Friday, May 6, 2011

കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ച നിലപാട് ദേശീയതലത്തില്‍തന്നെ വിമര്‍ശനവിധേയമായതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സമനിലതെറ്റിയിരിക്കുന്നു. അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നതുകൊണ്ടുമാത്രം കേരളസമൂഹം അവരോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ആഗോള കുത്തകകള്‍ക്കുവേണ്ടി സ്വന്തം നാട്ടിലെ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുവാന്‍പോലും മടിയില്ലെന്ന് തെളിയിച്ച കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുവാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപഹാസ്യമായ ഉദ്യമങ്ങളെ ന്യായീകരിക്കുവാന്‍ മലയാളത്തിലെ മുന്‍നിര കോണ്‍ഗ്രസ്പക്ഷ മാധ്യമങ്ങള്‍ക്കുപോലും കഴിഞ്ഞില്ല. ടെലിവിഷന്‍ ചാനലുകളുടെ വരവോടെ വിരലിലെണ്ണാവുന്ന മുഖ്യധാരാപത്രങ്ങള്‍ പിടിച്ചുവെച്ചിരുന്ന വാര്‍ത്തകളുടെ മേലുള്ള കുത്തകാവകാശം ഇല്ലാതായെന്ന് അവരും അറിഞ്ഞുകഴിഞ്ഞു. കേരളസമൂഹം ഒറ്റമനസ്സോടെ തിരസ്‌കരിച്ച എന്‍ഡോസള്‍ഫാനുവേണ്ടി പരസ്യനിലപാടെടുത്താല്‍ ജനങ്ങളുടെ തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയംകലര്‍ന്ന കച്ചവടസൂത്രത്തിന്റെ ‘ഭാഗമായി എന്‍ഡോസള്‍ഫാന്‍ വിരോധികളായി അഭിനയിക്കുവാന്‍ ഭരണകൂടാനുകൂലമാധ്യമങ്ങള്‍ പോലും നിര്‍ബന്ധിതമായി എന്നതാണ് വാസ്തവം.
എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്നു വിശ്വസിക്കുന്ന മാതൃഭൂമി’സ്വന്തംനിലയ്ക്കുതന്നെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കാമ്പെയ്ന്‍ നടത്തുന്നുണ്ട്. അത്രത്തോളം പോയില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങളുടെ വാര്‍ത്തകള്‍ മുഴുവന്‍ മൂടിവെയ്ക്കാതിരിക്കുവാന്‍ ‘മലയാള മനോരമയും ശ്രദ്ധിച്ചു. മനോരമയുടെ ടെലിവിഷന്‍ ചാനലിലെ അവതാരകര്‍ അവരുടെ പതിവ് ജേണലിസ്റ്റിക് അതിസാമര്‍ഥ്യവും നിഷ്പക്ഷതാനാട്യവും മറന്ന് ഇക്കാര്യത്തില്‍ ഒരു ജനപക്ഷ നിലപാടെടുത്തു എന്നതും കാണാതിരുന്നുകൂടാ. എന്നാല്‍ മലയാളത്തിലെ രണ്ട് മുന്‍നിര പത്രങ്ങളും ഒരേദിവസം പ്രസിദ്ധീകരിച്ച സമാനമായ ഒരു വാര്‍ത്ത അവരുടെ ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്നതാണ്്. എന്നുമല്ല; അത് മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക സാക്ഷരതയെക്കുറിച്ച് ഉല്‍ക്കണ്ഠയുളവാക്കുന്നതുമാണ്.

ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി ഡോക്ടറെക്കുറിച്ച് പ്രത്യക്ഷപ്പെട്ട ഈ രണ്ടു പത്രങ്ങളിലെയും വാര്‍ത്തകള്‍ ഒരാള്‍തന്നെ എഴുതിയതാണോ എന്ന സംശയം ജനിപ്പിക്കുംവിധം അത്ഭുതകരമായ സാദൃശ്യമുള്ളവയാണ്. വാര്‍ത്തയില്‍ മാത്രമല്ല; വാര്‍ത്തയ്ക്കു പിന്നിലെ അജണ്ടയിലുമുണ്ട് കൗതുകകരമായ സാദൃശ്യം. അതുകൊണ്ട് ആ രണ്ട് കൗതുകവാര്‍ത്തകളും ഉദ്ധാരണയോഗ്യമാണ്. വിസ്തരഭയത്താല്‍ ഒന്നുമാത്രം ഉദ്ധരിക്കാം. “എന്‍ഡോസള്‍ഫാന്‍:സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു” എന്ന ‘മാതൃഭൂമി’ വാര്‍ത്തയുടെ പ്രസക്ത ഭാഗങ്ങള്‍ (ഏപ്രില്‍ 29) ഇങ്ങനെ:

