Wednesday, June 30, 2010

ജമാ അത്തെ ഇസ്ളാമിയുടെ വികസനവിരോധവും വിപ്ളവവായാടിത്തവും

ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ കേന്ദ്രം സിപിഐ എം ആണെന്നതില്‍ സംശയമുണ്ടാകാനിടയില്ല. നിലവിലുള്ള ഇടതുപക്ഷത്തെ തകര്‍ത്താല്‍ സാമ്രാജ്യത്വത്തിനും ഹിന്ദുത്വഫാസിസത്തിനും ഇന്ത്യയില്‍ എതിര്‍പ്പുകളില്ലാതെ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ കഴിയും.

മുഖ്യമായും കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം ആര്‍ജിച്ച ശക്തി ഉപയോഗിച്ചുകൊണ്ടാണ് ഇടതുപക്ഷം ഇന്ത്യയിലാകമാനം വലതുപക്ഷവും തീവ്രവലതുപക്ഷവും നടത്തുന്ന കടന്നുകയറ്റം ചെറുക്കുന്നത്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഐ എമ്മിനെ തകര്‍ക്കാന്‍ പലവിധത്തിലുള്ള ഗൂഢാലോചനകള്‍ നടക്കുന്നതായി 1959 മുതലെങ്കിലും തെളിയിക്കപ്പെട്ട കാര്യമാണ്. ഇന്ന് കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപക്ഷശക്തികളെ ദുര്‍ബലമാക്കാനുള്ള വലതുപക്ഷ മാധ്യമ-വര്‍ഗീയ അജന്‍ഡ കുറേക്കൂടി മറനീക്കി രംഗത്തുവന്നിരിക്കയാണ്.

അടിത്തറയില്ലാത്ത കേരളമാതൃക അതിജീവിക്കണമെങ്കില്‍ സാമ്പത്തിക ഉല്‍പ്പാദന അടിത്തറ വികസിപ്പിക്കുകതന്നെ വേണമെന്ന് ഇ എം എസ് ജീവിതസായാഹ്നത്തില്‍ ഉപദര്‍ശിച്ചിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ടികള്‍ക്കും ഇടതുപക്ഷത്തിനും വികസനത്തെക്കുറിച്ച് കൃത്യമായ കാഴ്‌ചപ്പാടുണ്ടെങ്കിലും മുതലാളിത്ത വ്യവസ്ഥയില്‍ അതെല്ലാം അതേപടി പ്രയോഗത്തില്‍ വരാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ നാലു വര്‍ഷമായി ആഗോളതലത്തില്‍ സംഭവിച്ച സാമ്പത്തിക തകര്‍ച്ച കേരളത്തിന്റെ വികസനത്തെയും ബാധിക്കുമെന്നതില്‍ സംശയമില്ല.

എങ്കിലും ജനപക്ഷ കാഴ്‌ചപ്പാടിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കേരളത്തെ കര്‍ഷക ആത്മഹത്യയില്‍നിന്നു വിമോചിപ്പിച്ചിട്ടുണ്ടെന്ന കാര്യം ആരും വിസ്‌മരിക്കരുത്. വിദര്‍ഭയില്‍ കോടികളുടെ സഹായം കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പ്രഖ്യാപിച്ചെങ്കിലും അതൊന്നും കര്‍ഷകരുടെ ജീവിതപരിസരത്തെ മാറ്റിയില്ല.

