Sunday, June 17, 2012

മെഹ്ദിഹസന്‍സാഹിബ് പാടുകയാണ്.

മയങ്ങാത്ത സന്ധ്യ

മെഹ്ദിഹസന്‍സാഹിബ് പാടുകയാണ്. ഒരു ഗാനം തീര്‍ന്നുപോയത് അറിഞ്ഞില്ല. അതില്‍ ലയിച്ചങ്ങനെ ഇരുന്നു. മഴപെയ്തുതോര്‍ന്നത് പോലുള്ള അനുഭവം. ദൈവം ഒരിക്കല്‍ പാടുകയാണെങ്കില്‍ അത് മെഹ്ദിയുടെ ശബ്ദത്തിലാവുമെന്ന് ലതാമങ്കേഷ്കര്‍ പറഞ്ഞത് വെറുതെയല്ലെന്ന് മനസ്സ് മന്ത്രിച്ചു. ചികിത്സയുടെ ക്ഷീണമൊന്നുമില്ലാതെ അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. നേരിട്ട് കേള്‍ക്കാന്‍ പലവട്ടം കൊതിച്ചതാണ് മെഹ്ദിസാഹിബിനെ. കോഴിക്കോട്ട് വെച്ചു തന്നെ അത് സാധിച്ചു. മെഹ്ദിഹസന്‍സാഹിബ് വീല്‍ചെയറില്‍ കോഴിക്കോട് ടാഗോര്‍സെന്റിനറിഹാളിലേക്ക് പതുക്കെ കടന്നുവന്നപ്പോള്‍ ആഹ്ലാദാരവങ്ങള്‍ നിറഞ്ഞുകവിയുകയായിരുന്നു. ഒരു സ്വപ്നംപോലെയായിരുന്നു ആ സന്ധ്യ. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: മെഹ്ദിഹസനെ നേരില്‍ കണ്ട മുഹൂര്‍ത്തം. കോട്ടക്കല്‍ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയപ്പോഴാണ് അപൂര്‍വസുന്ദരമായ ആ സൗഭാഗ്യത്തിലേക്ക് കോഴിക്കോടും അദ്ദേഹത്തിന്റെ ആരാധകരായ ഞങ്ങളും ഉയര്‍ത്തപ്പെട്ടത്.
                                    
എഴുപതുകളിലെ ഏതോ ഒരു ദിവസമാണ് ആദ്യമായി ആ സ്വരം കേട്ടത്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിയ ശബ്ദം. കാസറ്റുകള്‍ പോലും അപൂര്‍വമായ കാലമാണത്. പക്ഷേ, തേടിപ്പിടിച്ച് അദ്ദേഹത്തെ കേട്ടു. ജീവവായുപോലെ ആ സംഗീതം അന്നുമുതല്‍ ഒപ്പമുണ്ട്. മുംബൈയിലെ ഗലികളില്‍ ഹിന്ദുസ്ഥാനിയിലെ അപൂര്‍വഖരാനകള്‍ തേടിനടക്കുമ്പോഴും മനസ്സിന്റെ ഒരു കോണില്‍ മെഹ്ദിയുമുണ്ടായിരുന്നു. തബലവാദനത്തിന്റെ പിഴയ്ക്കാത്ത കണക്കുകളും തീന്‍താളും രൂപക്താളും യമനും തിലക്കാമോദും മനസ്സില്‍ നിറയ്ക്കുമ്പോഴും മെഹ്ദിയുടെ ശബ്ദം മനസ്സില്‍ പ്രതീക്ഷയുടെയും പ്രണയത്തിന്റെയും വസന്തംതീര്‍ത്തുകൊണ്ടിരുന്നു. മെഹ്ദിസാഹിബിന്റെ സംഗീതത്തിന്റെ പ്രത്യേകതയെന്താണെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കസര്‍ത്തില്ലാത്ത പാട്ടായിരുന്നു അത്. പട്ടുപോലെ മൃദുലവും ഒപ്പം പൗരുഷവും നിറഞ്ഞ ശബ്ദം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിച്ച പ്രണയത്തിന്റെയും വിരഹത്തിന്റെയും വരികള്‍ തേച്ചുമിനുക്കി പ്രത്യേകശൈലിയില്‍ അദ്ദേഹം അവതരിപ്പിച്ചു. "മെ ഖായാല്‍ ഹൂണ്‍ കൈസേ ഓര്‍ കാ..." എന്ന് അദ്ദേഹം പാടുമ്പോള്‍ അതില്‍ അറിയാതെ നാം ലയിച്ചുചേരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മിര്‍സാഗാലിബ് രചിച്ച വരികള്‍ അത്യുജ്വല ഭാവഗരിമയോടെ പാടി മെഹ്ദി നമുക്ക് നല്‍കി. രാജസദസ്സുകളിലും വരേണ്യസംഘങ്ങളിലും ഒതുക്കപ്പെട്ടിരുന്ന ഗസലിനെ തെരുവുകളിലെത്തിച്ചത് മെഹ്ദിഹസനാണ്. മെഹ്ഫിലുകളില്‍ മാത്രം കേട്ടിരുന്ന ഗസല്‍ അങ്ങനെ അതിര്‍ത്തികള്‍ മായ്ച്ച മഹാസംഗീതത്തിന്റെ വിസ്മയഭാവത്തിലേക്ക് ജനകോടികളുടെ ഹൃദയത്തില്‍ വസന്തംതീര്‍ത്തു. ഗസലിന്റെ മാന്ത്രികച്ചരടില്‍ ജനകോടികളെ അദ്ദേഹം കോര്‍ത്തിണക്കി. അതിര്‍വരമ്പില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ ആരാധകവൃന്ദം. ഗസലിന് പുതിയപരിവേഷം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
                                    
