Wednesday, June 23, 2010

പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക്: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക പരിപ്രേക്ഷ്യം

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുംമനുഷ്യരാശിയുടെ നിലനില്‍പിനുനേരെ കടുത്ത വെല്ലുവിളികളാണിന്ന് ഉയര്‍ത്തുന്നത്. കഴിഞ്ഞ തലമുറയില്‍നിന്ന് കടം വാങ്ങിയതും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുമായ നമ്മുടെ ഭൂമി അക്ഷരാര്‍ത്ഥത്തില്‍ ചുട്ടുപഴുക്കുകയാണ്. ഇക്കഴിഞ്ഞ പതിറ്റാണ്ടിലാണ് ഭൂമിയുടെ താപനില ഏറ്റവും വര്‍ദ്ധിച്ചത്.

ഇരുപതാം നൂറ്റാണ്ടില്‍ മാത്രം ഭൂമിയുടെ താപനില 0.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിരിക്കുന്നു എന്നും ഇന്നത്തെ അളവ് വച്ചു നോക്കിയാല്‍ ഓരോ ശതവര്‍ഷത്തിലും ഒന്നരഡിഗ്രി സെല്‍ഷ്യസ് വീതം ചൂട് കൂടാനിടയുണ്ടെന്നും ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. താപനിലയുടെ ഈ വര്‍ദ്ധനവ് വലിയ തോതിലുള്ള മഞ്ഞുരുക്കത്തിനാണ് കാരണമാവുക. ഇതിന്റെ ഫലമായി കടല്‍ നിരപ്പുയര്‍ന്ന് തീരങ്ങളും ദ്വീപുകളും മുങ്ങാനുള്ള സാധ്യത ഏറെയാണ്. കൊടുങ്കാറ്റുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്കും പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവിനും ഇത് ഇടയാക്കും. മഴയുടെ ലഭ്യതയില്‍ വ്യത്യാസമുണ്ടാകും. കുടിവെള്ളത്തിനായി യുദ്ധംതന്നെ നടക്കും. ഭക്ഷ്യോല്‍പാദനമേഖലകള്‍ തകിടംമറിയും. ശുദ്ധജല ലഭ്യതയില്‍ കുറവ് വരുന്നത് ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന് ഇടയാക്കും. ഈ പ്രതിസന്ധി മറികടക്കുക എളുപ്പമല്ല. കാര്‍ബണ്‍ ഡയോക്സൈഡിന്റേയും മറ്റു ഹരിതഗൃഹ വാതകങ്ങളുടെയും അളവ് കുറച്ചുകൊണ്ടുവരിക എന്നതല്ലാതെ പ്രശ്നപരിഹാരത്തിന് കുറുക്കുവഴികളൊന്നുമില്ല.

പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതിനു കാരണക്കാര്‍ ജനവിരുദ്ധ നിലപാടുകളെടുക്കുന്ന വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍തന്നെയാണ്. അതോടൊപ്പം ലാഭം മാത്രം ലക്ഷ്യമാക്കുന്ന ബഹുരാഷ്ട്ര കുത്തകകളും ഇതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

2009ല്‍ കോപ്പന്‍ഹേഗനില്‍ കൂടിയ ആഗോള ഉച്ചകോടിയില്‍ ക്യോട്ടോ ഉടമ്പടിയെ അടിസ്ഥാനമാക്കി കാര്‍ബണ്‍ വമനത്തിന് നിയന്ത്രണം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ വമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നെങ്കിലും അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ വാതകം പുറന്തള്ളുന്ന തോതില്‍ കുറവുവരുത്തുന്നതിന് കൃത്യമായ ഉറപ്പ് നല്‍കാന്‍ തയ്യാറായില്ല.

ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങള്‍ മനുഷ്യന്‍ അനുഭവിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഭൂമിയുടെ ഊഷ്മാവ് ഉയര്‍ന്നുകഴിഞ്ഞു. അത് ഇനിയും വര്‍ദ്ധിക്കാതെ നമ്മുടെ ഭൂമിയുടെ ഹരിതാഭവും കുളിര്‍മ്മയും നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇവിടെ ഉണ്ടാകേണ്ടത്. ഭൂമിയിലെ മണ്ണും ജലവും മലിനപ്പെടുത്താതെ, സമ്പുഷ്ടമായ ജൈവ വൈവിധ്യത്തിന് പോറലേല്‍പിക്കാതെ പ്രകൃതിയെ സംരക്ഷിച്ച് മുന്നോട്ടുപോകാന്‍ കഴിയണം. ഈ ജൈവവൈവിധ്യവര്‍ഷത്തില്‍ അതിനനുസരിച്ചുള്ള മാറ്റമാണ് നമ്മുടെ വികസന സങ്കല്‍പത്തിലും ജീവിതരീതിയിലും ഉണ്ടാവേണ്ടത്.

പക്ഷേ ആഗോളവല്‍ക്കരണത്തിന്റേതായ ഈ കാലഘട്ടത്തില്‍ ഇത് എളുപ്പമായ ഒരു കാര്യമല്ല. കുത്തകവല്‍ക്കരണം ശക്തിപ്പെട്ടിരിക്കുന്ന ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനംപോലുള്ള ജീവരാശിയുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ദരിദ്രരുടെ ചെലവില്‍ സമ്പന്നര്‍ വളരുന്ന മുതലാളിത്ത സാമ്പത്തിക വികാസനിയമത്തിന് വിധേയമായിത്തന്നെയാണ് ആഗോള താപനമടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങളെ മനസ്സിലാക്കേണ്ടത് എന്നര്‍ത്ഥം.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനംതന്നെ

