Tuesday, May 26, 2009

കമ്പോളവ്യവസ്ഥയ്ക്ക് എതിരായ വോട്ട് കമ്പോള വക്താക്കള്‍ വാങ്ങി വെച്ചപ്പോള്‍!

സ്വതന്ത്രവിപണിവ്യവസ്ഥയുടെ ദയനീയ പരാജയത്തിന്റെ നടുവില്‍ നിന്നുകൊണ്ടാണ് നമ്മുടെ ദേശീയ തെരഞ്ഞെടുപ്പ് നടന്നത്. ഉദാരവല്‍ക്കരണത്തിന് നാന്ദി കുറിച്ചവരും ഘട്ടംഘട്ടമായി അത് ഏറ്റെടുത്തവരുമാണ് കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ എത്തിയത്. കമ്പോളനയങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യയില്‍ ഏകകക്ഷിഭരണം ഇതുവരെ സാദ്ധ്യമായിട്ടില്ല. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെയുള്ള, അതിന്റെ കടുത്ത ചൂഷണത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇതിന് പിറകിലെന്ന് നമ്മളില്‍ പലരും മനസ്സിലാക്കുന്നില്ല. ഇത്തവണയും ജനവിധി വ്യത്യസ്ഥമായില്ല.

87 ശതമാനം വരുന്ന സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യാക്കാരുടെ നെഞ്ചില്‍ നിരന്തരം തീ കോരിയിടുകയാണ് ഉദാരവല്‍ക്കരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നയങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ഗ്രസ്സ് - ബി.ജെ.പി. സംഘടനകളെ മാറിമാറി പരീക്ഷിക്കുക എന്നതിനപ്പുറം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ പോംവഴികള്‍ ഇല്ലായിരുന്നുവെന്നത് സത്യം. അത്തരം അസന്നിഗ്ധതയുടെ നടുവിലേക്കാണ് ബദല്‍ നയങ്ങളും പരിപാടികളുമായി ഇടതുപക്ഷം ഉയര്‍ന്നുവന്നത്. ഇടതുപക്ഷപിന്തുണയില്ലാതെ ദേശീയാധികാരം സാദ്ധ്യമല്ലാത്ത അവസ്ഥയിലേക്ക് രാജ്യം 2004ല്‍ നടന്നുകയറുകയും ചെയ്തു.

എന്നാല്‍ നാലര വര്‍ഷം കോണ്‍ഗ്രസ് മുന്നണിയെ പാര്‍ലമെന്റില്‍ താങ്ങിനിര്‍ത്തിയ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ദയനീയമായി പിന്തള്ളപ്പെട്ടു. ലോകം തന്നെ സ്വതന്ത്രവിപണി വ്യവസ്ഥയുടെ ചൂതാട്ടങ്ങളുടെ പിഴയടക്കുന്ന സന്ദര്‍ഭം.. കമ്പോള വ്യവസ്ഥയ്ക്ക് ബദല്‍ അന്വേഷിക്കുന്ന കാലം.. എന്നിട്ടും ഇടതുപക്ഷം അപ്രസക്തമാകുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും എന്തിന് അമേരിക്കയിലും ജപ്പാനിലും വരെ കമ്പോളവ്യവസ്ഥക്ക് എതിരെ പടയൊരുക്കം തീവ്രമായിട്ടും എന്തുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷം പരാജയപ്പെട്ടു. ഈ അന്വേഷണം പ്രസക്തവും പ്രധാനവുമാണ്. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം, കമ്പോള വ്യവസ്ഥക്കുള്ള ജനകീയ അംഗീകാരമാണെന്ന് വിശകലനങ്ങള്‍ വരുന്നതിനാല്‍ അതിന് പിറകിലെ നേരന്വേഷിക്കേണ്ടത് അതിലും പ്രധാനമാണ്.

എങ്ങനെ കോണ്‍ഗ്രസ് വിജയിച്ചു

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജനവിധി അംഗീകരിക്കുക തന്നെ വേണം. എന്നാല്‍ ഇടതുപക്ഷം മുന്നോട്ടു വെച്ച കമ്പോളവിരുദ്ധനയങ്ങള്‍ വോട്ടിനിട്ടു തള്ളുകയായിരുന്നുവെന്ന വാദം വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. കോണ്‍ഗ്രസും അവരുടെ യജമാനന്‍മാരും സമ്പന്ന മാധ്യമരാജാക്കന്മാരുമാണ് ഇങ്ങനെ ഉദ്ഘോഷിക്കുന്നത്. വസ്തുതാപരമോ ദാര്‍ശനികമോ ആയി നിലനില്‍കാത്ത ഈ കപടജല്‍പ്പനത്തിന് അവരുടെ തന്നെ കൂട്ടത്തില്‍ നിന്ന് മറുപടിയും വന്നിട്ടുണ്ട്.

