Tuesday, March 18, 2008

ചാവേറുകള്‍ ഉണ്ടാവുന്നത്

ഖലീദ് എന്നെ നോക്കി വിശാലമായി ചിരിച്ചു. അവന്‍ ഏതാണ്ട് പൊട്ടിച്ചിരിക്കുകതന്നെയായിരുന്നു. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഒരു ചാവേര്‍ ആകാനുള്ള എല്ലാ ചിന്തയും ഉപേക്ഷിക്കണമെന്നും ഒരു പത്രപ്രവര്‍ത്തകനാകുകായാണെങ്കില്‍ അവനു കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ നോക്കി ഒരു വികൃതമായി ചിരിച്ചു. ഈ ലോകം മടുത്ത ഒരു കൌമാരക്കാരന്റെ ചിരി. “ നിങ്ങള്‍ക്ക് നിങ്ങളുടേതായ ലക്ഷ്യം ഉണ്ട്. എനിക്ക് എന്റേതും” അവന്‍ പറഞ്ഞു. അവന്റെ സഹോദരിമാര്‍ ഭീതി കലര്‍ന്ന ആദരവോടെയാണ് അത് ശ്രവിച്ചത്. അവനാണവരുടെ മാതൃകാപുരുഷന്‍, സഹായി, ഗുരു, പ്രതിനിധി എല്ലാമെല്ലാം..അടുത്തുതന്നെ രക്ഷസാക്ഷിത്വം വരിക്കുവാന്‍ തീരുമനിച്ചുറപ്പിച്ച സഹോദരന്‍. അവന്‍ സുന്ദരനായിരുന്നു, ചെറുപ്പവും. വെറും പതിനെട്ട് വയസ്സ്. അവന്‍ ഒരു കറുത്ത ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. താടി ശ്രദ്ധാപൂര്‍വം വെട്ടിയൊതുക്കിയിരുന്നു. തലമുടിയില്‍ ജെല്ലുപുരട്ടി ചീകിയൊതുക്കിയിരുന്നു. അവന്‍ സ്വയം ആഹുതി ചെയ്യുവാന്‍ തയ്യാറായിരുന്നു.

അശുഭസൂചകമായ ഒരു ആകസ്മികത

ഞാന്‍ ഖലീദിന്റെ വീട്ടിലേക്ക് ചെന്നത് അവന്റെ അമ്മയോട് സംസാരിക്കുവാനാണ്. ഇതിനു മുന്‍പ് ഞാന്‍ അവന്റെ സഹോദരന്‍ ഹസ്സനെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്റെ ഒരു കനേഡിയന്‍ പത്രപ്രവര്‍ത്തക സുഹൃത്തായ നെലോഫെര്‍ പാസിരയെ ആ കുടുംബത്തിനു പരിചയപ്പെടുത്തുകയായിരുന്നു എന്റെ ഉദ്ദേശം. ഖലീദ് വീടിന്റെ ഉമ്മറത്തേക്ക് കടന്നു വന്ന സമയത്ത് തന്നെ ഞാനും നെലോഫെറും ഒരേസമയം മനസ്സിലാക്കി അടുത്തത് അവനാണെന്ന് ; അടുത്തതായി മരിക്കാന്‍ പോകുന്നത് അവനാണെന്ന്, അടുത്ത രക്ഷസാക്ഷി അവനാണെന്ന്‌. അവന്റെ ചിരിയായിരുന്നു കാരണം. ഞാന്‍ ഇതുപോലുള്ള നിരവധി ചെറുപ്പക്കാരെ യാദൃച്ഛികമായി കണ്ടുമുട്ടിയിട്ടുണ്ട്, എങ്കിലും ഇത് പോലെ തന്റെ വിളി വ്യക്തമായി വെളിവാക്കുന്ന ഒരാളെ കണ്ടിട്ടില്ല.

ലെബനീസ് നഗരമായ സിഡോണിലെ അവരുടെ വസതിയുടെ പൂമുഖത്ത് അവന്റെ കുടുംബം ഞങ്ങള്‍ക്ക് ചുറ്റുമിരുന്നു. ആ മുറി മുഴുവന്‍ ഹസ്സന്റെ - സ്വര്‍ഗത്തിലേക്ക് പോയി എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്ന ഹസ്സന്റെ - വര്‍ണ്ണ ചിത്രങ്ങളാല്‍ അലംകൃതമായിരുന്നു. ഹസ്സനെപ്പോലെ താനും അതിനു വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ഖലീദ് ശക്തിയായി വിശ്വസിച്ചിരുന്നു. ഉത്തര പശ്ചിമ ഇറാഖിലെ ടാല്‍ അഫാറില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച തന്റെ കാര്‍ അമേരിക്കന്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു ഹസ്സന്‍. അവന്റെ ശരീരം(അല്ലെങ്കില്‍ അവശേഷിച്ചിരുന്ന ഭാഗങ്ങള്‍) “ഇന്‍ സിറ്റുവിലോ” മറ്റോ സംസ്കരിച്ചു എന്നാണ് അവന്റെ അമ്മയെ അറിയിച്ചത്.

ലെബനോണില്‍ അടുത്തയിടെ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടുമുട്ടുക എന്നത് വളരെ എളുപ്പമാണ്. മരിച്ചവരുടെ പേരുകള്‍ സിഡോണിലെ പള്ളികളുടെ(ഭൂരിഭാഗവും പാലസ്തീനിയന്‍) മിനാരങ്ങളില്‍ നിന്നും വായിക്കാന്‍ കഴിയും. ഉത്തര ലെബനോണിലെ ട്രിപ്പോളിയിലാകട്ടെ, സുന്നി ടൌഹിദ് (Sunni Tawhid) എന്ന പ്രസ്ഥാനം തങ്ങളുടെ അനുയായികളില്‍ നൂറുകണക്കിന് ചാവേറുകള്‍ ഉള്ളതായി അവകാശപ്പെടുന്നു. ഓരോ രാത്രിയിലും ലെബനീസ് ജനത ടെലിവിഷനില്‍ ഇറാഖിലെ നിഷ്ഠൂരമായ യുദ്ധം കാണുന്നു, “പാലസ്തീനില്‍ എത്തിപ്പറ്റുക എന്നത് ഇക്കാലത്ത് വളരെ ദുഷ്കരമാണ്, ‍” ഖലീദിന്റെ അമ്മാവന്‍ എന്നോട് പറഞ്ഞു ‘ഇറാഖാണ് കൂടുതല്‍ എളുപ്പം.”

വളരെ സത്യം. ബാഗ്ദാദിലേക്കുള്ള അല്ലെങ്കില്‍ ടാല്‍ അഫാറിലേക്കുള്ള അതുമല്ലെങ്കില്‍ ഫലൂജയിലേക്കോ മൊസൂളിലേക്കോ ഉള്ള വഴി സിറിയയിലൂടെയാണ് കടന്നു പോകുന്നത് എന്നതിലും, മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങളില്‍ നിന്നും ഇറാഖിലെ മരുഭൂമികളിലേക്കുള്ള ചാവേറുകളുടെ യാത്ര വിദഗ്ദമായി ആസൂത്രണം ചെയ്തതല്ലെങ്കില്‍ക്കൂടി കുറഞ്ഞപക്ഷം മുന്‍‌കൂട്ടി തയ്യാറാക്കിയതാണ് എന്ന കാര്യത്തിലും ആര്‍ക്കും സംശയമേതുമില്ല. അമേരിക്കന്‍, ഇറാഖി സര്‍ക്കാരുകളോ, ബ്രിട്ടീഷ് അധികാരികളോ, ഇറഖിലും ചുറ്റുവട്ടത്തുമുള്ള അസംഖ്യം പത്രപ്രവര്‍ത്തകരോ ഈ ചാവേര്‍ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയെ ക്കുറിച്ച് മിണ്ടുന്നില്ല എന്നുള്ളതാണ് അതിശയകരമായ കാര്യം, അമേരിക്കന്‍ വാഹനവ്യൂഹത്തിനിടക്കും, ഇറാഖിലെ മാര്‍ക്കറ്റുകളിലും, പോലീസ് സ്റ്റേഷനുകള്‍ക്ക് പുറത്തും, പള്ളികളുടെ ചുറ്റുവട്ടത്തിലും, കച്ചവടത്തെരുവുകളിലും, ഒറ്റപ്പെട്ട പാതകളിലും, വിദൂരസ്ഥമായ ചെക്ക് പോയിന്റുകളിലും, ഇറാഖിലെ വിശാലമായ മരുപ്രദേശങ്ങളിലുമൊക്കെ തങ്ങളെത്തന്നെ സ്വമനസ്സാലെ ബലികൊടുക്കുകയാണ് ഒരു വലിയകൂട്ടം ചെറുപ്പക്കാര്‍( ചിലപ്പോഴൊക്കെ ചെറുപ്പക്കാരികളും). അതിശയിപ്പിക്കുന്നതും, അഭൂതപൂര്‍വവുമായ ഇത്തരം സമരരൂപത്തിന്റെ, ഈ ആത്മബലിയുടെ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും സമാഹരിക്കപ്പെട്ടിട്ടില്ല.

