Monday, August 9, 2010

സൊഹ്റാബുദ്ദീനെ കൊന്നതെന്തിന് ?

2005 നവംബര്‍ 21 സായാഹ്നം. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍നിന്ന് സംഗീത ട്രാവല്‍സിന്റെ ലക്ഷ്വറി ബസ് ഗുജറാത്തിലെ സാങ്‌ലിയിലേക്ക് പുറപ്പെടുന്നു. ദീര്‍ഘയാത്രക്ക് ബസ്സില്‍ നാല്‍പ്പതുപേര്‍. 22ന് പുലര്‍ച്ചെ ഒരുമണി. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിദറിനുസമീപം തദോല ഗ്രാമത്തിലൂടെ യാത്ര. യാത്രക്കാരുടെ ഉറക്കംകെടുത്തി ഡ്രൈവര്‍ മിസ്‌ബൌദീന്‍ സഡന്‍ ബ്രേക്കിട്ടു. ഞെട്ടിയുണര്‍ന്നവര്‍ ബസ്സിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തില്‍ കാണുന്നത് മുന്നില്‍ നിര്‍ത്തിയ ജീപ്പില്‍നിന്ന് തോക്കുമായി പുറത്തിറങ്ങുന്ന സംഘത്തെ. യൂണിഫോമിലല്ലാതിരുന്ന നാലുപേര്‍ ബസ്സിനുള്ളില്‍ കയറി. തങ്ങള്‍ പൊലീസുകാരാണെന്ന് ഡ്രൈവറോട് വെളിപ്പെടുത്തിയ അവര്‍ ഒട്ടും സംശയിക്കാതെ നേരെ എത്തിയത് 28, 29, 30 സീറ്റുകള്‍ക്കരികിലേക്ക്. മിസ്‌ബൌദീന്റെ ബസ്സിലെ മൂന്ന് യാത്രക്കാരുമായി ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷന്‍ നമ്പര്‍പ്ളേറ്റുള്ള കാറില്‍ പൊലീസുകാര്‍ പോയി. അജ്ഞാതരായ ആ മൂന്ന് യാത്രക്കാര്‍ ആരൊക്കെയാണെന്ന് പുറംലോകമറിഞ്ഞത് ഏറെ നാളുകള്‍ക്കുശേഷം-സൊഹ്റാബുദ്ദീന്‍ ഷേഖ്, ഭാര്യ കൌസര്‍ബി, സുഹൃത്ത് തുളസിറാം പ്രജാപതി.

പൊലീസിന്റെ പിടിയിലായതിന്റെ നാലാംനാള്‍ സൊഹ്റാബുദ്ദീനെ വെടിവെച്ചുകൊന്നു. തൊട്ടടുത്ത ദിവസം കൌസര്‍ബിയെയും. മൃതദേഹം കത്തിച്ച് ചാരം നദിയിലൊഴുക്കുന്നു. ചാനലുകളില്‍ ഫ്ളാഷ്‌ന്യൂസായും പത്രങ്ങളില്‍ എൿസ്‌ക്ലൂസീവ് വാര്‍ത്തയായും പൊലീസിന്റെ വിശദീകരണം-'മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു'. കൌസര്‍ബിയുടെ കാര്യം പൊലീസ് മിണ്ടിയതേയില്ല. പിന്നീട് വ്യാജ ഏറ്റുമുട്ടലെന്ന് വിധിയെഴുതിയ ഈ കേസിലെ ഏകസാക്ഷി തുളസിറാം പ്രജാപതി അതിനകം ജയിലിലായിരുന്നു.

2006 ഡിസംബര്‍ 28 ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ അംബാജി: സൊഹ്റാബുദ്ദീന്‍ കേസിന്റെ വിചാരണക്കെത്തി മടങ്ങവേ വഴിയില്‍ ജീപ്പുനിര്‍ത്തിയ പൊലീസുകാര്‍ പ്രജാപതിയോട് രക്ഷപ്പെടാന്‍ പറയുന്നു. കാര്യം മനസ്സിലാകാതെ ഓടാന്‍ ശ്രമിച്ച പ്രജാപതിയെ ഒട്ടും മടിക്കാതെ പൊലീസുകാര്‍ വെടിവെച്ചുകൊന്നു. പിറ്റേന്ന് പത്രങ്ങളില്‍ വാര്‍ത്ത- 'പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി വിതറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു'. കേസില്‍ നിര്‍ണായകമായ മൊഴി നല്‍കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പ്രജാപതിയുടെ വധം.

***

മേല്‍ വിവരിച്ചത് ഒരു സിനിമാക്കഥയല്ല, കഥയേക്കാള്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചയാള്‍ ഇപ്പോള്‍ ഇരുമ്പഴികള്‍ക്കുള്ളില്‍-ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ, മുഖമന്ത്രി നരേന്ദ്ര മോഡിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. ബോക്സ് ഓഫീസില്‍ റെക്കോഡ് തകര്‍ക്കാന്‍ എല്ലാ മസാലകളും ചേര്‍ത്ത ഒരു ബിഗ്‌ബജറ്റ് ചിത്രത്തിന്റെ തിരക്കഥയാകുന്നു അമിതിന്റെ ക്രൂരതകളിലെ സൊഹ്റാബുദ്ദീന്‍ അധ്യായം. ഹിന്ദുത്വ ഭരണമെന്ന് സംഘപരിവാര്‍ ഊറ്റംകൊണ്ട ഗുജറാത്തില്‍ നരേന്ദ്രമോഡിയും കൂട്ടരും സ്ഥാപിച്ചിരിക്കുന്ന അധോലോക സാമ്രാജ്യത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരിയില്‍ കേസന്വേഷണം ഏറ്റെടുത്ത സിബിഐ സമര്‍പ്പിച്ച കുറ്റപത്രം നിറയെ ഭരണകൂട ഭീകരതയുടെ കാവിക്കറ പുരണ്ട കഥകള്‍.

സ്‌ഫോടനങ്ങളും സായുധ ആക്രമണങ്ങളുംകൊണ്ട് ഭരണസംവിധാനത്തെ വെല്ലുവിളിക്കുന്ന തീവ്രവാദികള്‍ സൃഷ്‌ടിച്ചതിനേക്കാള്‍ ഭീതിദമായ അവസ്ഥയാണ് മോഡി സര്‍ക്കാരിന്റെ ഭരണകൂട ഭീകരത ഗുജറാത്തുകാര്‍ക്ക് സമ്മാനിച്ചത്. 2002 വംശഹത്യയോടെ ഭയാനകമാംവിധം വികൃതമായ ബിജെപിയുടെ തീവ്ര ഹിന്ദുത്വവാദത്തിന്റെ മോഡിമുഖം കൂടുതല്‍ വികൃതമാവുന്നതാണ് സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലൂടെ അമിത് ഷായെന്ന നാല്‍പ്പത്താറുകാരന്‍ സംഘപരിവാറിന്റെ ഭരണകൂട ഭീകരതയുടെ പുതിയ മുഖമാവുമ്പോള്‍ ഏറ്റുമുട്ടല്‍ നാടകത്തിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് സൊഹ്റാബുദ്ദീന്‍ എന്ന സത്യം മോഡിക്കും ഭീഷണിയാകുന്നു.

രാജ്യത്ത് ആര്‍എസ്എസ് ആസൂത്രണംചെയ്‌തഹിന്ദുത്വ തീവ്രവാദ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുന്നതിനിടെയാണ് ഗുജറാത്തില്‍ മോഡി ഭരണത്തിന്റെ കൊടുംക്രൂരതകള്‍ പുറത്തുവന്നത്. സര്‍ക്കാരിന്റെ വര്‍ഗീയവല്‍ക്കരണത്തിനും ക്രിമിനല്‍വല്‍ക്കരണത്തിനും മോഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ചത് 'അമിത് ഭായി'യാണ്. സ്വന്തം താല്‍പ്പര്യ സംരക്ഷണത്തിനും ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ചക്കുമായി പൊലീസ് സംവിധാനത്തെ കൂലിത്തല്ലുകാരായി ഉപയോഗിക്കുകയായിരുന്നു ഷാ. വന്‍കിട വ്യവസായികളില്‍നിന്നുള്ള പണാപഹരണത്തിനായി ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച ഷാ അവരുടെ മേല്‍നോട്ടത്തിനായി പൊലീസിനെ നിയോഗിച്ചു. എതിരാളികളെ കൊന്നുതള്ളാനുള്ള എളുപ്പ മാര്‍ഗമായിരുന്നു ഭീകരബന്ധാരോപണം. സൊഹ്റാബുദ്ദീനും ഭാര്യ കൌസര്‍ബിയും മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌ക്കര്‍ ഇ തോയ്‌ബ ഭീകരരാണെന്ന പച്ചക്കള്ളം പറഞ്ഞുപരത്താന്‍ സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് ഷായായിരുന്നു.

***


സൊഹ്റാബുദ്ദീനെ എന്തിനാണ് കൊന്നത് ? ഉത്തരം ലളിതം, കൊലപാതകത്തിന് തെരഞ്ഞെടുത്ത വഴികള്‍ സങ്കീര്‍ണവും. അമിത് ഷായുടെ 'പിടിച്ചുപറി സംഘ'ത്തിലെ പ്രധാന കണ്ണിയായിരുന്നു സൊഹ്റാബുദ്ദീന്‍ ഷേഖ്. തട്ടിയെടുക്കുന്ന പണവുമായി സൊഹ്റാബുദ്ദീന്‍ അടക്കമുള്ള ഇടനിലക്കാര്‍ കടന്നുകളയാതിരിക്കാന്‍ സ്വന്തം പൊലീസിനെ ഷാ ഔദ്യോഗികമായി നിയോഗിച്ചു. ഐപിഎസ് ഓഫീസര്‍മാരായ ഡിഐജി ഡി ജി വന്‍സാരയും ഡെപ്യൂട്ടി കമീഷണര്‍ അഭയ് ചുദാസമയും ഈ ഓപ്പറേഷന്റെ 'കമാന്‍ഡിങ് ഓഫീസര്‍മാര്‍'. ആഭ്യന്തരമന്ത്രിയുടെ മനസ്സിലുദിക്കുന്ന പദ്ധതികള്‍ പൊലീസും ഗുണ്ടാസംഘങ്ങളും ചേര്‍ന്ന് ഭംഗിയായി നടപ്പാക്കി. തങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാത്തവരെ കൊന്നുതള്ളി. കൊല്ലപ്പെട്ടവരെല്ലാം ഭീകരരാണെന്ന് പുറംലോകമറിഞ്ഞു. ആര്‍ക്കും പരാതി ഉണ്ടായില്ല, അന്വേഷണവും.

