Friday, March 28, 2008

കൈത്തറിയുടെ ഭാവി

രാജ്യത്തിന്റെ സമ്പദ്ഘടനയിലും ഇന്ത്യയുടെ പൈതൃകവും സംസ്ക്കാരവും സംരക്ഷിക്കുന്നതിലും കൈത്തറി വ്യവസായം നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്.

കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി. 3 വര്‍ഷങ്ങള്‍ക്കു മുമ്പു ഗവണ്‍മെന്റ് കണക്കുപ്രകാരം 45 ലക്ഷത്തിലധികം തറികളും, 139 ലക്ഷത്തിലധികം ജനങ്ങളുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു ഈ വ്യവസായം. ഒരു കാലത്ത് 200 ലക്ഷം ആളുകള്‍ ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ട് ജീവിതമാര്‍ഗ്ഗം തേടിയിരുന്നു. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലുകളോടുകൂടി ഈ വ്യവസായം പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് ആന്ധ്രയിലും രണ്ടാമത് തമിഴ്‌നാട്ടിലും ആണ്. കേരളം 7-ാം സ്ഥാനത്താണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൈത്തറി മേഖലയിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്ഥിതിയാണ് കേരളത്തിലെ കൈത്തറി വ്യവസായത്തില്‍ കാണുന്നത്. ഇന്ത്യയില്‍ത്തന്നെ തുണിവ്യവസായം 3 മേഖലകളിലായി പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയിലുള്ള മില്ലുകള്‍ ഉള്‍പ്പെടുന്ന സംഘടതി മേഖല, വികേന്ദ്രീകൃത സ്വഭാവമുള്ള യന്ത്രത്തറിമേഖല, പരമ്പരാഗത കൈത്തറി - ഖാദി മേഖല.

സഹകരണ പ്രസ്ഥാനം എല്ലാ മേഖലകളിലും വളരുന്നതുപോലെ കൈത്തറിയിലും പ്രധാന പങ്ക് വഹിക്കുന്നു. കൈത്തറി സഹകരണ മേഖലയില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വെറും 23% മാത്രമുള്ളപ്പോള്‍ കേരളത്തില്‍ അത് 76% മാണ്. അടുത്ത കാലംവരെ കേരളത്തില്‍ 3 ലക്ഷത്തിലധികം പേര്‍ ഈ മേഖലയില്‍ ജീവിതമാര്‍ഗ്ഗം സ്വീകരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും ഒന്നരലക്ഷം തൊഴിലാളികളും കുടുംബവുമാണ് ഉള്ളതെന്ന് കാണാം. പ്രാദേശീകമായ വ്യത്യസ്തത പുലര്‍ത്തിക്കൊണ്ടാണ് കേരളത്തില്‍ കൈത്തറി വ്യവസായം വളര്‍ന്നുവന്നത്.

1833-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഈസ്റിന്ത്യാ കമ്പനിയുടെ ചാര്‍ട്ടര്‍ പുതുക്കിയതോടു കൂടിയാണ്. കൈത്തറിയുമായി യൂറോപ്പുകാര്‍ ഇന്ത്യയില്‍ വരാന്‍ തുടങ്ങിയത്. 1844 ലാണ് ആദ്യമായി മംഗലാപുരത്ത് ഫാക്ടറി രീതിയില്‍ നെയ്ത്തുകമ്പനി ആരംഭിച്ചത്.

20-ാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍, കേരളത്തില്‍ സ്വകാര്യ നെയ്ത്തു ഫാക്ടറികള്‍ നിലവില്‍ വന്നു. ഈ ഘട്ടത്തിലാണ് കോഴിക്കോട് കോമണ്‍വെല്‍ത്ത് കമ്പനിയും, കണ്ണൂര്‍ ആറോണ്‍ കമ്പനിയും വന്നത്. 1952 ല്‍ കണ്ണൂരില്‍ ബാസല്‍മിഷന്‍ നെയ്ത്തു കമ്പനികള്‍ ആരംഭിച്ചതോടുകൂടി കണ്ണൂര്‍ ജില്ലയില്‍ കൂഴത്തറികള്‍ക്ക് പകരം ഫ്രയിം ലൂമുകള്‍ക്ക് പ്രചാരം വന്നു.

