Monday, June 18, 2012

മാധ്യമങ്ങളും നിയമലംഘനവും

ജൂണ്‍ ആറിന് അഡ്വ. ശ്രീധരന്‍പിള്ള മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനം തെറ്റിദ്ധാരണ പരത്തുന്നതാണ്. സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കോടതിയലക്ഷ്യകേസ്, 2010 ഡിസംബര്‍ 22ന് കേരള ഹൈക്കോടതി ണ.ജ(ര)ചീ.13426ന10 എന്ന കേസില്‍ പുറപ്പെടുവിച്ച ഉത്തരവ് ദൃശ്യമാധ്യമങ്ങളും പത്രങ്ങളും പരസ്യമായി ലംഘിച്ചത് കോടതിയെ ധരിപ്പിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ്. ഈ ഉത്തരവ് കേരളത്തിലെ എല്ലാ പത്ര- ദൃശ്യമാധ്യമങ്ങളും അന്ന് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ക്രിമിനല്‍ നടപടി നിയമം 172 ല്‍ പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധമായും മാധ്യമങ്ങളും ക്രിമിനല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും പാലിക്കണമെന്നും അതു പാലിച്ചില്ലെങ്കില്‍ അവര്‍ നിയമലംഘനത്തിന് ഉത്തരവാദികള്‍ ആകുമെന്നുമാണ് ആ കോടതിവിധിയുടെ അന്തഃസത്ത.

ക്രിമിനല്‍ നടപടിനിയമം 172-ാം വകുപ്പ് പറയുന്നത് ക്രിമിനല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവര്‍ചെയ്യുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ച് ഒരു ഡയറി സൂക്ഷിക്കണം എന്നതാണ്. ഈ ഡയറിയില്‍ കുറ്റകൃത്യത്തിന്റെ വിവരം അറിയുന്ന സമയം മുതല്‍ അന്വേഷണം അവസാനിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കണം. സാക്ഷിമൊഴികള്‍, അറസ്റ് ചെയ്യപ്പെട്ട പ്രതികളുടെ മൊഴികള്‍, സംശയിക്കുന്നവരുടെ മൊഴികള്‍, കണ്ടെടുത്ത സാധനങ്ങളുടെ വിവരങ്ങള്‍, സഞ്ചരിച്ച സ്ഥലം എന്നിവയെല്ലാം സവിസ്തരം പറയേണ്ടതുണ്ട്. കേസ് ഡയറി ക്രിമിനല്‍ കോടതികള്‍ക്ക് കേസിന്റെ വിചാരണസമയത്തോ മറ്റ് വിവിധ ഘട്ടങ്ങളിലോ വിളിച്ചുവരുത്താവുന്നതാണ്. പക്ഷേ, കേസ് ഡയറിയിലെ വിവരങ്ങള്‍ കോടതി തെളിവായി സ്വീകരിക്കാന്‍ പാടില്ല എന്നും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, കേസ് ഡയറി, കോടതിക്കല്ലാതെ മറ്റാര്‍ക്കും പരിശോധിക്കാനോ അതിലെ വിവരങ്ങള്‍ അറിയാനോ അധികാരമില്ല എന്നും ഈ വകുപ്പില്‍ പറഞ്ഞിട്ടുണ്ട്.