മൂലധനം രാഷ്ട്രാതിര്‍ത്തികള്‍ കടന്ന് തടസ്സമില്ലാതെ സ്വൈരവിഹാരം നടത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ തൊഴിലാളികളുടെ അധ്വാനശക്തി ചൂഷണംചെയ്തുകൊണ്ടു മാത്രമല്ല മുതലാളി ലാഭം വര്‍ദ്ധിപ്പിക്കുന്നത്; പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടും മാലിന്യനിര്‍മാര്‍ജ്ജനത്തിന് സംവിധാനങ്ങളേര്‍പ്പെടുത്താതെയുമാണവര്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിച്ച സമ്പത്ത് കുന്നുകൂട്ടുന്നത്. അതുകൊണ്ടുതന്നെ മൂലധന താല്‍പര്യത്തിന് തടസ്സംനില്‍ക്കുന്ന ഏതൊരു പ്രവൃത്തിയേയും പ്രസ്ഥാനത്തേയും അവര്‍ കണ്ണുമടച്ച് ആക്രമിക്കും. കുറെക്കൂടി വിശ്വാസ്യത ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിന്റെ നിലപാട് തറയില്‍നിന്നുകൊണ്ടാണ് പലപ്പോഴും വലതുപക്ഷം ഇത്തരം ആക്രമണം നടത്തുന്നത്. ഈ രോഷപ്രകടനം കണ്ട് സാധാരണക്കാര്‍ അന്തംവിട്ടു നില്‍ക്കുന്നത് കേരളത്തിലെ സമീപകാല കാഴ്ചകളാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ മറ്റേതൊരു പ്രശ്നവും പോലെ പരിസ്ഥിതി പ്രശ്നവും അരാഷ്ട്രീയമാവില്ല. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നതും മറ്റൊരര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരായ സമര രൂപങ്ങളില്‍ ഒന്നായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.

പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക്

Save earth, Save Yourself എന്ന മുദ്രാവാക്യവുമായി കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ രൂപം കൊണ്ടിട്ടുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടേയും അതിന്റെ കീഴില്‍ ആരംഭിച്ചിട്ടുള്ള കണ്ടല്‍പാര്‍ക്കിന്റെയും പ്രവര്‍ത്തനങ്ങളും ആ പാര്‍ക്കിനെതിരായി ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളും കേവല പരിസ്ഥിതി വാദികള്‍ മുതല്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ്വരെ ഉയര്‍ത്തിയിട്ടുള്ള ആരോപണങ്ങളും വിശകലനത്തിന് വിധേയമാക്കേണ്ടത് ഈ പരിപ്രേക്ഷ്യത്തില്‍നിന്നുകൊണ്ടുതന്നെയാണ്.

ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം 70/09 നമ്പര്‍ ആയി 2009 മാര്‍ച്ച് മാസത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈ പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനപരിധി കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളാണ്. ഇക്കോ ടൂറിസം വളര്‍ത്തിക്കൊണ്ടു വരുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ സൊസൈറ്റി ലക്ഷ്യമിടുന്നു.

പാപ്പിനിശ്ശേരി പഞ്ചായത്തില്‍ കണ്ടുവരുന്ന വിവിധയിനം കണ്ടലുകളെ സംരക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ പുതിയതരം കണ്ടലുകള്‍ നട്ടുവളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുക, പ്രസ്തുത മേഖലകളില്‍ അധിവസിക്കുന്ന വിവിധതരം പക്ഷികളെ സംരക്ഷിക്കുകയും അവയെ നിരീക്ഷിക്കാന്‍ ടവറുകള്‍ നിര്‍മ്മിക്കുകയും ചെയ്യുക, കണ്ടലുകളെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്യുക, പഞ്ചായത്തിന്റെ തെക്കുഭാഗത്ത് ഹൈവേക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന തടാകത്തില്‍ ബോട്ടിംഗ് സൌകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് എന്‍ ഉണ്ണിക്കണ്ണന്‍ മാസ്റ്റര്‍ പ്രസിഡന്റും രാകേഷ് ഗോപാല്‍ സെക്രട്ടറിയുമായുള്ള സൊസൈറ്റി മുന്നോട്ടു വയ്ക്കുന്നത്. 5 കോടി രൂപ ചെലവില്‍ 5 വര്‍ഷംകൊണ്ട് പൂര്‍ത്തിയാവുന്ന പദ്ധതിയായാണ് ഇത് വിഭാവനംചെയ്തിരിക്കുന്നത്.

അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയുടെ വൃക്കകള്‍തന്നെയാണ് കണ്ടല്‍ക്കാടുകള്‍. ഭൂമിയിലെ ഏറ്റവും ജൈവസംബന്ധമായ ആവാസ വ്യവസ്ഥകളിലൊന്നാണിത്. പുഴയോരങ്ങളിലെ കണ്ടല്‍ക്കാടുകള്‍ പരമ്പരാഗത ഹരിത സംരക്ഷണ ഭിത്തികള്‍ കൂടിയാണ്. കേരളത്തില്‍ ഏതാണ്ട് 70,000 ഹെക്ടറോളം കണ്ടല്‍കാടുകളുണ്ടായിരുന്നു എന്നാണ് കണക്ക്. 1997 ആവുമ്പോഴേക്കും അത് 4200 ഹെക്ടര്‍ ആയി ചുരുങ്ങി.

2003ലെ ഫോറസ്റ്റ് സര്‍വ്വേ പ്രകാരം ഏതാണ്ട് 800 ഹെക്ടര്‍ കണ്ടല്‍ ആണ് കേരളത്തില്‍ ഇനി ബാക്കിയുള്ളത്. കണ്ടലിന്റെ വിസ്തീര്‍ണ്ണം ആശങ്കാജനകമായ രീതിയിലാണ് കുറയുന്നതെന്ന് ഒരു ആഗോളപഠനത്തെ ആസ്പദമാക്കി ഏപ്രില്‍ 24ന്റെ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഓരോ വര്‍ഷവും 2 മുതല്‍ 8 ശതമാനംവരെയാണ് കണ്ടലുകള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാവുന്നത്. ഈ നില തുടര്‍ന്നാല്‍ 100 വര്‍ഷത്തിനകം കണ്ടലുകള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്ന് പഠനം പറയുന്നു. ഇതോടൊപ്പം അവിടങ്ങളിലെ മത്സ്യ-ജീവി സമ്പത്തും ഏറെക്കുറെ അപ്രത്യക്ഷമാവും. ആവാസ വ്യവസ്ഥയെ തകിടംമറിക്കുന്ന ഈ മാറ്റം പ്രകൃതിസ്നേഹികളെയാകെ ആശങ്കാകുലരാക്കേണ്ടതാണ്.

