Monday, December 29, 2008

നിനത്തതൈ മുടിപ്പവന്‍

ശബരിമല തിരുവനന്തപുരത്തേക്ക് മാറ്റിയോ എന്ന് കൊണ്ടേരന്‍ ന്യായമായും സംശയിച്ചു.

തമ്പാനൂരില്‍ അയ്യപ്പഭക്തന്മാരുടെ തിരക്ക് !

ഇടക്കിടക്ക് ശരണം വിളികളുമുണ്ട്. ഭാഷ വ്യക്തമല്ലെങ്കിലും വികാരം ശരണമാണെന്ന് ഉച്ചാരണം വ്യക്തമാക്കുന്നു.

നോമ്പ് നോറ്റ് മാലയിട്ട് ഔദ്യോഗിക വേഷത്തില്‍തന്നെ എല്ലാം. ഇരുമുടിക്കെട്ട്, ക്ഷൌരാദികള്‍ മുടക്കി സൃഷ്‌ടിച്ച ദീക്ഷ എന്നിവ എടുത്തിട്ടുണ്ട്. തദ്വാരാ സര്‍വെപ്രകാരം ഭിക്ഷാംദേഹി എന്ന ഗണത്തില്‍ വരും. സേവ കടുകട്ടിയായതിനാല്‍ ചിലര്‍ സ്‌നാനവും ഉപേക്ഷിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ അന്തിമവിധി വരട്ടെ എന്നിട്ടാവാം എന്നാണ് മട്ട്. അതുവരെ കുടി മതി, കുളി വേണ്ട.

ഒരു നാട്ടുമ്പുറത്തുകാരന്റെ എല്ലാ നിഷ്‌ക്കളങ്കതയും വെളിക്കെടുത്ത് കൊണ്ടേരന്‍ അത്ഭുതപരതന്ത്രം പരമതന്ത്രമാക്കി അവരെ നോക്കി സായൂജ്യമടഞ്ഞു. 'സ്വാമിയേ..' എന്ന് ശരണവും വിളിച്ചു.

മലയില്‍ തിരക്കായതുകൊണ്ട് തിരുവനന്തപുരത്ത് ഒരു എൿസ്‌റ്റന്‍ഷന്‍ കൌണ്ടര്‍ തുറന്നതാകും എന്ന് തുടര്‍ന്ന് ചിന്തിച്ചു.

എന്നാല്‍ ചിന്തയില്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് 'എൿസ്‌റ്റന്‍ഷനരരു കൌണ്ടരരു' എന്ന് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. കൊണ്ടേരന്‍ വഴങ്ങിയരരു ചിന്തിച്ചരരു.

കൂട്ടത്തില്‍ വനിതകളുടെ വേഷം ധരിച്ചെത്തിയവരെ കണ്ടപ്പോള്‍ കൊണ്ടേരനൊരു സംശയരരു.

ടി കക്ഷികള്‍ അയ്യപ്പന് നിഷിദ്ധം. ഇതുവരെ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ല. സമത്വമെന്നൊക്കെ പമ്പക്കപ്പുറത്തുനിന്ന് പറഞ്ഞാ മതി.

ഭക്തിവിലാസത്ത് അയ്യപ്പാസ്-അയ്യപ്പണീസുമാരെ കണ്ടപ്പോള്‍ കൊണ്ടേരന് ആകാംക്ഷ. അറിയാനുള്ള അവകാശം പൌരനുണ്ട്. അടുത്തു കണ്ട തട്ടുകടയില്‍ മുറുക്കാനുള്ള പണമടച്ച് കൊണ്ടേരന്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചു.

'ഇതെന്താ..?'

അത്ഭുത ജീവിയെപ്പോലെ അയാള്‍ കൊണ്ടേരനെ നോക്കി. ഈ ചോദ്യം ചോദിക്കുന്ന ആദ്യ ഇന്ത്യാക്കാരനെന്ന മട്ടില്‍.

'എന്തെരണ്ണാ...സില്‍മാക്കളികള്..ഇന്റര്‍നാഷനലുകളല്ലെയണ്ണാ..ഇന്റര്‍നാഷനലുകള്...'

കൊണ്ടേരന്റെ മനസ്സില്‍ വിജ്ഞാനത്തിന്റെ തിരക്കഥ നിവര്‍ന്നു. അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് തിരിതെളിഞ്ഞു.

സില്‍മാക്കളി.

കൊണ്ടേരന്റെ മനസ്സ് പതിറ്റാണ്ടുകള്‍ക്ക് പുറകിലേക്ക്.

