Monday, June 25, 2012

സിബിഐയുടെ അടിമപ്പണി

ഒന്നാം ഭാഗം

രണ്ടാം ഭാഗം

മൂന്നാം ഭാഗം

ഫസലിനെ കൊന്നത് ആരാണെന്ന് സിപിഐ എം കണ്ടുപിടിച്ച് സിബിഐക്ക് കൊണ്ടുകൊടുക്കേണ്ട അവസ്ഥയാണ്. പാര്‍ടിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പലവട്ടം പരിശോധന നടന്നു. പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒരന്വേഷണത്തിലും അത്തരം സൂചന കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ദിവസം ഫസലിന്റെ അടുത്ത ആളുകളിലുണ്ടായ പ്രതികരണം, പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ഭക്ഷണ അവശിഷ്ടം എന്നിവമാത്രമാണ് ചില സംശയങ്ങള്‍ ഉണര്‍ത്തിയത്്. കേസ് ഏതുവിധേനയും ആര്‍എസ്എസിന്റെ തലയിലിട്ട് അവസാനിപ്പിക്കാന്‍ എന്‍ഡിഎഫിന്റെ ചില നേതാക്കള്‍ നടത്തിയ ശ്രമം മറ്റൊന്ന്. എന്തായാലും രാഷ്ട്രീയമായ കാരണം ആരും കണ്ടെത്തിയില്ല. എന്നിട്ടും എങ്ങനെ സിപിഐ എമ്മിലും കാരായി രാജനിലും ചന്ദ്രശേഖരനിലും സിബിഐ എത്തി എന്നതാണ് പ്രശ്നം. രാജന്‍ തലശേരിയിലെ പാര്‍ടി ഏരിയ സെക്രട്ടറിയായിരുന്നു; ചന്ദ്രശേഖരന്‍ ലോക്കല്‍ സെക്രട്ടറിയാണ്. സിബിഐക്ക് കേസെടുക്കാന്‍ അത്രയും മതി എന്ന് വന്നിരിക്കുന്നു.

കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജന്‍ കൊലചെയ്യപ്പെട്ടപ്പോള്‍, പൊലീസ് സിപിഐ എം ഓഫീസിലേക്ക് പാഞ്ഞുകയറി അന്നത്തെ ഏരിയ സെക്രട്ടറി എം ഒ പത്മനാഭനെയാണ് അറസ്റ്റ് ചെയ്തത്. സര്‍വാദരണീയനും രോഗവിവശനുമായ അദ്ദേഹത്തെ ടാഡ കേസില്‍പ്പെടുത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. കേസില്‍ എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടല്ല- സിപിഐ എം ഏരിയ സെക്രട്ടറിയാണ് എന്നതുകൊണ്ട്. ഇരിട്ടി ഏരിയ സെക്രട്ടറി ശ്രീധരനെയും അന്ന് ടാഡയില്‍ കുടുക്കി തടവിലിട്ടു. ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ പിടിച്ചിരിക്കുന്നു. പാര്‍ടി നേതാവായാല്‍, ആ സമയത്ത് അന്നാട്ടില്‍ നടക്കുന്ന കേസുകളില്‍ പ്രതിയായിക്കൊള്ളണം എന്ന സ്ഥിതി.