എങ്കിലും, നാലു അറബി ഭാഷാ പത്രങ്ങളും, ഇറാഖിന്റെ ഔദ്യോഗിക കണക്കുകളും, രണ്ടു ബെയ്‌റൂട്ട് വാര്‍ത്താ ഏജന്‍സികളുടേയും വിവിധ പാശ്ചാത്യ മാധ്യമങ്ങളുടേയും റിപ്പോര്‍ട്ടുകളും പരിശോധിച്ച “ദി ഇന്‍ഡിപെന്‍ഡന്റി”ന്റെ , ഏകദേശം ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തില്‍ വെളിവായത് 1121 മുസ്ലീം ചാവേര്‍ ബോംബര്‍മാര്‍ ഇറാഖില്‍ തങ്ങളെത്തന്നെ പൊട്ടിച്ചിതറിച്ചു എന്നാണ്. ഇത് വളരെ മിതമായ ഒരു കണക്കെടുപ്പാണ്. ഡസന്‍ കണക്കിനു ആളുകള്‍ കൊല്ലപ്പെടുന്ന ആക്രമണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടേയും അധികാരികളുടേയും ഒരു രീതി വെച്ച് നോക്കുമ്പോള്‍ യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടിയാകാം. പലദിവസങ്ങളിലും ആറു മുതല്‍ ഒന്‍പത് ചാവേര്‍ ബോബര്‍മാര്‍വരെ ഇറാഖില്‍ പൊട്ടിത്തെറിച്ചിട്ടുണ്ട് - ഒരു തരം വാള്‍മാര്‍ട്ട് ലഭ്യതയുടെ പ്രദര്‍ശനം പോലെ. ഇറാഖില്‍ ജീവിതത്തിനു വിലക്കുറവാണെങ്കില്‍ മരണത്തിന് അതിലേറെ വില കുറവാണ്.

അഞ്ച് വര്‍ഷം മുന്‍പ് നടന്ന ബുഷിന്റെ ഇറാഖ് അധിനിവേശത്തിന്റെ ഏറ്റവും ഭീതിദവും അക്രമാത്മകവുമായ പരിണിതഫലമാണിത്. ഇറാഖിലെ ചാവേര്‍ ബോംബര്‍മാര്‍ ഇതുവരെയായി സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി 13000 (ഞങ്ങളുടെ കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞത് 13132) പേരെ കൊല്ലുകയും 16112 പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 2005ലെ വേനല്‍ക്കാലത്ത് ബാഗ്ദാദിലെ ടൈഗ്രിസ് നദിയിലുള്ള പാലത്തില്‍ വെച്ച് ചാവേര്‍ ബോംബര്‍മാരെക്കുറിച്ചുള്ള അഭ്യൂഹങ്ങളാല്‍ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരണമടഞ്ഞവരുടേയും പരിക്കേറ്റവരുടേയും എണ്ണം കൂടി കൂട്ടുകയാണെങ്കില്‍ ഈ സംഖ്യ യഥാക്രമം 14132 ഉം 16612ഉം ആകും.
വീണ്ടും പറയട്ടെ, ഇത് ഏറ്റവും കുറഞ്ഞ കണക്കുകളാണ്. ഇറാഖില്‍ നടന്ന 529 ചാവേര്‍ ബോംബാക്രമണങ്ങളില്‍ പരിക്കേറ്റവരുടെ സംഖ്യ ലഭ്യമല്ല. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പരിക്കേറ്റവരുടെ എണ്ണം ‘നിരവധി’ എന്നാണെങ്കില്‍ അവ ഞങ്ങള്‍ കണക്കില്‍ ചേര്‍ത്തിട്ടില്ല. ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്തവരുടെ എണ്ണവും അജ്ഞാതമായി തുടരുന്നു. 2003 മാര്‍ച്ചില്‍ തുടങ്ങിയ ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് ഇതുവരെയായി കൊല്ലപ്പെട്ടവരുടെ സംഖ്യ 10 ലക്ഷമാണ് എന്നതുമായി തട്ടിച്ചുനോക്കുമ്പോള്‍ ചാവേര്‍ ബോബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ അത്ര വലുതല്ലെന്ന് തോന്നിയേക്കാം, എങ്കിലും ജനങ്ങളേയും സൈനികരേയും, പാശ്ചാത്യ സൈന്യത്തേയും, കൂലിപ്പട്ടാളക്കാരേയും ഭീതിയിലാഴ്ത്തുന്നതിനുള്ള ചാവേര്‍ കൊലയാളികളുടെ കഴിവ് കണക്കുകൂട്ടുന്നതിനുമപ്പുറമാണ്.

ഇത്രയും വലിയ തോതിലുള്ള ഒരു ചാവേര്‍ ബോംബാക്രമണം അറബ് ലോകം ഇതിനുമുമ്പൊരിക്കലും ദര്‍ശിച്ചിട്ടില്ല. 1982 നു ശേഷമുള്ള ഇസ്രായേലിന്റെ ലെബനോണ്‍ അധിനിവേശകാലത്ത് ഒരു മാസത്തില്‍ ഒരു ഹിസ്‌ബൊള്ളാ ചാവേര്‍ ബോംബാക്രമണം എന്നത് അസാധാരണമായി കരുതിയിരുന്നു. 1980കളിലേയും 1990 കളിലേയും പാലസ്തീന്‍ ഇന്‍‌തിഫാദയുടെ കാലത്ത് മാസത്തില്‍ നാല് ആക്രമണം എന്നത് അഭൂതപൂര്‍വമായി കരുതിയിരുന്നു. എന്നാല്‍, 2003ലെ ആംഗ്ലോ അമേരിക്കന്‍ അധിനിവേശത്തിനു ശേഷം ഇറാഖില്‍ ചാവേര്‍ ബോംബര്‍മാര്‍ ശരാശരി മൂന്നു ദിവസത്തില്‍ രണ്ട് ആക്രമണം വീതം നടത്തുന്നുണ്ട്.

ഇറാഖി സര്‍ക്കാരോ അവരുടെ അമേരിക്കന്‍ രക്ഷകര്‍ത്താക്കളോ സമ്മതിക്കുകയില്ലെങ്കിലും ആയിരത്തില്‍പ്പരം ചാവേര്‍ ബോംബര്‍മാരില്‍ പത്തോളം പേരെ മാത്രമെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുള്ളൂ. അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും കിട്ടുന്ന വിവരമനുസരിച്ച് പാലസ്തീനികളും, സിറിയക്കാരും, സൌദികളും, അള്‍ജീരിയക്കാരുമൊക്കെ ചാവേറുകളായുണ്ട്. ചില സംഭവങ്ങളില്‍ ഞങ്ങളുടെ പക്കല്‍ അവരുടെ പേരുമുണ്ട്. എങ്കിലും ഒട്ടു മിക്ക ആക്രമണങ്ങളുടേയും കാര്യത്തില്‍, ഇറാഖിലെ അധികാരികള്‍ക്ക് - അഞ്ച് വര്‍ഷത്തെ സര്‍വനാശത്തിനുശേഷവും അധികാരികള്‍ എന്നവരെ വിളിക്കാം എന്നുണ്ടെങ്കില്‍- രക്തം പുരണ്ട കൈകാലുകളും തലയില്ലാത്ത ശരീരങ്ങളും ഏത് ചാവേറിന്റെയാണെന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ല.