 രാജ്യം അതിരിടാത്ത ആ ഗസല്‍മഴയില്‍ നഞ്ഞ് ഓരോ ദിവസവും കടന്നുപോയി. നേരംവെളുത്താല്‍ അന്തിയാവോളം മെഹ്ദിയെന്ന് ലതാജി പറഞ്ഞു. മെഹ്ദിയെ കേട്ടുകൊണ്ട് ദിവസം ആരംഭിക്കുന്ന എത്രയോ ആരാധകര്‍ കോഴിക്കോട്ടും മട്ടാഞ്ചേരിയിലും കണ്ണൂര്‍ സിറ്റിയിലും മറ്റുമുണ്ടെന്നോ. അതാണ് ആ സംഗീതത്തിന്റെ വശ്യത. ചാവക്കാട് മെഹ്ദിയുടെ പേരില്‍ ഒരു ക്ലബ് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. കീക്കോട്ട്തങ്ങളുടെ നേതൃത്വത്തിലുള്ള മെഹ്ദിക്ലബ്ബില്‍ മെഹ്ഫിലുകള്‍ നടത്തുന്നു. മെഹ്ദിഹസന്റെ ഗാനങ്ങളുടെ കലക്ഷന്‍ നിധിപോലെ സൂക്ഷിക്കുന്നവരെ മെഹ്ഫില്‍പാരമ്പര്യമുള്ള കേരളത്തിലെ മിക്കവാറും തീരദേശ പട്ടണങ്ങളില്‍ കാണാം. 1956ല്‍ ശിക്കാറിലൂടെ സിനിമലോകം മെഹ്ദിയുടെ ശബ്ദംകേട്ടു. "മേരാ ഖവാബ് ഓ ഖയാല്‍ കീ ദുനിയ ലിയേ ഹുവേ..." പിന്നെയൊരു ജൈത്രയാത്രയായിരുന്നു. പ്രണയത്തിന്റെ കുളിരും വേദനയും നിറച്ച ഗാനങ്ങള്‍. സ്നേഹം സ്വര്‍ഗമാണ് ഹൃദയത്തിലെ വീണയാണെന്ന് മെഹ്ദി പാടിക്കൊണ്ടിരുന്നു.
                                                               