ഫസല്‍കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചയാളാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ഋഷിരാജ് സിങ്. ഇപ്പോള്‍ സിങ് സിബിഐയിലാണ്. സിബിഐ എങ്ങനെയൊക്കെ ദുരുപയോഗിക്കപ്പെടുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ആളും ഇന്ന് സിങ്ങുതന്നെ. താന്‍ ക്രൈംബ്രാഞ്ചിന്റെ അധിപനായിരുന്നപ്പോള്‍ ഉണ്ടാകാത്ത എന്ത് തെളിവാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം തന്റെ സിബിഐ അനുയായികളോട് തിരക്കും എന്ന് ആശിക്കാനേ തരമുള്ളൂ. കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. മാധ്യമങ്ങളുടെ നിറംപിടിപ്പിച്ച കഥകള്‍ കോടതിയെപ്പോലുംസ്വാധീനിച്ചു. പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്തു. അന്ന്, സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസ് സര്‍ക്കാര്‍ തീരുമാനമില്ലാതെ സിബിഐക്ക് വിടുന്നതിനെതിരെയാണ് അപ്പീല്‍പോയത്. അതുപോലും സിപിഐ എമ്മിനെതിരായ വാദമായി ഇന്ന് പ്രചരിപ്പിക്കുന്നു. എന്‍ഡിഎഫിന്റെ സ്ഥിതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഷ്ടത്തിലായിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടുന്നത് 2010 ജൂലൈ നാലിനാണ്. അതിനു പിന്നില്‍ എന്‍ഡിഎഫ് തീവ്രവാദി സംഘമാണെന്ന് വ്യക്തമായതോടെ ശക്തമായ പൊലീസ് നടപടിയുണ്ടായി. ഐജി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം കേസന്വേഷിച്ചു. എന്‍ഡിഎഫിന്റെ ആയുധപരിശീലനം, ഭീകരബന്ധങ്ങള്‍, ധനസ്രോതസ്സ്, പൊലീസിലടക്കമുള്ള നുഴഞ്ഞുകയറ്റം- ഇവയെല്ലാം പുറത്തുവന്നുകൊണ്ടിരുന്നു. നാട്ടിലാകെ സദാചാരപൊലീസ് ചമഞ്ഞ് നടക്കുന്ന അതിക്രമങ്ങള്‍ക്ക് നിയമത്തിന്റെ വിലക്കുവീണു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ വിലക്കി. ഫ്രീഡംപരേഡ് എന്നപേരില്‍ നടത്തിയിരുന്ന ശക്തിപ്രകടനം മുടങ്ങി. സമൂഹത്തില്‍നിന്ന് എന്‍ഡിഎഫ് ഒറ്റപ്പെട്ടു.

മുസ്ലിംസമുദായത്തിലെ തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പരസ്യമായ നിലപാടെടുത്തു. കോളേജ് അധ്യാപകന്റെ കൈ വെട്ടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇസ്ലാമിനെയും സമൂഹത്തെയുമാണ് അപമാനിച്ചതെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ), അഡ്വ. കെ പി മുഹമ്മദ് (മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍), ഹമീദ് വാണിമേല്‍ (ജമാ അത്തെ ഇസ്ലാമി), ഗഫൂര്‍ പുതുപ്പാടി (പിഡിപി), പ്രൊഫ. പി ഒ ജെ ലബ്ബ (എംഇഎസ്), ടി കെ അബ്ദുള്‍ കരീം (എംഎസ്എസ്), കെ ടി ജലീല്‍, പി ടി എ റഹീം എന്നിവര്‍ ഒന്നിച്ചുചെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളോട് വ്യക്തമാക്കി. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെതുടര്‍ന്ന്, മതതീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രവര്‍ത്തനം കര്‍ശനമായി അടിച്ചമര്‍ത്താന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിന്റെ ഉന്നതതല യോഗം വിളിച്ച് നിര്‍ദേശം നല്‍കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ വിലാസത്തില്‍ സിം കാര്‍ഡ് നല്‍കുന്ന മൊബൈല്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയും ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ നടത്തിയ 22 കൊലപാതക കേസ് പുനരവലോകത്തിനെടുത്തു. തീവ്രവാദ സംഘടനകള്‍ക്കുള്ള വിദേശ സാമ്പത്തികസഹായം അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ജനാധിപത്യവും അംഗീകരിക്കാതെ തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടാനുറച്ച ഭീകരപ്രവര്‍ത്തനം തടയപ്പെട്ടപ്പോള്‍, ആ സംഘടനയുടെ മുഖ്യശത്രുവായി അന്നത്തെ ആഭ്യന്തരമന്ത്രി മാറി. അവര്‍ക്ക് സഹായവാഗ്ദാനം കിട്ടിയത് കേന്ദ്ര ഭരണകക്ഷിയില്‍നിന്നാണ്. പിന്നീട്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിതന്നെ നേരിട്ട് സഹായിക്കാനെത്തി. ഇരുകൂട്ടരുടെയും പൊതുശത്രുവായ സിപിഐ എമ്മിനെതിരെ ഫസല്‍കേസ് എന്ന വാള്‍ മൂര്‍ച്ചകൂട്ടി പ്രയോഗിക്കുന്നത് അങ്ങനെയാണ്.

