Wednesday, June 20, 2012

കര്‍ഷകനെ കൊല്ലുന്ന വളംവിലവര്‍ധന

ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന കര്‍ഷക ജനസാമാന്യത്തിന്റെ ജീവിതം തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. 1995-2012ല്‍ 2,70,000ത്തോളം കൃഷിക്കാര്‍ ആത്മഹത്യയില്‍ അഭയംതേടി എന്ന കണക്ക്, രാജ്യത്തെ കാര്‍ഷികമേഖല എത്രമാത്രം ഗുരുതരമായ അവസ്ഥയിലെത്തിനില്‍ക്കുന്നു എന്ന് തെളിയിക്കുന്നു. കാര്‍ഷികരാജ്യമാണ് ഇന്ത്യ എന്നതും ജയ് കിസാന്‍ വിളികളും മറന്ന യുപിഎ സര്‍ക്കാര്‍ നവ ലിബറല്‍ നയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ മുറുകെപ്പിടിക്കുമ്പോള്‍ കര്‍ഷകന്റെ കഴുത്തിലെ കുരുക്കും മുറുകിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാര്‍ഷികമേഖലയ്ക്ക് മുന്തിയ പരിഗണനയാണ് സ്വാതന്ത്ര്യാനന്തരം ലഭിച്ചത്. ഒപ്പം കൃഷി നവീനമാക്കാനും പഞ്ചവത്സരപദ്ധതികളില്‍ തയ്യാറായി. കാര്‍ഷികവളര്‍ച്ചയുടെ നേട്ടങ്ങള്‍ കാര്യമായി ലഭിച്ചത് ധനിക കൃഷിക്കാര്‍ക്കായിരുന്നു എന്നത് ചൂണ്ടിക്കാട്ടുമ്പോള്‍ത്തന്നെ, ഭക്ഷ്യസ്വയംപര്യപ്തതയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റവും ചെറുകിട- ഇടത്തരം കൃഷിക്കാര്‍ക്കുണ്ടായ പരിമിതമായ പുരോഗതിയും അവഗണിക്കാവുന്നതല്ല. അത്തരമൊരവസ്ഥയില്‍നിന്നുള്ള പുറകോട്ടുപോക്കാണ് രണ്ടുപതിറ്റാണ്ടുമുമ്പ് കൊണ്ടുവന്ന നയംമാറ്റത്തിലൂടെ സംഭവിച്ചത്. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ കാര്‍ഷികനയങ്ങളില്‍ അടിസ്ഥാനമാറ്റം വരുത്തി. അതിന്റെ ദോഷം പടിപടിയായി കാര്‍ഷികമേഖലയെ ബാധിച്ചു. തുടര്‍ന്ന്, കയറ്റുമതിക്ക് മുന്‍ഗണന നല്‍കുന്നതും കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന പാട്ടകൃഷി വിപുലീകരിക്കുന്നതുമായ നവ ഉദാരണവല്‍ക്കരണനയംവന്നു. കാര്‍ഷിക സമ്പദ്ഘടനയെ തകിടംമറിച്ചാണ് ആ നയം നടപ്പാക്കപ്പെട്ടത്. കാര്‍ഷികമേഖലയിലേക്കുള്ള നീക്കിയിരുപ്പ് 1980കളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 14.5 ശതമാനം എന്നത് ഇപ്പോള്‍ 5.5 ശതമാനമായി ചുരുക്കി.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കല്‍, സബ്സിഡി വെട്ടിക്കുറയ്ക്കല്‍, കാര്‍ഷിക കമ്പോളത്തിലെ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളയല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വന്‍തോതിലുള്ള വിലതകര്‍ച്ച, ഉല്‍പ്പാദന ചെലവിലെ വന്‍ വര്‍ധന ഇവയെല്ലാമാണ് ആഗോളവല്‍ക്കരണനയങ്ങളുടെ ഫലം. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ താളം തെറ്റിയിരിക്കുന്നു. രാസവളങ്ങളുടെ നേരിട്ടുള്ള സബ്സിഡി എടുത്തുകളഞ്ഞാണ് യുപിഎ സര്‍ക്കാര്‍ ഈ പ്രതിസന്ധിയുടെ ആഴം വീണ്ടും കൂട്ടിയത്. തകരുന്ന കാര്‍ഷികമേഖലയ്ക്ക് വീണ്ടും ആഘാതമായി കമ്പനികള്‍ രാസവളംവില വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുന്നു. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില 30 മുതല്‍ 60 ശതമാനംവരെയാണ് ഒറ്റയടിക്ക് കൂട്ടിയത്. ജൂണ്‍ ഒന്നിന് വര്‍ധന നിലവില്‍ വന്നു. കീടനാശിനി വിലയും കാണെക്കാണെ ഉയരുകയാണ്. ഉല്‍പ്പന്നവിലയും കൃഷിച്ചെലവും ഒത്തുപോകാതെ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് താങ്ങാനാകുന്നതല്ല ഈ ആഘാതം. രണ്ട് വര്‍ഷത്തിനിടെ ഇത് പതിനൊന്നാംതവണയാണ് രാസവളത്തിന് വില കൂട്ടുന്നത്. വില വര്‍ധിപ്പിക്കാന്‍ നീക്കമുണ്ടെന്നറിഞ്ഞതോടെ വളം കമ്പനികള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചു. വിലക്കയറ്റം മാത്രമല്ല, സീസണില്‍ ആവശ്യമായ വളം കിട്ടാത്തതും കൃഷിക്കാരെ തളര്‍ത്തുന്നു. കോര്‍പറേറ്റുകളുടെ പാട്ടകൃഷി പോഷിപ്പിക്കാന്‍ ഇന്ത്യയിലെ കര്‍ഷകരെ കൊലയ്ക്ക് കൊടുക്കുകയാണ്. യൂറിയ വില വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വില വര്‍ധന തീരുമാനം തല്‍ക്കാലം നടപ്പാക്കുന്നില്ല എന്നേയുള്ളൂ. യൂറിയക്ക് പത്തു ശതമാനം വില വര്‍ധിപ്പിക്കാനാണ് രാസവളം മന്ത്രാലയത്തിന്റെ നിര്‍ദേശം. നിര്‍ദേശം കൂടുതല്‍ വ്യക്തത വരുത്താനെന്നപേരില്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി രാസവളം മന്ത്രാലയത്തിന് തിരിച്ചയച്ചത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞുകിട്ടാനാണ്. അതിനുമുമ്പ് തീരുമാനം വന്നാല്‍ ഇടതുപക്ഷമടക്കം ഉയര്‍ത്തുമെന്നുറപ്പുള്ള എതിര്‍പ്പും അതുമൂലമുണ്ടാകുന്ന പ്രതിസന്ധിയും ഒഴിവാക്കാനാണ് ഈ മെല്ലെപ്പോക്കെന്ന് വ്യക്തമായ സൂചനയുണ്ട്. യൂറിയ ഒഴികെയുള്ള വളങ്ങളുടെ വില നിശ്ചയിക്കുന്നത് സ്വകാര്യകമ്പനികളാണ്. വളം ഇറക്കുമതിയിലൂടെ ബഹുരാഷ്ട്ര കമ്പനികള്‍ കോടികളാണ് കൊയ്യുന്നത്. ഫോസ്ഫേറ്റ്, പൊട്ടാഷ് തുടങ്ങിയ പോഷകങ്ങളടങ്ങിയ 22 ഇനം വളങ്ങളുടെ വിലനിയന്ത്രണാധികാരം 2010ലാണ് കേന്ദ്രം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. വിലനിയന്ത്രണാധികാരം കമ്പനികള്‍ക്ക് ലഭിക്കുന്നതിനുമുമ്പ് ഡിഎപിക്ക് ടണ്ണിന് 9350 രൂപയായിരുന്നു. എംഒപിക്ക് 4455ഉം. ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലെന്നതുപോലെ, രൂപയുടെ മൂല്യശോഷണമാണ് വളം വിലവര്‍ധനയ്ക്ക് കമ്പനികളുടെ ന്യായീകരണം.

