Tuesday, June 19, 2012

കുത്തക മാധ്യമങ്ങള്‍ ഭരണവര്‍ഗത്തിന്റെ ഭാഗമാകുന്നു

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലാവുന്നവരുടെ മൊഴികള്‍ ദൃക്സാക്ഷി വിവരണം പോലെയാണ് ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ക്രൈം രജിസ്റ്റര്‍ ചെയ്തതിനുശേഷം അതിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിക്ക് അയച്ചു കഴിഞ്ഞാല്‍ തുടര്‍ന്നു നടക്കുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍, കേസിന്റെ പുരോഗതി, ഇതൊന്നും പുറത്തുവിടാന്‍ പാടില്ലെന്ന് മുരുകേശന്‍ ഢ/ട സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ നടത്തുന്നതെന്ന് പറയപ്പെടുന്ന കുറ്റസമ്മതമൊഴികള്‍ മൂന്നാം മുറയുടെ ഭാഗമായുള്ളതോ മൂന്നാംമുറയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ളതോ ആയിരിക്കും. അതില്‍ തന്നെ നിര്‍ണായകമായ കണ്ടെത്തലിലേക്ക് നയിച്ച വാചകങ്ങള്‍ ഒഴികെ മറ്റൊന്നും കോടതി തെളിവായി സ്വീകരിക്കുക പോലുമില്ല. അതായത് കോടതി പോലീസ് കസ്റ്റഡിയില്‍ നല്‍കുന്ന കുറ്റസമ്മത മൊഴിക്ക് യാതൊരു സംശുദ്ധിയും കല്‍പിക്കുന്നില്ല എന്നര്‍ത്ഥം. നിയമം ഇങ്ങനെയിരിക്കെ ഇത്തരം മൊഴികള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് സാമൂഹ്യനന്മക്ക് ഗുണം ചെയ്യുന്നതല്ല. എന്നാല്‍ ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ് കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ നിയമലംഘനത്തിനെതിരെ കോടതിയെ സമീപിക്കുന്നതിന് സിപിഐ എമ്മിെന്‍റ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സത്യം പുറത്തുവരുന്നത് തടയാന്‍ സിപിഐ എം മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു എന്ന മട്ടിലാണ് കോണ്‍ഗ്രസ് മുതല്‍ ബിജെപി വരെയുള്ള രാഷ്ട്രീയ പാര്‍ടികളും ഒരുകൂട്ടം മാധ്യമ വിശാരദന്മാരും ഇതിനെക്കുറിച്ച് പ്രതികരിച്ചത്. സിപിഐ എമ്മിെന്‍റ ജനാധിപത്യവിരുദ്ധ പ്രവണതയായി ഇതിനെ ചിത്രീകരിക്കാനും ശ്രമമുണ്ടായി. ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ജനാധിപത്യം, അതിലെ അധികാര വിഭജനം, ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്, മാധ്യമങ്ങളുടെ വര്‍ഗസ്വഭാവം മുതലായ കാര്യങ്ങള്‍ പരിശോധിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. ജനാധിപത്യം വികസിക്കുന്നത് മുതലാളിത്തത്തിന്റെ വളര്‍ച്ചയോടെയാണ്. ഫ്യൂഡലിസത്തിന്റെ സവിശേഷത രാജവാഴ്ചയും അതിന് കീഴിലെ നാടുവാഴിത്ത ഭരണവുമാണ്. ഭൂപ്രഭുത്വമവസാനിപ്പിച്ച് മുതലാളിത്തം അധികാരത്തില്‍ വരുന്നതിന്റെ പ്രക്രിയ രാഷ്ട്രീയരംഗത്ത് പ്രതിഫലിച്ചത് രാജവാഴ്ചയുടെ അവസാനവും തല്‍സ്ഥാനത്ത് പാര്‍ലമെന്‍റിന്റെ അധികാരാവരോഹണവുമായിട്ടായിരുന്നു. രാജവാഴ്ചക്കാലത്ത് നിയമനിര്‍മ്മാണവും, നിയമനിര്‍വഹണവും നീതിന്യായ പരിപാലനവും ഒക്കെ നടത്തിയിരുന്നത് രാജാവായിരുന്നു. രാജാവ് പറയുന്നതെന്തോ അതെല്ലാം രാജവാഴ്ചക്കാലത്ത് നിയമമായിരുന്നു. രാജശാസനത്തിലൂടെയാണ് നീതിന്യായ പരിപാലനവും നിയമനിര്‍വ്വഹണവും നടന്നുവന്നിരുന്നത്. എന്നാല്‍ പാര്‍ലമെന്‍ററി ജനാധിപത്യം വളരാന്‍ തുടങ്ങിയതോടെ നിയമനിര്‍മ്മാണം, നിയമനിര്‍വ്വഹണം, നീതിന്യായ പരിപാലനം എന്നിവ വേര്‍പിരിയാന്‍ തുടങ്ങി.

