Monday, July 6, 2009

കാട്ടിലെ തടി, തേവരുടെ ആന....

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ ധൃതിപിടിച്ച നീക്കത്തെ ശക്തിയായി വിമര്‍ശിച്ചുകൊണ്ട്, 2001 ഫെബ്രുവരി 27ന് ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവായ പ്രണബ്മുഖര്‍ജി, അന്നത്തെ ധനകാര്യമന്ത്രിയോടും ഓഹരി വിറ്റഴിക്കാനായി പ്രത്യേകം ഉണ്ടാക്കപ്പെട്ട വകുപ്പിന്റെ മന്ത്രിയായ അരുണ്‍ഷൂരിയോടും ചോദിച്ചു: ഓഹരി വിറ്റഴിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്? ധനക്കമ്മി നികത്താനാണെങ്കില്‍ അഥവാ കുറയ്ക്കാനാണെങ്കില്‍ അതിന് വേറെ വഴിയില്ലേ? ഗവണ്‍മെന്റിന്റെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി മൂലധന ആസ്തികള്‍ വിറ്റഴിക്കുന്നത് വിവേകമാണോ? ധനക്കമ്മി കുറയ്ക്കുന്നതിന് മറ്റ് യുക്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൂടേ? ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാല്‍ക്കോയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗവണ്‍മെന്റിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് അന്ന് മുഖര്‍ജി അങ്ങനെ ചോദിച്ചത്.

എട്ടരക്കൊല്ലം മുമ്പാണത്. അതേ മുഖര്‍ജി ഇന്ന് കേന്ദ്ര ധനകാര്യമന്ത്രിയാണ്. അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന പൊതു ബജറ്റില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ 50,000 കോടി രൂപയുടെ ഓഹരി വില്‍ക്കാനുള്ള നിര്‍ദ്ദേശം ഉണ്ടത്രേ. (ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും, ഈ കുറിപ്പ് വായനക്കാരുടെ കയ്യിലെത്തുമ്പോഴേക്കും ബജറ്റ് അവതരണം കഴിഞ്ഞിരിക്കും). ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അഞ്ചുമുതല്‍ 30 ശതമാനംവരെ ഓഹരികള്‍ വിറ്റാണ് അത്രയും തുക സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. വിറ്റഴിക്കുന്ന ഓഹരികള്‍ ഈപറഞ്ഞത്രതന്നെയായിരിക്കുമോ? ലഭിക്കുന്ന തുക ഇത്രതന്നെയാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ടാവും എന്ന് ഉറപ്പാണ്. 2009 ജൂണ്‍ 4ന് പ്രസിഡണ്ട് പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റിന്റെ ആദ്യത്തെ നൂറുദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട അജണ്ടയിലും ഓഹരി വിറ്റഴിക്കലിനെപ്പറ്റി പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും അതിനെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ട് ഉടനെ നടപ്പാക്കേണ്ട പദ്ധതി എന്ന നിലയ്ക്കുതന്നെ, മന്‍മോഹന്‍സിങ് ഗവണ്‍മെന്റ്, ഓഹരി വില്‍പനക്കാര്യം ഏറ്റെടുക്കും എന്ന് ഉറപ്പാണ്.

എന്‍ഡിഎ സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കുന്നത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി എന്ന പ്രണബ്മുഖര്‍ജിയുടെ ചോദ്യത്തിന് അദ്ദേഹംതന്നെ അന്ന് മറുപടിയും പറയുകയുണ്ടായി: വ്യവസായ ഉടമകളുടെ സംഘടനകളായ ഫിക്കിയും അസോച്ചമും സിഐഐയും ആണ് വാജ്പേയി ഗവണ്‍മെന്റിന്റെ അജണ്ട തീരുമാനിക്കുന്നത്. അവര്‍ക്കുവേണ്ടിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമകളാവാന്‍ കൊതിക്കുന്നത് അവരാണ്; ജനങ്ങളല്ല. ജനങ്ങള്‍ക്കുവേണ്ടിയല്ല ഓഹരി വിറ്റഴിക്കുന്നത്.