എന്നാല്‍ 1946 കാലഘട്ടത്തില്‍തന്നെ കണ്ണൂരില്‍ കൈത്തറി സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിദഗ്ദ്ധ തൊഴിലാളികളാല്‍ ഉത്പാദിപ്പിക്കപ്പെട്ട കണ്ണൂര്‍ കൈത്തറി കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ലോകമാര്‍ക്കറ്റിലും പ്രിയംകരമാകുകയും ഒരു തള്ളിക്കയറ്റം തന്നെ സൃഷ്ടിക്കുകയും ചെയ്തു.

കൈത്തറി വ്യവസായത്തില്‍ കണ്ണൂര്‍ ജില്ലയിലെ തൊഴിലാളികളുടെ വൈദഗ്ദ്ധ്യവും തുണി ഉല്പാദിപ്പിക്കുന്നതില്‍ കണ്ണൂര്‍ തൊഴിലാളികളുടെ കലാവൈഭവവും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത് കൂടിയാണ് കണ്ണൂര്‍ കൈത്തറിക്ക് ലോകമാര്‍ക്കറ്റില്‍ നല്ലനിലയില്‍ പ്രിയം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത്. വിദേശമാര്‍ക്കറ്റില്‍ ഈ അടുത്ത കാലംവരെ മൊത്തം കൈത്തറി കയറ്റുമതിയില്‍ 35% ഇന്ത്യയില്‍ നിന്നായിരുന്നു. കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലും ലോകമാര്‍ക്കറ്റിലും ഡിമാന്റ് വര്‍ദ്ധിച്ചു കണ്ണൂര്‍ കൈത്തറി കയറ്റുമതി രംഗത്ത് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

പിന്നീട് കണ്ണൂര്‍ ബ്രാന്‍ഡ് തന്നെ കിട്ടണമെന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ മറ്റ് രാജ്യങ്ങളും കൈത്തറിയില്‍ പുതിയ നവീകരണങ്ങള്‍ വരുത്തി. ലോകമാര്‍ക്കറ്റില്‍ മത്സരം അനുഭവപ്പെട്ടു. അതോടൊപ്പം ചരക്കിനു മുമ്പ് കിട്ടിയിരുന്ന വില കിട്ടാതെ വന്നു. അതോടൊപ്പം ഇന്ത്യയില്‍ ഏതാണ്ട് 90 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് പരുത്തികൃഷിക്ക് ഉപയുക്തമായുള്ളത്. പൂര്‍ണ്ണശേഷി ഉപയോഗപ്പെടുത്തിയാല്‍ ലോകത്തിലെ മൊത്തം പരുത്തി ഉല്‍പ്പാദനത്തിന്റെ 25% നമ്മുടെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാലോചിതമായ പരിഷ്ക്കരണത്തിന്റെ അഭാവംമൂലം വെറും 15% മാത്രമെ നമുക്ക് ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്നുള്ളൂ. കാര്‍ഷികമേഖലയില്‍ കാണുന്ന മുരടിപ്പ് മാറ്റിയെടുക്കാന്‍ കഴിയണം. പരുത്തികൃഷി മേഖലയിലെങ്കിലും ഒരു കൂട്ടുകൃഷി സമ്പ്രദായം കൊണ്ടുവന്ന് പരമാവധി 25% ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയണം. കേരളത്തിന് 30 സ്പിന്നിംഗ് മില്ലുകളുണ്ടെങ്കിലും കൈത്തറി ആവശ്യത്തിന് നൂല്‍ കിട്ടാനില്ല. അതിനാല്‍ മില്ലുകളുടെ നവീകരണത്തിനുവേണ്ടി സഹായിക്കുക, കാലാകാലങ്ങളില്‍ നൂല്‍ വാങ്ങുമ്പോള്‍ കൊടുക്കുന്ന സബ്സിഡി അതേപടി നിലനിര്‍ത്തുക. കൈത്തറിക്കാവശ്യമായ നൂല്‍ ലഭ്യമാക്കുന്നതിന് വേണ്ടത് എല്ലാം ചെയ്യണം.