സൊഹ്റാബുദ്ദീനെ കണ്ടെത്തിയതും തന്റെ തട്ടിപ്പുസംഘത്തിലെ പ്രധാനിയായി വളര്‍ത്തിയതും അമിത് ഷാ തന്നെ. അയാളെ മുന്‍നിര്‍ത്തി മന്ത്രി നടത്തിയ തട്ടിപ്പുകള്‍ക്ക് കൈയും കണക്കുമില്ല. ബിസിനസുകാരെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തകോടികള്‍ സൊഹ്റാബുദ്ദീന്‍ അമിത് ഷായ്‌ക്ക് കൈമാറി. വന്‍സാരയും ചുദാസമയും ബിസിനസ് ഇടപാടുകളും കോടീശ്വരന്മാരുടെ യാത്രകളും സംബന്ധിച്ച വിവരം എല്ലാ ദിവസവും ആഭ്യന്തര മന്ത്രാലയത്തില്‍ എത്തിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങളോളം ഈ ഏര്‍പ്പാട് തുടര്‍ന്നു. ഒടുവില്‍ സൊഹ്റാബുദ്ദീന്‍ സ്വന്തമായി ക്വട്ടേഷനുകള്‍ ഏറ്റെടുത്തുതുടങ്ങി. ഇത് അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടെങ്കിലും അയാള്‍ വഴങ്ങിയില്ല. തന്റെ രഹസ്യങ്ങളെല്ലാം അറിയാവുന്ന സൊഹ്റാബുദ്ദീന്‍ തനിക്ക് ഭീഷണിയായി വളരുന്നതിലെ പന്തികേട് തിരിച്ചറിഞ്ഞ ഷാ അയാളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. പതിവുപോലെ, തന്റെ വിശ്വസ്‌തരായ പൊലീസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കി.

രാജസ്ഥാനിലെ മാര്‍ബിള്‍ വ്യാപാരികളില്‍നിന്ന് സൊഹ്റാബുദ്ദീന്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് ഷായുടെ പ്രതികാരത്തിന് തീകൊളുത്തിയത്. രാജസ്ഥാനിലെ ബിജെപി സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ടായിരുന്ന മാര്‍ബിള്‍ വ്യാപാരികള്‍ ഇക്കാര്യം പരാതിപ്പെട്ടാല്‍ താനും കുടുങ്ങുമെന്ന് ഷായ്‌ക്ക് വ്യക്തമായിരുന്നു. തന്റെ രാഷ്‌ട്രീയമായ പരിമിതികള്‍ ഷായ്ക്ക് നന്നായി അറിയാമായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാതിരുന്ന സൊഹ്റാബുദ്ദീന് പരിമിതികളേ ഇല്ലായിരുന്നു. ഷായുടെ വാക്കുകള്‍ക്ക് അയാള്‍ ചെവികൊടുത്തില്ല. തന്റെ മുഖം രക്ഷിക്കാന്‍ മാത്രമല്ല, തട്ടിപ്പുസംഘത്തിലെ മറ്റുള്ളവര്‍ക്ക് താക്കീതു നല്‍കാനും സൊഹ്റാബുദ്ദീനെ അവസാനിപ്പിക്കേണ്ടത് ഷായുടെ ആവശ്യമായിത്തീര്‍ന്നു.

2004 മുതല്‍ സൊഹ്റാബുദ്ദീനെ ഇല്ലാതാക്കാനുള്ള പദ്ധതി ഷാ ആവിഷ്‌ക്കരിച്ചിരുന്നെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഗുജറാത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് സൊഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഡി ജി വന്‍സാരയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധസേനയും (ഷായുടെ ക്വട്ടേഷന്‍ സംഘം) രാജസ്ഥാന്‍ പൊലീസിലെ ചിലരും ചേര്‍ന്നാണ് വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചത്. 2004 അവസാനത്തോടെ രാജസ്ഥാനിലെ ആര്‍ കെ മാര്‍ബിള്‍സിന്റെ ഉടമകളായ പട്ടാണി സഹോദരന്മാരില്‍നിന്ന് സൊഹ്റാബുദ്ദീന്‍ വന്‍ തുക ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്റാബുദ്ദീനെ കൊലപ്പെടുത്താന്‍ ഷാ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇതിനായി സൊഹ്റാബുദ്ദീനെതിരെ ഗുജറാത്ത് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഇതിനും ഷാ വഴികണ്ടെത്തി. അഹമ്മദാബാദിലെ പോപ്പുലര്‍ ബില്‍ഡേഴ്‌സിന്റെ ഉടമകളായ ദശരഥിനെയും രമണ്‍ പട്ടേലിനെയും വെടിവെച്ചശേഷം പണം തട്ടിയെടുക്കാന്‍ സൊഹ്റാബുദ്ദീനോടും കൂട്ടാളിയായ തുളസിറാം പ്രജാപതിയോടും ചുദാസമ നിര്‍ദേശിച്ചു. ഇരുവരും രക്ഷപ്പെട്ടെങ്കിലും ആ സംഭവത്തിന്റെ പേരില്‍ സൊഹ്റാബുദ്ദീനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. കേസിന്റെ അന്വേഷണം എടിഎസിന് കൈമാറി. ഇങ്ങനെയാണ് സൊഹ്റാബുദ്ദീന്റെ ഏറ്റുമുട്ടല്‍നാടകത്തിന് അരങ്ങൊരുക്കിയത്. പട്ടേല്‍ സഹോദരന്മാരില്‍നിന്ന് 70 ലക്ഷം രൂപ പൊലീസുകാര്‍ കൊണ്ടുപോവുകയുംചെയ്തു.