കോടിയേരി ബാലകൃഷ്ണനെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുന്നിടംവരെയാണ് ഈ ഗൂഢാലോചന വളര്‍ന്നത്്. സമാനതകളില്ലാത്ത അനുഭവമാണ് ഈ കേസിന്റേത്. അവിശ്വസനീയമായ കെട്ടുകഥകളല്ലാതെ, വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ ഉദീരണങ്ങളല്ലാതെ ഒന്നുമില്ല; തരിമ്പുപോലുമില്ല തെളിവ്. സിബിഐയുടെ മുകളിലിരിക്കുന്ന ഒരു സഹമന്ത്രിയുടെ രാഷ്ട്രീയ കുബുദ്ധിയും ഭീകരപ്രവര്‍ത്തനം നടത്തുന്ന കൂട്ടരും ചേര്‍ന്ന് നിയമത്തെയും ജനാധിപത്യത്തെയും നീതിയെയും ജനങ്ങളുടെ ബോധത്തെയും കടന്നാക്രമിക്കുകയാണ്. സദാചാര പൊലീസായി മാറി കൊലപാതകങ്ങള്‍വരെ നടത്തുന്ന; വര്‍ഗീയവിഷം സമൂഹത്തില്‍ കുത്തിവയ്ക്കുന്ന; മനുഷ്യനെ ഏറ്റവും പൈശാചികമായി കൊല്ലാന്‍ പരിശീലനം നേടിയ; ദേശവിരുദ്ധ രീതിയിലൂടെ പണം കുന്നുകൂട്ടുന്ന വിഷവിത്തുകള്‍ ഇവിടെ ഗാന്ധിയന്മാരായി വേഷമണിയുകയാണ്. അവര്‍ക്കുവേണ്ടി; അവരെ വിശുദ്ധപ്പട്ടമണിയിക്കാനായി ഭരണസംവിധാനങ്ങളെയും അന്വേഷണ ഏജന്‍സിയെയും ദുരുപയോഗിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് സുനില്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകരാണെന്ന ഒറ്റക്കാരണത്താലാണ് നിരപരാധികളായ നാല് യുവാക്കളെ പൊലീസും ഭരണനേതൃത്വവും കള്ളക്കേസില്‍ കുടുക്കിയത്. കേസില്‍പ്പെട്ടതോടെ നാലുപേരും കുടുംബവും അനുഭവിച്ച കടുത്ത മാനസിക- ശാരീരിക പീഡനങ്ങള്‍ അവരുടെ ജീവിതത്തെ തിരിച്ചെടുക്കാനാകാത്ത വിധം ഉലച്ചു. മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെയാണ് കൊലക്കേസില്‍ കുടുക്കിയത്. ബിജെപി പ്രവര്‍ത്തകനായ തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ, മൂന്ന് സഹോദരിമാര്‍ എന്നിവരെ ആക്രമിച്ചതായിരുന്നു കേസ്. സുനിലിനെ വെട്ടിനുറുക്കി. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു. കൊല നടത്തിയത് സിപിഐ എം ആണെന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. തലേദിവസം ഗുരുവായൂര്‍ സ്വദേശി കണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പ്രതികാരമാണിതെന്നായിരുന്നു പ്രചാരണം. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ വിവിധ വകുപ്പുകളില്‍ 33 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇതു ജീവപര്യന്തമായി. ഇതിനിടെ, തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും ആക്രമിച്ചത് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്നു പ്രവര്‍ത്തിച്ച സിനിമ തിയറ്ററുകള്‍ കത്തിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ പ്രതിയായ സെയ്തലവി അന്‍വരിയും കൂട്ടാളികളുമാണ് സുനില്‍ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു. ഇവിടെയും അനുഭവം മറിച്ചാകില്ല.

