Tuesday, September 3, 2013

ദാരിദ്ര്യരേഖയിലെ മായാജാലം

തൊഴിലുറപ്പുപദ്ധതിയുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇനിയും അതു പ്രചാരണായുധമാക്കുന്നത് ഗുണംചെയ്യില്ല എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് പുതിയ പ്രചാരണായുധങ്ങള്‍ കോണ്‍ഗ്രസ് അന്വേഷിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുമെന്ന് 2009ലാണ് അന്നത്തെ രാഷ്ട്രപതിയെക്കൊണ്ട് പ്രസംഗിപ്പിച്ചത്. നാലു കൊല്ലത്തിനു ശേഷം ഇപ്പോഴാണ് ബില്‍ പൊടിതട്ടിയെടുക്കുന്നത്. നാലു കൊല്ലം ജനങ്ങള്‍ക്ക് അരിയും ഗോതമ്പും നല്‍കാതെ അഞ്ചാംകൊല്ലം നല്‍കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാത്രമാണ്. സബ്സിഡികള്‍ പണമായി ബാങ്കു മുഖേന നല്‍കുന്ന പദ്ധതി മറ്റൊരു പ്രചാരണായുധമാണ്. തെരഞ്ഞെടുപ്പിനു തലേന്ന് പണം നല്‍കി വോട്ടു നേടുന്ന സമ്പ്രദായത്തിന്റെ പരിഷ്കൃതവും നിയമാനുസൃതവുമായ രൂപമാണത്.

സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളാകും ലോക്സഭാതെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം. നവഉദാരവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിനുതന്നെ പണിപ്പെടേണ്ടിവരും. നവ ഉദാരവല്‍ക്കരണം ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിപ്പിച്ചു എന്നും ശതകോടീശ്വരന്മാരുടെ എണ്ണവും ആസ്തിയും കൂട്ടി എന്നുമുള്ള വിമര്‍ശം അതിശക്തമായി ഉയര്‍ത്തപ്പെടും. അതിനു തടയിടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായാണ് 2004-05ല്‍ 37 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നത് 2011-12ല്‍ 22 ശതമാനമായി കുറഞ്ഞു എന്ന സവിശേഷമായ കണ്ടുപിടിത്തം പ്ലാനിങ് കമീഷനെക്കൊണ്ടു നടത്തിച്ചത്. പ്രതിവര്‍ഷം മൂന്നു ശതമാനം നിരക്കിലുള്ള ഇടിവാണിത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഇത്ര വര്‍ധിച്ചതോതില്‍, അതും കേവലം അഞ്ചുവര്‍ഷത്തിനകം, ദരിദ്രരുടെ എണ്ണം കുറഞ്ഞ സംഭവം ഉണ്ടായിട്ടില്ല. എന്തു മഹാത്ഭുതം സംഭവിച്ചു എന്നു ചോദിക്കുകയാണ് ഏവരും! 2010-11, 2011-12 എന്നീ രണ്ടുവര്‍ഷങ്ങളില്‍ ദരിദ്രരുടെ എണ്ണം 7.5 ശതമാനം കണ്ട് കുറഞ്ഞു എന്ന് പ്ലാനിങ് കമീഷന്‍ മറ്റൊരു കണ്ടുപിടിത്തം നടത്തുമ്പോള്‍ അത്ഭുതം ഇരട്ടിക്കുകയായി! എന്തായാലും മേല്‍ കണക്കുകള്‍ പുറത്തുവരേണ്ട താമസം അവകാശവാദങ്ങളുടെ പെരുമഴതന്നെയുണ്ടായി. ഇന്ത്യയില്‍ ദാരിദ്ര്യം അപ്രത്യക്ഷമായി എന്നായി കോണ്‍ഗ്രസ് വക്താക്കള്‍. മുംബൈയില്‍ 12 രൂപയ്ക്ക് സുഭിക്ഷമായി ഊണുകിട്ടുമെന്ന അവകാശവാദവുമായാണ് കോണ്‍ഗ്രസ് വക്താവും എംപിയുമായ രാജ് ബബ്ബാര്‍ രംഗത്തെത്തിയത്. അത് അല്‍പ്പം കടന്ന തുകയല്ലേ എന്നു ആശങ്കിച്ചാകാം മറ്റൊരു എംപി റഷീദ് മസൂദ് ഡല്‍ഹിയില്‍ അഞ്ചുരൂപയ്ക്ക് ഊണുകിട്ടുമെന്നു പ്രഖ്യാപിച്ചത്.