ഈ ആശങ്ക പങ്കുവച്ചുകൊണ്ടാണ് ഇത്തവണത്തെ കേരള ബഡ്ജറ്റില്‍ കണ്ടല്‍ക്കാടുള്‍പ്പെടെയുള്ള പ്രകൃതി സംരക്ഷണത്തിന് 1000 കോടിരൂപയുടെ ഹരിതഫണ്ടിന് കേരള ഗവണ്‍മെന്റ് രൂപം നല്‍കിയത്. വനമേഖലയേയും കാവല്‍ മേഖലയേയും സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യഘോഷണത്തിനും ഈ ഫണ്ട് ഉപയോഗിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. തോമസ്ഐസക്ക് പ്രഖ്യാപിക്കുകയുണ്ടായി.

കണ്ടല്‍പാര്‍ക്കും വിവാദങ്ങളും

ദേശീയപാതയോരത്ത് കണ്ണൂര്‍ നഗരത്തില്‍നിന്ന് കേവലം 7 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന സ്ഥലമാണ് പാപ്പിനിശ്ശേരി. പാപ്പിനിശ്ശേരിയുടെ ഏതാണ്ട് 3 ഭാഗവും വളപട്ടണം പുഴയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തില്‍ ഏതാണ്ട് 100 ഏക്കറോളം കണ്ടല്‍ ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ തെക്കുകിഴക്ക് ഭാഗമായ പുഴത്തുരുത്ത് കണ്ടല്‍ സമൃദ്ധികൊണ്ട് കാട്ട്കൊടി എന്ന പേരിലാണ് പണ്ടുതൊട്ടേ അറിയപ്പെട്ടിരുന്നത്. ഇവിടെവച്ച് വളപട്ടണം പുഴയില്‍ ചേരുന്ന വാച്ചാല്‍തോട് വീതികൊണ്ടും ഇരുകരകളിലും മുറ്റിവളര്‍ന്നുനില്‍ക്കുന്ന കണ്ടലുകള്‍കൊണ്ടും മനംകവരുന്ന കാഴ്ചയാണ്. എന്നാല്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ കണ്ടല്‍ക്കാടുകളില്‍ സിംഹഭാഗവും ഇതിനകം നശിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഏതാണ്ട് 30-40 ഏക്കര്‍ കണ്ടല്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതാകട്ടെ മിക്കതും സ്വകാര്യവ്യക്തികളുടെ കൈയിലുമാണ്. കണ്ടല്‍ പാര്‍ക്കിന് മറുഭാഗത്ത് ഹൈവേക്ക് പടിഞ്ഞാറുഭാഗത്തായി ഏക്കര്‍കണക്കിന് കണ്ടലുകളാണ് ഈയിടെ നശിപ്പിക്കപ്പെട്ടത്.

പാപ്പിനിശ്ശേരിയില്‍ അവശേഷിക്കുന്ന കണ്ടലുകളെങ്കിലും സംരക്ഷിക്കുന്നതിനാണ് ലോകത്തിലെ ആദ്യത്തെ സഹകരണ കണ്ടല്‍ സംരക്ഷണ സമുച്ചയത്തിന്റെ നിര്‍മ്മാണത്തിലൂടെ ഇക്കോ ടൂറിസം സൊസൈറ്റി ശ്രമിക്കുന്നത്. പരിസ്ഥിതി ഗവേഷകര്‍ക്ക് ഒരു പഠന കേന്ദ്രമായും സാധാരണക്കാര്‍ക്കും പുതിയ തലമുറയ്ക്കും കണ്ടലുകളെ അറിയുന്നതിനും പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതിനുമായി സ്ഥാപിച്ച കേരളത്തിലെ ആദ്യ സംരംഭമാണ് ഈ കണ്ടല്‍പാര്‍ക്ക്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംഘം പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയില്‍ രൂപംകൊണ്ടതാണീ സ്ഥാപനം. സ്വകാര്യവ്യക്തികളില്‍നിന്ന് വിലയ്ക്ക്വാങ്ങിയും പാട്ടത്തിനെടുത്തും വളപട്ടണം പുഴയുടെ കരയില്‍ പാലത്തിനു കിഴക്കുവശത്തായി ഏകദേശം 12 ഏക്കറോളം വലുപ്പത്തില്‍ സ്ഥാപിച്ച ഈ പാര്‍ക്ക് പ്രകൃതിസ്നേഹികളുടെ നിര്‍ലോഭമായ അഭിനന്ദനങ്ങള്‍ക്ക് ഇതിനകം പാത്രമായിക്കഴിഞ്ഞു.

2010 ഏപ്രില്‍ 4നാണ് ഈ പാര്‍ക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ സുരേഷ്ഗോപി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഉല്‍ഘാടനത്തിനുമുമ്പും അതിനുശേഷവും ഈ പാര്‍ക്കിനെതിരെ വന്ന ആരോപണങ്ങളും വിവാദങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒരു വിഭാഗം പരിസ്ഥിതി വാദികളും തീവ്ര ഇടതുപക്ഷവും വര്‍ഗ്ഗീയവാദികളും വലതുപക്ഷവുമായി കൈകോര്‍ക്കുകയാണിവിടെ. ശുദ്ധഗതിക്കാരായ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനാകുമോ എന്ന പരിശോധനയാണിവര്‍ നടത്തുന്നത്.