രാജസ്ഥാന്‍ പൊലീസിലെ ഒരു വിഭാഗത്തിന്റെയും നോട്ടപ്പുള്ളിയായിരുന്നു സൊഹ്റാബുദ്ദീന്‍. മാര്‍ബിള്‍ ഖനനത്തിലേര്‍പ്പെട്ട വന്‍കിടക്കാരുടെ ശല്യക്കാരനെ വധിക്കാന്‍ രാജസ്ഥാനില്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ ചുമതലക്കാരനായിരുന്ന ഐപിഎസ് ഓഫീസര്‍ എം എന്‍ ദിനേഷും സഹപ്രവര്‍ത്തകനും വഴികള്‍ തേടുകയായിരുന്നു. സൊഹ്റാബുദ്ദീന്റെ നീക്കങ്ങള്‍ മൊബൈല്‍ഫോണ്‍ നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയ ദിനേഷ് അയാളെ ഇല്ലാതാക്കാനുള്ള പദ്ധതികളുമായി ജയ്‌പൂരില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ സമീപിച്ചു. എന്നാല്‍, സൊഹ്റാബുദ്ദീനെ വധിക്കുന്നതിനുപകരം അറസ്റ്റുചെയ്താല്‍ മതിയെന്നായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ഗുജറാത്ത് പൊലീസിലെ ഐപിഎസ് ഓഫീസര്‍ രാജ്‌കുമാര്‍ പാണ്ഡ്യനുമായി ദിനേഷ് ഇക്കാര്യം ചര്‍ച്ചചെയ്യുന്നത്. പാണ്ഡ്യന്‍ ഇക്കാര്യം ഡിഐജി വന്‍സാരയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് അമിത് ഷായുടെ അനുമതിയോടെ ഈ മൂന്ന് ഉദ്യോഗസ്ഥരും രഹസ്യ ധാരണയിലെത്തി. ഏറ്റുമുട്ടല്‍ സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗുജറാത്ത്-രാജസ്ഥാന്‍ പൊലീസിന്റെ സംയുക്ത സംഘമാണ് നല്ലതെന്നും അവര്‍ തീരുമാനിച്ചു. രാജസ്ഥാനിലെ ചില ബിജെപി നേതാക്കള്‍ സൊഹ്റാബുദ്ദീനെ ഇല്ലാതാക്കാന്‍ നേരത്തെതന്നെ ഷായെ സമീപിച്ചിരുന്നു.

സൊഹ്റാബുദ്ദീന്റെ നീക്കങ്ങള്‍ അറിയാന്‍ ഷായും സംഘവും ആശ്രയിച്ചത് തുളസിറാം പ്രജാപതിയെയാണ്. രാജസ്ഥാനില്‍ സൊഹ്റാബുദ്ദീന് ഭീഷണിയുണ്ടെന്നും തല്‍ക്കാലം രക്ഷിക്കാനായി കുറച്ചുമാസം ഗുജറാത്ത് ജയിലിലാക്കിയശേഷം മറ്റൊരു താവളത്തിലേക്ക് മാറ്റാമെന്നും പ്രജാപതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിവരം ചോര്‍ത്തിയത്. 2005 ഒൿടോബറില്‍ ചുദാസമയും വന്‍സാരയും സൊഹ്റാബുദ്ദീന്‍ എവിടെയുണ്ടെന്ന് മനസ്സിലാക്കി. ഹൈദരാബാദില്‍നിന്ന് സൊഹ്റാബുദ്ദീന്‍ ബസ്സില്‍ പുറപ്പെടുന്ന വിവരം ചുദാസമയെ അറിയിച്ചത് പ്രജാപതി തന്നെയാണ്. 2005 നവംബര്‍ 21ന് ഗുജറാത്ത് എടിഎസും രാജസ്ഥാന്‍ പൊലീസിലെ ചിലരും അടങ്ങുന്ന സംഘം സൊഹ്റാബുദ്ദീന്‍ വേട്ടക്ക് പുറപ്പെട്ടു. ഭാര്യ കൌസര്‍ബിക്കും തുളസി പ്രജാപതിക്കുമൊപ്പം സൊഹ്റാബുദ്ദീന്‍ സഞ്ചരിക്കുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയ പൊലീസുകാര്‍ സൊഹ്റാബുദ്ദീനെയും പ്രജാപതിയെയും പിടികൂടി. കൌസര്‍ബിയോട് അതേ ബസ്സില്‍തന്നെ സ്ഥലംവിട്ടോളാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവില്ലാതെ താന്‍ പോകില്ലെന്ന് അവര്‍ വാശിപിടിച്ചു. ഇതേത്തുടര്‍ന്നാണ് സൊഹ്റാബുദ്ദീനും പ്രജാപതിക്കുമൊപ്പം കൌസര്‍ബിയെയും പൊലീസ് കടത്തിക്കൊണ്ടുപോയത്.