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളുടെ ഭാവി തീരുമാനിക്കുന്ന സ്റ്റോക്‌ഹോം കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്വതന്ത്ര നിരീക്ഷകനെന്ന പേരില്‍ ആളെ അയച്ചത് വിവാദമാകുന്നു. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ കണ്ണൂര്‍ ജില്ലാ പ്രോഗ്രാം മാനേജറും എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫീസറുമായ ഡോ.മുഹമദ് അഷീലിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ജനീവയിലേക്ക് അയച്ചിരിക്കുന്നത്. ഗ്രാമീണ ആരോഗ്യമിഷന്‍ പൂര്‍ണമായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്... യാത്രയുടേത് അടക്കമുള്ള അദ്ദേഹത്തിന്റെ ചെലവുകള്‍ ദേശീയ ആരോഗ്യ മിഷനാണ് വഹിക്കുക...ജനീവയിലെ സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സ്വതന്ത്രനിരീക്ഷകന്‍ എന്ന നിലയിലാണ് ഡോ.മുഹമദ് അഷീല്‍ പങ്കെടുക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തിയ നിരാഹാരസമരം വെബ്കാസ്റ്റ് ചെയ്ത് കണ്‍വന്‍ഷന്‍ നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചതില്‍ അദ്ദേഹവും പങ്കാളിയായിരുന്നു.... കേന്ദ്രസര്‍ക്കാര്‍ കണ്‍വന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാടുകളും മറ്റും അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നുണ്ട്. കേന്ദ്രം സ്വീകരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഏറെ പ്രചാരം കിട്ടുന്നുമുണ്ട്...”

സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷകനെ അയച്ചത് വിവാദമാകുന്നു എന്നു പറയുന്ന മേലുദ്ധരിച്ച വാര്‍ത്തയില്‍ ആ വിവാദത്തെക്കുറിച്ചൊരു സൂചനയുമില്ല. ആരാണ് വിവാദം ഉണ്ടാക്കിയതെന്നോ എന്താണ് വിവാദമെന്നോ പറയുന്നില്ല. ഇതൊരു വിവാദമാക്കാന്‍ ആഗ്രഹിക്കുന്ന ലേഖകന്‍ ഡോക്ടര്‍ക്കെതിരെ സ്വയം നിരത്തുന്ന തെളിവുകളും വാദങ്ങളുമാണ് ഈ വാര്‍ത്തയിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ കേരള സര്‍ക്കാരിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്ന് പരോക്ഷമായി സ്ഥാപിക്കുകയാണ് ഈ വാര്‍ത്തയുടെ ഏക താല്‍പര്യം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതോടെ ഈ വാര്‍ത്തയുടെ അവലംബത്തില്‍ ഇയാളുടെ കസേര തെറിക്കുമെന്ന സ്വകാര്യമോഹവും അതുവഴി താനൊരു സമര്‍ഥനായ പത്രപ്രവര്‍ത്തകനാണെന്ന് സ്ഥാപിക്കാമെന്ന അത്യാഗ്രഹവും ഒളിച്ചുവെച്ച അപൂര്‍വമായൊരു വാര്‍ത്തയാണിത്. ഒരു വലിയ കണ്ടുപിടുത്തം നടത്തിയെന്ന മട്ടില്‍ അമ്പട ഞാനേ എന്നു ഭാവിക്കുന്ന ഈ ലേഖകന് അര്‍ഹിക്കുന്ന പ്രതിഫലം ഭാവിയില്‍ യു ഡി എഫ് നല്‍കാതിരിക്കുമോ? അതാണ് വാര്‍ത്തയുടെ ഉദ്ദിഷ്ട ഫലപ്രാപ്തിയെന്ന് ഈ ലേഖകന്റെ സാക്ഷരതാ നിലവാരത്തിലുള്ള വായനക്കാരനുപോലും മനസ്സിലാകുമെന്നതാണ് ആ വാര്‍ത്തയുടെ പരാധീനതയും.

