Sunday, June 10, 2012

മാധ്യമങ്ങള്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്യുന്നത്

പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പിറ്റേദിവസത്തെ മലയാളത്തിലെ പ്രധാനപത്രം എടുത്തുനോക്കി. സ്വാഭാവികമായും അന്നത്തെ ലീഡ് വാര്‍ത്ത അതായിരിക്കണമല്ലോ. കാരണം ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, കണക്കുകൂട്ടല്‍ തെറ്റി. ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണം തന്നെ അന്നും ലീഡ്. പെട്രോള്‍ വില വര്‍ധനയുടെ വാര്‍ത്ത പേരിന് ഒന്നില്‍ നല്‍കിയിട്ടുണ്ട്. അതു വായിച്ചാല്‍ എണ്ണക്കമ്പനികളുടെ മാത്രം തീരുമാനമാണ് വില വര്‍ധനയിലേക്ക് നയിച്ചതെന്ന് തോന്നിപ്പോകും. പെട്രോള്‍ സംബന്ധിയായ വാര്‍ത്തകള്‍ ആ പത്രത്തിന് വലിയ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് എന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഇത് എഴുതുന്ന ദിവസം അതേ പത്രത്തിന്റെ ലീഡ് പെട്രോളിന്റെ വര്‍ധിപ്പിച്ച വിലയില്‍ ചെറിയ കുറവ് വരുത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന പ്രഖ്യാപിക്കുന്നത് ലീഡ് വാര്‍ത്തയാകാത്തതും അതില്‍ വരുത്താന്‍ പോകുന്ന ചെറിയ കുറവ് ലീഡായി നിറഞ്ഞുനില്‍ക്കുന്നതുമാണ് മഹത്തായ പത്രധര്‍മം. കുറവ് വരുത്തുന്ന വാര്‍ത്ത വായിച്ചാല്‍ പിന്നെയും അത്ഭുതപ്പെട്ടുപോകും. കുറയ്ക്കുന്നതിനുള്ള തീരുമാനം വൈകാന്‍ കാരണം പ്രതിപക്ഷത്തിന്റെ സമരമാണത്രേ. നിഷ്പക്ഷതയ്ക്ക് പുതിയ അര്‍ഥം ശബ്ദതാരാവലിയില്‍ ഉള്‍പ്പെടുത്തേണ്ടിവരും!

മാധ്യമങ്ങളുടെ വാര്‍ത്ത തെരഞ്ഞെടുക്കലിന്റെ അരിപ്പകളെക്കുറിച്ച് നോം ചോംസ്കി വിശദീകരിച്ചിട്ടുണ്ട്. മലയാളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ അതിലൊന്നിനെയാണ് അരിച്ചെടുക്കുന്നതിനായി ഉപയോഗിക്കുന്നത്. അത് കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഇതിനുള്ള അവസരമായി ഉപയോഗിക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ നേരത്തെ ഈ കോളത്തില്‍ എഴുതിയിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനു പറ്റുന്ന രീതിയിലാണ് അന്വേഷണം നടക്കേണ്ടത്. എന്നാല്‍, ഇവിടെ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണ്. എല്ലാ മര്യാദകളും ലംഘിച്ചാണ് ഈ വേട്ടയാടല്‍ നടക്കുന്നത്. സിപിഐ എമ്മിന്റെ ഏരിയാ സെക്രട്ടറി സിഎച്ച് അശോകന്‍ കുറ്റം സമ്മതിച്ചെന്ന് മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കി. എന്നാല്‍, ഈ വാര്‍ത്ത നല്‍കുന്ന സമയത്ത് ചോദ്യം ചെയ്യല്‍ പോലും തുടങ്ങിയിട്ടില്ലെന്ന് ചില മാധ്യമങ്ങള്‍ വ്യക്തമാക്കി. അത് എന്തുമാകട്ടെ അശോകന്റെ നിലപാടാണല്ലോ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