ഗുജറാത്ത് അതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ പ്രജാപതിയെ മറ്റൊരു കാറില്‍ കയറ്റി ഉദയ്‌പൂരിലേക്ക് കൊണ്ടുപോയി. സൊഹ്റാബുദ്ദീനെയും കൌസര്‍ബിയെയും അഹമ്മദാബാദിനു സമീപത്തെ ദിഷ ഫാംഹൌസിലാണ് നവംബര്‍ 25 വരെ പാര്‍പ്പിച്ചത്. പിന്നീട് ഗാന്ധിനഗറിന്റെ പ്രാന്തപ്രദേശത്തുള്ള അര്‍ഹം ഫാംഹൌസിലേക്ക് മാറ്റി. അഹമ്മദാബാദിലെ ബിജെപി നേതാവ് സുരേന്ദ്ര ജിര്‍വാലയുടെ സഹോദരന്‍ രാജു ജിര്‍വാലയുടേതാണ് അര്‍ഹം ഫാംഹൌസ്. ഷായുടെ നിര്‍ദേശമനുസരിച്ച് നവംബര്‍ 26ന് പുലര്‍ച്ചെ ഫാംഹൌസില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ സൊഹ്റാബുദ്ദീനെ ദേശീയപാതയില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. തൊട്ടടുത്ത ദിവസംതന്നെ കൌസര്‍ബിയെയും കൊല്ലാനും മൃതദേഹം കത്തിച്ചശേഷം ചാരം നര്‍മദനദിയില്‍ ഒഴുക്കാനും ഷാ നിര്‍ദേശം നല്‍കിയെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗാന്ധിനഗറിലെ ഫാംഹൌസില്‍വെച്ച് കൊലപ്പെടുത്തിയശേഷം കൌസര്‍ബിയുടെ മൃതദേഹം വന്‍സാരയുടെ ജില്ലയായ സബര്‍കാന്തയിലെ ഇല്ലോളിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് മൃതദേഹം കത്തിക്കാന്‍ വയ്‌ക്കോല്‍ കൊണ്ടുവന്നത് സബ് ഇൻ‌സ്‌പെൿടര്‍ എന്‍ വി ചൌഹാനാണ്. തീകൊളുത്തിയത് വന്‍സാരയും. അസ്ഥിയും ചാരവും അവിടെതന്നെ മറവുചെയ്തില്ല. അതെല്ലാം വാരിക്കൂട്ടി തെളിവുകള്‍ നര്‍മദനദിയില്‍ ഒഴുക്കിക്കളയുകയായിരുന്നു.

***

അധികാര ദുര്‍വിനിയോഗത്തിലൂടെ കെട്ടിപ്പടുത്ത സാമ്രാജ്യം സംരക്ഷിക്കാന്‍ ഭരണസംവിധാനത്തെ കരുവാക്കിയ മോഡി സര്‍ക്കാര്‍ സൊഹ്റാബുദ്ദീന്‍ കേസിന്റെ അന്വേഷണം അട്ടിമറിക്കാനും ഇതേ മാര്‍ഗംതന്നെ സ്വീകരിച്ചു. കേസ് ആദ്യം അന്വേഷിച്ചത് ഗുജറാത്ത് സിഐഡിയാണ്. രണ്ടാമത് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘവും. ഈ രണ്ട് അന്വേഷണങ്ങളിലും അമിത് ഷായുടെ പേര് പരാമര്‍ശിക്കപ്പെട്ടില്ല എന്നതാണ് പിടിച്ചുനില്‍ക്കാനായി ബിജെപി മുന്നോട്ടുവയ്‌ക്കുന്ന ന്യായം. എന്നാല്‍, ഷായിലേക്ക് എത്തുന്നതിനുമുമ്പ് ഈ രണ്ട് അന്വേഷണവും അട്ടിമറിക്കപ്പെട്ടു എന്നതാണ് വാസ്‌തവം. പ്രലോഭനവും ഭീഷണിയും സമ്മര്‍ദവുമെല്ലാം ഇതിനായി പ്രയോഗിച്ചു. ഷായുടെ നിര്‍ദേശപ്രകാരം താന്‍ പലരെയും ഭീഷണിപ്പെടുത്തിയെന്ന് അറസ്റ്റിലായ അഭയ് ചുദാസമ മൊഴിനല്‍കിയിട്ടുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തി പരസ്‌പരവിരുദ്ധമായ മൊഴികള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കി. കേസില്‍നിന്ന് പിന്മാറാന്‍ സൊഹ്റാബുദ്ദീന്റെ കുടുംബത്തിന് അരക്കോടി രൂപയാണ് വാഗ്ദാനം ചെയ്‌തത്. സൊഹ്റാബുദ്ദീന്‍ വധക്കേസിലെ ഏക ദൃൿസാക്ഷിയായ തുളസി പ്രജാപതിയെ ഒരു വര്‍ഷത്തിനുശേഷം വ്യാജ ഏറ്റമുട്ടലിലൂടെ കൊലപ്പെടുത്തിയതും ഷായുടെ പദ്ധതിയനുസരിച്ച്.

വ്യാജ ഏറ്റമുട്ടലിന് തൊട്ടുമുമ്പുള്ള ഒരാഴ്‌ചക്കിടെ ക്രൈംബ്രാഞ്ച് അഡീഷണല്‍ എസ്‌പി നരേന്ദ്ര കെ അമീനുമായി 32 തവണയാണ് അമിത് ഷാ ടെലിഫോണില്‍ ബന്ധപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലില്‍ സുപ്രധാന പങ്ക് വഹിച്ച അമീന് ഷാക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്താനാകുമെന്നാണ് സിബിഐ കരുതുന്നത്. അറസ്‌റ്റിലായി ജയിലിലെത്തിയ നാള്‍മുതല്‍ മറ്റ് പ്രതികള്‍ക്കെതിരെ അമീന്‍ ശബ്‌ദമുയര്‍ത്തിയിരുന്നു. തന്നേക്കാള്‍ വലിയ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും പ്രതിചേര്‍ക്കപ്പെടാത്ത പല വമ്പന്‍മാരുടെയും പേര് താന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം 2009ല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണം ടേപ്പ് ചെയ്യാനും മറ്റും അമീനെ പ്രേരിപ്പിച്ചതും താന്‍ പിടിയിലായാല്‍ മറ്റ് പ്രതികള്‍ രക്ഷപ്പെടരുതെന്ന ചിന്തയായിരുന്നു. മറ്റ് പ്രതികളില്‍നിന്ന് തനിക്ക് ജയിലില്‍പോലും ഭീഷണിയുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. അതിനാല്‍ സിബിഐയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അമീന്‍ മാപ്പുസാക്ഷിയാകുന്നതെന്ന് കരുതാനാകില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണം ആദ്യഘട്ടത്തില്‍ നടത്തിയതും അമീന്‍ അടങ്ങുന്ന ഗുജറാത്ത് പൊലീസ് സംഘമായിരുന്നു. 2007ല്‍ ഇതേ കേസില്‍ അറസ്‌റ്റിലാകുന്നതുവരെ അന്വേഷണം അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെക്കുറിച്ചും അമീന് സമ്മതിക്കേണ്ടിവരും. അത് മോഡി സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവാകും. മുന്‍ അഡീഷണല്‍ ഡിജിപി ജി സി റായ്‌ഗറിനെ കേസില്‍ സാക്ഷിയാക്കാന്‍ സിബിഐ തീരുമാനിച്ചതും ഷാക്കെതിരായ കേസുകള്‍ ശക്തമാക്കാനാണ്. സൊഹ്റാബുദ്ദീന്‍ കേസ് ആദ്യം അന്വേഷിച്ച സിഐഡി സംഘത്തിന്റെ തലവനായിരുന്ന റായ്‌ഗറും സുപ്രധാനമായ വിവരങ്ങള്‍ സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. അമീനും റായ്‌ഗറും അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍ ഷാക്കെതിരായ കേസ് രാഷ്‌ട്രീയപ്രേരിതമാണെന്ന മോഡിയുടെ വാദത്തിന്റെ മുനയൊടിക്കും.

2005 നവംബര്‍ 22ന് ബസ് യാത്രക്കിടെ സൊഹ്റാബുദ്ദീനെയും കൌസര്‍ബിയെയും പിടികൂടി ഫാംഹൌസില്‍ അടച്ചതുമുതല്‍ ഏറ്റുമുട്ടല്‍ നാടകത്തിന് നേതൃത്വം വഹിച്ച വന്‍സാരയുമായും എസ്ഐ ചൌഹാനുമായും ഷാ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതെല്ലാം സമര്‍ഥിക്കാനായി സിബിഐ മുന്നോട്ടുവയ്ക്കുന്ന ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത കേസില്‍ മാപ്പുസാക്ഷിയായ അമീനിന്റെ ഏറ്റുപറച്ചിലോടെ ഉറപ്പിക്കപ്പെടും. സിബിഐ ശേഖരിച്ച ഫോണ്‍ സംഭാഷണങ്ങളില്‍ സുപ്രധാനമായ ഒന്ന് അമീന്‍ ടേപ്പ് ചെയ്‌തതാണ്. കൌസര്‍ബിയെ തടവിലിട്ടിരുന്ന ഫാംഹൌസിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന എന്‍ വി ചൌഹാനുമായി അമീന്‍ നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ഷായുടെ ഇടപെടലിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഡിഐജിയായ ഡി ജി വന്‍സാരയോട് മന്ത്രിയുടെ സംഭാഷണം താന്‍ കേട്ടെന്നും കൌസര്‍ബിയെ കൊന്ന് മൃതദേഹം കത്തിച്ചുകളയണമെന്ന് അമിത് ഷാ നിര്‍ദേശിച്ചെന്നും ചൌഹാന്‍ അമീനോട് വെളിപ്പെടുത്തുന്നത് ഫോണ്‍സംഭാഷണത്തിലുണ്ട്. നിലവിലുള്ള ഇത്തരം തെളിവുകള്‍ക്കു പുറമെ അമീനില്‍നിന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് സിബിഐ പ്രതീക്ഷിക്കുന്നു. അതിനാല്‍, അമീനെ മാപ്പുസാക്ഷിയാക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ ഷായ്‌ക്കും മോഡിക്കും അവസാന കച്ചിത്തുരുമ്പും നഷ്‌ടമാകും.