എന്നാല്‍ അടുത്തകാലത്തായി ലോകമാര്‍ക്കറ്റില്‍ ചൈന, ജപ്പാന്‍, തായ്‌വാന്‍, പാക്കിസ്ഥാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ കൈത്തറി കയറ്റുമതിയില്‍ നമ്മെ പിറകിലാക്കി വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയാണ്.

ചൈനയാണെങ്കില്‍ അസൂയാവഹമായ മുന്നേറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്. ഈ ഒരു സാഹചര്യത്തില്‍ വേണം കണ്ണൂരിലെ കൈത്തറി വ്യവസായത്തിനെ പുനര്‍ജ്ജീവിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഫലപ്രദമായി സഹായിച്ചാല്‍ മാത്രമേ കണ്ണൂര്‍ കൈത്തറിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ.

കൈത്തറി ചരക്കുകളുടെ ഇറക്കുമതി തോത് ഉയര്‍ന്നതിന്റെ ഫലമായി ആഭ്യന്തര മാര്‍ക്കറ്റില്‍ വില കുറയാനും ഇടയാക്കി.ഇതിനുമുമ്പ് ചെറുതും വലുതുമായ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി എക്സ്പോര്‍ട്ട് വെറൈറ്റി ഉല്‍പ്പാദിപ്പിക്കാറുണ്ടായിരുന്നു. ആ നിലയില്‍ എക്സ്പോര്‍ട്ടര്‍ ഇന്ന് ഓര്‍ഡര്‍ കൊടുക്കാത്ത നിലയില്‍ മറ്റ് മേഖലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന സമീപനവും വന്നു. ഈ ഏറ്റക്കുറച്ചിലുകള്‍ എല്ലാമുണ്ടെങ്കിലും കണ്ണൂര്‍ ബ്രാന്റ് കണക്കിലെടുത്ത് കണ്ണൂര്‍ കൈത്തറിയെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ മുമ്പില്‍ ജനപ്രതിനിധികള്‍ വ്യത്യസ്ത ട്രെയിഡ് യൂണിയനുകള്‍ കൂട്ടായി നടത്തിയ പോരാട്ടം, കൈത്തറി ഓണേര്‍സ് അസോസിയേഷന്‍, എക്സ്പോര്‍ട്ട് അസോസിയേഷന്‍, കൈത്തറി സഹകരണരംഗത്ത് പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍, പാര്‍ലമെന്റിനകത്ത് എം.പിമാര്‍ കൈക്കൊണ്ട നിലപാട്, പാര്‍ലമെന്റിനു പുറത്ത് തൊഴിലാളികള്‍ നടത്തിയ ശക്തമായ സമരം, അങ്ങിനെ എല്ലാ തുറകളിലും നിന്നുയര്‍ന്ന വികാരം പരിഗണിച്ചാണ് കേന്ദ്രഗവണ്‍മെന്റ് 500 കോടി എക്സ്പോര്‍ട്ട് നടത്തുന്ന പ്രദേശത്തേയും സംസ്ഥാനങ്ങളെയും മാത്രം പരിഗണിക്കുമ്പോള്‍ അവിടങ്ങളിലുള്ളതുപോലെ പശ്ചാത്തല സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത കണ്ണൂര്‍ 300 കോടി രൂപ എക്സ്പോര്‍ട്ട് നടത്തുന്നത് കണക്കിലെടുത്ത് കണ്ണൂര്‍ കയറ്റുമതി കേന്ദ്രമായി കേന്ദ്രഗവണ്‍മെന്റ് ചില പ്രോജക്ടുകള്‍ നമുക്ക് അനുവദിച്ചുതന്നത്.