ലോകമൊട്ടുക്കും മാധ്യമശ്രദ്ധ കിട്ടുംവിധത്തിലാണ് സിംഗൂരിലെ വികസനപ്രശ്‌നത്തെ വലത്-തീവ്രവലത്-പ്രച്‌ഛന്ന ഇടതുസഖ്യം അവതരിപ്പിച്ചത്. ജമാ അത്തെ ഇസ്ളാമിയും അവരുടെ മാധ്യമങ്ങളും സിംഗൂരില്‍ ഇടതുപക്ഷം ജനവിരുദ്ധവികസനം നടപ്പാക്കിയെന്നു മാത്രമല്ല, മുസ്ളിം വിരുദ്ധമാണ് ബംഗാളിലെ ഇടതുപക്ഷമെന്നും പ്രചരിപ്പിച്ചു! അഹമ്മദാബാദില്‍നിന്നും വെറും 40 കിലോമീറ്റര്‍ അകലെ ആയിരക്കണക്കിനേക്കര്‍ ഭൂമിയില്‍ രത്തന്‍ ടാറ്റ നാനോ കാര്‍ ഫാക്ടറി മാറ്റിസ്ഥാപിച്ചത് മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല! നരേന്ദ്രമോഡിയെയും ഗുജറാത്തിനെയും വികസനപക്ഷമായും പശ്ചിമബംഗാളിനെയും കേരളത്തെയും വികസനവിരുദ്ധ സംസ്ഥാനങ്ങളായും അടയാളപ്പെടുത്തുന്നതില്‍ വലതുപക്ഷ-പ്രച്‌ഛന്ന ഇടതുപക്ഷ സഖ്യത്തിന് ഊര്‍ജംപകരുന്നത് ഇപ്പോള്‍ കേരളത്തില്‍ ജമാ അത്തെ ഇസ്ളാമിയാണ്.

ജമാ അത്തെ ഇസ്ളാമി അമീര്‍ ടി ആരിഫലി മാതൃഭൂമി വാരികയ്‌ക്ക്(ജൂൺ 13-19) നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് കാണുക:

'ദൌര്‍ഭാഗ്യവശാല്‍ സിപിഐ എമ്മില്‍ പ്രകടമായും രണ്ടു ചിന്താധാരകളുണ്ട്. ജമാ അത്ത് മുന്നോട്ടുവെക്കുന്ന വികസന കാഴ്‌ചപ്പാട് സിപിഐ എമ്മിന്റെ ഔദ്യോഗിക വിഭാഗത്തിനു വിരുദ്ധമായ കാഴ്‌ചപ്പാടുള്ളവരോടാണ് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്. ഇത് പാര്‍ടി സെക്രട്ടറിയെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും വളരെ വൈകാരികമായി സ്വാധീനിക്കുന്നു. ഏതെങ്കിലും ഒരുവിഭാഗത്തിന്റെ അഭിപ്രായം പാര്‍ടിയിലെ മറ്റേ വിഭാഗത്തിന്റെ അഭിപ്രായത്തോട് യോജിച്ചുവന്നാല്‍ അവരുടെ ആത്മാവില്‍ തട്ടും. ഔദ്യോഗിക പക്ഷത്തിന്റെ വികസന, സാമ്രാജ്യത്വവിരുദ്ധ കാഴ്‌ചപ്പാടിനേക്കാള്‍ മറുവിഭാഗത്തിന്റെ കാഴ്‌ചപ്പാടുകളോടാണ് ജമാ അത്തിന്റെ നിലപാടുകള്‍ യോജിച്ചുവരുന്നത്.'

കമ്യൂണിസ്‌റ്റ് പാര്‍ടിയില്‍ ഒരുവിഭാഗം തങ്ങളുടെ കൂടെയാണ് നിലയുറപ്പിച്ചതെന്ന് കേരളീയ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ജമാ അത്തെ ഇസ്ളാമി ലക്ഷ്യമിടുന്നത് എന്താണ് ? ഒരുവശത്ത് കമ്യൂണിസ്‌റ്റുകാരില്‍ ഒരുവിഭാഗം ജമാ അത്തെയുടെ വികസനസങ്കല്‍പ്പം പങ്കിടുന്നവരാണെന്ന വ്യാജ പ്രചാരണവും മറുവശത്ത് ഇടതുപക്ഷം കേരളത്തിലും പശ്ചിമബംഗാളിലും ന്യൂനപക്ഷവിരുദ്ധമാണെന്നും പ്രചരിപ്പിക്കാന്‍ എന്തുകൊണ്ടാണ് ജമാ അത്തെ നിരന്തരം ഉത്സാഹിക്കുന്നത് ?

കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനു മാന്ദ്യകാലത്തുപോലും ചെയ്യാന്‍ സാധ്യമാകുന്ന വികസനപ്രവര്‍ത്തനത്തിനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും വ്യവസായവകുപ്പും നേതൃത്വം നല്‍കുന്നത്. കിനാലൂരില്‍ സംഘര്‍ഷം സൃഷ്‌ടിച്ച് വികസനം മുടക്കുക മാത്രമല്ല ഇടതുപക്ഷസര്‍ക്കാരും കമ്യൂണിസ്‌റ്റുകാരും മുസ്ളിങ്ങള്‍ക്കും ജനങ്ങള്‍ക്കും എതിരാണെന്നു വരുത്തിത്തീര്‍ക്കാനും ജമാ അത്തെ നേതൃത്വം വ്യഗ്രത കാണിക്കുന്നതായി കാണാന്‍ കഴിയും.

വ്യവസായങ്ങളും അനുബന്ധ വികസനവുമില്ലാതെ എങ്ങനെയാണ് ഒരു ജനതയ്‌ക്ക് അതിജീവിക്കാന്‍ കഴിയുക! സ്വന്തമായി ഒന്നും നിര്‍മിക്കാനോ തൊഴില്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനോ കഴിയാതെ കേരളത്തെ മുരടിപ്പിക്കണമെന്നാണോ ജമാ അത്തെ പറയുന്നത്. ബംഗാളിലും കേരളത്തിലും വികസനം തടയുന്നതിനു നേതൃത്വം കൊടുക്കുന്ന ജമാ അത്തെ എന്തുകൊണ്ട് വംശഹത്യ നടക്കുന്ന ഗുജറാത്തിനെ വികസന പിന്തുണക്കാരാക്കി മാറ്റുന്നു?

എല്ലാ തീവ്രവലതുപക്ഷത്തെയുംപോലെ ജമാ അത്തെയും ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനുള്ള അജന്‍ഡയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ രണ്ടായി വിഭജിച്ച് ഒരുവിഭാഗം ചാരന്മാരും സാമ്രാജ്യത്വ ഏജന്റുമാരുമാണെന്ന കപടവിപ്ളവ പ്രചാരണം പൊളിഞ്ഞെങ്കിലും പുതിയ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങളുമായി അവര്‍ മുന്നോട്ടുപോകുകയാണ്.

ശുദ്ധ-പരിസ്ഥിതിവാദത്തെയോ പ്രകൃതിവാദത്തെയോ സൈദ്ധാന്തികമായോ പ്രായോഗികമായോ ഇടതുപക്ഷം ഒരുകാലത്തും പിന്തുണച്ചിട്ടില്ല. മറിച്ച് പ്രകൃതിയെയും പരിസ്ഥിതിയെയും പരമാവധി സംരക്ഷിച്ചുകൊണ്ട് ആധുനീകരണം നടത്തണമെന്ന കാഴ്‌ചപ്പാടാണ് എന്നും ഇടതുപക്ഷം മുന്നോട്ടുവച്ചത്. അതുകൊണ്ട് കമ്യൂണിസ്‌റ്റ് പാര്‍ടിയെ ഭിന്നിപ്പിച്ച് വിപ്ളവകാരികൾ‍/പിന്തിരിപ്പന്മാർ/പരിസ്ഥിതി പ്രേമികൾ‍/മാഫിയകള്‍ മുതലായ കപടമുദ്രകള്‍ ചാര്‍ത്തി കേരളത്തിന്റെ വികസനത്തെ തടയാമെന്ന വ്യാമോഹം ജമാ അത്തെ ഇസ്ളാമി ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കിലും ജമാ അത്തെ ഇസ്ളാമിയുടെയും വലതുപക്ഷത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ നോക്കിയല്ല കേരളത്തിലെ ഇടതുപക്ഷത്തെ ജനങ്ങള്‍ തിരിച്ചറിയുന്നത്. മറിച്ച് സംഘടനയുടെയും സര്‍ക്കാരിന്റെയും നിലപാടുകളാണ് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം എന്നും ജനപക്ഷത്ത് സ്ഥിരം സാന്നിധ്യമായി മാറുന്നതില്‍ സഹായിച്ചിട്ടുള്ളത്.

