Thursday, June 21, 2012

പത്രാധിപരുടെ രാഷ്ട്രീയം കവിയെ നയിക്കുമ്പോള്‍

വലതുപക്ഷത്തിന്റെ കൈയടി നേടാന്‍ ഇടതുപക്ഷക്കാരെന്നു നടിക്കുന്ന ചില ബുദ്ധിജീവികള്‍ കാട്ടുന്ന കാപട്യംകൊണ്ട് മലീമസമാവുകയാണ് നമ്മുടെ പൊതുരംഗം. "യഥാര്‍ഥ ഇടതുപക്ഷ"മാണ് തങ്ങളെന്ന് സ്വയം വിശേഷിപ്പിച്ച് യഥാര്‍ഥ വലതുപക്ഷത്തിന്റെ രാഷ്ട്രീയധര്‍മം അനുഷ്ഠിക്കുന്ന ഒരു പുതിയ ജനുസ്സ് കുറെക്കാലമായി കേരള രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ട്. പൊതു സ്വീകാര്യര്‍ എന്ന് സ്വയം അവതരിപ്പിക്കാന്‍ ഈ ജനുസ്സിന് വലതുപക്ഷത്തെവേണം. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന സ്വപ്നം സഫലമാക്കാന്‍ വലതുപക്ഷത്തിന് ഈ പുതിയ ജനുസ്സിനെയും വേണം. ഈ കൂട്ടുകെട്ടും ഇതിലടങ്ങിയ കാപട്യവും ജനങ്ങളെ ബോധ്യപ്പെടുത്തിയേ നമ്മുടെ പൊതുരംഗത്തിന് ഇനി മുന്നോട്ടുപോകാനാകൂ. ഇടതുപക്ഷത്തോട് ജന്മനാല്‍തന്നെ ശത്രുത പുലര്‍ത്തുന്ന എല്ലാ വലതുപക്ഷ മാധ്യമങ്ങളും ഈ പുതിയ ജനുസ്സിന് എഴുതാന്‍ പ്രസിദ്ധീകരണങ്ങളും പ്രത്യക്ഷപ്പെടാന്‍ ടിവികളും തുറന്നുകൊടുക്കുന്നു. വലതുപക്ഷ മാധ്യമക്കമ്പോളത്തില്‍ മാര്‍ക്കറ്റുള്ള ജഡം കണ്ടുപിടിച്ച് അതിലെ മാത്രം വെട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി കവിതയാക്കുന്നവരുണ്ട് ഈ ജനുസ്സില്‍. അപ്പുറത്തും ഇപ്പുറത്തുമുള്ളതുവേണ്ട. പ്രായംകുറഞ്ഞതും കൂടിയതുംവേണ്ട. ഇതേക്കാള്‍ കൂടുതല്‍ വെട്ടേറ്റതും വേണ്ട. അത് മുന്‍നിര്‍ത്തിയുള്ള കവിത പത്രാധിപര്‍ക്കും പത്രമുതലാളിക്കുംവേണ്ട. അതുകൊണ്ടുതന്നെ ആ കവിത കവിക്കുംവേണ്ട. അതൊക്കെ മനസ്സില്‍ത്തന്നെ ഞെരിച്ചമര്‍ത്തിയിട്ട് പത്രാധിപകര്‍ക്കുവേണ്ട മരണത്തെക്കുറിച്ചുമാത്രം പത്രക്കുറിപ്പുപോലുള്ള കവിത!

