Friday, June 29, 2012

വാര്‍ത്താവ്യാപാരികളും മാധ്യമസ്വാതന്ത്ര്യവും

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ ഒരു സംഭവകഥ ഇപ്രകാരമാണ്. 1815 ജൂണ്‍ 19ന് വാട്ടര്‍ലൂവില്‍നിന്ന് ഇംഗ്ലീഷ് ചാനല്‍ പ്രദേശത്തേക്ക് ഒരാള്‍ കുതിരപ്പുറത്ത് യാത്ര പുറപ്പെട്ടു. അയാള്‍ വഴിയില്‍ ഒരിടത്തും വിശ്രമിച്ചില്ല. ക്ഷീണിക്കുന്ന കുതിരകള്‍ക്കു പകരമുള്ളവയെ വഴിയില്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഓസ്റ്റെന്‍ഡിലെത്തിയയുടന്‍ അയാള്‍ കപ്പലില്‍ ബ്രിട്ടനിലേക്ക് തിരിച്ചു. കപ്പലിറങ്ങി തിടുക്കത്തില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെത്തി. സൂത്രശാലിയായ ബാങ്കര്‍ നാഥന്‍ റോസ്ത്ചൈല്‍ഡ് അയാളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. ദൂതന്റെ സന്ദേശം കേട്ടയുടന്‍ തന്റെ ഓഹരികളെല്ലാം വില്‍ക്കാന്‍ നാഥന്‍ നിര്‍ദേശിച്ചു. ഇതുകണ്ട ഊഹക്കച്ചവടക്കാര്‍ തങ്ങളുടെ ഓഹരികളും വിറ്റു. നെപ്പോളിയന്‍ യുദ്ധത്തില്‍ ജയിച്ചിരിക്കുമെന്നാണ് അവര്‍ കരുതിയത്. എല്ലാവരും വില്‍ക്കാന്‍ തുടങ്ങിയതോടെ ഓഹരികളുടെ വിലയിടിഞ്ഞു. അതോടെ നാഥന്‍ അവയെല്ലാം തുച്ഛമായ വിലയില്‍ വാങ്ങി. നെപ്പോളിയന്‍ വാട്ടര്‍ലൂവില്‍ പരാജയപ്പെട്ടെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിലെ പരിഭ്രാന്തി നാഥന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ലണ്ടനിലുള്ളവര്‍ പിന്നീടാണ് മനസ്സിലാക്കിയത്. ദൂതന്റെ യാത്രയ്ക്കുവേണ്ടി ചെലവിട്ട തുകയുടെ ആയിരം ഇരട്ടിയാണ് ഇതിലൂടെ നാഥന്‍ ഉണ്ടാക്കിയ ലാഭം. വാര്‍ത്താവിനിമയ മാധ്യമങ്ങളെ മുതലാളിത്തം ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണം മാത്രമാണിത്്്.

19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍നിന്ന് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ ഒരുതരം ഹിംസാത്മകസ്വഭാവം ആര്‍ജിച്ചിരിക്കുന്നു. ആഗോളസാമ്രാജ്യത്വത്തിന്റെ വ്യാപനത്തിന് എതിര് നില്‍ക്കുന്നവരെ കടിച്ചുകീറുന്ന പ്രവര്‍ത്തനശൈലി. കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ നടത്തുന്ന സിപിഐ എം വേട്ട ഇതിന്റെ ഭാഗമാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന പേരില്‍ അവര്‍ മുതലാളിത്തത്തിനുവേണ്ടി എംബഡഡ് ജേര്‍ണലിസം അനുഷ്ഠിക്കുന്നു. മാധ്യമംതന്നെയാണ് സന്ദേശം എന്ന മാര്‍ഷല്‍ മാക്ലുഹാന്റെ സന്ദേശം അത്യുക്തിയാണെങ്കിലും അതില്‍ സത്യത്തിന്റെ അംശം കുറവല്ല. ലോകമാധ്യമമേഖല പ്രവര്‍ത്തനങ്ങളിലേക്ക് മൂലധനവും ചരക്കുല്‍പ്പാദന വിതരണനിയമവും വന്‍തോതില്‍ പ്രവേശിച്ചതോടെ യന്ത്രവല്‍ക്കൃതമായ മറ്റ് ഉല്‍പ്പാദനരംഗങ്ങളില്‍ എന്നപോലെ മാധ്യമരംഗത്തും കുത്തകകള്‍ ആധിപത്യം ചെലുത്താന്‍ തുടങ്ങി. ഈ ആധിപത്യം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍മാത്രം ഒതുങ്ങുന്നതല്ല. സാര്‍വത്രികമായ വ്യാപാരവല്‍ക്കരണത്തിന്റെ ഈ യുഗത്തില്‍ മാധ്യമങ്ങള്‍ വ്യാപാരവല്‍ക്കരണ ശീലങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ന് ലോകമാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും നിയന്ത്രിക്കുന്നത് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്തോളം ബഹുരാഷ്ട്ര കുത്തകകമ്പനികളാണ്.