പാര്‍ക്കിനെതിരായ ആരോപണങ്ങള്‍

പുഴയോരത്തെ കണ്ടലുകള്‍ നശിപ്പിച്ചിരിക്കുന്നു-ശ്വസന മൂലങ്ങള്‍ മണ്ണിട്ടുനികത്തി റോഡുണ്ടാക്കിയിരിക്കുന്നു. പുഴയോരം കയ്യേറിയിരിക്കുന്നു. തീരദേശനിയമം ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നു-ട്യൂബ്ലൈറ്റുകള്‍ കത്തിച്ച് ആവാസ വ്യവസ്ഥ തകര്‍ത്തിരിക്കുന്നു, ഇതിന്റെ ഫലമായി പറവകള്‍ പറന്നുപോയിരിക്കുന്നു തുടങ്ങിയവയാണ് ഇവരുടെ ആരോപണങ്ങള്‍. "ഇവിടെയിപ്പോള്‍ രാക്കൊക്കുകള്‍ ചേക്കേറാറില്ല'' എന്നാണ് ജമാഅത്തെ ഇസ്ളാമിയുടെ മുഖപത്രമായ മാധ്യമം വിശേഷിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് അന്‍സാരി തില്ലങ്കേരി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ഇക്കോ ടൂറിസത്തിന്റെ മറവില്‍ കണ്ടലുകള്‍ നശിപ്പിച്ച് റിസോര്‍ട്ട് പണിയാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നാണ് ആരോപിച്ചിരിക്കുന്നത്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാകട്ടെ ഒരു പടികൂടെ കടന്ന് പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പുഴയോരം കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ സിപിഐ (എം) സ്വന്തമാക്കിയെന്നാണാരോപിക്കുന്നത്. (മൂന്നാര്‍വഴി പാപ്പിനിശ്ശേരി - മാതൃഭൂമി ഏപ്രില്‍ 21).

ഇത്തരത്തില്‍ കോണ്‍ഗ്രസും ലീഗും മതതീവ്രവാദികളുമൊക്കെ കൈകോര്‍ത്തുപിടിച്ച് ഈ കണ്ടല്‍പാര്‍ക്കിനെ ആക്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? ഇന്നലെവരെ കാടുകള്‍ വെട്ടിത്തെളിയിച്ച് രമ്യഹര്‍മ്മ്യങ്ങള്‍ പണിയുകയും കാടിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികളെ ഓടിച്ച് അവരുടെ ഭൂമി കയ്യേറുകയും അവരെ വെടിവച്ചു കൊല്ലുകയും നമ്മുടെ കായലുകളും പുഴകളും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വില്‍പന നടത്താന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവര്‍ ഭൂതക്കണ്ണാടിവച്ച് നോക്കി വളപട്ടണം പുഴയോരത്തെ കണ്ടലിന്റെ മുറിഞ്ഞ കൊമ്പുകളെക്കുറിച്ചോര്‍ത്ത് വിലപിക്കുന്ന പ്രകൃതിസ്നേഹികളായി പെട്ടെന്ന് മാറിയതിന്റെ പൊരുളെന്താണ്?

ശരിയാണ്. ഞങ്ങള്‍ പാര്‍ക്കിലേക്ക് വരുന്ന വഴിയില്‍ 4 ഇഞ്ച് കനത്തില്‍ ചുവന്ന മണ്ണിട്ടിട്ടുണ്ട്. പക്ഷേ അത് കണ്ടല്‍ ചെടികളുടെ ശ്വസന മൂലങ്ങള്‍ക്ക് മുകളിലല്ല. വളപട്ടണം അറവുശാലകളില്‍നിന്നും കൊണ്ടുവന്നുതള്ളിയ മാലിന്യക്കൂമ്പാരത്തിന്റെ മുകളിലാണെന്നു മാത്രം. ദുര്‍ഗ്ഗന്ധം കാരണം ഇതുവഴി മൂക്ക്പൊത്താതെ നടക്കാന്‍ കഴിയുമായിരുന്നില്ല. മാലിന്യങ്ങള്‍ കൊണ്ടുവന്നുതള്ളുന്ന ഒരു Waste Dumping Yard ആയിരുന്നു ഈ പുഴയോരം. മണ്ണിളക്കി നോക്കിയാല്‍ പോത്തിന്റെയും കോഴിയുടേയും അവശിഷ്ടങ്ങളാണ് കാണുക. ഇക്കാര്യം പാപ്പിനിശ്ശേരിയിലെ ജനങ്ങള്‍ക്കും ഇതുവഴി ഒരിക്കലെങ്കിലും യാത്രചെയ്തവര്‍ക്കും ബോദ്ധ്യമായിട്ടുള്ള കാര്യമാണ്. സൊസൈറ്റി വൈസ്പ്രസിഡന്റ് കൂടിയായ എ വി അജയകുമാര്‍ പറഞ്ഞു.

സിപിഐ എം വക ടൂറിസ്റ്റ് പദ്ധതി എന്നാണിവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അപ്പോള്‍ കാരണവും അതുതന്നെയാണ്. ഈ പാര്‍ക്കിന്റെ ഏതാനും മീറ്ററുകള്‍ക്കപ്പുറം പുഴയോരത്ത് മറുകരയില്‍ വലിയൊരു റിസോര്‍ട്ട് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നിരവധി കെട്ടിടങ്ങളും ഇതിനടുത്തായി പണിതിരിക്കുന്നു. ഹൈവേയുടെ കിഴക്കുഭാഗത്തായി പഴയങ്ങാടി റോഡിന്റെ ഓരം ചേര്‍ന്ന് ഏക്കര്‍ കണക്കിന് കണ്ടലുകളാണ് വെട്ടിനശിപ്പിക്കപ്പെട്ടിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് കണ്ടല്‍ നശിപ്പിച്ച് റിസോര്‍ട്ടുകളും കെട്ടിടങ്ങളും പണിയുന്ന സ്വകാര്യ മുതലാളിമാരോട് യാതൊരു വിദ്വേഷവുമില്ലാതിരിക്കുകയും അവശേഷിക്കുന്ന കണ്ടലുകളെങ്കിലും സംരക്ഷിക്കാന്‍ ഒരു കൂട്ടം പ്രകൃതിസ്നേഹികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് അസഹിഷ്ണുത കാട്ടുകയും ചെയ്യുമ്പോള്‍ മറ്റു പല താല്‍പര്യങ്ങളുമാണ് ഇതിനുപിന്നിലെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിവരും. അയജകുമാര്‍ പറഞ്ഞു.