1957 മുതല്‍ കേരളത്തില്‍ നടപ്പാക്കിയ നിയമനിര്‍മാണങ്ങളും മുപ്പതുകളില്‍ ആരംഭിച്ച അവകാശ പ്രക്ഷോഭങ്ങളുമാണ് കേരളത്തെ വേറിട്ട മാതൃകയാക്കിമാറ്റിയതെന്ന സത്യം മൂടിവയ്‌ക്കാനാണ് ഇത്തരം ചാപ്പകുത്തലുകളും ഭിന്നിപ്പിക്കലും നടത്തുന്നത്. പ്രച്‌ഛന്ന ഇടതുപക്ഷത്തെ തീവ്രഇടതുപക്ഷമെന്ന വ്യാജേന അവതരിപ്പിച്ച് വര്‍ഗീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന കപടവിപ്ളവ വായാടിത്തത്തെ തിരിച്ചറിയേണ്ടത് ഈ സന്ദര്‍ഭത്തില്‍ അനിവാര്യമാണ്. ജമാ അത്തെ ഇസ്ളാമിയുടെ വിപ്ളവാഭിമുഖ്യത്തിലെ കാപട്യവും മുതലാളിത്ത മാധ്യമങ്ങളുടെ പരിസ്ഥിതി പ്രേമത്തിലെ ചതിക്കുഴിയും ആര്‍ക്കാണ് ഇന്നു മനസ്സിലാകാത്തത്.

*****

ഡോ. പി കെ പോക്കര്‍, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ അഞ്ചാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്:


1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും
4.രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലോകമൊട്ടുക്കും മാധ്യമശ്രദ്ധ കിട്ടുംവിധത്തിലാണ് സിംഗൂരിലെ വികസനപ്രശ്‌നത്തെ വലത്-തീവ്രവലത്-പ്രച്‌ഛന്ന ഇടതുസഖ്യം അവതരിപ്പിച്ചത്. ജമാ അത്തെ ഇസ്ളാമിയും അവരുടെ മാധ്യമങ്ങളും സിംഗൂരില്‍ ഇടതുപക്ഷം ജനവിരുദ്ധവികസനം നടപ്പാക്കിയെന്നു മാത്രമല്ല, മുസ്ളിം വിരുദ്ധമാണ് ബംഗാളിലെ ഇടതുപക്ഷമെന്നും പ്രചരിപ്പിച്ചു! അഹമ്മദാബാദില്‍നിന്നും വെറും 40 കിലോമീറ്റര്‍ അകലെ ആയിരക്കണക്കിനേക്കര്‍ ഭൂമിയില്‍ രത്തന്‍ ടാറ്റ നാനോ കാര്‍ ഫാക്ടറി മാറ്റിസ്ഥാപിച്ചത് മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല! നരേന്ദ്രമോഡിയെയും ഗുജറാത്തിനെയും വികസനപക്ഷമായും പശ്ചിമബംഗാളിനെയും കേരളത്തെയും വികസനവിരുദ്ധ സംസ്ഥാനങ്ങളായും അടയാളപ്പെടുത്തുന്നതില്‍ വലതുപക്ഷ-പ്രച്‌ഛന്ന ഇടതുപക്ഷ സഖ്യത്തിന് ഊര്‍ജംപകരുന്നത് ഇപ്പോള്‍ കേരളത്തില്‍ ജമാ അത്തെ ഇസ്ളാമിയാണ്.