Tuesday, June 3, 2008

വിജയശതമാനം വര്‍ധിച്ചുകൂടെ?

എസ്എസ്എല്‍സിയുടെയും പ്ലസ്‌ടുവിന്റെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വിജയശതമാനം വര്‍ധിച്ചതായി കണ്ടതില്‍ ചിലര്‍ അസന്തുഷ്ടിയും രോഷവും പ്രകടിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയകക്ഷികളും അധ്യാപക- വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധത്തിന് ആക്കംകൂട്ടുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധന്മാരെന്ന നിലയില്‍ പേരെടുത്ത ചിലരും പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഊതിവീര്‍പ്പിച്ച വിജയമാണിതെന്നാണ് ആക്ഷേപം. വിജയശതമാനം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയനേട്ടംകൊയ്യാനുള്ള നീചമായ നീക്കമാണ് സര്‍ക്കാരിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബോധപൂര്‍വവും കരുതിക്കൂട്ടിയുമുള്ള ഒരു നീക്കത്തിന്റെ സൃഷ്ടിയാണ് ഊതിപ്പെരുപ്പിച്ച ഈ വിജയമത്രെ! എന്തൊക്കെയാണത്? മനഃപൂര്‍വം സിലബസ്സിനു പുറത്തുനിന്നും ചോദ്യം ചോദിക്കുന്നു; തെറ്റായ ചോദ്യം ചോദിക്കുന്നു; ചോദ്യം ശരിയാണെങ്കിലും ഉത്തരം തെറ്റായിക്കൊടുക്കുന്നു (ചേരുംപടി ചേര്‍ത്തെഴുതുക, ശരിയുത്തരം കണ്ടെത്തുക - എന്നിവ) മൂല്യനിര്‍ണയസമയത്ത് മേല്‍പറഞ്ഞ ചോദ്യങ്ങളുടെ നമ്പര്‍ ഉത്തരക്കടലാസില്‍ എഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കാന്‍ നിര്‍ദേശിക്കുന്നു. നിരന്തരമൂല്യനിര്‍ണയത്തിന് മുഴുവന്‍ മാര്‍ക്കോ, ഏറ്റവും ഉയര്‍ന്ന മാര്‍ക്കോ പഠിതാവിന് കൊടുക്കുന്നു. ഇത്തരം മാര്‍ഗങ്ങളിലൂടെയാണ് വിജയശതമാനം വര്‍ധിപ്പിച്ചത് എന്നാണ് ആരോപണം.

ഈ ആരോപണമുന്നയിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ഇവര്‍ വിദ്യാര്‍ഥികളായിരുന്നകാലത്ത് തോല്‍ക്കാന്‍ ആഗ്രഹിക്കുകയോ, തോല്‍ക്കുന്നതില്‍ ആഹ്ലാദിക്കുകയോ ചെയ്തിരുന്നോ? അതോ ഇവരെല്ലാം വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരായിരുന്നോ? (ഇവരുടെയെല്ലാം സഹപാഠികള്‍ ഇവിടെയൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം ഓര്‍ക്കുക) സ്വന്തം മക്കള്‍ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഈ വിമര്‍ശകര്‍ അതില്‍ ആഹ്ലാദിക്കുമോ? ഇല്ലായെന്നാണ് മറുപടിയെങ്കില്‍ മറ്റുള്ളവരുടെ മക്കള്‍ പരാജയപ്പെടുന്നതിലും ആഹ്ലാദിക്കാതിരിക്കുക. ദൈവവിശ്വാസികള്‍ തിരുവചനം ഉരുവിടുക: "നിങ്ങള്‍ നിങ്ങളോടു ചെയ്യാനിഷ്ടപ്പെടാത്തത് മറ്റുള്ളവരോടും ചെയ്യാതിരിക്കുക''.

വിജയശതമാനം കുറഞ്ഞാലും ഇക്കൂട്ടര്‍ക്ക് സങ്കടമാവും. അത് വിദ്യാഭ്യാസമന്ത്രിയുടെയും വകുപ്പിന്റെയും പരാജയമാണെന്നായിരിക്കും വിമര്‍ശിക്കുന്നത്. വിജയശതമാനം കൂടിയാലും കുറഞ്ഞാലും ഒരേപോലെ ദുഃഖിക്കുന്ന ഇക്കൂട്ടര്‍ വിദ്യഭ്യാസത്തിന്റെ അവിഭാജ്യഘടകങ്ങളായ പഠന-ബോധന-മൂല്യനിര്‍ണയരീതികളില്‍ വന്ന സമഗ്രമായ മാറ്റത്തെപ്പറ്റി അജ്ഞരാണെന്ന കാര്യം വ്യക്തമാണ്. തങ്ങളുടെ അജ്ഞത അവര്‍ വെളിപ്പെടുത്തിയതില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ചില അധ്യാപകസംഘടനാനേതാക്കള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മുമ്പില്‍ അവര്‍ അപഹാസ്യരായിത്തീര്‍ന്നിരിക്കുകയാണ്. അവരുടെകൂടി അദ്ധ്വാനഫലമായിട്ടാണ് വിജയശതമാനം വര്‍ധിച്ചത് എന്ന കാര്യം അവരെന്തിനാണ് നിഷേധിക്കുന്നത്. അവര്‍ പഠിതാക്കളെ നല്ലവണ്ണം പരിശീലിപ്പിച്ചതുകൊണ്ടാണോ വിജയികളുടെ എണ്ണം കൂടിയത്, അതോ പഠിപ്പിക്കാതിരുന്നതുകൊണ്ടാണോ? മലര്‍ന്നുകിടന്ന് മേല്‍പ്പോട്ട് തുപ്പിയാല്‍ എവിടെയാണ് വീഴുക?

എന്തുകൊണ്ട് വര്‍ദ്ധന?

ഒരു പതിറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഉണ്ടായ വിജയശതമാനത്തിലെ വര്‍ദ്ധന എന്നതാണ് വസ്തുത. ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ മാത്രം നേട്ടമായി ആരും ഇവിടെ അവകാശപ്പെടുന്നില്ല. 1991 മുതല്‍ 1996വരെ അധികാരത്തിലിരുന്ന യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. ഇ ടി മുഹമ്മദ്ബഷീറിന്റെകാലത്ത് മലപ്പുറം, കാസറഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിച്ച എം.എല്‍.എല്‍ (മിനിമം ലവല്‍ ഓഫ് ലേണിങ്) പദ്ധതിയോടെയാണ് ദിശാമാറ്റത്തിന് തുടക്കമായത്. പിന്നീട് അധികാരത്തില്‍വന്ന നായനാര്‍ മന്ത്രിസഭയുടെകാലത്ത് ഡിപിഇപി എന്ന പേരില്‍ തുടക്കംകുറിച്ചതും പുതിയ പാഠ്യപദ്ധതി എന്ന പേരില്‍ സമഗ്രതലസ്പര്‍ശിയായി നടപ്പാക്കിയതുമായ പരിഷ്കാരങ്ങളുടെ ഫലമാണ് ഈ വര്‍ഷത്തെ പരീക്ഷാഫലത്തില്‍ പ്രതിഫലിക്കുന്നത്. 1997-98 അധ്യയനവര്‍ഷത്തില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ഥികളാണ് ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയികളായിത്തീര്‍ന്നിരിക്കുന്നത്. പഠന-ബോധന-മൂല്യനിര്‍ണയരീതികളില്‍ സമഗ്രമായ മാറ്റം വരുത്തുകയും കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ആ രീതിശാസ്ത്രം പരിശീലിച്ചുവരികയും ചെയ്ത പഠിതാക്കളാണ് ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം പരിശീലനത്തിന്റെ അടിസ്ഥാനത്തിലല്ല പഠിതാക്കള്‍ പരീക്ഷയെഴുതിയത്. പഠിതാക്കളോടൊപ്പം സഞ്ചരിച്ച അധ്യാപകരും രക്ഷിതാക്കളും പഠനപ്രക്രിയയില്‍ അവരെ സഹായിച്ചിട്ടുണ്ട്. അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ദത്തശ്രദ്ധരായിരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, അധ്യാപക-രക്ഷാകര്‍തൃസമിതികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ശതമാനവര്‍ധന. ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും കാണാതിരിക്കുകയും വിജയശതമാന വര്‍ധന കൃത്രിമ സൃഷ്ടിയാണെന്ന് പുലമ്പുകയും ചെയ്യുന്നവര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുഴുവന്‍പേരെയും അവഹേളിക്കുകയാണ് ചെയ്യുന്നത്.

വിജയശതമാനം വര്‍ധിപ്പിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍, അച്ചടി-ശ്രാവ്യ-ദൃശ്യമാധ്യമങ്ങള്‍, വഹിച്ച പങ്ക് നിസ്തുലമാണ്. പ്രധാനപ്പെട്ട എല്ലാ ദിനപത്രങ്ങളും പഠിതാക്കളെ സഹായിക്കുന്നതിനായി ഓരോ വിഷയത്തിലുമുള്ള മാതൃകാചോദ്യങ്ങളും അവയുടെ ഉത്തരസൂചികകളും തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും വിദഗ്ദ്ധന്മാരെക്കൊണ്ട് എങ്ങനെ ഉത്തരമെഴുതണമെന്ന് അപഗ്രഥനാത്മകരീതിയില്‍ ലേഖനങ്ങളെഴുതിക്കുകയും ചെയ്തു. റേഡിയോയും ചാനലുകളും ഇതേരീതിയില്‍ പഠിതാക്കളെ സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശതമാനവര്‍ധനയില്‍ അവക്കുള്ള പങ്ക് ആര്‍ക്കാണ് നിഷേധിക്കാനാവുക?

ഓരോ ക്ലാസിലെയും പാഠപുസ്തകങ്ങള്‍ മാറുന്നതിനനുസരിച്ച് പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള അധ്യാപകസഹായികളും വിഭവങ്ങളും (Teacher's Handbook & Source Book) തയ്യാറാക്കി അതിന്റെയടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. പഠിതാവിനെ നിരന്തര മൂല്യനിര്‍ണയത്തിന് വിധേയനാക്കുന്നതുപോലെതന്നെ അധ്യാപകരെ നിരന്തര പരിശീലനത്തിനും വിധേയരാക്കുകയുണ്ടായി. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ ബഹുഭൂരിപക്ഷത്തിനും മൂന്നുവര്‍ഷത്തെ പരിശീലനം ലഭിക്കുകയുണ്ടായി. 8, 9, 10 ക്ലാസുകളിലെ പാഠപുസ്തകം നവീകരിച്ചതിന്റെ ഫലമായാണ് അതുണ്ടായത്. കഴിഞ്ഞ അധ്യയനവര്‍ഷം നടത്തിയ ക്ലസ്റ്റര്‍ പരിശീലന പരിപാടികള്‍ അധ്യാപക ശാക്തീകരണത്തിനുവേണ്ടിയുള്ളതായിരുന്നു. ക്ലസ്റ്റര്‍ പരിശീലനം അനാവശ്യമെന്ന് ആരും പറഞ്ഞില്ല. അത് ശനിയാഴ്ചകളില്‍ പാടില്ലെന്നുമാത്രമാണ് അധ്യാപകസംഘടനകള്‍ പറഞ്ഞത്. കോടിക്കണക്കിന് രൂപയാണ് ഈയാവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത്. ഇക്കാര്യത്തില്‍ ഇടതു-വലതുമുന്നണി സര്‍ക്കാരുകള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുള്ളതാണ് ശതമാനവര്‍ധനയെന്ന കാര്യം ആര്‍ക്കാണ് നിഷേധിക്കാനാവുക?

ത്രിമൂര്‍ത്തികള്‍

പുതിയ പാഠ്യപദ്ധതിയനുസരിച്ച് പഠിതാവും അധ്യാപകനും രക്ഷിതാവുമടങ്ങുന്ന ത്രിമൂര്‍ത്തികള്‍ക്ക് പഠനത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. പഴയബോധനശാസ്ത്രമനുസരിച്ച് സര്‍വജ്ഞനായ ഗുരുവിന്റെ വിജ്ഞാനദാനവും പാഠപുസ്തകമെന്ന വേദപുസ്തകവും മാത്രമായിരുന്നു പഠിതാവിന്റെ ആശ്രയം. എന്നാല്‍ പുതിയ പാഠ്യപദ്ധതി വിദ്യാര്‍ഥികേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമാണ്. ഇതില്‍ ഗുരുവും പാഠപുസ്തകങ്ങളും പഠിതാവിനെ സഹായിക്കുന്ന പല ഉപകരണങ്ങളില്‍ ചിലതുമാത്രം. വിജ്ഞാനസമ്പാദനത്തിന് നിരവധി മാര്‍ഗങ്ങളും സ്രോതസ്സുകളുമുണ്ടെന്ന് പഠിതാവിനെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നവരാണ് അധ്യാപകരും രക്ഷിതാക്കളും. ജ്ഞാനസമ്പാദനവും ജ്ഞാനനിര്‍മിതിയും ഒരേസമയം നടക്കുന്നു. സഹപഠനവും സഹകരണപഠനവും നടക്കുന്നു. ജ്ഞാനനിര്‍മിതിയില്‍ പഠിതാവ് നേരിട്ടു പങ്കെടുക്കുന്നതിനാല്‍ അതൊരിക്കലും നഷ്ടമാവുന്നില്ല. ഒരു ദശാബ്ദക്കാലമായി പഠിതാവ് ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അതിന്റെ പ്രതിഫലനമാണ് ഈ വര്‍ഷത്തെ പരീക്ഷാഫലത്തില്‍ ദര്‍ശിക്കാനാവുന്നത്.

വായിക്കുന്നതിന്റെ 10%വും കേള്‍ക്കുന്നതിന്റെ 20%വും കാണുന്നതിന്റെ 30%വും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിന്റെ 50%വും പറയുകയും എഴുതുകയും ചെയ്യുന്നതിന്റെ 70%വും ചര്‍ച്ചചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ 90%വും ഓര്‍ക്കാന്‍ കഴിയുമെന്നാണ് ബോധനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി ഒരു പണ്ഡിതന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പുതിയ പഠനരീതി പഠിതാക്കളുടെ സമഗ്രശേഷികളെയും ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. ലേഖനങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, പഠനയാത്രകള്‍, ശേഖരണങ്ങള്‍, നിരീക്ഷണം, പരീക്ഷണം എന്നിത്യാദി പ്രക്രിയകളിലൂടെ കടന്നുവരുന്ന പഠിതാവിന് പരാജയം അന്യമാണ്.

പുതിയ രീതിശാസ്ത്രം നടപ്പാക്കിയപ്പോള്‍ അതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചവരില്‍ ഏറെയും അധ്യാപകരും രക്ഷിതാക്കളുമാണ്. ഇക്കൂട്ടരുടെ വ്യക്തിത്വവും വിദ്യാഭ്യാസ സങ്കല്‍പവും രൂപപ്പെട്ടത് അവര്‍ പഠിതാക്കളായിരുന്നകാലത്ത് ലഭിച്ച പഠന-ബോധനരീതിയുടെ അടിസ്ഥാനത്തിലാണ്. ഉറച്ചുപോയ ശീലങ്ങളും വിശ്വാസങ്ങളും മാറ്റിയെടുക്കുന്നതിന് ബോധപൂര്‍വമായ ശ്രമം ഉണ്ടാവണം. പഴയതിനെ ഉച്ചാടനം ചെയ്ത് പുതിയതിനെ സ്വീകരിക്കാന്‍ സമൂഹത്തിനെ തയ്യാറാക്കേണ്ടതുണ്ട്. ഇന്ന് കേരളീയര്‍ വാനോളം പുകഴ്ത്തുന്ന സാമൂഹ്യനവോത്ഥാനത്തോടും അതിന്റെ നേതാക്കളോടും അന്നത്തെ സമൂഹത്തിലെ പ്രമാണിമാരുടെ മനോഭാവവും സമീപനവുമെന്തായിരുന്നു? ജനാധിപത്യത്തോട് രാജഭക്തന്മാരുടെ സമീപനമെന്തായിരുന്നു? അതുതന്നെയാണ് പുതിയ പാഠ്യപദ്ധതിയോട് ആദ്യകാലത്തുണ്ടായ സമീപനം. നിരന്തരമായ പരിശീലനത്തിലൂടെയും പ്രചരണത്തിലൂടെയും അധ്യാപകരും രക്ഷിതാക്കളും പുതിയ പാഠ്യപദ്ധതിയുടെ പ്രവര്‍ത്തകരും പ്രചാരകരുമായിത്തീര്‍ന്നു.

പുതിയ പാഠ്യപദ്ധതിയനുസരിച്ച് അധ്യാപകനോടൊപ്പം പഠിതാവിനെ സഹായിക്കാന്‍ രക്ഷകര്‍ത്താവുമുണ്ട്. ഓരോ രക്ഷകര്‍ത്താവിനും തന്റെ മക്കളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഏതു സ്കൂളില്‍ പഠിപ്പിക്കണമെന്നും എന്തുതരം വിദ്യാഭ്യാസം നല്‍കണമെന്നും എന്താക്കിത്തീര്‍ക്കണമെന്നും ശിശു ജനിക്കുമ്പോള്‍തന്നെ രക്ഷകര്‍ത്താവ് തീരുമാനമെടുക്കുന്നു. അതിനനുസരിച്ച് മക്കള്‍ക്കാവശ്യമായതെന്തും സമ്പാദിച്ചു നല്‍കുന്നു. അങ്ങനെ മക്കളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു. അതിലേക്കായി നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്ക് താമസംമാറ്റുന്നു. ജോലിയുള്ളവരാണെങ്കില്‍ അവധിയെടുക്കുന്നു. ക്ലാസ് പരീക്ഷകള്‍ക്കും ടേംപരീക്ഷകള്‍ക്കും മക്കള്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അധ്യാപകരുമായി നിരന്തരം ബന്ധപ്പെടുന്നു. കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അതെന്തുകൊണ്ടെന്ന് അന്വേഷിക്കുന്നു. സ്കൂളിലും വീട്ടിലും കുട്ടിയെ സഹായിക്കാന്‍ രക്ഷിതാവ് സന്നദ്ധനാണ്. ഇത്തരത്തില്‍ രക്ഷകര്‍ത്താവിന്റെ ഇടപെടലും സഹകരണവും വിദ്യാര്‍ഥിയുടെ നിലവാരം അനുകൂലമാക്കിത്തീര്‍ത്തു. പഠനസമയത്തിനുശേഷം സായാഹ്നങ്ങളില്‍ സ്കൂളില്‍ അധ്യാപകര്‍ ക്ലാസെടുക്കുന്നു. അവര്‍ക്ക് സഹായികളായും മക്കള്‍ക്ക് തുണയായും രക്ഷിതാക്കളിരിക്കുന്നു. ഈ അധ്യയനം ചിലപ്പോള്‍ പാതിരാവരെ നീളുന്നു. അതിനുശേഷം മക്കളുമായി രക്ഷിതാക്കള്‍ വീടുകളിലേക്കു മടങ്ങുന്നു.

ഇത് നഗരക്കാഴ്ചയല്ല. നാട്ടിന്‍പുറത്താണ്. ഇടുക്കിപോലുള്ള ഗതാഗതസൌകര്യം കുറഞ്ഞ പ്രദേശിങ്ങളിലാണിത് സംഭവിക്കുന്നത്. അതിന്റെകൂടി പ്രതിഫലനമാണ് പരീക്ഷാഫലത്തില്‍ ദര്‍ശിച്ചത്. ഹൃദയശൂന്യന്മാര്‍ക്കു മാത്രമേ അതിനെ നിഷേധിക്കാനും അവഹേളിക്കാനും കഴിയുകയുള്ളൂ.

പ്ലസ് ടു ഫലം

ഹയര്‍സെക്കണ്ടറി പരീക്ഷാഫലത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. കഴിഞ്ഞവര്‍ഷം അത് 72.3% വും ഇക്കുറി 81.05% വും ആണ്. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ വര്‍ധന വളരെ നേരിയതാണ് - 2007ല്‍ 42.01%വും 2008ല്‍ 42.84%വും. റഗുലര്‍ വിദ്യാര്‍ഥികളും ഓപ്പണ്‍സ്കൂള്‍ വിദ്യാര്‍ഥികളും തമ്മിലുള്ള വിജയശതമാനത്തിന്റെ അന്തരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുന്‍ഖണ്ഡികകളില്‍ പ്രതിപാദിച്ച പഠന-ബോധന-മൂല്യനിര്‍ണയരീതി അതേപോലെ നടപ്പാക്കാന്‍ ഓപ്പണ്‍സ്കൂള്‍ സമ്പ്രദായത്തില്‍ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഫലത്തില്‍ ഈ അന്തരമുണ്ടായത്.
പുതിയ പാഠ്യപദ്ധതിയനുസരിച്ച് 2005ലാണ് എസ്എസ്എല്‍സി പരീക്ഷ നടത്തിയത്. അതില്‍ വിജയികളായവരാണ് 2007ല്‍ ഹയര്‍സെക്കന്ററി പരീക്ഷയെഴുതിയത്. അതായത് 2002-03 അധ്യയനവര്‍ഷത്തില്‍ 8-ാം ക്ലാസില്‍ പഠിച്ചവരാണ് 2005ല്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ അതിന് മുമ്പ് തുടങ്ങിവച്ചിരുന്ന പുതിയ പാഠ്യപദ്ധതി നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. 2001-02 അധ്യയനവര്‍ഷത്തില്‍ 8-ാം ക്ലാസില്‍ നടപ്പാക്കേണ്ടിയിരുന്ന പാഠ്യപദ്ധതി പരിഷ്കരണം മാറ്റിവച്ചതിന്റെ ഫലമായി ശക്തമായ പ്രതിഷേധമുയരുകയും അതേത്തുടര്‍ന്ന് അടുത്തവര്‍ഷം പുതിയ പാഠ്യപദ്ധതി നടപ്പാക്കുകയുമാണുണ്ടായത്. നിലവിലുണ്ടായിരുന്ന പാഠപുസ്തകസമിതികള്‍ പുനഃസംഘടിപ്പിക്കുകയും ഇന്ന് വിജയശതമാനത്തില്‍ പ്രതിഷേധിക്കുന്ന അധ്യാപകസംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും ചെയ്തു. അവര്‍ തയ്യാറാക്കിയ പാഠ്യപദ്ധതിയും മൂല്യനിര്‍ണയരീതിയുമനുസരിച്ച് 2002-03 മുതല്‍ 8, 9, 10 ക്ലാസുകളില്‍ പഠിച്ചവരാണ് 2005-06 വര്‍ഷങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷയും 2007-08 വര്‍ഷങ്ങളില്‍ ഹയര്‍സെക്കന്ററി പരീക്ഷയും എഴുതിയത്. അവരുടെ വിജയശതമാനം വര്‍ധിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്ന് പ്രവചിക്കാന്‍ ഒരു ജ്യോതിഷിയുടെയും സഹായമാവശ്യമില്ല.

വിമര്‍ശനമുന്നയിക്കുന്നവര്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഏതെങ്കിലും ഹയര്‍സെക്കന്ററി സ്കൂള്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചും വിദ്യാര്‍ഥികളുമായി സംവദിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. പോരായ്മകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഹരിക്കാന്‍ അധികാരികളും അധ്യാപകരും തയ്യാറാകും. യാതൊരു പ്രതിഫലവും പറ്റാതെയും അനുവദനീയമായ യാത്രാപ്പടിപോലും കിട്ടാതെയുമാണ് കഴിഞ്ഞ അധ്യയനവര്‍ഷം ഹയര്‍സെക്കന്ററി അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തത്. ഇതെന്തിന് എന്ന് സംശയിച്ചുനിന്നവരും ഒന്നുരണ്ട് ക്ലസ്റ്റര്‍ യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ആവശ്യകത മനസ്സിലാക്കി സഹകരിച്ചുതുടങ്ങി.

ചലച്ചിത്രനിര്‍മാണത്തെക്കുറിച്ച് ഇംഗ്ലീഷ് പുസ്തകത്തിലുണ്ടായിരുന്ന ഒരു പാഠഭാഗം ശരിയാംവണ്ണം ഗ്രഹിക്കുന്നതിനുവേണ്ടി ഒരു ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകന്‍ പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ക്ഷണിച്ചുകൊണ്ടുവന്ന് ക്ലാസെടുപ്പിച്ചു. ഒരു ദിവസം പൂര്‍ണമായി അദ്ദേഹം അവരോടൊത്ത് ചെലവഴിച്ചു. ഈ അനുഭവം ഉള്‍ക്കൊണ്ട അധ്യാപകര്‍ അവരുടെ ക്ലാസുകളെ ആഹ്ലാദകരമാക്കി. അതിന്റെ പ്രതിഫലനം പരീക്ഷാഫലത്തില്‍ ഉണ്ടാവുക സ്വാഭാവികം. ഇതേപോലെ എല്ലാ വിഷയങ്ങളിലും അധ്യാപകര്‍ പ്രവര്‍ത്തനാധിഷ്ഠിതമായ പാഠ്യപ്രവര്‍ത്തനാനുഭവങ്ങള്‍ സമ്പാദിക്കുന്നതിനായി വിദഗ്ദ്ധന്മാരുമായി ചര്‍ച്ച നടത്തുകയും അതിനനുസൃതമായി തങ്ങളുടെ ക്ലാസുകളെ ആഹ്ലാദകരമാക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഴുവന്‍പേരെയും അധിക്ഷേപിക്കുകയാണ് വിമര്‍ശകന്മാര്‍ ചെയ്യുന്നത്.

എന്താണ് നിലവാരം?

നിലവാരമില്ലാത്തവരെ വിജയിപ്പിക്കുകവഴി സമൂഹത്തിന് പരിഹരിക്കാനാവാത്ത ദ്രോഹം വരുത്തിവച്ചുവെന്നാണ് വിദ്യാഭ്യാസ വിചക്ഷണന്മാരായ ചിലര്‍ പരിതപിക്കുന്നത്. ഇവര്‍ പറയുന്ന നിലവാരം എന്താണ്? ആരാണ് അത് നിശ്ചയിച്ചത്? ഇവര്‍ വിദ്യാര്‍ഥികളായിരുന്നകാലത്ത് ഇവരുടെ നിലവാരമെന്തായിരുന്നുവെന്ന് ഒന്ന് സത്യസന്ധമായി ആത്മപരിശോധന നടത്തുക. അന്നത്തെ അധ്യാപനരീതിയും ഇന്നത്തെ രീതിയും തമ്മില്‍ താരതമ്യം ചെയ്യുക. എന്നിട്ടാവാം നിലവാരത്തെപ്പറ്റിയുള്ള സംവാദം.

പരീക്ഷയെന്ന അരിപ്പ സമ്പ്രദായത്തിന് പരമപ്രാധാന്യം നല്‍കുന്ന പഴയബോധനശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണ് നിലവാരത്തെക്കുറിച്ച് വാചാലരാകുന്നത്. പഠിതാവിന്റെ ഓര്‍മയെയും രചനാവൈഭവത്തെയും മാത്രം പരിശോധിക്കുന്ന പരീക്ഷയെന്ന ഗുണനിയന്ത്രണയന്ത്രത്തിലൂടെ പരിക്കുകളില്ലാതെ കടന്നുവരുന്നവര്‍ക്കു മാത്രമേ നിലവാരമുണ്ടാകൂവെന്നാണ് ഇവരുടെ വിശ്വാസം. ആ സമ്പ്രദായത്തില്‍ രക്തസാക്ഷികളുടെ എണ്ണം കൂടും. ആ രക്തസാക്ഷികള്‍ക്കെന്തുപറ്റിയെന്ന് ഗുണാഢ്യന്മാര്‍ അന്വേഷിച്ചിട്ടുണ്ടോ?

കണക്ക് ക്ലാസില്‍ പൈതഗോറസ് തിയറം മനഃപാഠമാക്കി പരീക്ഷയെഴുതാന്‍ കഴിയാത്ത ഒരു സാധുവിദ്യാര്‍ഥി എസ്എസ്എല്‍സിക്ക് ദയനീയമായി പരാജയപ്പെട്ടു. പഠനമുപേക്ഷിച്ചു. പക്ഷെ അയാള്‍ പിന്നീട് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരനായിത്തീര്‍ന്നു. ഉത്തരവും കഴുക്കോലും വളയുമെല്ലാം നിലത്തുവച്ച് പണിചെയ്ത് ഒരു വെറ്റിലക്കനത്തിന്റെ വ്യത്യാസമില്ലാതെ ചുമരിനുമുകളില്‍വച്ച് അടിച്ചുറപ്പിച്ച് മേല്‍ക്കൂര നിര്‍മിക്കുന്നത് നമുക്ക് കാണാനാകും. അയാള്‍ പൈതഗോറസ് തിയറം പ്രയോഗിച്ച് കാണിച്ചുതരുന്നു. ഇയാളുടെ നിലവാരത്തെപ്പറ്റി ഗുണാഢ്യന്മാര്‍ക്ക് എന്താണ് പറയാനുള്ളത്?

ജന്മനാ വൈകല്യമുള്ളവരൊഴികെയുള്ള എല്ലാ കുട്ടികളും കഴിവുള്ളവരാണ്. അവരുടെ കഴിവുകളെ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഇംഗ്ലീഷും ഗണിതവും രസതന്ത്രവും ഊര്‍ജ്ജതന്ത്രവും വച്ച് അവരുടെ നിലവാരത്തെ അളക്കാന്‍ ശ്രമിക്കുകയാണ് നിലവാരവാദികള്‍ ചെയ്യുന്നത്. കുറെപ്പേരെ യോഗ്യന്മാരും മറ്റുള്ളവരെ കഴിവില്ലാത്തവരുമായി ദയാശൂന്യമായി വിലയിരുത്തുകയാണ്. ഈ വിലയിരുത്തല്‍ ആത്മനിഷ്ഠമാണ്; കൂട്ടക്കുരുതിയാണ്. ആ നിലവാരനിര്‍ണയം പ്രൊക്രൂസ്റ്റസിന്റെ ശയ്യയാണ്. നീളം കുറഞ്ഞവനെ അടിച്ചുനീട്ടുകയും കൂടിയവനെ അരിഞ്ഞു വീഴ്ത്തുകയുമാണ്. അതവസാനിച്ചുപോയതിലുള്ള സങ്കടമാണ് നാം കേള്‍ക്കുന്നത്.

നൂറുമേനി

ജനിച്ചുവീഴുന്ന എല്ലാ ശിശുക്കളും ഒന്നാംക്ലാസിലെത്തുകയും ഒന്നാംക്ലാസില്‍ ചേരുന്ന മുഴുവന്‍പേരും പത്താംക്ലാസിലെത്തുകയും, പത്താംക്ലാസില്‍ പരീക്ഷയെഴുതുന്ന മുഴുവന്‍പേരും വിജയികളാവുകയും ചെയ്യുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. തോല്‍ക്കാനിഷ്ടപ്പെടാത്തവരായിരിക്കണം പുതിയ തലമുറ. ആരുടെ മുമ്പിലും തോല്‍ക്കാത്തവരായിരിക്കണം കേരളത്തിലെ അടുത്ത തലമുറ. നൂറുമേനി കൊയ്യുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അത് വിദ്യാഭ്യാസവകുപ്പിന്റെ മാത്രമല്ല. കേരളത്തിന്റെയാകെ ലക്ഷ്യമായിരിക്കണം.

-ശ്രീ വി. കാര്‍ത്തികേയന്‍ നായര്‍ കടപ്പാട്: ചിന്ത വാരിക

38 comments:

വര്‍ക്കേഴ്സ് ഫോറം said...

എസ്എസ്എല്‍സിയുടെയും പ്ലസ്‌ടുവിന്റെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വിജയശതമാനം വര്‍ധിച്ചതായി കണ്ടതില്‍ ചിലര്‍ അസന്തുഷ്ടിയും രോഷവും പ്രകടിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയകക്ഷികളും അധ്യാപക- വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധത്തിന് ആക്കംകൂട്ടുന്നു. വിദ്യാഭ്യാസ വിദഗ്ദ്ധന്മാരെന്ന നിലയില്‍ പേരെടുത്ത ചിലരും പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഊതിവീര്‍പ്പിച്ച വിജയമാണിതെന്നാണ് ആക്ഷേപം. വിജയശതമാനം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയനേട്ടംകൊയ്യാനുള്ള നീചമായ നീക്കമാണ് സര്‍ക്കാരിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബോധപൂര്‍വവും കരുതിക്കൂട്ടിയുമുള്ള ഒരു നീക്കത്തിന്റെ സൃഷ്ടിയാണ് ഊതിപ്പെരുപ്പിച്ച ഈ വിജയമത്രെ! എന്തൊക്കെയാണത്? മനഃപൂര്‍വം സിലബസ്സിനു പുറത്തുനിന്നും ചോദ്യം ചോദിക്കുന്നു; തെറ്റായ ചോദ്യം ചോദിക്കുന്നു; ചോദ്യം ശരിയാണെങ്കിലും ഉത്തരം തെറ്റായിക്കൊടുക്കുന്നു (ചേരുംപടി ചേര്‍ത്തെഴുതുക, ശരിയുത്തരം കണ്ടെത്തുക - എന്നിവ) മൂല്യനിര്‍ണയസമയത്ത് മേല്‍പറഞ്ഞ ചോദ്യങ്ങളുടെ നമ്പര്‍ ഉത്തരക്കടലാസില്‍ എഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കാന്‍ നിര്‍ദേശിക്കുന്നു. നിരന്തരമൂല്യനിര്‍ണയത്തിന് മുഴുവന്‍ മാര്‍ക്കോ, ഏറ്റവും ഉയര്‍ന്ന മാര്‍ക്കോ പഠിതാവിന് കൊടുക്കുന്നു. ഇത്തരം മാര്‍ഗങ്ങളിലൂടെയാണ് വിജയശതമാനം വര്‍ധിപ്പിച്ചത് എന്നാണ് ആരോപണം.

ശ്രീ വി കാര്‍ത്തികേയന്‍ നായര്‍ എഴുതിയ ലേഖനം ചര്‍ച്ചയ്ക്കാ‍ക്കായി പ്രസിദ്ധീകരിക്കുന്നു.

Anonymous said...

പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തുകൂടാ....

Unknown said...

എസ്‌ എസ്‌ എല്‍ സി പരീക്ഷക്കു പണ്ടു ഇരുപതു മാര്‍ക്‌ ആയിരുന്നു മാക്സിമം മോഡറേഷന്‍ അന്നു എന്തു പഠിക്കണം എങ്ങിനെ ചോദിക്കും എന്നു വ്യ്ക്തമായ കാഴ്ചപ്പാടു ഉണ്ടായിരുന്നു , ഇത്തവണ എസ്‌ എസ്‌ എല്‍ സി പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ അച്ചന്‍ എന്ന നിലയിലും എസ്‌ എസ്‌ എല്‍ സി പരീക്ഷ നടത്തിപ്പില്‍ ഭാഗഭാക്കായിരുന്ന ഒരാള്‍ എന്ന നിലയിലും ചിലതു പറയുവാനുണ്ട്‌.

പണ്ടു മോഡറേഷന്‍ ഇരുപതു മാര്‍ക്കു ആയിരുന്നു എങ്കില്‍ ഇന്നു മോഡറേഷന്‍ നൂറു മാര്‍ക്കാണു അതായത്‌ കണ്ടുന്യൂവസ്‌ ഇവാലുവേഷന്‍ എന്ന ഓമനപ്പേരില്‍ പത്തു മാര്‍ക്കു വീതം പത്തു സബ്ജക്ടിനു നല്‍കി നൂറു മാര്‍ക്കു .

ചില സിസ്റ്റര്‍മാര്‍ ഇതില്‍ അല്‍പ്പം മാനധണ്ടം പുലര്‍ത്താന്‍ ശ്രമിച്ചു പക്ഷെ കടപ്പുറം ബാച്ചു വടിയും തടിയുമായ്യി വന്നു സര്‍ക്കാര്‍ പത്തു മാര്‍ക്കു കൊടുക്കാന്‍ പറയുമ്പോള്‍ എന്തിനാ എണ്റ്റെ മോനു എട്ടാക്കിയത്‌ എന്നു ചോദിച്ചു തല്ലാന്‍ വന്നു ചുരുക്കം മിക്കവാറുല്‍ എല്ലാ സ്കൂളിലും എല്ലാ കുട്ടിക്കും പത്തു തന്നെ കൊടുക്കും, ഇല്ലെങ്കില്‍ അടുത്ത കൊല്ലം പഠിക്കാന്‍ കുട്ടികളെ കിട്ടില്ല.

എണ്റ്റെ മകന്‍ അഞ്ചു മുതല്‍ തിരുവനതപുരം മോഡല്‍ സ്കൂളില്‍ ആണു പഠിച്ചത്‌, ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗഥന്‍ ആയിട്ടും കുട്ടി സമൂഹത്തിലെ സാധാരണക്കാരനായി മലയാളം ഒക്കെ പഠിച്ചു വളരണം എന്നുള്ളതിനാല്‍ അല്‍പ്പം ആദര്‍ശ പ്രേമം മൂത്തു തൈക്കാടു മോഡല്‍ സ്കൂളീല്‍ ചേര്‍ത്തു കുട്ടീയുടെ പല ഫ്രണ്ട്സും തീരെ സാധാരണക്കാരുടെ മക്കള്‍ ആണെന്നു പതുക്കെ മനസ്സിലായി മോഡല്‍ സ്കൂള്‍ ആണല്ലോ കെ എസ്‌ ടീ എക്കാരുടെ ഈറ്റില്ലം മോസ്റ്റ്‌ പ്രസ്റ്റീജിയസ്‌ പക്ഷെ അവിടെ ഒരു അധ്യാപകണ്റ്റെ മകനും പഠിക്കുന്നില്ല, പതുക്കെ പതുക്കെ എണ്റ്റെ കുട്ടിയോടു അധ്യാപകര്‍ തന്നെ ചോദിക്കുന്നതായി അറിഞ്ഞു "എന്തിനാട നിണ്റ്റെ അഛന്‍ നിന്നെ ഇവിടെ കൊണ്ടു ചേര്‍ത്തത്‌? നിണ്റ്റെ അഛനു തലക്കു വല്ല അസുഖം ഉണ്ടോ?" ഞാന്‍ അതൊന്നും ശ്രധിച്ചില്ല സാധാരണക്കാരണ്റ്റെ മത്സ്യത്തൊഴിലാളീയുടെ ചെങ്കല്‍ചൂളയിലെ കുട്ടികളുടെ കൂടെ തന്നെ എണ്റ്റെ മകന്‍ പഠിക്കണം എന്നു തന്നെ വിചാരിച്ചു.

എട്ടാം ക്ളാസ്‌ ആയപ്പോള്‍ കുട്ടി പറയുന്നു ഫിസിക്സ്‌ പഠിപ്പിക്കുന്നില്ല കെമിസ്റ്റ്രി തൊട്ടിട്ടേ ഇല്ല പല ക്ളാസിലും അധ്യാപകര്‍ വരുന്നില്ല ഞാന്‍ പാനിക്കായി ഇടക്കു ഞാന്‍ പല പ്രാവശ്യം ഓഡ്‌ ടൈമില്‍ സ്കൂള്‍ സന്ദര്‍ശിച്ചു ക്ളാസില്‍ കുട്ടികള്‍ തന്നെ ഇരിക്കുന്നു "ഒന്നും പഠിപ്പിച്ചിട്ടു പ്രയോജനം ഇല്ലെടാ ലേബര്‍ ഇന്ദ്യയോ സ്കൂള്‍ മാസ്റ്ററൊ വായിക്കെടാ അതില്‍ നിന്നാണു ക്വ്സ്റ്റ്യന്‍ ഒക്കെ വരുന്നത്‌ " ഇതാണു അധ്യാപകന്‍ കുട്ടികള്‍ക്കു നല്‍കുന്ന വിദഗ്ധമായ ഉപദേശം ഞാന്‍ പ്രിന്‍സിപ്പാളീനെ കണ്ടു അങ്ങേര്‍ കുറെ ഞഞ്ഞാ പുഞ്ഞാ പറഞ്ഞു അധ്യാപകര്‍ എല്ലാം സെന്‍സസ്‌ എടുക്കാനും ട്യ്രിനിങ്ങിനും പോയിരിക്കുന്നു അതാണു കാരണം ഇതുവരെ ഇത്തരം കാര്യങ്ങള്‍ ശ്രധയില്‍ പെട്ടിരുന്നില്ല ഇനി നോക്കാം അയാളുടെ റെസ്പോണ്‍സ്‌ എനിക്കു പിടിച്ചില്ല ഞാന്‍ എണ്റ്റെ കുട്ടിയെ അപകടത്തിലേകു തള്ളി വിട്ടു എന്നു എണ്റ്റെ മനസ്സു പറഞ്ഞു ഞാന്‍ അന്നു തന്നെ ടീ സീ വാങ്ങി കുട്ടിയെ വളരെ പാടു പെട്ടു ക്രാിസ്റ്റ്‌ നഗറില്‍ കൊണ്ടു ചേര്‍ത്തു.

ക്രൈസ്റ്റ്‌ നഗരില്‍ ചേര്‍ത്ത ശേഷം കുട്ടിക്കു പേര്‍സണാലിറ്റിയിലും ഉത്തര്‍വാദിറ്റ്വത്തിലും വ്യ്കത്മായ മറ്റം ഉണ്ടായി, അവിടെ ഈ കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞ പ്രോജക്ട്‌ വര്‍ക്കും ഒക്കെ നടക്കുന്നുണ്ട്‌ കുട്ടികള്‍ക്ക്‌ ചെയ്യാനും താല്‍പ്പര്യം ഉണ്ട്‌. ഇതിനിടയില്‍ ഞാന്‍ ട്രാന്‍സ്ഫര്‍ ആയി കേരളം വിട്ടു അതിനാല്‍ കുട്ടിയെ ശ്രധിക്കാന്‍ എനിക്കു കഴിഞ്ഞില്ല പത്താം ക്ളാസായി ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞപ്പോള്‍ ഭാര്യ പാനിക്കായി .മാര്‍ക്സ്‌ ഒരു ബീ പ്ളസ്‌ നിലവാര്‍മേ ഉള്ളു ഹയ്‌കമാന്‍ഡ്‌ ശ്രധിക്കണം എന്നായി

ജനുവരിയില്‍ ഞാന്‍ ലീവെടുത്തു നാട്ടില്‍ വന്നു പഴയ ക്വസ്റ്റ്യന്‍ പേപ്പര്‍ സംഘടിപിച്ചു കുട്ടിയെ പഠിപ്പിക്കാന്‍ ആരംഭിച്ചു ടെക്സ്റ്റ്‌ ആദ്യം ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു അപ്പോഴാണു എന്തതിശയമേ പുസ്തകത്തില്‍ ഒന്നുമില്ല ചില ചോദ്യങ്ങള്‍ മാത്രം ചിന്തിക്കൂ വിശദീകരിക്കൂ മനസ്സിലാക്കൂ തീര്‍ന്നു സംഭവം എം എസ്സിയും എം സീ എയുമുള്ള എനിക്കു ഇതു ചിന്തിക്കാനും മനസ്സിലാക്കാനും ഉത്തരം കണ്ടു പിടിക്കാനും ലേബര്‍ ഇന്ദ്യയുടെ സഹായം വേണം സ്കൂള്‍ മാസ്റ്ററും വേണം കുട്ടിയുടെ ടെക്സ്റ്റിനു വില പത്തു രൂപ ഇതിലെ ഫില്‍ ഇന്‍ ദി ഗ്യാപ്‌ കണ്ടു പിടിക്കണമെങ്കില്‍ പന്ത്രണ്ടു ലേബര്‍ ഇന്ദ്യ വില പന്ത്രണ്ട്‌ ഗുണം പതിനഞ്ച്‌ ഇരു നൂറു രൂപയോളം വരും.

പാരാവരം പോലെ കിടക്കുന്ന ഈ ലേബര്‍ ഇന്ദ്യയില്‍ നിന്നും സ്കൂള്‍ മാറ്ററില്‍ നിന്നും വരാന്‍ പോകുന്ന ചോദ്യങ്ങളും ഉത്തരവും തപ്പി എടുക്കാന്‍ കുട്ടിക്കെങ്ങിനെ കഴിയും? ഞാന്‍ കുത്തിയിരുന്നു ഒരു സെലക്ഷന്‍ ഉണ്ടാക്കി കുട്ടിയെ കൂടെ ഇരുന്നു പഠിപ്പിച്ചു റിസല്‍റ്റ്‌ മോശമില്ല മൂനു ഇ പ്ളസും അഞ്ചു ഏയും ഉണ്ട്‌ പക്ഷെ ഒന്നു ചോദിക്കട്ടെ സാധാരണം ക്കാരനു ഇതിനൊക്ക്‌ എവിടെ സമയം?

അവണ്റ്റെ മകനു കുറെ ഡീയും ഡീ പ്ളസും കിട്ടൂം മന്ത്രിയുടെയും കേ എസ്‌ ടീ ഇ ക്കാരുടെയും ഗ്രൌണ്ട്‌ വര്‍ക്കിണ്റ്റെ ബലത്തില്‍ പക്ഷെ അവണ്റ്റെ വിവരം പൂജ്യം ആയിരിക്കും. ശരി നിങ്ങള്‍ പ്ളസ്‌ ടൂ ഇങ്ങിനെ തന്നെ വെള്ളം ചേര്‍ത്തു ജയിപ്പിക്കും പക്ഷെ പിന്നെയോ ബേസിക്കറിയാത്ത ഒരുത്തനും രക്ഷപെടില്ല

ഇതു വെറും തട്ടിപ്പാണു ഇതു കുറെ വിവരം ഇല്ലാത്തവരെ സ്ര്‍ഷ്ടിക്കാന്‍ മാത്രമേ സഹായിക്കൂ ഇരുപതിനായിരം ശമ്പളം വാങ്ങുന്ന ഗവണ്‍മണ്റ്റ്‌ അധ്യാപകര്‍ നല്ല ഒരു ശതമാനം അലസരായി കഴിഞ്ഞു അവര്‍ ക്ളാസില്‍ ഒന്നും പഠിപ്പിക്കുന്നില്ല ലേബര്‍ ഇന്ദ്യ വായിക്കെടാ എന്നു മാത്രമേ പറയുന്നുള്ളു ഏട്ടിലെ പശു പുല്ലു തിന്നില്ല.

ലേഖനം എഴുതിയവരൊക്കെ മക്കളെ സീ ബീ എസ്‌ സിക്കായിരിക്കും പഠിപ്പിക്കുന്നത്‌ പക്ഷെ കേരളത്തിലെ അടിസ്ഥന വിദ്യാഭ്യാസം ഒരു അടിസ്ഥാനവും ഇല്ലാത്തതായിരിക്കുന്നു മോഡല്‍ സ്കൂളിണ്റ്റെ ഗതി ഇതാണെങ്കില്‍ കട്ടപ്പനയിലെ ഒരു സ്കൂളില്‍ എന്തായിരിക്കും?

Baiju Elikkattoor said...

വളരെ ഗൌരവതരമായ ഈ വിഷയത്തില്‍ സര്‍കാരിന്റെ നിലപാടിലും വിമര്‍ശകരുടെ അഭിപ്രായങ്ങളിലും എത്രമാത്രം കഴമ്പുണ്ടെന്നു ഇനിയും സാധാരണക്കാര്‍ക്ക്‌ വ്യക്തമായിട്ടില്ല. കുട്ടികളുടെ, പ്രതേകിച്ചും സാധാരണക്കാരന്റെ മക്കളുടെ ഭാവിക്ക്‌ കോട്ടം തട്ടുന്ന ഒന്നും സര്‍കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു. ലേഖനം കുറെയൊക്കെ കരൃങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വിശുന്നു. എങ്കിലും, ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമെന്നു തോന്നുന്നു.

Baiju Elikkattoor said...

മുകളിലെ രക്ഷിതാവിന്റെ അനുഭവത്തെപ്പറ്റി ലേഖകനുള്ള അഭിപ്പ്രയം അറിഞ്ഞാല്‍ കൊള്ളാം........

N.J Joju said...

"ജന്മനാ വൈകല്യമുള്ളവരൊഴികെയുള്ള എല്ലാ കുട്ടികളും കഴിവുള്ളവരാണ്. അവരുടെ കഴിവുകളെ മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഇംഗ്ലീഷും ഗണിതവും രസതന്ത്രവും ഊര്‍ജ്ജതന്ത്രവും വച്ച് അവരുടെ നിലവാരത്തെ അളക്കാന്‍ ശ്രമിക്കുകയാണ് നിലവാരവാദികള്‍ ചെയ്യുന്നത്. കുറെപ്പേരെ യോഗ്യന്മാരും മറ്റുള്ളവരെ കഴിവില്ലാത്തവരുമായി ദയാശൂന്യമായി വിലയിരുത്തുകയാണ്. "

എന്തൊക്കെയോ പറയുന്നൂ എന്നല്ലാതെ ഈ ലേഖകന്‍......സിദ്ധാന്തവും, സെന്റിമന്‍സും കൂടി കൂട്ടിക്കുഴച്ച്.....

ഒരു കുട്ടിയുടെ ഇംഗ്ലീഷിലുള്ള നിലവാരം അളക്കാനാണ് ഇംഗ്ലീഷു പരീക്ഷ. പരീക്ഷയുടെ റിസള്‍ട്ട് അനുസരിച്ച് കുറേപ്പേരെ ഇംഗ്ലീഷിനു പിന്നോക്കം നില്‍ക്കുന്നവര്‍ എന്നു വിലയിരുത്തട്ടേക്കാം.

കുറെപ്പേരെ യോഗ്യന്മാരും മറ്റുള്ളവരെ കഴിവില്ലാത്തവരുമായി ദയാശൂന്യമായി വിലയിരുത്തുകയാണ് എന്നാണു സങ്കടമെങ്കില്‍ പരീക്ഷതന്നെ വേണ്ടന്നു വയ്ക്കണം.

ആശാരിപ്പണിക്കാരന്റെ പൈഥഗോറസ് തിയറത്തിലുള്ള ജ്ഞാനം തെളിയിക്കുന്ന ഭാഗം അസ്സ്ലലായി.

ആദ്യ ഖണ്ഡിഗയിലെ ചോദ്യം ഇഷ്ടപ്പെട്ടു.
“ആരോപണമുന്നയിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ഇവര്‍ വിദ്യാര്‍ഥികളായിരുന്നകാലത്ത് തോല്‍ക്കാന്‍ ആഗ്രഹിക്കുകയോ, തോല്‍ക്കുന്നതില്‍ ആഹ്ലാദിക്കുകയോ ചെയ്തിരുന്നോ?”

അയ്യോ പാവം! എന്തൊനു സഹാനുഭൂതി.
എല്ലാവര്‍ക്കും ആഹ്ലാദിയ്ക്കാന്‍ എല്ലാവരെയും പാസാക്കാം. കൊള്ളാം.

Anonymous said...

ഞാന്‍ ഒരു ബാങ്കു ജീവനക്കാരി ആണു , മാനേജര്‍മാര്‍ കൂടുതലും തമിഴന്‍ മാരാണിവിടെ അവര്‍ ക്കു എപ്പോഴും മലയാളികളെ കളിയാക്കാന്‍ ആണിഷ്ടം ഇവിടെ ഉള്ളവര്‍ നന്നായി ഇംഗ്ളീഷ്‌ സംസാരിക്കുന്നില്ല എഴുതുന്നില്ല, ഞാന്‍ അവരെ എതിര്‍ ക്കാറുണ്ട്‌ പക്ഷെ അപ്പോഴെല്ലാം അവര്‍ ലോണിനും മറ്റും വന്ന അഭ്യ്സ്തവിദ്യര്‍ എഴുതിയ ആപ്ളിക്കേഷന്‍ ലെറ്റര്‍ എടുത്ത്‌ എന്നെ കാണിച്ചു മനസ്സിലാക്കും ഡോകടര്‍മാര്‍ പോലും എത്ര തെറ്റായിട്ടാണു ആപ്ളിക്കേഷന്‍ എഴുതുന്നത്‌, പലരും എഡ്യൂക്കെഷന്‍ ലോണിനു ഫോം ഫില്‍ ചെയ്യാന്‍ കയ്യും കാലും ഇട്ടടിക്കുന്നു, തമിഴര്‍ പറയുന്നതു നൂറു ശതമാനം ശരിയാണു നമ്മുടെ വിദ്യാഭ്യാസ നിലവാരം ആകെ അധപതിച്ചിരിക്കുന്നു, ഇംഗ്ളീഷ്‌ സംസാരിക്കാന്‍ ആര്‍ക്കും അറിയില്ല എഴുതുന്നത്‌ അതിനെക്കാള്‍ കഷ്ടം ഡിഫന്‍സു മിനിസ്റ്റര്‍ ഇംഗ്ളീഷ്‌ സംസാരിക്കാന്‍ പെടാപ്പാടു പെടുന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ആയിരുന്ന ലേഖകന്‍ ഇങ്ങിനെ എല്ലാവരെയും പാസാക്കുന്ന വിദ്യയെ സപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ അടുത്ത പതുകൊല്ലം കൊണ്ടൂ കേരളം ഒരു വഴി ആകും തീര്‍ച്ച

Baiju Elikkattoor said...

സഹോദരി, ഒരാളുടെ കഴിവിനെ അളക്കാനുള്ള മാനദണ്ധം ഇംഗ്ലീഷ് കൈകാരൃം ചെയ്യാനുള്ള വൈദഗ്ദ്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാകരുതു്. ഇന്ത്യയുടെ പ്രധിരോധ മന്ത്രി ഇംഗ്ലീഷില്‍ സംസാരിച്ചില്ല എന്നു വച്ചു ആകാശമിടിഞ്ഞു വിഴുകയൊന്നുമില്ല. അതിനര്‍ത്ഥം അദ്ദേഹം കഴിവില്ലത്തവണെന്നുമല്ല. ചൈന, ജപ്പാന്‍, റഷ്യ അങ്ങനെ പല രാജ്യങ്ങളുടെയും തലവന്മാര്‍ക്ക് ഇംഗ്ലീഷറിയില്ല. ഇംഗ്ലീഷറിഞ്ഞാല്‍ എല്ലാമായി അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലയെങ്കില്‍ പിന്നെ ഒന്നിനും കൊള്ളുകയില്ല എന്ന നമ്മുടെ മനോഭാവം ഒരുതരം അടിമത്തമല്ലേ? ഇന്നത്തെ ചുറ്റുപാടില്‍ ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം ഒരാവശ്യം മാത്രമാകുന്നു.

Kalpak S said...

യു ഡി എഫ് ഭരിച്ചിരുന്നപ്പോള്‍ അവസാന വര്‍ഷം അമ്പത്തെട്ട് ശതമാനമായ്രിന്നത്രേ വിജയം, എല്‍ ഡി എഫ് വന്ന വര്‍ഷം അത് അറുപത്തെട്ടായും പിന്നെ അത് എഴുപത്തി മൂന്നായും ഇപ്പോള്‍ അത് തൊണ്ണൂറ്റി രണ്ട് ആയും ഉയര്‍ന്നിരിക്കുന്നു, അടുത്ത വര്‍ഷമത് നൂറ്റിയേഴാകാനും സാധ്യതയുണ്ട്. (കാരണം സി ബി എസ് സിക്ക് വിജയ ശതമാനം തൊണ്ണൂറ്റി നാല്‍ അത്രേ-മന്ത്രി ബേബി) ഈ ബബെബിയുടെ ഒരു കാര്യം, ഇപ്പോഴും ബേബിയാണെന്നാ വിചാരം. ആദ്യമായിട്ട എസ് എസ് എല്‍ സി വിജയ ശതമാനം ഒരു സര്‍ക്കാരിന്‍റെ വിജയ സതമാനമാക്കി ഉയര്‍ത്തിക്കാണിക്കുന്നതും ഈ പരീക്ഷയുടെ നിലവാരം ഇത്രക്കു താഴുന്നതും. ഉത്തരം എഴുതാന്‍ ശ്രമിച്ചാല്‍ മാര്‍ക്ക്. ചോദ്യത്തിനു ഉത്തരമായി തിരിച്ചൊരു ചോദ്യ ചിഹ്നമിട്ട് കൊടുത്താല്‍ അത്യന്താധുനിക കവിതയായിരിക്കും എന്ന് തെറ്റിദ്ധരിച്ച് കൊടുക്കും ഒരു നാലു മാര്‍ക്ക് അതിന്. കണക്കാണത്രേ ഏറ്റവും ബുദ്ധിമുട്ട്, അതിന്‍ രണ്ട് ചോദ്യം തെറ്റിച്ച് കൊടുത്തു, അതുകൊണ്ട് അതിന്‍റെ മുഴുവന്‍ മാര്‍ക്കും ഫ്രീ. തുടര്‍മൂല്യ നിര്‍ണ്ണയം ശെരിക്കും നിര്‍ണ്ണയിച്ചു വിജയ ശതമാനം എല്ലാ സ്ക്കൂളുകാരും കൊടുത്തു മാര്‍ക്ക് വാരിക്കോരി അല്ലെങ്കില്‍ വിവരമറിയും.

എന്താണിതിന്റെ പിന്നിലെ ചേതോവികാരം ??? ഒന്നുമില്ല വളരെ പ്ലാന്‍ഡ്... എല്ലാരേം മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് ജയിപ്പിക്കുക, പഠിക്കാന്‍ കോളേജില്ല എന്ന അവസ്ഥ ഉണ്ടാക്കുക, കോളേജുകള്‍ക്കായി ജനങ്ങള്‍ മുറവിളി കൂട്ടട്ടേ.. മുക്കിലും മൂലയിലും സ്വാശ്രയ കോളേജുകള്‍ ഉയരട്ടേ... സിമ്പിള്‍.
ഇനി ‍3 വര്‍ഷം കൂടി ഇടതന്മ്മാര്‍ക്ക്, 2 വര്‍ഷത്തില്‍ ഈ പാസായ പിള്ളേര്‍സ് എഞ്ജിനീയറിങ്ങ്.. അപ്പളേക്കും കോളേജുകള്‍ എല്ലാം അനുവദിച്ച് പാര്‍ട്ടിഫണ്ടു എല്ലാം സുസ്ഥിരമാക്കാം.. അടുത്ത തെരഞ്ഞെടുപ്പില്‍ മൂലധനം, എല്ലാര്‍ക്കും നല്ലകാലം. എന്താ ശരിയല്ലേ ??

Unknown said...

ജോജുവിന്റെ പോസ്റ്റിലിട്ട കമന്റിന്റെ ഒരു ഭാഗം ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നതിനാല്‍ ഇടുന്നു.

2001മുതല്‍ പരിശോധിച്ചാല്‍ 2005 ഒഴികെ 4%എങ്കിലു വെച്ച് വിജയശതമാനം ഉയരുന്നുണ്ട്. ഇതും അന്ന് ഭരിച്ചിരുന്ന സര്‍ക്കാര്‍ വാരിക്കോരി കൊടുത്ത് ഉണ്ടായതാണോ? 1996(48.92%) മുതല്‍ വിജയശമാനം ഉയരുന്നുണ്ടായിരുന്നു എന്നും മനസ്സിലാക്കുക. 1981ല്‍ 34.4% ആയിരുന്നു വിജയം.

ചെന്നൈ റീജിയണില്‍ ഇത്തവണ സി.ബി.എസ്.ഇ പത്താം ക്ലാസ് വിജയശതമാനം 95.25. കേരളത്തില്‍ 98.64%. മാത്രമല്ല ചെന്നൈ റീജിയണില്‍ പന്ത്രണ്ടാം ക്ലാസില്‍ കഴിഞ വര്‍ഷത്തില്‍ നിന്നുമുള്ള വര്‍ദ്ധന 7.71%.

സി.ബി.എസ്.ഇ ചോദ്യപേപ്പറുകള്‍ റിഡിസൈന്‍ ചെയ്തത് കൊണ്ടുണ്ടായ മെച്ചങളെപ്പറ്റി സി.ബി.എസ്.ഇയുടെ വക്താവ് അശോക് ഗാംഗുലി പറയുന്നത് ഇങ്ങിനെ.

Based on the National Curriculum Framework-2005, the CBSE had redesigned the question papers in all the major subjects for Classes XII and X for the 2008 examinations to assess Higher Order Thinking Skills in students by focussing on evaluating their abilities to reason and analyse.

“This year, we changed the typology of questions. The average performance of the students has increased because of this change which is very satisfying. Those students in the 40-50 per cent bracket have shifted to the 50-60 per cent bracket and those in the 50-60 per cent bracket have moved to the 60-70 per cent category.

ഇത് കൂടി വായിച്ചിട്ട് സി.ബി.എസ്.ഇയിലും വാരിക്കോരിക്കൊടുക്കല്‍ ആണോ എന്ന് തീരുമാനിക്കുക.പന്ത്രണ്ടാം ക്ലാസിലെ കാര്യമാണ്‌.(http://www.thehindu.com/2008/05/22/stories/2008052260300100.htm)

Students and teachers from city schools had earlier expressed apprehension about the marking scheme for the mathematics and physics papers, which were largely considered difficult. However, the CBSE had then promised that students would not stand to lose and that experts would prepare the marking scheme keeping in mind the difficulty level of each paper.

“We have kept our promise,” CBSE’s Controller of examinations M.C. Sharma told The Hindu after the results were declared.

ഡോ.ധര്‍മ്മരാജ് അടാട്ടിന്റെ ലേഖനത്തില്‍ നിന്ന്

അഞ്ചും ആറും ലക്ഷം പേര്‍ വര്‍ഷംതോറും പരീക്ഷയെഴുതി പകുതിയിലേറെ പരാജയപ്പെടുക എന്ന അവസ്ഥയെ 'ഭഗീരഥപ്രയത്നം' (ആ വാക്കിന്റെ പൂര്‍ണമായ അര്‍ഥത്തില്‍)കൊണ്ടാണ് കേരളം തിരുത്തിക്കൊണ്ടിരിക്കുന്നത്. അധ്യാപകരുടെ ആത്മാര്‍ഥത, പിടിഎ, മാതൃസംഗമം, പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയുടെ ഫലപ്രദമായ ഇടപെടലുകള്‍ക്കൊപ്പം അക്ഷരവേദി, അമ്മതന്‍ മണിക്കുട്ടന്‍, വിജയരഥം തുടങ്ങിയ ഒട്ടേറെ ബോധനപരിപാടികളിലൂടെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയും പരിശ്രമവും കൊരുത്തുവന്നപ്പോള്‍ തീര്‍ച്ചയായും അതിന്റെ ഫലം കണ്ടു.

Suvi Nadakuzhackal said...

ഏതെങ്കിലും സബ്ജക്ടില്‍ മോശമായ വിദ്യാര്‍ത്ഥികളെ സഹായിക്കണമെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ ഹൈ സ്കൂളില്‍ കയറുമ്പോള്‍ തിരഞ്ഞെടുക്കാന്‍ അവസരം കൊടുക്കണം. എല്ലാ വിഷയങ്ങളും 7-ആം ക്ലാസ്സ് വരെയേ പഠിക്കേണ്ട ആവശ്യം ഉള്ളൂ. അത് കഴിഞ്ഞു പഠിയ്ക്കുന്ന കാര്യങ്ങളില്‍ നല്ലൊരു ശതമാനവും മിക്കവാറും ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കുന്നില്ല. കണക്ക്, ഇംഗ്ലീഷ്, ഹിസ്റ്ററി ഒക്കെ പേടി ഉള്ള കുട്ടികള്‍ തോറ്റു പോകുന്നത് ഇങ്ങനെ ഒഴിവാക്കാം.

CBSE സിലബസ് വിദ്യാര്തികളെയും കേരള സിലബസ് വിദ്യാര്തികളെയും പഠിപ്പിച്ചിട്ടുള്ള ഒരു അധ്യാപകനെന്ന നിലയ്ക്ക്, അവ 2-ഉം ആനയും ആടും പോലെ വ്യത്യസ്തമാണെന്ന് എനിക്കറിയാം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ലീനു,

ഒരു രക്ഷകര്‍ത്താവെന്ന നിലക്കുള്ള താങ്കളുടെ ഉത്കണ്ഠയും വേവലാതിയുമൊക്കെ മനസ്സിലാക്കുന്നു. എങ്കിലും പ്രശ്നങ്ങളെ
വൈകാരികമായി മാത്രം സമീപിക്കുന്നത് ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിന്നും നമ്മെ തടയും എന്ന്
പറയേണ്ടിയിരിക്കുന്നു.

താങ്കളുടെ കമന്റില്‍ 1. വിദ്യാഭ്യാസ ചട്ടക്കൂടിന്റെ പരിഷ്കരണം 2. സ്കൂള്‍ അദ്ധ്യാപകരില്‍ ഒരു വിഭാഗം തങ്ങളുടെ കര്‍ത്തവ്യം
ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നില്ല എന്ന പരാതി 3. വിജയശതമാനത്തിലെ ഉയര്‍ച്ച എന്നീ പ്രശ്നങ്ങളെ
കൂട്ടിക്കുഴക്കുന്നുണ്ട് എന്ന് തോന്നുന്നു. ഓരോന്നും വ്യത്യസ്തമായി തന്നെ കാണേണ്ടിയിരിക്കുന്നു. ഓരോന്നിലുമുള്ള പ്രശ്നങ്ങള്‍ക്ക്
അതാതിന്റെ രീതിയില്‍ തന്നെ ഉത്തരവും കാണേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസ ചട്ടക്കൂടിന്റെ പരിഷ്കരണം എന്നത് ദേശീയതലത്തില്‍ തന്നെ നടക്കുന്ന ഒരു പ്രവര്‍ത്തനമാണ്. ആ
പ്രവര്‍ത്തനത്തിന്റെ ഭാഗമാ‍യാണ് കേരളത്തിലും പരിഷ്കരണം നടക്കുന്നത്. പ്രൊഫസര്‍ യശ്‌പാലിനെപോലുള്ള
വിദഗ്ദന്മാരടങ്ങിയ സമിതികളുടെ ശുപാര്‍ശകളാണ് ഈ പരിഷ്കരണത്തിനു പിന്നിലുള്ളത്. സ്വാഭാവികമായും കണ്ടു ശീലിച്ച
രീതികളില്‍ നിന്നു മാറുമ്പോള്‍ സംശയങ്ങളും അവിശ്വാസവും സ്വാഭാവികം. എങ്കിലും ചരിത്രം പരിശോധിക്കുകയാണെങ്കില്‍
എത്രയോ മാറ്റങ്ങളിലൂടെ കടന്നു പോയിട്ടാണ് നാം ഇന്നത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നത്. എല്ലാ മാറ്റങ്ങളുടെ
കാലത്തും ഇന്നു കാണുന്ന രീതിയിലുള്ള എതിര്‍പ്പുകളും ഉണ്ടായിരുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ പാഠ്യപദ്ധതിയിലും
പഠന രീതികളിലും ഉണ്ടാക്കാതിരിക്കുക എന്നത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന പാതകം ആയിരിക്കും.

കണ്ടിന്യൂവസ് ഇവാലുവേഷന്റെ മാര്‍ക്കിനെ മോഡറേഷന്‍ എന്നു വിളിക്കുന്നത് വസ്തുതാപരമായി ശരിയല്ല, രണ്ടും രണ്ടു
തന്നെയാണ് എന്നു തന്നെ തോന്നുന്നു. രക്ഷിതാക്കള്‍ വടിയുമായി വന്ന് മാര്‍ക്കിടുവിപ്പിച്ചു എന്നതൊക്കെ ഒറ്റപ്പെട്ട സംഭവം
ആയിരിക്കാനെ ഇടയുള്ളൂ. അത്തരം മാര്‍ക്കിടുവിക്കല്‍ വേണമെങ്കില്‍ നിലവിലുള്ള രീതിയിലും ആകാമല്ലോ. പിന്നെ
സ്കൂളുകളില്‍ പി.ടി.ഏയും മറ്റും ഇല്ലേ? അദ്ധ്യാപകര്‍ പഠിപ്പിക്കുന്നില്ല എങ്കില്‍ ആ സാഹചര്യം മാറ്റുവാന്‍ രക്ഷകര്‍ത്താക്കളുടെ
കൂട്ടായ്മക്ക് കഴിയുമല്ലോ. സര്‍ക്കാര്‍ സ്കൂളില്‍ നിന്നും മൂന്നു വര്‍ഷം മുമ്പെ ( അന്നെന്തായാലും എം എ ബേബിയല്ലല്ലോ
വിദ്യാഭ്യാസമന്ത്രി) സ്വകാര്യ വിദ്യാലയത്തില്‍ ചേര്‍ത്തിട്ടും മകന്റെ മാര്‍ക്കിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടായില്ല എന്നു
പറഞ്ഞത് സത്യമാണെങ്കില്‍ അതില്‍ സര്‍ക്കാര്‍ സ്കൂളിന്റെതായ കുഴപ്പം എന്താണെന്ന് മനസ്സിലാകുന്നില്ല. താങ്കള്‍
പറഞ്ഞപോലെ “പാരാവരം പോലെ കിടക്കുന്ന ഈ ലേബര്‍ ഇന്ത്യയില്‍ നിന്നും സ്കൂള്‍ മാറ്ററില്‍ നിന്നും വരാന്‍ പോകുന്ന
ചോദ്യങ്ങളും ഉത്തരവും തപ്പി എടുക്കാന്‍ കുട്ടിക്കെങ്ങിനെ കഴിയും? ” എന്നത് വസ്തുതയാണെങ്കില്‍ സ്വകാര്യ വിദ്യാലയത്തിലും മടിയന്മാരായ അദ്ധ്യാപകരുണ്ട് ഇല്ലേ? :)

കെ.എസ്.ടി.എ എന്ന സംഘടനയില്‍ അംഗമായ അദ്ധ്യാപകര്‍ ഉള്ള സ്കൂളുകളില്‍ മാത്രമാണോ കുഴപ്പം? അതല്ല ആ
സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും കെ എസ് ടി എ അംഗങ്ങളാണെന്നു താങ്കള്‍ എങ്ങനെ ഉറപ്പിച്ചു?അങ്ങിനെ അല്ലാ എങ്കില്‍
സംഘടനകളുടെ പേരു വലിച്ചിഴക്കുന്നത് ഉചിതമല്ല എന്ന് തന്നെ തോന്നുന്നു. കൂടാതെ, ലേബര്‍ ഇന്‍ഡ്യ വായിച്ചുപഠിക്കാന്‍
പറഞ്ഞിട്ട് , ക്ലാസ്സെടുക്കാതെ ഉഴപ്പി നടന്നുവെന്ന്‍ താങ്കള്‍ പറയുന്ന “കെ.എസ്.ടി.എ” അദ്ധ്യാപകനെ മാതൃകാപരമായി
ശിക്ഷിക്കാന്‍ സര്‍ക്കാരുദ്യോഗസ്ഥനായ താങ്കള്‍ പി ടി എ എന്ന ഫോറം ഉപയോഗിക്കാതിരുന്നതെന്തു കൊണ്ട്? കെ എസ്
ടി എ അംഗമായ ഏതെങ്കിലും അദ്ധ്യാപകനെക്കുറിച്ച് വ്യക്തമായ പരാതി ശ്രദ്ധയില്‍ പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും
വേണ്ട നടപടി എടുക്കാം എന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത് .

താങ്കളുടെ പരാതികള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ തിരുവനന്തപുരത്തുള്ള ഒട്ടേറെ ആളുകള്‍ മോഡല്‍ സ്കൂളില്‍ എച്എസ് ഇ പ്രവേശനം ആഗ്രഹിക്കുന്നു എന്നതും സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിമാരുള്‍പ്പെടെയുള്ളവരുടെ കുട്ടികള്‍ ചെങ്കല്‍ ചൂളക്കാരോടൊപ്പം ഇന്നും അവിടെ പഠിക്കുന്നുണ്ടെന്നുള്ളതും വസ്തുതയാണ്.

കാശില്ലാത്ത കുട്ടികള്‍ പഠനത്തില്‍ മാത്രമല്ല മറ്റെല്ലാ മേഖലയിലും പിന്നിലാകുന്ന കാഴ്ച തന്നെയാണ് നാം കണ്ടു
കൊണ്ടിരിക്കുന്നത്. അത് മാറണം എന്ന കാര്യത്തില്‍ സംശയമില്ല.

വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങളില്ലെന്നോ എല്ലാം നടക്കേണ്ട പോലെ ഐഡിയല്‍ ആയി നടക്കുന്നുവെന്നോ ആരും
അവകാശപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. ഗൈഡെഴുതുന്നതിലും ട്യൂഷനെടുക്കുന്നതിലും “വിദഗ്ദന്മാരായ” പല മഹാന്മാരുടേയും മേല്‍ അച്ചടക്കനടപടികള്‍ എടുക്കേണ്ടി വരുന്നുണ്ട് എന്നത് സത്യമാണെങ്കിലും , അത് അപവാദം മാത്രമാണ് എന്നതല്ലേ വസ്തുത? മാറ്റങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്നത് അത്ര ശരിയായിരിക്കുകയില്ല. വിമര്‍ശനങ്ങള്‍ ഉയര്‍ത്തലും പോരായ്മകള്‍ ചൂണ്ടിക്കാണിക്കലുമൊക്കെ തികച്ചും അവശ്യമാണ്. യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഇതൊക്കെ മറികടക്കാനാവുമെന്നും കരുതാം.


പ്രിയ ജോജു,

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്തമായ പോയിന്റുകളെക്കുറിച്ചുള്ള വിമര്‍ശനം പ്രതീക്ഷിക്കുന്നു. ഒരു കുട്ടി തോല്‍ക്കുന്നത്
അവന്‍ മണ്ടനായതു കൊണ്ടല്ല എന്ന് മാത്രം പറയട്ടെ. ഓരോ കുട്ടിയിലുമുള്ള കഴിവുകളെ പുറത്ത് കൊണ്ടുവരാനും
അത്തരത്തില്‍ അവരെ അവരുടെതായ രീതിയില്‍ മിടുക്കരാക്കാനുമുള്ള ശേഷി നിലവിലുള്ള വിദ്യാഭ്യാസരീതിക്ക് ഉണ്ട് എന്ന്
ജോജു കരുതുന്നുണ്ടോ? പരീക്ഷയില്‍ തോറ്റു എന്നത് കൊണ്ട് മാത്രം ഒരു കുട്ടി ജീവിതത്തില്‍ തോല്‍ക്കപ്പെടരുത് എന്ന
സഹാനുഭൂതി ലേഖകനുണ്ട്. അത് മനുഷ്യസഹജവുമാണ് എന്നതിനപ്പുറം ജോജുവിന്റെ പരിഹാസത്തിനു മറുപടി പറയാനില്ല.
ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ, നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം വിദ്യാഭ്യാസരംഗത്ത് അദ്ധ്യാപകരും
രക്ഷാകര്‍ത്താക്കാളും പിടി‌എയുമെല്ലാം ചെലവഴിക്കുന്ന അധിക സമയവും ഊര്‍ജ്ജവും മറ്റും കാണാതിരിക്കുന്നത് തികച്ചും നന്ദികേട് ആ‍ായിരിക്കും.

പ്രിയ ബൈജു, രമണന്‍ വായനക്കും അഭിപ്രായത്തിനും നന്ദി..

പ്രിയ അനോണിമസ്,

അപ്ലിക്കേഷന്‍ പൂരിപ്പിക്കാനറിയാത്ത അഭ്യസ്ഥ വിദ്യന്‍ എന്തായാലും പഴയ രീതിയില്‍ പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി പാസായ
ആള്‍ ആയിരിക്കണമല്ലോ. മാര്‍ക്ക് കഴിവായി അംഗീകരിച്ച് ജീവിതത്തിലെ ചില മേഖലകളില്‍ വിജയം വരിച്ചവര്‍ മറ്റു ചില
മേഖലകളില്‍ ആ മികവു കാണിക്കുന്നില്ല എന്ന രീതിയില്‍ ആ പരാമര്‍ശത്തെ അംഗീകരിക്കുന്നു. ആപ്ലിക്കേഷന്‍ ഫില്‍
ചെയ്യാന്‍ അറിയാത്ത ഡോക്ടര്‍ തന്റെ മേഖലയില്‍ വിദഗ്ദനായിരിക്കാം. ഓരോരുത്തരിലും സഹജമായുള്ള കഴിവുകള്‍ പുറത്ത്
കൊണ്ടുവരുന്നതാകട്ടെ നമ്മുടെ വിദ്യാഭ്യാസം. നിലവിലുള്ള രീതികളെ അതിനായി പൊളിച്ചെഴുതണമെങ്കില്‍ അതിനു
മടിക്കേണ്ടതില്ല എന്നുള്ളതിനു സൂചനകൂടി അനോണിമസിന്റെ കമന്റ് നല്‍കുന്നു..

പ്രിയ കല്പക്, ഷാജി

അഭിപ്രായങ്ങള്‍ക്ക് നന്ദി

പ്രിയപ്പെട്ട സുവി

അഭിപ്രായങ്ങള്‍ക്ക് നന്ദി. ആനയും ആടും എന്ന താരതമ്യം ഇത്തിരി കൂടിപ്പോയോ എന്നു ഒരു ശങ്ക. ഒന്നു വിശദീകരിക്കാമൊ?

ചര്‍ച്ച തുടരുമല്ലോ...

Suvi Nadakuzhackal said...

വിധ്യാര്തികളുടെ നിലവാരം ആണ് ഞാന്‍ ഉദ്തെഷിച്ചത്. ച്ബ്സ് സ്കൂളില്‍ ഒരു പീരീഡ്‌ ക്ലാസ്സ് എടുത്താല്‍ എനിക്ക് കുട്ടികളില്‍ നിന്നും 10-ഓ 15-ഓ ചോദ്യങ്ങള്‍ കിട്ടിയിരുന്നപ്പോള്‍ കേരള സിലബസ് സ്കൂളില്‍ 3-ഓ 4-ഓ പീരീഡ്‌ ക്ലാസ്സ് എടുത്താലെ ഒരു സംശയം കുട്ടികളില്‍ നിന്നും ഉണ്ടാവുകയുള്ളായിരുന്നു.

Anonymous said...

എങ്കിലും, ഫോറമേ, ലോകമല്ലേ?
പങ്കിലമാനസര്‍ കാണുകില്ലേ?
ഹന്ത, ആ രണ്ടുപേര്‍ തമ്മിലുള്ളോ-
രന്തമൊന്നു നീയോര്‍ത്തുനോക്കൂ!
ക്ലാസുകളില്‍പ്പോലും കേരള്‍ കുട്ടികള്‍
സംശയപ്രാപ്തിക്കിന്നു വിമുഖരാണോ?

ചന്ദ്രിക

നിന്ദ്യസമുദായനീതിയെല്ലാം
കണ്ണുമടച്ചു നാം സമ്മതിച്ചാല്‍
ചിന്തിക്കുവാനുള്ള ശക്തിയെന്നൊ-
ന്നെന്തിനു, ഹാ! നാം കരസ്ഥമാക്കി?

ബാബുരാജ് ഭഗവതി said...

“സഹോദരി, ഒരാളുടെ കഴിവിനെ അളക്കാനുള്ള മാനദണ്ധം ഇംഗ്ലീഷ് കൈകാരൃം ചെയ്യാനുള്ള വൈദഗ്ദ്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാകരുതു്. ഇന്ത്യയുടെ പ്രധിരോധ മന്ത്രി ഇംഗ്ലീഷില്‍ സംസാരിച്ചില്ല എന്നു വച്ചു ആകാശമിടിഞ്ഞു വിഴുകയൊന്നുമില്ല. അതിനര്‍ത്ഥം അദ്ദേഹം കഴിവില്ലത്തവണെന്നുമല്ല. ചൈന, ജപ്പാന്‍, റഷ്യ അങ്ങനെ പല രാജ്യങ്ങളുടെയും തലവന്മാര്‍ക്ക് ഇംഗ്ലീഷറിയില്ല. ഇംഗ്ലീഷറിഞ്ഞാല്‍ എല്ലാമായി അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലയെങ്കില്‍ പിന്നെ ഒന്നിനും കൊള്ളുകയില്ല എന്ന നമ്മുടെ മനോഭാവം ഒരുതരം അടിമത്തമല്ലേ? ഇന്നത്തെ ചുറ്റുപാടില്‍ ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം ഒരാവശ്യം മാത്രമാകുന്നു“

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു...ഒരു പരിധിവരെ..


പക്ഷേ ഇഗ്ലീഷിലെ കഴിവാണ് ഇന്ന് നമ്മുടെ നാട്ടില്‍ വിവരത്തിന്റെ മാനദണ്ഡമായി സര്‍ക്കാര്‍ പോലും കരുതുന്നത്. ആ സാഹചര്യത്തില്‍ ‘ഇങ്ങനെആണ് വേണ്ടത് ‘ എന്ന് എങ്ങിനെ ആണ് പറയാന്‍ കഴിയുക,പറഞ്ഞാല്‍ വല്ല അര്‍ത്ഥവുമുണ്ടോ.
ഇനിമുതല്‍ ഇഗ്ലീഷ് ഭാഷയിലുള്ള കഴിവ് സര്‍ക്കാര്‍ നിയമനങ്ങളില്‍ പരിഗണിക്കില്ലെന്ന് സര്‍ക്കരുകള്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല.വേണമെങ്കില്‍ കേരള സര്‍ക്കാരിന് അങ്ങിനെ തീരുമാനിക്കാന്‍ കഴിയും..
സുഹൃത്തേ നാളെമുതല്‍ മലയാളകവിത അറിഞ്ഞവര്‍ക്കുമാത്രമേ സര്‍ക്കാര്‍ സെക്രട്ടറിയാവാന്‍ കഴിയൂ എന്നുണ്ടെങ്കില്‍ ഏറ്റവും തിരക്കേറിയ വിഷയം മലയാളം ബി.എ.ആയിരിക്കും. അത്രയേയുള്ളു കാര്യം.

സജി said...

പ്രതികരണങ്ങളുടെ ദൈര്‍ഘ്യം കൂടിപ്പോയത് കൊണ്ട്, അത്മകഥാപരമായ ഒരു ഒരു ചെറു കുറിപ്പ്: ഇംഗ്ലിഷ് എന്ന ചന്ദനം ചുമേക്കേണ്ടി വന്ന് പാവം കഴുതകളാണ് ഓരോ മലയാളിയും..

പക്ഷേ, കാര്യങ്ങള്‍ വള്രെ മുന്‍പോട്ടു പോയിരിക്കുന്നു.
..തിരിച്ചു പോകാന്‍ കഴിയാത്ത വണ്ണം...

വള്രെ നല്ല കുറിപ്പുകള്‍..

Baiju Elikkattoor said...

ഇംഗ്ലീഷിനോടെനിക്കൊരെതിര്‍പ്പുമില്ല. മറിച്ചു അതിന്റെ സാഹിത്യപരമായ മേന്മയില്‍ കുതികിയുമാണ്. എന്നാല്‍, ഇംഗ്ലീഷാണ് സര്‍വ്വം ബ്രഹ്മം എന്ന മനോഭാവത്തോടാണ് അല്‍പ്പം ദെഹനക്കേട്......!

Unknown said...

മോഡല്‍ സ്കൂളീല്‍ പീ ടീ ഏയോടു ഇക്കാര്യങ്ങള്‍ ഒക്കെ പറഞ്ഞു അവര്‍ പറയാം പ്രിന്‍സിപ്പലിനോടു പറയാം എന്നോക്കെ പറഞ്ഞതല്ലാതെ ക്ളാസില്‍ അധ്യാപകര്‍ ഫിസിക്സ്‌ പഠിപ്പിക്കാന്‍ വന്നില്ല , പീ ടീ ഐ ക്കാള്‍ ഒരു പ്രിന്‍സിപ്പലിനാണു സ്കൂളീണ്റ്റെ ഉത്തരവാദിത്വം അയാള്‍ കൈ മലറുത്തുന്നു, ഡീ പീ ഐയെ കുറ്റം പറയുന്നു, പത്താം ക്ളാസ്‌ ആകുമ്പോള്‍ ശരിയാവും എന്നു പറയുന്നു, പക്ഷെ എട്ടിലും ഒന്‍പതിലും പഠിപ്പിക്കാതെ പത്താം ക്ളാസ്‌ എങ്ങിനെ ശരിയാകും, അതുമല്ല റിസല്‍റ്റ്‌ വന്നപ്പോള്‍ ഞാന്‍ എണ്റ്റെ മകണ്റ്റെ ക്ളാസില്‍ പഠിച്ച കുട്ടികളുടെ കാര്യം തിരക്കി ഏയോ ബീ പ്ളസ്‌ തന്നെയോ കിട്ടിയിട്ടില്ല എന്തിനു വാദിക്കുന്നു മോഡല്‍ സ്കൂളിലെ എല്ലാ വിഷയത്തിനും എ പ്ളസ്‌ കിട്ടിയവരുടെ ലിസ്റ്റ്‌ നോക്കൂ മറ്റു സ്കൂളുകളുമായി കമ്പയര്‍ ചെയ്യൂ റിസല്‍റ്റ്‌ സ്കൂള്‍ തിരിച്ചു നെറ്റില്‍ ഉണ്ടല്ലോ.

കേ എസ്‌ ടീ ഇ ചന്ദ്രന്‍ മാഷിനോടു ഒരു ഫംക്ഷനില്‍ വച്ചു മോഡല്‍ സ്കൂളിണ്റ്റെ കാര്യം പറഞ്ഞു എന്നാണു എണ്റ്റെ ഓര്‍മ്മ അദ്ദേഹം ഒരു യൂണിയന്‍ ലീഡറിണ്റ്റെ ചാതുര്യത്തോടെ നോക്കാം ആഹ അങ്ങിനെ ആണോ എന്നൊക്കെ പറഞ്ഞു.

കുട്ടിക്കു നിലവാരം കൂടിയില്ല എന്നതു സ്പെല്ലിംഗ്‌ മിസ്റ്റേക്കു കൊണ്ടു വന്നതാണു മൂന്നു എ പ്ളസ്‌ അഞ്ചു എ ഉണ്ട്‌ കെമിസ്റ്റ്രിക്കു (അതായിരുന്നു ഏറ്റവും ഇണ്റ്റലിജണ്റ്റ്‌ ആയ ക്വസ്റ്റ്യന്‍ ടഫ്‌ എന്നു മുദ്ര അടിച്ചതും) അതിനു എ ഉണ്ട്‌ ഫിസിക്സിനു എ പ്ളസ്‌ ഉണ്ട്‌, ഇതു ചോദ്യം പ്രഡിക്ട്‌ ചെയ്തു പഠിപ്പിച്ച എണ്റ്റെ കഴിവു കൊണ്ടാണു.

ഒരു അസ്സെയിന്‍മണ്റ്റ്‌ എഴുതിയില്ലെങ്കിലും എട്ടു മാര്‍ ക്കു ഏതു കുട്ടിക്കും കിട്ടും ഒരു പ്രൊഗ്രാം ചെയ്തില്ലെങ്കിലും ഐ ടീ പ്രാക്ടിക്കലിനു പതിനെട്ട്‌ മാര്‍ ക്കു കൊടുത്തു.
തിരുവനതപുരത്തെ അഡീഷണല്‍ സെക്രട്ടറി എന്നെ പോലെ ഒരു ആദര്‍ശം വിചാരിച്ചു കുട്ടിയെ പ്രവേശിപ്പിക്കുകയായിരിക്കാം അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിഞ്ഞു കൊള്ളും, ഒന്നും വേണ്ട ആരെങ്കിലും ഊതരവാദിത്വപ്പെട്ടവര്‍ ഇത്തവണത്തെ മോഡല്‍ സ്കൂള്‍ എസ്‌ എസ്‌ എല്‍ സീ റിസല്‍റ്റ്‌ മറ്റു സ്കൂളുകളുമായി കമ്പയര്‍ ചെയ്യുക , തിങ്ങ്സ്‌ ആര്‍ എവിഡണ്റ്റ്‌.

പണ്ടു എസ്‌ എസ്‌ എല്‍ സിക്കു മോഡറേഷന്‍ ഇരുപത്‌ ആയിരുന്നു, ലംഗ്വേജു ഗ്രൂപ്പിനു തൊണ്ണൂറു വേണം സയന്‍സിനു നൂറ്റി ഇരുപതു വേണം ജയിക്കാന്‍ , ഇരു നൂറ്റി പത്തു എന്നു പറഞ്ഞാലും ഇതില്‍ ചില ക്ക്രൈറ്റീരിയ ഉണ്ട്‌ മനസ്സിലാക്കിതരാം.

കുട്ടി സയന്‍സ്‌ പാസായി എന്നു വിചാരിക്കുക, ഇരുപതു മാര്‍ ക്കു മോഡറേഷന്‍ കിട്ടണമെങ്കില്‍ താഴെ പറയുന്ന മാര്‍ക്കു ഉണ്ടവണം മലയാളം രണ്ടു പേര്‍പ്പറിനും കൂടി ഇരുപത്‌ ഹിന്ദിക്കു പത്തു മാര്‍ക്കു ഇംഗ്ളീഷിനു രണ്ടിനും കൂടി ഇരുപത്‌ഇത്രയും ഉണ്ടെങ്കിലേ മോഡറേഷന്‍ ഇരുപതു കിട്ടാന്‍ അര്‍ഹത ഉള്ളു, ഹിന്ദിക്കു ഒന്‍പത്‌ ആണെങ്കില്‍ മലയാളത്തിനു അന്‍പതു ഉണ്ടെങ്കില്‍ പോലും മോഡറേഷന്‍ കിട്ടില്ല.

അതുപോലെ തിരിച്ചു ലംഗ്വേജ്‌ പാസായി എന്നു വിചാരിക്കുക സയന്‍സു മോഡറേഷന്‍ കിട്ടി ജയീക്കണം എങ്കില്‍ സയന്‍സിനു മുപ്പതു , കണക്കിനു ഇരുപത്‌, സോഷ്യലിനു ഇരുപതു മിനിമം വേണം ഇപ്പോള്‍ മലയാളം ജയിക്കാന്‍ അമ്പതില്‍ പതിനാറു മാര്‍ ക്കു വേണം, എട്ടു മിനിമം പത്തു മാക്സിമം ഇണ്റ്റര്‍ണല്‍ വഴി കിട്ടുന്നു , പത്തു കിട്ടിയാല്‍ ആറു മാര്‍ക്കു എഴുതി ഉണ്ടാക്കിയാല്‍ മതി, ആ ആറു എങ്ങിനെ ഉണ്ടാക്കുന്നു, വെറുതെ വായില്‍ തോന്നിയ എന്തെഴുതിയാലും കിട്ടും , പണ്ടു പദ്യം പഠിക്കണം, ഗ്രാമര്‍ പഠിക്കണം, പുസ്തകം വായിക്കണം, ഇന്നു ഒന്നും വേണ്ട ഒരു മംഗളം വായിച്ചിട്ടു പോയി എഴുതിയാലും കിട്ടും ആറു. ഇതേ ഗതി തന്നെ എല്ലാ സബ്ജക്ടൂം. ഇങ്ങിനെ ഒരു തലമുറയെ മൊത്തം മാര്‍ ക്കു വാരിക്കോരി കൊടുത്തു ജയിപ്പിച്ചിട്ട്‌ എന്തു നേടുന്നു?

കണ്ണൂരും കാസര്‍ഗോഡൂം നോക്കാതെ നിങ്ങള്‍ കൊല്ലം ജില്ല മാത്രം നോക്കൂ, ഗവണ്‍ മെണ്റ്റു സ്കൂളില്‍ ചെല്ലൂ എന്തു പഠിപ്പിക്കുന്നു എന്നു അവലോകനം ചെയ്യൂ, എസ്‌ സീ ആര്‍ ടീ വിദഗ്ധര്‍ പലതും പറയും ലേഖനം എഴുതും, പക്ഷെ ക്ളാസില്‍ എന്തു നടക്കുന്നു, കുട്ടികള്‍ ഹെഡ്ലസ്‌ ചിക്കന്‍ ആയി അലയുന്നു, പണ്ടു യൂ ജീ സീ സ്കെയില്‍ അനുവദിക്കാന്‍ പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു യൂ ജീ സി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഗവേഷണം ഭയ്ങ്കരമയി നടക്കും , ഇപ്പോള്‍ പത്തു കൊല്ലം എങ്കിലും കഴിഞ്ഞു എന്തോ ഗവേഷണം കോളേജു അധ്യാപകര്‍ നടത്തി കനപ്പെട്ട എന്തു പ്രബന്ധം അവതരിപ്പിച്ചു, രണ്ടായിരം മൂവായിരം ശമ്പളം കിട്ടുന്ന ക്രൈസ്റ്റു നഗര്‍ സ്കൂളിലെ പെണ്‍ റ്റീച്ചര്‍മാര്‍ ആവുന്നയത്റ പഠിപ്പിക്കുന്നുണ്ട്‌, പക്ഷെ അവരേക്കാള്‍ പത്തു മടങ്ങു ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ അധ്യാപകര്‍ അപ്‌ ഡേറ്റഡ്‌ അല്ല, ഈ വെള്ളം ചേര്‍ത്ത റിസല്‍റ്റിണ്റ്റെ മറവില്‍ അവര്‍ ഒരു പണിയും ചെയ്യാതെ കാശു വാങ്ങുന്നു, മോഡല്‍ സ്കൂളില്‍ നല്ല തലയുള്ള അധ്യാപകര്‍ ഉണ്ട്‌, അവരാണു ക്വ്സ്റ്റ്യന്‍ സെറ്റ്ചെയ്യുന്നവര്‍ പക്ഷെ ക്ളാസില്‍ പഠനം മോശം, ലേബര്‍ ഇന്ദ്യ സ്കൂള്‍ മാസ്റ്റര്‍ ഇവയില്‍ ഇല്ലാത്ത ചോദ്യം ആയിരുന്നു ഇത്തവണ സെറ്റ്‌ ചെയ്തത്‌, വളരെ ഇണ്റ്റെലിജെണ്റ്റ്‌ ആയ ക്വസ്റ്റ്യന്‍ സെറ്റിംഗ്‌, ഈ ഇണ്റ്റെലിജന്‍സു ഞാന്‍ അപ്ളൈ ചെയ്തു ഏകദേശം തൊണ്ണൂറു ശതമാനം ക്വ്സ്റ്റ്യന്‍ പ്രഡിക്ടു ചെയ്ത്‌ അതുകൊണ്ടാണു എണ്റ്റെ മകനു നല്ല റിസല്‍റ്റു കിട്ടിയത്‌. ടെക്സ്റ്റു വായിക്കാത്ത കുട്ടിക്കു എല്ലാ വിഷയത്തിനും അ പ്ളസ്‌ കിട്ടാന്‍ കഴിയില്ല, ഈ പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ്‌ കിട്ടിയര്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ തന്നെ ഒരു സംശയവുമില്ല പക്ഷെ ഡീയും ഡീ പ്ളസും കിട്ടിയവര്‍ക്കു ഒരു നിലവാരവും കാണുകയില്ല.

കോളേജിണ്റ്റെ പടി കടക്കാന്‍ അര്‍ഹത ഇല്ലാത്തവനെ എന്തിനു ജയിപ്പിക്കുന്നു? അവന്‍ ഒന്നു കൂടി പ്രെപയര്‍ ചെയ്യട്ടെ, പൈതാഗറസ്‌ തിയറം മനസ്സിലാക്കാന്‍ കഴിവില്ലാത്തവന്‍ ആശാരിപണീക്കു തന്നത്താന്‍ പൊയ്ക്കൊള്ളുമല്ലോ അവനെ എന്തിനു നിങ്ങള്‍ വീണ്ടും ട്രിഗ്ണോ മെറ്റ്രിയും കാല്‍കുലസും പാഠിപ്പിക്കാന്‍ പ്ളസ്‌ ടൂ വിനെ കയറ്റി വിടുന്നു? അവന്‍ ക്ളാസില്‍ ഒരു നൂയിസന്‍സ്‌ അല്ലാതെ പിന്നെ എന്തു ആകാന്‍?

Suvi Nadakuzhackal said...

ബാബുരാജ് ഭഗവതി പറഞ്ഞതുപോലെ കേരളീയര്‍ എല്ലാവരും BA മലയാളം എടുക്കുന്ന ഒരു അവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗം നേടി പണി ചെയ്യാതെ ഉഴപ്പി ജീവിക്കണമെന്നു ആഗ്രഹം ഉള്ള വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമെ അങ്ങനെ പോകൂ. എന്തെങ്കിലും പണി അറിയാവുന്നവരും ആത്മാര്‍തമായി ജോലി ചെയ്യുന്നവരും പ്രൈവറ്റ് കംപന്യ്കളിലോട്ടെ പോകൂ.

മറ്റൊരു കാര്യം കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതു കാരണം പുറത്തു പോയി ജോലി കണ്ടെത്തേണ്ട മലയാളിയുടെ ഗതികേടാണ്. അതുല്ലിടത്തോളം കാലം ഇംഗ്ലീഷ് കൂടാതെ രക്ഷയില്ല. ഇവിടെ തൊഴില്‍ വരനമെന്കില്‍ ഇവിടത്തെ കമ്മ്യൂണിസ്റ്റ് കാരെല്ലാം ഒടുങ്ങി കിട്ടണം. അതടുത്ത കാലതെങ്ങും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

Anonymous said...

“കമ്മ്യൂണിസ്റ്റ് കാരെല്ലാം ഒടുങ്ങി കിട്ടണം.“

ഇങ്ങിനെ പറയുന്ന മാഷ് പഠിപ്പിക്കുന്ന കുട്ടികള്‍ മാതൃകാരാമന്മാരായി വളരും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് പോലുള്ള മാഷന്മാര്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ..അങ്ങനെ കേരളം രക്ഷപ്പെടട്ടെ..

ഉത്തമസംസ്കൃതനായ മാഷെ-
ത്തത്ത്വോപദേശങ്ങളെന്തുചെയ്യാന്‍

സ്നേഹത്തോടെ,
രമണന്‍

ഒട്ടുമേ സംസ്കാരശിക്ഷണങ്ങള്‍
തൊട്ടുതെറിക്കാത്തൊരാട്ടിടയന്‍

Suvi Nadakuzhackal said...

രമണാ കേരളം രക്ഷപെടാനുള്ള ഒരു മാര്‍ഗമാണ് ഞാന്‍ പറഞ്ഞത്. അത് നടക്കാന്‍ സാധ്യത വളരെ കുറവാണ് ഞാന്‍ കാണുന്നതും. എല്ലാ മലയാളിക്കും കമ്മ്യൂണിസം കൊണ്ടാണ് കേരളം ഇത്രയും പുറകിലായതെന്നു മനസ്സിലാകുന്ന കാലം വന്നാലേ അത് നടക്കൂ. എനിക്ക് കമ്മ്യൂണിസത്തോടുള്ള എതിര്‍പ്പ് ഞാന്‍ മറച്ചു വെയ്ക്കാറില്ല.

Anonymous said...

ഇംഗ്ളീഷ്‌ ശരിക്കു സംസാരിക്കാന്‍ നമുക്കു അറിഞ്ഞില്ലെങ്കിലും അറിയേണ്ടവറ്‍ ഉണ്ട്‌ അവറ്‍ അറിഞ്ഞില്ലെങ്കില്‍ അപകടം ആണു,ആരൊക്കെ എന്നു നോക്കാം, നേതാക്കന്‍മാറ്‍, എം പീ മാറ്‍, ഐ എ എസ്‌ കാറ്‍, മുതിറ്‍ന്ന ഗവണ്‍ മെണ്റ്റ്‌ ഉദ്യോഗ്സ്ഥറ്‍. ഇവറ്‍ അറിയാത്തതു കൊണ്ട്‌ പല മീറ്റിങ്ങുകളിലും പോകുമ്പോള്‍ മിണ്ടാതെ ഇരിക്കുന്നു, അഥവാ ഉള്ളില്‍ അറിയാമെങ്കിലും താന്‍ പറയുന്നത്‌ അക്സ്ഫോഡ്‌ ഇംഗ്ളീഷ്‌ ആണോ എന്ന സംശയത്താല്‍ മിണ്ടാതെ ഇരിക്കുന്നു ഇതേ സമയം ബിഹാറുകാരും തമിഴന്‍ മാരും ഥഡ്‌ ഫഡ്‌ , വാട്‌ ഐ ആം ടെല്ലിംഗ്‌ ഈസ്‌ ദാറ്റ്‌ എന്നെങ്കിലും ഉളുപ്പില്ലാതെ പറഞ്ഞു അവനു അവകാശപ്പെട്ടതു വാങ്ങി തിരികെ വരുന്നു, ഒരു ഉദാഹരണം പറയാം അറ്‍ജുന്‍ സിംഗ്‌ എല്ലാ സ്റ്റേറ്റിലും സെന്‍ റ്റ്റല്‍ യൂണിവേറ്‍ സിറ്റി തുടങ്ങുന്ന തായി ഒരു മീറ്റിങ്ങില്‍ പ്റസ്താവിക്കുവാന്‍ പോകുന്നു ഇതറിഞ്ഞ കരുണാനിധി ഡെല്‍ഹിയില്‍ നിന്നും ഉടനെ തമിള്‍ നാടു വിദ്യാഭ്യാസ മന്ത്റിയെ ഫോണില്‍ വിളിക്കുന്നു നമുക്ക്ക്കു സെണ്റ്റ്റ്‍ള്‍ യൂണിവേറ്‍ സിറ്റി ഉണ്ടോ എന്നു ചോദിക്കുന്നു ഇല്ല എന്നു ഉത്തരം എന്നാല്‍ ഉടനെ ഒരു പ്റൊപോസല്‍ ഉണ്ടക്കു ഫാക്സു ചെയ്യു എന്നു കലൈഞ്ഞറ്‍ സുഗ്രീവാജ്ഞയാണെന്നറിയാമെന്നുള്ള വിദ്യാഭ്യാസമന്ത്റി ഉടന്‍ തന്നെ പ്റൊപോസല്‍ ഉണ്ടാക്കി സബ്മിറ്റ്‌ ചെയ്യുന്നു ഫാക്സു ചെയ്യുന്നു മുഖ്യമന്ത്റിമാരുടെ മീറ്റിങ്ങില്‍ അറ്‍ജുന്‍ സിംഹ്‌ സെണ്റ്റ്റ്‍ല്‍ യൂണിവേറ്‍സിറ്റിക്കു ഫണ്ട്‌ നല്‍കുന്ന കാര്യം പറയുന്നു, യോഗം തീരുമ്പോള്‍ തന്നെ കരുണാനിധി പ്റൊപോസല്‍ ഫാക്സില്‍ കിട്ടിയതു ഒപ്പിട്ടു അറ്‍ജുന്‍ സിംഗിനു കൊടുക്കുന്നു, തമിള്‍ നാടില്‍ സെണ്ട്രല്‍ യൊണിവേറ്‍സിറ്റി ഇല്ലേ എന്നു അതിശയപ്പെട്ട അറ്‍ജുന്‍ സിംഗ്‌ ഉടന്‍ തന്നെ ഓറ്‍ഡറ്‍ ഇടുന്നു ഇതൊക്കെ നടക്കുമ്പോള്‍ വെട്ടിനിരത്തല്‍ മാത്റം അറിയാവുന്ന നമ്മടെ ആള്‍ കമാ എന്നു ഒരു അക്ഷരം ഉരിയാടാതെ ഇരിക്കുന്നു രണ്ടാം മുണ്ടശേരിക്കു സെണ്റ്റ്റല്‍ യുൂണിവേറ്‍സിറ്റിയും കേരളാ യൂണിവേറ്‍സിറ്റിയും എല്ലാം ഒരു പോലെ തന്നെ തമിഴ നാടു വളരുന്നു ഇന്‍ഡസ്റ്റ്റികള്‍ വളരുന്നു ഒന്നാം തരം റോഡുകള്‍ പാലക്കാടു വരെയും കളിയിക്കവിള വരെയും വന്നു നില്‍ക്കുന്നു , നമ്മള്‍ ഹാ കഷ്ടമേ അധികതുംഗ പദത്തില്‍ ഒരുകാലമിരുന്നു ...

Anonymous said...

What anonymous said about English may be true in this case. But it is not the fault of the Person(here achumama)involved. If lack of communication skills in english is prohibiting some one from getting his due, the system is to be changed. Not that all should learn English. Arguing on such lines is faulty.

Further, we should not forget something while ridiculing our own state on narrow party politics. The difference between the rich and poor is less in Kerala compared to other states.

Baiju Elikkattoor said...

Anonymous, താങ്കള്‍ പറഞ്ഞ കരൃങ്ങള്‍ക്ക് വേണ്ടത് ഇംഗ്ലീഷല്ല. നട്ടെല്ലണു നട്ടെല്ല്! നമ്മുടെ നേതാക്കന്മാര്‍ വടക്കോട്ട്‌ പോകുമ്പോള്‍ ഭദ്രമായി അത് മടക്കി പോക്കറ്റില്‍ ഇടാറാണു പതിവ്, ഇടതു/വലതു ഭേദമെന്യേ!

Anonymous said...

നമ്മള്‍ ക്കു പുറത്തിരുന്നു പിന്താങ്ങാം ആണവകരാറിനെ പറ്റി സംസാരിക്കാം, പെട്റോള്‍ വിലകൂട്ടല്‍ വന്നല്ലോ ഇരിക്കട്ടെ രണ്ടു ബന്ദു ഒരു ഹറ്‍ത്താല്‍ ബാങ്കു പൊതുമേഖല പണിമുടക്ക്‌ സംയുക്ത ബന്ദു ഡിഫി വക ട്റെയിന്‍ തടയല്‍ പാലക്കാട്ടു നിന്നു ഉച്ചവരെ ഒരിഞ്ച്‌ ട്റെയിന്‍ ഓടില്ല ലാലുവും വേലുവും ഒന്നു പഠിക്കട്ടെ ( ചൂതിയ കേരലവാലോം കോ റേല്‍ നഹിം റണ്‍ കര്‍നാ തോ രഹെനേ ദോ - ലാലു & അങ്കെ എന്നും ബന്ദു താന്‍ നമക്കെന്ന- വേലു) ക്യൂബയെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്‌!

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ സുവി,
വിശദീകരണത്തിനു നന്ദി..ഉള്‍വലിച്ചില്‍ സാധാരണ സ്കൂളുകളിലെ കുട്ടികള്‍ക്ക് ആംഗലേയ മാധ്യമത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കൂടുതലായിരിക്കാം. അത് പഠന നിലവാരവുമായി ബന്ധിപ്പിക്കാമോ എന്ന കാര്യത്തില്‍ മാത്രം സംശയം ബാക്കി നില്‍ക്കുന്നു.

പ്രിയ ലീനു,

പി.ടി.എ മീറ്റിംഗില്‍ വിഷയം സജീവമായി ഉയര്‍ത്തിയിരുന്നുവെങ്കില്‍ ( പിടി‌എ യുടെ ഏതെങ്കിലും ഭാരവാഹിയോട് പറഞ്ഞതുകൊണ്ടായില്ല) പ്രശ്നം പരിഹരിക്കാമായിരുന്നു എന്നു തന്നെ തോന്നുന്നു. ബന്ധപ്പെട്ടവര്‍ക്ക് വ്യക്തമായ പരാതി നല്‍കുകയാണെങ്കില്‍ നടപടി ഉണ്ടാവാതിരിക്കാന്‍ ന്യായം കാണുന്നില്ല. പഠിപ്പിക്കാന്‍ അദ്ധ്യാപകന്‍ ഒരിക്കലും വരാതിരിക്കുകയും അതിനെതിരെ ആരും പരാതി നല്‍കുകയോ ഒന്നും ചെയ്തില്ല എന്നതും വിശ്വസിക്കാന്‍ ആവുന്നില്ല. എന്തായാലും മൊത്തം സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടേണ്ടത് ആവശ്യം തന്നെ. ആ നിലക്കുള്ള നീക്കങ്ങള്‍ നടക്കുമ്പോള്‍ അതിനെ പിന്തുണക്കുക എന്നത് കടമയാണെന്ന് മാത്രം പറയട്ടെ. ഏതെങ്കിലും ഒരു സ്കൂളിലേക്ക് മാത്രമായി ചര്‍ച്ച ഒതുക്കേണ്ടതില്ല എന്നു തോന്നുന്നു.

മോഡറേഷന്‍ കിട്ടി 210 വാങ്ങിയിരുന്നതിനും ഒരു ക്രൈറ്റീരിയ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് നാം പറഞ്ഞുതുടങ്ങുന്നത്. കുറച്ചു നാള്‍ മുമ്പ് ഇത് വളരെയധികം പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്ന സംഗതി തന്നെയായിരുന്നില്ലേ? കഴിവില്ലാത്തവര്‍ എന്നു താങ്കള്‍ മുദ്രകുത്തുന്ന ഡി പ്ലസ്, വിഭാഗക്കാരന്റെ പഴയ രൂപമായിരുന്നു 210 കാരന്‍. ഡി ഗ്രേഡ് കിട്ടിയ കുട്ടി തുടര്‍വിദ്യാഭ്യാസത്തിനു യോഗ്യത നേടുന്നില്ല എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. 2004ല്‍ വിജയശതമാനം 70.6 ആയത് 14% മാര്‍ക്ക് മോഡറേഷന്‍ നല്‍കിയതിനാല്‍ ആയിരുന്നു എന്നറിയാമോ? അന്നില്ലാത്ത നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള ഉത്കണ്ഠ ഇപ്പോള്‍ ആവശ്യമുണ്ടോ? 2005ല്‍ മോഡറേഷന്‍ നിര്‍ത്തിയതിനാല്‍ റിസല്‍ട്ട് 58.49 ശതമാനത്തിലേക്ക് താണിരുന്നു. ഗ്രേഡിങ്ങ് വന്നതും ആ വര്‍ഷം മുതലാണ്. അന്നുള്ള സര്‍ക്കാരായിരുന്നു ഗ്രേഡിങ്ങ് നടപ്പിലാക്കിയത്. എന്‍.സി.ഇ.ആര്‍.ടിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളുടെ ബഹുമുഖമായ കഴിവുകള്‍ വിലയിരുത്തുന്നതിനു ഉതകുന്ന രീതിയില്‍ വേണം ഗ്രേഡിങ്ങ് നടപ്പിലാക്കേണ്ടതെന്നുമൊക്കെ ഗവര്‍മെന്റ് ഓര്‍ഡറില്‍ (link) വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബഹുമുഖം എന്നു പറയുമ്പോള്‍ തന്നെ എല്ലാ തരം കഴിവുകളും വിലയിരുത്തപ്പെടും എന്ന് പറയേണ്ടതില്ലല്ലോ. അതിനെ പഴയപോലെ വിഷയം അടിസ്ഥാനമാക്കിയുള്ള(മാര്‍ക്ക്) വിലയിരുത്തലുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് ഇടുങ്ങിയ ചിന്താഗതിയായിപ്പോകില്ലേ?

ഗ്രേഡിങ്ങിനെക്കുറിച്ചുള്ള, മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഇവിടെ ഉണ്ട്.

വാര്‍ത്തയും നോക്കാം

“കോളേജിണ്റ്റെ പടി കടക്കാന്‍ അര്‍ഹത ഇല്ലാത്തവനെ എന്തിനു ജയിപ്പിക്കുന്നു? അവന്‍ ഒന്നു കൂടി പ്രെപയര്‍ ചെയ്യട്ടെ, പൈതാഗറസ്‌ തിയറം മനസ്സിലാക്കാന്‍ കഴിവില്ലാത്തവന്‍ ആശാരിപണീക്കു തന്നത്താന്‍ പൊയ്ക്കൊള്ളുമല്ലോ അവനെ എന്തിനു നിങ്ങള്‍ വീണ്ടും ട്രിഗ്ണോ മെറ്റ്രിയും കാല്‍കുലസും പാഠിപ്പിക്കാന്‍ പ്ളസ്‌ ടൂ വിനെ കയറ്റി വിടുന്നു? അവന്‍ ക്ളാസില്‍ ഒരു നൂയിസന്‍സ്‌ അല്ലാതെ പിന്നെ എന്തു ആകാന്‍?“

പടി കടക്കാനുള്ള അര്‍ഹത എന്ത് എന്ന് നാം പുറത്തിരുന്നു വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതാണോ വിദഗ്ദര്‍ ഉള്‍പ്പെട്ട സമിതികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് കണക്കാക്കുന്നതാണോ നല്ലത് എന്ന് ദയവായി ചിന്തിക്കുക. വിദ്യാഭ്യാസ നിലവാരവും സൌകര്യങ്ങളും ഒക്കെ മെച്ചപ്പെടേണ്ടതുണ്ട്, സ്ഥിരത ആവശ്യമുണ്ട് എന്ന കാര്യത്തിലൊന്നും വിയോജിപ്പില്ല.

അവസാനമായി ഒരു കാര്യം കൂടി . താങ്കള്‍ പറഞ്ഞതനുസരിച്ച് കേരളം മുഴുവനും ഉള്ള വിവിധ സ്കൂളുകളിലെ റിസല്‍ട്ട് പരിശോധിച്ചു. http://www.itschool.gov.in/schoolwiseresult.htm എന്ന ലിങ്കില്‍ അത് ഉണ്ട്. അതിലൂടെ കടന്നുപോയപ്പോള്‍ എല്ലാവരേയും ജയിപ്പിച്ചു വിടാനുള്ള ബോധപൂര്‍വമായ ശ്രമമൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ? വളരെ ഏറെ കുട്ടികളെ Total No. of Students need Improvement എന്ന ശീര്‍ഷകത്തില്‍ പെടുത്തിയിട്ടുണ്ട് എന്ന് കാണാം. ചില സ്കൂളുകളില്‍ 20 ശതമാനത്തില്‍ ഏറെയാണീ വിഭാഗത്തില്‍ പെട്ട കുട്ടികള്‍. ചില സ്കൂളുകളില്‍ ആരുമില്ല. സ്വകാര്യസ്കൂളുകളില്‍ പലതിലും 100% വിജയമുണ്ട്. മാര്‍ക്ക് വാരിക്കോരിക്കോടുത്തിട്ടാണീ നേട്ടമെന്ന് അവര്‍ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?

എന്തായാലും ചിലരൊക്കെ ആരോപിക്കും പോലെ 120ശതമാനം വിജയം അടുത്തെങ്ങും ഉണ്ടാകുമെന്നു തോന്നുന്നില്ല :)

പ്രിയ സജി, ബാബുരാജ് ഭഗവതി, ബൈജു, രമണന്‍, അനോണിമസ്, വണ്‍‌മാന്‍ നന്ദി..

മാവേലി കേരളം said...

വര്‍ക്കേഴ്സു ഫോറം,

ഈ ലേഖനത്തിലെ വിവരങ്ങള്‍ക്കു വളരെ നന്ദി.

വിജയശതമാനം വര്‍ദ്ധിച്ചാലും കുഴപ്പമോ?

വിജയികളാകുന്നവര്‍ മാത്രമേ വിജയിക്കാവൂ. അതിനര്‍ഹതയില്ലാത്തവര്‍ പോയിത്തുലയട്ടെ.

ഇതാണ്‍് ലീനുവിന്റെ താഴെപ്പറയുന്ന കമന്റിന്റെ ഹൈലൈറ്റായി ഞാന്‍ മനസിലാക്കുന്നത്.

“കോളേജിണ്റ്റെ പടി കടക്കാന്‍ അര്‍ഹത ഇല്ലാത്തവനെ എന്തിനു ജയിപ്പിക്കുന്നു? അവന്‍ ഒന്നു കൂടി പ്രെപയര്‍ ചെയ്യട്ടെ, പൈതാഗറസ്‌ തിയറം മനസ്സിലാക്കാന്‍ കഴിവില്ലാത്തവന്‍ ആശാരിപണീക്കു തന്നത്താന്‍ പൊയ്ക്കൊള്ളുമല്ലോ അവനെ എന്തിനു നിങ്ങള്‍ വീണ്ടും ട്രിഗ്ണോ മെറ്റ്രിയും കാല്‍കുലസും പാഠിപ്പിക്കാന്‍ പ്ളസ്‌ ടൂ വിനെ കയറ്റി വിടുന്നു? അവന്‍ ക്ളാസില്‍ ഒരു നൂയിസന്‍സ്‌ അല്ലാതെ പിന്നെ എന്തു ആകാന്‍“.

സ്വന്തം മകന് ഇന്‍റ്റെലിജന്‍സു ‘അപ്ളൈ ചെയ്തു ഏകദേശം തൊണ്ണൂറു ശതമാനം ക്വ്സ്റ്റ്യന്‍ പ്രഡിക്ടു ചെയ്ത്‌‘ നല്ല റിസല്‍റ്റുണ്ടാക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിലെ പിതാവ് അഭിനന്ദനം അര്‍ഹിക്കുന്നു. സംശയമില്ല.

എന്നാല്‍ മറ്റുള്ളവരുടെ മക്കട കാര്യം വരുമ്പോള്‍, അദ്ദേഹത്തിനു വല്ലാത്ത കര്‍ക്കശബുദ്ധിയാണ്‍്. കഴിവീല്ലാത്തവന്‍ എന്തിനൂ ജയിക്കണം?

പക്ഷെ അവര്‍ക്കു കഴിവില്ലാത്തതെന്തുകൊണ്ടാണ്‍് എന്നദ്ദേഹത്തിനറിയാം.

‘ടെക്സ്റ്റു വായിക്കാത്ത കുട്ടിക്കു എല്ലാ വിഷയത്തിനും അ പ്ളസ്‌ കിട്ടാന്‍ കഴിയില്ല, ഈ പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ്‌ കിട്ടിയര്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ തന്നെ ഒരു സംശയവുമില്ല പക്ഷെ ഡീയും ഡീ പ്ളസും കിട്ടിയവര്‍ക്കു ഒരു നിലവാരവും കാണുകയില്ല.‘

ഈ നിലവാരമില്ലാത്ത ഡിയും, ഡി പ്ലസും വാങ്ങുന്നുതിന്റെ കാരണങ്ങള്‍ അദ്ദേഹം പറയൂന്നുണ്ട്: അവര്‍ക്കു‍ ,റ്റെക്സ്റ്റു വായിക്കാന്ന് കഴിയുന്നില്ല. കാരണം, അവന്റെ സ്കൂളില്‍ അദ്ധ്യാപകര്‍ ക്ലാസില്‍ കയ്യറുന്നില്ല, അവരെ പഠിപ്പീക്കുന്നില്ല അവര്‍ ചെയ്യേണ്ട അസൈന്മെന്റ്‍സും, പ്പ്രാക്ട്ടിക്കല്‍ വര്‍ക്കും കൊടുക്കുന്നില്ല.

അതും പോരാഞ്ഞ് അവര്‍ക്കു തന്നെപ്പോലെ ക്വസ്റ്റ്യന്‍ പ്രഡിക്റ്റു ചെയ്യാനറിയുന്ന പേരന്റ്‍സില്ല.

വളരെ തന്മയത്വമായി, തെളുവുകള്‍ നിരത്തി വീണ്ടും വീണ്ടും അദ്ദേഹം ഇതൊക്കെ സ്മര്‍ദ്ധിക്കുന്നുണ്ട്.

Yet, he is not willing to be sympathetic towards those poor learners or give them the benefit of doubt who haven't committed any mistake other than happening to be in the schools where teachers who are drawing salaries from the government coffers for giving them a service are apparently not giving them that service and that they are not born to parents who can predict intelligent questions for the benefit of them.

തന്തേം തള്ളെം പിള്ളാര്‍ക്കു ബുദ്ധി നോക്കി തെരഞ്ഞെടുക്കാന്‍ പറ്റത്തില്ലല്ലോ.

ഇപ്രകാരം, പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കപ്പെടാത്ത, അതിനു മറ്റു ഫാസ്റ്റ് ട്രാക്കു മാര്‍ഗങ്ങളൊന്നുമില്ലാത്ത പാവം കുട്ടികളെ ഏതു ന്യായം പറഞ്ഞാണ്‍് തോല്‍പ്പിക്കുന്നത്? അവരെ ജയിപ്പിച്ചു എന്നുള്ളതില്‍ പരാതികാണുന്നവര്‍ അവരെ തോല്‍പ്പിക്കുന്നതെങ്ങനെ എന്നു പറയേണ്ടീയിരിക്കുന്നൂ.

പരീക്ഷിക്കപ്പെടുന്നതായ സ്കില്ലും പ്രൊഫിഷ്യന്‍സിയും പരിചയിക്കനവസരം കിട്ടാത്ത വിദ്യാര്ത്ഥികള്‍ക്ക്‍ ആ സ്കില്ലില്‍ കഴിവില്ല എന്നു പറയുന്ന ലോജിക്ക് എന്താണ്‍് എന്നെനീക്കു മനസിലാകുന്നില്ല.

വിദ്യാഭ്യാസം ഒരു കുട്ടിയുടെ അവകാശമാണ്‍്. ഒരു ജീവിതം മുഴുക്കെ, നേടിയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുമ്പോള്‍, അവര്‍ക്ക് അര്‍ഹിക്കുന്ന വിദ്യാഭ്യാസം കൊടുക്കാന്‍ ഒരു ഗവണ്മെനിന്റിനുള്ള ചുമതല ഇന്നു പണ്ടത്തേതിലും കൂടുതലാണ്‍്

മാറ്റം കാലത്തിന്റെ ആവശ്യമാണ്‍്. വിദ്യാഭ്യാസം മാറ്റത്തിന്റെ ഏജന്റാണ്‍്. ചിരട്ടയില്‍ നീന്തിത്തുടിച്ച് സമുദ്രമാണെന്നു പറയുന്ന മനോഭാവമുള്ളവര്‍,മറ്റുരാജ്യങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാ‍ാസ പരിഷ്കാരങ്ങളെക്കുറിച്ചൊന്നു മനസിലാക്കാന്‍ ശ്രമിക്കുന്നതു നന്നായിരിക്കും എന്നു തോന്നുന്നു.

പക്ഷെ മാറ്റത്തിന്റെ പേരില്‍ കുറേ സ്റ്റഡി മെറ്റീരിയലും തട്ടിക്കൂട്ടി, ലേണര്‍ സെന്റേര്‍ഡ് വിദ്യാഭ്യാ‍സമെന്നു പറഞ്ഞാല്‍, സാറു ക്ലാസിനു പൂറത്തു നില്‍ക്കണം എന്നു കുറുക്കു വഴി ചിന്തിക്കുന്ന അദ്ധ്യാപകര്‍ക്കു ശമ്പള വര്‍ദ്ധനയും ആനുകൂല്യങ്ങളും രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക ചായ്‌വില്‍ അനുവദിച്ചു കൊടുക്കുകയല്ല വിദ്യാഭ്യാസ പരിഷ്കാരം.

അദ്ധ്യാപക യൂണിയന്‍, അദ്ധ്യാപകരുടെ വെല്‍ഫയര്‍ മാറ്റേഴ്സ ആണു നോക്കേണ്ടത്, അല്ലാതെ അക്കാദമിക് മറ്റേഴ്സ് അല്ല. അക്കേദമിക് മറ്റേഴ്സ് രാഷ്ട്ര്രിയമില്ലാത്ത അക്കദമിക്ക് വകുപ്പുകളാണ്‍് കൈകാര്യം ചെയ്യേണ്ടത്.(അങ്ങനെയൊന്നു കേരളത്തില്‍ സാദ്ധ്യമാകുമെങ്കില്‍)

വിദ്യാഭ്യാസ മാറ്റത്തീന്റെ ഏറ്റവും സങ്കീര്‍ണമായ അടിസ്ഥാനമാണ് അദ്ധ്യാപകന്‍ അതിനെങ്ങനെ തയ്യാറാകുന്നു/യോഗ്യനാകുന്നു എന്നുള്ളത്.

അദ്ധ്യാപകന്റെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ പെര്‍ഫോര്‍മന്‍സിന്റെ അടിസ്ഥാനത്തിലാണ്‍് തീരുമാനിക്കപ്പെടേണ്ടത്. അത്തരം സംവിധാനം നിലവിലുണ്ടെങ്കില്‍ അദ്ധ്യാപകന്‍ ക്ലാസിനുള്ളില്‍ ജോലി ചെയ്യേണ്ട സമയത്തു ക്ലാസിനുള്ളില്‍ ജോലി ചെയ്യും. ഗവന്മെന്റു സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ അവര്‍ പഠിപ്പിക്കണം. അത് ഉറപ്പു വരുത്താന്‍ ഗവണ്മെനു ബാദ്ധ്യസ്ഥമാണ്‍്. മാറ്റങ്ങള്‍ പേപ്പറില്‍ വരുത്തിയാല്‍ മാ‍ത്രം പോര. അതു നടപ്പില്ലാക്കി എന്നൂറപ്പു വരുത്തേണ്ടതൂം ഗവണ്മെന്റിന്റെ ചുമതലയാണ്‍്.


പിന്നെ പൈതഗോറസ് തിയറത്തിനു പൈതഗോരസിനു പദവി കൊടുക്കുന്നതു തന്നെ ഒരു റേസിസ്റ്റ് സുപ്രീമസിയുടെ കരുതിക്കൂട്ടീയ ജാഡയാണ്‍്. പൈതഗോറസിനു വളരെ നാള്‍‍ മുന്‍പു തന്നെ കേരളത്തിലെ ആശാരിമാര് പൈതഗോരസ് തങ്ങളുടെ പ്രായോഗിക പരിഞാനത്തിന്റെ ഭാഗമാക്കിയിരുന്നു.

പക്ഷെ ആക്സിയോമാറ്റിക് തെളിവ് ഉണ്ടെങ്കില്‍ മാത്രമേ കാണക്കു കണക്കാകൂ എന്നു കണക്കിനെ രാഷ്ട്ര്രിയ/വംശിയവല്‍ക്കരിച്ഛ് കൊറെ പോഷ്ന്മാരു പറഞ്ഞൊണ്ടാക്കി. ലോ‍കമെമ്പാടുമുള്ള കണക്കു വിദ്യാഭ്യാസം അതിന്റെ പേരില്‍ കൊറെ അനുഭവിച്ചു. അതിന്റെ കേടു തിര്‍ക്കാന്‍ കൂടിയാണ്‍് വിദ്യാഭ്യാസ്സപരിഷ്കാരങ്ങള്‍ നിലവില്‍ വരാന്‍ തുടങ്ങിയതു തന്നെ.

പൈതഗോരസിന്റെ പാരമ്പര്യത്തിനു വളരെ മുന്‍പേ ആ തത്വത്തെ പ്രയോഗത്തില്‍ വരുത്തിയ ആശാരിയുടെ തലമുറ ഇന്നത്തെ പ്ലസ് റ്റു കളാസിന്റെ ട്രിഗ്ണോമെറ്റ്രി കാല്‍ക്കുലസ് ക്ലാസില്‍ നൂയിസന്‍സ് ആകുന്നു.

വളരെ രസകരം. ഇതില്‍ കൂടുതല്‍ അധപ്പതിക്കാനുണ്ടോ കേരളത്തിലെ വിദ്യാഭ്യാസം. ടൊപ്പിക് വളരെ പ്രസക്തമാണ്‍്. റിസേര്‍ച്ച് ചെയ്താല്‍ ഒരു മാസ്റ്റേഴ്സോ ഡോക്റ്ററേറ്റോ ഒറപ്പാണ്‍്. സൊറി കേരളത്ത്തില്‍ ഇതിനൊന്നിനും റിസേര്‍ച്ചു വേണ്ടായല്ലോ. കൊറെ പുസ്തക്കം കാണാപ്പഠം പടിച്ച് പരീക്ഷയെഴുതിയാല്‍ മതിയല്ലോ?

ഒത്തിരി എഴുതാനുണ്ട്. പക്ഷെ തല്‍കാലം നിര്‍ത്തുന്നു.

Anonymous said...

നന്നായി എഴുതിയിരിക്കുന്നു മാവേലി കേരളം
ആസ്വദിച്ച്, ബോധിച്ച് വായിച്ചു, അവസാനപാര വരെ.
പക്ഷെ ആ ലാസ്റ്റ് പാര..റിസേര്‍ച്ച് ചെയ്താല്‍ ഒരു മാസ്റ്റേഴ്സോ ഡോക്റ്ററേറ്റോ ഒറപ്പാണ്‍്..അങ്ങട് ബോധിക്കിണില്ല. ഡോക്റ്ററേറ്റ് ഒറപ്പിക്കാനുള്ള റിസര്‍ച്ച് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരിത്...എന്തോ...കുറേ നേരമായി വീര്‍പ്പിച്ച് കൊണ്ടു വന്ന ബലൂണില്‍ തുള വീണ പോലെ..

Baiju Elikkattoor said...

"പൈതഗോറസിനു വളരെ നാള്‍‍ മുന്‍പു തന്നെ കേരളത്തിലെ ആശാരിമാര് പൈതഗോരസ് തങ്ങളുടെ പ്രായോഗിക പരിഞാനത്തിന്റെ ഭാഗമാക്കിയിരുന്നു." വളരെ ഗംഭീരം. നന്ദി. വര്‍ക്കെഴ്സ് ഫോറത്തിന്റെ വിശദീകരനങ്ങള്‍ക്കും നന്ദി.

Unknown said...

ഈ ബ്ളോഗില്‍ ഇതുവരെ വന്ന പല വിഷയങ്ങള്‍ക്കും ലഭിക്കാത്ത പ്രതികരണം ഈ വിഷയത്തിനു കിട്ടിയതില്‍ അല്‍പ്പം അസിഡിക്‌ ആയ എണ്റ്റെ കമണ്റ്റുകള്‍ ആണല്ലോ, അല്‍പ്പം കൂടി പറയാനുണ്ട്‌ വേറെ ഒരു ഫോറം ഇതിനു കിട്ടുമെന്നു തോന്നുന്നില്ല. പണ്ടൂ പഠിച്ചു മറന്ന വിഷയങ്ങള്‍ ഇരുപതു വര്‍ഷത്തിനു ശേഷം പാടുപെട്ട്‌ പഠിച്ചു എണ്റ്റെ മകനു ഒരു നല്ല റിസല്‍റ്റ്‌ വാങ്ങിക്കൊടുത്തതില്‍ അഭിമാനം ഉണ്ട്‌, പക്ഷെ അതിനു വേണ്ടിവന്ന പ്രയത്നം ഭഗീരഥം തന്നെ, അടുത്ത തവണ എഴുതുന്നവര്‍ ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉപ്കരിക്കാനിടയുള്ളതിനാല്‍ അല്‍പ്പം വിശദീകരിച്ചു തന്നെ എഴുതുന്നു.

പുത്‌ എന്ന നരകത്തില്‍ നിന്നും നമ്മളെ രക്ഷിക്കുന്നവന്‍ ആണല്ലോ പുത്രന്‍, അവനെ നമ്മള്‍ തന്നെ തള്ളിയിട്ട നരകത്തില്‍ നിന്നും രക്ഷിക്കേണ്ടത്‌ ഒരു പിതാവിണ്റ്റെ കടമ ആയതിനാല്‍ ആണു ലോസ്‌ ഓഫ്‌ പേ എടുത്തു പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചത്‌. എന്നെ പോലെ സൌകര്യം എല്ലാ പിതാക്കള്‍ക്കും കിട്ടീ എന്നു വരികയില്ല, മലയാളം,ഹിന്ദി, സയന്‍സ്‌, ഗണിതം, ഐ ടീ , സോഷ്യല്‍ എന്നിവ ഒരുപോലെ ഗ്രാഹ്യം ഉള്ളവരും കുറവായിരിക്കും എത്ര പഠിപ്പിച്ചാലും കുട്ടി എഴുതാതെ എ പ്ളസ്‌ കിട്ടില്ലല്ലോ കുട്ടിക്കു വേണ്ടതു സപ്പോര്‍ട്ട്‌ ആണൂ കേവലം ഇരുപത്‌ ദിവസം ആണു എനിക്കു ലഭിച്ചത്‌, വന്ന ഉടന്‍ ഞാന്‍ പഴയ ക്വ്സ്റ്റ്യന്‍ പേപ്പര്‍ എല്ലാം സംഘടിപ്പിച്ചു ടെക്സ്റ്റുമായി ഒത്തുനോക്കി ഏതാണൂ ഇമ്പോര്‍ട്ടണ്റ്റ്‌ ടോപ്പിക്ക്‌ എന്നൊക്കെ അറിയാന്‍ കാരണം സമയം പരിമിതം. അപ്പോഴാണു ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലാക്കിയത്‌ , റ്റെക്സ്റ്റില്‍ ഉത്തരം എഴുതാന്‍ ഉള്ള ഇന്‍ഫര്‍ മേഷന്‍ ഇല്ല, എന്‍ സീ എ ആര്‍ ടീ ടെക്റ്റുകള്‍ അങ്ങിനെ അല്ല.

ഞാന്‍ പാനിക്കായി എണ്റ്റെ പഴയ സുഹര്‍ത്തുക്കള്‍ ഇപ്പോള്‍ അധ്യാപകര്‍ ആയവരെ വിളിച്ചു വല്ല ഹാന്‍ഡു ബുക്കോ മറ്റോ ഊണ്ടെങ്കില്‍ തരാന്‍ ആവശ്യപ്പെട്ടു. എല്ലാവരും പറഞ്ഞത്‌ പടവുകള്‍ എന്ന ഒരു ബുക്കു ഊണ്ടയിരുന്നു രണ്ടായിരത്തി അഞ്ചില്‍ ഇറങ്ങിയത്‌ ഇപ്പോള്‍ ഇല്ല അതിണ്റ്റെ ആവ്ശ്യം ഇല്ല. ലേബര്‍ ഇന്ദ്യ സ്കൂള്‍ മാസ്റ്റര്‍ മതി അതില്‍ എല്ലാം ഉണ്ട്‌ ഞങ്ങള്‍ റെഫര്‍ ചെയ്യുന്നത്‌ അതാണൂ.ഒരു ടെക്സ്റ്റ്‌ പന്ത്രണ്ട്‌ ലേബര്‍ ഇന്ദ്യയിലായി പരന്നു കിടക്കുന്നു, ലേബര്‍ ഇന്ദ്യ മഹിളാരത്നം വീക്കിലി പോലെയാണു (ഇണ്റ്റര്‍വ്യൂ പെട്ടെന്നു പാചകം ആയി മാറും അതു പെട്ടെന്നു സിനിമാ പേജാകും എഡിറ്റര്‍ ഇല്ലാത്ത ഒരു വാരിക ആയിട്ടാണു ഞാന്‍ അതിനെ കരുതുന്നത്‌ ) അതുപോലെ സബ്ജക്ടുകള്‍ മിക്സഡ്‌ ആയി കിടക്കുന്നു ഒരു ഗൂഗിള്‍ സെര്‍ച്‌ എഞ്ചിന്‍ ഉണ്ടെങ്കിലെ ഉത്തരം കണ്ടെത്താന്‍ കഴിയൂ.

പൈത ഗോറസിനെക്കാള്‍ മുന്‍പേ ആ തിയറി കണ്ടു പിടിച്ച പാരമ്പര്യം ഉള്ള ഞാന്‍ മോശം ആകാന്‍ പറ്റുമോ? ഓരോ ലേബര്‍ ഇന്ദ്യയെയും പത്തു പേപ്പര്‍ അനുസരിച്ചു കീറി പിന്നെ ഒന്നായി കുത്തിക്കെട്ടി ഇപ്പോള്‍ എനിക്കു നാലു സഹായികള്‍ ഉണ്ട്‌.

ഒന്നു പഴയ ക്വ്സ്റ്റ്യന്‍ പേപ്പര്‍ (കിട്ടാന്‍ പെട്ട പാടൂ! ഒരു സൈറ്റിലും ഇല്ല ഒരു സ്കൂളിലും എല്ലാം ഇല്ല)

രണ്ടൂ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ്‌ ചെയ്തു പ്രിണ്റ്റ്‌ എടുത്തു ബയണ്റ്റു ചെയ്ത പടവുകള്‍ (ചെലവു അഞ്ഞൂറു രൂപ)

മൂന്നു ടെക്സ്റ്റ്‌ അതാതു സബ്ജക്ടിണ്റ്റെ നാലു റീബൈന്‍ഡു ചെയ്തെടുത്ത പത്തു ലേബര്‍ ഇന്ദ്യാ

എണ്റ്റെ അഹംകാരം എന്നു നിങ്ങള്‍ വിശേഷിപ്പിക്കും സ്കൂള്‍ മാസ്റ്ററും ഞാന്‍ ഈ പരുവത്തില്‍ ആക്കി എടുത്തു അഞ്ചാം സഹായി

മര്യാദക്കു ടെക്സ്റ്റ്‌ എഴുതിയിരുന്നെങ്കില്‍ ഈ പാടു വല്ലതും ഉണ്ടോ? ആലോ ചിക്കൂ കണ്ടു പിടിക്കൂ നോക്കി എടുക്കൂ (ഇതിനായിരിക്കും കണ്ടിന്യൂവസ്‌ ഇവാലുേഷന്‍ എന്ന സംകല്‍പ്പം കുട്ടി തന്നെ എല്ലാം കണ്ടെത്തണം , പാഴൂറ്‍ പടിപ്പുര പോയി പ്റശ്നം വെക്കണം ഇതൊക്കെ കണ്ടു പിടിക്കാന്‍! ) ഗണിതം മാത്റം ഒക്കെ അതു ഡയറക്ട്‌ ഇന്‍ഫറ്‍ മേഷന്‍ ഉണ്ട്‌, ഹാവു.

ഐ ടീ എസ്‌ സീ ആര്‍ ടീ ഉണ്ടാക്കിയതല്ല അതും കൊള്ളാം പ്ക്ഷെ പത്തു മാര്‍ക്കിണ്റ്റെ ക്വസ്റ്റ്യന്‍ അല്ലെ ഉള്ളു , പ്റാക്ടിക്കല്‍ ഒന്നും ചെയ്തില്ലെങ്കിലും പതിനെട്ട്‌ കിട്ടും, പത്തു അല്ലെങ്കില്‍ എട്ട്‌ സീ ഈ കിട്ടി എങ്ങിനെയും എ ആയിക്കഴിഞ്ഞു ഡോണ്ട്‌ വറി സ്വതന്ത്റ സോഫ്റ്റ്‌ വെയറ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അതു പഠിക്കാനും ഇമ്മിണി പാടാണൂ വെറുതെ മാറ്‍ ക്കു അങ്ങു കൊടൂത്തു ശല്യം തീറ്‍ക്കാം.

ഈ ഗ്രേഡിംഗ്‌ സമ്പ്രദായം കൊണ്ടു കോളടിച്ചത്‌ ലേബര്‍ ഇന്ദ്യയും സ്കൂള്‍ മാസ്റ്ററും പബ്ളിഷ്‌ ചെയ്യുന്നവരാണൂ അവരില്ലെങ്കില്‍ എസ്‌ എസ്‌ എല്‍ സീ എന്നല്ല ഹായ്‌ സ്കൂള്‍ ആകെ ഗോവിന്ദ ഗോവിന്ദാ. അധ്യാപ്കര്‍ തെണ്ടി കുത്തുപാള ആയേനേ, ലേബര്‍ ഇന്ദ്യയുടെ ഉടമ ആണെന്നു തോന്നുന്നു ഒരു മഹാന്‍ തണ്റ്റെ പടം എല്ലാത്തിലും മുഖ ചിത്രം ആക്കിയിട്ടൂണ്ട്‌. ആദ്യത്തെ ഇന്ദ്യന്‍ ബഹിരാകശ സഞ്ചാരി അങ്ങേര്‍ ആണു പോലും. കലാമിണ്റ്റെ കൂടെ ഉള്ള ഫോട്ടൊ ഒക്കെ ഉണ്ട്‌, വീരേന്ദ്രകുമാറിണ്റ്റെ രോഗം പിടിച്ചതായിരിക്കാം സ്വന്തം പത്രത്തിലല്ലെ സ്വയം പബ്ളിസിറ്റി നടത്താന്‍ പറ്റു? എന്തു തന്നെ ചെയ്തു കൂട കേരളത്തിലെ പൊതു വിദ്യാഭ്യാസം ഒന്നാകെ ഈ മഹാനെ ഡിപന്‍ഡു ചെയ്തു ഇരിക്കുന്നു

ഒരു പത്തു ദിവസം ഞാന്‍ തന്നെ പഠിച്ചു പണ്ടു മറന്ന ഫിസിക്സും പത്തില്‍ മാത്രം പഠിച്ച ബയോളജിയും എണ്റ്റെ വിജ്ഞാനം ഭയങ്കരമായി വര്‍ധിച്ചു മനുഷ്യ ശരീരം എനിക്കു ഇപ്പോള്‍ ഡോക്ടര്‍മാരെക്കാള്‍ അറിയാം രക്തം അതിണ്റ്റെ കമ്പോണണ്റ്റുകള്‍ തലച്ചോറിണ്റ്റെ പ്രവര്‍ത്തം എല്ലാം നല്ല ടോപ്പിക്കുകള്‍ കുട്ടിക്കു നല്ല വിജ്ഞാനം കിട്ടും വായിച്ചു പഠിച്ചാല്‍ , പുസ്തകം അല്ല ലേബര്‍ ഇന്ദ്യ അപ്പോഴേക്കും എനിക്കു ക്വസ്റ്റ്യന്‍ സെറ്റിങ്ങും പ്രോ ബബിള്‍ ക്വ്സ്റ്റ്യന്‍സും ഇതു എന്നെ കൊണ്ടു ഒതുക്കാന്‍ പറ്റും എന്ന ഒരു കോണ്‍ഫിഡന്‍സു കിട്ടി.

ക്വ്സ്റ്റ്യന്‍ സെറ്റു ചെയ്യുന്ന രീതി , ഒരു കാരണ വശാലും ലേബര്‍ ഇന്ദ്യയിലോ സ്കൂള്‍ മാസ്റ്ററിലോ വന്ന ഇമ്പോര്‍ട്ടണ്റ്റ്‌ എന്നൊക്കെ മാര്‍ക്കു ചെയ്തതയിക്കൂട ടെക്സ്റ്റു നന്നായി വായിക്കാത്തവര്‍ ക്കു പ്രെഡിക്ടു ചെയ്യാന്‍ പ്രയാസം ആണു, മോഡല്‍ പരീക്ഷ ക്വസ്റ്റ്യനില്‍ ഇതുവരെ ചോദിക്കാതിരുന്നു ഇപ്പോള്‍ ചോദിച്ച ടോപ്പിക്സ്‌ അതേ പടി ചോദിക്കില്ല അതിണ്റ്റെ തൊട്ടടുത്തുള്ള ഭാഗം ഇമ്പോര്‍ട്ടണ്റ്റ്‌

പിന്നെ എല്ലം ഈസി ആയിരുന്നു .മാവേലി കേരളം കണ്ണു കടിച്ചിട്ട്‌ കാര്യമില്ല പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം പലതും നല്‍കിയല്ലെ മനുഷ്യനെ പാരിലയച്ചതീശന്‍.

പക്ഷെ എനിക്കിതിനൊക്കെ സമയം ഉണ്ട്‌ ബേസിക്‌ നോളജ്‌ ഉണ്ട്‌ ഇതിനെക്കാള്‍ വലിയ ബാങ്കിംഗ്‌ സോഫ്റ്റ്വെയര്‍ ഉണ്ടാക്കി പരിചയം ഉണ്ട്‌ , പവം സാധാരണക്കരന്‍ എന്തോ ചെയ്യും?

ഒരു പരീക്ഷ എന്നു പറഞ്ഞാല്‍ ജയം തോല്‍ വി ഉണ്ട്‌ അല്ലെങ്കില്‍ പിന്നെ പരീക്ഷ എന്തിനു നടത്തുന്നു ആള്‍ പാസ്‌ പോരേ? എന്തിനു പ്രഹസനം? ഇനി വര്‍ക്കേര്‍സ്‌ ഫോറം പറഞ്ഞ പോയിണ്റ്റു കള്‍ ക്കു മറുപടി ൧


ഞാന്‍ ഒരു ബാങ്കില്‍ വന്നു കൌണ്ടറില്‍ ഇരിക്കുന്ന ഒരാള്‍ സ്പീഡല്ല മൌസ്‌ പിടിക്കാന്‍ അറിയില്ല എന്നു പരാതിപ്പെട്ടാല്‍ നിങ്ങള്‍ എന്തു ചെയ്യും ?എന്നെ ഒരു വിധം സമാധാനിപ്പിക്കും ഞാന്‍ റിട്ടണ്‍ കമ്പ്ളെയിണ്റ്റ്‌ തരാതിരിക്കാന്‍ നോക്കും. ഇനി ഞാന്‍ വരുമ്പോള്‍ പെട്ടെന്നു എന്നെ പറഞ്ഞു വിടാന്‍ നോക്കും .