പുഴ കയ്യേറിയിരിക്കുന്നുവെന്നാണ് ഒരു പ്രധാന ആരോപണം. റവന്യു അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിത്തന്ന സ്ഥലത്താണ് ഞങ്ങള്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ചുകൊണ്ട് യാതൊരുവിധ കെട്ടിടങ്ങളും ഇവിടെ പണിതിട്ടില്ല. തൊട്ടടുത്തുള്ള കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടിനും വളപട്ടണം ലോറിസ്റ്റാന്റിനും മറ്റു കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്കും നേരെ കണ്ണടച്ചു പിടിച്ചുകൊണ്ടാണ് കടലാസ്സില്‍ ഉറങ്ങുന്ന നിയമങ്ങളെക്കുറിച്ച് വിലപിച്ച് മുളകള്‍കൊണ്ടും കൈതയോല കൊണ്ടുമുള്ള താല്‍ക്കാലിക നിര്‍മ്മിതികള്‍ക്കെതിരെ ഇത്തരക്കാര്‍ ഉറഞ്ഞുതുള്ളുന്നത്. ഇവയൊന്നും permanent constructions അല്ല. പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള താല്‍ക്കാലിക ജെട്ടികള്‍ പണിതതും വാച്ചാല്‍ തോടിന് കുറുകെ മരത്തിന്റെ നടപ്പാത നിര്‍മ്മിച്ചതും പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണ്. പ്രകൃതിദത്ത സാധനങ്ങള്‍ മാത്രം ഉപയോഗിച്ചാണ് ഇവയൊക്കെ പണിതത്. കരിങ്കല്‍ ഭിത്തികെട്ടി എന്നാണ് മറ്റൊരാരോപണം. കരിങ്കല്‍ഭിത്തി നേരത്തെതന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം.

വര്‍ഷങ്ങള്‍ക്കുമുമ്പ് തോടിന്റെ ബണ്ട് സംരക്ഷിക്കുന്നതിനായി തളിപ്പറമ്പ് കമ്യൂണിറ്റി ഡവലപ്മെന്റ് ബ്ളോക്കിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ചതാണത്. മുരു (ഒരുതരം കടല്‍മത്സ്യം) ഒട്ടിപ്പിടിച്ചിരിക്കുന്ന പഴയ കരിങ്കല്ലുകള്‍ ഇപ്പോഴും കാണാവുന്നതാണ്. കണ്ടലിന്റെ ഒരു കമ്പുപോലും അനാവശ്യമായി ഒടിക്കാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിയമ വിധേയമായിത്തന്നെയാണ് എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്തത്. പ്രസിഡന്റ് ഉണ്ണിക്കണ്ണന്‍ മാസ്റ്ററും വൈസ്പ്രസിഡന്റ് അജയകുമാറും പറഞ്ഞു.

കണ്ടല്‍ക്കാടിന് സമീപത്തെ ഹൈവേയിലും വളപട്ടണം പാലത്തിന്മേലുള്ള സ്ട്രീറ്റ്ലൈറ്റുകളും തൊട്ടടുത്ത കമ്പനികളിലെ ശക്തികൂടിയ ലൈറ്റുകളുമൊക്കെ എത്രയോ കാലമായി രാത്രികാലത്ത് പ്രകാശം വര്‍ഷിച്ചു നില്‍ക്കുന്നവയാണ്. ഹൈവേയിലൂടെ വാഹനങ്ങള്‍ ഓടുമ്പോഴും തൊട്ടടുത്ത റെയില്‍പാതയിലൂടെ തീവണ്ടികള്‍ ചൂളംവിളിച്ച് ഓടിപ്പോകുമ്പോഴും വലിയ ശബ്ദമുണ്ടാകാറുണ്ട്. ഈ വെളിച്ചവും ശബ്ദവും അതിജീവിച്ച പക്ഷികള്‍ നമ്മള്‍ ട്യൂബ്ലൈറ്റിട്ടപ്പോള്‍ പറന്നുപോയി എന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. സമീപകാലംവരെ ഇതിന്റെ മിക്ക ഭാഗങ്ങളിലും കൈപ്പാട് കൃഷി (ചതുപ്പ്കൃഷി) നടത്തിയിരുന്നു. ഇവിടെ 60 ഇനം പറവകള്‍ ഉണ്ടായിരുന്നുവെന്നും നമ്മള്‍ ട്യൂബ്ലൈറ്റിട്ടപ്പോള്‍ അവ ചിറകടിച്ചു പറന്നുപോയെന്നുമുള്ള വാദം പ്രകൃതിസ്നേഹികളെ വികാരംകൊള്ളിക്കാന്‍ പറ്റിയേക്കും. സൊസൈറ്റി സെക്രട്ടറി രാകേഷ് ഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ്സുകാരും കണ്ടല്‍നടാന്‍ തുടങ്ങി


കോണ്‍ഗ്രസുകാരും കണ്ടല്‍നടാനും പരിസ്ഥിതിയുടെ രാഷ്ട്രീയത്തെപ്പറ്റി പ്രഭാഷണങ്ങള്‍ നടത്താനും തുടങ്ങി എന്നതാണ് ഈ വിവാദത്തിന്റെ വിജയമെന്ന് അജയകുമാര്‍ പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണവ. ആരോപണങ്ങളുടെ പുകമറ ഉയര്‍ത്തി ഇത്തരമൊരു സ്ഥാപനത്തെ തകര്‍ക്കാനാവില്ല-അദ്ദേഹം പറഞ്ഞു.

കണ്ടല്‍ പാര്‍ക്കിനെതിരായ പരാതികളെ സംബന്ധിച്ച് വനംവകുപ്പും റവന്യുവകുപ്പും വിശദമായ അന്വേഷണം നടത്തുകയുണ്ടായി. കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിനെത്തി.