പ്രശസ്ത ഫ്രഞ്ച് തത്വചിന്തകനായ മോണ്‍ ടെസ്ക്യൂ ആണ് ഈ അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നതിന്റെ അപകടങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ഭരണഘടനാധിഷ്ഠിത ഭരണക്രമത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് പരിശോധനകളും സമതുലിതാവസ്ഥയും കൈവരുത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തത്. തുടര്‍ന്നും വളര്‍ന്നുവന്ന ജനാധിപത്യ വ്യവസ്ഥകളെല്ലാം അധികാര വിഭജന സിദ്ധാന്തത്തില്‍ ഊന്നിനിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ നിയമനിര്‍മ്മാണം, നിയമനിര്‍വ്വഹണം, നീതിന്യായ പരിപാലനം എന്നിവ ജനാധിപത്യത്തിനെ താങ്ങി നിര്‍ത്തുന്ന മൂന്നു തൂണുകളായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. പിന്നീടാണ് നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ വളര്‍ന്നുവന്നത്. അച്ചടിയന്ത്രം കണ്ടുപിടിക്കുകയും അത് വ്യാപകമാവുകയും ചെയ്തതിനുശേഷമാണല്ലോ മാധ്യമങ്ങള്‍ വളര്‍ന്നുവന്നത്. ജനപക്ഷത്തുനിന്നുകൊണ്ട് മറ്റു മൂന്നു തൂണുകളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും കടന്നുകയറ്റങ്ങളെ എതിര്‍ക്കുകയും നേര്‍വഴിക്കു നടത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന കടമയാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ടുതന്നെ നിഷ്പക്ഷമായി ഈ പ്രവര്‍ത്തനം നടത്താന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. ജനാധിപത്യത്തിന്റെ മറ്റു മൂന്നു തൂണുകള്‍ നിഷ്പക്ഷമാണോ? ഈ മൂന്നു തൂണുകളേയും ചേര്‍ത്താണ് ഭരണകൂടം എന്ന് രാഷ്ട്രമീമാംസയില്‍ വിളിക്കുന്നത്.

സ്വകാര്യസ്വത്ത് സംരക്ഷണത്തിനുവേണ്ടിയുള്ള ആയുധധാരികളുടെ സംഘടനയാണ് ഭരണകൂടം എന്ന് ഏംഗല്‍സ് വിശദീകരിച്ചിട്ടുണ്ട്. ഭരണകൂടത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് വികസിപ്പിച്ചത് മഹാനായ ലെനിനാണ്. ഭരണകൂടവും വിപ്ലവവും എന്ന കൃതിയില്‍ ""വര്‍ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കാന്‍ വയ്യാതായിട്ടുണ്ടെന്നതിന്റെ പ്രത്യക്ഷരൂപവും ഫലവുമാണ് ഭരണകൂടം. വര്‍ഗവൈരങ്ങളെ എപ്പോള്‍, എവിടെ, എത്ര കണ്ട് വസ്തുനിഷ്ഠമായി അനുരഞ്ജിപ്പിക്കാന്‍ വയ്യാതായിത്തീരുന്നുണ്ടോ അപ്പോഴും അവിടെയും അത്ര കണ്ടുമാണ് ഭരണകൂടം ആവിര്‍ഭവിക്കുന്നത്"" എന്ന് വ്യക്തമാക്കി. ഭരണകൂടം കൈവശം വെക്കുന്ന വര്‍ഗം അവര്‍ക്കെതിരായി നില്‍ക്കുന്ന വര്‍ഗത്തെയോ വര്‍ഗങ്ങളേയോ അടിച്ചമര്‍ത്തുന്നതിനായാണ് അതിനെ ഉപയോഗിക്കുന്നത്. നിയമനിര്‍മ്മാണസഭയും, നിയമനിര്‍വഹണ വിഭാഗവും നീതിന്യായക്കോടതിയും എല്ലാം സ്ഥാപിതമായിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതും ഭരണവര്‍ഗത്തിന്റെ വര്‍ഗ്ഗതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്.