പഴയ കാരണവന്മാര്‍ സമ്പാദിച്ചുവെച്ച കുടുംബസ്വത്ത് നിത്യനിദാനച്ചെലവുകള്‍ക്കുവേണ്ടി നിലവിലുള്ള കാരണവര്‍ കിട്ടിയ വിലയ്ക്ക് മുറിച്ചു വില്‍ക്കുന്നത് എം ടി വാസുദേവന്‍നായരുടെ കഥകളില്‍ കാണാം. നിലവിലുള്ള കാരണവര്‍ സമ്പാദിച്ചതല്ല ഇങ്ങനെ മുറിച്ചുവില്‍ക്കുന്ന സ്വത്ത്. മാത്രമല്ല, തറവാട്ടിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ട സ്വത്താണത്. തല്‍ക്കാലം മൂപ്പധികാരം കിട്ടിയ കാരണവരായതുകൊണ്ട്, യാതൊരു വീണ്ടുവിചാരവുമില്ലാതെ, കടംവീട്ടാനും കഞ്ഞിയ്ക്കരിവാങ്ങാനും ധൂര്‍ത്തടിക്കാനും വേണ്ടി സ്വത്ത് മറിച്ചുവില്‍ക്കുന്നു. അതിന്റെ വലിയ ഒരോഹരി ഭാര്യവീട്ടിലേക്കു കടത്തിയെന്നും വരും.

അതുപോലെ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റിന്റെ സ്വത്താണ്. അതായത് ജനങ്ങളുടെ സ്വത്ത് ഇന്നലെ ഭരണത്തില്‍വന്ന സര്‍ക്കാരിന്റെ മാത്രം സ്വത്തല്ല, അവര്‍ക്ക് തന്നിഷ്ടംപോലെ വില്‍ക്കാന്‍ അവകാശമുള്ള സ്വത്തല്ല അത്. പൊതുമേഖലാ സ്ഥാപനങ്ങളുടെമേലുള്ള ജനങ്ങളുടെ ഉടമസ്ഥത പാര്‍ലമെന്റിലൂടെയാണ്, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റിലൂടെയാണ് ഉറപ്പുവരുത്തുന്നത്. പാര്‍ലമെന്റിലൂടെയുള്ള ജനങ്ങളുടെ ഉടമസ്ഥാവകാശത്തെ ഓഹരി വിപണിയിലൂടെയുള്ള ഏതാനും ആളുകളുടെ ഉടമസ്ഥാവകാശമാക്കി മാറ്റാന്‍ കഴിയില്ല. "ജനങ്ങളുടെ ഉടമസ്ഥത'' എന്ന പുതിയ വാക്ക് കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുണ്ട്. ഓഹരിവില്‍ക്കുന്നത് ജനങ്ങള്‍ക്കാണത്രേ! ആരാണ് കോണ്‍ഗ്രസിന്റെ ജനങ്ങള്‍?

ബിഎച്ച്ഇഎല്‍ എന്ന പ്രസിദ്ധമായ നവരത്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ ഇങ്ങനെ "ജനങ്ങള്‍ക്ക്'' വിറ്റതിന്റെ കഥയിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ കോണ്‍ഗ്രസിന്റെ "ജനങ്ങള്‍'' ആരെന്ന് വ്യക്തമാവും. 1991-96 കാലത്ത് നരസിംഹറാവു സര്‍ക്കാരിലെ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ആണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പന തുടങ്ങിവെച്ചത്.

ബിഎച്ച്ഇഎല്ലിലെ ഓഹരികളുടെ ഉടമസ്ഥത സംബന്ധിച്ച വസ്തുതകള്‍ താഴെ കൊടുക്കുന്നു:

ഇന്ത്യാഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍-67.72 ശതമാനം.

