Tuesday, June 5, 2012

ഷിംലയില്‍ ചെങ്കൊടിച്ചുവപ്പ്

ഹിമാലയത്തിലെ സുന്ദരനഗരമായ ഷിംലയില്‍ ചെങ്കൊടിച്ചുവപ്പാണെവിടെയും. നഗരഭരണം ഇതാദ്യമായി സിപിഐ എം സ്വന്തമാക്കിയിരിക്കുന്നു. മെയ് 28 ന്റെ സായാഹ്നത്തില്‍ ഷിംലയിലെ പ്രശസ്തമായ മാള്‍ റോഡിലൂടെ ചുവപ്പുകൊടികളും വിപ്ലവ മുദ്രാവാക്യങ്ങളുമായി നീങ്ങിയ ആയിരങ്ങള്‍ വിളിച്ചറിയിച്ചത് നഗരത്തിലെ സിപിഐ എമ്മിന്റെ കരുത്താണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ജനവിരുദ്ധ രാഷ്ട്രീയത്തെ തള്ളി സിപിഐ എമ്മിന്റെ ജനകീയ സമീപനത്തെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുകയായിരുന്നു ഷിംലക്കാര്‍.

1851 ല്‍ രൂപീകൃതമായ ഷിംല നഗരസഭ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നാണ്. കുന്നുകളുടെ റാണിയെന്ന് വിശേഷണമുള്ള ഷിംല ബ്രിട്ടീഷ് ഭരണകാലത്ത് രാജ്യത്തിന്റെ വേനല്‍കാല തലസ്ഥാനം കൂടിയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,205 മീറ്റര്‍ ഉയരത്തില്‍ വടക്കു-പടിഞ്ഞാറന്‍ ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുനഗരം രാജ്യത്തെ ഏറ്റവും അധികം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. നഗരസഭയുടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഈ സ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പ് ഇതാദ്യമായിരുന്നു. ഹിമാചലില്‍ പ്രേംകുമാര്‍ ദുമാലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റേതായിരുന്നു തീരുമാനം. കഴിഞ്ഞ 26 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ പ്രധാന സ്ഥാനങ്ങള്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കാമെന്നായിരുന്നു ബിജെപിയുടെ ധാരണ. കോണ്‍ഗ്രസിന്റെ നഗരസഭാ ഭരണത്തിനെതിരെ ഉയര്‍ന്ന ജനവികാരം മുതലെടുക്കാമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ നഗരസഭാ ഭരണത്തിന് സമാനമായി ബിജെപിയുടെ സംസ്ഥാന ഭരണത്തിനെതിരെയും ജനവികാരം നിലനിന്നിരുന്നു. ഇവിടെ "മാറ്റത്തിന് ഒരു വോട്ട്" എന്ന മുദ്രാവാക്യവുമായി ജനങ്ങളെ സമീപിച്ച സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ വളരെ പെട്ടെന്ന് തന്നെ വോട്ടര്‍മാരുടെ മനസ്സ് കീഴടക്കി. സിപിഐ എം സ്ഥാനാര്‍ത്ഥികളുടെ ജനകീയത തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്- ബിജെപി നേതൃത്വം പലവിധ അപവാദപ്രചരണങ്ങളുമായി രംഗത്തുവന്നെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളുകയായിരുന്നു.

മേയര്‍ സ്ഥാനത്തേക്ക് സിപിഐ എമ്മിന്റെ ഹിമാചല്‍ സംസ്ഥാന കമ്മിറ്റിയംഗം സഞ്ജയ് ചൗഹാനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലുള്ള മേയറുമായ മധു സൂഥും ബിജെപിയുടെ എസ് എസ് മന്‍ഹാസും തമ്മിലായിരുന്നു മല്‍സരം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ഹിമാചലിലെ പാര്‍ടിയുടെ യുവനേതാവുമായ ടിക്കന്ദര്‍ സിങ് പന്‍വറിനെയാണ് സിപിഐ എം അണിനിരത്തിയത്. കോണ്‍ഗ്രസിന്റെ ദേവീന്ദര്‍ ചൗഹാനും ബിജെപിയുടെ ദിഗ്വിജയ് ചൗഹാനുമായിരുന്നു എതിരാളികള്‍. ശക്തമായ ത്രികോണ മല്‍സരത്തില്‍ കോണ്‍ഗ്രസ്- ബിജെപി സ്ഥാനാര്‍ത്ഥികളെ വലിയ ഭൂരിപക്ഷത്തിനാണ് സഞ്ജയ് ചൗഹാനും ടിക്കന്ദറും പിന്തള്ളിയത്. രണ്ടുസ്ഥാനങ്ങളിലും നിലവില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 7868 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേയര്‍ സ്ഥാനം സിപിഐ എം ജയിച്ചത്. സഞ്ജയ് ചൗഹാന് 21903 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 14035 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 13278 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് 4778 വോട്ടിനാണ് സിപിഐ എമ്മിന്റെ ജയം. ടിക്കന്ദറിന് 21196 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 16418 വോട്ടും ദേവീന്ദര്‍ ചൗഹാന് 13205 വോട്ടും ലഭിച്ചു. മൂന്ന് നഗരസഭാ കൗണ്‍സിലര്‍ സ്ഥാനങ്ങളിലും സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. അഞ്ചാം വാര്‍ഡില്‍ ദിക്ഷ താക്കൂര്‍, മൂന്നാം വാര്‍ഡില്‍ കാന്ത സുയാല്‍, 19-ാം വാര്‍ഡില്‍ നരേന്ദര്‍ താക്കൂര്‍ എന്നിവരാണ് വിജയിച്ച സിപിഐ എം സ്ഥാനാര്‍ത്ഥികള്‍. രണ്ട് വാര്‍ഡുകളില്‍ സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ തോറ്റത് രണ്ട് വോട്ടിനാണ്. മറ്റൊരു വാര്‍ഡില്‍ അഞ്ചുവോട്ടിനും. ബഹുഭൂരിഭാഗം വാര്‍ഡുകളിലും രണ്ടാമതെത്താനും പാര്‍ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ നഗരസഭയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ മാത്രമായിരുന്ന സ്ഥാനത്താണ് അഭിമാനാര്‍ഹമായ ഈ വളര്‍ച്ച. അടുത്തുനടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും ബിജെപിക്കും സിപിഐ എം വെല്ലുവിളിയാകുമെന്ന സൂചന കൂടിയാണ് ഷിംല നഗരസഭാ ഫലം.