2010 ഡിസംബര്‍ 22ന് ഹൈക്കോടതി പറഞ്ഞ വിധി, ക്രിമിനല്‍ നടപടി നിയമം 172-ാം വകുപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തുപറയുകമാത്രമാണ് ചെയ്യുന്നത്. കേസ് ഡയറിയിലെ കാര്യങ്ങള്‍ പുറത്തുവിട്ടാലുണ്ടാകുന്ന ആപത്ത് ഈ വിധിയില്‍ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്. ഈ വിധിയിലെ അഞ്ചാം ഖണ്ഡികയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പറയുന്നത്.
ഈ വിധിയില്‍ പ്രധാനമായും ഹൈക്കോടതി പറയുന്നത്- ഒരു എഫ്ഐആര്‍ പൊലീസ് രജിസ്റര്‍ചെയ്ത് കോപ്പി മജിസ്ട്രേട്ട് കൈപ്പറ്റിക്കഴിഞ്ഞാല്‍, അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൂടാ; ഇത്തരം വാര്‍ത്തകള്‍ സബ് ജുഡീസ് (കോടതി പരിഗണനാവിഷയം) ആണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നത് കോടതിക്ക് അനാവശ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കോടതി പറഞ്ഞ മറ്റൊരു കാര്യം പൊലീസ് അന്വേഷണഭാഗമായി കണ്ടെടുക്കുന്ന പലകാര്യങ്ങളും കോടതികള്‍ക്ക് തെളിവായി സ്വീകരിക്കാന്‍ പറ്റാത്തതാണെന്നും പലകാര്യങ്ങളും മൂന്നാംമുറയിലൂടെ നേടിയെടുത്ത കാര്യങ്ങളാകാമെന്നുമാണ്. അത്തരം കാര്യങ്ങള്‍ ഒരു നിയമകോടതിയിലും നിലനില്‍ക്കില്ല എന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്. സത്യം പലപ്പോഴും ഒളിപ്പിച്ചുവയ്ക്കുകയും എരിവും പുളിയും ചേര്‍ത്ത് കഥകള്‍ക്കുവേണ്ടി മാറ്റി മറിക്കുകയുമാണ് ചെയ്യാറുള്ളത് എന്നും ഈ വിധിയില്‍ പറഞ്ഞിട്ടുണ്ട്. സാധാരണ ജനങ്ങളെ ഒരു പ്രത്യേക രീതിയില്‍ കേസിന്റെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ അവസാനം കോടതിവിധികള്‍ സ്വീകരിക്കാന്‍ തന്നെ വിസമ്മതിച്ചേക്കാം എന്നും കോടതി ഓര്‍മിപ്പിക്കുന്നു. കോടതി തെളിവുകള്‍ ഇല്ലെന്നു പറഞ്ഞ് ഒരു കേസ് വെറുതെവിട്ടാല്‍ ഇത്തരം സാഹചര്യത്തില്‍ ജനങ്ങള്‍ കോടതിവിധി സ്വീകരിക്കാത്ത അവസ്ഥവരെ സംജാതമാകാം എന്നും കോടതി പറയുന്നു. നിയമത്തില്‍ വിശ്വാസമുള്ള പൊതുസമൂഹത്തിന് ഇത്തരം അവസ്ഥകള്‍ സഹിക്കാവുന്നതല്ല എന്നും കോടതി പറഞ്ഞിട്ടുണ്ട്. മേല്‍ വിധിയിലെ അഞ്ചാം ഖണ്ഡികയില്‍ അവസാനം പറഞ്ഞിരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഈ വിധിയില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിച്ചാല്‍ അതിനുള്ള നടപടികള്‍ക്കു വിധേയരാകാന്‍ ബാധ്യസ്ഥരാണ് എന്നാണ്.

കേരളത്തിലെ പത്ര- ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ ടി പി രാമകൃഷ്ണന്‍ ഹൈക്കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ പറഞ്ഞത്, 2010 ഡിസംബര്‍ 22ന് കേരള ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ പരസ്യമായി ലംഘിക്കപ്പെട്ടു എന്നാണ്. ഈ കേസ് സ്വീകരിച്ച് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കോടതിയലക്ഷ്യത്തിന് പത്രമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും നോട്ടീസ് ഉത്തരവാകുകയും ചെയ്തിട്ടുണ്ട്.