വര്‍ഗസമരം രൂക്ഷമാവുന്നതിനുസരിച്ച് ഭരണകൂടത്തിന്റെ മര്‍ദ്ദനപരമായ സ്വഭാവവും അധികമധികം വെളിപ്പെട്ടുകൊണ്ടിരിക്കും. ഇതിനര്‍ത്ഥം നിയമനിര്‍മ്മാണവിഭാഗവും നിയമനിര്‍വഹണ വിഭാഗവും നീതിന്യായ സംവിധാനവും വര്‍ഗ്ഗസ്വഭാവമുള്‍ക്കൊള്ളുന്നതാണ് എന്നാണ്. എന്നാല്‍ ബി ടി രണദിവെ ചൂണ്ടിക്കാണിച്ചതുപോലെ നിയമത്തിന്റെയും നീതിന്യായവ്യവസ്ഥയുടേയും മുതലാളിത്ത ഭരണത്തിന്‍കീഴിലെ വര്‍ഗപരമായ സ്വഭാവം എന്ന പ്രശ്നത്തെ യാന്ത്രികമായി മനസ്സിലാക്കരുത്. കോടതിക്കുമുമ്പിലുള്ള ഓരോ കേസിലും തൊഴിലാളിക്കോ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കോ എതിരായിട്ടായിരിക്കും വിധി പ്രഖ്യാപിക്കപ്പെടുക എന്ന് ഇതിന് അര്‍ത്ഥമില്ല. ഒരു ജഡ്ജിക്കും അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നോ, നിയമത്തെ വ്യാഖ്യാനിക്കുന്നതില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാവില്ലെന്നോ ഒരേ സ്വഭാവമുള്ള കേസുകളില്‍ വ്യത്യസ്ത ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ നല്‍കുകയില്ലെന്നോ ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല. മൊത്തത്തില്‍ വര്‍ഗചൂഷണം നിര്‍ബാധം തുടരുന്നതിന് വിഘാതമാവാത്ത എന്തു സ്വാതന്ത്ര്യവും പ്രയോഗിക്കുവാന്‍ ജഡ്ജിമാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്രത്തോളം നിഷ്പക്ഷതയും അവര്‍ക്ക് പുലര്‍ത്താം. അത് വ്യവസ്ഥയുടെ നിലനില്‍പിന് സഹായകവുമാണ്.

വര്‍ഗങ്ങള്‍ക്ക് മുകളില്‍ നിഷ്പക്ഷമായാണ് ഭരണകൂട ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന തോന്നല്‍ എല്ലാവര്‍ഗങ്ങള്‍ക്കും ഉണ്ടാക്കേണ്ടത് ഭരണവര്‍ഗത്തിന് അവരുടെ സ്ഥാനം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. അതിനായി നിയമനിര്‍വഹണം, നീതിന്യായപരിപാലനം എന്നിവക്ക് സ്ഥിരമായ ഒരു ഘടനയുണ്ടാക്കുകയും അതിലേക്ക് വിവിധ വര്‍ഗങ്ങളില്‍ ജനിച്ചവരെ ഉള്‍ക്കൊള്ളുകയും ചെയ്യും. എന്നാല്‍ അവയുടെ എല്ലാം അന്തിമലക്ഷ്യം സ്വകാര്യ സ്വത്തുടമസ്ഥതക്ക് യാതൊരു കോട്ടവും വരുത്താതെ സംരക്ഷിക്കലാണ്. നിയമപരമായി ബലപ്രയോഗം നടത്തുന്നതിനുള്ള അവകാശം ഭരണവര്‍ഗത്തിന്റെ കൈകളില്‍ ശാശ്വതമായി നിലനിര്‍ത്തിക്കൊണ്ട് വര്‍ഗസമരത്തെയും വര്‍ഗങ്ങള്‍ക്കുള്ളിലെ സമരത്തെയും നിയന്ത്രിച്ചു നിര്‍ത്തുകയാണ് അവയുടെ കടമ. ഭരണവര്‍ഗമെന്ന് പറയുന്നത് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല. അവര്‍ ഭരണവര്‍ഗത്തിന്റെ സേവകരോ വേലക്കാരോ മാത്രമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ഭരണാധികാരിവര്‍ഗം വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വാ - ഭൂപ്രഭുവര്‍ഗമാണ്. ആ ഭരണവര്‍ഗം ഭരണയന്ത്രത്തെ നയിക്കുന്നത് ദൃശ്യവും അദൃശ്യവുമായ നിരവധി ചരടുകളിലൂടെയാണ്.

