Wednesday, June 6, 2012

മുദ്രാവാക്യങ്ങളിലും ഭാഷയിലും സംഭവിക്കുന്നത്

കമ്യൂണിസ്റ്റുകാരന്‍ എങ്ങിനെ പ്രസംഗിക്കണം, പ്രതിഷേധിക്കണം, മുദ്രാവാക്യം വിളിക്കണം, നില്‍ക്കണം, നടക്കണം, തിന്നണം, കുടിയ്ക്കണം എന്നതിനെക്കുറിച്ചൊക്കെയുള്ള ‘ചട്ടം പഠിപ്പിക്ക‘ലുകള്‍ കേസായും, സാംസ്കാരിക നായകരുടെ കത്തായും, ലേഖനമായും, പത്രാധിപരുടെ വാളായും, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വാക്കുകള്‍ മുന്‍ നിര്‍ത്തിയുള്ള ചാനല്‍/മാധ്യമ ചര്‍ച്ചകളായും ഒക്കെ നമുക്ക് ചുറ്റും നിറയുന്ന സാഹചര്യത്തില്‍,  ‘വിവാദകാലങ്ങളിലെ ആള്‍മാറാട്ടം‘ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ഈ കെ.ഇ.എന്‍ കുറിപ്പ് കുറച്ച് കൂടി പ്രസക്തമാവുകയാണ്....

മുദ്രാവാക്യങ്ങളിലും ഭാഷയിലും സംഭവിക്കുന്നത്

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ‘മുദ്രാവാക്യം’ ചരിത്രത്തിന്റെ മുദ്ര പതിഞ്ഞ കത്തുന്ന വാക്യങ്ങളാണ്. ബന്ധുക്കള്‍ക്കാവേശം പകര്‍ന്നും, ശത്രുവര്‍ഗങ്ങളെ നടുക്കം കൊള്ളിച്ചും, ഭാവിയിലേക്ക് മിഴികള്‍ തുറന്നു വെച്ചവരെ മുഴുവന്‍ പുളകിതരാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രയോഗത്തിന്റെ ജനകീയാവിഷ്കാരമാണ് മുദ്രാവാക്യം. ഒരധികാരിയോടും സമ്മതം വാങ്ങിയിട്ടല്ല മുമ്പെന്ന പോലെ ഇന്നും കമ്യൂണിസ്റ്റുകാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. ‘ജന്മിത്തം തുലയട്ടെ’ എന്ന് ദുഷ്പ്രഭുത്വം ഞെട്ടും വിധം മുമ്പവര്‍ മുദ്രാവാക്യം മുഴക്കിയത് ഒരു കല്യാട്ട് എശമാന്റെയും കാല്‍തൊട്ട് വണങ്ങി കൊണ്ടായിരുന്നില്ല. ഭാഷാ പണ്ഡിതന്മാരുടെ മുമ്പില്‍ കുനിഞ്ഞിരുന്ന് പഠിക്കാത്തത് കൊണ്ടല്ല, പാലിയം സമരത്തില്‍ പങ്കെടുത്ത കര്‍ഷക തൊഴിലാളി സഖാക്കള്‍ ‘ഇങ്ക്വിലാബ് സിന്ദാബാദി’നു പകരം ‘ഇങ്ക്വിലാബി സിന്ദാബി...’ എന്ന് വിളിച്ചത്. അക്ഷരമല്പം തെറ്റിയെങ്കിലും പാലിയം സമരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തമായ അര്‍ത്ഥം അവര്‍ക്കറിയാമായിരുന്നു. ‘വിപ്ലവം ജയിക്കട്ടെ’ എന്ന സാമാന്യാര്‍ത്ഥത്തിനു പകരം, ‘പാലിയത്തച്ഛന്റെ തല തെറിക്കട്ടെ’ എന്ന് ഉള്ളില്‍ ഉറപ്പിച്ചാണവര്‍, അവരുടേത് മാത്രമായ ആ ‘ഇങ്ക്വിലാബി സിന്ദാബി’ ഒരു ജളതയും കൂടാതെ ഉച്ചത്തില്‍ വിളിച്ചത്. എന്നാലിപ്പോള്‍ ‘നവമാന്യന്മാര്‍’ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കെതിര്രെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

