന്‍ ഇടയുണ്ടെന്ന് അന്ന് സ്വപ്നേപി വിചാരിക്കാന്‍ ഇടയില്ലല്ലോ. സ്റ്റെന്‍ഗണ്‍ പാര്‍ട്ടിക്ക് എത്തിച്ചുകൊടുത്ത ശ്രീധരന്‍നായര്‍ ലോക്കപ്പില്‍ എത്തുന്നത്, ഞങ്ങള്‍ നിരാഹാര സമരംചെയ്ത് ലോക്കപ്പു മര്‍ദ്ദനം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ച നാളുകളിലാണ്. അദ്ദേഹത്തെ പൊലീസുകാര്‍ മര്‍ദ്ദിച്ചുമില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ കേസ് വിസ്തരിച്ച് ശിക്ഷിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. ശ്രീധരന്‍നായരും തോക്കിന്റെ ചരിത്രവും ""ആലുവാപ്പുഴ പിന്നെയും ഒഴുകി""യില്‍ വിട്ടുപോകാന്‍ ഇതും ഒരു കാരണമാണ്. (തുടരും)

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത വാരിക

രണ്ടാം ഭാഗം ആ തോക്കിന്റെ കഥ

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ടി പരിപാടിയും സംഘടനാരീതികളും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്ക നടപടകളെ ക്ഷണിച്ചുവരുത്തും. അച്ചടക്ക നടപടികള്‍ ചിലരെ പ്രകോപിപ്പിക്കും. നാളുകളായി ഉള്ളില്‍ താലോലിച്ചിരുന്ന ആശകള്‍ സഫലമാകുന്നില്ലെന്നു കാണുമ്പോള്‍ അവര്‍ പ്രതികാരമൂര്‍ത്തികളായി മാറുന്നു.മുലപ്പാലൂട്ടി വളര്‍ത്തിയ അമ്മയുടെ നെഞ്ചിലേക്ക് കഠാരി കുത്തിയിറക്കാന്‍ മടിക്കാത്തവരായിത്തീരുന്നു. തങ്ങളാണ് പാര്‍ടിയെ വളര്‍ത്തി ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് കൂസലെന്യേ അവകാശപ്പെടും. ചിലരുടെ കാര്യത്തില്‍ ഈ അവകാശവാദത്തില്‍ സത്യത്തിന്റെ അംശം ഉണ്ടാകാം. പക്ഷേ അതൊന്നും അച്ചടക്കലംഘനത്തിന് ലൈസന്‍സ് ആകുന്നില്ല. അവര്‍ പാര്‍ടിയുടെ നേരെ കുതിച്ച് ചാടും. പാര്‍ടിയില്‍ ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ പാര്‍ടിയുടെ ""ഉള്ളറ രഹസ്യങ്ങള്‍"" തങ്ങള്‍ക്കറിയാമെന്ന മട്ടില്‍ ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാഴ്വേല നടത്തും.

Baiju Elikkattoor said...

ബാലാ, മ്മടെ മറ്റേ കുഞ്ഞനന്തന് മുന്കൂര് കിട്ടുമോ.....? 

Anonymous said...

പണ്ടത്തെ പഹയന്മാരുടെ ധൈര്യം ഇപ്പഴത്തെ പഹയ്നമാര്‍ക്കില്ലാന്നു കൂട്ടിക്കൊളീ , ഇപ്പോള്‍ കസ്ടടിയില്‍ കേറുമ്പോഴേ പറയുന്നു എന്നെ അടിക്കല്ലേ പോലീസേ എല്ലാം മണി മണി ആയ പറഞ്ഞോളാം എന്ന് , വലിയ വിപ്ലവാഹ്വാനം നടത്തുന്ന സീ എച് അശോകനും ഒക്കെ ഹ പോലീസിനോട് എത്ര സഹകരിക്കുന്നെന്നോ അപ്പോള്‍ കേരള പോലീസിന്റെ തോഴി ഇത്ര പേടി ആയിരുന്നെന്നോ? അപ്പോള്‍ ഇവന്മാര്‍ ഇവിടെ ആള്‍ക്കാരെ നേരത്തെ വെട്ടിക്കൊന്നത് ഈ മരുന്ന് അന്ന് കിട്ടാഞ്ഞത് കൊണ്ടാണെന്നോ? ആപത്തു വരുമ്പോള്‍ കൂട്ടത്തോടെ