കൂടുതല്‍ അലോസരപ്പെടുത്തുന്ന കാര്യം ഈ ചാവേര്‍ ബോബര്‍ കള്‍ട്ട് രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് പടര്‍ന്നിരിക്കുന്നു എന്നതാണ്. ഇറാഖി അധിനിവേശത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ബോംബര്‍മാര്‍ കാബൂളിലും ഹെം‌ലാന്‍ഡ് പ്രവിശ്യയിലും പാശ്ചാത്യ സൈന്യത്തിന്റെ ഇടയിലും അവരുടെ താവളങ്ങളിലും സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഈ രീതി പാക്കിസ്താനിലേക്ക് പടരുകയും ആയിരക്കണക്കിനു സൈനികരും ജനങ്ങളും ആക്രമണങ്ങള്‍ക്ക് വിധേയരാകുകയും, പ്രധാന പ്രതിപക്ഷ നേതാവായിരുന്ന ബെനസീര്‍ ഭൂട്ടോയുടെ മരണത്തിനു പോലും ഇടയാക്കുകയും ചെയ്തു. ടോണി ബ്ലെയര്‍ നിഷേധിച്ചുവെങ്കിലും, ലണ്ടന്‍ ട്യൂബിലും ബസ്സുകളിലും ഉണ്ടായ സ്ഫോടനങ്ങളും ഇറാഖിലെ സംഭവങ്ങളാല്‍ പ്രചോദിതം തന്നെയാണ്.

അക്കാദമിക്കുകളും രാഷ്ട്രീയക്കാരുമൊക്കെ ചാവേറുകളുടെ ലക്ഷ്യങ്ങളെക്കുറിച്ച്, യാതൊരു മാനുഷികവികാരവും പ്രകടിപ്പിക്കാതെ ചാവേറുകളുടെ ദൌത്യം ഏറ്റെടുക്കുന്ന പുരുഷന്മാരുടേയും സ്ത്രീകളുടേയും മാനസിക ഘടനയെക്കുറിച്ച് ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കാരണം, തങ്ങളെത്തന്നെ നശിപ്പിക്കുന്ന ബോംബിന്റെ സ്വിച്ച് അമര്‍ത്തുന്നതിനു മുന്‍പായി ഈ കൊല നടത്തുന്നവര്‍ തങ്ങളുടെ ഇരകളെ- അത് സൈനികരോ സാധാരണ ജനങ്ങളോ ആകട്ടെ- കാണുന്നുണ്ട്. ഒരു ചാവേര്‍ ബോംബര്‍ക്ക് നിയതമായ ഒരു രൂപം കല്‍പ്പിക്കാനാവില്ല എന്ന് ഇസ്രായേലികള്‍ വളരെ മുന്നെതന്നെ കണ്ടെത്തിയതാണ്, ലെബനോണിലെ എന്റെ അനുഭവവും ഇത് സാക്ഷ്യപ്പെടുത്തുന്നു. ചാവേര്‍ ഒരു പക്ഷെ രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളില്‍ ഇസ്രായേലികളുമായി വര്‍ഷങ്ങളോളം പോരാടിയിട്ടുണ്ടാകാം. പലപ്പോഴും അവര്‍ ഇസ്രായേലി സൈന്യത്താലോ അവരുടെ പിണിയാളുകളായ ലെബനീസ് അര്‍ദ്ധ സൈനികരാലോ തടവിലാക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടാകാം. ചില സംഭവങ്ങളില്‍ അവരുടെ സഹോദരന്മാരോ മറ്റു കുടുംബാംഗങ്ങളോ വധിക്കപ്പെട്ടിട്ടുണ്ടാകാം. മറ്റു സന്ദര്‍ഭങ്ങളില്‍, ചില ബന്ധുക്കള്‍ കാണിച്ചുകൊടുത്ത മാതൃകയാല്‍ പ്രചോദിതരായി അവരെ “അനുകരിച്ച് ചാവേറാവുക” എന്ന നീര്‍ച്ചുഴിയിലേക്ക് വീണവരുമുണ്ടാകാം.

ഖലീദ് അവന്റെ സഹോദരന്‍ ഹസ്സനാല്‍ സ്വാധീനിക്കപ്പെട്ടവനാണ്, അല്ലെങ്കില്‍ ആയിരുന്നു - അവന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, കാരണം ഞാനവനെ കണ്ടത് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ്. ഹസ്സന്റെ ഇറാഖിലേക്കുള്ള യാത്ര അജ്ഞാതമായ ഒരു സംഘത്താല്‍ (മിക്കവാറും പാലസ്തീനിയന്‍ ആകാനാണ് സാദ്ധ്യത‍) സംഘടിക്കപ്പെട്ടതായിരുന്നു. ടൈഗ്രിസ് നദീ തീരത്തെ അവന്റെ പരിശീലനവും ആയുധങ്ങളുമൊക്കെ അവന്റെ സുഹൃത്തുക്കള്‍ വീഡിയോയിലാക്കിയിരുന്നു. ഹസ്സന്റെ അമ്മ അതെന്നെ കാണിച്ചു - അതവസാനിക്കുന്നത് അമിത ഉപയോഗം മൂലം തരിപ്പണമായ ഒരു കാറിന്റെ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് സന്തോഷപൂര്‍വം കൈവീശിക്കാ‍ണിച്ച് യാത്ര പറയുന്ന ഹസ്സനിലാണ്. ഒരു പക്ഷെ ആ കാര്‍ ആയിരിക്കാം അവന്‍ ടാല്‍ അഫാറിലെ അമേരിക്കന്‍ വാഹനവ്യൂഹത്തിനിടയിലേക്ക് ഓടിച്ച് കയറ്റുവാന്‍ പോകുന്നത്.

ഇതൊന്നും തന്നെ മതപരമായ വിശ്വാസത്തിന്റെ പ്രശ്നത്തെ സംബോധന ചെയ്യുന്നില്ല. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനിലെ ചാവേര്‍ വൈമാനികരെ പസഫിക്ക് സമുദ്രത്തിലുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ തങ്ങളുടെ അവസാനത്തെ പറക്കല്‍ നടത്തുവാന്‍ ബലം പ്രയോഗിച്ചും സമ്മര്‍ദ്ദം ചെലുത്തിയും പേടിപ്പിച്ചും സമ്മതിപ്പിക്കാറുണ്ടായിരുന്നു എന്നതിനു ധാരാളം തെളിവുകളുണ്ടെങ്കിലും അവരില്‍ പലരും വിശ്വസിച്ചിരുന്നത് അവര്‍ തങ്ങളുടെ ചക്രവര്‍ത്തിക്ക് വേണ്ടി മരിക്കുകയാണെന്നാണ്. തങ്ങളുടെ വിമാനങ്ങളെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ക്ക് നേരെ ഉന്നം വെക്കുമ്പോള്‍ ചെറി പുഷ്പവര്‍ഷവും ദൈവികമായ തെന്നലും (Kamikaze literally: "God-wind,""spirit-wind," or "divinity-wind";) അവരുടെ ആത്മാക്കളെ അനുഗ്രഹിച്ചിരുന്നു എന്നാണ് അവര്‍ കരുതിയിരുന്നത് . എങ്കിലും ജപ്പാനിലേതുപോലുള്ള ഒരു വ്യവസായവത്കൃതമായ സ്വേച്ഛാധിപത്യത്തിനുപോലും 4615 കാമികാസെകളെമാത്രമേ അണിനിരത്താനായുള്ളൂ, അതും മൊത്തം സമൂഹം തന്നെ ഒരു വന്‍‌ശക്തിയുടെ കൈകളാല്‍ തകര്‍ക്കപ്പെട്ടേക്കും എന്ന അടിയന്തിരഘട്ടത്തെ അഭിമുഖീകരിക്കുന്ന സമയമായിരുന്നിട്ട് കൂടി.