തങ്ങള്‍ നല്‍കിയ വാര്‍ത്തയ്ക്ക് വസ്തുതയുമായി പുലബന്ധം പോലുമില്ലെന്ന് തെളിഞ്ഞ മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു സമ്മതിച്ചില്ല. നേരത്തെ നല്‍കിയ വാര്‍ത്തകള്‍, പുതിയ വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ മുങ്ങിപ്പോകുമെന്ന് മാധ്യമങ്ങള്‍ക്ക് നന്നായിട്ടറിയാം. മറവികള്‍ക്കെതിരായ ഓര്‍മകളുടെ വീണ്ടെടുക്കലിന്റെ സമരത്തെ മിലന്‍ കുന്ദേര ഓര്‍മിപ്പിച്ചത് ഇവിടെയും പ്രസക്തം. സിപിഐ എമ്മിനെതിരായ മാധ്യമനിര്‍മിതികളായ എത്രയെത്ര വിവാദങ്ങളാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കെട്ടിപ്പൊക്കിയത്. അതില്‍ പ്രധാനം ലാവ്ലിന്‍ കേസ് തന്നെയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നതില്‍ വലിയ മത്സരത്തോടെയാണ് വര്‍ഷങ്ങളോളം മാധ്യമങ്ങള്‍ നിര്‍മിത കഥകള്‍ നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍, പിണറായി അഴിമതിയൊന്നും നടത്തിയിട്ടില്ലെന്നും സാമ്പത്തികമായി ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും സിബിഐ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ മാധ്യമങ്ങള്‍ അതിനെ തമസ്കരിക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്തു.

കവിയൂര്‍, കിളിരൂര്‍ വിവാദം മറന്നിട്ടില്ലല്ലോ. വിഐപി വിവാദം ഉയര്‍ത്തി മാധ്യമങ്ങള്‍ പികെ ശ്രീമതി ടീച്ചറെയും മറ്റു നേതാക്കളെയും വേട്ടയാടി. ശ്രീമതി ടീച്ചറും ജോസഫൈനും ഒന്നിച്ചാണ് ഐസിയുവില്‍ സംസാരിക്കാന്‍പോലും കഴിയാതെ കിടക്കുന്ന കുട്ടിയെ കണ്ടതെന്ന വസ്തുത ഒരിക്കല്‍പ്പോലും മാധ്യമങ്ങള്‍ നല്‍കിയില്ല. ഒടുവില്‍ സിബിഐ തന്നെ വിഐപി സാന്നിധ്യം തള്ളിക്കളഞ്ഞു. മുത്തൂറ്റ് പോള്‍ വധത്തില്‍ ശരിയായി നടക്കുന്ന അന്വേഷണത്തില്‍ മാധ്യമങ്ങള്‍ ഇടപെട്ടു. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരിയുടെ മകനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചു. യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചിരുന്ന രണ്ടു ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നും ഇവരെ സിപിഐ എം ബന്ധം കാരണം പൊലീസ് സംരക്ഷിക്കുന്നുവെന്നുമായിരുന്നു പ്രചാരവേല. ഒടുവില്‍ പൊലീസ് അവരെയും പ്രതിയാക്കി. പിന്നീട് അന്വേഷണം കോടതി സിബിഐക്ക് വിട്ടു. ഒടുവില്‍ സിബിഐ അന്വേഷണം കഴിഞ്ഞപ്പോള്‍ പൊലീസ് പ്രതിയാക്കിയ ഗുണ്ടകള്‍ സിബിഐയുടെ അന്വേഷണത്തില്‍ പ്രതികളേ അല്ല. ഈ പ്രശ്നത്തില്‍ മാസങ്ങളോളം സിപിഐ എമ്മിനെയും പാര്‍ടി നേതാക്കളെയും വേട്ടയാടിയ മാധ്യമങ്ങള്‍ തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞില്ല. ഇത്രമാത്രം ഉത്തരവാദിത്ത രഹിതമായി വേട്ടയാടല്‍ നടത്തുന്ന മാധ്യമരീതി ഒരുപക്ഷേ കേരളത്തില്‍ മാത്രമേ കാണുകയുള്ളൂ. കള്ളിവെളിച്ചത്താകുമ്പോള്‍ മര്‍ഡോക്ക് വരെ ഏറ്റു പറഞ്ഞെന്നുവരും. എന്നാല്‍, നമ്മുടെ മാധ്യമങ്ങളില്‍നിന്നും അതു പ്രതീക്ഷിക്കേണ്ട.