നിഷ്‌പക്ഷമായ അന്വേഷണം സാധ്യമല്ലെന്ന് പൊലീസ് തെളിയിച്ചെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ശ്രമിച്ചെന്നും രൂക്ഷവിമര്‍ശനം നടത്തി കഴിഞ്ഞ ജനുവരി പന്ത്രണ്ടിന് സുപ്രീംകോടതിയാണ് സൊഹറാബുദ്ദീന്‍ കേസന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. കൌസര്‍ബിയെ കാണാനില്ലെന്നും അവരെ മോചിപ്പിക്കാന്‍ ഗുജറാത്ത് പൊലീസിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മോഡിയുടെയും ഷായുടെയും കീഴില്‍ പണിയെടുത്ത പതിനാല് പൊലീസുകാര്‍ കേസില്‍ പ്രതികളായി ഇപ്പോള്‍ ജയിലിലാണ്. ആദ്യം കേസന്വേഷിച്ചിരുന്ന സിഐഡി സംഘമാണ് ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാര, രാജ്‌കുമാര്‍ പാണ്ഡ്യന്‍, രാജസ്ഥാന്‍ എസ്‌പി എം എന്‍ ദിനേഷ് എന്നിവരെയും പത്ത് പൊലീസുകാരെയും അറസ്‌റ്റു ചെയ്‌തത്. വ്യാജ ഏറ്റുമുട്ടലിന്റെ ആസൂത്രണത്തില്‍ പങ്ക് വഹിച്ച അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മേധാവി അഭയ് ചുദാസമയെ ഏപ്രില്‍ 28ന് സിബിഐയാണ് അറസ്‌റ്റു ചെയ്‌തത്. അന്നുമുതല്‍ മോഡി സര്‍ക്കാര്‍ പരിഭ്രാന്തിയിലായിരുന്നു. അന്വേഷണം ഷായിലേക്ക് എത്തുന്നത് തടയാന്‍ പലതരത്തിലും മോഡി ഇടപെടല്‍ നടത്തി. ഒരു കാരണവശാലും മന്ത്രിയുടെ പേര് പറയരുതെന്ന് സാക്ഷിയെ ചുദാസമ താക്കീത് ചെയ്യുന്നത് സിബിഐ രഹസ്യ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

***

2002ലെ വംശഹത്യയെ തുടര്‍ന്ന് ഗുജറാത്തില്‍ അരങ്ങേറിയ 'ഏറ്റുമുട്ടല്‍' പരമ്പരയിലെ ഒരു അധ്യായം മാത്രമാണ് സൊഹ്റാബുദ്ദീന്‍ ഷേഖ് വധം. വംശഹത്യക്കുശേഷം 2006 ഡിസംബര്‍ വരെ ഗുജറാത്തില്‍ പതിനൊന്ന് വ്യാജ ഏറ്റുമുട്ടല്‍ നടന്നെന്നാണ് പുറംലോകം അറിയുന്ന വിവരം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ചെയ്‌തകണക്കനുസരിച്ച് 19 പേരെ മോഡിയുടെ പൊലീസ് കൊന്നുതള്ളി. നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ഭീകരര്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. സംഘപരിവാര്‍ രണ്ടായിരത്തിലേറെ പേരെ കൊന്നുതള്ളിയ വംശഹത്യയെ തുടര്‍ന്ന് മോഡിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന ഘട്ടത്തിലായിരുന്നു ഏറ്റുമുട്ടല്‍ നാടകങ്ങളുടെ തുടക്കം. 2002 സെപ്‌തംബര്‍ 24ന് ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ അജ്ഞാതരായ രണ്ടുപേരെ വെടിവെച്ചുകൊന്നതാണ് പുറംലോകമറിഞ്ഞ ആദ്യ വ്യാജ ഏറ്റുമുട്ടല്‍. തുടര്‍ന്ന് ഒൿടോബര്‍ 21ന് ഉസ്‌മാന്‍പുരയില്‍ സമീര്‍ഖാന്‍ പത്താന്‍, 2003 ജനുവരി 13ന് നരോദയില്‍ സാദിഖ് ജമാല്‍, ജൂണ്‍ 22ന് പഞ്ച്കുവയില്‍ ഗണേഷ് ഖുന്തെയും മഹേന്ദ്ര ജാദവും ഗുജറാത്ത് പൊലീസിന്റെ തോക്കിനിരയായി. 2004 ജൂണ്‍ 15നാണ് ഏറെ കോലാഹലമുയര്‍ത്തിയ നരോദ വാട്ടര്‍പാര്‍ക്ക് ഏറ്റുമുട്ടല്‍ നടന്നത്. ഇസ്രത് ജഹാന്‍, ജാവേദ് മുഹമ്മദ്, ഗുലംഭായ് ഷേഖ്, അംജദ് അലി അൿബർ‍, ജിഷന്‍ ജോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2004 നവംബര്‍ 27ന് സഞ്ജന്‍ ഭിലാദ് ഹൈവേയില്‍ മൂന്നുപേരെയും 2005 ഒൿടോബര്‍ ഒമ്പതിന് നന്ദിഗ്രാം വില്ലേജിലും 2006 നവംബര്‍ ആറിന് ഗാന്ധിനഗറിലും ഓരോരുത്തര്‍ കൊല്ലപ്പെട്ടു. 2006 മാര്‍ച്ച് 16ന് വത്വ റെയില്‍വേ ട്രാക്കില്‍ നാല് അജ്ഞാതരാണ് 'ഏറ്റുമുട്ടലില്‍' മരിച്ചത്.