ജപ്പാനീസ് അധികാരികള്‍ വൈമാനികരെ ഒരു ചാവേര്‍ സംഘം ആയി കരുതുവാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ആസന്നമായ മരണത്തെക്കുറിക്കുവാനായി അവര്‍ ധരിച്ചിരുന്ന വെളുത്ത സ്കാര്‍ഫും ഉദയസൂര്യന്റെ ചിത്രമുള്ള വെളുത്ത തലേക്കെട്ടും ദക്ഷിണ ലെബനോണിലെ അധിനിവേശിത പ്രദേശങ്ങളിലെ ഇസ്രായേലി സൈനികര്‍ക്കു നേരെ ആക്രമണത്തിനു പോകുമ്പോള്‍ ഹിസ്‌ബൊള്ളാ ഗറില്ലകള്‍ ധരിക്കുന്ന ഖുറാന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത മഞ്ഞ തലേക്കെട്ടിന്റെ ഒരു പ്രാങ് രൂപമായിരുന്നു . എന്നാല്‍, ഇറാഖില്‍ ചാവേര്‍ സംഘങ്ങളെ നിയന്ത്രിക്കുന്നവര്‍ അനുദിനം പുതിയ പുതിയ രൂപങ്ങളും മാര്‍ഗ്ഗങ്ങളും കണ്ടെത്തുകയാണ്. കാര്‍ മെക്കാനിക്കുകളായും, സൈനികരായും, പോലീസ് ഓഫീസര്‍മാരായും, മദ്ധ്യവയസ്കകളായ വീട്ടമ്മമാരായും, കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ വില്‍ക്കുന്നവരായും, ആരാധകരായും-ഒരു തവണ നിര്‍ദ്ദോഷിയായ ആട്ടിടയനായും- ചാവേറുകളെത്തുന്നു. അവര്‍ തങ്ങളുടെ ബോംബുകള്‍ മൊബൈല്‍ ഫോണുകളിലും, ഇന്ധനട്രക്കുകളിലും, ചവര്‍ ലോറികളിലും, കഴുതപ്പുറത്തും, സൈക്കിളുകളിലും, മോട്ടോര്‍ സൈക്കിളുകളിലും, മോപ്പഡുകളിലും, മിനിബസ്സുകളിലും, കാളവണ്ടികളിലും, ഈന്തപ്പഴവില്‍പ്പനക്കാരന്റെ വാഹനത്തിലും, ക്ലോറിന്‍ കയറ്റിയ ലോറികളിലും, സഞ്ചരിക്കുന്ന റിക്രൂട്ട്മെന്റ് വാഹനങ്ങളിലുമൊക്കെയായി കൊണ്ടുവരുന്നു. അവിശ്വസനീയമായ കാര്യം ഈ ബോംബാക്രമണങ്ങള്‍ക്കു പിന്നില്‍ ഒരു മുഖ്യ തലച്ചോര്‍ ഇല്ല എന്നുള്ളതാണ്, ചില ചാവേര്‍ ഗ്രൂപ്പുകളൊക്കെ ഉണ്ടെന്നത് പ്രത്യക്ഷമാണെങ്കിലും. പ്രചോദനവും അനുകരണവും ഇന്റര്‍നെറ്റിന്റെ ആഗോളവത്കൃതമായ സ്വാധീനവും ഇറാഖിലെ ചാവേറുകള്‍ക്ക് മതിയായ ശക്തി പകരുന്നുണ്ട് എന്ന് തോന്നുന്നു.

വ്യക്തിഗത തലത്തില്‍, കുടുംബങ്ങളുടെ സംഘര്‍ഷവും മാനസികക്ലേശവും കാണുവാനാകും. ഉദാഹരണമായി ഖലീദിന്റെ അമ്മ രക്തസാക്ഷിയായ തന്റെ മകന്‍ ഹസ്സനെക്കുറിച്ചുള്ള അഭിമാനം നിരന്തരം എന്റെ മുന്നില്‍ പ്രകടമാക്കിക്കൊണ്ടിരിക്കെത്തന്നെ ഇപ്പോഴും ജീവിച്ചിരിക്കുന്ന അവന്റെ സഹോദരനോടും തുല്യമായ സ്നേഹം പ്രകടിപ്പിച്ചിരുന്നു. പക്ഷെ, എന്റെ കൂടെവന്നയാള്‍ ഖലീദിനോട് അവന്റെ അമ്മയ്ക്കുവേണ്ടി ജീവിച്ചിരിക്കുവാന്‍ അപേക്ഷിച്ചപ്പോള്‍, പ്രവാചകന്‍ തന്നെ പറയുന്നത് ഒരു മുസ്ലീം യുവാവിന്റെ പ്രാഥമികമായ കടമ അവന്റെ അമ്മയെ സംരക്ഷിക്കുക എന്നതാണെന്നത് ഓര്‍മ്മിപ്പിച്ചപ്പോള്‍, അവര്‍ ഏതാണ്ട് കരയാറായിരുന്നു. അമ്മയെന്ന നിലക്കുള്ള സ്നേഹവും രക്തസാക്ഷിത്വം പുല്‍കാന്‍ തയ്യാറെടുക്കുന്ന മറ്റൊരാളെക്കൂടി ഈ ഭൂമിയിലേക്ക് കൊണ്ടുവന്ന ഒരു സ്ത്രീയുടെ മതപരവും രാഷ്ട്രീയവുമായ ചുമതലയും ചേര്‍ന്ന് അവരെ വല്ലാത്ത ധര്‍മ്മസങ്കടത്തിലാക്കുകയായിരുന്നു.എന്റെ സുഹൃത്ത് ഖാലീദിനോട് സിഡോണില്‍ തന്നെ താമസിക്കുവാനും വിവാഹം കഴിക്കുവാനും ജീവിച്ചിരിക്കുവാനും വീണ്ടും വീണ്ടുംഅപേക്ഷിച്ചപ്പോള്‍ അവന്‍ (നിഷേധാര്‍ത്ഥത്തില്‍) തല ആട്ടി. ഞങ്ങളുടെ സംഭാഷണം മുറിച്ചുകൊണ്ട് ഇതിനിടെ പ്രാര്‍ത്ഥനക്കായുള്ള ബാങ്ക് വിളി മുഴങ്ങി.

അവനെ മരണ ദൌത്യത്തിനായി അയക്കുന്നവര്‍ ഖലീദിനെപ്പോലുള്ളവരെ മരണത്തിലേക്കയച്ചിട്ട് ഈ ലോകത്തില്‍ ഇപ്പോഴും ജീവിച്ചിരിക്കുകയാണെന്ന നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ക്ക് പോലും അവനെ പിന്തിരിപ്പിക്കാനായില്ല. “ ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല രക്ഷസാക്ഷിയാകുവാന്‍ പോകുന്നത്” അവന്‍ മറുപടി പറഞ്ഞു “ ഞാനിത് ചെയ്യുന്നത് ദൈവത്തിനു വേണ്ടിയാണ്.”

ഇത് പഴയ വാദം തന്നെയായിരുന്നു. ഈ ലോകത്തിന്റെ അനീതി പരിഹരിക്കുവാന്‍ നൂറുകണക്കിനു നല്ല വഴികള്‍-സമാധാനപരമായ വഴികള്‍- അവനു പറഞ്ഞുകൊടുക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയും, പക്ഷെ, ഖാലീദ് ദൈവത്തിന്റെ നാമം ഉച്ചരിച്ച നിമിഷത്തില്‍ ഞങ്ങളുടെ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ അപ്രസക്തമായി. യുക്തിചിന്ത - നിങ്ങള്‍ക്ക് വേണമെങ്കില്‍ മനുഷ്യത്വം എന്നും പറയാം - പൂര്‍ണ്ണമായും കൊഴിഞ്ഞുപോയി. ഒരു പാശ്ചാത്യനായ പ്രസിഡന്റിന് “തിന്മ”ക്കെതിരെ “നന്മ”യുടെ യുദ്ധം പ്രഖ്യാപിക്കാം എങ്കില്‍ അയാളുടെ പ്രതിയോഗികള്‍ക്കും അതേ മാര്‍ഗം സ്വീകരിക്കാം.