ലോകത്താകെ ചിതറിക്കിടക്കുന്ന ചെറുകിട മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കും പരിപാടികള്‍ക്കും ഈ കുത്തകകളെ ആശ്രയിച്ച് അവയുടെ ഒരുതരം ചില്ലറ വില്‍പ്പനക്കാരായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സ്വാഭാവികമായും ഈ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്തകളും പരിപാടികളും കലകളും സാമ്രാജ്യത്വത്തിന്റെയും അവരുടെ ആഗോളവല്‍ക്കരണനയങ്ങളുടെയും പ്രചാരണത്തിലുള്ള ഉപാധികളാണ്. ഈ പ്രചാരവേല അവര്‍ നിര്‍വഹിക്കുന്നത് ആഗോളവല്‍ക്കരണസിദ്ധാങ്ങളെക്കുറിച്ച് യുക്തിയുക്തമായ പ്രഭാഷണംചെയ്തുകൊണ്ട് മാത്രമല്ല, അവര്‍ വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതും വിനോദപരിപാടികള്‍ ആസൂത്രണംചെയ്യുന്നതും സൈദ്ധാന്തികചര്‍ച്ചകള്‍ സംവിധാനം ചെയ്യുന്നതുമെല്ലാം ഈ മൗലികലക്ഷ്യം മുന്‍നിര്‍ത്തിയാണ്. സെപ്തംബര്‍ 11 ഭീകരാക്രമണത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ലോകത്തോട് ഒരു പ്രഖ്യാപനം നടത്തി: ഞങ്ങളുടെ പക്ഷം ചേരുക, അല്ലെങ്കില്‍ മരണത്തിനും സര്‍വനാശത്തിനും തയ്യാറെടുക്കുക. സെപ്തംബര്‍ 11 ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെയും രാഷ്ട്രങ്ങളുടെയും മേല്‍ ഏതുതരത്തിലുള്ള ബലപ്രയോഗവും നടത്താന്‍ പ്രസിഡന്റിന് പൂര്‍ണാധികാരം നല്‍കുന്ന ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി. ലാദനെ പിന്തുണയ്ക്കുന്ന ആരെയും കടുത്ത ക്രിമിനല്‍ ആയി പരിഗണിക്കും. ലാദനാണ് ഭീകരാക്രമണം നടത്തിയതെന്ന് തെളിവെടുപ്പും വിചാരണയും ഒന്നും കൂടാതെ അമേരിക്ക നിശ്ചയിച്ച് പ്രഖ്യാപിക്കുകയായിരുന്നു. 11 വര്‍ഷത്തിനുശേഷം അര്‍ധരാത്രി ലാദനെ അമേരിക്കന്‍സൈന്യം ഗറില്ലാ ആക്രമണമുറയില്‍ വധിക്കുകയായിരുന്നു. ലാദനെ ഒബാട്ടാബാദിലെ വസതിയില്‍നിന്ന് നിഷ്പ്രയാസം പിടികൂടി രാജ്യാന്തരകോടതിയില്‍ വിചാരണ നടത്താമായിരുന്നു. എന്നാല്‍, ലാദന്റെ മൃതദേഹംപോലും ലോകത്തിനുമുന്നില്‍ കാണിക്കാന്‍ അമേരിക്ക തയ്യാറായില്ല.

ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും മുറിവേറ്റ നിലയില്‍ പിടികൂടാന്‍ കഴിയുമായിരുന്നെങ്കിലും നിഷ്ഠുരമായി വധിക്കുകയായിരുന്നു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെയും നിന്ദ്യമായാണ് അമേരിക്കന്‍സൈന്യം വധിച്ചത്. സാമ്രാജ്യത്വത്തിന്റെ ഇത്തരം ഭീകരമുഖങ്ങള്‍ മാധ്യമങ്ങള്‍ ഒരാഴ്ചപോലും ചര്‍ച്ച ചെയ്തില്ല. എന്നാല്‍, കേരളത്തില്‍ അടുത്തകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ നാടന്‍ മാധ്യമങ്ങള്‍ക്കുമുതല്‍ ബിബിസിക്കുവരെ ചാകരയായി മാറി. അമേരിക്കന്‍ ചിന്തകനായ നോം ചോംസ്കി പറയുന്നു: വന്‍കിട മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും സ്വഭാവം നിലവിലുള്ള അധികാരവര്‍ഗത്തിനു കീഴില്‍ അണിനിരക്കുക എന്നതാണ്, ജനങ്ങളെ അവരുടെ പിന്നില്‍ അണിനിരത്തുക എന്നതാണ്. സെര്‍ബിയക്കു മുകളില്‍ ബോംബിട്ടപ്പോള്‍ നാം അത് കണ്ടു. തലയ്ക്ക് യുദ്ധത്തിന്റെ മത്ത് പിടിച്ചതുപോലെയാണ് അവര്‍ പെരുമാറിയത്. ഗള്‍ഫ് യുദ്ധത്തിന്റെ സന്ദര്‍ഭത്തിലും അങ്ങനെതന്നെ. കുറച്ച് പഴയ ഉദാഹരണം എടുക്കാം. അപ്പോള്‍ കുറച്ചുകൂടി സമചിത്തതയോടെ നമുക്ക് ചിന്തിക്കാമല്ലോ. ഒന്നാംലോക മഹായുദ്ധകാലത്ത് യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും ബുദ്ധിജീവികള്‍ പ്രതികരിച്ചത് എങ്ങനെ? വിരലില്‍ എണ്ണാവുന്നവര്‍ ഒഴികെ യുദ്ധവെറിയന്മാരുടെ പക്ഷത്താണ് അണിനിരന്നത്. യുദ്ധവെറിയെ എതിര്‍ത്ത പല പ്രമുഖരും ജയിലില്‍ അടയ്ക്കപ്പെട്ടു. റോസാലക്സംബര്‍ഗ്, ബെര്‍ട്രന്‍ഡ് റസ്സല്‍, എഴന്‍ദേബ്... അങ്ങനെ പലരും. കേരളത്തില്‍ ഇപ്പോള്‍ സിപിഐ എമ്മിനെതിരെ മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാത്ത സാഹിത്യകാരന്മാരും ഭീഷണി നേരിടുന്നത് യാദൃച്ഛികമല്ലെന്ന് അര്‍ഥം. വാര്‍ത്താ&ാറമവെ;സാമ്രാജ്യത്വം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് ഫിന്‍ലാന്‍ഡ് മുന്‍ പ്രസിഡന്റ് ഉര്‍ഹോ കലേവാ കെക്കോനന്‍ ആണ്. രാജ്യാന്തര വാര്‍ത്താ വിനിമയരംഗത്തെ തികഞ്ഞ അസമത്വത്തെയും മാധ്യമകുത്തകകള്‍ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും സാംസ്കാരികജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നതിനെയും പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വാര്‍ത്താസാമ്രാജ്യത്വം ഇന്ന് ഭീകര യാഥാര്‍ഥ്യമായി പരിണമിച്ചിരിക്കുന്നു.

ചരിത്രപരമായിത്തന്നെ ബഹുജന വാര്‍ത്താമാധ്യമം, സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുളള, പുരോഗമനശക്തികളും പ്രതിലോമശക്തികളും തമ്മിലുള്ള മുഖ്യമായ പോര്‍ക്കളങ്ങളിലൊന്നാണ്. വാര്‍ത്താസാമ്രാജ്യത്വത്തിന് എതിരായ പോരാട്ടം ജനങ്ങളുടെ പോരാട്ടത്തിനും സമാധാനത്തിനും വേണ്ടിയുള്ള പൊതുവായ പോരാട്ടത്തിന്റെ ഭാഗമാണ്. വാര്‍ത്താവിനിമയരംഗത്ത് മുതലാളിമാര്‍ കാട്ടുന്ന വര്‍ധിച്ച താല്‍പ്പര്യത്തിന് കാരണം ലാഭംമാത്രമല്ല, പ്രത്യയശാസ്ത്രപരമായ ഒരു പ്രബല ആയുധമായും ജനങ്ങളെ ആശയപരമായി പൊരുത്തപ്പെടുത്തിയെടുക്കാനുള്ള ഒരു ഉപാധിയായും വാര്‍ത്താവിനിമയത്തിന്റെ പ്രാധാന്യമെന്താണെന്ന് മുതലാളിമാര്‍ക്ക് നന്നായറിയാം.