നോക്കൂ മെയ് 18ന്റെ പ്രമുഖമായൊരു സാമ്പത്തിക മാധ്യമത്തിന്റെ എഡിറ്റോറിയല്‍:

"ഈ വിജയം ദേശീയ ഖജനാവിന്റെ ചിലവില്‍ സംഘടിപ്പിക്കപ്പെട്ടതാണ്... ആറ് വ്യത്യസ്ഥ വഴികളിലൂടെ ഖജനാവില്‍ നിന്ന് ധനമൊഴുക്കിയതിന്റെ പ്രതിഫലം... അതിലാദ്യത്തേത് 1,96000 കോടി രൂപയുടെ രാസവളസബ്സിഡിയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിക്കപ്പെട്ട 22,000 കോടി രൂപയാണ് രണ്ടാമത്തേത്. പാചകവാതക മണ്ണെണ്ണ സബ്സിഡി ഇനത്തില്‍ കഴിഞ്ഞ 5 വര്‍ഷം ഖജനാവ് നല്‍കിയത് 1,52,000 കോടി രൂപയാണ്. നാലാമതായി ഭക്ഷ്യധാന്യങ്ങളുടെ അടിസ്ഥാനതാങ്ങുവില വര്‍ദ്ധിപ്പിച്ച വകയില്‍ 87,000 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചു... കാര്‍ഷികകടം എഴുതിതള്ളിയ വകയില്‍ 65,000 കോടി രൂപ. അവസാനമായി ഭക്ഷ്യസബ്സിഡിക്ക് സര്‍ക്കാര്‍ ചെലവാക്കിയത് 16,000 കോടി രൂപ. സര്‍ക്കാറിന്റെ ധനകമ്മി 12 ശതമാനം വരെ ഉയര്‍ത്തിയ ഈ ധൂര്‍ത്തിന്റെ ചിലവിലാണ് കോണ്‍ഗ്രസ് അധികാരം നേടിയിരിക്കുന്നത്. ഈ ധനചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനാവുമോ? അതില്ലാതെ സാമ്പത്തിക പരിഷ്കാരങ്ങള്‍ മുന്നോട്ട് പോകുമോ?''

ഏതാണ്ട് സമാനസ്വഭാവമുള്ള അഭിപ്രായങ്ങളാണ് ഒട്ടുമിക്ക ധനകാര്യപത്രങ്ങളും പ്രകടിപ്പിച്ചത്. ഇടതുപക്ഷ ചരടുകളില്ലാതെ സ്വതന്ത്രമായ ഭരണം സാദ്ധ്യമായെന്ന് കൊട്ടിപാടുന്ന വാര്‍ത്തകള്‍ അതിലെല്ലാം നിറയുകയാണ്. 100 ദിവസത്തേക്കും 5 വര്‍ഷത്തേക്കുമുള്ള അജണ്ടകള്‍ സമ്പന്നവ്യവസായസംഘടനകളുടെ പേരില്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഇടതുപക്ഷം പിടിച്ചുവാങ്ങി നല്‍കിയ വിജയം