2002-ല്‍ കേന്ദ്ര-ടെക്സ്റൈല്‍ മന്ത്രാലയം അനുവദിച്ച 40 കോടിയുടെ പദ്ധതി എന്ന നിലയില്‍ ടെക്സ്റൈല്‍ സെന്റര്‍ ഇന്‍ഫ്രാസ്റ്രക്ചര്‍ ഡവലപ്പ്മെന്റ് സ്ക്രീം കണ്ണൂരിന് അനുവദിച്ചതാണ്. 40 കോടി രൂപയും ആദ്യം പറഞ്ഞതുപ്രകാരം 50% (20 കോടി രൂപ) പശ്ചാത്തല സൌകര്യമടക്കം സംസ്ഥാന ഗവണ്‍മെന്റ് യഥാസമയം നിര്‍വ്വഹിച്ചില്ല. ഈ രംഗത്ത് ശക്തമായ പ്രതികരണവും സമരവും വന്നപ്പോള്‍ ഗവണ്‍മെന്റും കൈത്തറി ഡയറക്ടറും കൂടി ഒരു പ്രോജക്റ്റ് തയ്യാറാക്കി അയക്കുകയുണ്ടായി. 26.5 കോടി രൂപയുടേതായിരുന്നു ഈ പ്രോജക്റ്റ്. ഇതു നടപ്പില്‍ വരുത്താന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥലം കണ്ടെങ്കിലും അവസാനം 2 വര്‍ഷം സമയമെടുത്ത് തളിപ്പറമ്പ് നിയമസഭാമണ്ഡലത്തിലെ കൂവേരി പന്നിയൂര്‍ വില്ലേജുകളില്‍ 126 ഏക്കര്‍ ഭൂമി അനുവദിക്കുവാനാവശ്യമായ നടപടി സ്വീകരിച്ചത്.

പ്രസ്തുത പ്രോജക്ടിന്റെ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നീക്കുകയാണെങ്കില്‍ കണ്ണൂരിലെ കൈത്തറി മേഖലയില്‍ ഈ പദ്ധതി നടപ്പിലാക്കിയാല്‍ ഏകദേശം 20,000 ല്‍ പരം തൊഴിലാളികള്‍ക്ക് വീവിംഗ്, കോമണ്‍, ഡൈയിംഗ്, പ്രോസസ് യൂണിറ്റ്, ഗാര്‍മെന്റ്സ് എന്നീ കാറ്റഗറികളിലായി തൊഴില്‍ സാദ്ധ്യത സൃഷ്ടിക്കുവാന്‍ കഴിയുന്നതാണ്.

2003 ആഗസ്റില്‍ കണ്ണൂര്‍, മധുര, കരൂര്‍, കേക്കറ (യു.പി) എന്നീ നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 3 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര-വാണിജ്യ മന്ത്രാലയം പരമ്പരാഗത വ്യവസായത്തിന് പ്രത്യേകം പരിഗണന നല്‍കി ടൌണ്‍ ഓഫ് എക്സ്പോര്‍ട്ട് എക്സലന്‍സ് (ടി.ഇ.ഇ-കയറ്റുമതി വികസന നഗരം) എന്ന പേരില്‍ 50 കോടി ഇതിനായി വകയിരുത്തിയിരുന്നു. ഇപ്പോഴും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ടെക്‍സ്റ്റയില്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുമ്പോള്‍ ചുരുങ്ങിയത് 25% കൈത്തറി വസ്ത്രം തന്നെയാകണമെനന് അനുശാസിക്കുന്ന ഒരു നിയമനിര്‍മ്മാണം ഇന്നത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂടാത്തതാണ്.