ഈ കോടതിയലക്ഷ്യക്കേസില്‍ പറഞ്ഞത്, എതിര്‍കക്ഷികള്‍ ഹൈക്കോടതി വിധിയുടെ പരസ്യലംഘനമാണ് നടത്തുന്നത് എന്നാണ്. ഉദാഹരണമായി മൂന്ന് പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ രേഖകളായി കൊടുത്തു. വാര്‍ത്തകളിലെ തലവാചകങ്ങളല്ല കോടതിയലക്ഷ്യമായി പറഞ്ഞിരിക്കുന്നത്. വാര്‍ത്തകളില്‍ പറഞ്ഞിരിക്കുന്നത്, ക്രിമിനല്‍ നടപടി നിയമം 172-ാം വകുപ്പിന്റെ പരസ്യമായ ലംഘനമാണെന്നാണ്്. വാര്‍ത്തയില്‍ തലവാചകമല്ല, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പരിശോധിച്ചതും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവാകാന്‍ തക്കവണ്ണമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതും.

പി എസ് ശ്രീധരന്‍പിള്ള ഈ പ്രശ്നത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത് സ്വീകരിച്ചാല്‍ 2010 ലെ ഹൈക്കോടതി വിധിയും ക്രിമിനല്‍ നടപടി നിയമത്തിലെ 172-ാം വകുപ്പും ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ കാലത്ത് അടിച്ചേല്‍പ്പിച്ച പത്രമാരണങ്ങളേക്കാള്‍ വലിയ ഇടിത്തീയാണെന്ന് ലേഖകനു തോന്നുന്നതായി കാണാം. 2010ലെ വിധിയും 1898ല്‍ നിലവില്‍ വന്നതും 1973ല്‍ സ്വതന്ത്ര ഇന്ത്യ അംഗീകരിച്ചതുമായ ക്രിമിനല്‍ നടപടി നിയമം 172-ാം വകുപ്പും ശരിക്ക് ശ്രദ്ധിച്ചിട്ടില്ല എന്ന കാര്യം അദ്ദേഹത്തിന്റെ ലേഖനം വായിച്ചാല്‍ മനസിലാകും.
ഇന്ത്യന്‍ നിയമസംഹിതയോട് കൂറുള്ള എല്ലാ പൌരന്മാരും ആ വകുപ്പും ആ വകുപ്പ് ശരിയായ അര്‍ഥത്തില്‍ നിലനില്‍ക്കണം എന്നു പറഞ്ഞ 2010 ഡിസംബര്‍ 22ലെ ഹൈക്കോടതി വിധിയും അംഗീകരിച്ചേ പറ്റൂ. അതു ലംഘിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് സിപിഐ എം കോടതിയെ സമീപിച്ചതില്‍ ഒരു തെറ്റും കാണുന്നില്ല. മാത്രവുമല്ല കോടതിക്ക് ഇത് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കത്തക്കവണ്ണം പ്രാധാന്യമുള്ളതാണെന്ന് തോന്നുകയുംചെയ്തു.

*
അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍ ദേശാഭിമാനി 18 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജൂണ്‍ ആറിന് അഡ്വ. ശ്രീധരന്‍പിള്ള മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനം തെറ്റിദ്ധാരണ പരത്തുന്നതാണ്. സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ കേരള ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കോടതിയലക്ഷ്യകേസ്, 2010 ഡിസംബര്‍ 22ന് കേരള ഹൈക്കോടതി ണ.ജ(ര)ചീ.13426ന10 എന്ന കേസില്‍ പുറപ്പെടുവിച്ച ഉത്തരവ് ദൃശ്യമാധ്യമങ്ങളും പത്രങ്ങളും പരസ്യമായി ലംഘിച്ചത് കോടതിയെ ധരിപ്പിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ്. ഈ ഉത്തരവ് കേരളത്തിലെ എല്ലാ പത്ര- ദൃശ്യമാധ്യമങ്ങളും അന്ന് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ക്രിമിനല്‍ നടപടി നിയമം 172 ല്‍ പറഞ്ഞ കാര്യങ്ങള്‍ നിര്‍ബന്ധമായും മാധ്യമങ്ങളും ക്രിമിനല്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും പാലിക്കണമെന്നും അതു പാലിച്ചില്ലെങ്കില്‍ അവര്‍ നിയമലംഘനത്തിന് ഉത്തരവാദികള്‍ ആകുമെന്നുമാണ് ആ കോടതിവിധിയുടെ അന്തഃസത്ത.