ലാഭത്തിനുവേണ്ടി മുതലാളിമാര്‍ നടത്തിയ പരക്കംപാച്ചിലും സമൂഹത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാനുള്ള ശ്രമവുമായിരുന്നു മുതലാളിത്തവ്യവസ്ഥയില്‍ വാര്‍ത്താവിനിമയത്തിന്റെ വികാസത്തിന് പ്രചോദനം നല്‍കിയ രണ്ടു കാര്യങ്ങള്‍. അധികാരമെന്നാല്‍ വാര്‍ത്താമാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണമാണെന്ന് അമേരിക്കന്‍ എഴുത്തുകാരന്‍ തിയോഡര്‍ വൈറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുതലാളിത്തവ്യവസ്ഥയില്‍ പത്രസ്വാതന്ത്ര്യം എന്നത് വഞ്ചനയാണെന്ന് 1919ല്‍ ലെനിന്‍&ാറമവെ;പ്രസ്താവിച്ചു. പത്രസ്വാതന്ത്ര്യം എന്നത് പത്രങ്ങള്‍ക്ക് കൈക്കൂലി കൊടുക്കാനുള്ള പണക്കാരന്റെ സ്വാതന്ത്ര്യമാണ്. പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ തങ്ങളുടെ പണം ഉപയോഗിക്കാന്‍ പണക്കാരനുള്ള സ്വാതന്ത്ര്യമാണ്- ലെനിന്‍ തുടര്‍ന്നുപറഞ്ഞു. പത്രം ഉടമകളുടെ രാഷ്ട്രീയനിലപാട് പിന്തുടരാനേ പത്രപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യമുള്ളൂ. വായനക്കാരെ കബളിപ്പിക്കാനായി റിപ്പോര്‍ട്ടുകളെ എത്രത്തോളം നിഷ്പക്ഷതയുടെ മൂടുപടത്തിന് ഉള്ളിലാക്കുന്നു എന്നതിലാണ് പത്രപ്രവര്‍ത്തകരുടെ സാമര്‍ഥ്യം. കേരളത്തില്‍ ഇപ്പോള്‍ വലതുപക്ഷ മാധ്യമപ്രവര്‍ത്തകര്‍, ഇത്തരത്തിലുള്ള നിഷ്പക്ഷതയുടെ നാട്യംപോലും ഉപേക്ഷിച്ചിരിക്കുന്നു. അവരുടെ രാഷ്ട്രീയ താല്‍പ്പര്യം നഗ്നമായി പ്രകടിപ്പിക്കുന്നു. എന്നാല്‍, മാധ്യമമുതലാളിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയലക്ഷ്യങ്ങള്‍ വായനക്കാര്‍ പൊതുവെ തിരിച്ചറിയാന്‍ വൈകും. അതുവരെയുള്ള കാലയളവില്‍ വായനക്കാര്‍ തെറ്റിദ്ധരിക്കപ്പെടും. ഇത് സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ചെറുതല്ല.

ഉദാഹരണത്തിന്, ന്യായാധിപന്മാര്‍ നീതിബോധം പുലര്‍ത്തുന്നവരും നിയമപണ്ഡിതരും നിര്‍ഭയമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്നവരുമാണ്. എന്നാല്‍, അവരും മനുഷ്യരാണ്. മാധ്യമറിപ്പോര്‍ട്ടുകള്‍ ഒരു പരിധിവരെയെങ്കിലും എല്ലാവരെയും സ്വാധീനിക്കാന്‍ സാധ്യത ഏറെയാണ്. ഇലക്ട്രോണിക് ചാനലുകളില്‍ കേസ് അന്വേഷണവും വിചാരണയും ദിവസേന ചര്‍ച്ച ചെയ്യപ്പെടുന്നു. നിയമപണ്ഡിതരെന്നും ഫോറന്‍സിക് വിദഗ്ധരെന്നും അവകാശപ്പെടുന്നവര്‍ ഇത്തരം ചര്‍ച്ചകളില്‍ രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം പങ്കെടുക്കുന്നു. ഇത് അന്വേഷണത്തെയും തുടര്‍ന്നുള്ള വിചാരണയെയും തീര്‍ച്ചയായും സ്വാധീനിക്കും. കേസ് അന്വേഷണവും വിചാരണയും തികച്ചും സ്വതന്ത്രമായി നടക്കേണ്ട പ്രക്രിയകളാണ്. സ്വതന്ത്രമായ നീതിന്യായസംവിധാനമാണ് നിയമവാഴ്ചയുടെ നട്ടെല്ല്. ന്യായാധിപന്മാരും വാദിയും പ്രതിയും സാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ഈ സംവിധാനം. മാധ്യമങ്ങള്‍ നടത്തുന്ന അമിതപ്രചാരണം സാക്ഷികളെയും സ്വാധീനിക്കും. വസ്തുതകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് എല്ലാ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, ഡെന്നിങ് പ്രഭു "നീതിയിലേക്കുള്ള പാത" എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു: നീതിനിര്‍വഹണത്തില്‍ മാധ്യമങ്ങള്‍ സദാ ജാഗ്രതാപൂര്‍ണമായ പങ്ക് വഹിക്കുന്നു.