ഭരണവര്‍ഗം അവരുടെ നടപടികള്‍ക്ക് പൊതുസമ്മതി നേടിയെടുക്കാന്‍വേണ്ടി ഒട്ടനവധി മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. രാഷ്ട്രീയപാര്‍ടികള്‍, കുടുംബബന്ധങ്ങള്‍, മതവിശ്വാസം, ദേശീയബോധം തുടങ്ങി മാധ്യമങ്ങള്‍ വരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ പൊതുസമ്മതി നേടിയെടുക്കാന്‍ ഭരണവര്‍ഗം ശ്രമിക്കുന്നത്. ഇന്ന് ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കുന്ന ഒന്നായി അച്ചടി - ദൃശ്യ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. പത്രങ്ങള്‍, റേഡിയോ സ്റ്റേഷനുകള്‍, ടെലിവിഷന്‍ ചാനലുകള്‍, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഇവയൊക്കെ ഇങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തപ്പെടുന്നു. കുത്തക മാധ്യമങ്ങളോ അവയെ നിയന്ത്രിക്കുന്നവരോ ആണിന്ന് സാമൂഹിക - രാഷ്ട്രീയ രംഗങ്ങളില്‍ എന്തു ചര്‍ച്ച ചെയ്യപ്പെടണമെന്ന് നിശ്ചയിക്കുന്നത്. ബഹുജനങ്ങളില്‍ ഉന്മാദാവസ്ഥ സൃഷ്ടിക്കുന്ന പ്രചാരവേല സംഘടിപ്പിക്കാന്‍ ഇന്ന് ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിയും. ഇന്ത്യന്‍ പ്രതീകമാരെന്ന് ടെലിവിഷന്‍ സ്റ്റുഡിയോയില്‍ നടക്കുന്ന മല്‍സരത്തിലൂടെയാണ് തീരുമാനിക്കപ്പെടുന്നത് എന്നു പറഞ്ഞാല്‍ സ്ഥിതി എത്ര ഭീകരമാണെന്ന് പറയേണ്ടതില്ലല്ലോ?

എന്നിട്ടും ഈ മാധ്യമങ്ങളൊക്കെ അവകാശപ്പെടുന്നത് തങ്ങള്‍ നാവില്ലാത്ത ജനതയുടെ നാവായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. നിരന്തരമായി ഭരണവര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനുവേണ്ടി ചിലപ്പോഴെല്ലാം ചില ജനകീയ പ്രശ്നങ്ങളുയര്‍ത്തിക്കൊണ്ടുവരാനോ വിഷയത്തിന്റെ മറുപുറമവതരിപ്പിക്കാനോ ഒക്കെ കുത്തക മാധ്യമങ്ങള്‍ തയ്യാറാവാറുണ്ട് എന്നത് കാണാതിരുന്നുകൂടാ. കോടതികളുടെ നിഷ്പക്ഷതാ നാട്യം പോലെ ഒന്നാണ് അതും. അതാണ് മാധ്യമങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ടാക്കുന്നത്. അത് ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കെതിരെ മുന്‍കൂര്‍ പ്രചാരവേല നടത്തി പിന്നീട് അവരെ പ്രതിപ്പട്ടികയില്‍ വരുത്തുക എന്ന കൃത്യം മാധ്യമ സഹായത്തോടെ പോലീസ് ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിനെ എതിര്‍ത്താല്‍ ഉടനെ മാധ്യമസ്വാതന്ത്ര്യം തടയുന്നുവെന്ന മുറവിളി ഉയര്‍ത്തുകയാണ് കുത്തകമാധ്യമങ്ങളും ഒരു കൂട്ടം മാധ്യമ വിശാരദന്മാരും ഭരണവര്‍ഗ രാഷ്ട്രീയക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്.

*
കെ എ വേണുഗോപാലന്‍ ചിന്ത 22 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലാവുന്നവരുടെ മൊഴികള്‍ ദൃക്സാക്ഷി വിവരണം പോലെയാണ് ചില മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു ക്രൈം രജിസ്റ്റര്‍ ചെയ്തതിനുശേഷം അതിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിക്ക് അയച്ചു കഴിഞ്ഞാല്‍ തുടര്‍ന്നു നടക്കുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍, കേസിന്റെ പുരോഗതി, ഇതൊന്നും പുറത്തുവിടാന്‍ പാടില്ലെന്ന് മുരുകേശന്‍ ഢ/ട സ്റ്റേറ്റ് ഓഫ് കേരള എന്ന കേസില്‍ കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികള്‍ നടത്തുന്നതെന്ന് പറയപ്പെടുന്ന കുറ്റസമ്മതമൊഴികള്‍ മൂന്നാം മുറയുടെ ഭാഗമായുള്ളതോ മൂന്നാംമുറയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ളതോ ആയിരിക്കും. അതില്‍ തന്നെ നിര്‍ണായകമായ കണ്ടെത്തലിലേക്ക് നയിച്ച വാചകങ്ങള്‍ ഒഴികെ മറ്റൊന്നും കോടതി തെളിവായി സ്വീകരിക്കുക പോലുമില്ല. അതായത് കോടതി പോലീസ് കസ്റ്റഡിയില്‍ നല്‍കുന്ന കുറ്റസമ്മത മൊഴിക്ക് യാതൊരു സംശുദ്ധിയും കല്‍പിക്കുന്നില്ല എന്നര്‍ത്ഥം. നിയമം ഇങ്ങനെയിരിക്കെ ഇത്തരം മൊഴികള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് സാമൂഹ്യനന്മക്ക് ഗുണം ചെയ്യുന്നതല്ല. എന്നാല്‍ ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ് കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്.