142 സീറ്റുകളാണ് 2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയോ കാര്‍ഷിക കടാശ്വാസമോ അവരുടെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്നില്ല. മറിച്ച് ഉദാരവല്‍ക്കരണത്തില്‍ അഭിമാനിക്കുകയും 'തിളങ്ങുന്ന ഇന്ത്യ'യുടെ അവകാശം കോണ്‍ഗ്രസ്സിനാണെന്ന് അവരതില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. പൊതുമേഖലും സര്‍ക്കാര്‍ ബാങ്കുകളും ഇന്‍ഷൂറന്‍സും പെന്‍ഷനുമൊക്കെ വിദേശികള്‍ക്ക് വീതിക്കുമെന്നും അതിലുണ്ടായിരുന്നു. സബ്സിഡികള്‍ വികസനത്തിനെതിരാണെന്നും പൊതുവിതരണം ദരിദ്രര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും 2004ലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിന് ഇടതുപക്ഷപിന്തുണ അനിവാര്യമായതിനാല്‍ അവരുടെ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പൊതുമിനിമം പരിപാടി ഉണ്ടായി. സബ്സിഡികള്‍ നിലനിന്നതും ഒരിക്കലും ദഹിക്കാത്ത തൊഴിലുറപ്പ് പദ്ധതി മൂന്നാം വര്‍ഷം ഭാഗികമായി നടപ്പാക്കപ്പെട്ടതും ഇടതുപക്ഷത്തിന്റെ ചെലവിലാണന്നര്‍ത്ഥം. ധനകമ്മി 3 ശതമാനമായി ചുരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസ്സ് മന്ത്രിസഭ അത് 12 ശതമാനം വരെ ഉയര്‍ത്തി ചിലവഴിച്ചത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വപൂര്‍ണ്ണമായ ഇടപെടലുകള്‍ കൊണ്ടാണെന്ന് ചുരുക്കം. ഇവിടെ ഉദ്ധരിച്ച മുഖപ്രസംഗത്തില്‍ പറഞ്ഞതനുസരിച്ചുള്ള കോണ്‍ഗ്രസ് വിജയം ഖജനാവിന്റെ ചിലവിലായത് എങ്ങിനെയെന്ന് വ്യക്തമായല്ലോ. വേറൊരര്‍ത്ഥത്തില്‍ കമ്പോളവല്‍ക്കരണത്തില്‍ വെന്തുരുകിയ കര്‍ഷകരടക്കമുള്ള ദരിദ്രരുടെ ഇന്ത്യയ്ക്ക് തങ്ങളുടെ പരിമിത പാര്‍ലമെന്റ് അംഗങ്ങളുടെ സംഖ്യയയും ഇച്ഛാശക്തിയുമുപയോഗിച്ച് ഇടതുപക്ഷം പിടിച്ചുവാങ്ങി നല്‍കിയ സംഭാവനയാണ് യു.പി.എ. സര്‍ക്കാരിലൂടെ ജനങ്ങളിലെത്തിയത്, ഒപ്പം ഇപ്പോഴത്തെ വിജയവും.

വിജയത്തിന് കാരണമായ മറ്റ് വിഷയങ്ങള്‍

ഭരണ സ്ഥിരതയും വര്‍ഗ്ഗീയ വിരുദ്ധ സമീപനങ്ങളും ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഒലിച്ചുപോകാതെ ഇന്ത്യ നിലനിന്നതും കോണ്‍ഗ്രസ് വിജയത്തിന്റെ കാരണമായി മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. അധികാരത്തിന്റെ അപ്പം വീതിച്ചെടുക്കുന്നതിന് തുനിയാതെ നാലര വര്‍ഷം ജനോപകാരപ്രദമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിച്ച ഇടതുപക്ഷം സംഭാവനചെയ്തതാണ് ഇതെല്ലാം. സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയരുക മാത്രമാണ് ഇടതുപക്ഷ സമ്മര്‍ദ്ദങ്ങള്‍കൊണ്ടുണ്ടായത്. ഹിന്ദു തീവ്രവാദപരമായ സ്വാധീനം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ കടന്നുകയറാതെ കാവല്‍ നിന്നതും ഇടതുപക്ഷമാണ്. ഇതിന്റെയെല്ലാം പേരിലുള്ള വിജയം എങ്ങനെ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാവും?

ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഇന്ത്യ പിടിച്ചുനിന്നതിന് പിന്നില്‍ കോണ്‍ഗ്രസ്സോ സംഖ്യകക്ഷികളോ ഉണ്ടോ?”കമ്പോളസുനാമിയില്‍ ഒലിച്ചുപോവാതെ അപൂര്‍വ്വം ചില കൊടുങ്കാറ്റുകളില്‍ ഒതുങ്ങി ഇന്ത്യ നിലനിന്നതിന് ആരോടാണ് രാജ്യം കടപ്പെട്ടിരിക്കുന്നത്? സമ്പദ്ഘടന ശക്തമായ സര്‍ക്കാര്‍ നിയന്ത്രണത്തിലും ഉടമസ്ഥതയിലും തുടരുന്നു എന്നതുകൊണ്ടാണ് നാം തകരാതിരുന്നതെന്ന് മന്‍മോഹന്‍സിങ്ങുതന്നെ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ മേഖലകളിലേയും വിദേശനിക്ഷേപപരിധി എടുത്തുകളയുമെന്നും Capital Account Convertability 100 ശതമാനമാക്കുമെന്നും ഇന്ത്യന്‍ പൊതുമഖലയും ധനമേഖലയും സ്വകാര്യവല്‍ക്കരിക്കുമെന്നും എഴുതിവെച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റോ ആണ് 2004ല്‍ കോണ്‍സിന്റേത്. അധികാരത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഇതിനെല്ലാമുള്ള ബില്ലുകളുമായി അവര്‍ പാര്‍ലമെന്റില്‍ എത്തിയതാണ്. പാര്‍ലമെന്റിലും പുറത്തും പ്രതിബദ്ധതയോടെയുള്ള ചെറുത്ത് നില്‍പ്പ് നടത്തി കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തടയിട്ടത് ഇടതുപക്ഷമാണ്. അപ്പോള്‍ മഹാമാന്ദ്യവും ബാങ്കിംഗ് തകര്‍ച്ചയും കടുത്ത അരക്ഷിതാവസ്ഥയുമായി ഇന്ത്യയിലെത്താതിരുന്നതുകൊണ്ട് ഉണ്ടായ തെരഞ്ഞെടുപ്പ് വിജയം എങ്ങനെ കോണ്‍ഗ്രസ്സിന്റെ 'നന്മ'യുടെ പേരില്‍ നാം എഴുതിവെക്കും? നാലര വര്‍ഷം കഴിഞ്ഞ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിന് ശേഷം പണം കൊടുത്തുവാങ്ങിയ ഭൂരിപക്ഷത്തിന്റെ ചിലവില്‍ ഇന്‍ഷൂറന്‍സ്/പെന്‍ഷന്‍ ബില്ലുകള്‍ തിരക്കിട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചവരുടെ താല്‍പര്യം കറതീര്‍ന്ന കമ്പോളദര്‍ശനത്തില്‍ കുടികൊള്ളുന്നുവെന്നതിന് തെളിവെന്തിന്?

അപ്പോള്‍ ജനവിധിയുടെ പൊരുളെന്താണ്?

മൂക്കുകുത്തിവീണ സ്വതന്ത്രവിപണിവ്യവസ്ഥയുടെ കറതീര്‍ന്ന ആരാധകര്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിത്, അവരുടെ കാഴ്ചപാടുകള്‍ക്കെതിരെ അവരുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായതുകൊണ്ടാണ്. അതായത് സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ എല്ലാം കമ്പോളത്തെ ഏല്‍പ്പിക്കുമെന്ന് ആണയിട്ടവരുടെ പിന്നിലല്ല ജനങ്ങള്‍ അണിചേര്‍ന്നത്. ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്ന് വഴിമാറിനടന്നതിന്റെ ചിലവില്‍ 60 സീറ്റ് അധികം നേടാന്‍ കോണ്‍ഗ്രസ്സിന് ത്രാണിയുണ്ടായി. ഈ വിജയം ഇടതുപക്ഷം കോണ്‍ഗ്രസ്സിന് സമ്മാനിച്ചതാണെന്നത് പോലെ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ വിധിയെഴുത്ത്കൂടിയാവുന്നത് അതുകൊണ്ടാണ്. കമ്പോളസുനാമിയില്‍ ലോകമൊട്ടാകെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി മുറവിളികൂട്ടുമ്പോഴാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങള്‍ ദേശീയ ഖജനാവുകള്‍ മലര്‍ക്കെ തുറന്നുവെച്ച് കമ്പോളത്തെ ഊട്ടുമ്പോഴാണ് നാം വോട്ടുചെയ്തത്. ദേശസാല്‍ക്കരണത്തിനും ആസൂത്രണത്തിനും, നിയന്ത്രണങ്ങള്‍ക്കും കീഴടങ്ങുകയാണ് മുതലാളിത്തം. ഈ ചരിത്രഘട്ടത്തില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍ കോണ്‍ഗ്രസ് വെച്ച മാനിഫെസ്റോയില്‍ കമ്പോളമുദ്രാവാക്യങ്ങളെല്ലാം ആവര്‍ത്തിക്കപ്പെട്ടിരുന്നുവെന്ന് ഓര്‍ക്കുക. ഇടതുപക്ഷം കാരണം നടപ്പാകാതെപോയതെല്ലാം നടത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരായി വോട്ടു ചോദിച്ചവര്‍ നടപ്പാക്കാതിരുന്ന നിയോലിബറല്‍ അജണ്ടയുടെ പേരില്‍ വിജയം നേടിയിരിക്കുന്നു! തങ്ങള്‍ക്കെതിരായ ജനവിധിയില്‍ 'ജയിച്ചു കയറുകയെന്ന' ഗതികേടില്‍ വീണിരിക്കുന്ന കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് വേണ്ടത്.