എങ്കിലും, ഇറാഖിലെ ചാവേര്‍ ബോബാക്രമണങ്ങള്‍ക്ക് പിന്നില്‍ യുക്തിസഹമായ എന്തെങ്കിലും ഒരു പാറ്റേണ്‍ ഉണ്ടോ? ഇത് പോലുള്ള ആദ്യ സംഭവം ഉണ്ടായത് അമേരിക്കന്‍ സൈന്യം ബാഗ്ദാദിലേക്ക് പടനയിക്കാന്‍ തുടങ്ങിയ സമയത്താണ്. ഷിയാ നഗരമായ നസിറിയാക്കു സമീപം ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു ഇറാഖി പോലീസുകാരന്‍ സെര്‍ജന്റ് അലി ജാഫര്‍ മൌസ ഹമാദി അല്‍-നൊമാനി അമേരിക്കന്‍ മറൈനുകളുടെ ഒരു റോഡ് ബ്ലോക്കിനുനേരെ ബോംബ് നിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. അഞ്ച് മക്കളുണ്ടായിരുന്നു അലിക്ക്. ഇറാനുമായുള്ള ഇറാഖിന്റെ 1980-88 കാലത്തെ യുദ്ധത്തില്‍ സൈനികനായി സേവനമനുഷ്ഠിച്ചിട്ടുള്ള അയാള്‍, സദ്ദാമിന്റെ കുവൈറ്റ് അധിനിവേശത്തിനുശേഷം അമേരിക്കക്കെതിരെ പോരാടുവാന്‍ സ്വയം സന്നദ്ധനാവുകയായിരുന്നു. അല്പനാള്‍ കഴിഞ്ഞ് രണ്ട് ഷിയാ മുസ്ലീം വനിതകളും ഇതേ പാത പിന്തുടര്‍ന്നു.

സദ്ദാം ഹുസൈന്റെ ഭരണകൂടം പോലും, അതിന്റെ അന്തിമ നാളുകളില്‍, സ്തബ്ദമായിപ്പോയി , അപ്രതീക്ഷിതവും അഭൂതപൂര്‍വവുമായ ഈ സ്‌ഫോടനങ്ങളില്‍. “അമേരിക്കന്‍ ഭരണകൂടം ഈ ലോകത്തെ മുഴുവനായും അവരവരുടെ രാജ്യത്തിനു വേണ്ടി മരിക്കാന്‍ തയ്യാറാകുന്ന ജനങ്ങളെക്കൊണ്ട് നിറയ്ക്കുവാന്‍ പോകുകയാണ് ” സദ്ദാമിന്റെ വൈസ് പ്രസിഡന്റായിരുന്ന യാസ്സിന്‍ റമദാന്‍ മുന്നറിയിപ്പ് നല്‍കി. “അവര്‍ക്കു ചെയ്യാനാകുക സ്വയം ബോംബായി പൊട്ടിത്തെറിക്കുക എന്നത് മാത്രമാണ്. ബി-52 ബോംബുകള്‍ക്ക് അഞ്ഞൂറോ അതില്‍ കൂടുതലോ പേരെ യുദ്ധത്തില്‍ കൊല്ലാനാകുമെങ്കില്‍, എനിക്കുറപ്പുണ്ട് നമ്മുടെ സ്വാതന്ത്ര്യപ്പോരാളികളുടെ ചില ഉദ്യമങ്ങള്‍ക്ക് അയ്യായിരം പേരെ കൊല്ലാന്‍ കഴിയുമെന്ന് ”. ഒരു മതനിരപേക്ഷ ബാത്തിസ്റ്റ് കക്ഷിക്കാരനായ ഒരാള്‍ക്ക് യോജിക്കാത്ത രീതിയില്‍ “രക്തസാക്ഷിയുടെ പരമപവിത്രമായ നിമിഷം”(“the martyr’s moment of sublimity” ) എന്ന ഒരു അല്‍ ക്വയ്‌ദ പ്രയോഗം ഉപയോഗിക്കുവാന്‍ കൂടി അദ്ദേഹം തയ്യാറായി. ഇതില്‍ നിന്നും ഉറപ്പായിരുന്നു.

അമേരിക്കക്കാരെപ്പോലെ വൈസ് പ്രസിഡന്റും ആശ്ചര്യപ്പെട്ടിരുന്നു എന്ന്. എന്നാല്‍ അമേരിക്കയുടെ ബാഗ്ദാദ് അധിനിവേശത്തിന്റെ രണ്ടാം ദിവസം തന്നെ തലസ്ഥാനത്തിനു പുറത്ത് വെച്ച് അമേരിക്കന്‍ സൈനികസംഘത്തിനിടയില്‍ ഒരു ഗ്രനേഡുമായി പൊട്ടിത്തെറിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ സ്വയം കുരുതി കൊടുക്കുകയുണ്ടായി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അധിനിവേശകാലത്തുടനീളം ചാവേര്‍ ബോംബര്‍മാര്‍ അമേരിക്കന്‍ സൈന്യത്തെക്കാളേറെ അമേരിക്ക പരിശീലനം നല്‍കിയ ഇറാഖികളായ സൈനികരെത്തന്നെയാണ് ലക്ഷ്യം വെച്ചത്. ഇറാഖി പോലീസുകാര്‍ക്കും അര്‍ദ്ധസൈനികര്‍ക്കും എതിരെ കുറഞ്ഞത് 365 ആക്രമണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. 147 പോലീസ് സ്റ്റേഷനുകള്‍(1577 മരണങ്ങള്‍), 43 സൈനിക പോലീസ് റിക്രൂട്ട്മെന്റ് കേന്ദ്രങ്ങള്‍(939 മരണങ്ങള്‍), 91 ചെക്ക് പോയിന്റുകള്‍(കുറഞ്ഞത് 564 മരണങ്ങള്‍), 92 സുരക്ഷാ റോന്ത് ചുറ്റല്‍ സംഘങ്ങള്‍(465 മരണങ്ങള്‍), കൂടാതെ അസംഖ്യം മറ്റു പോലീസ് ടാര്‍ജറ്റുകള്‍ ‍(എസ്കോര്‍ട്ടുകള്‍, മന്ത്രിമാര്‍ക്ക് തുണ പോകുന്ന വാഹനവ്യൂഹങ്ങള്‍എന്നിങ്ങനെ) എന്നിവയൊക്കെ ചാവേറുകളുടെ ആക്രമണലക്ഷ്യങ്ങളില്‍ പെടുന്നു. മദ്ധ്യ ബാഗ്ദാദിലെ ഒരു റിക്രൂട്ട്മെന്റ് കേന്ദ്രം എട്ടുതവണയാണ് ചാവേര്‍ ആക്രമണത്തിനു വിധേയമായത്.

ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചാവേറുകള്‍ 24 അമേരിക്കന്‍ ബെയ്‌സുകളെ ആക്രമിക്കുക വഴി 100 അമേരിക്കക്കാരെയും 15 ഇറാഖികളേയും കൊല്ലുകയും, 43 അമേരിക്കന്‍ റോന്ത് ചുറ്റല്‍ സംഘത്തേയും ചെക്ക് പോയിന്റുകളേയും ആക്രമിക്കുക വഴി 56 സാധാരണക്കാരെയും 116 അമേരിക്കന്‍ ഭടന്മാരെയും കൊല്ലുകയും ചെയ്തിട്ടുണ്ട്. ഈ സാധാരണക്കാരില്‍ 15 പേര്‍ അമേരിക്കന്‍ സൈനികരുടെ പ്രത്യാക്രമണത്തിനിടെ അവരുടെ വെടിയേറ്റാണ് മരിച്ചത്, 26 കുട്ടികള്‍ അമേരിക്കന്‍ റോന്ത് ചുറ്റല്‍ സംഘത്തിനു സമീപം നില്‍ക്കുകയുമായിരുന്നു. മിക്കവാറും അമേരിക്കക്കാരൊക്കെ കൊല്ലപ്പെട്ടത് പടിഞ്ഞാറന്‍ ബാഗ്ദാദിലോ തെക്കന്‍ ബാഗ്ദാദിലോ വെച്ചാണ്. പോലീസുകാര്‍ക്കെതിരെയുള്ള ചാവേര്‍ ആക്രമണങ്ങള്‍ മുഖ്യമായും കേന്ദ്രീകരിച്ചത് ബാഗ്ദാദിലും മൊസൂളിലും ബാഗ്ദാദിനു തൊട്ടടുത്ത് തെക്കും വടക്കുമായുള്ള സുന്നി നഗരങ്ങളിലുമാണ്.

ഈ ചാവേര്‍ ആക്രമണങ്ങളുടെ ഒരു വിശകലനം സൂചിപ്പിക്കുന്നത് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള ചാവേറുകളുടെ പ്രതിപത്തിയെയാണ്, 2006 മുതല്‍ അമേരിക്കക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കുറഞ്ഞുവരികയും കഴിഞ്ഞ രണ്ടുവര്‍ഷമായി ഇറാഖിലെ പോലീസ് സംഘങ്ങള്‍ക്കും പോലീസ് റിക്രൂട്ടുകള്‍ക്കും എതിരെയുള്ള വ്യക്തിഗതമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയുമാണ്. പ്രത്യേകിച്ചും ബാഗ്ദാദിനു 100 മൈല്‍ വടക്കുള്ള പ്രദേശങ്ങളില്‍. 1990കളിലെ തങ്ങളുടെ രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്ക് അള്‍ജീരിയയിലെ മുസ്ലീം മതമൌലികവാദികള്‍ -അവരുടെ എതിരാളികളായ സൈന്യവും- ഉപവാസ മാസമായ റമദാന്‍ തെരെഞ്ഞെടുത്തതുപോലെ ഇറാഖിലെ ചാവേറുകളും അണി നിരക്കുന്നത് മതപരമായ ഉത്സവങ്ങളുടെ കാലത്താണ്. 2005നു ശേഷം വിഭാഗീയമായ ഇല്ലാതാക്കല്‍ നടന്ന കാലഘട്ടത്തില്‍ ചാവേര്‍ ബോംബാക്രമണങ്ങളില്‍ പ്രത്യക്ഷമാ‍യ കുറവുണ്ടായി. ഒന്നുകില്‍ ബാഗ്ദാദിലേക്ക് മുന്നേറിക്കൊണ്ടിരുന്ന കഴുത്തറക്കുന്ന ഗോത്രവര്‍ഗ സംഘങ്ങള്‍ തങ്ങളെ തടയുമെന്ന് പേടിച്ചോ അല്ലെങ്കില്‍ - ഗൌരവതരമായ ഒരു സാദ്ധ്യത- അവര്‍ തന്നെ ആ വിഭാഗീയ കൊലപാതക പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്നതുകൊണ്ടുമോ ആകാം ഈ കുറവ്.

രാഷ്ട്രീയമായി ഏറ്റവും ശക്തിയുള്ള ആക്രമണങ്ങളൊക്കെ ഉണ്ടായത് ബാഗ്ദാദിലെ ഹരിതമേഖല(2004 ഒക്ടോബറില്‍ ഒരു ദിവസം രണ്ട് ആക്രമണം)ഉള്‍പ്പെടെയുള്ള സൈനികതാവളങ്ങള്‍ക്ക് നേരെയും ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തിനു നേരെയും(യു.എന്‍ എന്‍വോയ് ആയ സെര്‍ജിയോ ഡി മെല്ലൊ ഇതില്‍ കൊല്ലപ്പെട്ടിരുന്നു) 2003ല്‍ ബാഗ്ദാദിലെ ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസ് ഓഫീസിനു നേരെയുമാണ്. 2003 ഡിസംബറോടെ തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ‘ഞെട്ടിപ്പിക്കുന്ന‍’ ചില ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടാവും എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ പള്ളികള്‍ക്ക് നേരെയുള്ള ആദ്യ ആക്രമണം നടന്നു. സൈക്കിളില്‍ വന്ന ഒരു ചാവേറ് ബാകുബാ‍യിലെ ഒരു ഷിയാ പള്ളിയില്‍ വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആരാധനക്കെത്തിയ നാലുപേര്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഷ്ടിച്ച് ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ മറ്റൊരു ചാവേര്‍ രണ്ടാമത്തെ ഷിയാ പള്ളിക്കെതിരെ ആക്രമണം നടത്തി. ഇതില്‍ ആരാധനക്കെത്തിയ14 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2004 ഫെബ്രുവരിയില്‍ ബാഗ്ദാദിലെ ഖടാമിയായില്‍ ഒരു ഷിയാ പള്ളിക്ക് പുറത്ത് വെച്ച് ബസ്സിലുണ്ടായ പുരുഷ ചാവേര്‍ ആക്രമണത്തില്‍ 17 ഷിയാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. അതിനു നാലുദിവസം മുന്‍പ് മാത്രമാണ് ബെല്‍റ്റ് ബോംബ് ധരിച്ച ഒരാള്‍ ബാഗ്ദാദിലെ ദൌര ജില്ലയിലെ ഷിയാപള്ളിക്ക് നേരെ ആക്രമണം നടത്തി നാലു പേരെ കൊന്നത്. ഷിയാ വിഭാഗത്തിന്റെ പള്ളികള്‍ക്ക് നേരെയുള്ള ഈ ആക്രമണ പരമ്പര 2005 മാര്‍ച്ചില്‍ 50 പേരുടെ മരണത്തിനിടയാക്കിയ മൊസൂളിലെ പള്ളി ആക്രമണത്തിലൂടെയും അതിനുശേഷം ഏപ്രിലില്‍ 26 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ആക്രമണങ്ങളിലൂടെയും, മെയില്‍ ബാഗ്ദാദിലുണ്ടായ ഒരു ആക്രമണത്തിലൂടെയും തുടര്‍ന്നു.

അല്‍ ക്വയ്‌ദ വിഭാഗക്കാരായ ചാവേറുകള്‍ ഷിയാവിഭാഗത്തിന്റെ പള്ളികളെ പ്രകോപനം ലക്ഷ്യമിട്ട് മനഃപൂര്‍വം ലക്ഷ്യമാക്കിയപ്പോള്‍, ഷിയാകള്‍ കൂടുതലായി സന്ദര്‍ശിക്കുന്ന കമ്പോളങ്ങളും ആശുപത്രികളും കൂടി ആക്രമണത്തിനിരയായി. 2005 മേയില്‍ ചാവേര്‍ ബോംബിനാല്‍ കൊല്ലപ്പെട്ട 600 ഇറാഖികളും ഷിയാ വിഭാഗക്കാരായിരുന്നു. 2006 ഫെബ്രുവരി 22ന് സമാറയിലെ ഷിയാ പള്ളി ഭാഗികമായി തകര്‍ക്കപ്പെട്ടതിനുശേഷമാണ് ഇറാഖിലെ ചാവേറുകളുടെ “പള്ളികളുടെ യുദ്ധം” കാര്യമായി തുടങ്ങിയത്. സുന്നി വിഭാഗത്തിന്റെ ഒരു പള്ളി തകര്‍ത്തപ്പോള്‍ ഒന്‍പതു പേര്‍ മരിക്കുകയും ‘ഡസന്‍ കണക്കിന്’ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേ ആഴ്ചയില്‍ തന്നെ രണ്ട് ഷിയാ പള്ളികളും ചാവേറുകളുടെ ലക്ഷ്യമായി. 2006 ജനുവരി ആദ്യം ഏഴ് ചാവേറുകള്‍ സുന്നി, ഷിയാ പള്ളികള്‍ക്ക് നേരെ ആക്രമണം നടത്തുകയും മൊത്തം 51 സാധാരണക്കാരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതേ കാലയളവില്‍ തന്നെ ഇറാനില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള ആദ്യ ആക്രമണത്തിനും തുടക്കം കുറിച്ചു.

ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ഷിയാകളുടെ സംസ്കാരച്ചടങ്ങുകളും ചാവേര്‍ ആക്രമണത്തിനു വിധേയമായി. വിവാഹപാര്‍ട്ടികള്‍ പോലും ആക്രമിക്കപ്പെട്ടു. സ്കൂളുകളും, യൂണിവേഴ്സിറ്റി കാമ്പസുകളും, ഷോപ്പിങ്ങ് സെന്ററുകളും ചാവേറുകള്‍ തങ്ങളുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തി, മരിച്ചവരില്‍ ഭൂരിഭാഗവും ഇവിടെയും ഷിയാകളായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്കയോട് കൂറുപുലര്‍ത്തുന്ന ഗോത്രവര്‍ഗ നേതാക്കളും - പരസ്യമായി 2007 സെപ്തംബര്‍ 13ന് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി സംഭാഷണം നടത്തിയ സട്ടാര്‍ അബു റിഷ ഉള്‍പ്പെടെ- ഇപ്പോള്‍ അമേരിക്ക പോറ്റി വളര്‍ത്തുന്ന അല്‍ ക്വയ്‌ദക്കെതിരായ പൌരസേനയും സുന്നി ചാവേറുകളാല്‍ ആക്രമിക്കപ്പെടുന്നുണ്ട്.

ഇതുവരെ പത്തോളം ചാവേറുകളെ മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. 2005 ജൂണില്‍ ഇറാഖി പോലീസ് യൂണിറ്റിനെ ആക്രമിച്ച ഒരാള്‍, അബു മൊഹമ്മദ് അല്‍ ദുലൈമി എന്ന ഒരു മുന്‍ പോലീസ് കമാന്‍ഡോ ആണെന്ന് വെളിപ്പെടുകയുണ്ടായി, എങ്കിലും അമേരിക്കക്കാര്‍ക്കും ഇറാഖി അധികാരികള്‍ക്കും ഈ കൊലയാളികളുടെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് , ഏതു രാജ്യക്കാരെന്നതിനെക്കുറിച്ച് യാതൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമില്ല. ഏറ്റവും കുറഞ്ഞത് 27 സന്ദര്‍ഭങ്ങളിലെങ്കിലും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തതായും കൊലയാളികളെ തിരിച്ചറിഞ്ഞതായും, കൊലയാളികളുടെ വിദേശബന്ധം വെളിവായതായും ഇറാഖി അധികാരികള്‍ അവകാശപ്പെട്ടിട്ടുണ്ട്, എങ്കിലും ഒരിക്കല്‍ പോലും അവര്‍ ഈ രേഖകള്‍ പൊതു പരിശോധനക്കായി ഹാജരാക്കിയിട്ടില്ല. ഈ വര്‍ഷമാദ്യം പക്ഷിച്ചന്തയില്‍ സ്വയം പൊട്ടിത്തെറിച്ച രണ്ടു ചാവേറുകള്‍ വാസ്തവത്തില്‍ ബുദ്ധിമാന്ദ്യം ബാധിച്ച യുവതികളായിരുന്നുവെന്നു സംശയമുണ്ടത്രെ!

അമേരിക്കന്‍ അധികാരികളും അവരുടെ ഇറാഖി ആശ്രിതരും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ തന്നെയാണ് അധികാരികളുടെ ഇക്കാര്യത്തിലുള്ള അജ്ഞതയുടെ ചിത്രം കൃത്യമായി വരക്കുന്നത് . അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസിന്റെ ഇറാഖികാര്യങ്ങളിലെ ഉപദേശകനായ ഡേവിദ് സാറ്റര്‍ഫീല്‍ഡ് ‘90 ശതമാനം’ ചാവേറുകളും സിറിയന്‍ അതിര്‍ത്തി കടന്നാണ് വരുന്നതെന്ന് അവകാശപ്പെടുമ്പോള്‍, ഇറാഖി പ്രധാനമന്ത്രി നൂരി അല്‍ മാലികി പ്രഖ്യാപിച്ചത് ‘ഭൂരിഭാഗം’ ചാവേറുകളും വരുന്നത് ഇറാഖുമായി നീളമേറിയ പൊതു അതിര്‍ത്തി പങ്കുവെക്കുന്ന സൌദി അറേബ്യയില്‍ നിന്നാണെന്നായിരുന്നു‌. സൌദികള്‍ തങ്ങള്‍ മറ്റൊരു രാജ്യവുമായി പങ്കുവെക്കുന്ന ഒരു അതിര്‍ത്തി കടക്കുവാനായി അത്രദൂരം യാത്ര ചെയ്ത് ഡമാസ്കസില്‍ എത്തി തങ്ങളുടെ സമയം മിനക്കെടുത്തുകയൊന്നുമില്ല. മന്ത്രിമാര്‍ ഉള്‍പ്പെടെ ബാഗ്ദാദിലുള്ള പലരും വിശ്വസിക്കുന്നത് ചാവേറുകളുടെ ദേശീയത ഇറാഖിനു വളരെ സമീപം തന്നെയാണെന്നും, അതായത് അവര്‍ ഇറാഖികള്‍ തന്നെയാണെന്നുമാണ്.

ഇറാഖില്‍ അധിനിവേശകാലത്ത് തങ്ങളെത്തന്നെ ബലികൊടുത്ത എത്ര ചാവേറുകളുണ്ടായിരുന്നുവെന്നോ അവരുടെ ഉത്ഭവത്തെക്കുറിച്ചോ വ്യക്തമായ ചിത്രം ലഭിക്കുവാന്‍ ഒരു പക്ഷെ വര്‍ഷങ്ങള്‍ എടുത്തേക്കും. ഇന്‍ഡിപെന്‍ഡന്റിന്റെ കണക്കനുസരിച്ച് ചാവേറുകളുടെ മൊത്തം എണ്ണം അഞ്ഞൂറ് എത്തുന്നതിനു മുന്‍പ് തന്നെ അല്‍ ക്വയ്‌ദയുടെ അബു മുസാബ് അല്‍-സര്‍ക്വാവി തങ്ങളുടെ അനുയായികളില്‍ ‘800 രക്തസാക്ഷികള്‍’ ഉള്ളതായി അവകാശവാദമുന്നയിക്കുന്നുണ്ട്. അല്‍-സര്‍ക്വാവിയുടെ മരണം ബോംബാക്രമണങ്ങളില്‍ ഒരു ചെറിയ കുറവ് പോലും വരുത്തിയിട്ടില്ല എന്നതിനാല്‍ നമുക്ക് തെളിവില്ലെങ്കിലും അംഗീകരിക്കാം ഇറാഖി ചാവേറുകളുടെ നിയന്ത്രണം കൈയാളുന്ന നിരവധി ‘ആസൂത്രകര്‍’ ഉണ്ടെന്ന്.

ഓരോ കൂട്ടക്കൊലക്ക് പിന്നിലെയും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് നമുക്ക് ഊഹിക്കാനാവില്ല. ഒറ്റ ചാവേര്‍ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഇറാഖിലെ കഹ്ടാനിയ പ്രദേശത്തെ രണ്ട് വിദൂരഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളിലായിരുന്നുവെന്ന് ആരോര്‍ക്കുന്നു ഇപ്പോള്‍? 516 യസീഡികള്‍(Yazidis) അന്ന് കൊല്ലപ്പെടുകയും 525പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു യസീഡി പെണ്‍കുട്ടി ഒരു സുന്നി യുവാവുമായി പ്രണയത്തിലാവുകയും അവരുടെ തന്നെ ആളുകള്‍ ‘കുലമഹിമ നശിപ്പിച്ച കുറ്റത്തിന്’ ഇവരെ ശിക്ഷിക്കുകയായിരുന്നു എന്നാണ് തോന്നുന്നത്. കൊലപാതകികള്‍ സുന്നി സമൂഹത്തില്‍ നിന്നും വന്നവരായിരിക്കണം.