ഇതേക്കാളൊക്കെ എത്രയോ നല്ല വരികള്‍ പണ്ട് കെടാമംഗലം പപ്പുക്കുട്ടിയും കെ പി ജിയും ഒക്കെ എഴുതിയിരിക്കുന്നു. അന്ന് അതിനെയൊക്കെ "കമ്യൂണിസ്റ്റ് പ്രചാരണസാഹിത്യ"മെന്നു വിളിച്ചാക്ഷേപിച്ച പത്രാധിപന്മാരുടെ പിന്മുറ പത്രാധിപന്മാര്‍ക്ക് ഇപ്പോള്‍ രൂപവുംവേണ്ട ഭാവവുംവേണ്ട; കവിതയില്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുണ്ടോ? എങ്കില്‍ അത് ഉല്‍ക്കൃഷ്ടസാഹിത്യം! രക്തത്തില്‍ തൊട്ട വെയിലിന്റെ വിരലുകള്‍ക്ക് കൈപൊള്ളുന്നുവെന്ന് ഭാവനാപൂര്‍ണമായി ഇതേ വിഷയം കൈകാര്യംചെയ്ത സുഗതകുമാരിയുടെ കവിത ഇവിടെ കിടക്കുന്നു. രാഷ്ട്രീയ പത്രക്കുറിപ്പ് കവിത ഏജന്റുമാര്‍ വഴി മഹാശ്വേതാദേവിയുടെ പക്കലെത്തുന്നു. എഴുതിയ ആള്‍ വിചാരിച്ചാല്‍പ്പോലും പാടാന്‍ കഴിയാത്ത "കവിത" നമുക്ക് ഏറ്റുപാടാമെന്ന് മഹാശ്വേതാദേവി സര്‍ട്ടിഫിക്കറ്റുകൊടുക്കുന്നു! "എവിടെയൊരു യുദ്ധമുണ്ടെവിടെയൊരു ക്ഷാമമു- ണ്ടെന്ന് കേട്ടാലുടന്‍ കവിതയെഴുതീട്ടതും കാശാക്കിമാറ്റുന്നു ബഹുജനഹിതാര്‍ഥം ജനിച്ചു ജീവിപ്പവന്‍!" എന്ന് അയ്യപ്പപ്പണിക്കര്‍ പണ്ടേ പാടിവച്ചിട്ടുണ്ട്. കാശുണ്ടാക്കുന്നു എന്നത് "വലതുപക്ഷ സ്വീകാര്യത"യുണ്ടാക്കുന്നു എന്ന് തിരുത്തുക മാത്രമേ വേണ്ടൂ! ജനകീയ സാംസ്കാരികവേദിയുടെ വീരസ്യംപറയുന്ന ആളാണ് ഇന്ന് വലതുപക്ഷ മാധ്യമങ്ങളുടെ പത്രാധിപന്മാരുടെ രാഷ്ട്രീയംനോക്കി കവിതയെഴുതികൊടുക്കുന്നത്. ഒന്നുവന്നു. അത് പത്രമുതലാളിതന്നെ ഉദ്ധരിച്ചു. ഉടന്‍ രണ്ടാമത്തേതുമതാ വരുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം! സഹപ്രവര്‍ത്തകരുടെപോലും വിയര്‍പ്പുപറ്റാതിരിക്കാന്‍ ഫസ്റ്റ്ക്ലാസില്‍മാത്രം തീവണ്ടിയാത്രചെയ്ത് തേച്ച ഷര്‍ട്ടും പാന്റ്സും ഉലയാതെ കോളേജില്‍പോയി പഠിപ്പിച്ച് മടങ്ങുകയായിരുന്നുവത്രേ അടുത്തകാലംവരെ ഈ ധീരവിപ്ലവകാരി! മറ്റൊരു "തീവ്ര ഇടതുപക്ഷ സാഹിത്യകാരന്‍" ഇപ്പോള്‍ കണ്ടെത്തിയത് വിശ്വചക്രവാളങ്ങളോളം വികസ്വരമായിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മഹാപ്രതിഭയ്ക്ക് ക്ലിപ്പിടാന്‍ ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ ശ്രമിച്ചെന്നാണ്. അദ്ദേഹം