Saturday, June 9, 2012

ആഭ്യന്തരമന്ത്രി കൂട്ടില്‍ കയറുന്നു

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജന്മദിന സമ്മാനമായി ജനങ്ങള്‍ക്ക് കിട്ടിയത് പെട്രോള്‍വിലയിലെ റെക്കോഡ് വര്‍ധനയാണ്. തൊട്ടുപിന്നാലെ ഡീസല്‍വില വര്‍ധിപ്പിക്കാന്‍ പോകുന്നു. സര്‍ക്കാരിന്റെ ജന്മദിനാഘോഷത്തിനിടയില്‍ കോടതി മറ്റൊരു സമ്മാനം അങ്ങോട്ടുംകൊടുത്തു- ആഭ്യന്തരമന്ത്രി പി ചിദംബരം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന എതിര്‍സ്ഥാനാര്‍ഥിയുടെ ഹര്‍ജിയില്‍ ചിദംബരത്തെ വിചാരണക്കൂട്ടിലേക്ക് നയിക്കുന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് ആ അപൂര്‍വ സമ്മാനം. അഴിമതിക്കേസുകളില്‍പ്പെട്ട് ഭരണകക്ഷി നേതാക്കളും മന്ത്രിമാരും കോടതിയിലും ജയിലിലുമായി സമയം ചെലവഴിക്കുമ്പോള്‍, അഴിമതിയുടെയും അതിക്രമത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും എല്ലാ ദുഷിപ്പും ഒത്തുചേരുന്ന കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ വിചാരണചെയ്യപ്പെടുകയാണ്. തെരഞ്ഞെടുപ്പില്‍ തോറ്റ ചിദംബരം എതിര്‍സ്ഥാനാര്‍ഥിയുടെ വോട്ട് കട്ടെടുത്ത് സ്വന്തമാക്കി വിജയം നേടി എന്നതാണ് കേസ്. കേന്ദ്രമന്ത്രി എന്ന നിലയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് ചിദംബരം സാങ്കേതികമായ വിജയം നേടിയതെന്നാണ് ഹര്‍ജിയില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായിരുന്ന രാജ കണ്ണപ്പന്‍ ചൂണ്ടിക്കാട്ടിയത്. ഉന്നയിച്ച 29 ആരോപണങ്ങളില്‍ രണ്ടെണ്ണമേ കഴമ്പില്ലാത്തതായി കോടതി കണ്ടുള്ളൂ. ബാക്കി 27 ആരോപണങ്ങളും നിലനില്‍ക്കും- ചിദംബരം കൂട്ടില്‍ കയറി അതിന് മറുപടി പറയേണ്ടിവരും.

ചിദംബരത്തിന്റെ സ്ഥിതി ഇതാണെങ്കില്‍, അദ്ദേഹത്തിന്റെ സഹായിയായ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ലജ്ജയില്ലാതെ തെരഞ്ഞെടുപ്പ് അഴിമതി നടത്തിയ വാര്‍ത്ത പുറത്തുവന്നതാണ്. മുല്ലപ്പള്ളിക്കായി ഡല്‍ഹിയില്‍നിന്ന് കള്ളപ്പണം കൊണ്ടുവന്നു എന്നും ആ പണത്തില്‍ ഒരു ഭാഗം ഒരു കോണ്‍ഗ്രസ് നേതാവ് സ്വന്തമാക്കിയെന്നും അതുസംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ കെപിസിസി നേതൃത്വം ഒളിച്ചുവച്ചെന്നും രേഖാമൂലംതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. വേലിതന്നെയാണ് വിളവുതിന്നുന്നത്. കുറ്റവാളികളാണ് കേന്ദ്രം ഭരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയായ സിബിഐയെപ്പോലും നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രിതന്നെ ഏറ്റവും ഹീനമായ തെരഞ്ഞെടുപ്പുകുറ്റകൃത്യത്തില്‍ വിചാരണചെയ്യപ്പെടുമ്പോള്‍, യുപിഎ സര്‍ക്കാരിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം കേസില്‍നിന്ന് ഇതേ ചിദംബരത്തെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് അതിരുവിട്ട അഭ്യാസങ്ങളാണ്. പതിനായിരക്കണക്കിനു കോടി രൂപ ജനങ്ങളില്‍നിന്ന് തട്ടിയെടുക്കുന്ന ലോട്ടറി മാഫിയയുടെ സംരക്ഷകനുമാണ് ചിദംബരം. ഈ ചിദംബരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ അഴിമതിയില്‍ കുളിച്ച പാരമ്പര്യമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ അതിജീവനവും രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പും അഴിമതിപ്പണംകൊണ്ട് നടത്തുന്ന കുതിരക്കച്ചവടങ്ങളിലാണ്. തെരഞ്ഞെടുപ്പില്‍ അവിഹിതമാര്‍ഗങ്ങളും അഴിമതിയും, ജനവിധി മറികടക്കാന്‍ കുതിരക്കച്ചവടം, രാഷ്ട്രീയ ഉപജാപങ്ങള്‍ക്കായി കേന്ദ്ര അന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍- എല്ലാ അര്‍ഥത്തിലും ചീഞ്ഞുനാറുന്ന യുപിഎയുടെ യഥാര്‍ഥ മുഖമാണ് ചിദംബരത്തിലൂടെ കുറെക്കൂടി വെളിപ്പെട്ടത്. കേവലം ശിവഗംഗ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കേസ് എന്നതിനപ്പുറമാണ് ചിദംബരത്തിനെതിരായ കോടതി നടപടിയുടെ ഗൗരവവും പ്രാധാന്യവും. അത് യുപിഎ സര്‍ക്കാരിനെതിരായ കുറ്റവിചാരണകൂടിയാണ്. ജനാധിപത്യ ബാഹ്യമാര്‍ഗങ്ങളിലൂടെയാണ് യുപിഎ അധികാരത്തിലെത്തിയതെന്ന് അത് തെളിയിക്കുന്നു. അത്തരമൊരു പശ്ചാത്തലമുള്ളതുകൊണ്ടുതന്നെയാണ്, ജനങ്ങളെ ദ്രോഹിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ ഭ്രാന്തമായ ആവേശം കാണിക്കുന്നത്. ഇന്ത്യന്‍രൂപ അതിവേഗം എടുക്കാച്ചരക്കായി മാറുകയാണ്. കയറ്റുമതി- ഇറക്കുമതി അനുപാതം തകിടംമറിഞ്ഞു. വ്യാവസായിക ഉല്‍പ്പാദനം ഇടിഞ്ഞു. വിലക്കയറ്റവും ദാരിദ്ര്യവും തൊഴില്‍ രാഹിത്യവും മത്സരിച്ച് വര്‍ധിക്കുന്നു. അതേസമയം, വന്‍കിടക്കാര്‍ക്ക് 2012- 13 ബജറ്റില്‍മാത്രം അഞ്ചുലക്ഷം കോടി രൂപയുടെ ആനുകൂല്യമാണ് നല്‍കിയത്.