ഇന്ന് ലോകമാര്‍ക്കറ്റ് കണ്ടെത്തുന്നതും ഓര്‍ഡര്‍ സ്വീകരിക്കുന്നതും മത്സരാധിഷ്ഠിതമായി മാറിയ ലോകമാര്‍ക്കറ്റില്‍ അതാത് ആളുകളുടെ താല്‍പര്യം മാത്രം കണക്കിലെടുത്ത് ഓര്‍ഡര്‍ സ്വീകരിക്കുന്ന നില മാറ്റി ജില്ലയുടെയും സംസ്ഥാനത്തിന്റെയും വികസനവും, തൊഴിലും പൊതുതാല്‍പര്യവും കണക്കിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൊതുസംവിധാനം ഉണ്ടാക്കുകയും അതുവഴി ഇന്നത്തെക്കാളും വിദേശവിപണി നമുക്ക് തരമാക്കാനും കഴിയണം.കേരളത്തിലെ കൈത്തറി രക്ഷപ്പെടണമെങ്കില്‍ കഴിനൂല്‍ പ്രധാനമാണ്. ഈ ഉദ്ദേശ്യം വെച്ച് രണ്ടുതരം നൂല്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ കൈത്തറിയെ കണക്കിലെടുക്കണമെന്ന വ്യവസ്ഥയില്‍ കേരളത്തില്‍ കണ്ണൂര്‍, കൊല്ലം, ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്ലുകള്‍ 50% കഴിനൂല്‍ ഉല്‍പപ്പാദിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് രൂപീകൃതമായത്. ഈ സംവരണതത്വം നടപ്പിലാക്കാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടുന്നില്ല എന്നു മാത്രമല്ല ഉത്പാദിപ്പിക്കുന്ന നൂലുകള്‍ ന്യായവിലയ്ക്ക് വില്‍ക്കണമെന്ന വ്യവസ്ഥയും കാറ്റില്‍ പറത്തുന്നു. ഇതില്‍ ഗവണ്‍മെന്റ് ഇടപെടേണ്ടതുണ്ട്. ഇന്ന് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മില്ലുകളില്‍ 80, 100, 120, 2/80, 2/100, 2 / 14, 2 / 17 എന്നീ നേരീയ നൂലുകള്‍ കിട്ടുന്നില്ല. ഇതിനെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഈ നിലയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം.

കൈത്തറി മേഖല പവര്‍ലൂമില്‍ നിന്ന് കടുത്ത മത്സരത്തെയാണ് അഭിമുഖീകരിക്കുന്നത്. യന്ത്രത്തറിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന തുണികള്‍ കൈത്തറിത്തുണി മാര്‍ക്കറ്റില്‍ കയറ്റി അയക്കുന്നു. കൈത്തറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഡിസൈനുകളും കടന്നുപോകുന്നതും ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. 1985 ടെക്സറ്റയില്‍ പോളിസി പ്രകാരം മില്‍-പവര്‍ ലും മേഖലയുടെ കടന്നുകയറ്റത്തില്‍ നിന്ന് കൈത്തറിയെ രക്ഷിക്കുന്നതിന് 22 ഇനം ഡിസൈനുകള്‍ കൈത്തറിക്കുവേണ്ടി സംവരണം ചെയ്യുകയുണ്ടായി. എന്നാല്‍ പിന്നീട് 11 ആയി ചുരുക്കി പഴയ 22 ഇനം ഡിസൈനുകള്‍ ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവന്ന് കൈത്തറിയെ രക്ഷിക്കണം.

ഇന്ന് ദേശീയ അടിസ്ഥാനത്തില്‍ ഒരു വേതന നയം ഇല്ല. അതിനാല്‍ കേരളത്തിലെ കൈത്തറിയെ രക്ഷിക്കണമെങ്കില്‍ ഈ വ്യവസായത്തില്‍ ഒരു ദേശീയ വേതന നയം കൂടിയേ കഴിയൂ. കൈത്തറി വ്യവസായത്തിന് യന്ത്രത്തറികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണ്. ഒരു യന്ത്രത്തറി സ്ഥാപിക്കുമ്പോള്‍ 6 കൈത്തറി നിശ്ചലമാകുമെന്നും ഒരു ഡസന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും കേന്ദ്രഗവണ്‍മെന്റ് നിശ്ചയിച്ച വിദഗ്ദ്ധ കമ്മിറ്റി പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് യന്ത്രത്തറിയില്‍ നിന്ന് ഉല്‍പ്പാദിപ്പക്കുന്ന തുണികള്‍, കൈത്തറി തുണികള്‍ എന്നിവ പ്രത്യേകം പ്രത്യേകം അയക്കാനുള്ള സംവിധാനവും കൈത്തറി മുദ്രയും നിര്‍ബന്ധമാക്കുക.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലോടുകൂടി യന്ത്രത്തറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സേലം, കരൂര്‍, ഈറോഡ് എന്നീ കൈത്തറി കേന്ദ്രങ്ങളില്‍ ബഹുഭൂരിപക്ഷവും യന്ത്രത്തറിയിലേക്ക് മാറ്റംവരുത്തി ഇതിന് അനുകൂലമായ നടപടിയാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും വന്നത്. ഗവണ്‍മെന്റ് ഈ അടുത്തകാലത്ത് രൂപീകരിച്ച ഔദ്യോഗിക കമ്മിറ്റി 2005 ഓടുകൂടി ക്വാട്ടാ സമ്പ്രദായം എടുത്തുകളഞ്ഞതായി കാണാം.