"നിലവില്‍ കണ്ടലുകള്‍ ഒന്നും എവിടെയും വെട്ടിമാറ്റിയിട്ടില്ലെന്നും കണ്ടലുകള്‍ ഉള്ളത് അതേപടി നിലനിര്‍ത്തിയാണ് ട്രക്ക് പാത്തും ഷെഡ്ഡുകളും ഹട്ടുകളും പണിയുന്നതെന്നും ടി സ്ഥലത്തേക്ക് എത്തുന്ന പഴയറോഡ് മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ ടി സ്ഥലത്ത് കണ്ടല്‍ നശീകരണം മേല്‍ പ്രവൃത്തിയുടെ ഭാഗമായി നടന്നിട്ടില്ലെന്നും'' ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം പുഴക്കരയിലുടനീളം വിവിധതരം വെളിച്ചം മറ്റുള്ളവര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. വനംവകുപ്പ് തലത്തില്‍ നടപടി എടുക്കേണ്ട കുറ്റകൃത്യങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും ഈ പദ്ധതി പ്രദേശത്ത് ഏറ്റെടുത്ത വനമോ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമോ നിലവിലില്ലെന്നുകൂടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ 17-5-2010ന് ജി. 4858/2010 നമ്പര്‍ ആയി അയച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

"ഇന്ത്യയില്‍ കണ്ടുവരുന്ന 38 ഇനം കണ്ടലുകളില്‍ 9 എണ്ണം പാപ്പിനിശ്ശേരി പ്രദേശത്ത് കണ്ടുവരുന്നുണ്ട്. ആദ്യമഴ കഴിയുന്നതോടുകൂടി കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ശേഖരിക്കുന്ന അപൂര്‍വ്വ ഇനം കണ്ടലുകള്‍ ഇവിടെ നട്ടുവളര്‍ത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വരും തലമുറയ്ക്ക് കണ്ടലിനേയും പ്രകൃതിയേയുംകുറിച്ച് അറിയാനും പഠിക്കാനുമുള്ള ഒരു പഠന ഗവേഷണ കേന്ദ്രമായി ഇതിനെ വികസിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കണ്ടല്‍ വൃക്ഷങ്ങളില്‍ ചേക്കേറുന്ന പക്ഷികള്‍, ചുവട്ടില്‍ പ്രജനനം നടത്തുന്ന മത്സ്യങ്ങള്‍, ഞണ്ടുകള്‍, കക്കകള്‍ എന്നിവയൊക്കെ പഠന വിഷയമാക്കാനുള്ള സൌകര്യം പാര്‍ക്കില്‍ ഒരുക്കും. ആവാസവ്യവസ്ഥയെ പശ്ചാത്തലമാക്കിക്കൊണ്ടുള്ള പഠന കോണ്‍ഫറന്‍സുകള്‍ക്ക് സൊസൈറ്റി ആതിഥേയത്വം വഹിക്കും. ഇതിന് സഹായകമായ രൂപത്തില്‍ ഒരു ലൈബ്രറികൂടി ഇവിടെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. നദീതട സമ്പത്ത് സംരക്ഷിക്കുകയും പുതിയ തലമുറയെ അതിന് പരിശീലിപ്പിച്ചെടുക്കുകയും ചെയ്യും. ചെളിയിലിറങ്ങാനും പ്രകൃതിയെ സ്നേഹിക്കാനും കുട്ടികളെ പ്രാപ്തരാക്കും. ഇതോടൊപ്പം പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ മാതൃകാ മൃഗ/പക്ഷി/മത്സ്യം വളര്‍ത്തുകേന്ദ്രവും ഇവിടെ വികസിപ്പിച്ചെടുക്കാം. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.

പേര്‍ഷ്യന്‍ സഞ്ചാരി ഇബനുബത്തൂത്ത ലോകത്തിന് പരിചയപ്പെടുത്തിയ ഈ മനോഹര ഭൂപ്രദേശത്തിന്റെ സാംസ്കാരിക പൈതൃകം തേടിവരുന്നവരെ തൃപ്തിപ്പെടുത്താന്‍ കഴിയുംവിധവും ഭാവി തലമുറയ്ക്ക് കണ്ടലിനെക്കുറിച്ചറിയാനും പഠിക്കാനും കഴിയുംവിധവും 5 വര്‍ഷംകൊണ്ട് ഇതിനെ ഒരു അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഉണ്ണിക്കണ്ണന്‍ മാസ്റ്ററും അജയകുമാറും പറഞ്ഞു.

2010 ജൈവ വൈവിധ്യവര്‍ഷമാണ്. എന്റെ കണ്ടലേ എന്ന് ഉരുവിട്ട് ഒരു കാര്യവും ചെയ്യാതെ കണ്ടല്‍ നശീകരണത്തിന്റെ നിശ്ശബ്ദസാക്ഷികളായി സ്വപ്നലോകത്ത് ജീവിക്കുന്ന കേവല പരിസ്ഥിതി വാദികളുടെ അക്കാദമിക് ചര്‍ച്ചകള്‍ക്കപ്പുറം പ്രായോഗികമായി പരിസ്ഥിതി സംരക്ഷണത്തിന് എന്തുചെയ്യാന്‍ കഴിയുമെന്ന അന്വേഷണമാണ് പാപ്പിനിശ്ശേരിയിലെ പ്രകൃതിസ്നേഹികള്‍ നടത്തുന്നത്.

അവിടെ ഒരു ഇംഗ്ളീഷ്മീഡിയം സ്കൂള്‍ തുടങ്ങാനുള്ള ലക്ഷ്യം തകരുകയും പകരം ഇക്കോ ഫ്രന്റ്സ് പാര്‍ക്ക് ഉയരുകയും ചെയ്യുമ്പോള്‍ അസഹിഷ്ണരായി മാര്‍ക്സിസ്റ്റുകാരുടെ മേക്കിട്ട് കയറാനുള്ള മൂലധനത്തമ്പുരാക്കന്മാരുടെ യുക്തി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. കരിഞ്ചിയേടത്തിയുടേയും കറുവേട്ടന്റേയും ജീവിതാനുഭവങ്ങള്‍ റിസോര്‍ട്ടുകളിലെ ശീതീകരിച്ച മുറികളിലിരുന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ഗവേഷണ പ്രബന്ധങ്ങളാക്കി മാറ്റിയെടുത്ത ചില അക്കാദമിക് ബുദ്ധിജീവികളുടെ താല്‍പര്യങ്ങളും നമുക്കു തിരിച്ചറിയാം.