സ്വതന്ത്ര നിരീക്ഷകന്റെ ചെലവ് കേരള സര്‍ക്കാര്‍ വഹിച്ചുവെന്ന മറ്റൊരു ആക്ഷേപവും മാതൃഭൂമി’ലേഖകനുണ്ട്. കേന്ദ്രത്തിന്റെ ഉപ്പും ചോറും തിന്ന് നന്ദികേടു കാട്ടിയ ഡോക്ടറെയും അയാളെ സ്‌പോണ്‍സര്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് ഈ പത്രലേഖകന്‍. മാതൃഭൂമി ലേഖകന്റെ ഈ ധാര്‍മ്മികരോഷത്തിന്റെ സ്രോതസ്സ് അറിയുവാന്‍ മനോരമ’ലേഖകന്റെ വാര്‍ത്ത വായിക്കണമെന്നതാണ് രസകരമായ സംഗതി. മാതൃഭൂമി ലേഖകന്‍ പറഞ്ഞ അതേ കാര്യങ്ങള്‍ നിരത്തിക്കൊണ്ട് മനോരമ’ ലേഖകന്‍ വാര്‍ത്തയ്‌ക്കൊടുവില്‍ പ്രതിപക്ഷനേതാവിനെക്കൂടി ഉദ്ധരിക്കുന്നുണ്ട്. സ്വതന്ത്ര നിരീക്ഷകനെന്നപേരില്‍’സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ചെലവില്‍ ജനീവയിലേക്കയച്ചത് കുറ്റകരമായ നടപടിയാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയോടെയാണ് മനോരമ’വാര്‍ത്ത ഉപസംഹരിക്കുന്നത്. അപ്പോള്‍ അതാണ് കാര്യം.

പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍നിന്ന് കിട്ടിയ പ്രസ്താവനയുടെ ആദ്യ‘ഭാഗമെടുത്ത് മാതൃഭൂമി’ലേഖകന്‍ സ്വന്തമായൊരു വിവാദവാര്‍ത്ത’ഉണ്ടാക്കുകയായിരുന്നു. മനോരമ’ലേഖകനാവട്ടെ, ആ പ്രസ്താവനയെ സ്വന്തം വാര്‍ത്തയാക്കിയതോടൊപ്പം അതിന് സാധൂകണവും വിശ്വാസ്യതയും ഉണ്ടാക്കുവാന്‍ പ്രതിപക്ഷനേതാവിന്റെ പ്രതിഷേധം അതോടൊപ്പംതന്നെ കൂട്ടിച്ചേര്‍ക്കുകയുമാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെ വാര്‍ത്തയാക്കി മാറ്റിയെടുക്കുന്നതില്‍ രണ്ട് പ്രമുഖ പത്രങ്ങളുടെ സ്വന്തം ലേഖകന്മാര്‍ പ്രകടിപ്പിച്ച വിരുത്’ജേണലിസം വിദ്യാര്‍ഥികള്‍ക്കൊരു നിഷേധപാഠവും വായനക്കാര്‍ക്ക് നല്ലൊരു ഫലിതവുമായി പരിണമിച്ചിരിക്കുന്നു.