രാഹുല്‍ഗാന്ധിയാകട്ടെ ഊണിന്റെ വിലയും കിട്ടുന്ന സ്ഥലത്തിന്റെ പേരും പറഞ്ഞില്ല. അദ്ദേഹം ഇന്ത്യക്കാരെ മൊത്തമായാണ് കണ്ടത്. ദാരിദ്ര്യം, വിശപ്പ് തുടങ്ങിയവ വെറും മാനസികാവസ്ഥകളാണെന്നും തോന്നലുകളാണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അത്തരം തോന്നലുകളെ മറികടക്കാന്‍ ആത്മവിശ്വാസംമാത്രം മതിയെന്നും ഉപദേശിച്ചു. അതായത് സ്വത്തിന്റെയും വരുമാനത്തിന്റെയും ന്യായയുക്തമായ വിതരണവും സാമ്പത്തിക വളര്‍ച്ചയും ഒന്നും വേണ്ടെന്ന്. പ്ലാനിങ് കമീഷന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തങ്ങളായ കണക്കുകളാണ് വിവിധ പഠനങ്ങള്‍ നല്‍കുന്നത്. ലോകത്തെ 120 കോടി ദരിദ്രരില്‍ മൂന്നിലൊരു ഭാഗം (45.5 കോടി) ഇന്ത്യക്കാരാണെന്ന് ലോകബാങ്ക് (2010) കണക്കാക്കി. ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് നടത്തിയ പഠനപ്രകാരം 55 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കുതാഴെയാണ്. ദേശീയ ഉപദേശകസമിതി അംഗം എന്‍ സി സക്സേന 50 ശതമാനം എന്നു കണക്കാക്കുന്നു. അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി 77 ശതമാനം എന്നും. ദരിദ്രരുടെ എണ്ണം സംബന്ധിച്ച് പ്ലാനിങ് കമീഷന്റെയും മറ്റ് പഠനങ്ങളുടെയും കണക്കുകളിലെ വന്‍ വ്യത്യാസം എങ്ങനെ വിശദീകരിക്കും? പാവങ്ങളുടെ സ്വത്തിലും വരുമാനത്തിലും മാറ്റമുണ്ടായിട്ടില്ല. സമ്പന്നര്‍ സ്വത്തും വരുമാനവുമാര്‍ജിച്ച് കൂടുതല്‍ സമ്പന്നരായി. ഭൂമിയുടെ വിതരണഘടനയില്‍ പാവങ്ങള്‍ക്ക് അനുകൂലമായി ഒരു മാറ്റവും ഉണ്ടായില്ല. തൊഴിലവസരങ്ങള്‍ വര്‍ധിച്ചില്ലെന്നുമാത്രമല്ല, കുറയുകയാണുണ്ടായത്.

വിലക്കയറ്റം രൂക്ഷമായി തുടരുന്നു. വിദ്യാഭ്യാസ- ആരോഗ്യസംരക്ഷണ ചെലവുകള്‍ വര്‍ധിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയെല്ലാം വില കൂടി. ദേശീയ വരുമാന വളര്‍ച്ചനിരക്ക് കുറഞ്ഞു. എന്നിട്ടും ദാരിദ്ര്യം കുറയുന്നു! വലിയ തമാശതന്നെ! 2004-05ല്‍ 37 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കുതാഴെ കഴിയുന്നുവെന്നത് പ്ലാനിങ് കമീഷന്‍ നിയമിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ നിഗമനമാണ്. ഗ്രാമങ്ങളില്‍ ഒരാള്‍ക്ക് മിനിമം കലോറി ഭക്ഷ്യഊര്‍ജം കിട്ടാന്‍ 2004-05ലെ വിലനിരക്കനുസരിച്ച് 446.68 രൂപയും പട്ടണങ്ങളില്‍ 578.80 രൂപയും വേണമെന്ന് കമ്മിറ്റി കണക്കാക്കി. (പ്രതിദിനം യഥാക്രമം 14.88 രൂപയും 19.29 രൂപയും വീതം) അതുപ്രകാരം 41.8 ശതമാനം ഗ്രാമീണരും 25.9 ശതമാനം പട്ടണക്കാരും ദാരിദ്ര്യരേഖയ്ക്കുതാഴെ എന്ന് കമ്മിറ്റി കണക്കാക്കി. അതായത് ശരാശരി 37.2 ശതമാനം. വിലനിലവാരത്തിലെ വര്‍ധന കണക്കിലെടുത്ത് 2009-10 ല്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 22.40 രൂപയും പട്ടണങ്ങളില്‍ 28.65 രൂപയും എന്നും കണക്കാക്കി. സുപ്രീംകോടതിക്കുമുമ്പാകെ സമര്‍പ്പിച്ചത് 25.33 രൂപയും 32.35 രൂപയും എന്നാണ്. ടെണ്ടുല്‍ക്കറുടെ നിഗമനങ്ങളും നിര്‍ദേശങ്ങളുമാണ് ദാരിദ്ര്യം സംബന്ധിച്ച കണക്കെടുപ്പില്‍ ആധികാരികവും അടിസ്ഥാനപരവുമായ രേഖയായി പ്ലാനിങ് കമീഷന്‍ അംഗീകരിച്ചത്. ടെണ്ടുല്‍ക്കറുടെ ദാരിദ്ര്യരേഖാനിര്‍ണയരീതി ഏറെ വിമര്‍ശങ്ങള്‍ക്ക് വിധേയമാണ്. മാറിവരുന്ന അഭിരുചികളുടെയും ആവശ്യങ്ങളുടെയും അതുപോലെ വര്‍ധിക്കുന്ന വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തില്‍, ദാരിദ്ര്യരേഖാനിര്‍ണയത്തിന് സ്വീകരിച്ച മാനദണ്ഡങ്ങളുടെ അപര്യാപ്തതയാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. നഗരങ്ങളില്‍ ഒരാള്‍ക്ക് പ്രതിദിനം 3.21 രൂപയുടെ അരിയോ ഗോതമ്പോ മതിയാകും. 64 പൈസയുടെ പയറും 96 പൈസയുടെ എണ്ണയും 44 പൈസയുടെ പഞ്ചസാരയും 1.22 രൂപയ്ക്ക് പച്ചക്കറിയും 27 പൈസയ്ക്ക് പഴങ്ങളും മതിയാകും എന്നാണ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. പ്രതിമാസം വിദ്യാഭ്യാസത്തിന് 18.50 രൂപയും ചികില്‍സയ്ക്ക് 24.80 രൂപയും വസ്ത്രത്തിന് 38.30 രൂപയും ഇന്ധനത്തിന് 70.40 രൂപയും മതിയാകും. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് 578.80 രൂപ എന്ന ദാരിദ്ര്യരേഖ രൂപപ്പെടുത്തിയത്.