വിദേശനിക്ഷേപക സ്ഥാപനങ്ങളുടെ കയ്യില്‍ - 17.03

മ്യൂച്വല്‍ഫണ്ടുകളുടെ കയ്യില്‍ - 5.14

കുത്തക സ്ഥാപനങ്ങള്‍ - 3.86 ശതമാനം

ഇന്‍ഷ്വറന്‍സ് കമ്പനികള്‍ - 3.83 ശതമാനം

ഒരു ലക്ഷം രൂപവരെ വിലവരുന്ന ഓഹരികള്‍ കൈയിലുള്ള വ്യക്തികള്‍ - 1.92 ശതമാനം

ഇന്ത്യാ ഗവണ്‍മെന്റിന്റെ കയ്യില്‍ ഭെല്ലിന്റെ 67.72 ശതമാനം ഓഹരികളേയുള്ളു. അതില്‍ 10 ശതമാനംകൂടി വില്‍ക്കാന്‍ കഴിഞ്ഞ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം അതിനെ ശക്തമായി ചെറുത്തു. മുകളില്‍കൊടുത്ത ഭെല്ലിന്റെ ഉദാഹരണത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാവും. ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഓഹരി നല്‍കുന്നുവെന്ന പേരുംപറഞ്ഞ് അന്ന് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്, 21 ശതമാനം ഓഹരികള്‍ കുത്തക വ്യവസായികള്‍ക്കും വിദേശ സ്ഥാപനങ്ങള്‍ക്കും നല്‍കുകയാണുണ്ടായത്. ജനങ്ങള്‍ക്ക് കിട്ടിയതാകട്ടെ, വെറും 1.92 ശതമാനവും. എന്‍ടിപിസി തുടങ്ങിയ വമ്പിച്ച ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ഓഹരിവില്‍പനയിലെ സ്ഥിതിയും ഇതുതന്നെയാണ്.

"ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ അന്ധമായ സ്വകാര്യവല്‍ക്കരണത്തെ ഇന്ത്യ നാഷണല്‍ കോണ്‍ഗ്രസ് തള്ളിക്കളയുന്നു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂരിപക്ഷം ഓഹരികള്‍ ഗവണ്‍മെന്റിന്റെ കയ്യില്‍ നിലനിര്‍ത്തുമ്പോള്‍തന്നെ, അതില്‍ ഒരു ഭാഗത്തിന്റെ ഉടമസ്ഥതയ്ക്ക് ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട്'' എന്നാണ് 15-ാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. ബിജെപിയുടെ അന്ധമായ സ്വകാര്യവല്‍ക്കരണമാണ് അവരെ 2004ലെ പരാജയത്തിലേക്ക് നയിച്ചത്. ജനങ്ങളുടെ പേരും പറഞ്ഞ് സ്വകാര്യവല്‍ക്കരണം പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ഇപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പഠിക്കുന്നതിനും അവയ്ക്കുമേലുള്ള പാര്‍ലമെന്റിന്റെ മേല്‍നോട്ടം കൂടുതല്‍ ഫലപ്രദമായി എങ്ങനെ നടപ്പാക്കാം എന്ന് നിര്‍ദ്ദേശിക്കുന്നതിനുംവേണ്ടി 1958 ഏപ്രില്‍ 10ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരു കമ്മിറ്റിയെ നിയോഗിച്ചു. 10 അംഗങ്ങളുണ്ടായിരുന്ന ആ കമ്മിറ്റിയുടെ അധ്യക്ഷന്‍ വി കെ കൃഷ്ണമേനോന്‍ ആയിരുന്നു. ഫെറോസ്ഗാന്ധി, ഡോക്ടര്‍ പി സുബ്ബരായന്‍, മഹാവീര്‍ ത്യാഗി തുടങ്ങിയവര്‍ അംഗങ്ങളും. സ്ഥാപനത്തിന്റെ ഓഹരി അതിലെ തൊഴിലാളികള്‍ക്ക് നല്‍കാമെന്നും അവരെ മാനേജ്മെന്റില്‍ പ്രതിനിധികളാക്കാമെന്നും ഡയറക്ടര്‍ബോര്‍ഡില്‍ അവരുടെ പ്രതിനിധി വേണമെന്നും ശുപാര്‍ശചെയ്ത ആ കമ്മിറ്റി അത്തരം ഓഹരികള്‍ സ്വകാര്യ കുത്തകകളോ ബിസിനസ് സ്ഥാപനങ്ങളോ വാങ്ങാന്‍ ഇടവരരുതെന്നും നിര്‍ദ്ദേശിച്ചു. സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ കുത്തകകള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കരുത് എന്നതടക്കമുള്ള അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് സ്വീകാര്യമാണോ?

സ്വീകാര്യമാവാന്‍ കഴിയില്ല, "സാമൂഹ്യമേഖലയുടെ ചെലവുകള്‍ക്ക് വിഭവങ്ങള്‍ എവിടെനിന്നുണ്ടാകും'' എന്ന കുത്തകകളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചോദ്യത്തിനുമുന്നില്‍ അവര്‍ അമ്പരക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് വിഭവം ഉണ്ടാക്കാം എന്നതാണ് അവരുടെ പോംവഴി. എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ സാമൂഹ്യമേഖലയിലെ ചെലവുകള്‍ക്ക് ഒരൊറ്റത്തവണ മാത്രം കുറച്ച് ഫണ്ട് കണ്ടെത്തിയാല്‍ മതിയോ, കുറെ ഓഹരികള്‍ വിറ്റ് ഒരൊറ്റത്തവണ ഫണ്ട് സമാഹരിച്ചാല്‍, ഈ മേഖലകളിലെ ആവര്‍ത്തനച്ചെലവുകള്‍ എങ്ങനെ നടക്കും?

എന്നാല്‍ യഥാര്‍ഥത്തില്‍ വിഭവങ്ങളില്ലാത്തതാണോ പ്രശ്നം? യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ 2003-04ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചവും കരുതല്‍ധനവുമായി ആകെ 2.59 ലക്ഷം കോടി രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. 2007-08 വര്‍ഷമായപ്പോഴേക്ക് അതിന്റെകൂടെ 2.26 ലക്ഷം കോടി രൂപ കൂടി കരുതല്‍ ധനവും മിച്ചവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതായത് മൊത്തം 4.85 ലക്ഷം കോടി രൂപ. തങ്ങളുടെ കാലത്ത് ലഭിച്ച ഈ 2.26 ലക്ഷം കോടി രൂപ സാമൂഹ്യ മേഖലാച്ചെലവടക്കമുള്ള ഉല്‍പാദന ആവശ്യങ്ങള്‍ക്കായി ചെലവിടുന്നതില്‍നിന്ന് അവരെ ആരെങ്കിലും തടയുകയുണ്ടായോ? യഥാര്‍ഥം പറഞ്ഞാല്‍ ഇങ്ങനെ കൈവശമുള്ള വമ്പിച്ച മിച്ച-കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.42 ലക്ഷം കോടി രൂപ ഉല്‍പാദനപരമല്ലാത്ത ഫിനാന്‍ഷ്യല്‍ നിക്ഷേപങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ഒരു നവരവത്ന കമ്പനിയായ എന്‍ടിപിസിയുടെ കയ്യില്‍ 2008 മാര്‍ച്ച് 31ന് റെഡി ക്യാഷായും ബാങ്ക് ബാലന്‍സായും 14,933 കോടി രൂപയുണ്ടായിരുന്നു. അതേ അവസരത്തില്‍ ആ കമ്പനിയുടെ മൊത്തം മിച്ച-കരുതല്‍ ധനശേഖരം 44393 കോടി രൂപയുമായിരുന്നു. ബാങ്ക് ബാലന്‍സായി 14,933 കോടി രൂപ കയ്യിലുള്ള എന്‍ടിപിസിയാണ് 10,000 കോടി രൂപ മുതല്‍ 15,000 കോടി രൂപവരെ വിലവരുന്ന ഓഹരിവില്‍ക്കാന്‍ പോകുന്നത്. അത്രയും തുക ഉല്‍പാദനക്ഷമമല്ലാത്ത നിക്ഷേപ ധനമായി വെറുതെ കിടക്കുന്നുണ്ടല്ലോ. അതെടുത്താല്‍ പോരേ?

നാമങ്ങനെ ചോദിക്കുമ്പോള്‍ ഗവണ്‍മെന്റിന്റെ ഉത്തരം ഇതാണ്. ഇങ്ങനെ കയ്യിലുള്ള മിച്ച-കരുതല്‍ധനം കമ്പനിയുടെ വികസനത്തിനും ഭാവി പദ്ധതികള്‍ക്കുംവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

ഇതൊരു കള്ള പ്രസ്താവനയാണ്. ഒരു വ്യവസായപദ്ധതി ആരംഭിക്കാന്‍ ആരും സ്വന്തം കയ്യിലുള്ള പണം മുഴുവന്‍, അത് മൂലധനമായാലും ശരി കരുതല്‍ ധനമായാലും ശരി, ഇറക്കുകയില്ല. വ്യവസായസംരംഭത്തിന് ആവശ്യമായ മൊത്തം തുകയില്‍ ഒരു ഭാഗം മാത്രമേ തന്റെ പോക്കറ്റില്‍നിന്ന് നിക്ഷേപകന്‍ ഓഹരിയായി ഇറക്കുകയുള്ളു. ബാക്കി ബാങ്കുകളില്‍നിന്ന് വായ്പയായി സംഭരിക്കും. ഇപ്പോള്‍ എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്കും 4:1 എന്ന അനുപാതത്തില്‍ വായ്പയും ഓഹരിയും സംഭരിക്കാന്‍ - കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദമുണ്ട്. അതായത് നിക്ഷേപകന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു രൂപ ഇറക്കുമ്പോള്‍ 4 രൂപ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുക്കാം. ഇങ്ങനെ ലഭിക്കുന്ന വായ്പ അധികവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും.

അതുകൊണ്ട് സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ കുറഞ്ഞ ഓഹരി വിഹിതവും ഉയര്‍ന്ന വായ്പാ വിഹിതവും ഉള്ള സ്ഥാപനങ്ങളാണ്. മറിച്ച് പൊതുമേഖലാസ്ഥാപനങ്ങളാകട്ടെ, ഉയര്‍ന്ന ഓഹരി വിഹിതവും കുറഞ്ഞ വായ്പാ വിഹിതവും ഉള്ള സ്ഥാപനങ്ങളുമാണ്. ബാങ്കുകളുടെ കയ്യില്‍ വായ്പ നല്‍കാന്‍ ഇഷ്ടംപോലെ പണമുള്ളപ്പോള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്നത്തെ ഓഹരി-വായ്പാ അനുപാതത്തിന്റെ (1:4) അടിസ്ഥാനത്തില്‍ ബാങ്കുകളില്‍നിന്ന് വായ്പ എടുക്കാവുന്നതാണ്. എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി-വായ്പാ അനുപാതം ഏതാണ്ട് 2:1 ആണ്. അതായത് ലഭ്യമായ വായ്പയുടെ ഇരട്ടിയാണ് സ്വന്തം കയ്യില്‍നിന്നിറക്കുന്ന ഓഹരിത്തുക... (സ്വകാര്യ സ്ഥാപനങ്ങളില്‍ അത് 1:4 ആണെന്ന് ഓര്‍ക്കുക). കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ 2007-2008 സര്‍വെയിലെ കണക്കുകളനുസരിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി 6 ലക്ഷംകോടി രൂപയും ദീര്‍ഘകാല വായ്പ 3.2 ലക്ഷം കോടി രൂപയുമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ മാനദണ്ഡമനുസരിച്ചാണെങ്കില്‍ (1.4) 15 മുതല്‍ 20 വരെ ലക്ഷം കോടി രൂപ അവയ്ക്ക് വായ്പയെടുക്കാവുന്നതാണ്.

അതിനായി അവര്‍ക്ക് ഓഹരി വില്‍ക്കേണ്ട ആവശ്യമില്ല. അവയുടെ വികസനത്തിനായി 20 ലക്ഷം കോടി രൂപവരെ വായ്പ എടുക്കാമെന്നിരിക്കെ അതിനേക്കാളെത്രയോ കുറഞ്ഞ തുക ലഭിക്കുന്നതിനുവേണ്ടി ഓഹരി വില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ്? അതില്‍ എന്തെങ്കിലും സാമ്പത്തിക യുക്തിയുണ്ടോ?

സാധാരണ ജനങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ പങ്കുനല്‍കുന്നതിനുവേണ്ടിയല്ല ഓഹരി വില്‍ക്കുന്നത്. ഓഹരി വില്‍ക്കുമ്പോള്‍ അതില്‍ മഹാ ഭൂരിപക്ഷവും വന്‍കിട സ്വകാര്യ കുത്തക സ്ഥാപനങ്ങള്‍ തട്ടിയെടുക്കുന്നു. സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും നിസ്സാരമായ ഓഹരികളാണ് ലഭിക്കുന്നത്. വിഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടുമല്ല ഓഹരി വില്‍ക്കുന്നത്. പിന്തെ എന്തിന്? അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ.

സ്വകാര്യവല്‍ക്കരണംതന്നെ. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥത ഗവണ്‍മെന്റില്‍നിന്നെടുത്ത് സ്വകാര്യ കുത്തകകള്‍ക്ക് നല്‍കല്‍. വാജ്പേയി ഗവണ്‍മെന്റ് ചെയ്തതും യുപിഎ ഗവണ്‍മെന്റ് ചെയ്യുന്നതും ഒന്നുതന്നെ. വാജ്പേയി ഗവണ്‍മെന്റ് ഓഹരി വില്‍ക്കുന്നതിന് ഒരു മന്ത്രാലയംതന്നെ തുറന്ന് ഒരു കേന്ദ്രമന്ത്രിയെ നിയമിച്ച് (അരൂണ്‍ഷൂരി) വില്‍പന നടത്തിയെങ്കില്‍, മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനുകീഴില്‍ അതിന് പ്രത്യേകം മന്ത്രാലയമൊന്നുമില്ലെങ്കിലും വില്‍പ്പന പൊടിപൊടിക്കുന്നു. 2004-2008 കാലഘട്ടത്തില്‍ ഇടതുപക്ഷം എതിര്‍ത്തതുകൊണ്ട്, കച്ചവടം ഫലത്തില്‍ നടന്നില്ല. ഇന്നിപ്പോള്‍ തടയാനാരുമില്ല. ഇളമുറക്കാര്‍ക്ക് പാര്‍ലമെന്റില്‍ അംഗസംഖ്യ കുറവാണ്. ഇഷ്ടംപോലെ തറവാട്ടുമുതല്‍ കിട്ടിയവിലയ്ക്കു വില്‍ക്കാം. മാര്‍ക്കറ്റില്‍ 400 രൂപ വരെ വിലയുള്ള ഓഹരിയുടെ ഒറിജിനല്‍വില 10 രൂപയാണെങ്കില്‍ 10 രൂപയ്ക്ക്, സ്വകാര്യ മുതലാളിക്കു കൈമാറാം. അങ്ങനെയുള്ള കള്ളക്കച്ചവടത്തില്‍നിന്ന് ലഭിക്കുന്ന വമ്പിച്ച കമ്മീഷന്‍ സ്വന്തക്കാര്‍ക്ക് നല്‍കാം. ജവഹര്‍ലാല്‍ നെഹ്റുവും കൃഷ്ണമേനോനും ഫെറോസ്ഗാന്ധിയും രാഷ്ട്രത്തിനുവേണ്ടി ആര്‍ജിച്ചുവെച്ച പൊതുമുതല്‍, കുടുംബസ്വത്ത്, തല്‍ക്കാലം കൈവശാവകാശം ലഭിച്ച മന്‍മോഹന്‍സിങ്ങും മുഖര്‍ജിയും കൂട്ടരും ആക്രി വിലയ്ക്ക് തൂക്കി വില്‍ക്കുന്നു. അവര്‍ സമ്പാദിച്ചതല്ല, ഒരു തുള്ളി വിയര്‍പ്പ് ചിന്തിയിട്ടില്ല. പൊതുമുതല്‍ വിറ്റുതുലച്ചാലെന്ത്, കുത്തകകള്‍ തടിച്ചുകൊഴുക്കട്ടെ.

*
കെ രാമനാഥന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ ധൃതിപിടിച്ച നീക്കത്തെ ശക്തിയായി വിമര്‍ശിച്ചുകൊണ്ട്, 2001 ഫെബ്രുവരി 27ന് ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവായ പ്രണബ്മുഖര്‍ജി, അന്നത്തെ ധനകാര്യമന്ത്രിയോടും ഓഹരി വിറ്റഴിക്കാനായി പ്രത്യേകം ഉണ്ടാക്കപ്പെട്ട വകുപ്പിന്റെ മന്ത്രിയായ അരുണ്‍ഷൂരിയോടും ചോദിച്ചു: ഓഹരി വിറ്റഴിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? എന്തിനുവേണ്ടിയാണ്? ധനക്കമ്മി നികത്താനാണെങ്കില്‍ അഥവാ കുറയ്ക്കാനാണെങ്കില്‍ അതിന് വേറെ വഴിയില്ലേ? ഗവണ്‍മെന്റിന്റെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി മൂലധന ആസ്തികള്‍ വിറ്റഴിക്കുന്നത് വിവേകമാണോ? ധനക്കമ്മി കുറയ്ക്കുന്നതിന് മറ്റ് യുക്തമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൂടേ? ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാല്‍ക്കോയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗവണ്‍മെന്റിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് അന്ന് മുഖര്‍ജി അങ്ങനെ ചോദിച്ചത്.

എട്ടരക്കൊല്ലം മുമ്പാണത്. അതേ മുഖര്‍ജി ഇന്ന് കേന്ദ്ര ധനകാര്യമന്ത്രിയാണ്. അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍പോകുന്ന പൊതു ബജറ്റില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ 50,000 കോടി രൂപയുടെ ഓഹരി വില്‍ക്കാനുള്ള നിര്‍ദ്ദേശം ഉണ്ടത്രേ. (ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും, ഈ കുറിപ്പ് വായനക്കാരുടെ കയ്യിലെത്തുമ്പോഴേക്കും ബജറ്റ് അവതരണം കഴിഞ്ഞിരിക്കും). ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അഞ്ചുമുതല്‍ 30 ശതമാനംവരെ ഓഹരികള്‍ വിറ്റാണ് അത്രയും തുക സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. വിറ്റഴിക്കുന്ന ഓഹരികള്‍ ഈപറഞ്ഞത്രതന്നെയായിരിക്കുമോ? ലഭിക്കുന്ന തുക ഇത്രതന്നെയാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കാനുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ടാവും എന്ന് ഉറപ്പാണ്. 2009 ജൂണ്‍ 4ന് പ്രസിഡണ്ട് പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഗവണ്‍മെന്റിന്റെ ആദ്യത്തെ നൂറുദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട അജണ്ടയിലും ഓഹരി വിറ്റഴിക്കലിനെപ്പറ്റി പറയുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും അതിനെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ട് ഉടനെ നടപ്പാക്കേണ്ട പദ്ധതി എന്ന നിലയ്ക്കുതന്നെ, മന്‍മോഹന്‍സിങ് ഗവണ്‍മെന്റ്, ഓഹരി വില്‍പനക്കാര്യം ഏറ്റെടുക്കും എന്ന് ഉറപ്പാണ്.