എന്നാല്‍ ഇത് വെറും തമാശയല്ല. തമാശയ്ക്കപ്പുറം വലിയൊരു സാമൂഹികവിരുദ്ധത ഇതിലൊളിച്ചിരിക്കുന്നു. തന്റെ പാര്‍ട്ടിയെ നാണക്കേടില്‍നിന്ന് രക്ഷിക്കുവാന്‍ പ്രതിപക്ഷനേതാവ് മലക്കംമറിയുന്നതും ഏത് കച്ചിത്തുരുമ്പില്‍ പിടികൂടുന്നതും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ താല്‍പര്യങ്ങളെ വാര്‍ത്തകളെന്ന വ്യാജേന പത്രലേഖകന്‍ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുനിയുന്നത് മിതമായഭാഷയില്‍പ്പറഞ്ഞാല്‍ പൈമ്പികവൃത്തിയേക്കാള്‍ മ്ലേച്ഛമാണ്. മേല്‍പ്പറഞ്ഞ ലേഖകന്മാര്‍ ഈ ഹീനവൃത്തിയിലൂടെ അവരുടെ പത്രങ്ങള്‍ക്കുതന്നെ ചീത്തപ്പേരുണ്ടാക്കിയിരിക്കയാണ്. ഇത് തൊഴില്‍ സാമര്‍ത്ഥ്യമോ മാധ്യമ നിരക്ഷരതയോ അല്ല; കേവലമായ സാമൂഹികവിരുദ്ധതയാണ്. പ്രശസ്ത പത്രസ്ഥാപനങ്ങളുടെ മേല്‍വിലാസം പലപ്പോഴും ഇത്തരം മ്ലേച്ഛമനസ്സുകള്‍ക്ക് സുരക്ഷിതകവചമാകാറുണ്ട് എന്നതും വാസ്തവമാണ്.

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനു പിന്നിലെ ജനവിരുദ്ധതയും അഴിമതിയും അങ്ങാടിപ്പാട്ടായപ്പോള്‍ ഏതുവിധത്തിലും അതിനെ വെള്ളപൂശാന്‍ ശ്രമിക്കുകയായിരുന്നു, കേരളത്തിലെ വി എം സുധീരനൊഴിച്ചുള്ള കോണ്‍ഗ്രസ് നേതാക്കള്‍. അതവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നവുമാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇവരുടെ താല്‍ക്കാലികതന്ത്രങ്ങള്‍ക്കുപരിയായ വിവേകവും നിലപാടുകളും ആവശ്യമുണ്ട്. ഡോ.മുഹമദ് അഷീല്‍ സ്വതന്ത്ര നിരീക്ഷകനായാണ് ജനീവ കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. സ്വതന്ത്ര നിരീക്ഷകനെന്നത് കേരള സര്‍ക്കാര്‍ നല്‍കുന്ന വിശേഷണമല്ല. പല മേഖലകളില്‍നിന്നുള്ള ക്ഷണിതാക്കളിലൊരാളായ ഇയാള്‍ കേരള സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നത് കുറ്റമായി കാണുന്ന ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജവാര്‍ത്തയെഴുതിയ മനോരമയുടെയും മാതൃഭൂമിയുടെയും ലേഖകന്മാരും ആരുടെ പക്ഷത്താണ്? എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഈ വാര്‍ത്തയെഴുതിയ ലേഖകന്മാരുടെ പക്ഷത്തുതന്നെയാണോ അവരുടെ പത്രങ്ങളും? അല്ലെങ്കില്‍ ഈ ലേഖകന്മാര്‍ക്കുനല്‍കാവുന്ന ന്യായമായ ശിക്ഷ അവരുടെ പേര് വെളിപ്പെടുത്തുകയാണ്. ഇത്തരം ജനവിരുദ്ധ നിലപാടെടുക്കുന്നവര്‍ എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല?

എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ടുണ്ടാക്കിയ വിവരണാതീതമായ ദുരന്തം ഇന്ന് ലോകമെങ്ങും പരിചിതമാണ്. ഉത്തരവാദിത്വബോധമുള്ള കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളുടെകൂടി സഹായത്തോടെയാണ് ഈ മാരക കീടനാശിനിക്കെതിരായ പൊതുജനാഭിപ്രായവും ആഗോള നിയമനടപടികളും ഉണ്ടായത്. എന്നാല്‍ മേല്‍പ്പറഞ്ഞതരം പിതൃരഹിതവാര്‍ത്തകള്‍ (ആ വാര്‍ത്തകളില്‍ ലേഖകരുടെ ബൈലൈനില്ല എന്ന അര്‍ഥത്തില്‍) നമ്മുടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നത് മലയാളികള്‍ക്കാകെ ലജ്ജാകരമാണ്. തങ്ങള്‍ ജോലിചെയ്യുന്ന പത്രസ്ഥാപനങ്ങള്‍തന്നെ എന്‍ഡോസള്‍ഫാനെതിരായ നിലപാടെടുക്കുമ്പോള്‍, ജനങ്ങള്‍ക്കുവേണ്ടി നിലക്കൊണ്ട ഒരു ഡോക്ടറെ വലയിലകപ്പെടുത്താനായി വ്യാജവാര്‍ത്തയെഴുതിയ ഹീനമനസ്‌കരായ ആ രണ്ട് പത്രോപജീവികളും സഹതാപം മാത്രമാണ് അര്‍ഹിക്കുന്നത്. സാമൂഹികബോധമില്ലാത്ത വെറും കരിയറിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല ഉള്ളതെന്ന് ആശ്വസിക്കുകയേ നിര്‍വാഹമുള്ളൂ.