നോക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ആകെക്കൂടി കൊള്ളാവുന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ. അത് പ്രമോദ്ദാസ് ഗുപ്തയാണ്. അദ്ദേഹം മരിച്ചുപോയി. ഇപ്പോള്‍ സിപിഐ എം കമ്യൂണിസ്റ്റ് പാര്‍ടിയേ അല്ല ഇദ്ദേഹത്തിന്. ഈ ഉദീരണം നടത്താന്‍ ഈ "മഹാപ്രതിഭ"യ്ക്കു മുന്നില്‍ പേജ് നിവര്‍ത്തികൊടുത്തത് മുസ്ലിം ലീഗിന്റെ "ചന്ദ്രിക"യാണ്. പി കെ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള "ത്യാഗധനര്‍" നയിക്കുന്ന പ്രസ്ഥാനത്തിന്റെ പത്രം ഉപയോഗിച്ചുതന്നെവേണം ഇതുപറയാന്‍. ഒ വി വിജയനോ എം മുകുന്ദനോ ആനന്ദിനോ ഒക്കെ ധൈര്യപൂര്‍വം ദേശാഭിമാനിയെ തള്ളിപ്പറയാം. കാരണം, ദേശാഭിമാനി ഇല്ലായിരുന്നെങ്കിലും ഇവരൊക്കെ മലയാളത്തില്‍ എഴുത്തുകാരായി ഉയര്‍ന്നുതന്നെ നിന്നേനേ. എന്നാല്‍, സി വി ബാലകൃഷ്ണന്‍ എന്ന ഈ മഹാസാഹിത്യകാരന് അവരുടെയൊക്കെയൊപ്പംപോയി നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇതു പറയുന്നതു ശരിയല്ല. ദേശാഭിമാനിയും ദേശാഭിമാനി സ്റ്റഡിസര്‍ക്കിളും ഒന്നുമില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു എഴുത്തുകാരനേ ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ ഏതുപത്രത്തിന്റെയും പത്രാധിപരുടെയും പ്രീതിപറ്റാനാണോ ഇദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്, ആ പത്രങ്ങളോ പത്രാധിപന്മാരോ ഇദ്ദേഹത്തിന്റെ ഒരുവരി അച്ചടിക്കുമായിരുന്നില്ല. അന്നൊക്കെ എഴുതാന്‍ സി വി ബാലകൃഷ്ണന് ദേശാഭിമാനിയേ ഉണ്ടായിരുന്നുള്ളൂ. സംസാരിക്കാന്‍ ദേശാഭിമാനി സ്റ്റഡിസര്‍ക്കിളേ വേദിനല്‍കിയിരുന്നുള്ളൂ. ദേശാഭിമാനിയില്‍ എഴുതിയെഴുതി കുറച്ചൊക്കെ ഒന്നു തെളിഞ്ഞപ്പോള്‍ സി വി ബാലകൃഷ്ണന് ദേശാഭിമാനിയെ തള്ളിപ്പറഞ്ഞാല്‍ കിട്ടുന്ന പ്രശസ്തിയാണ് ഇനി ആവശ്യമെന്നുതോന്നി. ഒ വി വിജയനാകണമല്ലോ. അതിനുള്ള വഴി ആരായുകയാണദ്ദേഹം. പക്ഷേ, ഒ വി വിജയനാകാന്‍ മലക്കംമറിച്ചിലിനുള്ള ശേഷിയല്ല വേണ്ടത്; സര്‍ഗപ്രതിഭയാണ്. അതിലുണ്ടാകുന്ന കമ്മി സിപിഐ എം ഭര്‍ത്സനംകൊണ്ട് നികത്താന്‍ പറ്റുന്ന രാഷ്ട്രീയകാലാവസ്ഥയാണ്. അതുകൊണ്ട് സി വി ബാലകൃഷ്ണന്‍ ആ വഴിക്ക് ശ്രമിച്ചാല്‍ വിജയിച്ചുകൂടെന്നില്ല.