സാംസ്കാരികലോകത്തിന്റെ നിശ്ശബ്ദതയെക്കുറിച്ച് വിലാപങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അതു നടത്തിയവര്‍ തന്നെ സ്വയം സംഘടിപ്പിച്ചെടുത്ത പ്രതികരണങ്ങള്‍ ദിവസങ്ങളോളം വിളമ്പി. എന്നാല്‍, പ്രശസ്തനായ ഒരു കവി എഴുതിയ ലേഖനത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കവിതയുടെ പ്രസിദ്ധീകരണം തന്നെ നിര്‍ത്തലാക്കിയ സാംസ്കാരിക ഫാസിസത്തെ ഇക്കൂട്ടര്‍ വാഴ്ത്തിപ്പാടി. അതുമാത്രമേ ഇവരില്‍നിന്നും പ്രതീക്ഷിക്കാവൂ. മഹാശ്വേതാദേവിയും സംഘവും കഷ്ടപ്പെട്ട് അധികാരത്തില്‍ കൊണ്ടുവന്ന മമത ബാനര്‍ജി നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമാണല്ലോ ചാനല്‍ ചര്‍ച്ചയില്‍ ചോദ്യം ചോദിച്ചവര്‍ക്കെതിരെ വരെ കേസെടുക്കുന്നതില്‍ കണ്ടത്. തനിക്ക് ഇ-മെയിലില്‍ വന്ന ഒരു കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് ലോക്കപ്പിലും ജയിലിലും കഠിനമര്‍ദനം ഏറ്റുവാങ്ങേണ്ടിവന്ന കോളേജ് പ്രൊഫസറുടെ അനുഭവത്തെയും വിശാല ജനാധിപത്യമായി ഇവര്‍ പാടിപ്പുകഴ്ത്തുമായിരിക്കും!

അടുത്തിടെ ഇടുക്കിയില്‍ കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട അനീഷ് രാജനെക്കുറിച്ച് എന്തേ ഈ മാധ്യമങ്ങള്‍ എഴുതാത്തത്. ഈ കേസിലെ പ്രതികളെ പിടിക്കാത്തതിനെക്കുറിച്ച് ഒരു വാക്കുപോലും മാധ്യമങ്ങളില്‍ വരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രചാരവേല നടത്തുന്നവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിശ്ശബ്ദതയാണോ നിഷ്പക്ഷത? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ഗവേഷണം നടത്തി പരമ്പരയും സീരിയലുമാക്കുന്നവര്‍ കേരളത്തില്‍ കൊല്ലപ്പെട്ട ഏക എംഎല്‍എയായ കുഞ്ഞാലിയെക്കുറിച്ച് പറയാന്‍ മടിക്കുന്നു. ആ കൊലക്കേസില്‍ പ്രതിയായിരുന്നയാളെ മന്ത്രിസഭയില്‍ ഒപ്പം ഇരുത്തി ഉമ്മന്‍ചാണ്ടി നടത്തുന്ന വര്‍ത്തമാനങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ ഈ കപടമുഖം തുറന്നുകാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

*
പി രാജീവ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പിറ്റേദിവസത്തെ മലയാളത്തിലെ പ്രധാനപത്രം എടുത്തുനോക്കി. സ്വാഭാവികമായും അന്നത്തെ ലീഡ് വാര്‍ത്ത അതായിരിക്കണമല്ലോ. കാരണം ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, കണക്കുകൂട്ടല്‍ തെറ്റി. ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണം തന്നെ അന്നും ലീഡ്. പെട്രോള്‍ വില വര്‍ധനയുടെ വാര്‍ത്ത പേരിന് ഒന്നില്‍ നല്‍കിയിട്ടുണ്ട്. അതു വായിച്ചാല്‍ എണ്ണക്കമ്പനികളുടെ മാത്രം തീരുമാനമാണ് വില വര്‍ധനയിലേക്ക് നയിച്ചതെന്ന് തോന്നിപ്പോകും. പെട്രോള്‍ സംബന്ധിയായ വാര്‍ത്തകള്‍ ആ പത്രത്തിന് വലിയ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് എന്നു തെറ്റിദ്ധരിക്കേണ്ടതില്ല. ഇത് എഴുതുന്ന ദിവസം അതേ പത്രത്തിന്റെ ലീഡ് പെട്രോളിന്റെ വര്‍ധിപ്പിച്ച വിലയില്‍ ചെറിയ കുറവ് വരുത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന പ്രഖ്യാപിക്കുന്നത് ലീഡ് വാര്‍ത്തയാകാത്തതും അതില്‍ വരുത്താന്‍ പോകുന്ന ചെറിയ കുറവ് ലീഡായി നിറഞ്ഞുനില്‍ക്കുന്നതുമാണ് മഹത്തായ പത്രധര്‍മം. കുറവ് വരുത്തുന്ന വാര്‍ത്ത വായിച്ചാല്‍ പിന്നെയും അത്ഭുതപ്പെട്ടുപോകും. കുറയ്ക്കുന്നതിനുള്ള തീരുമാനം വൈകാന്‍ കാരണം പ്രതിപക്ഷത്തിന്റെ സമരമാണത്രേ. നിഷ്പക്ഷതയ്ക്ക് പുതിയ അര്‍ഥം ശബ്ദതാരാവലിയില്‍ ഉള്‍പ്പെടുത്തേണ്ടിവരും!