ആദ്യം ഒരു ഗാനം.

'കാന്താ നീ തൂകുന്നു തൂമണം..

പണ്ടിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല

കാന്താ നീ തൂകുന്നു തൂമണം'

പിന്നെ ഒരു സില്‍മാക്കളിയുടെ കഷണം.

കുതിരപ്പുറത്ത് അണ്ണന്‍ എഐഎഡിഎംകെയെയും വാരിയിട്ട് കുതിക്കുന്നു. കുതിരയുടെ കാലില്‍ വില്ലന്റെ അമ്പേറ്റപ്പോള്‍ കാണികള്‍ കൊട്ടകക്ക് തീയിടുന്നു. കെട്ടിവച്ച കാശ്‌പോയ ഡിഎംകെ ടിക്കറ്റെടുക്കാന്‍ കാശില്ലാതെ കൊട്ടകക്ക് പുറത്ത് പുരനിറഞ്ഞു നില്‍ക്കുന്നു.

നിനത്തതൈ മുടിപ്പവന്‍.

ഹാ..ഹാ..

കൊണ്ടേരന്‍ കൊട്ടകയില്‍ ഒന്നാം നമ്പ്രയായിരുന്ന് കൈയടിച്ചു.

അതിനുശേഷം ടോഡിഷോപ്പ് നമ്പര്‍ 32ല്‍ വിളമ്പുകാരന്‍ നാണുക്കുട്ടനോട് സില്‍മയുടെ നിരൂപണം മലയാളത്തില്‍ നടത്തുന്നു.

നാണുക്കുട്ടന് ഒറ്റക്കാര്യം അറിഞ്ഞാ മതി.

'അണ്ണനവസാനം ജയലളിതന കെട്ട്യാ..?'

അതിനുവേണ്ടി താനനുഭവിച്ച സസ്‌പെന്‍സു മുഴുവന്‍ ഒറ്റനിമിഷംകൊണ്ട് മുഖത്ത് വരുത്തി കൊണ്ടേരന്‍ പറഞ്ഞു.

'കെട്ടി നാണുക്കുട്ടാ കെട്ടി..'

നിര്‍വൃതിയടഞ്ഞ നാണുക്കുട്ടന്‍ മുട്ടുകൈയിന്റെ വലിപ്പമുള്ള അയില പൊരിച്ചത് കൊണ്ടേരന് ഫ്രീയായി നല്‍കി.

ഫ്ലാഷ് ബാക്ക് തീര്‍ന്നു; ഇനി ഫ്ലാഷ് ഫ്രണ്ട്.

കൊണ്ടേരന്‍ മടിയില്‍ തപ്പി.

സാമ്പത്തീകനില ഭദ്രം. അഭിമാനം പണയം വെക്കേണ്ടിവരില്ല.

വെച്ചകാല്‍ പുറകിലേക്കെടുത്തില്ല. ദൂരെ നിന്നുതന്നെ ആരവം കേള്‍ക്കാം.

ബാറില്‍ വാറാണ്. യുദ്ധകാര്യലേഖകനെപ്പോലെ കൊണ്ടേരന്‍ മുന്നോട്ടു കുതിച്ചു.

നാനാജാതി മതസ്ഥരുടെ സംഗമഭൂമി. വര്‍ണ-വര്‍ഗ വ്യത്യാസമില്ല. കക്ഷി രാഷ്ട്രീയ ഭേദമില്ല. സങ്കുചിത ചിന്തകളില്ല.

എല്ലാം ഒരമ്മപെറ്റ മക്കള്‍.

ഒറ്റച്ചരടില്‍ കോര്‍ത്ത മക്കള്‍.

ഇതാണ് ഏകോദര സാഹോദര്യം.

'ടാജ് പിടിച്ച ഭീകരാ..ധൈര്യമുണ്ടെങ്കി ഈ ബാറു പിടിക്കാന്‍ വാടാ..'

കൊണ്ടേരനിലെ ദേശീയബോധം പത്തിവിടര്‍ത്തി ആടി. അധികം ആട്ടാതെ അകത്തു കടന്നു.

എന്നത്തേയുംപോലെ അരണ്ട വെളിച്ചം. വൈദ്യുതി അമൂല്യമാണെന്ന് അറിയാവുന്നവര്‍ ഇവിടെയാണ്. പശ്ചാത്തലത്തില്‍ വെളിച്ചം ദുഖമാണുണ്ണീ എന്ന കവിത.

നിറഞ്ഞു തുളുമ്പുന്ന ജനക്കൂട്ടം.

ഭാരതത്തിന്റെ ഭാവി ശോഭനമാണ്. കൊണ്ടേരന്റെ കണ്ണുനിറഞ്ഞു.

കുപ്പിവള കിലുങ്ങുന്നപോലെ ഗ്ലാസിലേക്കൊഴുകുന്ന കൊച്ചു സുന്ദരി... അച്ചാറിന്റെ സിന്ദൂരമണിഞ്ഞ്... കവിളോടുരുമ്മി...

വയ്യ...!

കൊണ്ടേരന്‍ ദൈവത്തെ ശപിച്ചു.

'എന്തിനാണ് ഈ നിമിഷം എന്നെ കവിയാക്കിയത്...!'

കൊണ്ടേരന്‍ സാധാരണ നില പുനഃസ്ഥാപിച്ചു.

രണ്ടെണ്ണം വീഴ്ത്തി. കാമക്രോധമദലോഭങ്ങളില്ലാതെ അവന്‍ സസുഖം ആമാശയം പൂകി. മൂന്നാമത്തവന്‍കൂടി ചെന്നതോടെ ചില രാസപരിണാമങ്ങള്‍ നടക്കുന്നത് കൊണ്ടേരന്‍ അറിഞ്ഞു.

ഒരെണ്ണം കൂടി.

ഇനി തുടങ്ങാം.

കൊണ്ടേരന്‍ അടുത്ത ടേബിളിലേക്ക് നോക്കി. കാഴ്ച്ചയില്‍ സായിപ്പും മദാമ്മയും എന്ന് തോന്നിക്കുന്ന രണ്ടെണ്ണം ധൂമപാനത്തോടുകൂടി ചര്‍ച്ചയിലാണ്.

വിഷയം ഗൌരവമുള്ളതായതിനാല്‍ ചര്‍ച്ച തര്‍ക്കശാസ്‌ത്രമായി.

കൊണ്ടേരന്‍ അടുത്തുചെന്നു.

'വാട്ടീസ് പ്രോബ്ളം'

(എന്താണ് പ്രശ്നം? കൊണ്ടേരന് ആകെ അറിയാവുന്ന ഇംഗ്ളീഷും ഇത് മാത്രമാണ്)

ഭയന്നുപോയ സായിപ്പ് മലയാളത്തിലേക്ക് മൊഴി മാറ്റി.

'ഇല്ല. ഒരു പ്രശ്‌നവുമില്ല..'

'നോ..പ്രോബ്ളം..പ്രോബ്ളം..വാട്ടീസ് പ്രോബ്ളം..'

ബാക്കിയുള്ള ജീവനുംകൊണ്ട് അവര്‍ എഴുന്നേറ്റു പോയി. കൊണ്ടേരന്‍ അടുത്ത ടേബിളിലെ താടിയുടെ അടുത്തേക്ക് ചെന്നു.

കൊണ്ടേരന്‍ ആവര്‍ത്തിച്ചു.

'വാട്ടീസ് പ്രോബ്ളം..?'

പക്ഷെ അതൊരു ചുവന്ന താടിയായിരുന്നു.

കാത്തിരുന്ന ചുവന്ന താടി ആധുനിക നിരൂപണവുമായി ചാടി വീണു. അന്തര്‍ധാര, സമാന്തര പരിപ്രേക്ഷ്യം, കാഴ്ച്ചയുടെ ഉള്‍വെളിച്ചം..

കൊണ്ടേരന് നിലതെറ്റി. അലറി.

'കട്ട്'

ചുവന്ന താടി നിര്‍ത്തി.

കൊണ്ടേരന്‍ പറഞ്ഞു.

'ആക്ഷന്‍..'

ചുവന്ന താടി നിര്‍ത്ത്യേടത്ത് നിന്നു തുടങ്ങി.

ഇത് പലവട്ടം ആവര്‍ത്തിച്ചു.

സംഭവം കൊഴുത്തതോടെ ഇരതേടി നടന്ന ചാനല്‍ സുന്ദരി പറന്നെത്തി. അത്യാഹ്ളാദവതി. ആര്‍ക്കും കിട്ടാത്ത ഐറ്റം.

ശ്വാസം ഹാഫ് ഹാഫായി ശ്വസിച്ച് ചാനല്‍ സുന്ദരി കൊണ്ടേരനോട് ചോദിച്ചു.

'ആര്‍ യു ഫ്രം മെൿസിക്കോ..?'

'യെസ്..ഐ..മെൿസിക്കോ..ഇന്ത്യ..ആഫ്രിക്ക..അന്റാര്‍ട്ടിക്ക..കേരളം..കൊയിലാണ്ടി..'

ചാനല്‍ സുന്ദരി തിരിഞ്ഞു നിന്ന് പ്രേക്ഷകരെ വെല്ലുവിളിച്ചു.

'ഇതാ..യഥാര്‍ഥ സിനിമക്കു മുന്നില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ മായുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നു...യഥാര്‍ഥ സിനിമാപ്രവര്‍ത്തകന് ലോകം ഒന്നാണ്..കലക്ക് വരമ്പില്ല..'

സുന്ദരി 90 ഡിഗ്രി തിരിഞ്ഞ് കൊണ്ടേരനോട്.

'ആര്‍ യു എ ഡിറക്റ്റര്‍..'

'നോ..ഐ അണ്‍ ഡിറക്റ്റര്‍.'

(അല്ല. ഞാന്‍ സംവിധായകനല്ല.)

ചാനല്‍ സുന്ദരി വീണ്ടും 90 ഡിഗ്രി തിരിഞ്ഞ് പ്രേക്ഷകരിലെത്തി.

'ഈ മെക്സിക്കന്‍ ഡിറക്റ്ററുടെ ആദ്യ ചിത്രമാണ്..ഐ അണ്‍ ഡിറക്റ്റര്‍..'

സുന്ദരി കൊണ്ടേരനോട്.

'വാട്ടീസ് ദ സ്റ്റോറി..?'

'സ്റ്റോറി..വാട്ടീസ് പ്രോബ്ളം..'

സുന്ദരി ഇത്തവണ തിരിയല്‍ 70 ഡിഗ്രിയിലാക്കി ചുരുക്കി.

'പ്രശ്‌നങ്ങളുടെ കഥയാണ് ഈ മെൿസിക്കന്‍ സംവിധായകന്‍ പറയുന്നത്. പ്രശ്‌നസങ്കീര്‍ണമായ സമകാലീന സമൂഹത്തില്‍ പ്രശ്‌നങ്ങളുടെ ഇഴ പിരിച്ച് പ്രശ്‌നങ്ങളിലേക്ക് ചെല്ലുന്ന കഥയാണ് ഐ അണ്‍ ഡിറക്റ്റര്‍. അവസാനം കഥ തന്നെ ഒരു പ്രശ്‌നമായി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് കൃതഹസ്‌തനായ ഈ സംവിധായകന്‍.'

സുന്ദരി കൊണ്ടേരനോട് കൊഞ്ചി.

'വാട്ടീസ് യുവര്‍ ന്യൂ വെഞ്ച്വര്‍..?'

പുതിയ സംരംഭം എന്താണെന്നാണ് സുന്ദരി ഉദ്ദേശിച്ചതെങ്കിലും എത്രയെണ്ണം കഴിച്ചു എന്നാണ് കൊണ്ടേരന്‍ പരിഭാഷപ്പെടുത്തിയത്.

നാല് വിരല് ഉയര്‍ത്തി കൊണ്ടേരന്‍ പറഞ്ഞു

'..പെഗ് '

സുന്ദരി ആവേശഭരിതയായി.

'ഇദ്ദേഹത്തിന്റെ പുതിയ സിനിമയാണ് - പെഗ് ഓഫ് ഫോര്‍ ഫിങ്കേഴ്‌സ്. ലോക സിനിമയില്‍ തന്നെ ഒരു വഴിത്തിരിവാകും ഇതെന്ന് കരുതാം..അഭ്രപാളിയില്‍ ഈ സംവിധായകന്‍ ഒരുക്കുന്ന അത്യുജ്വല സൃഷ്‌ടിയാകും ഇത്. ആ അസുലഭ മുഹൂര്‍ത്തത്തിനായി പ്രേക്ഷകലോകം കാത്തിരിക്കുകയാണ്.'

ചാനല്‍ സുന്ദരി ഇളകിമറിഞ്ഞ് ടി വിയില്‍ നിന്നിറങ്ങിപ്പോയി.

കൊണ്ടേരന്‍ ഉടുമുണ്ടുരിഞ്ഞ് റോഡില്‍നിന്ന് നീട്ടിപ്പാടി.

' പോനാല്‍ പോകട്ടും പോടാ..'

*****

എം എം പൌലോസ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ശബരിമല തിരുവനന്തപുരത്തേക്ക് മാറ്റിയോ എന്ന് കൊണ്ടേരന്‍ ന്യായമായും സംശയിച്ചു.

തമ്പാനൂരില്‍ അയ്യപ്പഭക്തന്മാരുടെ തിരക്ക് !

ഇടക്കിടക്ക് ശരണം വിളികളുമുണ്ട്. ഭാഷ വ്യക്തമല്ലെങ്കിലും വികാരം ശരണമാണെന്ന് ഉച്ചാരണം വ്യക്തമാക്കുന്നു.

നോമ്പ് നോറ്റ് മാലയിട്ട് ഔദ്യോഗിക വേഷത്തില്‍തന്നെ എല്ലാം. ഇരുമുടിക്കെട്ട്, ക്ഷൌരാദികള്‍ മുടക്കി സൃഷ്‌ടിച്ച ദീക്ഷ എന്നിവ എടുത്തിട്ടുണ്ട്. തദ്വാരാ സര്‍വെപ്രകാരം ഭിക്ഷാംദേഹി എന്ന ഗണത്തില്‍ വരും. സേവ കടുകട്ടിയായതിനാല്‍ ചിലര്‍ സ്‌നാനവും ഉപേക്ഷിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ അന്തിമവിധി വരട്ടെ എന്നിട്ടാവാം എന്നാണ് മട്ട്. അതുവരെ കുടി മതി, കുളി വേണ്ട.

ഒരു നാട്ടുമ്പുറത്തുകാരന്റെ എല്ലാ നിഷ്‌ക്കളങ്കതയും വെളിക്കെടുത്ത് കൊണ്ടേരന്‍ അത്ഭുതപരതന്ത്രം പരമതന്ത്രമാക്കി അവരെ നോക്കി സായൂജ്യമടഞ്ഞു. 'സ്വാമിയേ..' എന്ന് ശരണവും വിളിച്ചു.

മലയില്‍ തിരക്കായതുകൊണ്ട് തിരുവനന്തപുരത്ത് ഒരു എൿസ്‌റ്റന്‍ഷന്‍ കൌണ്ടര്‍ തുറന്നതാകും എന്ന് തുടര്‍ന്ന് ചിന്തിച്ചു.

എന്നാല്‍ ചിന്തയില്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് 'എൿസ്‌റ്റന്‍ഷനരരു കൌണ്ടരരു' എന്ന് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. കൊണ്ടേരന്‍ വഴങ്ങിയരരു ചിന്തിച്ചരരു.

കൂട്ടത്തില്‍ വനിതകളുടെ വേഷം ധരിച്ചെത്തിയവരെ കണ്ടപ്പോള്‍ കൊണ്ടേരനൊരു സംശയരരു.

ടി കക്ഷികള്‍ അയ്യപ്പന് നിഷിദ്ധം. ഇതുവരെ നിലപാടില്‍ വിട്ടുവീഴ്ച്ചയില്ല. സമത്വമെന്നൊക്കെ പമ്പക്കപ്പുറത്തുനിന്ന് പറഞ്ഞാ മതി.

ഭക്തിവിലാസത്ത് അയ്യപ്പാസ്-അയ്യപ്പണീസുമാരെ കണ്ടപ്പോള്‍ കൊണ്ടേരന് ആകാംക്ഷ. അറിയാനുള്ള അവകാശം പൌരനുണ്ട്. അടുത്തു കണ്ട തട്ടുകടയില്‍ മുറുക്കാനുള്ള പണമടച്ച് കൊണ്ടേരന്‍ വിവരാവകാശനിയമപ്രകാരം ചോദിച്ചു.

'ഇതെന്താ..?'

അത്ഭുത ജീവിയെപ്പോലെ അയാള്‍ കൊണ്ടേരനെ നോക്കി. ഈ ചോദ്യം ചോദിക്കുന്ന ആദ്യ ഇന്ത്യാക്കാരനെന്ന മട്ടില്‍.

'എന്തെരണ്ണാ...സില്‍മാക്കളികള്..ഇന്റര്‍നാഷനലുകളല്ലെയണ്ണാ..ഇന്റര്‍നാഷനലുകള്...'

കൊണ്ടേരന്റെ മനസ്സില്‍ വിജ്ഞാനത്തിന്റെ തിരക്കഥ നിവര്‍ന്നു. അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തിന് തിരിതെളിഞ്ഞു.

എം എം പൌലോസിന്റെ നർമ്മഭാവന

വിദൂഷകന്‍ said...

കൊണ്ടേരന്റെ യാത്ര കൊള്ളാം..
'ജാടകളെ'ഇങ്ങനെ തന്നെ നേരിടണം..
അഭിനന്ദനങ്ങള്‍...

പാറുക്കുട്ടി said...

വളരെ മനോഹരമായ അവതരണം.
അഭിനന്ദനങ്ങൾ!

Anonymous said...

kathhayude story manassilayi.
:)