ജനവിധിയുടെ ശരിയായ പൊരുള്‍ തിരിച്ചറിഞ്ഞ്, കമ്പോള വ്യവസ്ഥയുടെ കാലഹരണപ്പെട്ട നയങ്ങളും പരിപാടികളും വലിച്ചെറിയാന്‍ കോണ്‍ഗ്രസും കൂട്ടുകാരും തയ്യാറാവുന്നില്ലെങ്കില്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍പോലും ഈ വിജയത്തിന് നിലനില്‍പ്പുണ്ടാവില്ലെന്ന് ഉറപ്പാണ്.

*
അജയ്ഘോഷ് പി.എ.ജി ബുള്ളറ്റിന്‍ 71

8 comments:

വര്‍ക്കേഴ്സ് ഫോറം said...

87 ശതമാനം വരുന്ന സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യാക്കാരുടെ നെഞ്ചില്‍ നിരന്തരം തീ കോരിയിടുകയാണ് ഉദാരവല്‍ക്കരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നയങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ഗ്രസ്സ് - ബി.ജെ.പി. സംഘടനകളെ മാറിമാറി പരീക്ഷിക്കുക എന്നതിനപ്പുറം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ പോംവഴികള്‍ ഇല്ലായിരുന്നുവെന്നത് സത്യം. അത്തരം അസന്നിഗ്ധതയുടെ നടുവിലേക്കാണ് ബദല്‍ നയങ്ങളും പരിപാടികളുമായി ഇടതുപക്ഷം ഉയര്‍ന്നുവന്നത്. ഇടതുപക്ഷപിന്തുണയില്ലാതെ ദേശീയാധികാരം സാദ്ധ്യമല്ലാത്ത അവസ്ഥയിലേക്ക് രാജ്യം 2004ല്‍ നടന്നുകയറുകയും ചെയ്തു.

എന്നാല്‍ നാലര വര്‍ഷം കോണ്‍ഗ്രസ് മുന്നണിയെ പാര്‍ലമെന്റില്‍ താങ്ങിനിര്‍ത്തിയ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ദയനീയമായി പിന്തള്ളപ്പെട്ടു. ലോകം തന്നെ സ്വതന്ത്രവിപണി വ്യവസ്ഥയുടെ ചൂതാട്ടങ്ങളുടെ പിഴയടക്കുന്ന സന്ദര്‍ഭം.. കമ്പോള വ്യവസ്ഥയ്ക്ക് ബദല്‍ അന്വേഷിക്കുന്ന കാലം.. എന്നിട്ടും ഇടതുപക്ഷം അപ്രസക്തമാകുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും എന്തിന് അമേരിക്കയിലും ജപ്പാനിലും വരെ കമ്പോളവ്യവസ്ഥക്ക് എതിരെ പടയൊരുക്കം തീവ്രമായിട്ടും എന്തുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷം പരാജയപ്പെട്ടു. ഈ അന്വേഷണം പ്രസക്തവും പ്രധാനവുമാണ്. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം, കമ്പോള വ്യവസ്ഥക്കുള്ള ജനകീയ അംഗീകാരമാണെന്ന് വിശകലനങ്ങള്‍ വരുന്നതിനാല്‍ അതിന് പിറകിലെ നേരന്വേഷിക്കേണ്ടത് അതിലും പ്രധാനമാണ്.

Anonymous said...

താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ നായ കയറി ഇരിക്കും എന്നു പഴം ചൊല്ലു ഉണ്ട്‌, വെള്ളം ഒഴുകി പോയി അണ കെട്ടിയിട്ടു കാര്യമില്ല, ചരിത്ര പരമായ വിഡ്ഡിത്തങ്ങള്‍ ഇനിയെങ്കിലും ഒഴിവാക്കണം, ആ ബര്‍ദന്‍ ഡീ രാജ ഒക്കെ മന്ത്രിമാര്‍ ആകാന്‍ റെഡീ ആയിരുന്നു അവരെയും വല്യേട്ടന്‍ സമ്മതിച്ചില്ല

പോയ ബുധി ഇനി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ, ഇനി അഞ്ചു വര്‍ഷം കഴിഞ്ഞു പാര്‍ട്ടി ഉണ്ടെങ്കില്‍ നോക്കാം, അപ്പോഴേക്കും ലോകം, ഇന്ത്യ ഒക്കെ ഒരു പാട്‌ ഒരു പാട്‌ മാറിക്കഴിയും, ചിലപ്പോള്‍ നമ്മള്‍ ഒരു കൊച്ചു സൂപ്പര്‍ പവര്‍ ഒക്കെ ആയെന്നിരിക്കും , ചൈനയുമായി പ്രശ്നം ഉണ്ടായെന്നിരിക്കും

പണം കാര്‍ ആഡംബരം ഒക്കെ ഉണ്ടായിക്കഴിയുമ്പോള്‍ കടുത്ത സഖാക്കള്‍ പോലും പരിപ്പുവട കമ്യൂണിസം മറക്കുന്നതാണു കണ്ടിട്ടുള്ളത്‌ അപ്പോള്‍ പിന്നെ സാധാരണക്കരുടെ കാര്യം പറയണോ? ബീഡി തെറുപ്പിണ്റ്റെ സൂപ്പര്‍ വിഷന്‍ ആയി നടന്ന ശ്രീമതി ഇപ്പോള്‍ സ്കോഡയില്‍ വിലസുന്നത്‌ കണ്ടില്ലേ?

സതീ ദേവി ഇന്ദ്രാണിയെപ്പോലെ അഹംകരിച്ചു നടന്നതു കണ്ടില്ലേ, അതല്ലെ വടകര മുല്ലപ്പള്ളി കൊണ്ടു പോയത്‌ , ഒരു മന്ത്രി സ്ഥാനം കിട്ടിയാല്‍ സഖാക്കന്‍മാര്‍ക്കെന്താ ഇത്ര കൈപ്പ്‌?

പ്രശ്നം യതാര്‍ഥത്തില്‍ അസൂയ ആണു, ആ യെച്ചൂരി മന്ത്രി ആകണ്ട എന്നു കാരാട്ട്‌ വിചാരിച്ചു ഇതൊക്കെ തന്നെ , ആശയം വലുതാണെങ്കിലും നമ്മള്‍ മനുഷ്യര്‍ ചെറിയവര്‍ ആണൂ, മാനസികമായി എങ്കിലും, ചതികള്‍ ഏറ്റു വാങ്ങാന്‍ ചന്തുവിണ്റ്റെ ജീവിതം പിന്നെയും ബാക്കി , സഹതാപം ഉണ്ടേ ആരുഷിക്കും

*free* views said...

This is the best analysis I saw on left party failure. If you ignore the petty issues of Lavlin, Pinarayi, Third Front, PDP - then this analysis shows the reality of parliamentary politics.

If the electorate do not understand reality of economic policies and how it affects them how can left get noticed? If the media that is responsible for spreading information is determined only to spread negative sides and put left in a bad light, how will left parties be recognized. [it took me long time to break away from media created image and understand economic reality to understand what communism is; it is not an easy path. It took me long time to understand the *real* meaning of growth and exploitation]

I can understand the frustration felt by comrades when the whole world is turning towards communism and socialism, Indian media is trying to project that Indians rejected it. People in west is suddenly realising the follies of capitalist economy and a movement has already started to educate on what communism and socialism stands for. To reach our goal we need to cross the big walls set up by organized media.

Comrades, realise we are fighting a battle that even the people who we fight for do not appreciate or even realise. Their mocking words and ignorance should not discourage us. Let parliamentary democracy do not remove our focus from what we stand for.

Soha Shameel said...

"The CPI(M) General Secretary Prakash Karat modified the report of state secretary Pinarayi Vijayan which was submitted in the CPI(M) secretariat meeting on Sunday. The submitted report was an overview on the shameful defeat of the left in the state in the Lok Sabha elections.