ദേശീയ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായമാണ് കൈത്തറി. ഇന്നും അതിന് ദേശീയ അടിസ്ഥാനത്തില്‍ ഒരു വേതന നയം കൊണ്ടുവന്നിട്ടില്ല. അതിന്റെ ഫലമായി മറ്റ് സംസ്ഥാനങ്ങളില്‍ വേതന നയം വ്യത്യസ്തമാണ്. ഇത് ഇന്ത്യയില്‍ മത്സരം വളര്‍ത്താന്‍ ഇടയാക്കുന്നു. ഇതിന്റെ ഫലമായി വരുന്ന തൊഴിലില്ലായ്മ വഴി തൊഴിലാളികളിലും ജനങ്ങളിലും അരാജകത്വവും മണ്ണിന്‍മക്കള്‍ വാദവും തലപൊക്കും. അതിനാല്‍ കൈത്തറി വ്യവസായത്തില്‍ ഒരു ദേശീയ വേതന നയം ഒഴിച്ചുകൂടാത്തതാണ്. മറ്റൊരു വസ്തുത ആഗോളവല്‍ക്കരണ നയം നടപ്പിലാക്കുന്നതോടുകൂടി കയറ്റുമതി ഗണ്യമായി കൂടുമെന്നും അതുവഴി നല്ല തൊഴില്‍സാധ്യത സൃഷ്ടിക്കുമെന്നും വലിയ പ്രചാരണം വന്നിരുന്നു. സ്ഥിതി പരിശോധിച്ചാല്‍ ആഗോളവല്‍ക്കരണം നടപ്പിലാക്കി ഒന്നര വ്യാഴവട്ടകാലമായിക്കഴിഞ്ഞിട്ടും കയറ്റി അയച്ചത് 2004-05 വര്‍ഷം വെറും 2127 കോടിയുടെ തുണിമാത്രമാണ്. ഇത് ഇതിനു മുമ്പും അയക്കാന്‍ കഴിഞ്ഞതാണ്. കയറ്റുമതി കൂടിയില്ല എന്നതിലുപരി ഈ കാലഘട്ടത്തില്‍ ഇറക്കമതി ഗണ്യമായി വര്‍ദ്ധിച്ച നിലയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. 1993 ആകുമ്പോഴേക്കും ഇറക്കുമതി മറ്റുള്ളതിനേക്കാള്‍ 29% വര്‍ദ്ധിച്ചു. ഈ വസ്തുനിഷ്ഠ സാഹചര്യങ്ങളും നാം കണക്കിലെടുക്കണം. കൈത്തറി തൊഴിലാളികള്‍ ഭൂരിഭാഗവും ഇപ്പോള്‍ ഈ തൊഴില്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

1970 കാലഘട്ടത്തില്‍ ക്രേപ്പ് വന്നപ്പോള്‍ കൈത്തറി ഗ്രാമങ്ങള്‍ മാത്രമല്ല മറ്റ് മേഖലയിലും അഞ്ചും പത്തും ലൂമുകള്‍ കൂടി ലക്ഷക്കണക്കിനു തൊഴിലാളികള്‍ ഈ രംഗത്ത് കടന്നുവന്നിരുന്നു. എന്നാല്‍ നമ്മുടെ പിടിപ്പുകേടുകൊണ്ട് ആ സുവര്‍ണ്ണകാലം നമുക്ക് നഷ്ടമാകുന്ന നിലയാണ് ഉണ്ടായത്. കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ക്രമാതീതമായി വര്‍ദ്ധിച്ചതും ആഭ്യന്തര വിപണിയില്‍ വില വന്‍തോതില്‍ ഇടിയാന്‍ കാരണണായി. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ ചുങ്കം ചുമത്തുന്നതില്‍ കേന്ദ്രഗവണ്‍മെന്റ് മുന്നോട്ടുവരണം.