പക്ഷേ ഇവരുടെ വാദഗതികള്‍ കേട്ട് വിശ്വസിച്ചുപോയ ശുദ്ധഗതിക്കരായ ചിലരെങ്കിലുമുണ്ട്. കണ്ടല്‍പാര്‍ക്കില്‍ ദിവസേനയെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള നൂറുകണക്കിന് പ്രകൃതിസ്നേഹികള്‍ക്ക് വിവിധയിനം കണ്ടലിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചുകൊടുക്കുന്നറിട്ടയേര്‍ഡ് ഹൈസ്കൂള്‍ അദ്ധ്യാപകനായ കുഞ്ഞിരാമന്‍മാസ്റ്റര്‍ പറഞ്ഞതുപോലെ ഒരിക്കല്‍പോലും ഈ പാര്‍ക്കിലെത്താത്തവരാണ് ഇതിനെതിരെ എഴുതുകയും പ്രസംഗിക്കുകയുംചെയ്യുന്നവരില്‍ ഭൂരിഭാഗവും. ഒരിക്കലെങ്കിലും ഈ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയിരുന്നുവെങ്കില്‍ ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും തെറ്റിദ്ധാരണ നീങ്ങുമായിരുന്നു.

പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഏത് പ്രവര്‍ത്തനത്തേയും കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി പരിശോധിക്കാന്‍ പരിസ്ഥിതി സംഘടനകള്‍ക്ക് കഴിയണം. തീര്‍ച്ചയായും അത് അവരുടെ ഉത്തരവാദിത്തമാണ്. പക്ഷേ അങ്ങനെ പരിശോധിക്കുമ്പോള്‍ മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുമടങ്ങുന്ന ഈ പ്രകൃതിയെ സംരക്ഷിക്കുക എന്നതുതന്നെയായിരിക്കണം അവരുടെ ലക്ഷ്യം. അത്തരം ഒരു രാഷ്ട്രീയ സത്യസന്ധതയാണ് ജനപക്ഷത്തു നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പരിസ്ഥിതി സംഘടനകള്‍ പ്രകടിപ്പിക്കേണ്ടത്.

അവശേഷിക്കുന്ന കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കാനും പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാനും ഈ ജൈവ വൈവിധ്യവര്‍ഷത്തില്‍ മുന്നിട്ടിറങ്ങിയ അക്കാദമിക് ബിരുദങ്ങളുടെ പിന്‍ബലമൊന്നുമില്ലാത്ത കുറെ സാധാരണക്കാരായ മനുഷ്യരുടെ ഇച്ഛാശക്തി തിരിച്ചറിയാന്‍, 'ഈ പ്രകൃതി സ്നേഹികള്‍ക്ക്' ഇനിയും കാലമേറെയെടുക്കേണ്ടിവരും.

*
രത്നാകരന്‍ കണ്ണൂര്‍ കടപ്പാട്: ചിന്ത വാരിക

7 comments:

വര്‍ക്കേഴ്സ് ഫോറം said...

മൂലധനം രാഷ്ട്രാതിര്‍ത്തികള്‍ കടന്ന് തടസ്സമില്ലാതെ സ്വൈരവിഹാരം നടത്തുന്ന ഇന്നത്തെ കാലഘട്ടത്തില്‍ തൊഴിലാളികളുടെ അധ്വാനശക്തി ചൂഷണംചെയ്തുകൊണ്ടു മാത്രമല്ല മുതലാളി ലാഭം വര്‍ദ്ധിപ്പിക്കുന്നത്; പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടും മാലിന്യനിര്‍മാര്‍ജ്ജനത്തിന് സംവിധാനങ്ങളേര്‍പ്പെടുത്താതെയുമാണവര്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിച്ച സമ്പത്ത് കുന്നുകൂട്ടുന്നത്. അതുകൊണ്ടുതന്നെ മൂലധന താല്‍പര്യത്തിന് തടസ്സംനില്‍ക്കുന്ന ഏതൊരു പ്രവൃത്തിയേയും പ്രസ്ഥാനത്തേയും അവര്‍ കണ്ണുമടച്ച് ആക്രമിക്കും. കുറെക്കൂടി വിശ്വാസ്യത ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിന്റെ നിലപാട് തറയില്‍നിന്നുകൊണ്ടാണ് പലപ്പോഴും വലതുപക്ഷം ഇത്തരം ആക്രമണം നടത്തുന്നത്. ഈ രോഷപ്രകടനം കണ്ട് സാധാരണക്കാര്‍ അന്തംവിട്ടു നില്‍ക്കുന്നത് കേരളത്തിലെ സമീപകാല കാഴ്ചകളാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ മറ്റേതൊരു പ്രശ്നവും പോലെ പരിസ്ഥിതി പ്രശ്നവും അരാഷ്ട്രീയമാവില്ല. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നതും മറ്റൊരര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണത്തിനെതിരായ സമര രൂപങ്ങളില്‍ ഒന്നായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.

Anonymous said...