ചിദംബരം മാത്രമല്ല, സര്‍ക്കാരിനെ നയിക്കുന്ന മന്‍മോഹന്‍സിങ്ങുതന്നെ വിചാരണചെയ്യപ്പെടേണ്ടയാളാണ്. രണ്ടുപതിറ്റാണ്ടുമുമ്പ്, മന്‍മോഹന്റെ കാര്‍മികത്വത്തില്‍ ആനയിക്കപ്പെട്ട ആഗോളവല്‍ക്കരണനയങ്ങളാണ് ഇന്ന് ഇന്ത്യയെ ഇത്രയും വലിയ ദുരിതത്തിലെത്തിച്ചത്. നരസിംഹറാവുവിന്റെ ധനമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രിക്ക്, മുന്‍ഗാമിയെപ്പോലെതന്നെ അഴിമതികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകുന്നില്ല. 2ജി സ്പെക്ട്രം അഴിമതിയില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുകയാണ് മന്‍മോഹന്‍സിങ്- ഉയര്‍ന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ. ചിദംബരത്തിന്റെ കേസ് മാത്രമല്ല, കോണ്‍ഗ്രസിന്റെ മറ്റുപല നേതാക്കളുടെ കേസുകളും പുനര്‍വിചാരണയ്ക്കും പുനരന്വഷണത്തിനും വിധേയമാകേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള പണം പിരിക്കലാകും ഇനിയുള്ള നാളുകളിലെ യുപിഎ ഭരണത്തിന്റെ അജന്‍ഡ. അങ്ങനെ ആര്‍ജിക്കുന്ന കണക്കറ്റ പണം ഒഴുക്കുന്നതിനു പുറമെയുള്ളതാണ് ഈ തെരഞ്ഞെടുപ്പ് അട്ടിമറി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പട്ടിമറികളുടെ, ജനാധിപത്യത്തോടുള്ള പുച്ഛത്തിന്റെ അടയാളമായി ചിദംബരം കേസ് വിലയിരുത്തപ്പെടും. ഒപ്പം യുപിഎ സര്‍ക്കാരിന്റെ അറപ്പിക്കുന്ന മുഖത്തിന്റെ പ്രതീകമായും.

*
ദേശാഭിമാനി മുഖപ്രസംഗം 09 ജൂണ്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജന്മദിന സമ്മാനമായി ജനങ്ങള്‍ക്ക് കിട്ടിയത് പെട്രോള്‍വിലയിലെ റെക്കോഡ് വര്‍ധനയാണ്. തൊട്ടുപിന്നാലെ ഡീസല്‍വില വര്‍ധിപ്പിക്കാന്‍ പോകുന്നു. സര്‍ക്കാരിന്റെ ജന്മദിനാഘോഷത്തിനിടയില്‍ കോടതി മറ്റൊരു സമ്മാനം അങ്ങോട്ടുംകൊടുത്തു- ആഭ്യന്തരമന്ത്രി പി ചിദംബരം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കണമെന്ന എതിര്‍സ്ഥാനാര്‍ഥിയുടെ ഹര്‍ജിയില്‍ ചിദംബരത്തെ വിചാരണക്കൂട്ടിലേക്ക് നയിക്കുന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് ആ അപൂര്‍വ സമ്മാനം