ഇന്ന് നെറികെട്ട രാഷ്ട്രീയ അടിമപ്പണിചെയ്യുന്ന സിബിഐയും ചെയ്യിക്കുന്ന മേലാളന്മാരും ജനങ്ങള്‍ക്കുമുന്നില്‍ നിരന്നുനിന്ന് കണക്കുപറയേണ്ട അവസരമാകും അത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ വ്യാജമായി കേസില്‍കുടുക്കി ജയിലിലടയ്ക്കുന്നതിന്റെ ഭവിഷ്യത്ത് അതിഗുരുതരമാകുമെന്ന ധാരണ യുഡിഎഫ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ കാരിരുമ്പഴിക്കുള്ളില്‍ കിടന്നാലും തീരാത്ത പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരുടെ കൂടാരമാണ് യുഡിഎഫ്. അവരില്‍നിന്ന് സത്യവും നീതിയും ആരും പ്രതീക്ഷിക്കുന്നില്ല. സിബിഐ ഉണ്ടാക്കിയ കേസില്‍ കോടതി മുമ്പാകെ ഹാജരായ കാരായി രാജനും ചന്ദ്രശേഖരനും തങ്ങള്‍ക്ക് ഫസലിനെ അറിയുകതന്നെയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറിയും എന്നതിന് തെളിവ് സിബിഐ നല്‍കിയിട്ടുമില്ല. ഇത് അപകടകരമായ പോക്കാണ്. ഇതിന് വളംവച്ചുകൊടുക്കുന്നവര്‍ക്കെതിരെയാകും ഇതേ ആയുധം നാളെ പ്രയോഗിക്കപ്പെടുന്നത്. വര്‍ഗീയ തീവ്രാദികള്‍ക്കുവേണ്ടി വിടുപണിചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കൊതിക്കുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ കണക്കുപറയേണ്ട നാള്‍ വിദൂരമല്ല. (അവസാനിച്ചു)

*
പി എം മനോജ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഫസലിനെ കൊന്നത് ആരാണെന്ന് സിപിഐ എം കണ്ടുപിടിച്ച് സിബിഐക്ക് കൊണ്ടുകൊടുക്കേണ്ട അവസ്ഥയാണ്. പാര്‍ടിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പലവട്ടം പരിശോധന നടന്നു. പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒരന്വേഷണത്തിലും അത്തരം സൂചന കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ദിവസം ഫസലിന്റെ അടുത്ത ആളുകളിലുണ്ടായ പ്രതികരണം, പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ഭക്ഷണ അവശിഷ്ടം എന്നിവമാത്രമാണ് ചില സംശയങ്ങള്‍ ഉണര്‍ത്തിയത്്. കേസ് ഏതുവിധേനയും ആര്‍എസ്എസിന്റെ തലയിലിട്ട് അവസാനിപ്പിക്കാന്‍ എന്‍ഡിഎഫിന്റെ ചില നേതാക്കള്‍ നടത്തിയ ശ്രമം മറ്റൊന്ന്. എന്തായാലും രാഷ്ട്രീയമായ കാരണം ആരും കണ്ടെത്തിയില്ല. എന്നിട്ടും എങ്ങനെ സിപിഐ എമ്മിലും കാരായി രാജനിലും ചന്ദ്രശേഖരനിലും സിബിഐ എത്തി എന്നതാണ് പ്രശ്നം. രാജന്‍ തലശേരിയിലെ പാര്‍ടി ഏരിയ സെക്രട്ടറിയായിരുന്നു; ചന്ദ്രശേഖരന്‍ ലോക്കല്‍ സെക്രട്ടറിയാണ്. സിബിഐക്ക് കേസെടുക്കാന്‍ അത്രയും മതി എന്ന് വന്നിരിക്കുന്നു.