***

വിജേഷ് ചൂടല്‍, കടപ്പാട് : ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

2005 നവംബര്‍ 21 സായാഹ്നം. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍നിന്ന് സംഗീത ട്രാവല്‍സിന്റെ ലക്ഷ്വറി ബസ് ഗുജറാത്തിലെ സാങ്‌ലിയിലേക്ക് പുറപ്പെടുന്നു. ദീര്‍ഘയാത്രക്ക് ബസ്സില്‍ നാല്‍പ്പതുപേര്‍. 22ന് പുലര്‍ച്ചെ ഒരുമണി. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിദറിനുസമീപം തദോല ഗ്രാമത്തിലൂടെ യാത്ര. യാത്രക്കാരുടെ ഉറക്കംകെടുത്തി ഡ്രൈവര്‍ മിസ്‌ബൌദീന്‍ സഡന്‍ ബ്രേക്കിട്ടു. ഞെട്ടിയുണര്‍ന്നവര്‍ ബസ്സിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തില്‍ കാണുന്നത് മുന്നില്‍ നിര്‍ത്തിയ ജീപ്പില്‍നിന്ന് തോക്കുമായി പുറത്തിറങ്ങുന്ന സംഘത്തെ. യൂണിഫോമിലല്ലാതിരുന്ന നാലുപേര്‍ ബസ്സിനുള്ളില്‍ കയറി. തങ്ങള്‍ പൊലീസുകാരാണെന്ന് ഡ്രൈവറോട് വെളിപ്പെടുത്തിയ അവര്‍ ഒട്ടും സംശയിക്കാതെ നേരെ എത്തിയത് 28, 29, 30 സീറ്റുകള്‍ക്കരികിലേക്ക്. മിസ്‌ബൌദീന്റെ ബസ്സിലെ മൂന്ന് യാത്രക്കാരുമായി ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷന്‍ നമ്പര്‍പ്ളേറ്റുള്ള കാറില്‍ പൊലീസുകാര്‍ പോയി. അജ്ഞാതരായ ആ മൂന്ന് യാത്രക്കാര്‍ ആരൊക്കെയാണെന്ന് പുറംലോകമറിഞ്ഞത് ഏറെ നാളുകള്‍ക്കുശേഷം-സൊഹ്റാബുദ്ദീന്‍ ഷേഖ്, ഭാര്യ കൌസര്‍ബി, സുഹൃത്ത് തുളസിറാം പ്രജാപതി.

പൊലീസിന്റെ പിടിയിലായതിന്റെ നാലാംനാള്‍ സൊഹ്റാബുദ്ദീനെ വെടിവെച്ചുകൊന്നു. തൊട്ടടുത്ത ദിവസം കൌസര്‍ബിയെയും. മൃതദേഹം കത്തിച്ച് ചാരം നദിയിലൊഴുക്കുന്നു. ചാനലുകളില്‍ ഫ്ളാഷ്‌ന്യൂസായും പത്രങ്ങളില്‍ എൿസ്‌ക്ലൂസീവ് വാര്‍ത്തയായും പൊലീസിന്റെ വിശദീകരണം-'മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു'. കൌസര്‍ബിയുടെ കാര്യം പൊലീസ് മിണ്ടിയതേയില്ല. പിന്നീട് വ്യാജ ഏറ്റുമുട്ടലെന്ന് വിധിയെഴുതിയ ഈ കേസിലെ ഏകസാക്ഷി തുളസിറാം പ്രജാപതി അതിനകം ജയിലിലായിരുന്നു.

2006 ഡിസംബര്‍ 28 ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ അംബാജി: സൊഹ്റാബുദ്ദീന്‍ കേസിന്റെ വിചാരണക്കെത്തി മടങ്ങവേ വഴിയില്‍ ജീപ്പുനിര്‍ത്തിയ പൊലീസുകാര്‍ പ്രജാപതിയോട് രക്ഷപ്പെടാന്‍ പറയുന്നു. കാര്യം മനസ്സിലാകാതെ ഓടാന്‍ ശ്രമിച്ച പ്രജാപതിയെ ഒട്ടും മടിക്കാതെ പൊലീസുകാര്‍ വെടിവെച്ചുകൊന്നു. പിറ്റേന്ന് പത്രങ്ങളില്‍ വാര്‍ത്ത- 'പൊലീസുകാരുടെ കണ്ണില്‍ മുളകുപൊടി വിതറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു'. കേസില്‍ നിര്‍ണായകമായ മൊഴി നല്‍കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പ്രജാപതിയുടെ വധം.

മലമൂട്ടില്‍ മത്തായി said...

So now Sonhrabuddin suddenly became a saint. Before this it was the turn of St. Mahdani. Now that he is in the slammer again, you folks need another saint.

All that said, here is the link for an interesting article by the former director of IB which appeared in the Indian Express a couple of days ago.

http://www.indianexpress.com/news/one-side-of-story-only/655825/

Unknown said...

വരാനിരിക്കുന്ന ഹിന്ദു രാഷ്ട്രത്തിണ്റ്റെ ട്രയല്‍ ഭീകരതയും വധ പര്‍വ്വങ്ങളുമാണ്‌ നാം കാണുന്നത്‌.