പട്ടിക്കും പൂച്ചയ്ക്കും ജീവിക്കാനുള്ള തുക (കുത്ത-ബില്ലി ലൈന്‍) എന്നാണ് ഈ ദാരിദ്ര്യരേഖയെ എന്‍ സി സക്സേന വിശേഷിപ്പിച്ചത്. വിശപ്പും ദാരിദ്ര്യവും ഒരേ അര്‍ഥമുള്ള പദങ്ങളല്ല. ദാരിദ്ര്യത്തിന് വിപുലമായ അര്‍ഥമാണുള്ളത്. വിശപ്പ് ഭക്ഷണദാരിദ്ര്യമാണ്. ഭവനദാരിദ്ര്യം, വസ്ത്രദാരിദ്ര്യം, വിദ്യാഭ്യാസദാരിദ്ര്യം, ആരോഗ്യദാരിദ്ര്യം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ദാരിദ്ര്യത്തിന്റെ പൊതുനിര്‍വചനം. ഭക്ഷ്യ ഊര്‍ജത്തിന്റെ ലഭ്യത ശമിപ്പിക്കുന്നത് വിശപ്പിനെയാണ്. ഇതരദാരിദ്ര്യങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വിശക്കുന്നവരെയാണ് ദാരിദ്ര്യരേഖകൊണ്ട് സുരേഷ് ടെണ്ടുല്‍ക്കര്‍ അളക്കുന്നത്. പരമദരിദ്രര്‍ എന്നുവേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം. ദാരിദ്ര്യരേഖ താഴ്ത്തിവരച്ചാല്‍ പരമദരിദ്രരുടെ സംഖ്യ 22 ശതമാനത്തിനും താഴെ എത്തിക്കാം. ദാരിദ്ര്യംതന്നെ തുടച്ചുമാറ്റാം. അപ്പോഴും യൂണിസെഫിന്റെ പഠനറിപ്പോര്‍ട്ട് പ്ലാനിങ് കമീഷനെയും യുപിഎ സര്‍ക്കാരിനെയും നോക്കി കൊഞ്ഞനംകുത്തും.

അഞ്ചുവയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളില്‍ 43 ശതമാനം വിളര്‍ച്ചരോഗബാധിതരാണ്. 42 ശതമാനത്തിന് പ്രായത്തിനൊത്ത തൂക്കമില്ല. 58 ശതമാനത്തിന് പ്രായത്തിനൊത്ത വളര്‍ച്ചയില്ല. ജനങ്ങളില്‍ 35 ശതമാനത്തിന് അക്ഷരം അറിയില്ല. 53 ശതമാനം വീടുകള്‍ക്ക് കക്കൂസ് സൗകര്യമില്ല. 32 ശതമാനം വീടുകള്‍ക്ക് വൈദ്യുതിയില്ല. 55.5 ശതമാനം വീടുകള്‍ക്ക് പൈപ്പുവെള്ളം ലഭിക്കുന്നില്ല. 41.6 ശതമാനം വീടുകള്‍ക്ക് ഡ്രെയിനേജ് സൗകര്യമില്ല. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് 193 രാജ്യങ്ങളുടെ മനുഷ്യവികസന പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 138 ആണെന്ന വസ്തുത.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 03 സെപ്തംബര്‍ 2013

No comments: