Tuesday, July 8, 2008

വിദ്യാഭ്യാസ ചിന്തകള്‍

സ്വാശ്രയ കോളേജുകളുടെ വരവോടെ സാമൂഹ്യ നീതിയും അവസരസമത്വവും വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെടുന്നതിനെതിരായുള്ള രൂക്ഷ സമരങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവരികയാണ്. സ്വാശ്രയകോളേജുകളെ സാമൂഹ്യ നിയന്ത്രണത്തിലാക്കുന്നതിനായി കേരളസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച നടപടികള്‍ കോടതികളുടെ ഇടപെടലുകള്‍മൂലം വേണ്ടത്ര ഫലവത്തായിട്ടില്ല. അതുകൊണ്ടുതന്നെ സ്വാശ്രയമാനേജുമെന്റുകളുടെ ധാര്‍ഷ്‌ട്യത്തിനെതിരെയുള്ള ഇടപെടല്‍ ശക്തമാക്കേണ്ടതുണ്ട് എന്നതില്‍ സംശമില്ല. കേരളത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, നഴ്‌സിങ്ങ്, ഫാര്‍മസി തുടങ്ങിയ ഇരുന്നൂറോളം വരുന്ന പ്രൊഫഷണല്‍ കോളേജുകളിലായി ഏതാണ്ട് മുപ്പതിനായിരം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അതേ അവസരത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മുന്നൂറിലേറെ വരുന്ന ആര്‍ട്ട്സ് ആന്റ് സയന്‍സ് കേളേജുകള്‍ (പട്ടിക ഒന്ന്, രണ്ട്) നേരിടുന്ന പ്രശ്നങ്ങള്‍ കൂടി ഇതോടൊപ്പം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്.


പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടാത്തവരും മറ്റു നിവൃത്തിയില്ലാത്തവരുമാണ് ഇപ്പോള്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളിലെത്തുന്നത്. ഇവിടെ പഠിക്കുന്ന മൊത്തം കുട്ടികളില്‍ 67 ശതമാനവും പോസ്‌റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളില്‍ പഠിക്കുന്നവരില്‍ 78 ശതമാനവും പെണ്‍കുട്ടികളാണ്. താരതമ്യേന പിന്നോക്കം നില്‍ക്കുന്ന സാമ്പത്തിക സാമൂഹ്യവിഭാഗങ്ങളില്‍പ്പെട്ട ഇടത്തരക്കാരും ദരിദ്രരുമാണ് ഇത്തരം കോളേജുകളിലെത്തുന്നവരില്‍ ഭൂരിഭാഗവും. മൊത്തം വിദ്യാര്‍ഥികളില്‍ 15% ത്തിലേറെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരുമാണ്. പതിനായിരത്തിനടുത്ത് യുജിസി അധ്യാപകരാണ് സര്‍ക്കാര്‍ വേതനം പറ്റി ഇവിടെ ജോലിനോക്കുന്നത്. മാത്രമല്ല മൊത്തം കോളേജുകളില്‍ പകുതിയോളം സ്വാശ്രയമേഖലയിലാണെന്നതിനു (പട്ടിക ഒന്ന്) പുറമെ പല എയ്‌ഡഡ് കോളേജുകളിലും അണ്‍എയ്‌ഡഡ് കോഴ്‌സുകളും നടന്നുവരുന്നുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്നവര്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍കൂടി പരിശോധിച്ച് പരിഹാരം കണ്ടെത്തേണ്ടതല്ലേ?


സര്‍ക്കാര്‍ എയ്‌ഡഡ് സ്കൂളുകളും കോളേജുകളുമായി കേരളത്തില്‍ വളര്‍ന്ന് പന്തലിച്ച് വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശീലിപ്പിക്കപ്പെടുന്നവര്‍ക്ക് പല സവിശേഷതകളുണ്ടായിരുന്നു. ഏറ്റവും പ്രധാനമായിട്ടുള്ളത് നമ്മുടെ ബിരുദധാരികളുടെ അക്കാദമിക് മികവു തന്നെയായിരുന്നു. അഖിലേന്ത്യാതലത്തിലുള്ള മിക്ക പരീക്ഷകളിലും മലയാളികള്‍ മുന്‍നിരയിലെത്തിയതും നിരവധി അക്കാദമിക്ക് സ്ഥാപനങ്ങളുടെ തലപ്പത്ത് മലയാളികള്‍ പ്രതിഷ്ഠിക്കപ്പെട്ടതും നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയുടെ തെളിവായിരുന്നു. അതോടൊപ്പം നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യതാസാധ്യതയും ഉയര്‍ന്നു നിന്നു. അതുകൊണ്ടാണ് വലിയൊരു പ്രവാസി ജനസമൂഹം കേരളത്തിലുണ്ടായത്. കേരളത്തിനുള്ളില്‍ തൊഴില്‍ സാധ്യത കുറഞ്ഞിരുന്നപ്പോഴും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും എന്തിന് ആഫ്രിക്കന്‍ നാടുകളിലും വിവിധ തൊഴില്‍ മേഖലകളില്‍ മലയാളികള്‍ സ്ഥാനം പിടിച്ചു. കേരളം നേരിടുന്ന സാമ്പത്തിക മുരടിപ്പില്‍നിന്നും സംസ്ഥാനത്തെ ഒരു പരിധിവരെ കരകയറ്റുന്നത് പ്രവാസിമലയാളികള്‍ കേരളത്തിലേക്കയക്കുന്ന വിദേശപണം ആയി മാറിയിരിക്കുന്നു.

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെട്ട സാമൂഹ്യ നീതി, ഗുണമേന്മ, തൊഴില്‍ സാധ്യത തുടങ്ങിയ എല്ലാ തലങ്ങളിലും കേരളം ഇന്ന് പുറകോട്ടു പോയ്ക്കൊണ്ടിരിക്കയാണ്. പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്നും പുറത്തുവരുന്ന ബിരുദധാരികള്‍ നേരിടുന്ന പ്രധാന പ്രശ്നം പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പര്യാപ്തമായ പരിശീലനം അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യതാസാധ്യത കുറഞ്ഞുവരുന്നു എന്നതാണ് കേരളം നേരിടുന്ന മുഖ്യ പ്രശ്നം. സ്വഭാവികമായും കേരളം നേരിടേണ്ടിവരുന്ന പ്രധാന പ്രതിസന്ധി അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മയായി മാറിക്കൊണ്ടിരിക്കുന്നു. ലോകത്തെല്ലാം വിദ്യാസമ്പന്നര്‍ ഒരു സമൂഹത്തിന്റെ ആസ്തിയായിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രം അവര്‍ ബാധ്യതയായി മാറുന്നു.

വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വര്‍ധനവും വ്യവസായ കാര്‍ഷിക ശാസ്ത്ര സാങ്കേതിക മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കുമെന്നാണ് വികസിത രാജ്യങ്ങളുടേയും സമീപകാലത്തെ ചൈനയുടേയും അനുഭവങ്ങള്‍ തെളിയിക്കുന്നത്. വിദ്യാഭ്യാസമേഖല ഉല്‍പ്പാദന സേവനമേഖലകളുടെയും അതുവഴി സാമ്പത്തിക മേഖലയുടേയും വളര്‍ച്ചക്ക് പ്രേരകശക്തിയായി മാറുന്നു. അതേയവസരത്തില്‍ ഉല്‍പ്പാദന സേവന സാമ്പത്തിക മേഖലകള്‍ തിരിച്ചും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കും വൈവിധ്യവല്‍ക്കരണത്തിനുമുള്ള ഉദ്ദീപന ശക്തിയായി മാറുന്നു. ഉല്‍പ്പാദനമേഖലക്കും മറ്റും ആവശ്യമായ മനുഷ്യവിഭവശേഷി നല്‍കേണ്ടത് വിദ്യാഭ്യാസമേഖലയാണല്ലോ. എന്നാല്‍ കേരളത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. നമ്മുടെ വിദ്യാഭ്യാസ മേഖല വളര്‍ന്നു പന്തലിച്ചു വന്ന കാലത്താണ് ഉല്‍പ്പാദനമേഖല മുരടിച്ചു പോയത്. കേരളത്തിന്റെ സമ്പദ് ഘടന നേരിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തില്‍ വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞില്ല. അതിനായുള്ള ഗൌരവമായ ശ്രമങ്ങളൊന്നും കാര്യമായി നടന്നില്ല. അതിനിടെ കൂടുതല്‍ നൈപുണ്യങ്ങളും കഴിവുകളുമുള്ളവരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം ഉല്‍പ്പാദന സേവന മേഖലകള്‍ അതിവേഗം മാറുകയും ചെയ്തു. ലോകം ഒരു വൈജ്ഞാനിക സമൂഹമായി മാറിക്കൊണ്ടിരുന്നപ്പോള്‍ ഈ പരിവര്‍ത്തനം ഏറ്റവും പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ടായിരുന്ന കേരളം അതിനോട് പ്രതികരിക്കാതെ വൈമുഖ്യം കാട്ടിമാറിനില്‍ക്കുകയാണുണ്ടായത്. കാലോചിതമായി കൂടുതല്‍ നൈപുണ്യങ്ങളും മാറിയ ലോകസാഹചര്യത്തിനനുസൃതമായ കഴിവുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ശാരീരികാദ്ധ്വാനത്തോട് വിരക്തിജനിപ്പിക്കുകയും ഉള്ള കഴിവുകള്‍ കൂടി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തില്‍ വളരുന്നത്.

നമ്മുടെ വിദ്യാഭ്യാസത്തിന്റെ അക്കാദമിക് ഗുണനിലവാരവും കുറഞ്ഞുവരികയാണെന്ന വസ്തുത ഇപ്പോള്‍ ഒരു തര്‍ക്ക വിഷയമല്ലാതായിട്ടുണ്ട്. സമീപകാലത്ത് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് അഖിലേന്ത്യാതലത്തില്‍ മികവുകാട്ടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഒറ്റ സ്ഥാപനം പോലുമില്ലെന്നാണ്. അടിസ്ഥാനശാസ്ത്രവിഷയങ്ങളിലും മാനവികവിഷയങ്ങളിലുമെല്ലാം കേരളീയര്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാളും പുറകിലാണ്. അഖിലേന്ത്യാ മത്സര പരീക്ഷയിലും മറ്റുമുള്ള മലയാളി കുത്തക അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായി. കേരളീയ ഗണിത ശാസ്ത്ര പാരമ്പര്യത്തിന്റെ പേരില്‍ അഭിമാനിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ നമ്മുടെ കുട്ടികള്‍ അടുത്തകാലത്ത് ഏറ്റവും പുറകോട്ടു പൊയ്കൊണ്ടിരിക്കുന്നത് ഇതേ വിഷയത്തിലാണെന്നത് ഒരു വൈരുധ്യമായി അവശേഷിക്കുന്നു.

ഇക്കാരണങ്ങളെല്ലാം മൂലം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകള്‍ക്കുള്ള പൊതുസമൂഹത്തിന്റെ സ്വീകാര്യത കുറഞ്ഞുവരികയാണ്. ഇതിനുള്ള പ്രധാന കാരണം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളും ഭാഷാ മാനവിക വിഷയങ്ങളും പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്ക് തൊഴില്‍ സാധ്യത കുറവാണെന്ന വിശ്വാസമാണ്. ഇതില്‍ തെല്ലും കഴമ്പില്ലെന്നതാണ് സത്യം. തൊഴില്‍ സാധ്യതയുള്ള വിവര സാങ്കേതിക വിദ്യാമേഖല നോക്കുക. എഞ്ചീനീയറിങ് കോളേജില്‍ നിന്നു പഠിച്ചിറങ്ങുന്ന ഓരോ കമ്പ്യൂട്ടര്‍ പ്രൊഫഷണലിനോടൊപ്പം പ്രൊഫഷണല്‍ വിദ്യാഭ്യാസം ആവശ്യമില്ലാത്ത വിവരസാങ്കേതിക വിദ്യാധിഷ്ഠിത മേഖലകളില്‍ കുറഞ്ഞത് പത്തു പതിനഞ്ചു പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതു പ്രയോജനപ്പെടുത്താന്‍ വിദ്യാഭ്യാസ രീതിയിലെ വൈകല്യംമൂലം നമുക്കു കഴിയുന്നില്ലെന്നു മാത്രം. നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യതാ സാധ്യത കുറവാണെന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിനു പുറമേ, വിശകലന സാമര്‍ഥ്യം, കമ്പ്യൂട്ടര്‍ നൈപുണ്യം, സംഘാടന സാമര്‍ഥ്യം തുടങ്ങിയ പൊതുവേ സോഫ്ട് സ്കില്‍സ് എന്നും ഗ്ലോബല്‍ സ്കില്‍സ് എന്നും വിളിക്കാറുള്ള കഴിവുകളുള്ളവരെയാണ് ഐ ടി സേവന മേഖലയ്ക്കാവശ്യം. പഠനവിഷയത്തില്‍ പ്രാഗത്ഭ്യമുള്ളവര്‍ പോലും സോഫ്ട് സ്കില്ലില്‍ പിന്നോട്ടുപോകുന്നു എന്നതാണ് നമ്മുടെ ബിരുദധാരികളുടെ തൊഴില്‍ ലഭ്യത ഇല്ലാതാക്കുന്നത്.

ഇതിനുപുറമേ അടിസ്ഥാന ശാസ്ത്ര മാനവിക വിഷയങ്ങളില്‍ ബിരുദമെടുക്കുന്നവര്‍ക്കും ഗവേഷകര്‍ക്കും മറ്റു നിരവധി മേഖലകളില്‍ ധാരാളം തൊഴില്‍ സാധ്യതകളുണ്ട്. അതിവേഗം പ്രാദേശികവല്‍ക്കരണത്തിന് വിധേയമാക്കപ്പെട്ടുവരുന്ന വിവരസാങ്കേതിക വിദ്യാമേഖലയില്‍ ഭാഷാവിദഗ്ദരേയും ആവശ്യമാണ്. ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പുറമെ സാമ്പത്തിക ശാസ്ത്രജ്ഞരേയും സാമൂഹ്യ ശാസ്ത്രജ്ഞരേയുമെല്ലാം ഏതു സമൂഹത്തിന്റെ വളര്‍ച്ചക്കും അനിവാര്യമാണ്. ഈ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോവുന്നത് നമ്മുടെ ഉന്നത വിദ്യാഭ്യാസ നിലവാരം കുറഞ്ഞുവരുന്നതുകൊണ്ടാണ്. ഉചിതമായ അക്കാദമിക് ഇടപെടലുകള്‍ നടത്തി ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ പഠിച്ചിറങ്ങുന്നവരുടെ അക്കാദമിക്ക് നിലവാരവും ഇതര കഴിവുകളും മെച്ചപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഈ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളുടെ തൊഴില്‍ സാധ്യത തീര്‍ച്ചയായും ഉയര്‍ത്താന്‍ കഴിയും. അതോടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലേയ്ക്കുള്ള തള്ളിക്കയറ്റം കുറയുകയും സാമൂഹ്യ നീതി ഇപ്പോള്‍ അവഗണിക്കപ്പെടുന്നവര്‍ക്കു കൂടി ഉറപ്പാക്കാന്‍ കഴിയുകയും ചെയ്യും.

പ്രത്യേകിച്ച് മികവു കാട്ടാതെയും ആധുനിക നൈപുണ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയും സുരക്ഷിതമായി കേരളത്തിനുള്ളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ജീവിക്കാനാവുന്നു. തൊഴിലിടങ്ങളിലെ ഈ സ്ഥിതിവിശേഷം കൊണ്ടുകൂടിയാവണം പ്രത്യേകിച്ചു നൈപുണ്യങ്ങളോ മികവോ ആവശ്യമില്ലാത്ത വിദ്യാഭ്യാസ രീതി കേരളം പിന്തുടരുന്നതെന്നു കരുതുന്നതില്‍ തെറ്റില്ല. അതേ അവസരത്തില്‍ ഓഫീസ് ജോലിയും പഠന ബോധന രീതിയുമെല്ലാം വമ്പിച്ച മാറ്റത്തിനു വിധേയമാക്കപ്പെട്ടുവരികയാണ്. ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ കഴിവും പ്രാപ്തിയുമുള്ളവര്‍ക്കേ ജോലിസാധ്യതയുള്ളൂ എന്ന സ്ഥിതി വന്നുകൊണ്ടിരിക്കയാണ്. തൊഴില്‍ മേഖലയിലെ ഗള്‍ഫ് വല്‍ക്കരണത്തിന്റേയും ആധുനിക കഴിവുകളാര്‍ജിച്ച് അന്യരാജ്യങ്ങളില്‍നിന്നും ഗള്‍ഫിലെത്തുന്നവരുടേയും നിരക്ക് വര്‍ധിക്കുന്നതനുസരിച്ച് വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മലയാളികളുടെ ഈ പ്രധാന തൊഴില്‍ സ്രോതസ്സ് അടഞ്ഞുപോവാനാണ് സാധ്യത.

പൊതുവിദ്യാഭ്യാസമേഖലയുടെ തകര്‍ച്ച നേരിട്ട മലയാളി അതിനുള്ള പരിഹാരം കണ്ടെത്തുന്നതിനു മിനക്കെടാതെ എഞ്ചിനീയറിങ്, മെഡിക്കല്‍ തുടങ്ങിയ തൊഴില്‍ സാധ്യത കൂടുതലുണ്ടെന്ന് കരുതപ്പെടുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്കും മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും തിരിഞ്ഞു. കേരളത്തിനുളളില്‍ ഇത്തരം വിഷയങ്ങളില്‍ പഠന സൌകര്യം കുറവായതുകൊണ്ട് അന്യ സംസ്ഥാനങ്ങളിലെ സ്വകാര്യ കോളേജിലേക്കുള്ള ഒഴുക്കായാണ് ഈ പ്രവണത ആരംഭിച്ചത്. കേരളത്തിനുള്ളില്‍ തന്നെ സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചു കൊണ്ട് കര്‍ണാടക മോഡല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലും വന്‍തോതില്‍ തുടക്കം കുറിച്ചു.

പ്രധാനമായും എഞ്ചിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന സ്വാശ്രയവിദ്യാഭ്യാസ സമ്പ്രദായത്തിന് മറ്റ് ചില കാരണങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാന്‍ കഴിയും. അണുകുടുംബരീതി നിലവില്‍ വരുകയും കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ മാതാപിതാക്കള്‍ അമിത താല്‍പ്പര്യം കാട്ടുകയും ചെയ്തതോടെ സംഭവിച്ചുവരുന്ന ചില അനഭിലഷണീയ പ്രവണതകളാണിവ. പണ്ടൊക്കെ കുട്ടികളുടെ താല്‍പ്പര്യവും അവരിലുള്ള നൈസര്‍ഗികമായ കഴിവുകളും അവ കണ്ടെത്തുന്നതില്‍ അധ്യാപകര്‍ വഹിച്ചുവന്ന പങ്കുമെല്ലാമാണ് ഉന്നത പഠനവിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ഥികളെ സ്വാധീനിച്ചിരുന്നത്. ഇപ്പോഴാവട്ടെ വിദ്യാര്‍ഥികളുടെ താല്‍പ്പര്യത്തെക്കാളേറെ സാമൂഹ്യ പദവിയും ജീവിത സുരക്ഷിതത്വത്തെപ്പറ്റിയുള്ള വികല സങ്കല്‍പ്പനങ്ങളുമായി മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന മേഖലകളിലേക്ക് തിരിയാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു. ചുരുക്കത്തില്‍ ഒരുതരം പൊങ്ങച്ച വിദ്യാഭ്യാസമാണ് കേരളത്തില്‍ വളര്‍ന്നു വരുന്നതെന്നാണ് ഈ സമീപകാല മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇതിന്റെയെല്ലാം മൊത്തം ഫലം വിദ്യാഭ്യാസ- ഉല്‍പ്പാദന മേഖലകള്‍ പരസ്പരം ഉദ്ദീപിപ്പിക്കുന്ന തരത്തില്‍ ഗുണാത്മക കണ്ണിബന്ധം സ്ഥാപിക്കേണ്ടതിന്റെ സ്ഥാനത്ത് കേരളത്തിലത് ഒന്നിനെ മറ്റൊന്ന് തളര്‍ത്തുന്നതരത്തിലുള്ള വിഷമവൃത്തമായി മാറിയിരിക്കുന്നുവെന്നതാണ്. ഉല്‍പ്പാദന സാമ്പത്തിക മേഖല മുരടിക്കുന്നതിന്റെ ഫലമായി സമ്പത്തുല്‍പ്പാദനം നടക്കാത്തതുകൊണ്ട് കേരളം ഇതിനകം നേടിയെടുത്ത സാമൂഹ്യ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നതുമില്ല. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലജനവിഭാഗങ്ങളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കുന്നതിനായി ഉല്‍പ്പാദനസേവന മേഖലകളുടെ വളര്‍ച്ചയിലൂടെ കൈവരിക്കേണ്ട സാമ്പത്തിക കുതിപ്പ് ആവശ്യമാണ്. അതുകൊണ്ടാണ് അക്കാദമിക് ജീര്‍ണതയും ജഡത്വവും ബാധിച്ച നമ്മുടെ വിദ്യാഭ്യാസമേഖലയുടെ നവീകരണം കേരള മാതൃകയുടെ സുസ്ഥിരതക്കുള്ള മുഖ്യ അജണ്ടയായി മാറുന്നത്.

വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ തന്നെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഒട്ടനവധി സാധ്യതകള്‍ കേരളത്തിനു മുമ്പിലുണ്ടെന്ന വസ്തുത കാണാതെ പോവരുത്. പ്രശ്ന പരിഹാരത്തിനായി കുറുക്കുവഴികള്‍ തേടാതെ കേരളത്തിന്റെ ശക്തികള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കാണ് ശ്രമങ്ങള്‍ ആരംഭിക്കേണ്ടത്. കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി വിജ്ഞാനാര്‍ജനത്തോട് അത്യധികം താല്‍പ്പര്യവും ആര്‍ത്തിയുമുള്ള കേരളീയ മനോഭാവം തന്നെയാണ്. ഇപ്പോള്‍ കുറെയൊക്കെ പാളിപ്പോവുന്നുണ്ടെങ്കിലും മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനു കൊടുക്കുന്ന മുന്‍ഗണനയും കേരളത്തിന്റെ പ്രത്യേകതയായി കാണാവുന്നതാണ്.

ഒരു വൈജ്ഞാനിക സമൂഹത്തിനാവശ്യമായ എല്ലാ ബൌദ്ധിക അടിത്തറകളും അടിസ്ഥാന സൌകര്യങ്ങളുമുള്ള സംസ്ഥാനമാണ് നമ്മുടേത്. കേരളം ഇന്നേറ്റവും ആശങ്കയോടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത് കാര്‍ഷിക പരമ്പരാഗത മേഖലകളുടെ തകര്‍ച്ചയാണല്ലോ. കൃഷിയുടെ കാര്യമെടുത്താല്‍ കുമരകത്തുള്ള നെല്‍ ഗവേഷണ കേന്ദ്രം മുതല്‍ ഏതാണ്ടെല്ലാ വിളകള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്തിലുണ്ട്. ഇവക്ക് പുറമേ കാര്‍ഷിക സര്‍വകലാശാലയും വനം ഗവേഷണ കേന്ദ്രവും പോലെയുള്ള മികച്ച സ്ഥാപനങ്ങളുമുണ്ട്. ജൈവസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട റ്റി ബി ജി ആര്‍ ഐ, രാജീവ്ഗാന്ധി സെന്റര്‍ ഓഫ് ബയോടെക്നോളജി തുടങ്ങിയ ലോക പ്രസിദ്ധ ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. വിവര സാങ്കേതിക വിദ്യയുടേയും മാനവികവിഷയങ്ങളുടേയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ സര്‍വകലാശാലകളുടെ ഗവേഷണ സെന്ററുകളെന്ന നിലയിലുള്ള പരിമിതമായ ബന്ധം ഒഴിച്ചാല്‍ ഗവേഷണ സ്ഥാപനങ്ങളും നമ്മുടെ വിദ്യാഭ്യാസ മേഖലയുമായുള്ള ബന്ധം വളരെ പരിമിതമാണ്. നവീന കോഴ്‌സുകളാരംഭിക്കാനും ലൈബ്രറി, ലാബോറട്ടറി തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പങ്കിടുവാനും പ്രാപ്തമായരീതിയില്‍ സര്‍വകലാശാലകളും കോളേജുകളും ഗവേഷണ സ്ഥാപനങ്ങളുമായി ഒരു തരത്തിലുള്ള അക്കാദമിക് ജൈവബന്ധം സ്ഥാപിക്കേണ്ടതാണ്. ഇതിലേക്കായി സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും മറ്റും ഭേദഗതി വരുത്തേണ്ടിയും വരും.

കേവലം ആശയവിനിമയ ശേഷിയുടെ കുറവുകൊണ്ടു മാത്രം നിരവധി തൊഴിലവസരങ്ങള്‍ നമ്മുടെ ബിരുദധാരികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. ആശയവിനിമയ ശേഷിക്കുപുറമേ, വിശകലന സാമര്‍ഥ്യം തുടങ്ങി പലതരത്തിലുള്ള സംസാരേതര നൈപുണ്യങ്ങളടക്കമുള്ള കഴിവുകള്‍ തൊഴില്‍ ലഭ്യതക്കു മാത്രമല്ല ആധുനിക സമൂഹത്തില്‍ അര്‍ഥവത്തായ ജീവിതം നയിക്കാനും ഇന്നാവശ്യമാണ്. നമ്മുടെ പൊതുവിദ്യാഭ്യാസത്തില്‍ എല്ലാവര്‍ക്കും ഇത്തരം കഴിവുകള്‍ നല്‍കുന്നതിനുള്ള പഠനബോധന രീതികള്‍ ആവിഷ്കരിക്കേണ്ടതാണ്. ചിലര്‍ കരുതുന്നതുപോലെ വന്‍കിട കമ്പനികള്‍ക്ക് തൊഴില്‍ സേനയെ ഉണ്ടാക്കി കൊടുക്കലല്ല യുവാക്കളുടെ സമഗ്ര വ്യക്തിത്വ വികസനം കൂടിയാണ് ഇത്തരം കഴിവുകള്‍ പഠനപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

സ്വാശ്രയകോളേജുകളുടെ വരവോടെ കേരളസമൂഹത്തിന്റെ ശ്രദ്ധമുഴുവന്‍ മെഡിക്കല്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മാത്രമായി ചുരുങ്ങിനില്‍ക്കുന്നത് വിദ്യാഭ്യാസ പരിഷ്കരണത്തെ സംബന്ധിച്ച സമഗ്ര ചര്‍ച്ച അസാധ്യമാക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ എത്രയോ ഇരട്ടി വിദ്യാര്‍ഥികള്‍ അതും സാമൂഹ്യ പിന്നോക്കാവസ്ഥയിലും ദരിദ്ര വിഭാഗത്തിലും പെട്ടവര്‍ പഠിക്കുന്ന ഐ ടി ഐ, പോളിടെക്നിക്ക്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ആര്‍ട്ട്സ് ആന്റ് സയന്‍സ് കേളേജുകള്‍ തുടങ്ങിയവ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്താനും തൊഴില്‍ മേഖലകളില്‍ ഇവിടെ പഠിക്കുന്നവര്‍ക്കൊരിടം ഉറപ്പാക്കുന്നതിനാവശ്യമായ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനും അടിയന്തരമായി ശ്രദ്ധിക്കേണ്ടതാണ്.

വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളുടെ വിശദമായ പരിശോധനക്കിവിടെ മുതിരുന്നില്ല. ചില അടിസ്ഥാന പ്രശ്നങ്ങള്‍ സൂചിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ഉല്‍പ്പാദന സേവന മേഖലകളെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെടുത്തികൊണ്ടുള്ള സമഗ്രമായ വിദ്യാഭ്യാസ നയമാണ് കേരളം കരുപ്പിടിപ്പിക്കേണ്ടത്. യുവാക്കളുടെ സാമൂഹ്യ ബോധമടക്കമുള്ള വ്യക്തിത്വവികസനം ഉറപ്പാക്കുന്നതോടൊപ്പം ഉല്‍പ്പാദനമേഖലയുടേയും അതുവഴി സാമ്പത്തിക വളര്‍ച്ചയുടേയും ഇന്ധനമായി വര്‍ത്തിക്കാന്‍ കൂടി വിദ്യാഭ്യാസ മേഖലക്കു കഴിയണം.

ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിനായി അതിവേഗം നടപ്പിലാക്കേണ്ട ചില പരിഷ്കാരങ്ങള്‍ സൂചിപ്പിക്കട്ടെ.

* ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നടക്കുന്ന കോഴ്സുകളുടെ സമഗ്രമായ പരിഷ്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചു കാലോചിതമായി പരിഷ്കരിക്കുന്നതിനു പുറമെ, പഠന ബോധനരീതികളിലും മൂല്യ നിര്‍ണയത്തിലും മാറ്റം വരുത്തേണ്ടതാണ്.

* പരമ്പരാഗത കോഴ്സുകള്‍ക്കുപുറമെ യുജിസി സ്പോണ്‍സേര്‍ഡ് കോഴ്സുകള്‍, തൊഴിലധിഷ്ഠിത കോഴ്സുകള്‍, ചില യൂണിവേഴ്സികളാരംഭിച്ചിട്ടുള്ള ഓഫ് കാമ്പസ് കോഴ്സുകള്‍ തുടങ്ങി വിവിധങ്ങളായ ഒട്ടനവധി കോഴ്സുകള്‍ ഇപ്പോള്‍ കോളേജുകളില്‍ നടന്നുവരുന്നുണ്ട്. ഇവയുടെ ഒരു അക്കാദമിക്ക് വിലയിരുത്തലും തൊഴില്‍ സാധ്യതാ പഠനവും നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.

* ഇതിനകം മിക്ക സര്‍വകലാശാലകളിലും പോസ്‌റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായ സെമസ്‌റ്റര്‍ സമ്പ്രദായത്തിലാക്കിയിട്ടുണ്ട്, സെമസ്‌റ്റര്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അക്കാദമിക്ക് നിലവാരം മാത്രമല്ല ആശയവിനിമയശേഷിയും വര്‍ധിച്ചു വരുന്നതായി കാണുന്നുണ്ട്. സെമിനാറുകളിലും മറ്റും പങ്കെടുത്ത് ആശയപ്രകാശനം നടത്താന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്. ഡിഗ്രിതലത്തിലും സെമസ്‌റ്റര്‍ഏര്‍പ്പെടുത്തുകയും ഘട്ടംഘട്ടമായി മുഖ്യ വിഷയത്തിനു പുറമേ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന മറ്റു വിഷയങ്ങള്‍ കൂടി അടങ്ങിയ ചോയ്സ് ബേസ്‌ഡ് ക്രെഡിറ്റ് ആന്റ് സെമസ്‌റ്റര്‍ സിസ്റ്റത്തിലേക്ക് പഠന ബോധന രീതി മാറ്റുകയും ചെയ്യേണ്ടതാണ്. ഇതിലേക്കായി ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ മാര്‍ഗ നിര്‍ദേശ രേഖ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ സെമസ്‌റ്ററൈസേഷന്‍ കേവലം മൂല്യനിര്‍ണയത്തിലുള്ള ഗ്രേഡിങ് സമ്പ്രദായം മാത്രമായി ചുരുങ്ങി പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
* ഇപ്പോഴുള്ള പാഠ്യപദ്ധതിക്കു പുറമേ ഏതു വിഷയത്തില്‍ ചേരുന്നവരും പഠിക്കേണ്ട ഗ്ലോബല്‍ സ്കില്ലുകള്‍ അടങ്ങിയ ഫൌണ്ടേഷന്‍ കോഴ്സ് കൂടി ആരംഭിക്കാനും ശ്രദ്ധിക്കേണ്ടതാണ്. യുജിസി സാമ്പത്തിക സഹായത്തോടെ അനുവദിച്ചിട്ടുള്ള ആഡ് ഓണ്‍ കോഴ്സുകള്‍ ഭാവനയോടെ കരുപ്പിടിപ്പിച്ചാല്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാരവും മറ്റുകഴിവുകളും വളര്‍ത്തിയെടുക്കാന്‍ കഴിയും.

* ആധുനിക വൈജ്ഞാനിക വളര്‍ച്ചയേയും അധ്യയന രീതികളെയും വിവര സാങ്കേതിക വിദ്യയുടെ ബോധന-അക്കാദമിക്ക് സാധ്യതകളേയും പറ്റി അധ്യാപകരില്‍ പലര്‍ക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഇക്കാരണത്താല്‍ വിദ്യാര്‍ഥികളില്‍ വിജ്ഞാന തൃഷ്ണ ഉണര്‍ത്താന്‍ പല അധ്യാപകര്‍ക്കും കഴിയുന്നില്ല. അക്കാദമിക്ക് സ്‌റ്റാഫ് കോളേജുകള്‍ വഴി നടത്തുന്ന റിഫ്രഷര്‍ കോഴ്സുകള്‍ അധ്യാപകരുടെ അക്കാദമിക്ക് ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വിപുലവും ഫലവത്തുമായ പരിശീലന പരിപാടി സംഘടിപ്പിക്കേണ്ടതാണ്. കൃത്രിമ ഉപഗ്രഹസംവിധാനങ്ങളായ എഡ്യൂസാറ്റും, യുജിസിയുടെ ഇന്‍ഫ്ളിബ്‌നെറ്റ്, (Information and Library Network (INFLIBNET) , ഇന്‍ഫൊനെറ്റ് പദ്ധതികളും അധ്യാപകരുടെ മികവ് മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
* പല കോളേജുകളിലും (പ്രത്യേകിച്ച് സ്വാശ്രയ രീതിയിലുള്ളവ) ആധുനിക കോഴ്സുകള്‍ പലതും ഗസ്‌റ്റ്-കരാര്‍ അധ്യാപകരുടെ സഹായത്തോടെയാണ് നടത്തിവരുന്നത്. ഇത് അക്കാദമിക്ക് നിലവാരം ഇടിയാന്‍ കാരണമാവുന്നുണ്ട്. ഈ സ്ഥിതി പരിഹരിക്കുന്നതിനായി ആവശ്യാനുസരണം അധ്യാപകരുടെ പുനര്‍വിന്യാസമോ പുതിയ നിയമനമോ നടത്താന്‍ നടപടി സ്വീകരിക്കണം.
* കേരളത്തിലുള്ള ടിബിജിആര്‍ഐ, റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുമായി യൂണിവേഴ്സിറ്റികളും കോളേജുകളും അക്കാദമിക് ബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഈ സ്ഥാപനങ്ങളിലെ ഗവേഷകരേയും, ലൈബ്രറി, ലബോറട്ടറി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളും പ്രയോജനപ്പെടുത്തി അന്തര്‍വൈജ്ഞാനിക ബഹുവൈജ്ഞാനിക തൊഴിലധിഷ്ഠിത സംയുക്ത കോഴ്സുകള്‍ ആരംഭിക്കാവുന്നതാണ്. ഇതിലേക്കായി ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള കോളേജ് ക്ളസ്‌റ്ററുകളില്‍ ഗവേഷണസ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി വികസിപ്പിക്കേണ്ടതാണ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ സേവനം വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്തേണ്ടതാണ്.

ഡോ ബി ഇക്‍ബാല്‍, കടപ്പാട്: യുവധാര

4 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വാശ്രയ കോളേജുകളുടെ വരവോടെ സാമൂഹ്യ നീതിയും അവസരസമത്വവും വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെടുന്നതിനെതിരായുള്ള രൂക്ഷ സമരങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവരികയാണ്. സ്വാശ്രയകോളേജുകളെ സാമൂഹ്യ നിയന്ത്രണത്തിലാക്കുന്നതിനായി കേരളസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച നടപടികള്‍ കോടതികളുടെ ഇടപെടലുകള്‍മൂലം വേണ്ടത്ര ഫലവത്തായിട്ടില്ല. അതുകൊണ്ടുതന്നെ സ്വാശ്രയമാനേജുമെന്റുകളുടെ ധാര്‍ഷ്‌ട്യത്തിനെതിരെയുള്ള ഇടപെടല്‍ ശക്തമാക്കേണ്ടതുണ്ട് എന്നതില്‍ സംശമില്ല. കേരളത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, നഴ്‌സിങ്ങ്, ഫാര്‍മസി തുടങ്ങിയ ഇരുന്നൂറോളം വരുന്ന പ്രൊഫഷണല്‍ കോളേജുകളിലായി ഏതാണ്ട് മുപ്പതിനായിരം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അതേ അവസരത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മുന്നൂറിലേറെ വരുന്ന ആര്‍ട്ട്സ് ആന്റ് സയന്‍സ് കേളേജുകള്‍ (പട്ടിക ഒന്ന്, രണ്ട്) നേരിടുന്ന പ്രശ്നങ്ങള്‍ കൂടി ഇതോടൊപ്പം ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട് എന്ന വസ്തുത വിസ്മരിക്കരുത്.

ഡോ.ബി.ഇക്‍ബാല്‍ എഴുതിയ ലേഖനം.

Anonymous said...

This is a good article and i congratulate the team to include this in the blog other than usual party agenda. Sh.B.Ekbal is one of the best intellectutals having a left view, but now adays he is sidelined by education minister who love a coterie or admirers.

The basic problem faced by the professional youth are lack of communication in English written and oral. In the interviews most of the students are unable to express their views in English, and even though we know Malayalam we speak only English in interview board.

Second problem is lack of new courses if you visit websites of Annamali university or Barkathulla university we see a lot of wide variety of courses with different lengths and curriculam but still Kerala MG and other universities have only 10 year old curriculam and courses.

If you just compare the first year syllabus of an engineering student in Kerala you will be surprised that he doesnt learn any engineering in the whole year, all engg streams learn same rubbish age old stuff for first year. The excuse is that the admission takes lot of time and thats why no engineering subjects are not included, what a ridiculous argument.

Tuition for engineering subjects was never heard of but now a days you see lot of boards 'engineering tuition' , now engineering is like a BSc or BA nothing much. Wipro etc now recruit BSc instead of B.Tech as there is no significant difference between the coming out students and salary is less for BSc and they wont skip job like BTech.

So whats the solution? China has done a massive effort to spread English based education but in Kerala no such move, all other states those who come out of a graduation are well versant in Engish speaking at least. Here we are poor to express and very poor in grammatically correct sentences.

I have been surprised to see how substandard english the project trainees are writing for their project reports or assignments, we have to implement language labs for English in all high schools. You may take Carmel GHSS Trivandrum as a best example for this, they have a lab with TV audio and they give good coaching in English from primary onwards, nowhere else I have seen such a good setup. The end result is that my son studying there for IV speak good english than my elder son who passed out X.

When such an idea of promoting English is proposed , we Keralites all show a mocking smile, 'Ah there come a Sayipp!' this is the worst problem to be resolved immediately. Everyone send our children to English medium but leave alone students none of teh teachers or principals speak good english, when I was in PDC classes the lecturers were speaking only in English but when progressed to PG even Mathematics they taught in Malayalam only or Manglish! why they knew we dont know much English when in PDC but not confident in PG, if you visit Trivandrum Engg college the best one in Kerala there also very few lectureres are able to speak in English, the whole explanations are done in Malayalam only!

So we should all come forward and start a good communication development programme than these rubbish textbook scandals and useless discussions.

Also make the Universities Syndicate to be selected not based on Party but on their intellectual contribution. But who will do this , none of the ministers have a good basic degree and none have a vision too.

Anonymous said...

it was fun studying in a government college. Fees was too low. Subsidized food, very low exam fees. No equipment in labs. Good for nothing professors who got selected in caste quota. But the best part was every other day commies will come and declare a strike. So no class. Any was I graduated and got a job in a bourgeois company in B'lore where I have to take phone calls from capitalist Americans. Long live communism. Long live revolution.

Kayamkulam Kochunni

വര്‍ക്കേഴ്സ് ഫോറം said...

Dear Aarushi
we would certainly try to bring your suggestions to the notice of Dr.Iqbal

Thanks