ഷിംല നിയമസഭാ മണ്ഡലവും ഷിംല റൂറല്‍ മണ്ഡലത്തിലെ ചില ഭാഗങ്ങളും കുസുംബ്ത് മണ്ഡലത്തിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് നഗരസഭ. നേരത്തെ ഷിംല നിയമസഭാ മണ്ഡലത്തില്‍ നിലവില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായ രാകേഷ് സിങ്ക വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് ചൗഹാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നഗരസഭയില്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നത് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കാണ്. വാര്‍ഡ് അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് വ്യക്തിഗത സ്വാധീനവും പണക്കൊഴുപ്പുമൊക്കെയാണ്. എങ്കിലും വാര്‍ഡ് അടിസ്ഥാനത്തിലും മികവുറ്റ പ്രകടനം നടത്താന്‍ സിപിഐ എമ്മിന് കഴിഞ്ഞു. നഗരത്തിലെ ആകെ 25 വാര്‍ഡുകളില്‍ ബിജെപിക്ക് 12 ഉം കോണ്‍ഗ്രസിന് പത്തും സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ നഗരസഭയില്‍ കോണ്‍ഗ്രസിന് 15 ഉം ബിജെപിക്ക് എട്ടും സിപിഐ എമ്മിന് രണ്ടും സീറ്റുകളായിരുന്നു. എന്തായാലും നഗരസഭാ തെരഞ്ഞെടുപ്പിലെ ഉജ്വലപ്രകടനം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് ഊര്‍ജ്ജമാകും.

ഹിമാചലില്‍ സിപിഐ എമ്മിന്റെ വളര്‍ച്ച ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ടാണ്. വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്നവരാണ് ഇന്ന് പാര്‍ടിയെ നയിക്കുന്നത്. ട്രേഡ്യൂണിയന്‍ രംഗത്തും മഹിളാ രംഗത്തും വലിയ മുന്നേറ്റം കൈവന്നിട്ടുണ്ട്. ഹിമാചലിന്റെ അഭിമാനമായ ഷിംല സര്‍വ്വകലാശാല എസ്എഫ്ഐയുടെ ശക്തികേന്ദ്രമാണ്. ഇടതുപക്ഷ രാഷ്ട്രീയം പടിപടിയായി ഹിമാചലില്‍ സ്വാധീനമുറപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ അസ്വസ്ഥരാണ്. ഹിമാചലില്‍ മാറിമാറി വരുന്ന കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകള്‍ സിപിഐ എമ്മിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും കായികമായി ആക്രമിക്കുന്നതിനൊപ്പം കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കാനും കോണ്‍ഗ്രസ്- ബിജെപി നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നു. നിലവില്‍ സംസ്ഥാന സെക്രട്ടറിയായ രാകേഷ് സിങ്ക കള്ളക്കേസില്‍ കുടുങ്ങി ദീര്‍ഘനാള്‍ ജയിലിലായിരുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണകൊഴുപ്പിനെയും പൊള്ളയായ വാഗ്ദാനങ്ങളെയും തള്ളിയ ഷിംലയിലെ ജനങ്ങള്‍ മാറ്റത്തിനുള്ള വോട്ടാണ് രേഖപ്പെടുത്തിയത്. ഷിംലയില്‍ വീശിയ മാറ്റത്തിന്റെ കാറ്റ് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരുമോയെന്ന ആശങ്കയാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളത്.

*
എം പ്രശാന്ത് ചിന്ത വാരിക 07 ജൂണ്‍ 2012

No comments: