Thursday, May 20, 2010

മൌദൂദിസത്തിന്റെ കിനാലൂര്‍ പാത

ചെങ്ങറയെ മറ്റൊരു 'നന്ദിഗ്രാം'ആക്കി ആഘോഷിക്കുവാനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും ആസൂത്രിതമായ ശ്രമങ്ങള്‍ ഫലം കാണാതെ പോയതില്‍ ഏറെ ദുഃഖിതരാണ് സന്നദ്ധസംഘടനാ ബുദ്ധിജീവികള്‍. കിനാലൂരിലും മതതീവ്രവാദികളും വലതുപക്ഷശക്തികളും ഒരു നന്ദിഗ്രാം സൃഷ്ടിക്കാന്‍ പറ്റുമോ എന്നാണ് ശ്രമിച്ചുനോക്കിയത്. ഫോര്‍ഡ് ഫൌണ്ടേഷന്റെ ഫണ്ടും ആശയങ്ങളും സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഗ്രൂപ്പുകളുടെയും, പെട്രോ ഡോളര്‍ സമ്പദ്ഘടനകള്‍ ഒരുക്കിക്കൊടുക്കുന്ന സൌകര്യങ്ങളില്‍ കര്‍മനിരതരായിരിക്കുന്ന സോളിഡാരിറ്റിപോലുള്ള സംഘടനകളുടെയും ഏകോപനത്തിലാണ് ചെങ്ങറ സമരം നടന്നത്. അമേരിക്കയുടെയും സൌദിഅറേബ്യയുടെയും അകമഴിഞ്ഞ സഹായങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന നവപ്രസ്ഥാനങ്ങളെയും രാഷ്ട്രീയ ഇസ്ളാമിസമുയര്‍ത്തുന്ന വെല്ലുവിളികളെയുംകുറിച്ച് ഗൌരവാവഹമായ അന്വേഷണങ്ങളും ജാഗ്രതയും ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്.

കിനാലൂര്‍ വ്യവസായപാര്‍ക്കിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിനെതിരെ വസ്തുതാ ബന്ധമില്ലാത്ത പ്രചാരണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു യു ഡി എഫ് നേതൃത്വത്തോടൊപ്പംനിന്ന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍. കേരളത്തിന്റെ നദികളും ധാതുവിഭവങ്ങളും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം വിറ്റുതുലച്ചുകൊണ്ടിരുന്ന യു ഡി എഫ് നയങ്ങള്‍ക്ക് അന്ത്യംകുറിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം ആരംഭിച്ചത്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും കടുത്ത അപനിക്ഷേപവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അടിച്ചേല്‍പ്പിച്ച യുഡിഎഫ് ഭരണം കേരളത്തെ അക്ഷരാര്‍ഥത്തില്‍ വ്യവസായങ്ങളുടെ മരുപ്പറമ്പാക്കുകയായിരുന്നു. പൊതുമേഖലാവ്യവസായങ്ങളെല്ലാം നഷ്ടത്തിലാണെന്ന് പറഞ്ഞ് അടച്ചുപൂട്ടാനും കമ്പനി കെട്ടിടങ്ങളും യന്ത്രങ്ങളും ഭൂമിയും വില്‍ക്കാനുമാണ് യുഡിഎഫിന്റെ വ്യവസായ വകുപ്പ് ശ്രമിച്ചത്. നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടുകയും അതില്‍ പണിയെടുത്തിരുന്ന തൊഴിലാളികളെ വഴിയാധാരമാക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, പൂട്ടിപ്പോയ വ്യവസായങ്ങള്‍ ഒന്നൊന്നായി തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥിതി സംജാതമായി. ഒരൊറ്റ പൊതുമേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിച്ചില്ലെന്നു മാത്രമല്ല, എട്ട് പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കാനും നടപടി തുടങ്ങി. പൊതുമേഖലയിലും സ്വകാര്യമേഖലയിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കൊണ്ടുവരാനുമുള്ള പശ്ചാത്തല സൌകര്യങ്ങള്‍ ഇച്ഛാശക്തിയോടെ ഒരുക്കിയെടുക്കുന്നു. ഐ ടി, ബി ടി, മാനുഫാക്ചറിങ് വ്യവസായങ്ങള്‍ തുടങ്ങി കേരളത്തിന്റെ സാധ്യതകള്‍ക്കനുസരിച്ചുള്ള നാനാവിധമായ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു

ഇതെല്ലാം ആഗോളവല്‍ക്കരണ വിരുദ്ധശക്തികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഇടതുപക്ഷ സര്‍ക്കാറിന്റെയും വ്യവസായമന്ത്രിയുടെയും പ്രതിച്ഛായ വളര്‍ത്തി. ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം പ്രയോഗപഥത്തില്‍ കൊണ്ടുവന്ന ബദല്‍നയങ്ങള്‍ ബൂര്‍ഷ്വാവര്‍ഗങ്ങളെയും അവരുടെ രാഷ്ട്രീയ പ്രതിനിധികളെയും മാത്രമല്ല എല്ലാവിധ കപട ആഗോളവല്‍ക്കരണ വിരുദ്ധരെയും വിപ്ളവ വായാടികളെയും പരിഭ്രാന്തരാക്കി. വ്യവസായമന്ത്രിയുടെ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ഇച്ഛാശക്തിയും യുഡിഎഫ് നേതൃത്വത്തിലും നിക്ഷിപ്ത താല്‍പര്യക്കാരിലും ആശങ്ക സൃഷ്ടിച്ചതില്‍ അസ്വാഭാവികതയില്ല. പൊതുമേഖലാസ്ഥാപനങ്ങളും അവയുടെ ഭൂമിയും വിറ്റ് പങ്കുപറ്റാന്‍ കാത്തിരിക്കുന്നവരുടെ ചിരകാല സ്വപ്നങ്ങളാണ് രാഷ്ട്രീയ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞത്.

പൊതുസ്വത്തും വിഭവങ്ങളും കൊള്ളയടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട, രാജ്യത്തിനകത്തും പുറത്തുമുള്ള മൂലധനശക്തികളുടെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുടെയും ആശ്രിതത്വത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്നവരാണ് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള നവപ്രസ്ഥാനങ്ങള്‍. കടുത്ത മൂലധനവിരോധത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മേലങ്കിയണിഞ്ഞ ഇത്തരം ഗ്രൂപ്പുകള്‍ സാധാരണ ജനങ്ങളും ആഗോളമൂലധനവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന വര്‍ഗാധികാര വ്യവസ്ഥയെയും ബൂര്‍ഷ്വാ രാഷ്ട്രീയത്തെയും കണ്ടില്ലെന്ന് നടിക്കുന്നവരാണ്.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ ഭരണവര്‍ഗവിഭാഗങ്ങളെയാകെ ഏകോപിപ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം ഇന്ന് സജീവമാവുന്നതെന്ന് മന്‍സൂര്‍ ഹെഖ്മത് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിന് ഇസ്ളാംമതത്തെ അവര്‍ മുഖ്യ മാധ്യമമാക്കുന്നു. എന്നാല്‍ രാഷ്ട്രീയ ഇസ്ളാമിന് ഇസ്ളാമിക നിയമശാസ്ത്രവുമായിട്ടോ ധൈഷണിക ഉള്ളടക്കവുമായിട്ടോ പ്രത്യേകിച്ചൊരു ബന്ധമോ പ്രതിബദ്ധതയോ ഉണ്ടെന്ന് കരുതുന്നത് മൌഢ്യമാണെന്ന് മന്‍സൂര്‍ ഹെഖ്മത് നിരീക്ഷിക്കുന്നു. മൂലധനത്തെയും വികസനത്തെയുമെല്ലാം വൈകാരികവും തീവ്രവാദപരവുമായ സാമ്പത്തികശാസ്ത്ര വിശകലനത്തിലൂടെ സമീപിക്കുന്ന ചില മുന്‍ നക്സലൈറ്റുകളും എന്‍ ജി ഒ ബുദ്ധിജീവികളുമാണ് സോളിഡാരിറ്റിയുടെ ധൈഷണിക നേതൃത്വമായി കേരളത്തിലിപ്പോള്‍ ഓവര്‍ടൈം പണിയെടുക്കുന്നത്. നവലിബറല്‍ മൂലധനത്തിന്റെ ഉല്‍പ്പാദനരഹിതമായ വളര്‍ച്ചയെയും ജീര്‍ണമായ വ്യാപന താല്‍പര്യങ്ങളെയും സംബന്ധിച്ച് ലെനിന്‍ നടത്തിയ അപഗ്രഥനങ്ങളെ മനസ്സിലാക്കുവാനുള്ള രാഷ്ട്രീയ സന്നദ്ധതയും പ്രത്യയശാസ്ത്ര ഗ്രാഹ്യതയും നഷ്ടപ്പെട്ടവരാണിവര്‍.

മുന്‍ നക്സലൈറ്റുകളും സിപിഐഎമ്മില്‍നിന്ന് പുറത്തുപോയവരുമായ കപട വിപ്ളവകാരികള്‍ സോളിഡാരിറ്റിപോലുള്ള മധ്യകാല പ്രത്യയശാസ്ത്രത്തില്‍ അഭിരമിക്കുന്നവരുമായി ചേര്‍ന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒടുവിലത്തേതാണ് കിനാലൂര്‍ സംഭവം. ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയെയും വ്യവസായവല്‍ക്കരണത്തെയും ഭയപ്പെടുന്ന മധ്യകാല സാമൂഹ്യാശയങ്ങളാണ് സോളിഡാരിറ്റിപോലുള്ള സംഘടനകളെ നയിക്കുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രത്തെ മതത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഒരു സംസ്കാരമായി നിര്‍വചിക്കുന്ന രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ അതിനെ വിമര്‍ശനത്തിനോ നവീകരണത്തിനോ വിധേയമാക്കേണ്ട ഒന്നായി കാണുന്നേയില്ല. മാര്‍ക്സിസത്തിന്റെ വ്യതിയാനങ്ങളെയും നവലിബറല്‍ സ്വാധീനത്തിന് ഇടതുപക്ഷം വഴങ്ങുന്നതിനെയും കുറിച്ച് സംവാദങ്ങളും ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നവര്‍ സ്വന്തം വിശ്വാസപ്രമാണത്തിലെ അയുക്തികമായ സിദ്ധാന്തങ്ങളെക്കുറിച്ചും തങ്ങളുടെ സിദ്ധാന്തവും പ്രയോഗവും നിരന്തരം മൂലധനവ്യവസ്ഥയെ സഹായിക്കുകയും ശാശ്വതീകരിക്കുകയുമാണെന്ന വസ്തുതയെക്കുറിച്ചും കൌശലപൂര്‍വമായ മൌനം അവലംബിക്കുകയാണ്.

സാമ്രാജ്യത്വത്തിന്റെ നവ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ മണ്ഡലത്തിലാണ് രാഷ്ട്രീയ ഇസ്ളാമെന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്ന് സമീര്‍ അമീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സാമ്രാജ്യത്വവും രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളും എങ്ങനെ യാണ് തങ്ങളുടെ ചെയ്തികളിലൂടെ പരസ്പരം ബലപ്പെടുത്തുന്നതെന്ന് ഇടതുപക്ഷ ശക്തികള്‍ ഗൌരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണവും ബൂര്‍ഷ്വാഭരണ നയങ്ങളും സൃഷ്ടിക്കുന്ന ജീവിതദുരിതങ്ങളെ സംബന്ധിച്ച് വാചകമടികളില്‍ വ്യാപൃതരായിരിക്കുമ്പോഴും, രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളെ മഥിക്കുന്ന ഏകചിന്ത മറ്റുള്ള വാദങ്ങളെ ഒഴിവാക്കി സ്വസമുദായത്തില്‍ ആളെ ചേര്‍ക്കുക എന്നതാണെന്ന് സമീര്‍ അമീന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ബഹുമതസമൂഹത്തില്‍ ഇതെല്ലാം സംസ്കാര സംഘര്‍ഷത്തിന്റെതായ സാഹചര്യമാണ് സൃഷ്ടിക്കുക. ഗോള്‍വാള്‍ക്കറിന്റെ 'സാംസ്കാരിക ദേശീയത'പോലെ മൌദൂദിയുടെ ഇസ്ളാമിക രാഷ്ട്രീയ വാദവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതേതരവും ജനാധിപത്യപരവുമായ സാമൂഹ്യ ഉദ്ഗ്രഥനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമാണ്. രണ്ടും സാമ്രാജ്യത്വ വിരുദ്ധമായ വിപ്ളവ ദേശീയതയെ ഭയപ്പെടുന്ന, മധ്യകാലിക മൂല്യങ്ങളില്‍ ജനങ്ങളെ തളച്ചിടുന്ന അധിനിവേശ യുക്തിയെയാണ് വ്യത്യസ്ത തലങ്ങളില്‍നിന്ന് സേവിക്കുന്നത്.

രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളുടെ വീക്ഷണമനുസരിച്ച് സാമ്രാജ്യത്വ കേന്ദ്രങ്ങളും അവര്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന പ്രാന്തപ്രദേശങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പ്രധാന വൈരുധ്യങ്ങളെന്നും അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പകരം വന്നിരിക്കുന്നുവെന്നുമാണ് കാണുന്നത്. സാമൂഹ്യ- സാമ്പത്തിക വൈരുധ്യങ്ങളെയാകെ സംസ്കാരത്തിന്റെ മണ്ഡലത്തിലെ സംഘര്‍ഷമായി കാണുന്ന രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ മുതലാളിത്ത വ്യവസ്ഥയെക്കാള്‍ തങ്ങളുടെ മതപരമായ സംസ്കാരത്തിന് ഭീഷണി മാര്‍ക്സിസ്റ്റുകളും ഇടതുപക്ഷ രാഷ്ട്രീയവുമാണെന്ന വഴിതെറ്റിയ വിലയിരുത്തലുകളാണ് നടത്തുന്നത്. ഇത്തരം സൈദ്ധാന്തീകരണങ്ങള്‍ മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും സംബന്ധിച്ച വാചകമടികള്‍ക്കപ്പുറത്ത് വര്‍ത്തമാന ആഗോളമൂലധനവ്യവസ്ഥക്കെതിരെ വിരല്‍ ചൂണ്ടാന്‍പോലും പറ്റാത്ത ദയനീയതയിലാണ് ഇസ്ളാമിസ്റ്റുകളെ എത്തിച്ചിരിക്കുന്നത്. മുതലാളിത്തത്തെയും അതിന്റെ രാഷ്ട്രീയത്തെയും നേരിടാന്‍ തയാറാകാതെ ഇടതുപക്ഷത്തെ മുഖ്യ വിപത്തായി കാണുന്ന തീവ്രവാദ നിലപാടുകളില്‍ കിടന്ന് മോങ്ങുകയാണവര്‍.

നന്ദിഗ്രാം പ്രശ്നത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭരണപരമായ പാളിച്ചകളെ മുതലെടുത്ത് ഇടതുപക്ഷമാണ് കോര്‍പറേറ്റ് വല്‍ക്കരണത്തിന്റെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും പ്രധാന ഉത്തരവാദികളെന്ന് പ്രചരിപ്പിക്കുകയാണിവര്‍ ചെയ്തത്. കോണ്‍ഗ്രസും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇടതുപക്ഷ വിരുദ്ധമായ കടന്നാക്രമങ്ങളാണ് ബംഗാളില്‍ ജമാത്തെ ഉദ്വ പോലുള്ള ഗ്രൂപ്പുകള്‍ നടത്തിയത്.

ഈജിപ്തിലും പാകിസ്ഥാനിലും ബംഗ്ളാദേശിലുമെല്ലാം അമേരിക്കന്‍ കോര്‍പറേറ്റുകളുടെ നിക്ഷേപതാല്‍പ്പര്യങ്ങള്‍ക്ക് കളമൊരുക്കുന്ന സര്‍ക്കാരുകളില്‍ രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആഗോളവല്‍ക്കരണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച മലേഷ്യയിലെ മഹാതീര്‍ സര്‍ക്കാറില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി പ്രവര്‍ത്തിച്ചത് രാഷ്ട്രീയ ഇസ്ളാമിസ്റ്റുകളായിരുന്നു. ഇന്ത്യന്‍ ജമാത്തെ ഇസ്ളാമിക്കാര്‍ അംഗീകരിച്ച് ആദരിക്കുന്ന അന്‍വാര്‍ ഇബ്രാഹിം മലേഷ്യയിലെ അമേരിക്കന്‍, യൂറോപ്യന്‍ യൂണിയന്‍ താല്‍പ്പര്യങ്ങളുടെ മുഖ്യ നിര്‍വാഹകനായിരുന്നല്ലോ. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭരണാധികാരിയായ സിയാവുല്‍ ഹക്കിന്റെ മന്ത്രിസഭയില്‍ നിര്‍ണായക സ്വാധീനം പുലര്‍ത്തിയത് പാക് ജമാഅത്തെ ഇസ്ളാമിയായിരുന്നല്ലോ. തീവ്രവാദികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായി പാകിസ്ഥാനിലെ മദ്രസകളെ പരിവര്‍ത്തനപ്പെടുത്താന്‍ സിഐഎക്ക് എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്തത് സിയാവുല്‍ ഹക്കിന്റെ കാലത്തായിരുന്നു.

അമേരിക്കന്‍ സേവയും അഴിമതിയുംകൊണ്ട് കുപ്രസിദ്ധമായ ബംഗ്ളാദേശിലെ ബീഗം ഖാലിദ മന്ത്രിസഭയില്‍ പ്രധാന പങ്ക് വഹിച്ചത് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ളാമി ആയിരുന്നു. മുജീബ് റഹ്മാന്‍ വധത്തില്‍വരെ ബംഗ്ളാദേശിലെ രാഷ്ട്രീയ ഇസ്ളാമിസ്റ്റുകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ധാര്‍മികവാദത്തിന്റെയും രാഷ്ട്രീയ സദാചാര നാട്യത്തിന്റെയും പ്രതിപുരുഷന്മാരായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഒരു കൈ നോക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന സോളിഡാരിറ്റി ജമാത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ മുഖമാണെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ ഇസ്ളാമിസത്തിന്റെ ആഗോളരൂപങ്ങളില്‍ ഒരു മധ്യമാര്‍ഗം സ്വീകരിക്കുന്നവരാണ് തങ്ങളെന്ന് സ്വയം നടിക്കുന്നവരാണ് സോളിഡാരിറ്റിക്കാര്‍. സംഘപരിവാറിനെ എന്നപോലെ അവര്‍ അല്‍ഖ്വയ്ദയെയും വിമര്‍ശിക്കാറുണ്ട്. എന്‍ ഡി എഫുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കാറുമുണ്ട്.

ഇന്ത്യയിലെ ഇസ്ളാമിക തീവ്രവാദത്തിന്റെ പ്രധാന കേന്ദ്ര സംഘടനയായി പലരും ജമാത്തെ ഇസ്ളാമിയെ നിരീക്ഷിക്കുന്നുണ്ട്. മൌദൂദിയുടെ പൂര്‍ണമായ രാഷ്ട്രീയ ഇസ്ളാമിക ദര്‍ശനങ്ങളാണ് ജമാത്തെ ഇസ്ളാമിയുടെ വീക്ഷണവും ധൈഷണിക സംഹിതയും. മൌദൂദിവിഭാവനം ചെയ്യുന്ന ഇസ്ളാമിക രാഷ്ട്രത്തില്‍ ആവേശഭരിതരായ മുസ്ളിം ചെറുപ്പക്കാരാണ് തീവ്രവാദത്തെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ധാര്‍മികമായി ആചരിച്ചുതുടങ്ങിയത്. ഈയൊരു മൌദൂദിയന്‍ വീക്ഷണം ജന്മം നല്‍കിയ സംഘടനയാണ് സിമി. ഇസ്ളാമിക രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന പ്രഖ്യാപിത നിലപാടാണ് സിമി മുന്നോട്ടുവച്ചത്. അതിനുമുമ്പ് ഇസ്ളാമിസ്റ്റ് സ്റ്റുഡന്റ് ലീഗ് എന്ന സംഘടന ജമാത്തെ ഇസ്ളാമി രൂപീകരിച്ചിരുന്നു. ആഗോള ഇസ്ളാമിക തീവ്രവാദത്തെ രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്ത അമേരിക്കയും സൌദി അറേബ്യയും പാക്കിസ്ഥാനും ഇറാന്‍ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതോടെ കേരളത്തിലും അതിന്റെ അനുരണനങ്ങളും മാറ്റങ്ങളുമുണ്ടായി. സിമിയുടെ അതിതീവ്രവാദപരമായ മുദ്രാവാക്യങ്ങളോട് വിയോജിച്ചുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ടാണ് ജമാത്തെ ഇസ്ളാമി SIO എന്ന പുതിയ വിദ്യാര്‍ഥിസംഘടന രൂപീകരിക്കുന്നത്. ജമാഅത്തിന്റെ രാഷ്ട്രീയ രൂപവും യുവജന വിഭാഗവുമെന്ന നിലയിലാണ് സോളിഡാരി പ്രവര്‍ത്തനമാരംഭിക്കുന്നത്.

അറബ് ലോകത്തിലെ അമേരിക്കയുടെ വിശ്വസ്ത താവള പ്രദേശം ഇന്ന് സൌദി അറേബ്യയാണ്. ഈജിപ്തിലെ നാസറുടെ നേതൃത്വത്തില്‍ 1950-60കളില്‍ പ്രബലപ്പെട്ട അറബ് ദേശീയബോധത്തെ തകര്‍ത്ത് ഈ മേഖലയിലെ എണ്ണസമ്പത്ത് കൈയടക്കുക എന്ന സാമ്രാജ്യത്വ തന്ത്രങ്ങളിലാണ് രാഷ്ട്രീയ ഇസ്ളാം അക്രമാസക്തമായ മാനങ്ങള്‍ കൈവരിച്ചത്. ലോകമെമ്പാടുമുള്ള ഇസ്ളാമിക തീവ്രവാദഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ (World Muslim League) റാബിത്ത വഹിച്ച പങ്ക് കുപ്രസിദ്ധമാണല്ലോ. അറബ് ലോകത്ത് നാസറിസം വളര്‍ത്തിയെടുത്ത ജനാധിപത്യ രാഷ്ട്രീയത്തെയും സാമ്രാജ്യത്വവിരുദ്ധ ദേശീയബോധത്തെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റാബിത്ത രൂപംകൊള്ളുന്നത്. കേരളത്തിലെ പ്രമുഖരായ പല ജമാത്തെ ഇസ്ളാമി നേതാക്കളും റാബിത്തയില്‍നിന്ന് പണം പറ്റുന്നതായി സിമി - എസ്ഐഒ തര്‍ക്കകാലത്ത് ഉന്നയിക്കപ്പെടുകയുണ്ടായി. സോളിഡാരിറ്റിയും എസ്ഡിപിഐയും ജമാഅത്തെ ഇസ്ളാമിയുടെയും എന്‍ഡിഎഫിന്റെയും ആഗോളബന്ധങ്ങളിലും പ്രത്യയശാസ്ത്രമണ്ഡലത്തിലും രൂപം കൊള്ളുകയും പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിരിക്കുന്ന സംഘടനകളാണ്. ഈ തീവ്രവാദ ഗ്രൂപ്പുകളും ബി ജെ പിയും കോണ്‍ഗ്രസുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള ഇടതുപക്ഷത്തിനെതിരായ ആക്രമങ്ങളാണ് കിനാലൂരില്‍ നടക്കുന്നത്. കാര്യമായ പ്രാദേശിക ജനപിന്തുണയൊന്നുമില്ലാതെ. അവര്‍ വന്‍കിട മാധ്യമസഹായത്തോടെ നടത്തുന്ന പ്രചാരണയുദ്ധമാണിത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക

19 comments:

വര്‍ക്കേഴ്സ് ഫോറം said...

ചെങ്ങറയെ മറ്റൊരു 'നന്ദിഗ്രാം'ആക്കി ആഘോഷിക്കുവാനുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും ആസൂത്രിതമായ ശ്രമങ്ങള്‍ ഫലം കാണാതെ പോയതില്‍ ഏറെ ദുഃഖിതരാണ് സന്നദ്ധസംഘടനാ ബുദ്ധിജീവികള്‍. കിനാലൂരിലും മതതീവ്രവാദികളും വലതുപക്ഷശക്തികളും ഒരു നന്ദിഗ്രാം സൃഷ്ടിക്കാന്‍ പറ്റുമോ എന്നാണ് ശ്രമിച്ചുനോക്കിയത്. ഫോര്‍ഡ് ഫൌണ്ടേഷന്റെ ഫണ്ടും ആശയങ്ങളും സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഗ്രൂപ്പുകളുടെയും, പെട്രോ ഡോളര്‍ സമ്പദ്ഘടനകള്‍ ഒരുക്കിക്കൊടുക്കുന്ന സൌകര്യങ്ങളില്‍ കര്‍മനിരതരായിരിക്കുന്ന സോളിഡാരിറ്റിപോലുള്ള സംഘടനകളുടെയും ഏകോപനത്തിലാണ് ചെങ്ങറ സമരം നടന്നത്. അമേരിക്കയുടെയും സൌദിഅറേബ്യയുടെയും അകമഴിഞ്ഞ സഹായങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തനനിരതമായിരിക്കുന്ന നവപ്രസ്ഥാനങ്ങളെയും രാഷ്ട്രീയ ഇസ്ളാമിസമുയര്‍ത്തുന്ന വെല്ലുവിളികളെയുംകുറിച്ച് ഗൌരവാവഹമായ അന്വേഷണങ്ങളും ജാഗ്രതയും ആവശ്യപ്പെടുന്ന സന്ദര്‍ഭമാണിത്.

Anonymous said...

ജമ അത്‌ ഇസ്ളാമിയും മറ്റും വിചാരിച്ചാല്‍ തടയാന്‍ പറ്റുന്ന ഒരു മൂവ്‌ മെണ്റ്റാണോ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്റ്‍സ്ഥാനം അവരൊന്നുമല്ല പണ്ടു ലെനിന്‍ വിശേഷിപ്പിച്ച ഇടങ്കോലിടീല്‍ കാരാണു ഇതിണ്റ്റെ പുറകില്‍ അതായത്‌ ഒരു ട്റാന്‍സ്ഫറ്‍ കിട്ടിയതോടെ കമ്യൂണിസ്റ്റ്‌ വിരുധനായി തീറ്‍ന്ന സീ ആറ്‍ നീല കണ്ഠന്‍ എക്സട്റ എക്സറ്റ്റ പിന്നെ ഇവറ്‍ക്കൊക്കെ സപൂറ്‍ട്ട്‌ നല്‍കി മുക്കി മൂളി രസിക്കുന്ന അച്യുതാനന്ദന്‍ ഇറ്റൊന്നും കരുണാകരനെ പോലെ ഇച്ഛാശക്തി ഉണ്ടെങ്കില്‍ പ്റശ്നമല്ല ചാരക്കേസിലും പ്റീ ഡിഗ്രീ ബോറ്‍ഡിലും ഇതുപോലെ എല്ലാ കോറ്‍ണറില്‍ നിന്നും എതിറ്‍പ്പുകള്‍ വന്നപ്പോള്‍ കരുണാകരന്‍ പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന നിലപാടില്‍ നിന്നു കാലം ആ നിലപാടുകള്‍ ശരിയാണെന്നും തെളിയിച്ചു ഇങ്ങിനെ വിലപിക്കാന്‍ മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കു നാണമില്ലെ?

നന്ദന said...

എന്റെ നാട്ടുകാരനായ കെ ടിയുടെ ലേഖനങ്ങൾ മാധ്യമത്തിലായിരുന്നു വായിച്ചിരുന്നത്, ഇന്നത് ദേശാഭിമാനിയിൽ വായിക്കുന്നു. അഭിമാനമുണ്ട്. വരും ദിനങ്ങളിൽ കൂടുതൽ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
ലേഖനം ഒരു സത്യസന്തമായ വിലയിരുത്തലായിരുന്നു.

CKLatheef said...

കിനാലൂരില്‍ ഇടതുപക്ഷം ചെയ്ത അബദ്ധങ്ങള്‍ കുറച്ചൊന്നുമല്ല. എല്ലാം ചീറ്റിപ്പോയി. ആദ്യമായി സമരം നടത്തിയത് നാട്ടുകാരല്ല പുറത്ത് നിന്ന് വന്നവരാണെന്ന് പറഞ്ഞു. അതു തിരുത്തി സോളാഡാരിറ്റിയെ പിന്നിലാക്കി. എന്നാല്‍ സോളിഡാരിറ്റി പറയുന്നത് പിന്നിലല്ല് മുന്നിലാണ് എന്നാണ്. ഇപ്പോള്‍ ഈ ലേഖനത്തില്‍ പറയുന്നത് യു.ഡ.എഫ് നേതൃത്വത്തോടൊപ്പം നിന്ന്ു എന്നാണ്. എന്നാലും സോളിഡാരിറ്റി പറഞ്ഞത് അംഗീകരിക്കില്ല എന്നുതന്നെ. 140 ല്‍ 138 ലൂം യുഡിഎഫിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത സോളിഡാരിറ്റി എന്തൊകൊണ്ട് ഈ സമരങ്ങളില്‍ പങ്കെടുക്കേണ്ടിവരുന്നു എന്നതിന് മറുപടി മുഖ്യമന്ത്രയുടെ വാക്കുകളിലുണ്ട്. അത് കളക്ടര്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളുടെ വാക്ക് കേട്ടത് കൊണ്ടാണ് അവിടെ പ്രശ്‌നമുണ്ടായത് എന്നാണല്ലോ അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തത്. എന്ന് വെച്ചാല്‍ ജനങ്ങളുടെ പക്ഷത്ത് നിന്ന് സോളിഡാരിറ്റി പറയുന്നതും കേള്‍ക്കണമായിരുന്നു എന്നാണ് അതിന്റെ നേര്‍ക്ക് നേരെയുള്ള അര്‍ഥം.

ജനപക്ഷത്ത് നില്‍ക്കുന്നതില്‍ പരാജയപ്പെട്ടവര്‍ വിളിച്ചുകൂവുന്ന അസംബന്ധങ്ങള്‍ക്ക് അല്‍പായുസേ ഉണ്ടാകൂ. എന്ന് കിനാലൂര്‍ തെളിയിക്കുന്നുണ്ടല്ലോ. കരീമിന്റെ വാദങ്ങള്‍ അദ്ദേഹം സ്റ്റേജില്‍നിന്ന് ഇറങ്ങുന്നത് വരെയുള്ള ആയുസ് പോലും ഉണ്ടായിരുന്നില്ല.

അറിയേണ്ടത് ഇത്രമാത്രം. കിനാലൂര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ തെറ്റ് പറ്റിയോ എങ്കില്‍ എങ്ങനെ. ഇല്ലെങ്കില്‍ പിന്നെ സര്‍വെ നിര്‍ത്തിവെച്ചതും ആദ്യം പറഞ്ഞ പലതും വിഴുങ്ങിയതും എന്ത് കൊണ്ട്. 75% നിവാസികള്‍ അനുകൂലിച്ചാല്‍ മാത്രമേ സ്ഥലം സര്‍വെനടത്തി ഏറ്റെടുക്കൂ എന്നത മന്ത്രിയുടെ പ്രസ്താവന നിലനില്‍ക്കുന്നുണ്ടോ.

അവിടെ വരാന്‍ പോകുന്ന വ്യവസായമെന്താണെന്ന് തീരുമാനമായോ. മന്ത്രിയുടെയും കളക്ടറുടെയും വാക്കുകളിലുള്ള വൈരുദ്ധ്യം എങ്ങനെ പരിഹരിച്ചു.

വസ്തുതകളെ നേരിടാന്‍ ഒരുക്കമില്ലാതെ. 60 വര്‍ഷത്തിലധികമായി എല്ലാവരും പയറ്റി പരാജയപ്പെട്ട ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചുള്ള അപവാദ പ്രചാരണത്തിന് ശ്രമിക്കുന്നതിലെ പരിഹാസ്യത ബോധ്യമാകാന്‍ ഒരാഴ്ചപോലും വേണ്ടിവരില്ല.

ഇത്തരം പൊയ് വെടികളിലൂടെ ഒരു ഇടതുപക്ഷ പ്രസ്താനത്തിന്റ ബലഹീനത തുറന്ന് കാണിച്ച് ബാക്കിയുള്ള ജനങ്ങളെ സാമ്രാജ്യത്വവലതുപക്ഷത്തേക്ക് തിരിക്കുന്നതില്‍ സോളിഡാരിറ്റിക്ക് ഏതായാലും പ്രതിഷേധമുണ്ടാകും. ഇതെഴുതിയ ലേഖകനതില്ലെങ്കിലും.

ഇവിടെ നടക്കാന്‍ പോകുന്ന ചര്‍ച വീക്ഷിക്കാനായി മാറുന്നു.

Unknown said...

ഒരു ഈര്‍ക്കിലി പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയെയാണല്ലോ എല്ലാവരും കൂടെ തലങ്ങും വിലങ്ങും പച്ചക്കള്ളങ്ങള്‍ നിരത്തി അക്രമിക്കുന്നത്. എന്നിട്ടും, അതിനൊരു പോറലുമേല്‍ക്കുന്നില്ല. അത്ഭുതം തന്നെ.!

paarppidam said...

കിനാലൂരിൽ സർക്കാർ/പ്പോലീസ് അമിതാവേശം കാണിച്ചതാണ് അബദ്ധമായതെന്ന് കരുതുന്നതല്ലെ ശരി?

കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൂ ജമാ‍ാത്തുമായിസംഖ്യം ഉണ്ടായിരുന്നോ? അമിത പ്രീനത്തിൻന്െ തിർരച്ചടിയാണോ ഇത്തരം വർഗ്ഗെീ രാഷ്ടീയം പിടിമുറുക്ക്കുന്നaതെന്ന് ഒരു ആത്മ പരിശോധന നല്ലതണ്.

aneezone said...

അവിടെ സമരം നടത്തിയത് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ മാത്രമല്ല എന്നതു സത്യംതന്നെ. തെറ്റായ ഒരു വികസന പദ്ധതിക്കും അതിലെ വന്‍ അഴിമതിക്കും പദ്ധതിയുണ്ടാക്കാവുന്ന പാരിസ്ഥിതികതകര്‍ച്ചക്കും പ്രകൃതിവിഭവ ശോഷണത്തിനുമെല്ലാം എതിരായി സമരം ചെയ്യാന്‍ ഏതു വ്യക്തിക്കും സംഘടനക്കും അവകാശമുണ്ട്; കൃത്യമായി പറഞ്ഞാല്‍ കടമയുണ്ട്. ഈ കടമ മറന്ന്, കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച്, ശീതീകരിച്ച മുറികളിലും കാറുകളിലും മാത്രം സഞ്ചരിച്ച് 'ഭരണം' നടത്തുന്ന സഖാക്കള്‍ക്ക് അത് തിരിച്ചറിയാനാവില്ലെന്നുമാത്രം.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുപോലും പ്രതികളായ പല ഉപരോധക്കേസുകളും നിലവിലുണ്ട്. CR

ബംഗാളിലും നന്ദിഗ്രാമിലും നമ്മള്‍ കണ്ടതിന്റെ മറ്റൊരു പതിപ്പാണിവിടെയും അരങ്ങേറുന്നത്. പക്ഷേ, ചെറിയൊരു മാറ്റമുണ്ട്. അവിടെ ടാറ്റക്ക് വേണ്ടിയായിരുന്നു ഒഴിപ്പിക്കല്‍. ഇവിടെ അതാര്‍ക്ക് വേണ്ടിയാണെന്ന് ഇപ്പോഴും വ്യക്തമല്ല. അവിടെ ഉണ്ടായിരുന്ന ആ 'സുതാര്യത'പോലും ഇവിടെ ഇല്ലെന്ന് സാരം. MGS

could you please give a single incident to prove Solidarity is a terrorist group? If so why the ruling government not taking any legal action against them?

Mohamed Salahudheen said...

ജനപക്ഷം

പറയാതെ വയ്യ. said...

ജനാധിപത്യവും മതേതരത്വവും വെറുക്കപ്പെടേണ്ട ആശയമാണെന്നു പ്രചരിപ്പിച്ച ആചാര്യന്‍റെ പിന്മുറക്കാര്‍ പുതിയ വേഷം കെട്ടുമായി ജനാധിപത്യ മാര്‍ഗ്ഗത്തിലേയ്ക്കു മാര്‍ക്കം കൂടാന്‍ തീരുമാനിച്ചപ്പോഴാണോ സി.പി.എം നു അവര്‍ അപകടകാരികളാണെന്ന ബോധോദയമുണ്ടായത്? ഇസ്ലാമിക തീവ്രവാദത്തിന്‍റെ ആശയാടിത്തറയായി പ്രവര്‍ത്തിയ്ക്കുന്ന മൗദൂദിയന്‍ ഖുറാനിക വ്യാഖ്യാനത്തില്‍ നിന്നും ഒരിഞ്ചുപോലും വ്യതിചലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമി, കേരളത്തില്‍ ഡി.വൈ.എഫ്.ഐ യും ശാസ്ത്ര സാഹിത്യ പരിഷത്തും ഒരു കാലത്ത് ഉയര്‍ത്തിയ അതേ മുദ്രാവാക്യങള്‍ കടം കൊണ്ട് "ഇരകളുടെ രാഷ്ട്രീയം " കളിയ്ക്കുമ്പോള്‍ അതിനു "കാലത്തിന്‍റെ അനിവാര്യമായ യുവ ചേതനയുടെ ഉണര്‍വ്വെന്നു" അടിക്കുറിപ്പെഴുതാന്‍ രംഗത്തു വരുന്നവരില്‍ കെ.ഇ.എന്‍ നെ പ്പോലുള്ള വിപ്ലവകാരികളുമുണ്ടെന്ന കാര്യം സി.പി.എം നേതാക്കള്‍ കാണാതെ പോകരുത്. ഒരു സംഘടന വോട്ട് തന്നാലും തന്നില്ലെങ്കിലും അവര്‍ മുന്നോട്ട് വയ്ക്കുന്ന അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ക്കു പ്രചോദനമാവുന്ന ആശയാടിത്തറ അമാനവികമാണെങ്കില്‍ അവര്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണു. അത് ആര്‍.എസ്.എസ്സായാലും ജമാ അത്തെ ഇസ്ലാമി ആയാലും.

Unknown said...

ജമാഅത്തെ ഇസ്ലാമി ഒന്നുമല്ല, ഒന്നുമല്ല എന്ന് നൂറുവട്ടം ആവര്‍ത്തിക്കുന്നത് എന്തിനാണാവോ?

Noushad Vadakkel said...

Blogger പറയാതെ വയ്യ. said..

ജനാധിപത്യവും മതേതരത്വവും വെറുക്കപ്പെടേണ്ട ആശയമാണെന്നു പ്രചരിപ്പിച്ച ആചാര്യന്‍റെ പിന്മുറക്കാര്‍ പുതിയ വേഷം കെട്ടുമായി ജനാധിപത്യ മാര്‍ഗ്ഗത്തിലേയ്ക്കു മാര്‍ക്കം കൂടാന്‍ തീരുമാനിച്ചപ്പോഴാണോ സി.പി.എം നു അവര്‍ അപകടകാരികളാണെന്ന ബോധോദയമുണ്ടായത്? ഇസ്ലാമിക തീവ്രവാദത്തിന്‍റെ ആശയാടിത്തറയായി പ്രവര്‍ത്തിയ്ക്കുന്ന മൗദൂദിയന്‍ ഖുറാനിക വ്യാഖ്യാനത്തില്‍ നിന്നും ഒരിഞ്ചുപോലും വ്യതിചലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമി, കേരളത്തില്‍ ഡി.വൈ.എഫ്.ഐ യും ശാസ്ത്ര സാഹിത്യ പരിഷത്തും ഒരു കാലത്ത് ഉയര്‍ത്തിയ അതേ മുദ്രാവാക്യങള്‍ കടം കൊണ്ട് "ഇരകളുടെ രാഷ്ട്രീയം " കളിയ്ക്കുമ്പോള്‍ അതിനു "കാലത്തിന്‍റെ അനിവാര്യമായ യുവ ചേതനയുടെ ഉണര്‍വ്വെന്നു" അടിക്കുറിപ്പെഴുതാന്‍ രംഗത്തു വരുന്നവരില്‍ കെ.ഇ.എന്‍ നെ പ്പോലുള്ള വിപ്ലവകാരികളുമുണ്ടെന്ന കാര്യം സി.പി.എം നേതാക്കള്‍ കാണാതെ പോകരുത്. ഒരു സംഘടന വോട്ട് തന്നാലും തന്നില്ലെങ്കിലും അവര്‍ മുന്നോട്ട് വയ്ക്കുന്ന അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ക്കു പ്രചോദനമാവുന്ന ആശയാടിത്തറ അമാനവികമാണെങ്കില്‍ അവര്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണു. അത് ആര്‍.എസ്.എസ്സായാലും ജമാ അത്തെ ഇസ്ലാമി ആയാലും."


അടിയില്‍ എന്റെ വക ഒരു ഒപ്പ്

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

ഒരു സംഘടന വോട്ട് തന്നാലും തന്നില്ലെങ്കിലും അവര്‍ മുന്നോട്ട് വയ്ക്കുന്ന അവരുടെ പ്രവര്‍ത്തന പദ്ധതികള്‍ക്കു പ്രചോദനമാവുന്ന ആശയാടിത്തറ അമാനവികമാണെങ്കില്‍ അവര്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണു

പറയാതെ വയ്യ,നൌഷാദ്

ഈ അമാനവിക വാദികളില്‍ ജമാ അത്തെ ഇസ്ലാമി ഉള്‍പെടുന്നുണ്ടോ? ഒരു വ്യക്തതക്ക് വേണ്ടി ചോദിക്കുന്നതാണ്.

CKLatheef said...

ജമാഅത്തെ ഇസ്‌ലാമിയുടെയോ സോളിഡാരിറ്റിയുടെയോ സാധുതയും സാധ്യതയും ചര്‍ചചെയ്യേണ്ട വിഷയമാണോ കിനാലൂര്‍ സംഭവം. ഈ പോസ്റ്റില്‍ പറഞ്ഞത് യു.ഡി.എഫിന്റെ കുടെ ചേര്‍ന്ന വളരെക്കുറച്ചാളുകളുള്ളു. പിണറായി പറഞ്ഞപോലെ ഒറ്റപ്പെട്ട ഒരു സംഘടന. ഈ പോസ്റ്റിന്റെ ഓരത്ത് നിന്ന് ആര്‍ക്കെങ്കിലും അല്‍പം ഉള്ളില്‍കുടുങ്ങിയ വിഷം ചര്‍ദ്ദിച്ചൊഴിവാക്കാന്‍ ഈ സന്ദര്‍ഭമുപയോഗിച്ചാലും ആശയപരമായി ആര്‍ക്കും പിടിച്ചുകെട്ടാന്‍ സാധിക്കാത്തത്ര അകക്കാമ്പുള്ള ആ സംഘടനയെ വേറെത്തനെ പഠിക്കേണ്ടതുണ്ട്. പറയുന്നത് ജമആത്തിനെതിരായാല്‍ അടിയിലൊപ്പിടുന്ന ചിലരുണ്ട്. അവര്‍ ആ വിഷയത്തിലുള്ള തങ്ങളുടെ ധാരണയില്ലായ്മ പ്രകടിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഇസ്്‌ലാമിനെക്കൂടി പഠിക്കേണ്ടുതുണ്ടെന്ന് പറഞ്ഞുതരുന്നു.

ഇവിടെ ചര്‍ചയാകേണ്ടിയിരുന്നത്. സോളിഡാരിറ്റി ഈ വിഷയത്തില്‍ ഉയര്‍ത്തിയ വാദമാണ്. അത് കഷായം പോലെ കുടിച്ചിറക്കുമ്പോള്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ കൊണ്ട് അല്‍പം ആശ്വാസം ലഭിക്കുമെങ്കില്‍ സോളിഡാരിക്ക് അതുകൊണ്ട് പ്രയാസമുണ്ടാകാന്‍ വഴിയില്ല.

കേരളത്തിലെ മഹാഭൂരിപക്ഷവും ഏതെങ്കിലും ഒരു മതത്തില്‍ അടിയുറച്ച് വിശ്വസിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ഏറെ ആകര്‍ശമായ ഒരു തത്വശാസ്ത്രമാണ് കമ്മ്യൂണിസം എന്ന് വിശ്വാസിക്കാന്‍ അസാമാന്യമായ തൊലിക്കട്ടിവേണം. അവര്‍ ബഹുജനങ്ങളില്‍ കയറിക്കൂടിയത് കഴിഞ്ഞകാലത്ത് അവര്‍ ജനപക്ഷത്ത് നിന്നു എന്നതാണ്. അവിടെനിന്ന് മുതലാളിത്ത പക്ഷത്തേക്ക് മാറിയതിന് ശേഷം ജനങ്ങള്‍ തൊട്ടറിഞ്ഞ ഒരു സംഘടനയെ ഇത്തരം ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തി ബഹുജനത്തെ തങ്ങളുടെ പാളയത്തിലേക്ക് തന്നെ തിരിച്ചുവിടാം എന്ന് കരുതുന്നതിലെ അബദ്ധം നന്ദിഗ്രാമില്‍നിന്നെങ്കിലും പഠിക്കേണ്ടിയിരുന്നു.

Noushad Vadakkel said...

@ സഹോദരന്‍ ലതീഫ്‌ ,ചുമ്മാ ഒപ്പിട്ടിട്ടു പോയതല്ല .... എന്ന് മുതലാണ്‌ സോളിടാരിട്ടി ജമാ അതിന്റെ ഭാഗമായത് ?. തുടക്കത്തില്‍ അവരുടെ പ്രഖ്യാപനം ജാതി മത പാര്‍ട്ടി ഭേദമെന്യേ ആര്‍ക്കും കടന്നു വരാം എന്നാണു .ജമാഅത്തെ ഇസ്ലാമി യുവജന സംഘടന എന്ന ലേബില്‍ പോലും അവര്‍ പരുങ്ങലോടെയാണ് സ്വീകരിച്ചിരുന്നത് .

പഴയ കാല കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അല്ല ഇപ്പോഴത്തേത് അത് പോലെ തന്നെ പഴയ ജമാഅത്തെ ഇസ്ലാമി അല്ല ഇപ്പോലുള്ളത് . പഴയ വാദങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങലുമായിട്ടാണ് ഇപ്പോള്‍ ജമാത് നടക്കുന്നത് .ഇതൊക്കെ പകല്‍ പോലെ ആര്‍ക്കും വ്യക്തമാകുന്നതാണ് .ഇനി തര്‍ക്കിച്ചു പഴയ വാദങ്ങളിലേക്ക് വീണ്ടും ജമാത് പ്രവര്‍ത്തകരെ തള്ളിയിടാന്‍ ഞാനില്ല .ഒപ്പിട്ട കാര്യം സൂചിപ്പിച്ചത് കൊണ്ട് എല്ലാ വിധ ആദരവുകലോടും കൂടി പ്രതികരിചെന്നു മാത്രം .

പിണങ്ങരുതേ ... :)

shaji.k said...

എന്തായാലും മാര്‍ക്സിസിറ്റ്‌ പാര്‍ട്ടിക്ക് തിരിച്ചറിവ് ഉണ്ടായി തുടങ്ങിയതില്‍ സന്തോഷമുണ്ട്.സാമ്രാജത്വത്തെയും ഹിന്ദു ഫാസിസത്തെയും എതിരിടാന്‍ രാഷ്ട്രീയ ഇസ്ലാമുകളെ കൂട്ടുപിടിക്കുന്നത് അത്ര ഗുണമുള്ളതല്ല എന്ന് ഇപ്പോള്‍ പാര്‍ട്ടിക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു, നല്ല കാര്യം.

ജനകീയ സമരങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയാണ് മറ്റു സംഘടനകളില്‍ നിന്നും ഹൈജാക്ക് ചെയേണ്ടത്,അത് ചെയ്തില്ലെങ്കില്‍ ഇതേ പോലെ കിനാലൂര്‍ ആവര്‍ത്തിക്കും.

sahana said...

ഏഴു വര്ഷം സോളിടാരിടിയെ പൂര്‍ണമായും തഴയപ്പെട്ടു.ഇപ്പോള്‍ കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്നു.ദൈവത്തിന്റെ ഓരോരോ ഇടപെടലുകളെ--എല്ലാവര്‍ക്കും നന്ദി .

mirchy.sandwich said...

ഷാജി ഖത്തറിന്റെ കമന്റിന് അടിയിലൊരൊപ്പ്.


കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുയര്‍ത്തി ഏത് പ്രക്ഷോഭമാണ് ഡിവൈഎഫ് ഐ നടത്തിയിട്ടുള്ളത്..? ഇതായിരുന്നില്ലല്ലോ ആ സംഘടന..? തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ റോഡിലും സ്റ്റേജിലുമിട്ടു തല്ലാന്‍ നടക്കുന്ന ക്വട്ടേഷന്‍ സംഘമായി ആ സംഘടനയെ മാറ്റിത്തീര്‍ത്തതാരാണ്..?


ലിതന്നായാലും അത്താഴപ്പട്ടിണിക്കാരനായാലും ഒരു പ്രശ്നമുണ്ടായാല്‍ , അവന് കിടപാടമില്ലെങ്കില്‍, അവനെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവിടെ ഓടിയെത്തി ആ പ്രശ്നം തങ്ങളുടേതാക്കി ഏറ്റെടുത്തു പോരാടൊയിരുന്ന പ്രസ്ഥാനമായിരുന്നില്ലേ ഒരു കാലത്ത് ഡിവൈ എഫ് ഐ..?

കേരളത്തിലെ പാവങ്ങളുടെ ജീവിതാവസ്ഥ ആകെ മാറി ഇവിടെ പ്രശ്നങ്ങളൊന്നും ഇല്ലാതായതുകൊണ്ടൊന്നും അല്ലല്ലോ ഡി വൈ എഫ് ഐ ആ പണി നിര്‍ത്തിയത്..? മാറിയത് കേരളമല്ല, ഡി വൈ എഫ് ഐ യും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വവുമാണ്. കള്ളപ്പണ ഇടപാടുകളും റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തുന്ന നേതാക്കളെ കണ്ട് വളരുന്ന യുവ നേതാക്കന്മാരെങ്ങനെ വേറൊരു വഴി പോകും..?

കേരളത്തില്‍, വടക്കന്‍ കേരളത്തിലെങ്കിലും, ആര്‍ എസ് എസ്സിനെതിരെ അടിച്ചു നില്‍ക്കാന്‍ ഒരു ശക്തിയായി കണ്ട് ഇസ്ലാമിക തീവ്രവാദത്തെ സിപി എം അടുത്തകാലം വരെ പിന്തുണച്ചിരുന്നു. തങ്ങള്‍ ജനകീയ പ്രശ്നങ്ങളില്‍ നിന്ന് അകലുകയും പുത്തന്‍ പണക്കാരുടെ കാവല്‍ നായ്ക്കളായി സ്വയം മാറുകയും ചെയ്യുമ്പോള്‍ ആപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ വരും അതു ചിലപ്പോള്‍ ജമ അത്തെ ആവാം അല്ലെങ്കില്‍ മാവോയിസ്റ്റുകളാവാം.. ഇതിനെല്ലാം ഇട കൊടുത്തതാര്...?

Noushad Vadakkel said...

@ ചിന്തകന്‍ ,@ ലതീഫ്‌ മാസ്റ്റര്‍ മറുപടി പറയുവാന്‍ ഇവിടെ ശ്രമിക്കാം വായിക്കുമല്ലോ .