ഡോ.മുഹമദ് അഷീലിനെ അയാള്‍ ചെയ്ത പാതകങ്ങളുടെ പേരില്‍ വിചാരണചെയ്ത് ശിക്ഷിക്കുവാന്‍ ഉമ്മന്‍ചാണ്ടിയോടും ഇപ്പറഞ്ഞ പത്രോപജീവികളോടുമൊപ്പം അന്നം കഴിക്കുന്ന ഒരു മലയാളിയുമുണ്ടാവില്ല. വലിയ പത്രങ്ങളുടെ തോളിലിരുന്ന് മലയാളികളെ കൊഞ്ഞനംകുത്തുന്ന അധമമനസ്‌കര്‍ രാഷ്ടീയ നേതാവിന്റെ പ്രസ്താവനകൊണ്ട് വാര്‍ത്തയുണ്ടാക്കുന്ന സൂത്രവിദ്യയുമായി പ്രസ് അക്കാദമി ചെയര്‍മാനായും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായും വിരാജിക്കുന്നതുകാണാന്‍ മലയാളികള്‍ കാത്തിരിക്കുന്നു.

*
ഒ കെ ജോണി ജനയുഗം 06 മേയ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും സ്വീകരിച്ച നിലപാട് ദേശീയതലത്തില്‍തന്നെ വിമര്‍ശനവിധേയമായതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സമനിലതെറ്റിയിരിക്കുന്നു. അവര്‍ പറയുന്നതും ചെയ്യുന്നതും എന്താണെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നതുകൊണ്ടുമാത്രം കേരളസമൂഹം അവരോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല. ആഗോള കുത്തകകള്‍ക്കുവേണ്ടി സ്വന്തം നാട്ടിലെ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ നിത്യരോഗികളാക്കുവാന്‍പോലും മടിയില്ലെന്ന് തെളിയിച്ച കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുവാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അപഹാസ്യമായ ഉദ്യമങ്ങളെ ന്യായീകരിക്കുവാന്‍ മലയാളത്തിലെ മുന്‍നിര കോണ്‍ഗ്രസ്പക്ഷ മാധ്യമങ്ങള്‍ക്കുപോലും കഴിഞ്ഞില്ല. ടെലിവിഷന്‍ ചാനലുകളുടെ വരവോടെ വിരലിലെണ്ണാവുന്ന മുഖ്യധാരാപത്രങ്ങള്‍ പിടിച്ചുവെച്ചിരുന്ന വാര്‍ത്തകളുടെ മേലുള്ള കുത്തകാവകാശം ഇല്ലാതായെന്ന് അവരും അറിഞ്ഞുകഴിഞ്ഞു. കേരളസമൂഹം ഒറ്റമനസ്സോടെ തിരസ്‌കരിച്ച എന്‍ഡോസള്‍ഫാനുവേണ്ടി പരസ്യനിലപാടെടുത്താല്‍ ജനങ്ങളുടെ തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയംകലര്‍ന്ന കച്ചവടസൂത്രത്തിന്റെ ‘ഭാഗമായി എന്‍ഡോസള്‍ഫാന്‍ വിരോധികളായി അഭിനയിക്കുവാന്‍ ഭരണകൂടാനുകൂലമാധ്യമങ്ങള്‍ പോലും നിര്‍ബന്ധിതമായി എന്നതാണ് വാസ്തവം.