‘വെള്ളക്കൊടിയെ തൊട്ട് കളിച്ചാല്‍ വെള്ള പുതച്ച് കിടത്തിക്കും’ എന്ന ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞ ജനാധിപത്യ യുവജനപ്രസ്ഥാനത്തിന്റെ മുദ്രാവാക്യത്തില്‍ നിന്ന് രണ്ടാമത്തെ വരി മാത്രം അടര്‍ത്തിയെടുത്ത് മാതൃഭൂമി കാണിച്ച അഭ്യാസങ്ങള്‍ ആരെയും അന്ധാളിപ്പിക്കും! സര്‍വ പ്രതിഷേധ പ്രകടങ്ങളിലും ഉയരുന്ന മുദ്രാവാക്യങ്ങളുടെ പൊതുഘടനയില്‍, അങ്ങനെ ചെയ്താല്‍, ഇങ്ങനെ ചെയ്യുമെന്ന ഒരു ജനാധിപത്യ മുന്നറിയിപ്പ് എന്നും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കും. അതൊക്കെ തിരിച്ചറിഞ്ഞിട്ടും മാതൃഭൂമി എത്ര കോളങ്ങളിലാണ് തലകുത്തി മറിഞ്ഞത്! ‘വെള്ളക്കൊടിയെ തൊട്ടുകളിച്ചാല്‍ തൈലം തേച്ച് കുളിപ്പിക്കാം’ എന്നോ ‘ഓടിവന്നൊരു ഉമ്മ തരാം’ എന്നോ പോലുള്ള മുദ്രാവാക്യങ്ങള്‍ ഒരു പ്രതിഷേധ പ്രകടനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ഔചിത്യബോധം ഗുരുതരമാം വിധം രോഗബാധിതമാണ്. പ്രകടനം നടത്തേണ്ടത് അങ്ങനെയാ‍ാണെന്നും, മുദ്രാവാക്യം വിളിക്കേണ്ടത് ഇങ്ങനെയാണെന്നും ആജ്ഞാപിക്കാന്‍ മാധ്യമ മുതലാളിമാര്‍ക്ക് ആരാണ് അവകാശം നല്‍കിയത്?

വാഴ്ത്തപ്പെട്ട ബീഡിയിലല്ല, വെല്ലുവിളിക്കപ്പെട്ട മുദ്രാവാക്യങ്ങളിലാണ് നെഞ്ചിലെ തീ എരിയുന്നതെന്ന് ഇവരെന്ന് തിരിച്ചറിയും? നവമാന്യതയുടെ വെള്ളമൊഴിച്ച് അതിലെ തീയണക്കാന്‍ നിങ്ങള്‍ വരുമ്പോള്‍, ഞങ്ങള്‍ പൂമാലകളുമായി നിങ്ങളെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നുണ്ടാവുമെന്ന് ഏത് പഴങ്കഥയിലാണ് നിങ്ങള്‍ വാ‍യിച്ചത്? പ്രകടനങ്ങളെയും മുദ്രാവാക്യങ്ങളെയും ശല്യമായി കരുതുന്നവര്‍, ശ്വാനപ്രദര്‍ശനം കാണാനും, പട്ടികളുടെ വ്യത്യസ്ത റേഞ്ചിലും റിഥത്തിലുമുള്ള കുരകള്‍ കേള്‍ക്കാനും പോകുന്നതാവും ഉചിതം. “ഇല്ല പ്രകടനം, ഇല്ല സത്യാഗ്രഹം, ഇല്ല കൂലിക്കൊടി ജാഥയും, ആകയാല്‍ ഇന്ന് നാം ശ്വാനപ്രദര്‍ശനം കാണുക” എന്ന് ഇത്തരം നവമാന്യരുടെ അഭിരുചി മാറ്റത്തെ മുന്‍‌കൂട്ടി കണ്ട് കൊണ്ടാവണം എന്‍.വി.കൃഷ്ണ വാരിയര്‍ ‘നായ് പാട്ട്’ എഴുതിയത്!