പക്ഷെ ഒരു സ്കൂളില്‍ ഞാന്‍ ഇങ്ങിനെ ചെയ്താല്‍ എണ്റ്റെ കുട്ടിയെ മാനസികമായി പീഡിപ്പിക്കും ഗവണ്‍മണ്റ്റ്‌ ആയാലും മാനേജുമണ്റ്റ്‌ ആയലും ഇപ്പോള്‍ ഈ ബ്ളോഗ്‌ നടത്തുന്നവറ്‍ തന്നെ വിചാരിക്കും ഈ കുരിശ്‌ ഈ പെറ്റി ബൂറ്‍ ഷ്വ എവിടെ നിന്നു വന്നെടാ എന്നു? അല്ലേ. നല്ലവരായ പല അധ്യാപകരും എന്തിനു വെറുതെ സാര്‍ മോനെ ഈ തല്ലിപ്പൊളീ കുട്ടികളൂടെ കൂടെ വിടുന്നു എന്നു ചോദിച്ചു ഒരൊറ്റ അധ്യാപണ്റ്റെ മകന്‍ അവിടെ പഠിക്കുന്നില്ല ഒരു ബാങ്കു ഉദ്യോഗസ്ഥണ്റ്റെ മകന്‍ അവിടെ പഠിക്കുന്നില്ല ഓ എന്‍ വീയുടെ മക്കളും കൊച്ചു മക്കളും കോട്ടണ്‍ ഹില്ലില്‍ അല്ല പഠിച്ചത്‌ .

നമ്മള്‍ ആദറ്‍ശം പ്റ്‍സംഗിക്കും പക്ഷെ അതു മണ്ടന്‍മാറ്‍ ക്കു വേണ്ടി ആണു നമുക്കല്ല, ഡീ പീ ഈ പീയുടെ തല തൊട്ടപ്പന്‍ സുരേഷ്കുമാറ്‍ ഐ പീ എസിണ്റ്റെ മക്കള്‍ മോഡല്‍ സ്കൂളില്‍ അല്ല എസ്‌ എം വീ സ്കൂളില്‍ അല്ല പിന്നെയോ സെണ്റ്റ്‌ തോമസ്‌ മുക്കോലയില്‍ സീ ബീ എസ്‌ സിക്കാണൂ പഠിക്കുന്നത്‌ അപ്പോള്‍ പിന്നെ ഈ പുത്തന്‍ വിദ്യാഭ്യാസം ആറ്‍ ക്കു വേണ്ടി?

പണ്ടൂ ഒരു മൌലവി വിദ്യാഭ്യാസം എന്നു ഉച്ചരിക്കാന്‍ വയ്യാതെ വിദ്യാബ്യാസം ആ നീ പറഞ്ഞപോലെയും പറയാം എന്നു പറഞ്ഞപോലെ ആണൂ ഈ ഗ്രേഡിംഗ്‌ ഇതു പ്റത്യേകിച്ചു ഒരു ഗുണവും ചെയ്യില്ല എനിക്കേറ്റവും രോഷം ഈ ടെക്സ്റ്റ്‌ എഴുതിയവരോടാണൂ.

മലയാളം നല്ല ഒരു പദ്യം ഇല്ല ചൊല്ലാന്‍, സചിദാനന്ദനും ചുള്ളിക്കാടൂം ഒക്കെ ഉണ്ട്‌ താനു, ക്റിഷ്ണഗാഥ ഇത്റയും ബോറന്‍ ഭാഗം ഇതാരു കണ്ടു പിടിച്ചു

റോമില ഥാപ്പറ്‍ രചിച്ച ചില എന്‍ സീ ആറ്‍ ടീ ചരിത്റ പുസ്തകം കമ്യൂണിസ്റ്റുകാറ്‍ ചരിത്റം വളച്ചൊടിച്ചു എന്നു പറഞ്ഞു പ്റക്ഷോഭണം ഉണ്ടാക്കി, അവറ്‍ പത്തിലെ ചരിത്റം ഒന്നു വായിക്കുമോ? പൂച്ച പാലു കുടിക്കുന്നത്‌ അറിയെല്ലന്നാണോ ധാരണ? മോഡല്‍ പരീക്ഷക്കു ചോദിച്ച ചോദ്യം ഒന്നാം കമ്യൂണിസ്റ്റു മന്ത്റി സഭയുടെ നേട്ടങ്ങ്നള്‍ എന്തൊക്കെ എന്നല്ലെ? ഇത്റ ഉളുപ്പില്ലാതെ കുട്ടികളെ കമ്യൂണിസ്റ്റു വല്‍ക്കരിക്കാമോ? അതിനേക്കാള്‍ നേട്ടങ്ങള്‍ സീ പീ രാമസ്വാമി അയ്യറ്‍ കേരളത്തിനു നല്‍കിയില്ലേ? ഇന്നും തിരുവനതപുരത്തു പൊട്ടാതെ കിടക്കുന്ന പൈപ്പു ലയില്‍ സീ പീ ഇട്ടതല്ലേ?

ഇപ്പോള്‍ ബ്ളോഗറ്‍ പറയും , സംഗതി മനസ്സിലായി ഇവന്‍ മറ്റവന്‍ തന്നെ ഉമ്മന്‍ ചാണ്ടീടെ പെറ്റി ബൂറ്‍ഷ്വ .... ഹ ഹ ഹ

വാലുവേഷനില്‍ വെള്ളം ചേറ്‍ക്കുന്നത്‌ ഗവണ്‍മണ്റ്റ്‌ ഓറ്‍ഡര്‍ വഴി അല്ല , ചില പ്റത്യേക ദൂതന്‍മാറ്‍ ഉണ്ട്‌ അതിനു, വാലുവേഷന്‍ കാമ്പില്‍ പങ്കെടുത്ത എല്ലാവറ്‍ക്കും അറിയാം.

നമുക്കു പണ്ടു ഉണ്ടായിരുന്ന ഒരു കഴിവാണൂ മലയാളം അക്ഷരം എല്ലാം അറിയാം എഞ്ചുവടി പന്ത്റണ്ടു വരെ അറിയാം , ഇതിപ്പോള്‍ എസ്‌ എസ്‌ എല്‍ സീ ജയിച്ച എത്റ പേറ്‍ക്കു അറിയാം?

N.J Joju said...

ഓഫിനു മാപ്പ്. പക്ഷേ എഴുതാതെ വയ്യല്ലോ.

"പൈതഗോറസിനു വളരെ നാള്‍‍ മുന്‍പു തന്നെ കേരളത്തിലെ ആശാരിമാര് പൈതഗോരസ് തങ്ങളുടെ പ്രായോഗിക പരിഞാനത്തിന്റെ ഭാഗമാക്കിയിരുന്നു."

വീരവാദമെന്നോ ആര്‍ഷസംസ്കാരദുരഭിമാനം എന്നോ പറയാവുന്ന സാധനം. എന്തിനെക്കുറിച്ചാണെങ്കിലും ന്റെ ഉപ്പാപ്പായ്ക്ക് ആനയുണ്ടായിരുന്നൂ പോലൊരു പറച്ചില്‍.

പൈഥഗോറസ് തിയറം മട്ടത്രികോണം ഉണ്ടാക്കാന്‍ പഠിപ്പിയ്ക്കുന്നതല്ല എന്നു മനസിലാക്കുക. നീളത്തിലുള്ള പട്ടികകഷണങ്ങള്‍ വച്ചുനോക്കി ആവശ്യത്തിനു നീളത്തില്‍ മുറിച്ചെടുക്കാന്‍ സൌകര്യമുള്ള ആശാരിയെ സംബന്ധിച്ചിടത്തൊളം പൈഥഗോറസ് തിയറം ആവശ്യമായേ വരുന്നില്ല.
എങ്കില്‍ പിന്നെ കടലാസില്‍ മട്ടത്രികോണം വരച്ചു പഠിയ്ക്കുന്ന മൂന്നാംക്സ്ലാസുകാരനും ക്ലാസിലേ പോകാതെ മട്ടത്രികോണം വരക്കാന്‍ കഴിയുന്നവനുമൊക്കെ പൈതഗോറസ് തിയറത്തിന്റെ പ്രായോഗിക പരിഞാനത്തിന്റെ ഭാഗമാക്കി എന്ന് അവകാശപ്പെടാമല്ലോ.

ഇന്ത്യക്കാര്‍ക്ക് പൈതഗോറസ് തിയറത്തിന്റെ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരുന്നൂ എന്നതിനു തെളിവുകളുണ്ട്. അത് ഇന്ത്യക്കാരുമാത്രമല്ല പുരാതന നാഗരികതകളില്‍ പലര്‍ക്കും ഇതൊക്കെ അറിയാമായിരുന്നൂ. ഇതൊക്കെ ഞാന്‍ സമ്മതിയ്ക്കും. പക്ഷേ പൈഥഗോറസ് തിയറത്തിന്റെ പ്രായോഗിക പരിജ്ഞാനം ആശാരിമാര്‍ക്ക് അറിയാമെന്നോ ആശാരിമാര്‍ അറിയണമെന്നോ പറയുന്നതിന്റെ ലോജിക്ക് പിടികിട്ടിയിട്ടില്ല.

Anonymous said...

THE KERALA STATE HIGHER EDUCATION COUNCIL ന്റെ വകയായി പ്രസിദ്ധീകരിച്ച RESTRUCTURING UNDERGRADUATE EDUCATION എന്നതിന്റെ ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ടിന്റെ ലിങ്ക്

വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഒക്കെ ഉണ്ടെന്ന് തോന്നുന്നു. ഓടിച്ചു നോക്കിയതേ ഉള്ളൂ.

-പല അധ്യാപകരും എന്തിനു വെറുതെ സാര്‍ മോനെ ഈ തല്ലിപ്പൊളീ കുട്ടികളൂടെ കൂടെ വിടുന്നു എന്നു ചോദിച്ചു.-

കണ്ടിട്ടില്ല ഞാനീവിധം മലര്‍-
ച്ചെണ്ടുപോലൊരു മാനസം,
എന്തൊരദ്ഭുതസ്നേഹസൗഭഗം!
എന്തൊരാദര്‍ശസൗരഭം!

Anonymous said...

സംശയം.സംശയം.സംശയം..

ക്രൈസ്റ്റ് നഗറില്‍ പഠിക്കുന്ന കുട്ടിയുടെ കാര്യമല്ലേ ലീനു പറയുന്നത്? സര്‍ക്കാര്‍ സ്കൂളിനേക്കാല്‍ കഷ്ടമാണോ അവിടെ? അതോ പഠിക്കുന്നത് അവിടെയും എഴുതിയിരിക്കുന്ന കുറ്റം മുഴുവന്‍ സര്‍ക്കാര്‍ സ്കൂളിന്റെയുമാണോ? കുട്ടി എവിടെ പഠിക്കുന്നു എന്നത് തര്‍ക്കത്തിനിടയില്‍ മറന്നു പോയോ? :)

സര്‍ക്കാര്‍ വിദ്യാലയമേ,

കുറ്റപ്പെടുത്തലിന്‍ കൂരമ്പേല്‍ക്കാം പട-
ച്ചട്ട നീ വേഗം തിരഞ്ഞുകൊള്ളൂ!

ഫോറമേ നന്ദി..നാട്ടില്‍ പോകുന്നു..ബൈ ബൈ..

മാവേലി കേരളം said...

‘പിന്നെ എല്ലം ഈസി ആയിരുന്നു .മാവേലി കേരളം കണ്ണു കടിച്ചിട്ട്‌ കാര്യമില്ല പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം പലതും നല്‍കിയല്ലെ മനുഷ്യനെ പാരിലയച്ചതീശന്‍.‘

കണ്ണൂ കടിക്കുക എന്നു പറഞ്ഞാല്‍ ഒരാള്‍ക്കു നേടാന്‍ കഴിയാത്ത കാര്യം മറ്റൊരാള്‍‍ നേടുംമ്പോഴുണ്ടാകുന്ന അസൂയ. അതല്ലേ?

എന്നു പറഞ്ഞാല്‍ ലീനുന്റെ മകന്റെ നേട്ടത്തില്‍ എനിക്ക് അസൂയ :) അങ്ങനെ തോന്നാനുള്ള കാരണം?

എഴുതിയിരിക്കുന്ന വിവരങ്ങള്‍ മനസിലാക്കി അതിനു കമന്റിടൂ.

‘പക്ഷെ എനിക്കിതിനൊക്കെ സമയം ഉണ്ട്‌ ബേസിക്‌ നോളജ്‌ ഉണ്ട്‌ ഇതിനെക്കാള്‍ വലിയ ബാങ്കിംഗ്‌ സോഫ്റ്റ്വെയര്‍ ഉണ്ടാക്കി പരിചയം ഉണ്ട്‌ , പവം സാധാരണക്കരന്‍ എന്തോ ചെയ്യും?‘

അതോ താങ്കള്‍ക്കു കൂടുതല്‍ സമയമുള്ളതുകോണ്ടും ബെസിക്ക് നോളജു ഉള്ളതുകൊണ്ടും താങ്കളോടു കുശുമ്പുണ്ടായെന്നോ? :)

കേരളത്തിലെ അവസരം കിട്ടാത്ത പാവപ്പെട്ട വിദ്യാര്‍ഥികളോട് എനിക്കു സഹതാപമുള്ളത് മനുഷ്യത്വത്തിന്റെ പേരീലാണ്‍്. അവസരം നിഷേധിക്കപ്പെട്ട അവരെ ‘കഴിവില്ലാത്തവര്‍‘ എന്നു കുറെ കഴിവുകൂടുതലുണ്ടെന്നു ഭാവിക്കുന്നവര്‍ തരം താഴ്ത്തുമ്പോള്‍ ആ പാവങ്ങള്‍ അതറീയുന്നതുപോലുമില്ല. അവര്‍ക്കു ബ്ലോഗില്ല, കമ്പ്യൂടരോ ഇന്റര്‍നെറ്റോ ഇല്ല. അതുകൊണ്ട് ബ്ലോഗില്‍ അവര്‍ക്കു ഞാന്‍ ശബ്ദം കൊടുത്തു.അതെന്റെ മനുഷ്യത്വമായ കടമയാണ്.

പിന്നെ താങ്കള്‍ കൂടുതല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനഥ്തില്‍ കേരളത്തിലെ ‘കഴിവുള്ള്’ വിദ്യാര്‍ഥികളോടു സഹതാപമേ ഉള്ളു.

ലേബര്‍ ഇന്ത്യ. സിലബസും,കരിക്കുലവും, പാഠ്യ കണ്ടന്റുകളും എല്ലാം ഒരുക്കുന്ന എതിരില്ലാത്ത ഒരു മൊണോപ്പളി സ്ഥാപനം. ഒരു സ്റ്റേറ്റീന്റെ വിദ്യാഭ്യാസം എങ്ങനെ വേണം,കുട്ടികള്‍ എങ്ങനെ എന്തു പരീക്ഷയെഴുതണം എന്നൂ വരെ തീരുമാനിക്കാന്‍ ക്കഴിവുള്ള ഒരു മത്സരവും അനുഭവീക്കാത്ത ഒരു സ്ഥാപനം. അതും അമേര്‍ക്കന്‍ വിദ്യാഭ്യാസരീതികളെ പിന്ന്താങ്ങുന്ന ഒരു ഫിലോസഫിയില്‍ വിശ്വസിക്കുന്ന സ്ഥാപന്നം.
(സ്കൂള്‍ മാസ്റ്ററുടെ വെബ് പേജ് കണ്ടുകിട്ടാന്‍ കഴിഞില്ല)
ലേബര്‍ ഇന്ത്യപറയുന്നതിനപ്പുറം അദ്ധ്യാപകര്‍ക്കോ, വിദ്യാര്‍ഥികള്‍ക്കോ, വിദ്യാഭ്യാ‍സ വിചക്ഷണാമാര്‍ക്കോ ഒന്നുമറിയില്ല എന്നുള്ള സാഹചര്യം താങ്കള്‍ തന്നെ വെളിപ്പെടുത്തിയല്ലോ?

SOCIAL CONSTRUCTIVISM ആണ്‍് കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ആദര്‍ശം എന്ന് കരിപ്പാറ സുനീലിന്റെ ബ്ലോഗില്‍ നിന്നു വായിച്ചപ്പോല്‍ ഞാന്‍ അതു നല്ല ഒരു നീക്കമാണല്ലൊ എന്നോര്‍ത്തു. ലബര്‍ ഇന്ത്യയുടെ വെബ്പേജില്‍ പോയി വായിച്ചു കഴിഞ്ഞപ്പോഴല്ലേ ഇതു സംഗതി വേറെ ആണ്‍് എന്നു മനസിലായത്.

“We, in LABOUR INDIA, strive to help the student community achieve their highest potential and to make them globally competent, and thus to bring happiness to themselves and the society


That is to achieve the potential that is already present in the learner which is a social construct depending on his/her socio-economic background. This in my understanding is social constructivism of a capitalist system.

What is its applicability in a state where there is a huge divide between learners in terms of their socio-economic background? The social constructivism that is needed there is the one that can develop through social interaction and communication. This is the basis for group formation and group discussion. It entails a much more humanitarian approach.

A non-humanitarian educational system can create some 'intellectuals' who can become the best service men and women to the local and global markets but it cannot create any social, communal, national or international leaders. Hence it is in no way an enviable system of education.





.

Unknown said...

പ്രിയ രമണന്‍ ക്രൈസ്റ്റു നഗര്‍ ഒരു അണ്‍ എയിഡഡ്‌ സ്കൂള്‍ ആണു, അവിടെ കൂടുതല്‍ പഠിപ്പിക്കുന്നത്‌ പെണ്ണുങ്ങള്‍ ആണു ആണ്‍ അധ്യാപകര്‍ കുറവു, ഇവറ്‍ക്കു തന്നെ മോഡല്‍ സ്കൂളിലെ മഹാരഥന്‍മാരുമയി കമ്പയര്‍ ചെയ്താല്‍ ദാവീദും ഗോലിയാത്തും, ഇവര്‍ ഒരു ട്രെയിനിങ്ങിനു ചെന്നാല്‍ അവരെ ആട്ടിപ്പായിക്കുന്നു. സര്‍ക്കാര്‍ അയിഡഡ്‌ അധ്യാപകര്‍ കാര്‍മല്‍ സ്കൂളിലെ ചില പെണ്‍ റ്റീച്ചര്‍ മാര്‍ ഡീ ഈ ഒയോ മറ്റോ പുതിയ ഗ്രേഡിങ്ങിനെ പറ്റി വാച്ച ഒരു ട്രെയിനിംഗ്‌ അറ്റന്‍ഡു ചെയ്യാന്‍ ചെന്നിട്ട്‌ അവരെ സംഘടന ബലത്താല്‍ അറ്റന്‍ഡു ചെയ്യിക്കാതെ കരയിച്ചു പറഞ്ഞു വിട്ടൂ (പത്റത്തില്‍ വായിച്ചതാണൂ).

ഞാന്‍ ഒരു മലയാളം മീഡിയം പ്റോഡക്ട്‌ ആണൂ ഗവണ്‍മണ്റ്റ്‌ മോഡല്‍ സ്കൂളില്‍ പഠിച്ചു അന്നത്തെ എസ്‌ എസ്‌ എല്‍ സീ സ്കൂള്‍ ആന്‍ഡ്‌ താലൂക്ക്‌ ടോപ്പായിരുന്നു പക്ഷെ കോളേജില്‍ ചെന്നപ്പോള്‍ അമ്പെ പരാജയപ്പെട്ടൂ കാരണം ഇംഗ്ളീഷ്‌ മാധ്യമം ആയ അധ്യാപനം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കെമിസ്റ്റ്റിക്കു അന്‍പതു കിട്ടിയ എനിക്കു +1 നു കിട്ടിയത്‌ വെറും 4 , ത്വരണം എന്നു പറഞ്ഞു എസ്‌ എസ്‌ എല്‍ സ്കിക്കു പഠിച്ചതാണൂ ആക്സിലറേഷന്‍ പ്റവേഗം എന്നു പറഞ്ഞതാണു വെലോസിറ്റി എന്നു മനസ്സിലായപ്പോഴ്‌ പീ ഡീ സി കഴിഞ്ഞു ഈ ഗതി എണ്റ്റെ മകനു വരരുത്‌ അതിനാല്‍ അവന്‍ ഇംഗ്ളീഷ്‌ മീഡിയം പഠിക്കണം അതേ സമയം മലയാളവും പഠിക്കണം അതുകൊണ്ട്‌ സീ ബീ എസ്‌ സിക്കു വിടാതെ കേരള സിലബസ്‌ ഇംഗ്ളീഷ്‌ മീഡിയത്തിനു വിട്ടു. എണ്റ്റെ ഭാര്യ ഐ സീ എസ്‌ സി ആള്‍ സെയിണ്റ്റ്സു പ്റോഡക്ടിണ്റ്റെ അപേക്ഷകളെ ത്റ്‍ണവല്‍ഗണിച്ചു.

കുത്തകകളെയും ക്റിസ്ത്യന്‍ മതമേധാവികളെയും കാശുകൊടുത്തുള്ള വിദ്യാഭ്യാസത്തെയും മനസ്സില്‍ വെറുത്തിരുന്നതിനാല്‍ ഒരു റിസ്ക്‌ എടുത്തതാണു മോഡല്‍ സ്കൂളില്‍ ചേറ്‍ക്കാന്‍ കാരണം അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ എന്ന പാട്ടു അപ്പോഴെ ഭാര്യ പാടി കേള്‍പ്പിച്ചതായിരുന്നു.

കുട്ടിയെ മാറ്റാന്‍ കാരണം എണ്റ്റെ കേരളത്തിനു വെളിയിലെ പോസ്റ്റിംഗ്‌ കൂടി ആണു ജീവിതത്തില്‍ ചെയ്ത നല്ല ഒരു തീരുമാനം ആയി അതു ഇപ്പോള്‍ ഞാന്‍ കരുതുന്നു. അണ്‍ എയിഡഡ്‌ സ്കൂളിണ്റ്റെ പ്റത്യേകത അവറ്‍ കുട്ടിയുടെ സ്വഭാവം പെരുമാറ്റം ടെസ്റ്റു പേപ്പറിണ്റ്റെ മാറ്‍ ക്കു പെറ്‍ ഫോറ്‍മന്‍സു കുറഞ്ഞാല്‍ അക്കാര്യം എന്നിവ ഉടന്‍ ഉടന്‍ നമ്മളെ അറിയിക്കും മോഡല്‍ സ്കൂളില്‍ ഓണ പരീക്ഷയുടെ പേപ്പറ്‍ വാല്യൂ ചെയ്യാതെ അധ്യാപകന്‍ കൊണ്ടു കളഞ്ഞു ഇതൊക്കെ ചെന്നു പറയുമ്പോള്‍ ആ സറ്‍ക്കാറ്‍ മനോഭാവം ആ ഇവിടെ ഇങ്ങിനെ ഒക്കെയാ വേണേല്‍ പഠിച്ചാല്‍ മതി എന്ന മനോഭാവം, സറ്‍ക്കാറ്‍ ജോലി ആനപ്പുറത്തിരിക്കുന്നതാണെന്ന ധാറ്‍ഷ്ട്യം , സ്വന്തം കാല്‍ക്കീഴിലെ മണ്ണാണു ഒലിക്കുന്നതെന്നു ഇവറ്‍ അറിയുന്നില്ല ഇതാണു യഥാറ്‍ത്തത്തില്‍ ജനം മനസ്സിലാക്കേണ്ടത്‌ ഇരുപതിനായിരം ശമ്പളം വാങ്ങി ഒന്നും പഠിപ്പിക്കാതെ കുട്ടികളോടു എടാ പുസ്തകത്തില്‍ ഉള്ളതൊന്നും അല്ല ചോദിക്കുന്നത്‌ എന്ന ഒരു ആറ്റിറ്റ്യൂഡ്‌ ഇതു തെക്കന്‍ ജില്ലകളില്‍ ആണു വ്യാപകം ഉത്തര ജില്ലക്കാര്‍ നന്നായി പഠിപ്പിക്കുന്നവറ്‍ അണെന്നാണു എണ്റ്റെ നിഗമനം, ഇവരെ കൊണ്ടൂ പുതിയ സമ്പ്റദായം നല്ലതെങ്കില്‍ അതു അല്ലെങ്കില്‍ പഴയതു പക്ഷെ സറ്‍ക്കാറ്‍ പണം കൊടുതാല്‍ ജോലി ചെയ്യിക്കണം ഇതാണു എണ്റ്റെ വാദഗതി. പഠിപ്പിച്ചു കുട്ടികളെ അവനവണ്റ്റെ കഴിവില്‍ ജയിപ്പിക്കണം അല്ലാതെ ഞാന്‍ ഭരിക്കുമ്പോള്‍ തൊണ്ണൂറ്റി അഞ്ചു കിട്ടണം എന്നു ആദ്യമേ അങ്ങു നിശ്ചയിക്കുകയും ചെരുപ്പിനു ഒപ്പിച്ചു കാല്‍ മുറിക്കാന്‍ അധ്യാപക സംഘടനകള്‍ കൂട്ടു നില്‍ക്കുകയും ഇതിവിടെ അനുവദിക്കാന്‍ പാടില്ല. ഗ്രേഡിംഗ്‌ തുടങ്ങിയപ്പോഴേ മാറ്‍ ക്കു ഭീമമായി കുറഞ്ഞു അന്നു നാലകത്തു സൂപ്പി മാറി ഇ ടീ മുഹമ്മദ്‌ ബഷീറ്‍ മന്ത്റി ആയ സമയം ആണൂ പുള്ളി ആകെ ബേജാറായി എന്നിട്ടും ഇതുപോലെ ബ്ളാറ്റണ്റ്റ്‌ ആയി മാറ്‍ക്കു കൂട്ടീ ഇട്ടിട്ടില്ല സബ്ജക്ടിവിറ്റി കറക്ഷന്‍ എന്ന പേരില്‍ രണ്ടു മാറ്‍ ക്കു അന്നു കൊടുത്തു മന്ത്റി നിറ്‍ദേശിച്ചതു കൊണ്ട്‌ കാരണം മോഡറേഷന്‍ ഒഴിവാക്കാന്‍ ആണു ഗ്രേഡിംഗ്‌ കൊണ്ടു വന്നത്‌ ആ പേരു ഉപയോഗിക്കന്‍ പറ്റില്ല , വളയത്തില്‍ കൂടി ആദ്യം ചാടി പക്ഷെ ഇപ്പോള്‍ വളയമേ ഇല്ല ഇനി പരീക്ഷയും നിറ്‍ത്താനുള്ള ശ്റമം ആണൂ അണിയറയില്‍ പേപ്പറ്‍ എട്ടാക്കാന്‍ പോകുന്നു , പരീക്ഷക്കു ഗ്യാപ്‌ കൊടുക്കുന്നു, മന്ത്റി സ്കൂളില്‍ ചെന്നു വെള്ളം കൊടുക്കുന്നു, എസ്‌ എസ്‌ എല്‍ സി എന്താ ഇപ്പോള്‍ ഉണ്ടായതാണോ. എട്ടാം ക്ളാസ്‌ ഒമ്പതാം ക്ളാസ്‌ ഇവയിലെ പോറ്‍ഷന്‍ കൂടീ പഠിച്ചു അഞ്ചു ദിവസം കൊണ്ട്‌ രാവിലെയും ഉച്ചക്കും പരീക്ഷ എഴുതി ആണൂ ഞാന്‍ ജയിച്ചത്‌ അതിണ്റ്റെ സ്റ്റാന്‍ ഡേറ്‍ഡ്‌ എനിക്കുണ്ട്‌, എണ്റ്റെ കൂടെ പഠിച്ചു തോറ്റ പൈത ഗോറസ്‌ സന്തതികള്‍ ഇന്നു വലിയ അബ്കാരികളും ഹോണ്ട സിറ്റിയില്‍ നടക്കുന്നവരും ആണു വലിയ മിടുക്കന്‍ ആയിരുന്ന ഞാന്‍ ഇപ്പോഴും സ്കൂട്ടറില്‍ ആണു നടക്കുന്നത്‌, കാറ്‍ത്തികേയന്‍ നായരുടെ വാദഗതി അനുസരിച്ചു എല്ലവരെയും ജയിപ്പിച്ചു വിട്ടാല്‍ ഈ അബ്കാരികളും പൊളിറ്റീഷ്യനും ഒക്കെ ആയി പറന്നു നടക്കാനുള്ള ബാക്ക്‌ ബഞ്ചേറ്‍സിണ്റ്റെ അവകാശം നശീപ്പിക്കുക ആണൂ.

Anonymous said...

പുതിയ അക്കാദമികവര്‍ഷം ആരംഭിക്കുകയാണ്. സ്കൂള്‍ അന്തരീക്ഷം സചേതനമാക്കുന്നതിനായി സ്കൂളുകളിലേക്ക് എത്തിച്ചേരുന്ന പഠിതാക്കളായ മുഴുവന്‍ കൂട്ടുകാര്‍ക്കും അധ്യാപക സുഹൃത്തുക്കള്‍ക്കും സ്വാഗതം.

വിദ്യാഭ്യാസപ്രക്രിയയെ ആകെ സമൂഹം വിലയിരുത്തുക കുട്ടികളിലൂടെയാണ്. അതിനാല്‍ പൊതുവിദ്യാലയങ്ങളെക്കുറിച്ചുള്ള അഭിപ്രായരൂപീകരണത്തില്‍ കുട്ടികളുടെ പങ്ക് പ്രധാനമാണ്. ആത്മവിശ്വാസവും അറിവും ആര്‍ജിക്കാനും സര്‍ഗാത്മകത പ്രകാശിപ്പിക്കാനും സാമൂഹ്യബോധം നേടാനും വിദ്യാഭ്യാസപ്രക്രിയയിലൂടെ കഴിയണം. അറിവ് അതിജീവനത്തിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായ ഇന്നത്തെ ലോകക്രമത്തില്‍ അറിവ് ആര്‍ജിക്കാനും പ്രശ്നസന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനുമുള്ള ശേഷി നേടുക എന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നതിന്റെ ഒരു പ്രധാനഘടകം ഇതാണ്.

ഉണര്‍വിന്റേതായ ഒരു വര്‍ഷമാണ് കടന്നുപോയത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രോത്സാഹജനകമായിരുന്നു. അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവരും അധ്യാപക-രക്ഷാകര്‍തൃസമിതികള്‍, തദ്ദേശഭരണകൂടങ്ങള്‍ എന്നിവയും ഈ നേട്ടത്തില്‍ വലിയ പങ്കുവഹിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ഏകോപനത്തിന് അനുപൂരകമായി സ്കൂള്‍തലംവരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് കേരളീയസമൂഹത്തിനാകെ സന്തോഷം നല്‍കുംവിധം അനുകൂലമായി കുട്ടികള്‍ പ്രതികരിച്ചത്. പരീക്ഷാഫലത്തില്‍ ഉണ്ടായ മുന്നേറ്റം ഇന്ന് കേരളീയസമൂഹത്തില്‍ വലിയ ചര്‍ച്ചാവിഷയമാണ്. ജനാധിപത്യവ്യവസ്ഥയില്‍ സംവാദങ്ങള്‍ എപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ദൌര്‍ഭാഗ്യമെന്നുപറയട്ടെ, ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലത്തെപ്പറ്റി നടന്ന ചര്‍ച്ചകള്‍ എല്ലാം ആരോഗ്യകരമെന്ന് പറയുകവയ്യ. കൂടുതല്‍ കുട്ടികള്‍ പാസാകുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിയുന്നതിന്റെ സൂചകമെന്ന് ചിലര്‍ നിരീക്ഷിക്കുകയുണ്ടായി. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസക്രമം വികസിപ്പിക്കാന്‍ ശ്രമിച്ച കാലത്തെല്ലാംതന്നെ വിമര്‍ശനങ്ങളും ഉണ്ടായി എന്നത് കേരളീയ സാമൂഹ്യചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ജനത പോരാട്ടങ്ങളിലൂടെയാണ് മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ പടി ചവിട്ടിക്കയറിയത്. പ്രതിലോമ യാഥാസ്ഥിതിക ശക്തികള്‍ എന്നും അധഃസ്ഥിതര്‍ക്കെതിരായിരുന്നു. സാധാരണക്കാരുടെ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുമ്പോള്‍ അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇപ്പോള്‍ അത് മറ്റൊരുതരത്തില്‍ പ്രതിഫലിക്കപ്പെടുന്നുവെന്നേയുള്ളൂ.

പൊതുവിദ്യാലയങ്ങളിലാണ് കേരളത്തിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും പഠിക്കുന്നത്. ഇവര്‍ക്കെല്ലാം പഠിക്കാനുള്ള ഇടം കേരളീയസമൂഹം ഉണ്ടാക്കിക്കൊടുത്തു. എന്നാല്‍, ക്ളാസുമുറിയില്‍ സാമൂഹ്യനീതി, അവസരതുല്യത എന്നിവ ഉറപ്പാക്കാന്‍ നമുക്കു വേണ്ടത്ര കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ, ഒന്നാംക്ളാസില്‍ എത്തുന്നവരില്‍ വലിയൊരുവിഭാഗം പാതിവഴിയില്‍ വച്ചുതന്നെ പൊതുവിദ്യാഭ്യാസത്തോട് വിടപറഞ്ഞുകൊണ്ടിരുന്നു. ഈ ദുഃസ്ഥിതി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിനുള്ള ഫലവും കണ്ടു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസമേഖലയ്ക്ക് മുന്നേറ്റത്തിന്റെ അനുഭവങ്ങളാണ് ചൂണ്ടിക്കാട്ടാനുള്ളത്.

ഈ മുന്നേറ്റത്തെ ജനകീയ കൂട്ടായ്മയിലൂടെ അര്‍ഥവത്താക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. വിദ്യാര്‍ഥികളാകട്ടെ, അതിനോട് വളരെ ക്രിയാത്മകമായി പ്രതികരിക്കുകയുംചെയ്തു. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന നിഷേധാത്മക ചര്‍ച്ചകള്‍ കുട്ടികളുടെ പഠനത്തെ ഒരുകാരണവശാലും ബാധിച്ചുകൂടാ. അതേസമയം, ചര്‍ച്ചകളിലൂടെ ക്രിയാത്മക വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നാല്‍ അത് നമുക്ക് ഉള്‍ക്കൊള്ളുകയുംചെയ്യാം. വിദ്യാഭ്യാസംകൊണ്ട് നാം വിഭാവനംചെയ്യുന്ന ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനാകുന്ന തരത്തിലാകണം പുതിയ അക്കാദമിക വര്‍ഷം. ജനാധിപത്യബോധം, സഹിഷ്ണുത, പരസ്പരവിശ്വാസം, തെറ്റിനെ ചോദ്യംചെയ്യാനുള്ള മനോഭാവം, ധാര്‍മികമൂല്യങ്ങള്‍, കൂടുതല്‍ ശരിയിലേക്കുള്ള ശാസ്ത്രീയമായ അന്വേഷണം, അനുതാപം, കൂട്ടായ്മാ മനോഭാവം ഇവയൊക്കെ നേടാന്‍ കുട്ടികള്‍ക്ക് കഴിണം. അതോടൊപ്പം പരമപ്രധാനമാണ് ജ്ഞാനസമ്പാദനവും തൊഴിലെടുക്കാനുള്ള ശേഷിനേടലും. കുട്ടികളുടെ പെരുമാറ്റവും വളര്‍ച്ചയും സസൂക്ഷ്മം സമൂഹം വിലയിരുത്തുന്നുണ്ട് എന്ന് നാം തിരിച്ചറിയണം. ഇതിനെല്ലാം സഹായകമായ തരത്തില്‍ നമ്മുടെ സ്കൂള്‍ അന്തരീക്ഷം മാറേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ അക്കാദമികവര്‍ഷം നാം നടത്തിയത്.

200 പ്രവൃത്തിദിനങ്ങള്‍ കുട്ടികളുടെ അവകാശമായി അംഗീകരിച്ചു. ആധുനിക ബോധനരീതികള്‍ പരിചയപ്പെടാന്‍ സഹായകമാകുംവിധം മുഴുവന്‍ അധ്യാപകരെയും ഉള്‍ക്കൊണ്ട് അധ്യാപക പരിശീലനം നടത്തി. പരീക്ഷാഫലത്തില്‍ പിന്നോക്കംനിന്ന 104 വിദ്യാലയങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതി തുടര്‍ന്നു. എസ്എസ്എ പദ്ധതി കൂടുതല്‍ മികവുള്ളതാക്കി മാറ്റി. പഠനബോധനത്തിനായി പുതിയ രീതിശാസ്ത്രം വികസിപ്പിക്കാനായി നൂറ് ഗ്രാമപഞ്ചായത്തുകളെ കേന്ദ്രീകരിച്ച് 'നൂറ്റുക്ക് നൂറ്' പദ്ധതി നടപ്പാക്കി. രാജ്യത്താദ്യമായി സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ജനപങ്കാളിത്തത്തോടുകൂടി കേരള പാഠ്യപദ്ധതിചട്ടക്കൂട് രൂപീകരിച്ചു. സ്കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കുന്നതിന് നടപടി കൈക്കൊണ്ടു. സ്കൂളുകളില്‍ ഐടി പരീക്ഷയ്ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഏര്‍പ്പെടുത്തി. മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാലയാധികൃതര്‍ക്ക് വിദ്യാഭ്യാസ മാനേജ്മെന്റില്‍ പരിശീലനം നല്‍കി. വിദ്യാഭ്യാസവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയാകെ ഏകോപിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കൈക്കൊണ്ടു.

കാര്യക്ഷമതാവര്‍ഷത്തിന്റെ ഭാഗമായി നടന്നുവന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മിഴിവുള്ളതാക്കി മാറ്റി സുസ്ഥിരമാക്കുക എന്നതാണ് ഈ അക്കാദമിക വര്‍ഷത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുക. കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താനും ഭൌതികസാഹചര്യങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കുന്നതാണ്. എസ്എസ്എയുടെ സഹകരണത്തോടെ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ സൌജന്യമായി നല്‍കാന്‍ ഗവമെന്റ് തീരുമാനിച്ചിട്ടുണ്ട്. 34 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 18 ലക്ഷത്തോളം ആകുട്ടികള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി ആദ്യമായി സൌജന്യ പാഠപുസ്തകം ലഭിക്കുന്നതാണ്. കുട്ടിയുടെ ആരോഗ്യസംരക്ഷണം ഒരു പ്രധാന അജന്‍ഡയായി എടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ മുഴുവന്‍ കുട്ടികളെയും വൈദ്യപരിശോധന നടത്താന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും സമ്പൂര്‍ണ കായികക്ഷമതാ പദ്ധതി നടപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചു. നീന്തല്‍ പരിശീലനം ഇതിന്റെ ഭാഗമാണ്. ഉച്ചഭക്ഷണപദ്ധതി ഘട്ടംഘട്ടമായി ഹൈസ്കൂള്‍ ക്ളാസുകളിലേക്ക് വ്യാപിപ്പിക്കുകയുംചെയ്യും. കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കുന്നതിന് പുസ്തകങ്ങള്‍ രണ്ടുഭാഗമായി അച്ചടിക്കാനും പരീക്ഷാഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗായും തുടര്‍മൂല്യനിര്‍ണയം ഉണ്ടെന്നത് പരിഗണിച്ചും ഒരുവര്‍ഷത്തെ പരീക്ഷകളുടെ എണ്ണം മൂന്നിനുപകരം രണ്ടായി കുറയ്ക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഒന്നാം ക്ളാസുമുതല്‍ എല്ലാ കുട്ടിക്കും ഇംഗ്ളീഷ് പഠിക്കാനുള്ള സൌകര്യവും ആദ്യമായി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷംമുതല്‍ ലഭിക്കുകയാണ്. പരിസ്ഥിതി അവബോധം വളര്‍ത്താന്‍ സഹായകമായ 'എന്റെ മരം' പദ്ധതി വമ്പിച്ച വിജയമായിരുന്നു. മരത്തോടൊപ്പം കുട്ടിയുടെ അവബോധവും വളരുന്നു എന്നതിനുള്ള തെളിവാണ് വിദ്യാര്‍ഥികളുടെ 'എന്റെ മരം' കൈപ്പുസ്തകക്കുറിപ്പുകള്‍. മരങ്ങളും സസ്യലതാദികളും ജീവജാലങ്ങളും ഒക്കെ അധിവസിക്കുന്ന ഈ സമൂഹത്തിനെക്കുറിച്ച് അന്വേഷിക്കാനും അറിയാനും സഹായിക്കുന്ന 'മണ്ണെഴുത്ത്' കൈപ്പുസ്തകം അഞ്ചുമുതല്‍ ഒമ്പതുവരെ ക്ളാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ വര്‍ഷം നല്‍കുന്നു. 'എന്റെ മരം' പദ്ധതിയുടെ തുടര്‍ച്ചയായി ഈ വര്‍ഷം അഞ്ചാംക്ളാസില്‍ എത്തുന്ന കുട്ടികള്‍ക്ക് മരത്തൈ നല്‍കുന്നുണ്ട്. തന്റെ ചുറ്റുപാടും നടക്കുന്നതിനെയെല്ലാം പഠനപ്രവര്‍ത്തനമാക്കുന്ന അന്വേഷണാത്മക പഠനരീതി കൂടുതല്‍ കാര്യക്ഷമമാക്കാനും ഓരോ വിദ്യാര്‍ഥിയുടെയും കഴിവിനെ ഏറ്റവും ഉയര്‍ന്നതലത്തിലേക്ക് വളരാന്‍ സഹായകമായ പഠനക്രമവും പഠനബോധനരീതിയും അതിലുപരി പഠനാന്തരീക്ഷവും വികസിപ്പിക്കാനും നമുക്ക് കഴിയണം. അത്തരം അന്തരീക്ഷം സൃഷ്ടിക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം അധ്യാപകര്‍, രക്ഷിതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരും പൊതുസമൂഹം, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയും ശ്രമിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് എസ്എസ്എയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന 'മികവ് 2008'.

കേരളത്തിലെ ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രമാകണം. അതിനാവശമായ മെച്ചപ്പെട്ട പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും നാം കൂട്ടായി ശ്രമിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തില്‍ ഓരോ കുട്ടിയുടെയും കഴിവിനെ മിഴിവുള്ളതാക്കിത്തീര്‍ക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന സജീവവും സന്തോഷകരവും സര്‍ഗാത്മകവുമായ ഒരു അക്കാദമിക വര്‍ഷം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന കാഴ്ചപ്പാട് കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാന്‍ നമുക്ക് കൂട്ടായി യത്നിക്കാം.

Suvi Nadakuzhackal said...

ഒന്നാം ക്ലാസ്സ് മുതല്‍ എല്ലാവരെയും ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള തീരുമാനം നല്ലതാണു. പ്രത്യേകിച്ചും കാര്യമായി യാതൊരു വിധ വ്യവസായങ്ങളും തൊഴിലവസരങ്ങളും ഉണ്ടാകാത്ത കേരളത്തില്‍. എല്ലാ കുട്ടികള്‍ക്കും കുറച്ചു കൂടി അവസരങ്ങള്‍ കിട്ടും.

തമിഴ്നാട് സര്‍ക്കാര്‍ ഈയിടെ ചെയ്തത് പോലെ എഞ്ചിനീയറിംഗ്/മെഡിസിന്‍ അഡ്മിഷന്‍ +2 വിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആക്കുക കൂടി ചെയ്യേണ്ടതാണ്. അങ്ങനെ ആകുമ്പോള്‍ ഇപ്പോഴത്തെ പോലെ എന്ട്രന്‍സ് കോച്ചിങ്ങിനു പോകുന്ന പണക്കാര്‍ക്ക് മാത്രം കിട്ടുന്ന എഞ്ചിനീയറിംഗ്/മെഡിസിന്‍ അഡ്മിഷന്‍ കുറച്ച് കൂടി സാധാരണക്കാര്‍ക്ക്‌ ലഭ്യമാകും.

സ്വന്തമായി ഫീസ്‌ കൊടുത്തു പഠിക്കാന്‍ കഴിവുള്ള ഇവിടുത്തെ കുട്ടികള്ക്ക് നമ്മള്‍ പൊതു ജനത്തിന്റെ ചിലവില്‍ വിദ്യാഭ്യാസം കൊടുക്കുന്നത് എന്തിനെന്നു എനിക്ക് മനസ്സില്‍ ആകുന്നില്ല. പ്രത്യേകിച്ചും സാമ്പത്തികമായി വളരെ ഞെരുക്കം കൊള്ളുന്ന കേരളത്തെ പോലെ ഒരു സംസ്ഥാനത്ത്. പണി ചെയ്യാതെ ഉഴപ്പി ശമ്പളം മേടിക്കുന്ന കുറച്ചു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്ക്ക് മാത്രമെ ഇതു കൊണ്ട് പ്രയോജനം ഉള്ളൂ.

സര്‍ക്കാര്‍ സ്കൂളുകള്‍ തന്നെ ഒരു അനാവശ്യം ആണ്. നമ്മള്‍ നമ്മുടെ ചുറ്റും നോക്കിയാല്‍ സ്വക്കര്യ സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകളെ കാലും കുറഞ്ഞ മുതല്‍ മുടക്കില്‍, കുറഞ്ഞ ചിലവില്‍ അവയെക്കളും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നത് കാണാന്‍ സാധിക്കും. സാമ്പത്തികമായി ബുധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കാന്‍ അവര്ക്കു സ്കോലര്‍ഷിപ്പുകളോ മറ്റോ നേരിട്ടു നല്‍കിയാല്‍ മതിയാകും. അവരുടെ മാതാ പിതാക്കള്‍ ആഗ്രഹിക്കുന്ന സ്കൂളില്‍ ചേര്ന്നു പഠിക്കാന്‍ കുട്ടികളെ അനുവദിക്കണം. ഇങ്ങനെ വിദ്യാഭ്യാസ സഹായം തേടേണ്ട കുട്ടികള്‍ കേരളത്തിലെ വിദ്യാര്തികളില്‍ പകുതിയില്‍ താഴെയേ കാണുകയുള്ളൂ. അങ്ങനെ കുട്ടികള്ക്ക് നല്ല വിദ്യാഭ്യാസവും കിട്ടും. സര്ക്കാരിന്റെ ചിലവും വളരെ കുറയും.

മൂര്‍ത്തി said...

സി.ബി.എസ്.ഇ യില്‍ പത്താം ക്ല്ലാസ് പരീക്ഷ വേണ്ടെന്ന് വെക്കുവാന്‍ തീരുമാനം.

പത്താം ക്ലാസില്‍ ബോര്‍ഡ്‌ പരീക്ഷ ഇല്ലാതാക്കാനുള്ള ശുപാര്‍ശയാണ്‌ നൂറു ദിവസത്തെ കര്‍മപദ്ധതികളില്‍ പ്രധാനം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ഉത്‌കണ്‌ഠയും സമ്മര്‍ദവും നല്‌കുന്ന ഈ പരീക്ഷ ഒഴിവാക്കുന്നതുകൊണ്ട്‌ വിദ്യാഭ്യാസമേഖലയ്‌ക്ക്‌ ഒരു കുഴപ്പവും വരില്ലെന്നാണ്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

പകരം ആഭ്യന്തര മൂല്യനിര്‍ണയമാകും നിലവില്‍ വരുക. പത്താം ക്ലാസ്‌ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം അതേ സ്‌കൂളില്‍ത്തന്നെയാണ്‌ പതിനൊന്നാം ക്ലാസില്‍ ചേരുന്നത്‌. അതുകൊണ്ടുതന്നെ ഈ പരീക്ഷയ്‌ക്ക്‌ ആവശ്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതില്ല- മന്ത്രി ചൂണ്ടിക്കാട്ടി.

ലിങ്ക്