ഒരിക്കല്‍പോലും ഈ പാര്‍ക്കിലെത്താത്തവരാണ് ഇതിനെതിരെ എഴുതുകയും പ്രസംഗിക്കുകയുംചെയ്യുന്നവരില്‍ ഭൂരിഭാഗവും

ഇതാണു കേരളത്തിലെ ബേസിക്‌ പ്റോബ്ളം ഒന്നും പുതിയതായി കൊണ്ടുവരാന്‍ സമ്മതിക്കില്ല , യു ഡീ എഫ്‌ ഭരിക്കുമ്പോള്‍ എല്‍ ഡീ എഫും എല്‍ ഡീ എഫ്‌ ഭരിക്കുമ്പോള്‍ യു ഡീ എഫും ഇതു തന്നെ ചെയ്യുന്നു, പുതിയ ആരും വളരാനും സമ്മതിക്കില്ല ഷഷ്ടി പൂറ്‍ത്തി കഴിഞ്ഞ കിളവന്‍മാറ്‍ തന്നെ ചെറുമക്കളുടെ പ്റായമുള്ള പെണ്ണുങ്ങളുടെ കൂടേ ആടിപ്പാടുന്നു, മുഖ്യമന്ത്റി തന്നെ പ്റതിപക്ഷ നേതാവായി പ്റവറ്‍ത്തിക്കുന്നു പിന്നെ സീ പീ എം ആയതിനാല്‍ ഇതു തനിപ്പിടി ആയി പോവില്ല എന്നു ആശ്വസിക്കാം, കണ്ടല്‍ കാട്‌ വളരട്ടെ ടിക്കറ്റെടുത്ത്‌ വന്നു കാണാം ഇരു നൂറു രൂപ എങ്കിലും ആകുമല്ലോ മിനിമം, പറശ്ശിനിക്കടവു മുതല്‍ ഒരു ബോട്ടിങ്ങും വേണം ചെന്നയിലെ അഴുക്കു ചാലു പോലെയുള്ള തടാകങ്ങളില്‍ നിന്നും മറ്റും എത്റ പണം ആണു ഉണ്ടക്കുന്നത്‌ നമ്മള്‍ക്കു നല്ല ഭംഗിയുള്ള പ്റക്റ്‍തി ഉണ്ട്‌ പാറ്‍ ക്കെങ്കില്‍ പാറ്‍ ക്കു വരട്ടെ വികസനം

Baiju Elikkattoor said...

aarooshi sakhave,

lal salaam!

ithum onnu vaayikkunnathu nallathanu (http://www.countercurrents.org/dsharma220610.htm)

ഷൈജൻ കാക്കര said...

നൂറുശതമാനം പ്രകൃതിയോടിണങ്ങി ഒരു മനുഷ്യപ്രവർത്തനവും ഈ ഭൂമിയിൽ സാധിക്കില്ല, അതിനാൽ തന്നെ “പരമാവധി” മാത്രമെ പ്രതീക്ഷിക്കേണ്ടു... അത്‌ എത്രത്തോളമുണ്ട് അല്ലെങ്ങിൽ ഇനിയും എങ്ങനെ പ്രകൃതിയോടിണങ്ങി മുന്നോട്ട് പോകാം അതിലാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌.

കക്ഷിരാഷ്ട്രീയപകപോക്കലാണ്‌ കേരളത്തിന്റെ ശാപം.

ഈ പാർക്ക്‌ സി.പി.എം നേതൃത്വത്തിലായതിനാൽ കുറേ വിവാദവും തർക്കവുമായി മുന്നോട്ട്‌ പോകുന്നു... ചുമ്മാ ഒന്ന്‌ ആലോചിച്ചുനോക്ക്‌ കോൺഗ്രസ്സുകാരോ ഏതെങ്ങിലും “കുത്തകമുതലാളിയോ” ആയിരുന്നു ഇതിന്റെ പിന്നിലെങ്ങിൽ...

ജനശക്തി said...

‘കോണ്‍ഗ്രസുകാരും“, “കുത്തകമുതലാളിമാരും” എന്ന് ഒരുമിച്ച് പറയേണ്ടി വരുമ്പോള്‍ തന്നെ അറിയാം അവരുടെ വര്‍ഗ താല്പര്യം ഏതെന്ന്...:)

Kalpak S said...

"കണ്ണൂര്‍ ജില്ലയില്‍ മാത്രം 25 കുടുംബങ്ങളിലായി 41 സ്​പീഷീസ് കണ്ടല്‍ച്ചെടികളുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുമാത്രം കാണുന്ന സൊണറേഷ്യയും ഇതില്‍ ഉള്‍പ്പെടുന്നു.പൂക്കണ്ടല്‍, ഉപ്പട്ടി, സമുദ്രക്ക, ബിലാത്തി, ചുള്ളി തുടങ്ങി 13 കണ്ടല്‍സ്​പീഷീസുകളും , മച്ചും തോല്‍, കഴഞ്ചി, ഒതളം, പുഴമുല്ല, പുഴമുഞ്ഞ, നീര്‍പരുത്തി തുടങ്ങി 28 സ്​പീഷീസ് കണ്ടല്‍ സഹചാരികളും എരണ്ട, മീന്‍കൊത്തി, താമരക്കോഴി, കൊക്കുകള്‍, മുണ്ടി തുടങ്ങിയ 61 സ്​പീഷീസ് പക്ഷികളും കരിമീന്‍, ചൂട്ടാച്ചി, മാലാന്‍, തിരുത തുടങ്ങി 39 സ്​പീഷീസ് മത്സ്യങ്ങളും ഇളമ്പക്ക, കല്ലുമ്മക്കായ, മുരു തുടങ്ങി 16 തരം മൊളസ്‌ക്കവര്‍ഗങ്ങളും കാര, നാരന്‍, പൂവാലന്‍ തുടങ്ങി ഏഴു ചെമ്മീന്‍വര്‍ഗങ്ങളും ചിറ്റക്കൊഞ്ച് വര്‍ഗത്തില്‍ ഒരെണ്ണവും കണ്ണൂര്‍ ജില്ലയിലെ കണ്ടല്‍ക്കാടുകളില്‍ കാണപ്പെടുന്നുണ്ട്"

ഈ തലമുറയില്‍ ആര്‍ക്കെങ്കിലും ഇതിനെ ഒക്കെ അറിയാമോ ??? വരും തലമുറക്ക് ഇതൊക്കെ ദിനോസര്‍ പോലെ എന്തോ ആയി മാറും .... !!!

chandy said...

ദിനോസറുകൾ എല്ലം ചത്തിട്ടും ലോകം നിലനിൽക്കുന്നുണ്ടല്ലോ കൽപക്‌ എസ്‌. എനിക്കു ദിനോസറിനെ നേരിട്ടു കാണണം എന്നു പറഞ്ഞു ഒരു കുട്ടിയും ലോകത്തു കരഞ്ഞിട്ടുണ്ടാവില്ല.