Prakash Karat had asked to change the report and include in it that polit bureau has found that CBI case regarding SNC Lavalin and the relation with PDP has catalysed the defeat of left in Kerala. Pinarayi Vijayan in his report has said that the attitude of Chief Minister VS Achuthanandan was the main reason behind the defeat of LDF in state. In the report, it has been noted that SNC Lavalin has not affected the election but VS's stand on the case has created an issue. The report has not at all mentioned PDP relation had proved lethal to LDF during election.
" - Asianet news.The kerala comrades must realise their aberration in to capitalist path as a solid reason for the drastic failure in this election. Their so called right oriented social democratic path is not at all an alternative to the Congress Policy.

And their explanations are quite self-humiliating.

*free* views said...

Pinarayi report is sad, but let us not discuss Pinarayi-Lavlin-PDP in this thread. We discussed this issue in many of the previous discussions.

I suggest that we discuss the core issues that made party not getting recognized, avoiding the low level politics.

A Cunning Linguist said...

"Comrades, realize we are fighting a battle that even the people who we fight for do not appreciate or even realize. Their mocking words and ignorance should not discourage us. Let parliamentary democracy do not remove our focus from what we stand for."

You said it free... :)

Vivara Vicharam said...

"ഞാന്‍" പറഞ്ഞതിനോടാണു് എനിക്കു് യോജിക്കാന്‍ തോന്നുന്നതു്.
തെരഞ്ഞെടുപ്പില്‍ സീറ്റു് കുറഞ്ഞതിന്റെ പേരില്‍ കമ്യൂണിസ്റ്റു് പാര്‍ടി നേതാക്കള്‍ പരസ്പരം പഴി ചാരില്ല. പരാജയം പുത്തരിയുമല്ല.
പരാജയകാരണം ലാവ്ലിന്‍ അഴിമതിയോ പിഡിപി ബന്ധമോ ആണെന്ന കേവലമായ വിലയിരുത്തനിനര്‍ത്ഥം ലാവ്ലിന്‍ കേസില്‍ സ. പിണറായി ഉള്‍പ്പെടരുതായിരുന്നു എന്ന നിഗമനത്തിലാണെത്തിക്കുക.
പിഡിപിയുടെ വോട്ടു് സ്വീകരിക്കരുതായിരുന്നു എന്നും.

അതേ സമയം ലാവ്ലിന്‍ അഴിമതിയാരോപണവും പിഡിപിയുടെ പിന്തുണ തീവ്രവാദികളും ഭീകരവാദികളുമായുള്ള കൂട്ടുകെട്ടാണെന്ന പ്രചരണവും വോട്ടര്‍മാരെ സ്വാധീനിച്ചെന്നാണു് എനിക്കു് തോന്നുന്നതു്. അത്തരത്തില്‍ ആ വിഷയങ്ങള്‍ ജനങ്ങളിലേയ്ക്കു് എത്തിക്കുന്നതില്‍ ഇടതു് വിരുദ്ധര്‍ വിജയിച്ചു. അതിനെ മറികടക്കുന്നതില്‍ ഇടതു് പക്ഷം പരാജയപ്പെട്ടു.

എനിക്കു് തോന്നുന്നതു് 1959 നു് ശേഷം ഒരിക്കല്‍ കൂടി അമേരിക്ക നന്നായി കേരളത്തില്‍ ഇടപെട്ടതായാണു്. ഉപയോഗിച്ച വിഷയങ്ങള്‍ പ്രധാനമായും മേല്‍പ്പറഞ്ഞവ തന്നെ.
അതേ പോലെ ബംഗാളിലും ഇതുണ്ടായി. ഇടതു് വിരുദ്ധര്‍ സൃഷ്ടിച്ച നന്ദിഗ്രാം പ്രശ്നവും സിംഗൂര്‍ പ്രശ്നവും അവര്‍ നന്നായി ഉപയോഗിച്ചു. 1972-75 കാലത്തിനു് ശേഷം വീണ്ടും അമേരിക്ക ഇടപെട്ടിരിക്കുന്നു.
ത്രിപുരയില്‍ രണ്ടു് സീറ്റു് മാത്രമായിരുന്നതു് കൊണ്ടു് അങ്ങോട്ടു് തിരിഞ്ഞില്ല.
അമേരിക്ക ഇത്തരത്തില്‍ കളിച്ചതു് വെറുതേയല്ല. ഇടതു് പക്ഷത്തിന്റെ കഴിഞ്ഞ അഞ്ചു് വര്‍ഷത്തെ പ്രകടനം ഇന്ത്യയിലെ ബുദ്ധിജീവികള്‍ക്കും മാധ്യമങ്ങള്‍ക്കും മനസിലായില്ലെങ്കിലും അമേരിക്കന്‍ മേധാവികള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കും നല്ലപോലെ മനസിലായിരുന്നു. അവര്‍ അടിച്ചു. അതു് പ്രതീക്ഷിക്കാത്തവര്‍ ഇതില്‍ വിഷമിക്കും.
കളി സാമ്രാജ്യത്വത്തോടാണു്. ഇതല്ല, ഇതിലപ്പുറവും പ്രതീക്ഷിക്കണം. തയ്യാറായിരിക്കണം.