ഗുലാംഅലിയും മെഹ്ദിഹസനും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് തോന്നിയിട്ടുണ്ട്. കവിതയുടെ ഭാവവും അര്‍ഥവും മെഹ്ദിയുടെ രാഗങ്ങളിലൂടെ കൂടുതല്‍ ആര്‍ദ്രമായി മാറി. ക്ലാസിക്കല്‍ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. നമ്മള്‍ ഇന്ത്യക്കാരുടെ ഒരു ദുര്യോഗം പങ്കജ് ഉദാസിനെയും ഹരിഹരനെയും കേട്ട് ഗുലാംഅലിയിലൂടെയാണ് പലപ്പോഴും മെഹ്ദിയിലെത്തിയത് എന്നതാണ്. ഗസല്‍ചക്രവര്‍ത്തിയുടെ നാദം നിലയ്ക്കുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം കാലത്തിന് കൈമാറിയ മരിക്കാത്ത ഗാനങ്ങള്‍ മാത്രമാണ്. കോഴിക്കോട്ടെ ആ അവസാനകാഴ്ചയുടെ ഓര്‍മയില്‍ ലയിച്ച് ഞങ്ങള്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും ഓര്‍ക്കുന്നു. ""ഞാന്‍ ആരുടെയോ ഓര്‍മയിലാണ്. എന്നെ ഓര്‍ക്കുന്നത് മറ്റാരോ ആണ്. എല്ലാ കണ്ണാടിയിലും എന്റെ പ്രതിബിംബമുണ്ട്. അതില്‍ ഏതോ ഒരു കണ്ണാടിയില്‍ ഞാനും...""മെഹ്ദിസാഹിബിനെ കേള്‍ക്കുമ്പോള്‍ അറിയാതെ ഈ വരികളാണ് വീണ്ടും വീണ്ടും മനസിലേക്ക് കടന്നുവരുന്നത്.

*
ഉസ്താദ് ഹാരിസ്ഭായി (പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും തബലിസ്റ്റുമാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മെഹ്ദിഹസന്‍സാഹിബ് പാടുകയാണ്. ഒരു ഗാനം തീര്‍ന്നുപോയത് അറിഞ്ഞില്ല. അതില്‍ ലയിച്ചങ്ങനെ ഇരുന്നു. മഴപെയ്തുതോര്‍ന്നത് പോലുള്ള അനുഭവം. ദൈവം ഒരിക്കല്‍ പാടുകയാണെങ്കില്‍ അത് മെഹ്ദിയുടെ ശബ്ദത്തിലാവുമെന്ന് ലതാമങ്കേഷ്കര്‍ പറഞ്ഞത് വെറുതെയല്ലെന്ന് മനസ്സ് മന്ത്രിച്ചു. ചികിത്സയുടെ ക്ഷീണമൊന്നുമില്ലാതെ അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. നേരിട്ട് കേള്‍ക്കാന്‍ പലവട്ടം കൊതിച്ചതാണ് മെഹ്ദിസാഹിബിനെ. കോഴിക്കോട്ട് വെച്ചു തന്നെ അത് സാധിച്ചു. മെഹ്ദിഹസന്‍സാഹിബ് വീല്‍ചെയറില്‍ കോഴിക്കോട് ടാഗോര്‍സെന്റിനറിഹാളിലേക്ക് പതുക്കെ കടന്നുവന്നപ്പോള്‍ ആഹ്ലാദാരവങ്ങള്‍ നിറഞ്ഞുകവിയുകയായിരുന്നു. ഒരു സ്വപ്നംപോലെയായിരുന്നു ആ സന്ധ്യ. ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: മെഹ്ദിഹസനെ നേരില്‍ കണ്ട മുഹൂര്‍ത്തം. കോട്ടക്കല്‍ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയപ്പോഴാണ് അപൂര്‍വസുന്ദരമായ ആ സൗഭാഗ്യത്തിലേക്ക് കോഴിക്കോടും അദ്ദേഹത്തിന്റെ ആരാധകരായ ഞങ്ങളും ഉയര്‍ത്തപ്പെട്ടത്.