റെഡിമെയ്ഡ് ഗാര്‍മെന്റ്സ് നിര്‍മ്മാണ മേഖലയില്‍ 100% വിദേശ നിക്ഷേപത്തിന് അനുവാദം നല്‍കുന്ന കേന്ദ്രഗവണ്‍മെന്റ് തീരുമാനം പുനപരിശോധിച്ച് തിരുത്തണം. തൊഴിലില്ലായ്മയിലേക്കും കയറ്റുമതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നടപടിയില്‍ നിന്ന് പിന്‍തിരിയണം.പ്രൈമറി കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായ ഹാന്‍ടെക്സിനും ഒറ്റത്തറിയില്‍ തൊഴില്‍ കൊടുക്കുന്ന ഹാന്റ്വീവ് എന്ന സ്ഥാപനത്തിനും തുടര്‍ന്ന് പ്രവര്‍ത്തിക്കാനും 750 ഓളം പ്രൈമറി സഹകരണസംഘങ്ങളില്‍ പൂട്ടിക്കിടക്കുന്ന പകുതിയോളം സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രത്യേക സഹായം നല്‍കുക.

കൈത്തറി വ്യവസായത്തിന് അവശ്യം വേണ്ടുന്ന ചായം, കെമിക്കല്‍സ്, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വില നിയന്ത്രിക്കണം. കൈത്തറി ആവശ്യത്തിനു വാങ്ങുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കണം.

കൈത്തറി തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണം, തറി കൂട്ടാനുള്ള വര്‍ക്ക് ഷെഡ് എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കുക.ഈ നിലയില്‍ കേരളത്തിലേയും കണ്ണൂരിലെയും കൈത്തറി വ്യവസായം നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ എല്ലാ മേഖലയില്‍ നിന്നും ഒരുപോലെ ഉയര്‍ന്നുവരണം.

-അരക്കന്‍ ബാലന്‍

അധിക വായനയ്ക്ക്

History of Handlooms

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി. 3 വര്‍ഷങ്ങള്‍ക്കു മുമ്പു ഗവണ്‍മെന്റ് കണക്കുപ്രകാരം 45 ലക്ഷത്തിലധികം തറികളും, 139 ലക്ഷത്തിലധികം ജനങ്ങളുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു ഈ വ്യവസായം. ഒരു കാലത്ത് 200 ലക്ഷം ആളുകള്‍ ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ട് ജീവിതമാര്‍ഗ്ഗം തേടിയിരുന്നു. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലുകളോടുകൂടി ഈ വ്യവസായം പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് ആന്ധ്രയിലും രണ്ടാമത് തമിഴ്‌നാട്ടിലും ആണ്. കേരളം 7-ാം സ്ഥാനത്താണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൈത്തറി മേഖലയിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്ഥിതിയാണ് കേരളത്തിലെ കൈത്തറി വ്യവസായത്തില്‍ കാണുന്നത്. ഇന്ത്യയില്‍ത്തന്നെ തുണിവ്യവസായം 3 മേഖലകളിലായി പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയിലുള്ള മില്ലുകള്‍ ഉള്‍പ്പെടുന്ന സംഘടതി മേഖല, വികേന്ദ്രീകൃത സ്വഭാവമുള്ള യന്ത്രത്തറിമേഖല, പരമ്പരാഗത കൈത്തറി - ഖാദി മേഖല.

ശ്രീ.അരക്കന്‍ ബാലന്‍ എഴുതിയ ലേഖനം..

sunilfaizal@gmail.com said...

കൈത്തറി കേരളത്തിലെ പരമ്പരാഗത വ്യവസായ തൊഴിലാണല്ലോ ..അധികവും സഹകരണ മേഖലയിലുമാണ് . എന്നാല്‍ കാലത്ത്തിനനുസരിച്ച്ച്ചു നവീകരണം വരുത്താനും മാര്‍ക്കറ്റ്‌ കണ്ടെത്ത്താനും കഴിയാതെ വരുന്നു. പ്രൊഫഷനല്‍ വല്കരണം അനിവാര്യമാണ്‌ .