അമിതോപയോഗം തടയാന്‍ എന്ന പേരിലാണ് യൂറിയക്ക് വില വര്‍ധിപ്പിക്കുന്നതത്രെ. എന്നാല്‍, കര്‍ഷകര്‍ക്ക് സഹായകമാകുമായിരുന്ന യൂറിയ ഇറക്കുമതി അനുവദിക്കുന്നുമില്ല. കേരളത്തില്‍ ഒന്നാംവിള നെല്‍ക്കൃഷിക്കും തെങ്ങ്, കവുങ്ങ്, റബര്‍ എന്നിവയ്ക്കും വളപ്രയോഗം നടത്തേണ്ട സമയമാണിത്. എല്ലാത്തരം കര്‍ഷകരെയും വളംവിലവര്‍ധന സാരമായി ബാധിച്ചിരിക്കുന്നു. എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞുകേട്ടത്. ആ എതിര്‍പ്പിന് ഒരു വിലയുമില്ല എന്ന് കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ജനദ്രോഹനടപടികളിലൂടെ കേരളീയര്‍ക്ക് ബോധ്യപ്പെട്ടതാണ്. കോണ്‍ഗ്രസ് മാത്രമല്ല, കര്‍ഷക പാര്‍ടി എന്ന് സ്വയം വിളിക്കുന്നവരും ഭരണത്തിലിരിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തിന് കുടപിടിച്ചുകൊടുക്കുകയാണവരും. ഭരണം നുണയുമ്പോള്‍ അത്തരക്കാര്‍ക്ക് കര്‍ഷകന്റെ കണ്ണീര്‍ അലോസരമാകുന്നില്ല. കര്‍ഷകര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ സന്നദ്ധതയുണ്ടെങ്കില്‍, യുപിഎ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ സ്വമേധയാ പങ്കാളികളാകാന്‍ അവര്‍ തയ്യാറാകുകയാണ് വേണ്ടത്.

*
ദേശാഭിമാനി മുഖപ്രസംഗം 20 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന കര്‍ഷക ജനസാമാന്യത്തിന്റെ ജീവിതം തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. 1995-2012ല്‍ 2,70,000ത്തോളം കൃഷിക്കാര്‍ ആത്മഹത്യയില്‍ അഭയംതേടി എന്ന കണക്ക്, രാജ്യത്തെ കാര്‍ഷികമേഖല എത്രമാത്രം ഗുരുതരമായ അവസ്ഥയിലെത്തിനില്‍ക്കുന്നു എന്ന് തെളിയിക്കുന്നു. കാര്‍ഷികരാജ്യമാണ് ഇന്ത്യ എന്നതും ജയ് കിസാന്‍ വിളികളും മറന്ന യുപിഎ സര്‍ക്കാര്‍ നവ ലിബറല്‍ നയങ്ങളില്‍ കൂടുതല്‍ കൂടുതല്‍ മുറുകെപ്പിടിക്കുമ്പോള്‍ കര്‍ഷകന്റെ കഴുത്തിലെ കുരുക്കും മുറുകിക്കൊണ്ടിരിക്കുകയാണ്.