ഓരോ വിചാരണയും ന്യായയുക്തമായും സുതാര്യമായും നടന്നുകാണണമെന്ന് ആഗ്രഹിക്കുന്ന കാവല്‍നായയാണ് മാധ്യമങ്ങള്‍... എന്നാല്‍, കാവല്‍നായ ചിലപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അതിന്റെ തനിസ്വഭാവം പ്രദര്‍ശിപ്പിച്ചേക്കാം. ജസീക്ക ലാല്‍ വധക്കേസിന്റെ വിധിന്യായത്തില്‍ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചു: കോടതി കുറ്റവാളിയായി പ്രഖ്യാപിക്കുന്നതുവരെ, ഒരു കേസില്‍ സംശയിക്കപ്പെടുന്നവരുടെയോ അല്ലെങ്കില്‍ പ്രതിചേര്‍ത്ത് തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കപ്പെടുന്നവരുടെയോ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോ അഥവാ ഇത്തരത്തില്‍ സംശയിക്കപ്പെടുന്നവരെ കുറ്റക്കാരായി നിശ്ചയിച്ച് വാര്‍ത്തകള്‍ നല്‍കുന്നതോപോലുള്ള നിയന്ത്രണാതീതമായ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത് മുന്‍വിധികള്‍ സൃഷ്ടിക്കുകയെന്ന അപകടത്തിനു കാരണമാകും. നമ്മുടെ പത്രങ്ങള്‍ ഓരോ ദിവസവും എത്ര കുറ്റവാളികളെയാണ് നിശ്ചയിക്കുന്നത്!}

*
സാജന്‍ എവുജിന്‍ ദേശാഭിമാനി 29 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍നിന്ന് 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ ഒരുതരം ഹിംസാത്മകസ്വഭാവം ആര്‍ജിച്ചിരിക്കുന്നു. ആഗോളസാമ്രാജ്യത്വത്തിന്റെ വ്യാപനത്തിന് എതിര് നില്‍ക്കുന്നവരെ കടിച്ചുകീറുന്ന പ്രവര്‍ത്തനശൈലി. കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ നടത്തുന്ന സിപിഐ എം വേട്ട ഇതിന്റെ ഭാഗമാണ്. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന പേരില്‍ അവര്‍ മുതലാളിത്തത്തിനുവേണ്ടി എംബഡഡ് ജേര്‍ണലിസം അനുഷ്ഠിക്കുന്നു. മാധ്യമംതന്നെയാണ് സന്ദേശം എന്ന മാര്‍ഷല്‍ മാക്ലുഹാന്റെ സന്ദേശം അത്യുക്തിയാണെങ്കിലും അതില്‍ സത്യത്തിന്റെ അംശം കുറവല്ല. ലോകമാധ്യമമേഖല പ്രവര്‍ത്തനങ്ങളിലേക്ക് മൂലധനവും ചരക്കുല്‍പ്പാദന വിതരണനിയമവും വന്‍തോതില്‍ പ്രവേശിച്ചതോടെ യന്ത്രവല്‍ക്കൃതമായ മറ്റ് ഉല്‍പ്പാദനരംഗങ്ങളില്‍ എന്നപോലെ മാധ്യമരംഗത്തും കുത്തകകള്‍ ആധിപത്യം ചെലുത്താന്‍ തുടങ്ങി. ഈ ആധിപത്യം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍മാത്രം ഒതുങ്ങുന്നതല്ല. സാര്‍വത്രികമായ വ്യാപാരവല്‍ക്കരണത്തിന്റെ ഈ യുഗത്തില്‍ മാധ്യമങ്ങള്‍ വ്യാപാരവല്‍ക്കരണ ശീലങ്ങള്‍ക്ക് വഴിപ്പെടുന്നു. ഇന്ന് ലോകമാധ്യമങ്ങളില്‍ ഭൂരിഭാഗത്തെയും നിയന്ത്രിക്കുന്നത് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്തോളം ബഹുരാഷ്ട്ര കുത്തകകമ്പനികളാണ്.