തോല്‍വി കാരണം ഇടതു് പകഷക്കാര്‍ക്കു് പ്രത്യേകിച്ചൊരു നഷടവുമുണ്ടാകില്ല. ജനങ്ങളോടൊപ്പം അവര്‍ക്കുണ്ടാകുന്ന നഷ്ടം പക്ഷെ, വളരെ വലുതായിരിക്കും.

കോണ്‍ഗ്രസു് ഭരണം 3 ശതമാനത്തിലൊതുക്കാനിരുന്ന കമ്മി 12 ശതമാനത്തിലെത്തിച്ചുകൊണ്ടാണു് ​ഏതാനും ചില ജനോപകാരപ്രദമായ നടപടികള്‍ (പെട്രോളിയം വില കുറച്ചതു്, കാര്‍ഷിക കടം എഴുതിത്തള്ളിയതു്, തൊഴിലുറപ്പു് പദ്ധതി) ഏറ്റെടുത്തതു്.

ഇടതു് പക്ഷം, ഈ നയം മുന്നോട്ടു് വെയ്ക്കുന്നതു് ഒരു ബദല്‍ നയ ചട്ടക്കൂടിനകത്താണു്. അവ മൊത്തത്തില്‍ ഏറ്റെടുക്കാന്‍ കുത്തകളെ താലോലിക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന കോണ്‍ഗ്രസിനാവില്ല. അതിനു് ഇടതു് പക്ഷം തന്നെ വേണം.

കോണ്‍ഗ്രസിനി ചെയ്യാന്‍ പോകുന്നതു് ജനങ്ങള്‍ക്കു് കൊടുത്തതു് കണക്കു് തീര്‍ത്തു് തിരിച്ചു് പിടിക്കുക തന്നെയാണു്. കാത്തിരുന്നു് കാണാം. ഇടതു് പക്ഷത്തെ കുറ്റം പറയുന്നതു് നന്നാക്കാനാവണം. നശിപ്പിക്കാനാവരുതു്.
പിണറായി ലാവിലിന്‍ കേസില്‍ അഴിമതി നടത്തിയതു് കൊണ്ടോ വിഎസ് ലാവ്ലിന്‍ വിരുദ്ധ നിലപാടെടുത്തതു കൊണ്ടോ ഒന്നുമല്ല കേരളത്തില്‍ ഇടതു് പക്ഷത്തിനു് പിന്നോട്ടടിയുണ്ടായതു്.
എല്ലാ ജാതിമതവര്‍ഗീയ ശക്തികളേയും വിമോചനസമരക്കാലത്തേതു് പോലെ ഒത്തോരുമിപ്പിച്ചതും അതിനൊക്കെ അമേരിക്കയുടെ ഇടപെടലും അത്തരം രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉളുപ്പില്ലാതെ നിന്നു കൊടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും ഭാരതീയ ജനതാ പാര്‍ടിയുടേയുമടക്കം നേതാക്കള്‍ക്കു് കഴിഞ്ഞതും കൊണ്ടാണു് ഇടതു് പക്ഷത്തെ പിന്നോട്ടടിപ്പിക്കാന്‍ കഴിഞ്ഞതു്.

ഇതിനേയെല്ലാം മറികടക്കാന്‍ ഇടതു് പകഷത്തിനു് കഴിയണം. ജനങ്ങള്‍ക്കു് കഴിയണം.

A Cunning Linguist said...

@വിവര വിചാരം

അത് "ഞാന്‍" അല്ല പറഞ്ഞത്. free എന്ന ബ്ലോഗ്ഗറാണ്. :)