എ.കെ.ജി ആശുപത്രിയില്‍ കിടക്കുമ്പോള്‍ “കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തൂ” എന്ന് വിളിച്ച് വലതുപക്ഷം അലറുമ്പോള്‍, മാതൃഭൂമിയുടെ ഓഫീസ് പൂട്ടി കിടക്കുകയായിരുന്നില്ല. ‘പട്ടാമ്പിയിലെ പട്ടി’ എന്നും ‘കക്കാ വിക്കാ നമ്പൂരി’ എന്നും ഇ.എം.എസിനെതിരെ നിരന്തരം മുദ്രാവാക്യങ്ങളുയര്‍ന്നപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ സംസ്കാ‍രലോപത്തെക്കുറിച്ച് പ്രബന്ധങ്ങള്‍ എഴുതിയിരുന്നില്ല. ‘രണ്ടും കെട്ടും, നാലും കെട്ടും, ഇ.എം.എസിന്റെ ഓളേം കെട്ടും, എം.വി.ആറിന്റെ ഓളേം കെട്ടും’ എന്ന് ശരീ‌അത്ത് സംവാദകാലത്ത് മുസ്ലീം യാഥാസ്ഥിതികര്‍ അലറി വിളിച്ചപ്പോള്‍, ജനാധിപത്യത്തിന്റെ പേരില്‍ അരുതെന്ന് പറയാന്‍ ഒരു മുഖ്യധാരാമാധ്യമവും മുമ്പിലുണ്ടായിരുന്നില്ല. ‘വിജയന്റെ മുഖത്തിന്റെ ഭൂമിശാസ്ത്രം തന്നെ പരമപുച്ഛത്തിന്റെ കറുത്ത വരകള്‍ നിറഞ്ഞതാണ്, അത് ജനറ്റിക്കായ കാര്യം’ എന്ന് മലയാളം മാസികയുടെ പത്രാധിപരെഴുതുമ്പോള്‍, ചുരുങ്ങിയത് മുഖലക്ഷണമല്ല പത്രാധിപരേ ജനറ്റിക്സ് എന്ന് തിരുത്തിക്കൊടുക്കാനെങ്കിലും മുഖ്യധാരാമാധ്യമങ്ങളിലെ ‘ശാസ്ത്രപംക്തി’ കൈകാര്യം ചെയ്യുന്ന ഒരു കോളമിസ്റ്റെങ്കിലും മുന്നോട്ട് വരണമായിരുന്നു.

*
കെ.ഇ.എന്‍ വിവാദകാലങ്ങളിലെ ആള്‍മാറാട്ടം പേജ് 45-47

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസ്റ്റുകാരന്‍ എങ്ങിനെ പ്രസംഗിക്കണം, പ്രതിഷേധിക്കണം, മുദ്രാവാക്യം വിളിക്കണം, നില്‍ക്കണം, നടക്കണം, തിന്നണം, കുടിയ്ക്കണം എന്നതിനെക്കുറിച്ചൊക്കെയുള്ള ‘ചട്ടം പഠിപ്പിക്ക‘ലുകള്‍ കേസായും, സാംസ്കാരിക നായകരുടെ കത്തായും, ലേഖനമായും, പത്രാധിപരുടെ വാളായും, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വാക്കുകള്‍ മുന്‍ നിര്‍ത്തിയുള്ള ചാനല്‍/മാധ്യമ ചര്‍ച്ചകളായും ഒക്കെ നമുക്ക് ചുറ്റും നിറയുന്ന സാഹചര്യത്തില്‍, ‘വിവാദകാലങ്ങളിലെ ആള്‍മാറാട്ടം‘ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ഈ കെ.ഇ.എന്‍ കുറിപ്പ് കുറച്ച് കൂടി പ്രസക്തമാവുകയാണ്....