ഇറാഖിന് ജോര്‍ജ്ജ് ബുഷ് നല്‍കിയ ഏറ്റവും അപകടകരമായ സംഭാവനകളില്‍ ഒന്ന്‌ അങ്ങനെ വിശദീകരണങ്ങളില്ലാതെ തുടരുന്നു. ദേശീയതയുടേയും ക്രൌര്യമാര്‍ന്ന ആത്മീയതയുടേയും ഒരു സമ്മേളനം, ഇതിനു മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ മരണമെന്ന ആശയത്താല്‍ പ്രചോദിതരായ മുസ്ലീം യുവാക്കളുടെ ഒരു വലിയ സംഘത്തിന്റെ ജനനം.

-റോബര്‍ട്ട് ഫിസ്ക് എഴുതിയ The cult of the suicide bomber എന്ന ലേഖനത്തിന്റെ പരിഭാഷ.

ലേഖനത്തിനും ചിത്രത്തിനും കടപ്പാട്: ദി ഇന്‍ഡിപെന്‍ഡന്റ്

Robert Fisk, Middle East correspondent of The Independent, is the author of Pity the Nation: Lebanon at War (London: André Deutsch, 1990). He holds numerous awards for journalism, including two Amnesty International UK Press Awards and seven British International Journalist of the Year awards. His other books include The Point of No Return: The Strike Which Broke the British in Ulster (Andre Deutsch, 1975); In Time of War: Ireland, Ulster and the Price of Neutrality, 1939-45 (Andre Deutsch, 1983); and The Great War for Civilisation: the Conquest of the Middle East (4th Estate, 2005).

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഖലീദ് എന്നെ നോക്കി വിശാലമായി ചിരിച്ചു. അവന്‍ ഏതാണ്ട് പൊട്ടിച്ചിരിക്കുകതന്നെയായിരുന്നു. സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഒരു ചാവേര്‍ ആകാനുള്ള എല്ലാ ചിന്തയും ഉപേക്ഷിക്കണമെന്നും ഒരു പത്രപ്രവര്‍ത്തകനാകുകായാണെങ്കില്‍ അവനു കൂടുതല്‍ പേരെ സ്വാധീനിക്കാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ നോക്കി ഒരു വികൃതമായി ചിരിച്ചു. ഈ ലോകം മടുത്ത ഒരു കൌമാരക്കാരന്റെ ചിരി. “ നിങ്ങള്‍ക്ക് നിങ്ങളുടേതായ ലക്ഷ്യം ഉണ്ട്. എനിക്ക് എന്റേതും” അവന്‍ പറഞ്ഞു. അവന്റെ സഹോദരിമാര്‍ ഭീതി കലര്‍ന്ന ആദരവോടെയാണ് അത് ശ്രവിച്ചത്. അവനാണവരുടെ മാതൃകാപുരുഷന്‍, സഹായി, ഗുരു, പ്രതിനിധി എല്ലാമെല്ലാം..അടുത്തുതന്നെ രക്ഷസാക്ഷിത്വം വരിക്കുവാന്‍ തീരുമനിച്ചുറപ്പിച്ച സഹോദരന്‍.

ഇറാഖിന് ജോര്‍ജ്ജ് ബുഷ് നല്‍കിയ ഏറ്റവും അപകടകരമായ സംഭാവനകളില്‍ ഒന്ന്‌ അങ്ങനെ വിശദീകരണങ്ങളില്ലാതെ തുടരുന്നു. ദേശീയതയുടേയും ക്രൌര്യമാര്‍ന്ന ആത്മീയതയുടേയും ഒരു സമ്മേളനം....

റോബര്‍ട്ട് ഫിസ്ക് എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

Rajeeve Chelanat said...

സുഹൃത്തെ,

വായിച്ചു. ഇന്‍ഡിപ്പെന്‍ഡന്റിലെ പ്രസ്തുത ലേഖനം വായിച്ചിരുന്നു. വലിയ ചെറൂത്തുനില്‍പ്പുകള്‍ ഉണ്ടാവുന്നില്ലെന്നും ഉണ്ടാവുകയാണെങ്കില്‍തന്നെ, അവയെ അമര്‍ച്ച ചെയ്യാന്‍ ബൃഹദ് രാഷ്ട്രീയ-സൈനിക സംവിധാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നുമുള്ള അറിവില്‍ നിന്നാണ് ഇത്തരത്തിലുള്ള ചാവേറുകള്‍ ഉയര്‍ന്നുവരുന്നതെന്നു തോന്നുന്നു.

മരണശേഷമുള്ള സ്വര്‍ഗ്ഗപ്രവേശനത്തെക്കുറിച്ചുള്ള മതസങ്കല്‍പ്പങ്ങളും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. GREAT WAR FOR CIVILIZATION എന്ന തന്റെ പുസ്തകത്തില്‍ ഫിസ്ക് ഇതിനെക്കുറിച്ച് എഴുതാന്‍ ധാരാളം പേജുകളും നീക്കിവെച്ചീട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്ത്, അവിടെയുള്ള ക്യാമ്പുകളില്‍ ജീവിതം തള്ളിനീക്കേണ്ടിവരുന്ന പാലസ്തീന്‍ ജനതയെക്കുറിച്ച് പറയുമ്പോള്‍ ഫിസ്ക് സൂചിപ്പിക്കുന്നുണ്ട്, ഈയൊരു അവസ്ഥ തനിക്കാണ് നേരിടേണ്ടിവന്നതെങ്കില്‍, നിശ്ചയമായും താനൊരു ചാവേറായി ജീവനൊടുക്കുമായിരുന്നുവെന്ന്.

ഭൌതികപരമായ കാരണങ്ങളേക്കാള്‍ മതപരമായ കാരണങ്ങള്‍ തങ്ങളുടെ ചാവേര്‍ മനശ്ശാസ്ത്രത്തിനുപിന്നില്‍ പാലസ്തീനികള്‍ സ്ഥാപിക്കുന്നത്,ദുരഭിമാനം കൊണ്ടും, സ്വയം ആശ്വസിപ്പിക്കാനെന്ന നിലയിലുമായിരിക്കാനേ വഴിയുള്ളു.

നല്ല പരിഭാഷ.

അഭിവാദ്യങ്ങളോടെ

Anonymous said...

peti varunnu ithu vaayichiittu..peti thonnunnu swantham peril commentitaan

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

റോബര്‍ട്ട്‌ ഫിസ്ക്കിന്റെ ലേഖന പരിഭാഷക്ക്‌ നന്ദി.

ഇത്‌ വായിക്കുംബോള്‍ എനിക്കു തോനുന്ന കാര്യം ചവേറുകളുടെ ചേതോവികാരം രാഷട്രീയവും , സമൂഹികവും, പ്രതിരോധ പരവുമായ ജീവിത വെല്ലുവിളികളുടെ ചെറുത്തു നില്‍പ്പിന്റെ മന:ശാസ്ത്രം തന്നെ യാവാം എന്നാണ്‌. കാരണം

മതപരമായുള്ള വിശ്വാസ അടിസ്ഥാനത്തില്‍ ചാവേറുകളുടെ ജീവ ത്യഗം ഒരിക്കലും രക്തസാക്ഷിത്വത്തിന്റെ പവിത്രതയിലെയ്ക്കല്ല മറിച്ച്‌ അത്മാഹത്യയുടെയും നിരപരധികളുടെ ജീവിനെടുക്കുന്ന പാപ പങ്കിലമായ ഉദ്യമത്തിലെയ്ക്കാണ്‌ പ്രമാണ അധ്യാപനങ്ങള്‍ വിരല്‍ ചൂണ്ടുനത്‌,