*
കെ പ്രസന്നകുമാര്‍ ദേശാഭിമാനി 21 ജൂണ്‍ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വലതുപക്ഷത്തിന്റെ കൈയടി നേടാന്‍ ഇടതുപക്ഷക്കാരെന്നു നടിക്കുന്ന ചില ബുദ്ധിജീവികള്‍ കാട്ടുന്ന കാപട്യംകൊണ്ട് മലീമസമാവുകയാണ് നമ്മുടെ പൊതുരംഗം. "യഥാര്‍ഥ ഇടതുപക്ഷ"മാണ് തങ്ങളെന്ന് സ്വയം വിശേഷിപ്പിച്ച് യഥാര്‍ഥ വലതുപക്ഷത്തിന്റെ രാഷ്ട്രീയധര്‍മം അനുഷ്ഠിക്കുന്ന ഒരു പുതിയ ജനുസ്സ് കുറെക്കാലമായി കേരള രാഷ്ട്രീയത്തില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ട്. പൊതു സ്വീകാര്യര്‍ എന്ന് സ്വയം അവതരിപ്പിക്കാന്‍ ഈ ജനുസ്സിന് വലതുപക്ഷത്തെവേണം. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന സ്വപ്നം സഫലമാക്കാന്‍ വലതുപക്ഷത്തിന് ഈ പുതിയ ജനുസ്സിനെയും വേണം. ഈ കൂട്ടുകെട്ടും ഇതിലടങ്ങിയ കാപട്യവും ജനങ്ങളെ ബോധ്യപ്പെടുത്തിയേ നമ്മുടെ പൊതുരംഗത്തിന് ഇനി മുന്നോട്ടുപോകാനാകൂ.

Anonymous said...

ആയുസ്സിന്റെ പുസ്തകം എഴുതിയ സീ വീ ബാലകൃഷ്ണന് ആരുടേയും കൈത്താങ്ങള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല , ആദ്യ രചന ദേശാഭിമാനിയില്‍ ആയിപ്പോയി എന്ന് കരുതി ആയുസ്സ് മൊത്തം ദേശാഭിമാനിയുടെ അടിമ ആകണമെന്ന് ആര് കല്‍പ്പിച്ചു , മുകുന്ദനെക്കാള്‍ മേലെ ആണ് ബാല കൃഷ്ണന്‍ എന്നാണ് എന്റെ അഭിപ്രായം. മുകുന്ദന് ആവശ്യമുള്ളപ്പോള്‍ പാര്‍ട്ടിയെ ഉപയോഗിക്കും ആവശ്യം ഇല്ലാത്തപ്പോള്‍ കേശവന്റെ വിലാപങ്ങള്‍ പോലെ തനി കമ്യൂണിസ്റ്റ് പാരകള്‍ എഴുതും, പാര്‍ട്ടിക്ക് പാറ വയ്ക്കും എന്നാല്‍ അങ്ങിനെയുള്ള മുകുന്ദനെ നിങ്ങള്‍ക്കിപ്പോഴും ഇഷ്ടമാണ് , പിണാറായി വിജയന് അദ്ദേഹം ഈയിടെ എഴുതിയ സ്തുതി പാഠം വിജയന് പോലും ലജ്ജ ഉളവാക്കും , പിണറായി വിജയനെ ഏട്ടാ എന്ന് ആണ് പോലും വിളിക്കുന്നത് , പിണറായിയെക്കള്‍ പത്തു വയസ്സെങ്കിലും മൂപ്പ് കാണും മുകുന്ദന് , മുകുന്ദന് ഇനി രാജസഭ സീറ്റ് വേണം അതിനു പിണറായിയെ മണി അടിക്കുക ആണ് , സീ വീ ബാല കൃഷ്ണന്‍ അവാര്ടിന്റെയോ അക്കടമിയുടെയോ പിറകെ പോയിട്ടില്ല അധ്യാപന ജോലി തന്നെ അദ്ദേഹത്തിന് ഭാരം ആണ് , പിന്നെ സീ വി മുകുന്ദനെ പോലെ തിരുമുന്‍പില്‍ സേവ ഒന്നും നടത്തുന്നില്ലായിരിക്കാം അതിനു അങ്ങേരെ ഇങ്ങിനെ അടച്ചാക്ഷേപിക്കുന്നത് കഷ്ടമാണ് , ആരാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ്? ഒരു കഥാകാരനെ പോലും വളര്‍ത്താത്ത , ഒരു അവതാരിക പോലും എഴുതികൊടുക്കാത്ത തനി സ്വാര്‍ഥന്‍ ആയ മുകുന്ദനോ അതോ പല കുട്ടികള്‍ക്കും പുസ്തകവും ഭക്ഷണവും സ്വന്ത ശമ്പളത്തില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും വാങ്ങിക്കൊടുക്കുന്ന ബാല കൃഷ്ണനോ?